സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-03-29-ൽ പ്രസിദ്ധീകരിച്ചതു്)

“തീവണ്ടിമുറിയിലെ അവിചാരിതമായ കൂടിക്കാഴ്ച; അതൊരിക്കലും സംഭവിക്കില്ലെന്നാണു ഞാൻ കരുതിയതു്.

മുൻപു ചുവന്ന വസ്ത്രങ്ങൾ ഉടുത്തവളായിട്ടാണു അവളെ ഞാൻ കണ്ടിരുന്നതു്; ചുവന്ന മാതളപ്പൂവിന്റെ ചുവപ്പു്. ഇപ്പോൾ കറുത്ത പട്ടുടുത്തിരിക്കുന്നു അവൾ. അതിന്റെ അറ്റം തലയിലേക്കു് ഉയർത്തിയിട്ടു ചമ്പകപ്പൂവിന്റെ ശോഭയാർന്ന മുഖത്തിൽ വട്ടം ചുറ്റിയിട്ടിരിക്കുന്നു. ആ കറുപ്പിലൂടെ ആഴമേറിയ വിദൂരതയെ അവൾ സ്വായത്തമാക്കിയെന്നു തോന്നി. കടുകുവയലിന്റെ അങ്ങേയരികിലുള്ള വിദൂരത.

അവൾ വർത്തമാനപ്പത്രം പെട്ടെന്നു താഴെയിട്ടു് എനിക്കു പ്രണാമമരുളി… ഞാൻ സംഭാഷണം ആരംഭിച്ചു. ‘സുഖമാണോ? കുടുംബം എങ്ങനെ?’ ഇമ്മട്ടിൽ പലതും. സമീപകാലദിനങ്ങളുടെ മലിനീകരണത്തിനു് അതീതമായിയെന്നു തോന്നുന്ന രീതിയിൽ അവൾ ജന്നലിൽക്കൂടി നോക്കിക്കൊണ്ടു് ഇരുന്നു. ഒന്നോ രണ്ടോ തീരെച്ചെറിയ ഉത്തരങ്ങൾ. ചില ചോദ്യങ്ങൾക്കു മറുപടിയില്ല. കൈകൊണ്ടുള്ള അക്ഷമയാർന്ന ചലനങ്ങളിലൂടെ അക്കാര്യങ്ങൾ വീണ്ടും പറയുന്നതു വ്യർത്ഥമാണെന്നും മൗനമായി ഇരിക്കുന്നതാണു നല്ലതെന്നും അവൾ എന്നെ ഗ്രഹിപ്പിച്ചു.

അവളുടെ കൂട്ടുകാരോടു കൂടി ഞാൻ വേറൊരു ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. തന്റെ അടുത്തു വന്നിരിക്കാൻ അവൾ വിരലുകൾ കൊണ്ടു എന്റെ നേർക്കു് ആംഗ്യം കാണിച്ചു. അതു് അവളുടെ ധൈര്യമായിക്കണ്ടു് ഞാൻ അവൾ പറഞ്ഞതുപോലെ ചെയ്തു.

മൃദുലമായി അവൾ പറഞ്ഞു; തീവണ്ടിയുടെ കടകട നാദത്താൽ തടുക്കപ്പെട്ടുകൊണ്ടു്. ‘ദയവുചെയ്തു കാര്യമാക്കരുതു്. നമുക്കു സമയം വ്യർത്ഥമാക്കാൻ സമയമില്ല. അടുത്ത തീവണ്ടിയാപ്പീസിൽ എനിക്കു് ഇറങ്ങണം. താങ്കൾ പിന്നെയും മുന്നോട്ടുപോകും. നമ്മൾ ഇനിയൊരിക്കലും കാണുകില്ല. ഇത്രയുംകാലം നീട്ടിവച്ച ചോദ്യത്തിനു താങ്കളിൽനിന്നു് എനിക്കു ഉത്തരം വേണം. സത്യം പറയുമോ?’

മൃദുല ഹൃദയം ഡിസാസ്റ്റ്രസാണു്—വിനാശകരമാണു്. അതുള്ളവൻ നിന്ദിക്കപ്പെടും അപമാനിക്കപ്പെടും.

‘പറയാം’ എന്നു ഞാൻ അറിയിച്ചു. അവൾ ആകാശത്തേക്കു് അപ്പോഴും നോക്കിക്കൊണ്ടു് ചോദിച്ചു. ‘നമ്മുടെ ആ മറഞ്ഞുപോയ ദിനങ്ങൾ. അവ സമ്പൂർണ്ണമായും പൊയ്ക്കഴിഞ്ഞോ? അവശേഷിക്കുന്നതു് ഒന്നുമില്ലേ?’

ഒരു നിമിഷത്തേക്കു ഞാൻ നാവടക്കി വച്ചു. എന്നിട്ടു മറുപടി പറഞ്ഞു. ‘ദിനത്തിന്റെ പ്രകാശത്തിനുള്ള ആഴത്തിൽ രാത്രിയുടെ നക്ഷത്രങ്ങളാകെയുണ്ടല്ലോ.”

വ്യക്തികളെ തേജോവധം ചെയ്യാൻ സാഹിത്യത്തെ ഉപകരണമാക്കുന്നതു് ഒരു തരത്തിലുള്ള വ്യഭിചാരമാണു്.

അതിസുന്ദരമായ ഈ കാവ്യം രവീന്ദ്രനാഥ റ്റാഗോറി ന്റേതാണു്. 1992-ൽ ആദ്യമായി UBS Publishers’ Distributors New Delhi, London പ്രസാധനം ചെയ്ത “I won’t let you go” എന്ന റ്റാഗോർക്കവിതകളുടെ സമാഹാരത്തിൽ ഇതുണ്ടു്. ഒക്സ്ഫഡിൽ താമസിക്കുന്ന പ്രസിദ്ധയായ ബംഗാളി എഴുത്തുകാരി Ketaki Kushari Dyson ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത നൂറ്റിപ്പത്തിലധികം കാവ്യങ്ങളും ഇരുപത്തിനാലു ഗാനങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. റ്റാഗോർ തന്നെ തർജ്ജമ ചെയ്ത കാവ്യങ്ങളെ കേതകി വീണ്ടും തർജ്ജമ ചെയ്തിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. റ്റാഗോറിന്റെ തർജ്ജമ എപ്പോഴും മൂലകാവ്യത്തിന്റെ പുനഃസൃഷ്ടിയാണു്. കേതകിയാവട്ടെ അവയെ അതേ രീതിയിൽ ഭാഷാന്തരീകരണം ചെയ്തിരിക്കുന്നു. റ്റാഗോറിന്റെ പുനഃസൃഷ്ടിയും കേതകിയുടെ തർജ്ജമയും തമ്മിൽ താരതമ്യ വിവേചനം നടത്തിയാൽ സഹൃദയന്റെ നെറ്റി ചുളിയും. കാരണം റ്റാഗോറിന്റെ പദപ്രയോഗങ്ങൾക്കുള്ള ഇന്ദ്രിയഗതാനുഭൂതി കേതകിയുടെ പദപ്രയോഗങ്ങൾക്കില്ല എന്നതാണു്. നോക്കുക:

റ്റാഗോർ:
“Supposing I became a champa flower, just for fun, and grew on a branch high up that tree, and shook in the wind with laughter and danced upon the newly budded leaves, would you know me mother?”
കേതകി:

“If I played a naughty trick on you, Mum,

and flowered as a champa on a champa tree

and at sunrise, upon a branch

had a good play among the young leaves

then you’d lose, and I’d be the winner,

for you won’t recognise me.

You’d call ‘Khoka, where are you?’

I’d just smile quiety.

images/IWLYG.jpg

ബംഗാളിൽ വിടർന്ന പുഷ്പത്തെ റ്റാഗോർ ഇംഗ്ലീഷ് ഭാജനത്തിൽ വച്ചിട്ടും അതിന്റെ കാന്തി മങ്ങിയില്ല. കേതകി അതേ കൃത്യം അനുഷ്ഠിച്ചപ്പോൾ പൂ വാടിപ്പോയി. കുറ്റപ്പെടുത്താനില്ല. റ്റാഗോർ എവിടെ? കേതകി എവിടെ? എങ്കിലും ഇതുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത റ്റാഗോർക്കാവ്യങ്ങൾ നല്കിയെന്ന നിലയിൽ ശ്രീമതിയോടു് അവർക്കു കടപ്പാടുണ്ടു്. എത്ര വിരസമായ തർജ്ജമയിലൂടെയും മൂലകാവ്യത്തിന്റെ സവിശേഷതയിലേക്കു് അനുവാചകനു് ചെല്ലാമല്ലോ. മുകളിൽ ആദ്യമായി ചേർത്ത ഗദ്യപരിഭാഷയിലെ അവസാനത്തെ വാക്യം നോക്കുക. പ്രകാശത്തിന്റെ അഗാധതയിൽ നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്നു എന്ന പ്രസ്താവം. സാഹിത്യ പഞ്ചാനനൻ വേറൊരു കവിയെക്കുറിച്ചെഴുതിയതിനു് ഇവിടെയും സാംഗത്യമുണ്ടു്. “രസഭാവ നിബന്ധനത്തിന്റെ മകുടസ്ഥാനം കവി ഉറപ്പിച്ചിരിക്കുന്നതു് ഇവിടെയാണു്” (ഓർമ്മയിൽനിന്നു്). (ഗ്രന്ഥത്തിന്റെ പുറങ്ങൾ 272, വില 150 രൂപ)

The moon’s laughter’s dam has burst light spills out.

Tube rose, pour your odour.

images/RabindranathTagore1909.jpg
റ്റാഗോർ

എന്നു റ്റാഗോർ (കേതകിയുടെ തർജ്ജമ). ഈ പരിമളം പ്രസരിച്ചപ്പോൾ ഒരു ദുർബ്ബല നിമിഷത്തിൽ അരവിന്ദഘോഷ് പറഞ്ഞുപോയി ‘റ്റാഗോറിന്റെ കവിത decorative poetry ആണെ’ന്നു്. ഒരു വരിയെങ്കിലും കവിതയായി എഴുതാതെ ‘philosophical verses’ മാത്രം എഴുതിയ അരവിന്ദഘോഷിന്റെ ഈ പ്രസ്താവം പരിഹാസ്യമത്രേ. അദ്ദേഹം മറ്റു സന്ദർഭങ്ങളിൽ റ്റാഗോറിനെ വാഴ്ത്തിയിട്ടുണ്ടെന്നും ഞാൻ ഓർമ്മിക്കുന്നു.

പച്ചവെള്ളം

“സ്വാതന്ത്ര്യത്തെക്കുറിച്ചു് ബോധമുണ്ടാകുന്നതു് എപ്പോൾ?” “സർക്കാർ ഓരോന്നിനും നികുതി വർദ്ധിപ്പിച്ചു് പൗരന്മാരെ അടിക്കുമ്പോൾ ഇതാണോ ദൈവമേ സ്വാതന്ത്ര്യം എന്നു അവർ ചോദിക്കും. അതു തന്നെ സ്വാതന്ത്ര്യബോധം.”

രാഷ്ട്രവ്യവഹാരത്തിലൂടെയും സാമൂഹികാവസ്ഥകളിലൂടെയും കടന്നുചെന്നു് അവയുടെ ജീർണ്ണതയെ ചിത്രീകരിക്കുകയും അതിലൂടെ ഒരു മൂല്യത്തിന്റെ പ്രകീർത്തനത്തിനു ശ്രമിക്കുകയും ചെയ്യുന്ന ശ്രീ. എൻ. പ്രഭാകരന്റെ “കൊടും ഭീകരൻ” എന്ന ചെറുകഥ (കലാകൗമുദി) ചെറിയ പരാജയമല്ല, വലിയ പരാജയമാണു്. മാന്യനാണു് കഥയിലെ പ്രധാന വ്യക്തി. തിരഞ്ഞെടുപ്പു കാലത്തു് പോളിങ് ഓഫീസറായി ജോലിക്കു പോയ അയാൾ സൗന്ദര്യമുള്ള ഒരു പെൺകുട്ടിയുടെ ചൂണ്ടുവിരലിലല്ല, നടുവിരലിൽ മഷി തൊട്ടുവച്ചു പോയി. പൊലീസുകാരന്റെ സഹായം കൊണ്ടു അയാൾ മരിക്കാതെ രക്ഷപ്പെട്ടു. പാർട്ടി സമ്മേളനത്തിൽ വച്ചു് ആർജ്ജവത്തോടെ സംസാരിച്ച അയാളെ മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നു. ആരോ ബോംബ് പൊട്ടിച്ചപ്പോൾ, നിരപരാധനായ അയാൾ സാപരാധനായി. മനസ്സിനെ സംബന്ധിക്കുന്ന ഏതെങ്കിലും രോഗം തനിക്കുണ്ടെന്നു് ഡോക്ടറിൽ നിന്നു സേർട്ടിഫിക്കറ്റ് വാങ്ങാനാണു് അയാളുടെ ശ്രമം. നിഷ്കളങ്കത്വം എന്ന മൂല്യത്തെ ഇങ്ങനെ വികസിപ്പിച്ചു കൊണ്ടുവരാൻ പ്രഭാകരൻ യത്നിക്കുന്നു. പക്ഷേ, രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനു ശക്തിയില്ല. സമൂഹത്തിന്റെ കൊള്ളരുതായ്മയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നോട്ടവും അതിന്റെ ആവിഷ്കാരവും ദുർബലം. അവയോടു് അയാൾ സംഘട്ടനത്തിനു ശ്രമിക്കാതെ ഓടിയകലുന്നതുകൊണ്ടു് ക്ഷോഭജനകത്വം ആ ഓട്ടത്തിനു തീരെയില്ല. ചുരുക്കിപ്പറഞ്ഞാൽ കഥാകാരൻ എന്തുദ്ദേശിച്ചുവോ അതു് അനുവാചകഹൃദയത്തിൽ വന്നു വീഴുന്നില്ല. അതിനാൽ ദാഹമില്ലാത്തപ്പോൾ പച്ചവെള്ളം കുടിച്ച പ്രതീതി.

ചോദ്യം, ഉത്തരം

ചോദ്യം: “ഇരുപത്തിരണ്ടു വയസ്സു കഴിഞ്ഞ യുവതിയാണു് ഞാൻ. എനിക്കു ജീവിതം സുഖകരമാക്കാൻ ഒരുപദേശം തരൂ.”

ഉത്തരം: “എനിക്കു് ഉപദേശം തരത്തക്കവണ്ണം ബുദ്ധിയില്ല. എങ്കിലും ഇത്രയും കാലത്തെ അനുഭവം വച്ചു പറയാം. ഒരു പുരുഷനെയും വിശ്വസിക്കരുതു്. ചതിക്കും. പല്ലുവേദന വന്നാൽ ദന്തഡോക്ടറുടെ അടുക്കൽ പോകരുതു്. റൂട്ട്ക്നാൽ ട്രീറ്റ്മെന്റ് നടത്തി പല്ലിന്റെ പോടു് അടയ്ക്കാമെങ്കിലും മിക്ക ഡോക്ടർമാരും അതു ചെയ്യില്ല മെനക്കേടു കരുതി. പിടുങ്ങിയെടുക്കും. ഏതെങ്കിലും കാലത്തു് ഗർഭാശയത്തിനു രോഗം വന്നാൽ ഗൈനീക്കോളജിസ്റ്റിന്റെ അടുത്തു പോകരുതു്. “അങ്ങ് എടുത്തുകളയാം’ എന്നാവും ആദ്യം അദ്ദേഹം പറയുക. ആരുമായിട്ടെങ്കിലും ശണ്ഠയുണ്ടായാൽ വക്കീലിന്റെ അടുത്തു പോകരുതു്. ‘രജിസ്റ്റേഡ് നോട്ടീസ് അയയ്ക്കാം’ എന്നു പറയും അദ്ദേഹം. മനസ്സിന്റെ ശാന്തിക്കായി സന്ന്യാസിമാരെ കാണാൻ പോകരുതു്. ചെറുപ്പക്കാരിയെയും കെട്ടിപ്പിടിച്ചാവും അവർ കാതിൽ മന്ത്രം പറഞ്ഞുതരിക.”

ചോദ്യം: “കവിതയെന്നാൽ എന്താണു്?”

ഉത്തരം: “തർജ്ജമയിൽ നഷ്ടപ്പെടുന്നതെന്തോ അതാണു് കവിതയെന്നു റോബർട് ഫ്രോസ്റ്റ് പറഞ്ഞിട്ടുണ്ടു്.”

ചോദ്യം: “കവിതയിൽ കൺസീറ്റ് എന്നു പറയുന്നതു് എന്താണെന്നു് അറിഞ്ഞാൽ കൊള്ളാം.”

ഉത്തരം: “അമ്പലം കോട്ടുവായിട്ടതുപോലെയാണു് അമ്പലക്കുളമെന്നു് കുഞ്ഞുരാമൻ നായർ എഴുതുമ്പോൾ കൺസീറ്റ് ജനിക്കുന്നു.”

ചോദ്യം: “സ്വാതന്ത്ര്യത്തെക്കുറിച്ചു് ബോധമുണ്ടാകുന്നതു് എപ്പോൾ?”

ഉത്തരം: “സർക്കാർ ഓരോന്നിനും നികുതി വർദ്ധിപ്പിച്ചു് പൗരന്മാരെ അടിക്കുമ്പോൾ ഇതാണോ ദൈവമേ സ്വാതന്ത്ര്യം എന്നു് അവർ ചോദിക്കും. അതുതന്നെ സ്വാതന്ത്ര്യബോധം.”

ചോദ്യം: “ഡോക്ടർ സുകുമാർ അഴീക്കോടു് മംഗളം വാരികയിൽ നിങ്ങളുടെ സാഹിത്യവാരഫലത്തെക്കുറിച്ചു് പുച്ഛിച്ചു പലതും പറഞ്ഞിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടു യോജിക്കുന്നുണ്ടോ? അതോ അവ അറിഞ്ഞു ക്ഷോഭിച്ചു വീട്ടിനകത്തു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുവോ?”

ഉത്തരം: “‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ അർത്ഥം മനസ്സിലാക്കിയിട്ടുള്ള ഞാൻ അദ്ദേഹത്തെ തിരിച്ചു പുച്ഛിക്കുന്നില്ല. സ്നേഹത്തോടും ബഹുമാനത്തോടും കൂടി അദ്ദേഹത്തെ വീക്ഷിക്കുന്നു.”

ചോദ്യം: “കാലം വേഗത്തിൽ പോകുകയാണോ?”

ഉത്തരം: “അതേ ലൈബ്രറിയിൽ നിന്നു പുസ്തകമെടുത്തു വീട്ടിൽ കൊണ്ടുവച്ചിട്ടു് പിന്നെ അതെടുത്തു നോക്കുമ്പോൾ രണ്ടു മാസം കഴിഞ്ഞിരിക്കും. ഒരു മാസം താമസിച്ചതിന്റെ പിഴ കൊടുക്കേണ്ടിവരും. ‘അയ്യോ കഴിഞ്ഞയാഴ്ചയല്ലേ ഞാനിതു് എടുത്തതു്’ എന്നു നിങ്ങൾ അദ്ഭുതത്തോടെ പറയും. കാലം വളരെ വേഗം പോകുന്നു.”

ചോദ്യം: “നിങ്ങൾ വടകരയ്ക്കു വടക്കു പോയിട്ടില്ലെന്നു് ഒരിക്കൽ എഴുതിയതു വായിച്ചു. എന്റെ നാടായ കണ്ണൂരു വരുന്നോ?”

ഉത്തരം: “അയ്യോ വേണ്ട. അവിടെ വിശ്വസാഹിത്യകാരന്മാരില്ലേ. എനിക്കു് അവരെ കണ്ടാൽ പേടിയാകും.”

അസഭ്യ പദവർഷം
images/RobertFrost1910s.jpg
റോബർട് ഫ്രോസ്റ്റ്

വയലാർ രാമവർമ്മ യോടു് ഒരു നോവലെഴുത്തുകാരനു വിരോധമുണ്ടായപ്പോൾ അദ്ദേഹം രാമവർമ്മയുടെ ദ്വിതീയ വിവാഹത്തെ അസഭ്യമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ടു നോവലെഴുതി. പി. കെ. ബാലകൃഷ്ണന്റെ “പ്ളൂട്ടോ പ്രിയപ്പെട്ട പ്ളൂട്ടോ” നല്ല കൃതിയല്ലെന്നേ ഞാൻ ‘കൗമുദി’യിൽ എഴുതിയുള്ളു. അതിന്റെ കലാശൂന്യത മനസ്സിലാക്കാൻ ഒരു സ്പാനിഷ് കൃതിയായ “Platero and I ” വായിച്ചു നോക്കണമെന്നും നിർദ്ദേശിച്ചു. ആ കൃതിയിൽ ഒരു കഴുതയുടെ കഥയാണു് പറഞ്ഞിട്ടുള്ളതു്. പക്ഷേ, കൗമുദിയുടെ പത്രാധിപരായ കെ. ബാലകൃഷ്ണൻ സെൻസേഷനുണ്ടാക്കാനായി “പ്ളൂട്ടോ പ്രിയപ്പെട്ട പ്ളൂട്ടോ” ആ സ്പാനിഷ് കൃതിയിൽ നിന്നു മോഷ്ടിച്ചതാണെന്ന അർത്ഥത്തിൽ ലീഡ് നല്കി ലേഖനം പ്രസിദ്ധപ്പെടുത്തി. എന്റെ ലേഖനത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നു പോലും നോക്കാതെ പി. കെ. ബാലകൃഷ്ണൻ എന്നെയും എന്റെ അച്ഛനമ്മമാരെയും അസഭ്യങ്ങളിൽ കുളിപ്പിച്ചുകൊണ്ടു് ഒരു നോവൽ കൗമുദിയിൽ എഴുതാൻ തുടങ്ങി. കോളേജധ്യാപകനായിരുന്ന എനിക്കു ക്ലാസ്സിൽ നില്ക്കാൻ വയ്യാത്ത വിധത്തിലുള്ള തെറിയായിരുന്നു ആ നോവലിലാകെ ഉണ്ടായിരുന്നതു്. അതുകണ്ടു ക്ഷോഭിച്ച ഒരുകൂട്ടം വിദ്യാർത്ഥികൾ സുകുമാരക്കുരുക്കളുടെ നേതൃത്വത്തിൽ പി. കെ. ബാലകൃഷ്ണനെ ദേഹോപദ്രവം ഏല്പിക്കാൻ തീരുമാനിച്ചു. ഇതു രാത്രി ഏഴു മണിക്കു് അറിഞ്ഞ ഞാൻ ടാക്സിക്കാറിൽ കയറി എന്റെ ശിഷ്യൻ സുകുമാരക്കുരുക്കളുടെ വീട്ടിൽച്ചെന്നു് അതിൽ നിന്നു പിന്തിരിയണമെന്നും അദ്ദേഹം എന്തുവേണമെങ്കിലും എഴുതിക്കോട്ടെ എന്നും വിദ്യാർത്ഥികൾ അതിൽ കോപിക്കരുതെന്നും അറിയിച്ചു. കുരുക്കളും കൂട്ടുകാരും അതിൽനിന്നു പിന്മാറി. പി. കെ. ബാലകൃഷ്ണനോടു നോവൽ രചന തുടരരുതെന്നു് അഭ്യർത്ഥിക്കാൻ പില്ക്കാലത്തു് സർവകലാശാലയിലെ മലയാളം പ്രഫെസറായ ഡോക്ടർ രാമചന്ദ്രൻ നായരോടു് ഞാൻ അപേക്ഷിച്ചു. രാമചന്ദ്രൻ നായർ പറഞ്ഞിട്ടും പി. കെ. ബാലകൃഷ്ണൻ വഴങ്ങിയില്ല. ഒടുവിൽ അഞ്ചധ്യായം പരിപൂർണ്ണമാക്കിയിട്ടു് നോവൽ പരിപൂർണ്ണമാക്കാതെ അദ്ദേഹം പേന താഴെവച്ചു. ഇതൊക്കെ സംഭവിച്ചിട്ടും പി. കെ. ബാലകൃഷ്ണൻ മരിച്ചപ്പോൾ ഞാൻ അദ്ദേഹത്തെക്കുറിച്ചു് നല്ല രീതിയിലാണു് മാധ്യമം പത്രത്തിൽ എഴുതിയതു്. എന്റെ ആ ലേഖനം വേറെ രണ്ടു പത്രാധിപന്മാർ സ്വന്തം പത്രങ്ങളിൽ എടുത്തു ചേർക്കുകയുണ്ടായി. അന്നു് ചെറുപ്പമായിരുന്നതുകൊണ്ടാണു് ഞാൻ അഭ്യർത്ഥനയുമായി പി. കെ. ബാലകൃഷ്ണന്റെ അടുക്കൽ രാമചന്ദ്രൻ നായരെ അയച്ചതു്. ഇന്നാണെങ്കിൽ ഒറ്റ നോവലല്ല, പന്ത്രണ്ടു വാല്യങ്ങളിൽ നോവലുകൾ എഴുതിയാലും ഞാൻ വകവയ്ക്കില്ല. പ്രായക്കൂടുതൽ വരുത്തിയ പരിപാകമാണു് ഇതിനു കാരണം. പി. കെ. ബാലകൃഷ്ണൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ, അതു പോലൊരു സംഭവമുണ്ടായെങ്കിൽ “മറയത്തു പോട്ടു്” എന്നുപറഞ്ഞു മിണ്ടാതിരിക്കുകയേയുള്ളു. അതും പരിപാകം കൊണ്ടായിരിക്കും.

images/Sathya1948.jpg
സത്യസായി ബാബ

വ്യക്തികളെ തോജോവധം ചെയ്യാൻ സാഹിത്യത്തെ ഉപകരണമാക്കുന്നതു് ഒരുതരത്തിലുള്ള വ്യഭിചാരമാണു്. വ്യഭിചാരിൻ എന്ന സംസ്കൃത പദത്തിനു ‘പരസ്ത്രീഗാമീ’ എന്നും വ്യഭിചാരിണീ എന്ന പദത്തിനു് ‘പരപുരുഷ ഗാമിനീ സ്ത്രീ’ എന്നും അർത്ഥമുണ്ടെങ്കിലും പഥഭ്രഷ്ട, നിയമഭംഗഃ എന്ന അർത്ഥത്തിലാണു് ഞാനിവിടെ ആ പദം പ്രയോഗിക്കുന്നതു്. ഈ നിലയിൽ ഒരു വ്യഭിചാരകർമ്മമാണു് ശ്രീ. കരിമ്പുഴ രാമചന്ദ്രൻ “പുകയും വെളിച്ചവും” എന്ന പദ്യരചനയിലൂടെ അനുഷ്ഠിക്കുന്നതു്. സത്യസായി ബാബ യുടെ നേർക്കാണു് രചയിതാവു ഗ്രാമ്യപദവർഷം നടത്തുന്നതു്.

“ബോബ് ചെയ്തപോലുള്ള കൃത്രിമമുടി!

തുടുറോബിതു താരം മാത്രം; അവതാരമല്ലിഷ്ടാ!”

ഹൃദയത്തിന്റെ മൃദുല സ്വഭാവം സ്ഥിരമായി നില്ക്കുന്നതു് സാഹിത്യത്തിൽ മാത്രമാണു്. വ്യക്തിയായ എഴുത്തുകാരനു് അതുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടതായിവരും.

ഐൻസ്റ്റൈയിനു ള്ള ബുദ്ധിശക്തി നമുക്കില്ല. അതുപോലെ സായിബാബയ്ക്കുള്ള ഈശ്വരസാക്ഷാത്കാരം നമുക്കുമില്ല. അതിൽക്കവിഞ്ഞു് എനിക്കു് അദ്ദേഹത്തെക്കുറിച്ചു് ഒന്നും പറയാനില്ല. ആർക്കും ഒരുപദ്രവം ചെയ്യാതെ, കഴിയുന്നിടത്തോളം അന്യർക്കു ഉപകാരം ചെയ്തു് ആശുപത്രികളും കോളേജുകളും നടത്തി സമുദായത്തിനു് ഉൽകർഷം വരുത്താൻ ശ്രമിച്ചു് ജീവിക്കുന്ന ഭാരതത്തിലെ ഒരു പൗരനെ ഇങ്ങനെ ആക്ഷേപിക്കാൻ കരിമ്പുഴ രാമചന്ദ്രനു് എന്തധികാരം? സായിബാബയ്ക്കു് ഒരു കഴിവുമില്ലെന്നിരിക്കട്ടെ; അദ്ദേഹത്തിനു് ഐശ്വരാംശമില്ലെന്നുമിരിക്കട്ടെ. എന്നാലും അദ്ദേഹത്തെ ആക്ഷേപിക്കാമോ. കരിമ്പുഴ രാമചന്ദ്രനെ ഇമ്മട്ടിൽ ആക്ഷേപിച്ചാൽ അദ്ദേഹത്തിനെന്തു തോന്നും? കേരളത്തിലെ ഉത്കൃഷ്ടമായ ഒരു വാരികയിൽ (മാതൃഭൂമി) അമാന്യമായ ഈ ധ്വംസനം വന്നതിൽ ഞാൻ ദുഃഖിക്കുന്നു. പിന്നെ “പുകയും വെളിച്ചവും” എന്ന രചനയെക്കുറിച്ച്; അതു കവിതയല്ല പദ്യം മാത്രമാണു്. അതിൽ സറ്റയറില്ല; വ്യക്തിശത്രുത മാത്രമേയുള്ളു. സത്യസായി ബാബ ലോകത്തിന്റെ ദുഃഖം കൂട്ടുന്നില്ല. കരിമ്പുഴ രാമചന്ദ്രൻ ഇതുപോലുള്ള പദ്യങ്ങളെഴുതി ലോകത്തിന്റെ ദുഃഖം കൂട്ടിക്കൊണ്ടിരിക്കുന്നു. ഇതൊന്നുമറിയാതെ മുൻപുണ്ടായ ഒരു സംഭാഷണത്തിനിടയ്ക്കു് പ്രഫെസർ വി. ജഗന്നാഥപ്പണിക്കർ എന്നോടു പറഞ്ഞു: “സ്റ്റാലിനെ വിമർശിക്കാം, മാവോസേതൂങ്ങി നെ വിമർശിക്കാം. ലോക്കൽ എസ്. ഐയെ വിമർശിച്ചാൽ ആരോഗ്യത്തിനു കേടായിവരും.” എസ്. ഐ.യെ വിമർശിക്കാതെ രാമചന്ദ്രൻ അങ്ങു ദൂരെ പുട്ടപ്പർത്തിയിൽ ഇരിക്കുന്ന സായിബാബയെ പുലഭ്യം പറഞ്ഞതു് ആദരണീയമായ പ്രവൃത്തിതന്നെ.

മൃദുത്വം
images/Threepennynovelcover.jpg

മഹാനായ ജർമ്മൻ സാഹിത്യകാരൻ ബ്രഹ്റ്റ് ഒരു നോവൽ എഴുതിയിട്ടുണ്ടു്. Three penny Novel എന്നാണു് അതിന്റെ പേരു്. അതിൽ മൃദുലഹൃദയം കരിങ്കല്ലുപോലെയാകുമെന്നു് അദ്ദേഹം പറഞ്ഞിട്ടുണ്ടു്. കുറ്റം പറയാനുമില്ല അതിൽ. മൃദുലഹൃദയമുണ്ടെങ്കിൽ വിനാശാത്മക സംഭവങ്ങൾ ഉണ്ടാകും. ആ വ്യക്തി തകർന്നടിയും. സ്വന്തം കാര്യം പറഞ്ഞു് പ്രിയപ്പെട്ട വായനക്കാരെ ബോറ് ചെയ്യുകയാണെന്നു കരുതരുതേ. ഒരാൾ ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു ഫോണിൽ വിളിച്ചു് ‘വീട്ടിലോട്ടു വരട്ടോ’ എന്നു ചോദിച്ചു എന്നോടു്. ‘വരൂ’ എന്നു ഞാൻ വിനയത്തോടെ പറഞ്ഞു. ഉച്ചയ്ക്കൂണു പന്ത്രണ്ടു മണിക്കാണു്. അദ്ദേഹം വന്നു് ഒരു മണിക്കൂർ ഇരുന്നാൽ പിന്നെ ഊണു കഴിക്കാനൊക്കുകില്ല. വിശപ്പു് എന്നതു് വയറ്റിലെ മാംസപേശികളുടെ സങ്കോചമാണല്ലോ. അവ കുറച്ചുനേരം സങ്കോചം നടത്തിയിട്ടു് വെറുതെയങ്ങിരിക്കും. അതുകൊണ്ടു് ഉണ്ണാനിരുന്നു. ഒരു ഉരുള വായ്ക്കകത്തേക്കു് ആക്കിയതേയുള്ളു. ഡോർബെല്ലിന്റെ കർണ്ണ കഠോരമായ ശബ്ദം. എഴുന്നേറ്റു തിടുക്കത്തിൽ കൈ കഴുകിയിട്ടു് ആഗതനെ വിളിച്ചു അകത്തിരുത്തി. ഫാൻ കറക്കി. ചായ കൊടുത്തു (ഈ അല്പത്വം ക്ഷമിക്കണം). അദ്ദേഹം ഒറ്റയിരുപ്പിൽ ഇരുന്നതു് രണ്ടരമണി വരെ. ഇനി ഊണു വേണ്ടെന്നു പറഞ്ഞു് സ്വന്തം മുറിയിൽ ദുഃഖത്തോടെ വന്നിരുന്നതേയുള്ളു. ഡോർബെൽ വീണ്ടും കാതു പിളർന്നു. ഞാൻ എഴുന്നേല്ക്കാൻ പോയില്ല. അപ്പോൾ സഹധർമ്മിണി വന്നറിയിച്ചു ആരോ വന്നു നില്ക്കുന്നുവെന്നു്. ഞാൻ വന്നയാളിനെ ആദരപൂർവ്വം ക്ഷണിച്ചു് അകത്തിരുത്തി. മൂന്നുമണിക്കു് ഒരു ബന്ധുവിനെ ചികിത്സിക്കുന്ന ഡോക്ടറെ കാണാൻ നേരത്തേ ഏർപ്പാടു ചെയ്തിരുന്നു ഞാൻ. അതിനാൽ കുറച്ചൊക്കെ സംഭാഷണം നടത്തിയിട്ടു് ‘നാളെയാണു് താങ്കൾ പോകുന്നതെങ്കിൽ ധാരാളം സംസാരിക്കാം. ഇപ്പോൾ പോകേണ്ടിയിരിക്കുന്നു ഡോക്ടറെ കാണാൻ’ എന്നു് വിനയത്തോടെ പറഞ്ഞു. വന്ന യുവാവു് വിട്ടില്ല. മൂന്നു മണി വരെ സംസാരിച്ചു. ഞാൻ അസ്വസ്ഥനായി തിരിയുകയും പിരിയുകയും ചെയ്തപ്പോൾ അദ്ദേഹം മെല്ലെ എഴുന്നേറ്റു് ‘കടമ്മനിട്ട യുടെ വീടു് ഏതെ’ന്നു ചോദിച്ചു. വീട്ടിന്റെ മുൻവശത്തേക്കു് അദ്ദേഹത്തെ വിളിച്ചുകൊണ്ടു ചെന്നു് ‘അതാ’ എന്നു ചൂണ്ടിക്കാണിച്ചു കൊടുത്തു. ‘മുൻപു് ഇവിടെ നിന്നാൽ ശരിയായി കാണാമായിരുന്നു. ഇപ്പോൾ ഒരു മരം വളർന്നതുകൊണ്ടു വീടു മറഞ്ഞുപോയി എന്നും ഞാൻ പറഞ്ഞു. ഉടനെ അദ്ദേഹം എന്നോടു ‘ഇപ്പോൾ കണ്ണു ശരിക്കു കാണാമോ’ എന്നു ചോദിച്ചു. ‘നിങ്ങൾക്കുള്ള വിഷന്റെ പത്തിരട്ടി ശക്തിയാർന്ന വിഷനാണു് എനിക്കുള്ളതു് ’ എന്നു പറഞ്ഞിട്ടു് ഞാൻ അകത്തേക്കു പോന്നു. ഉച്ചയ്ക്കു് ഉണ്ടില്ല; ഡോക്ടറെ പറ്റിച്ചു. ശരീരത്തിനും മനസ്സിനും ക്ഷീണം. രാത്രി ഒൻപതു മണിയോടെ കിടന്നുറങ്ങി ഒരാഹാരവും കഴിക്കാതെ. മൃദുലഹൃദയം ഡിസാസ്റ്റ്രസാണു്—വിനാശകരമാണു്. അതുള്ളവൻ നിന്ദിക്കപ്പെടും അപമാനിക്കപ്പെടും. നമുക്കു ബ്രഹ്റ്റിലേക്കു തിരിച്ചുവരാം. കൈയില്ലാത്ത ഒരുത്തനെ ആദ്യമായി കാണുന്നവൻ ഞെട്ടൽ കൊണ്ടു് രണ്ടു പെൻസ് കൊടുക്കും. പിന്നീടും അയാളെ കണ്ടാൽ കൊടുക്കുന്നതു് അരപ്പെൻസായിപ്പോകും. മൂന്നാമതും യാചിക്കാൻ വന്നാൽ യാചകനെ അയാൾ പൊലീസ് സ്റ്റേയ്ഷനിൽ ഏല്പിച്ചെന്നു വരും, എന്നൊക്കെ ബ്രഹ്റ്റ് ആ നോവലിൽ എഴുതിയിട്ടുണ്ടു്. ഹൃദയത്തിന്റെ മൃദുലസ്വഭാവം സ്ഥിരമായി നില്ക്കുന്നതു് സാഹിത്യത്തിൽ മാത്രമാണു്. വ്യക്തിയായ എഴുത്തുകാരനു് അതുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടതായി വരും. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നൃശംസത കുപ്രസിദ്ധമാണു്. പക്ഷേ, “മയൂരസന്ദേശ ”ത്തിൽ അദ്ദേഹം മൃദുലഹൃദയനായി പ്രത്യക്ഷനാകുന്നു.

images/AkbarKakkattil.jpg
അക്ബർ കക്കട്ടിൽ

ദേശാഭിമാനി വാരികയിൽ “ഒരു പ്രതിസന്ധി” എന്ന ചെറുകഥയെഴുതിയ അക്ബർ കക്കട്ടിൽ എന്ന സാഹിത്യകാരൻ ഹൃദയമൃദുലതയോടെയാണു് നമ്മുടെ മുൻപിൽ നില്ക്കുന്നതു്. ഗൾഫ് രാജ്യത്തിൽ ജോലി ചെയ്യുന്ന ഒരു വിജാതീയനോടു് ജീവിക്കാൻ വേണ്ടി ബന്ധപ്പെടുകയും പരോക്ഷ വ്യഭിചാരത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു രമണിയുടെ കഥ പറയുകയാണു് അദ്ദേഹം. അയാൾ അയയ്ക്കുന്ന കത്തുകൾ സ്കൂളിൽ പഠിക്കുന്ന മകനാണു കിട്ടുക. അവനാണു് അച്ഛനറിയാതെ അവ അമ്മയെ ഏല്പിക്കുന്നതു്. ഈ നിന്ദ്യകർമ്മം ചെയ്തിട്ടും വായനക്കാർക്കു രമണിയോടോ അവളുടെ മകനോടോ ദേഷ്യമില്ല. മറിച്ചു സഹതാപമേയുള്ളു. സമൂഹിക സ്ഥിതികൾ ആ പരോക്ഷ വ്യഭിചാരത്തിനു ഹേതുക്കളായി വർത്തിക്കുന്നുവെന്നാണു് അക്ബർ കക്കട്ടിൽ ധ്വനിപ്പിക്കുന്നതു്. അതിരു കടന്ന വികാരം ഒഴിവാക്കി ആഖ്യാനത്തിനു് ചടുലഗതി വരുത്തി കഥാകാരൻ കഥ പറയുന്നു.

സംഭവങ്ങൾ
  1. എൻ. കൃഷ്ണപിള്ള ആരോടും വാദപ്രതിവാദത്തിനു പോകുമായിരുന്നില്ല. എങ്കിലും പി. കേശവദേവു മായി ഒരിക്കൽ അദ്ദേഹത്തിനു് ഇടയേണ്ടതായി വന്നു. ടോൾസ്റ്റോയി യെക്കാൾ വലിയ കലാകാരനാണു താനെന്നു് പലപ്പോഴും പറഞ്ഞ കേശവദേവ് ഒരിക്കൽ “ഞാൻ ഇവന്മാരുടെ— സായ്പന്മാരുടെ—കൃതികൾ വായിക്കാറില്ല” എന്നു പ്രഭാഷണമധ്യേ ഉദ്ഘോഷണം ചെയ്തു. എൻ. കൃഷ്ണപിള്ള അതിനു മറുപടി നല്കി. “വെള്ളായണിപ്പരമു വിവാഹങ്ങൾക്കു ക്ഷണിച്ചാൽ പോകുമായിരുന്നില്ല. എന്താണു കാരണമെന്നു പരമുവിനോടു ചോദിച്ചപ്പോൾ ഉത്തരം ഇങ്ങനെയായിരുന്നു: ‘ഞാൻ പോയാൽ അവിടെ വല്ല കിണ്ടിയോ മൊന്തയോ കണ്ടാൽ അതു് എടുത്തുകൊണ്ടുപോരും. ക്ഷണിച്ചവന്റെ വീട്ടിൽച്ചെന്നു മോഷ്ടിക്കുന്നതു ശരിയല്ലല്ലോ.’ പരമുവിന്റെ ഈ സദാചാരബോധം നമ്മുടെ പല സാഹിത്യകാരന്മാർക്കുമില്ല.
  2. വർഷം 1936. അക്കാലത്തു് തിരുവനന്തപുരത്തെ ശാസ്തമംഗലം എഴുന്നള്ളത്തു് പ്രധാനപ്പെട്ട ഘോഷയാത്രയായിരുന്നു. എന്തൊരു തിക്കും തിരക്കും! ചെറുപ്പക്കാരായ ആണുങ്ങൾക്കു ജനക്കൂട്ടത്തിൽ തള്ളിയും ഉന്തിയും നടക്കാൻ ആഗ്രഹമുണ്ടാകുന്നതു സ്വാഭാവികം. എന്നാൽ എന്റെ ബന്ധുവായ ഒരു വൃദ്ധനും അതേ ആഗ്രഹം. വാതംകൊണ്ടു് കൈവിരലുകൾ മടങ്ങുകയില്ല. തോളിനു കാഠിന്യം. എങ്കിലും എഴുന്നള്ളത്തുദിവസം നേരത്തേ ധാന്വന്തരം കുഴമ്പു പുരട്ടി തടവി തോളിനും വിരലുകൾക്കും അയവുവരുത്തും. അയാളുടെ കൂടെ അയൽവീട്ടിലെ മധ്യവയസ്കനുമിറങ്ങും. അയാൾക്കു നല്ല ആരോഗ്യം. ധാന്വന്തരം കുഴമ്പിന്റെ പ്രയോഗമൊന്നും വേണ്ട. രണ്ടുപേരും ജനക്കൂട്ടത്തിൽ ഒലിച്ചുപോകും. പോകുന്നതിനിടയ്ക്കു് വൃദ്ധൻ ജനക്കൂട്ടത്തിലെ അല്പബലവിഭാഗത്തിന്റെ മാർദ്ദവം പരിശോധിച്ചറിയും. ധാന്വന്തരം കുഴമ്പിന്റെ ശക്തി! എന്തെങ്കിലും കാരണംകൊണ്ടു് വൃദ്ധന്റെ ഭൂജശിഖരമോ അംഗുലികളോ അവയുടെ പ്രവൃത്തിചെയ്തില്ലെങ്കിൽ മധ്യവയസ്കൻ കൈപിടിച്ചു വേണ്ടതു പ്രവർത്തിപ്പിക്കും. അയാൾക്കു്—മധ്യവയസ്കനു്—ഇംഗ്ലീഷിൽ പറയുന്ന Vicarious enjoyment (പരോക്ഷ സുഖാസ്വാദം). വൃദ്ധന്റെ മൃദുത്വത്തിലുള്ള അഭിമർദ്ദം വിവിധ പ്രതികരണങ്ങൾ ഉണ്ടാക്കുമല്ലോ. സംസ്കാരമുള്ളവർ അറിഞ്ഞതായി ഭാവിക്കില്ല. സംസ്കാരമില്ലാത്തവർ ഛീ, പട്ടി തുടങ്ങിയ ഓമനപ്പദങ്ങൾ വർഷിക്കും. ആദ്യത്തെ കൂട്ടരുടെ അവഗണനയിലും രണ്ടാമത്തെ കൂട്ടരുടെ പദപ്രയോഗത്തിലും ഒരേ മാനസികനിലയോടെ വർത്തിക്കുമായിരുന്നു വൃദ്ധനും കൂട്ടുകാരനും. എഴുന്നള്ളത്തു കഴിഞ്ഞാൽ വീട്ടിൽ വന്നുകിടക്കും എന്റെ ബന്ധു. പിന്നെ 364 ദിവസം കഴിയുമ്പോൾ അയാൾ ധാന്വന്തരം കുഴമ്പു വാങ്ങും. സാഹിത്യവാരഫലാംഗന തിരക്കിൽപ്പെട്ടു നടക്കുകയാണു് കൈരളിയുടെ എഴുന്നള്ളത്തു കാണാൻ അപ്പോൾ ചിലർ ധാന്വന്തരം കുഴമ്പു നേരത്തേ തേച്ചു് മയംവരുത്തിക്കൊണ്ടു് അവളുടെ മൃദുത്വത്തിൽ കൈയമർത്താൻ എത്തുന്നു. അതിനു മടി കാണിച്ചാൽ അവരെക്കൊണ്ടു് വേണ്ടതു പ്രവർത്തിപ്പിക്കാൻ ചില കൂട്ടുകാരും. പക്ഷേ, സംസ്കാരഭദ്രമായ ജീവിതം നയിക്കുന്ന അവൾ ഒന്നുമറിയുന്നില്ല എന്ന മട്ടു കാണിക്കുന്നു.
ജീർണ്ണത

“പ്രശാന്തമായിരുന്ന തെളിമയുടെ തീർത്ഥം കലങ്ങിത്തുടങ്ങിയിരിക്കുന്നു. അനന്തതയുടെ സനാതന നീലിമ വ്യാപിച്ചുകിടന്നിരുന്ന ആകാശം കറുത്തുകൂടുകയാണു്. പതുക്കെ പതുക്കെ അതൊരിരുണ്ട വന്യതയായി മാറുന്നതു നോക്കിക്കൊണ്ടു് അയാൾ പൂമുഖകോലായിലെ ചിത്രത്തൂണും ചാരിയിരുന്നു. ഇലയനക്കംപോലും നഷ്ടപ്പെട്ട അന്തരീക്ഷം നിഗൂഢതയാർന്നൊരു കനത്ത നിശ്ശബ്ദതയുടെ ചുഴിയിലേക്കു് ഒതുങ്ങുന്നു.”

ശ്രീ. പി. എ. ദിവാകരന്റെ “കറുത്ത മഴ” എന്ന ചെറുകഥയുടെ തുടക്കമാണിതു് (കുങ്കുമം വാരിക). ഇങ്ങനെ എഴുതുന്നതുകൊണ്ടു് എന്തു പ്രയോജനം? വ്യക്തിയെ വർണ്ണിച്ചാലും പ്രകൃതിയെ വർണ്ണിച്ചാലും അവയുടെ സാന്നിദ്ധ്യം നമ്മൾക്കു് അനുഭവപ്പെടണമല്ലോ. ദിവാകരന്റെ രചനയിൽ വസ്തുവില്ല; വെറും വാക്കുകളേയുള്ളു. ഇതു രചനയുടെ ജീർണ്ണതയിലേക്കു കൈചൂണ്ടുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-03-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.