
“എല്ലാ മനുഷ്യരും ചിലപ്പോൾ തെറ്റുചെയ്യും. എന്നാൽ ഒരു വ്യത്യാസം. ബുദ്ധിയുള്ളവർ തങ്ങൾ പ്രവർത്തിച്ചതു മറച്ചുവയ്ക്കും. മണ്ടന്മാർ പ്രവർത്തിക്കാൻ പോകുന്നതിനെപ്പോലും വെളിപ്പെടുത്തും. സ്നേഹിതനോടുപോലും നിങ്ങളുടെ തെറ്റുകൾ പറയരുതു്. കഴിയുമെങ്കിൽ നിങ്ങളോടുതന്നെ അതു പറയരുതു്. തെറ്റുകളിൽനിന്നു പാഠങ്ങൾ പഠിക്കൂ എന്നിട്ടു് അവയെ മറക്കാൻ ശീലിക്കൂ”. (ബാൽതാസാർ ഗ്രാത്യാൻ ഈ മൊറാലാസ് Baltsar Grácian y Morales, 1601–1658, Spanish Writer, Practical Wisdom for Perilous Times, Edited by J. Leonard Kaye.)
കഥയുടെ അന്തരീക്ഷസൃഷ്ടിയിൽ വിജയൻ നിസ്തുലനാണു്. സാഹിത്യപരമല്ലാത്ത ഭാഷ പ്രയോഗിച്ചു് കലയുടെ പ്രകാശമുളവാക്കാൻ അദ്ദേഹത്തിനു കഴിയും.
ദിവസങ്ങൾ പരിണാമരമണീയങ്ങളായിരിക്കണം. അതുപോലെ കഥകൾക്കും പരിണാമഭംഗി വേണം. ശ്രീ. മുണ്ടൂർ സേതുമാധവൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “കേട്ടുവോ ആ നിലവിളി” എന്ന കഥയ്ക്കു് ആ ഗുണമില്ലെന്നു മാത്രമല്ല ദുർഗ്രഹതയുടെ വൈരൂപ്യമുണ്ടുതാനും. അതുകൊണ്ടു് ഞാൻ ഗ്രഹിച്ച മട്ടിൽ ചിലതു് എഴുതുകയാണു് കഥയെക്കുറിച്ച്. മനഃശാസ്ത്രത്തിൽ അധ്യാരോപം എന്നൊരു പ്രവർത്തനത്തെക്കുറിച്ചു പറയുന്നുണ്ടു്. തനിക്കിഷ്ടമില്ലാത്ത ഒരു ചിന്തയാൽ വ്യക്തി അലട്ടപ്പെടുന്നുവെന്നു വിചാരിക്കുക. അയാൾക്കു് അതു് ഒഴിവാക്കിയാൽ കൊള്ളാമെന്നുണ്ടു്. അബോധമനസ്സു് ആ ചിന്തയെ താലോലിക്കുന്നുണ്ടു്.

പക്ഷേ, സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും പ്രേരണകൾ കൊണ്ടു് അയാൾ അതു് അബോധമനസ്സിലേക്കു തള്ളിനീക്കുന്നു. അങ്ങനെ അടിച്ചമർത്തപ്പെട്ട ചിന്ത വേറൊരുവിധത്തിൽ പ്രാദുർഭാവം കൊള്ളുകയാണു് എവിടെനിന്നെങ്കിലും ഉണ്ടാകുന്ന ശബ്ദമായി അയാൾ ആ വിചാരം ശ്രവിക്കുന്നു. ഇതാണു് അധ്യാരോപം—projection. ഒരു ഭാര്യയെ വകവരുത്തിയ ഒരു ദുഷ്ടൻ രണ്ടാമതൊരു പാവത്തെക്കൊണ്ടുവന്നു വേഴ്ചയ്ക്കു ശ്രമിക്കുമ്പോൾ മരിച്ചവളുടെ ശബ്ദം കേൾക്കുന്നു. എന്റെ ഈ വ്യാഖ്യാനം ശരിയാണെങ്കിലും തെറ്റാണെങ്കിലും മുണ്ടൂർ സേതുമാധവൻ ചലനാത്മകമായ രീതിയിൽ കഥ പറഞ്ഞിട്ടുണ്ടു്. ആഖ്യാനത്തിന്റെ സവിശേഷതയാൽ ദ്വിതീയ വിവാഹം നടത്തിയവന്റെ ദൗഷ്ട്യം അഭിവ്യഞ്ജിക്കുന്നു. സംഭവവർണ്ണനയുടെ ഹ്രാസം കഥയുടെ തീക്ഷ്ണത വർദ്ധിപ്പിക്കുന്നുമുണ്ടു്.
- അടുക്കള:
- അത്രകണ്ടു സദാചാരതല്പരന്മാരല്ലാത്ത ചില അതിഥികൾക്കു് ആതിഥേയന്റെ സാന്നിദ്ധ്യത്തെ വിസ്മരിച്ചു് കൂടക്കൂടെ നോക്കാനുള്ള സ്ഥലം.
- ചിക്കൻ ഫ്രൈ:
- ചില ഹോട്ടലുകളിൽ കാക്കയെ കൊണ്ടുണ്ടാക്കുന്ന ഒരാഹാരസാധനം.
- നെയ്റോസ്റ്റ്:
- നഗരസഭകൾ പ്രവർത്തിക്കുന്ന ചില പട്ടണങ്ങളിലെ ചായക്കടകളിൽ ഉച്ചയ്ക്കു മിച്ചം വരുന്ന ചോറുകൊണ്ടുണ്ടാക്കുന്ന വൃത്താകൃതിയിലുള്ള ഒരാഹാരവസ്തു. മൊരിഞ്ഞ ആ സാധനത്തിലെ ഡാൽഡാ പഴകിയ അന്നത്തിന്റെ സ്വാദു് മറച്ചുകളയും ‘പുനസ്തപ്തം വിഷോപമം’ എന്ന മുദ്രാവാക്യം നഗരസഭകളുടെ മുൻപിൽ ചെന്നു വിളിക്കാൻ ആളുകൾ ഉണ്ടാവണം.
- റ്റെലിവിഷൻ സെറ്റ്:
- വീട്ടിൽ വരുന്ന നാലാളുകൾ കാണത്തക്കവിധത്തിൽ ഇതു വച്ചില്ലെങ്കിൽ എന്തു പ്രയോജനം?
- ആംപ്ളേറ്റ്:
- അക്ഷരശൂന്യന്മാർ ചായക്കടകളിൽച്ചെന്നു ചോദിക്കുന്നതു്. ഓംലെറ്റ് എന്നു പറഞ്ഞാൽ ചായക്കടക്കാരനു മനസ്സിലാവുകയുമില്ല.
- മലയാളം:
- സംസ്കൃതം മാത്രം പഠിച്ചവരാൽ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു ഭാഷ. ബലാത്കാരവേഴ്ചയുടെ സാമ്പിൾ ഇതാ: ‘ശോധിത ശേമുഷീകനായ പ്രകൃഷ്ടപണ്ഡിതന്റെ വിചാരധാരയിൽ നിന്നു വിനിർഗ്ഗളിച്ച സൂക്തിമൗക്തികങ്ങളാണു് ഇവ.’ (ഇതു് എഴുതിയതു് ആരെന്നു പറയാൻ താല്പര്യമില്ല എനിക്കു്.)
- ഹൃദ്രോഗം:
- സ്ഥലംമാറ്റം വരാതിരിക്കാൻവേണ്ടി ഓരോ അധ്യാപകനും വിദ്യാഭ്യാസമന്ത്രിയോടു് എന്നും എപ്പോഴും പറയുന്ന ഒരു വാക്കു്.
- ബട്ടൺ:
- കാമവെറിയുള്ള യുവാവു് കാമുകിയുമായി റോഡിൽനിന്നു സംസാരിക്കുമ്പോൾ സ്വയം പിടിച്ചുതിരിച്ചുകൊണ്ടിരിക്കുന്നതു്. ഒരു പ്രതിരൂപാത്മക പ്രവർത്തനം.
- സെക്രട്ടറി:
- രാജവാഴ്ചയുണ്ടായിരുന്ന കാലത്തു് യഥാർത്ഥമായ അധികാരമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ. ഇപ്പോൾ വെറും ഗ്ലോറിഫൈഡ് ക്ലാർക്കു്.
“സ്ത്രീക്കോ പുരുഷനോ ഇച്ഛാശക്തി കൂടുതൽ?” “സംശയമെന്തു? സ്ത്രീക്കു് കാറ് വാങ്ങണമെന്നു പുരുഷൻ വിചാരിച്ചാൽ പണമില്ലാത്ത അയാൾക്കു് അതു സാധിക്കില്ല. എന്നാൽ അയാളുടെ ഭാര്യയ്ക്കു് ആ വിചാരമുണ്ടായാൽ അവൾ കാറ് വാങ്ങിച്ചിരിക്കും. സ്ത്രീ എന്തു തീരുമാനിച്ചാലും അതു നടക്കും”.
മക്കൾ പ്രായമായിക്കഴിഞ്ഞാൽ തങ്ങളിൽ നിന്നു് അകന്നു നില്ക്കുന്നുവെന്നു് അച്ഛനമ്മമാർക്കു പരാതിയുണ്ടാവും. മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള അജ്ഞതയാണു് അതിനു ഹേതു. ശിശുക്കളായിരിക്കുമ്പോൾ മാത്രമാണു് അവർ അച്ഛനമ്മമാരോടു യോജിച്ചു നില്ക്കുക. പ്രായം കൂടുന്തോറും ശിശുക്കളുടെ ബോധമണ്ഡലം വികസിച്ചു വരും. ഒടുവിൽ അച്ഛനിൽ നിന്നു്, അമ്മയിൽ നിന്നു് അവർ തികച്ചും വേർപെട്ട അവസ്ഥയിലാകും. ആ സന്ദർഭത്തിൽ അച്ഛനമ്മമാരെ എതിർക്കാൻ പോലും അവർക്കു മടി കാണില്ല. പല മനഃശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിച്ച ഈ സത്യം മനസ്സിലാക്കാതെയാണു് അച്ഛൻ, അമ്മ ഇവർ ആൺമക്കളെയും പെൺമക്കളെയും കുറ്റപ്പെടുത്തുന്നതു്. ആ സന്താനങ്ങൾ യുവത്വത്തിൽ നിന്നു വാർദ്ധക്യത്തിലേക്കും വാർദ്ധക്യത്തിൽ നിന്നു ജീവിതാസ്തമയത്തിന്റെ അവസാനത്തെ അവസ്ഥയിലേക്കും ചെല്ലുമ്പോൾ ബോധമണ്ഡലം നശിച്ചവരായിത്തീരുന്നു. അപ്പോൾ Siegfried Sassoon—സീഗ്ഫ്രീഡ് സസൂൺ —എന്ന ബ്രിട്ടീഷ് കവി പറഞ്ഞതുപോലെ
Alone… The world is life endured-and known
It is the stillness where our spirits walk
And all but inmost faith is overthrown

എന്ന രീതിയിൽ ജീവിതം മാറിപ്പോകുന്നു. അപ്പോൾ സസൂൺ വേറൊരു സന്ദർഭത്തിൽ ഐറണിയോടെ എഴുതിയതു് ഓർമ്മയിലെത്തും. കാലുകൾ നഷ്ടപ്പെട്ടാലെന്തു് ജനങ്ങൾ എപ്പോഴും കാരുണ്യമുള്ളവരായിരിക്കുമല്ലോ. കാഴ്ചപോയാലെന്തു? അന്ധന്മാർക്കു് എന്തെല്ലാം നല്ല ജോലികൾ ചെയ്യാനുണ്ടു് ? ജനത എപ്പോഴും ദയയുള്ളവരായിരിക്കുകയും ചെയ്യും. സ്നേഹവും ദയയും ജനത പ്രകടിപ്പിക്കുമെങ്കിലും ജീവിതാസ്തമയത്തിലെത്തിയവർ ബോധമണ്ഡലം നശിച്ചവരായിബ്ഭവിക്കുന്നു. അപ്പോൾ വാൾട് വിറ്റ്മാൻ പറഞ്ഞതുപോലെ മൃഗങ്ങളാകാനും അവർക്കു മടിയില്ല.
I think I could turn and
live with animals…
They do not sweat and
whine about their condition
They do not lie awake in the
dark and weep for their sins
(ചങ്ങമ്പുഴ യുടെ ‘പാടുന്ന പിശാചി’ൽ ഇതിനു സദൃശമായ ആശയമുണ്ടു്.)

ബോധമണ്ഡലം നശിച്ച്, മോഹഭംഗമാർന്നു കഴിഞ്ഞു കൂടുന്ന ഒരാളെ ശ്രീ. ഒ.വി. വിജയന്റെ ‘ഗൃഹാതുരത്വം’ എന്ന കഥയിൽ കാണാം നമുക്കു്. കഥയിലാകെയല്ല ഓരോ വാക്യത്തിലുമുണ്ടു് ഐറണി. ആ ഐറണിയിലൂടെ മോഹഭംഗത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ബോധമണ്ഡലരാഹിത്യത്തിന്റെയും സവിശേഷതകൾ വിജയൻ അനായാസമായി ചിത്രീകരിക്കുന്നു. കഥയുടെ അന്തരീക്ഷസൃഷ്ടിയിൽ വിജയൻ നിസ്തുലനാണു്. സാഹിത്യപരമല്ലാത്ത ഭാഷ പ്രയോഗിച്ചു് കലയുടെ പ്രകാശമുളവാക്കാൻ അദ്ദേഹത്തിനു കഴിയും (കഥ കലാകൗമുദിയിൽ).
“വാർദ്ധക്യത്തിൽ എന്നെ രക്ഷിക്കുന്നതു് ആരു്? മകനോ മകളോ?” “രണ്ടുപേരുമല്ല. ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൾ മാത്രം സംരക്ഷിക്കും”.
അഭിമുഖസംഭാഷണത്തിന്റെ റിപോർട്ട് വായിച്ചിട്ടു് ആരെയും വിമർശിക്കുന്നതു ശരിയല്ലെന്നു് എനിക്കറിയാം. ചോദ്യകർത്താവിന്റെ ചോദ്യത്തിനു് സാഹിത്യകാരൻ നല്കുന്ന മറുപടി ഒരുതരമായിരിക്കും. ആ മറുപടി അച്ചടിച്ചു വരുമ്പോൾ അതു മറ്റൊരു തരമായിരിക്കും. അതുകൊണ്ടു് ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി യെ അദ്ദേഹത്തിന്റെ ഒരുത്തരം അവലംബിച്ചു് വിമർശിക്കുന്നതു ശരിയല്ലെന്നു് അറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. കവിയുടെ പണ്ടത്തെ ഇടതുപക്ഷപ്രേമത്തെക്കുറിച്ചു് ശ്രീ. രാജേഷ് നാരായണന്റെ ചോദ്യം. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
“ഇടതുപക്ഷ പ്രസ്ഥാനത്തോടു് അന്നും ഇന്നുമൊക്കെ താല്പര്യമുണ്ടു്. ചെറുകാടിന്റെ യൊക്കെയൊപ്പം ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ആദ്യകാലപ്രവർത്തനത്തിലൊക്കെ ഞാനുമുണ്ടായിരുന്നു. തീവ്രമായ അഭിനിവേശമൊന്നും ഉണ്ടായിരുന്നില്ലെന്നു മാത്രം”. (കുങ്കുമം)

എന്നു പറഞ്ഞാലോ? പണ്ടു് മാർക്സിസ്റ്റായിരുന്നെങ്കിലും മാർക്സിസത്തിൽ അത്ര താല്പര്യമില്ലായിരുന്നുവെന്നു സാരം. ഇന്നത്തെ ആധ്യാത്മിക ജീവിതത്തിലും അത്ര തല്പരത്വമില്ല എന്നർത്ഥം.
അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം
ഹോതാരം രത്നധാതമം
(ഓർമ്മയിൽ നിന്നു കുറിക്കുന്നതാണിതു്. ഇതിൽ തെറ്റുണ്ടെങ്കിൽ പണ്ഡിതന്മാർ ക്ഷമിക്കണം.)
ഈ ‘ഗായത്രി’ (ഗായത്രി എന്നതു് ഛന്ദസ്സിന്റെ പേരു്) ചൊല്ലിക്കൊണ്ടു് യാഗമാരംഭിച്ചാൽ മഴ പെയ്യും. അനപത്യതയുടെ ദുഃഖമനുഭവിക്കുന്ന സ്ത്രീകൾക്കു ഗർഭമുണ്ടാകും. Workers of all countries unite, you have nothing to lose but your chains എന്ന സൂക്തത്തിനു മുകളിലെഴുതിയ സൂക്തവുമായി ഒരു വ്യത്യാസവുമില്ല. തൊഴിലാളികൾ സംഘടിക്കുമ്പോൾ വിപ്ലവത്തിന്റെ ഝഞ്ഝാ മാരുതൻ ആഞ്ഞടിക്കുകയും വർഷാപാതം ഉണ്ടാകുകയും ചെയ്യും. തൊഴിലാളികൾ രണ്ടു സെക്സിലും ഉൾപ്പെടുന്നതുകൊണ്ടു് ശാരീരിക വേഴ്ചയില്ലാതെ തന്നെ ഗർഭാധാനം സംഭവിച്ചെന്നു വരും. മേഘങ്ങൾ ചാതകങ്ങൾക്കു ഗർഭോൽപാദനം നടത്തുന്നതുപോലെയാണതു്. (ഗർഭാധാനക്ഷണപരിചയാതു്… മേഘസന്ദേശം പത്താം ശ്ലോകം നോക്കുക.)
പിന്നെ മാർക്സിന്റെ Quality, Quantity സിദ്ധാന്തവും വിഷ്ണുനാരായണൻ നമ്പൂതിരി പ്രായോഗിക തലത്തിൽ കൊണ്ടു വരുന്നുണ്ടു്. കർപ്പൂരത്തട്ടിൽ കത്തിച്ചു വച്ച കർപ്പൂരം താഴെയിരിക്കുമ്പോൾ അതു് വെറും ക്വാണ്ടിറ്റിയാണു്. അദ്ദേഹം അതെടുത്തു വിഗ്രഹത്തിന്റെ മുൻപിൽ ഭക്തിയോടെ കറക്കുമ്പോൾ ക്വാളിറ്റിയായി മാറുന്നു. ഇങ്ങനെ എല്ലാവിധത്തിലും വിഷ്ണുനാരായണൻ നമ്പൂതിരി ഈശ്വരവിശ്വാസിയും ഈശ്വരവിശ്വാസമില്ലാത്ത ഇടതുപക്ഷക്കാരനുമാണു്. രണ്ടു വള്ളത്തിൽ കാലുചവിട്ടിക്കൊണ്ടുള്ള ഈ നില ഒന്നാന്തരമായിരിക്കുന്നു. അദ്ദേഹത്തെ ഞാൻ സാദരം സവിനയം അഭിനന്ദിക്കട്ടെ.

ശ്രീ. പാലാ നാരായണൻ നായരു ടെ കാവ്യങ്ങൾ വയിക്കുമ്പോൾ എ. ബാലകൃഷ്ണപിള്ള യുടെ ശൈത്യമാർന്ന ഞരമ്പുകൾ ഊഷ്മളമാകുമെന്നു് അദ്ദേഹം പറഞ്ഞതായി വക്കം അബ്ദുൽ ഖാദർ (സാഹിത്യകാരനാണു്; വിപ്ലവകാരിയായി ജീവിതം അവസാനിപ്പിച്ച ആളല്ല) എന്നെ അറിയിച്ചിട്ടുണ്ടു്. അക്കാലത്തു് ഞാൻ അതത്ര വിശ്വസിച്ചില്ല. പാലാ നാരായണൻ നായർ ജന്മനാ കവിയാണെന്നു് എനിക്കറിയാമായിരുന്നെങ്കിലും ഇന്നു് ആ അനുഭവം എനിക്കുണ്ടായിരിക്കുന്നു. ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ “സഖാക്കളേ മുന്നോട്ടു്” എന്ന കാവ്യം പ്രചാരണാത്മകമാണെങ്കിലും ലയാനുവിദ്ധതയാൽ അനുഗൃഹീതമാണു്. ആ ലയാനുവിദ്ധതയിലൂടെ ധർമ്മരോഷത്തിന്റെ ശബ്ദം നമ്മൾ ശ്രവിക്കുന്നു. ഒരു distinctive voice—സവിശേഷശബ്ദം—അദ്ദേഹം എപ്പോഴും കവിതയിലൂടെ കേൾപ്പിച്ചിട്ടുണ്ടു് നമ്മളെ.
“മേലിസുമാലികളാസുര ഗാന്ധർവ്വ
വേളിക്കു താവളം ലേലംപിടിച്ചിടം
മേനിമിടുക്കിൽ കുടുങ്ങി വിശ്വാമിത്ര
മേനകാനൃത്തം വിവസ്ത്രമാടുന്നിടം
രാഷ്ട്രമാണത്രേ! ജനായത്ത മാതൃകാ
രാഷ്ട്രമാണത്രേ! വിചിത്രചാരിത്രമേ”.

എന്ന വരികൾ ഉറക്കെ വായിക്കു. കവിതാലയത്തിന്റെ തൊട്ടിലിൽ കിടക്കുന്ന അനുവാചകശിശുക്കൾ തിളയ്ക്കുന്ന രക്തവുമായി ചാടിയെഴുന്നേല്ക്കും. രാഷ്ട്രവ്യവഹാരപരമായ ഒരവബോധം കാവ്യത്തിലൂടെ കേരളീയർക്കു് ഉണ്ടാക്കിക്കൊടുത്ത പാലാ നാരായണൻനായർക്കു് അഭിവാദനം.
ചോദ്യം: “എന്നെ നിരന്തരം ഉപദ്രവിച്ചിരുന്ന എന്റെ പരമശത്രു ആപത്തിൽ പെട്ടിരിക്കുന്നു. ഞാൻ എത്രശ്രമിച്ചിട്ടും അതിൽ ആഹ്ലാദിക്കാൻ കഴിയുന്നില്ല എന്തുകൊണ്ടാണതു?”
ഉത്തരം: “നിങ്ങൾ നല്ലവനായതുകൊണ്ടു്. പക്ഷേ, കാരുണ്യംകൊണ്ടു് അയാളെ സഹായിക്കാൻ ചെന്നാൽ ആ സഹായം അംഗീകരിച്ചുകൊണ്ടു് അയാൾ പിന്നീടും നിങ്ങളുടെ ശത്രുവായി മാറും. ഒരു പ്രായം കഴിഞ്ഞാൽ സ്വാഭാവം മാറുകില്ല”.
ചോദ്യം: “സ്ത്രീക്കോ പുരുഷനോ ഇച്ഛാശക്തി കൂടുതൽ?”
ഉത്തരം: “സംശയമെന്തു? സ്ത്രീക്കു്. കാറ് വാങ്ങണമെന്നു പുരുഷൻ വിചാരിച്ചാൽ പണമില്ലാത്ത അയാൾക്കു് അതു സാധിക്കില്ല. എന്നാൽ അയാളുടെ ഭാര്യയ്ക്കു് ആ വിചാരമുണ്ടായാൽ അവൾ കാറ് വാങ്ങിച്ചിരിക്കും. സ്ത്രീ എന്തു തീരുമാനിച്ചാലും അതു നടക്കും”.
ചോദ്യം: “ഞാൻ അയയ്ക്കുന്ന കവിതകളെല്ലാം പത്രാധിപർ തിരിച്ചയയ്ക്കുന്നു. താങ്കൾക്കു് എന്നെ സഹായിക്കാമോ?”
ഉത്തരം: “വയ്യ. നിങ്ങൾ നീണ്ട കവിതകളാവും അയയ്ക്കുക. അതു വായിച്ചുനോക്കാൻ പത്രാധിപർക്കു സമയം കാണില്ല. പിന്നെ ഇത്തരം കാര്യങ്ങളിൽ ആരുടെയും സഹായം അഭ്യർത്ഥിക്കരുതു്. നിങ്ങൾക്കു സർഗ്ഗശക്തിയുണ്ടെങ്കിൽ പത്രാധിപർ നിങ്ങളെ അന്വേഷിച്ചു വരും”.
ചോദ്യം: “നിങ്ങൾ കേട്ടിട്ടുള്ള രസകരമായ ഒരു ചൊല്ലു് പറഞ്ഞുതരൂ?”
ഉത്തരം: “ഫ്രാൻസിലെ ചാൾസ് അഞ്ചാമൻ ഒരിക്കൽ പറഞ്ഞു: ഞാൻ ഈശ്വരനോടു സ്പാനിഷ് സംസാരിക്കുന്നു. സ്ത്രീകളോടു ഇറ്റലിയിലെ ഭാഷ. പുരുഷന്മാരോടു ഫ്രഞ്ച്. എന്റെ കുതിരയോടു് ജർമ്മനും”.
ചോദ്യം: “വാർദ്ധക്യത്തിൽ എന്നെ രക്ഷിക്കുന്നതു് ആരു്? മകനോ മകളോ?”
ഉത്തരം: “രണ്ടുപേരുമല്ല. ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൾ മാത്രം സംരക്ഷിക്കും”.
ചോദ്യം: “നിങ്ങൾ നല്ല സുഹൃത്തുക്കളെയും പിണക്കുന്നവനാണെന്നു് എല്ലാവരും പറയുന്നു. സത്യമാണോ?”
ഉത്തരം: “സത്യമല്ല. അത്യുത്തമസുഹൃത്തു് എന്നു ഞാൻ കരുതിയിരുന്ന ഒരാൾ എനിക്കു വന്ന സ്വകാര്യക്കത്തുകൾ എടുത്തു വായിക്കുന്നതു കണ്ടു ഞാൻ റ്റെലിഫോൺ അറ്റൻഡ് ചെയ്യാൻ പോയപ്പോൾ. അതിനുശേഷം ഞാൻ ആ മനുഷ്യനോടുള്ള ബന്ധം വിച്ഛേദിച്ചുകളഞ്ഞു”.
- ശ്രീ. പവനൻ കർപ്പൂരം വാരികയിൽ: ‘അകൃത്രിമലളിതമായ ഈ വിശേഷണത്തിന്റെ അർത്ഥപൂർണ്ണിമ വെച്ചു പറഞ്ഞാൽ കുറ്റിപ്പുഴ കൃഷ്ണപിള്ള യുടെ— പൂർണിമാ എന്നാൽ വെളുത്തവാവു് എന്നാണർത്ഥം ‘നിഖിലാന്നിശി പൂർണിമാ…’ എന്നു നൈഷധ മഹാകാവ്യം ദ്വിതീയ സർഗ്ഗം, ശ്ലോകം 76. അർത്ഥത്തിന്റെ പൂർണത എന്നാവാം പവനൻ ഉദ്ദേശിച്ചതു്.
- ‘സ്വ’മ്മിന്റെ സമകാലീനത (ശ്രീ. എ. സോമൻ ദേശാഭിമാനി വാരികയിൽ)—കാലത്തെ സംബന്ധിക്കുന്നതു് കാലികമാണു്. കാലീനം ശരിയല്ല.
- ‘സമ്പന്നവും പരിഹാസ്യവുമായ പ്രകടനത്തോടുകൂടി ഇവിടെയാണു് ആ രാഷ്ട്രീയ നേതാവിന്റെ ശവം സംസ്കരിച്ചതു്. അയാളുടെ പരിചയക്കാർ അയാളെ പുച്ഛിച്ചു. ഞാൻ കരഞ്ഞു: അയാളെ തൂക്കിക്കൊല്ലുന്നതു കാണാനായിരുന്നു എന്റെ ആഗ്രഹം’—Hilaire Belloc. ഇതെഴുതിയ കവി കേരളീയരുടെ മാനസികനില നേരത്തേ അറിഞ്ഞിരുന്നോ?
- പല സമ്മാനങ്ങൾ കിട്ടി ജോൺ ഗ്രോസ്സി നു് ‘ഷൈലക്ക് ’ എന്ന പുസ്തകമെഴുതിയതിനു്. അതിൽ E. A. J Honigmann എഴുതിയ ‘Shakespeare’s Impact on His Contemporaries’ എന്ന പുസ്തകത്തെക്കുറിച്ചു പറയുന്നുണ്ടു്. പിശുക്കു്, ബിസ്നെസ്കാരന്റെ ഹൃദയകാഠിന്യം, ഇവയൊക്കെ ഷെയ്ക്സ്പിയറി നു് ഉണ്ടായിരുന്നുവെന്നാണു് ഹണിങ്മാന്റെ അഭിപ്രായം. ഷൈലക്കി ന്റെ ക്രൂരതയെ നിന്ദിച്ച ഷെയ്ക്സ്പിയർ ഒരു തരത്തിലുള്ള മാനസികമായ ഐക്യം അയാളുമായി പുലർത്തിയെന്നു് ഗ്രോസ്സിനും അഭിപ്രായമുണ്ടു്. He drew Shylock out of his own long pocket എന്നു് ജെയിംസ് ജോയിസ് Ulysses-ൽ ഒരു കഥാപാത്രത്തെക്കൊണ്ടു് ഉദീരണം ചെയ്യിച്ചതു് ശരിയാവാം എന്നും ഗ്രോസ്സ് കരുതുന്നു. ഇതിലൊന്നും തർക്കിക്കേണ്ട കാര്യമില്ല. എൻസൈക്ളോപീഡിയ ബ്രിട്ടാനിക്കയുടെ ഒരു പഴയ പ്രസാധനത്തിൽ aesthetics-നെക്കുറിച്ചു ക്രോചെ എഴുതിയ ലേഖനത്തിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടു്. 1950-ലാണു് ഞാനതു വായിച്ചതു്. കലാകാരൻ ആരല്ലയോ അതിന്റെ ആവിഷ്കാരമാണു് കല എന്നു് ക്രോചെ പറയുന്നു. വീരധർമ്മാത്മകങ്ങളായ കാവ്യങ്ങൾ രചിക്കുന്ന കവികൾ യഥാർത്ഥത്തിൽ ഭീരുക്കളായിരിക്കാം. ലൈംഗികതയെ നിന്ദിക്കുന്ന കലാകാരൻ നിത്യജീവിതത്തിൽ വൃഭിചാരിയായിരിക്കാം. ഷെയ്ക്സ്പിയർ പലിശ വാങ്ങിയവനും പിശുക്കനും ആയിരുന്നിരിക്കാം. പക്ഷേ, നാടകത്തിൽ അദ്ദേഹം ധർമ്മതല്പരനായിട്ടാണു് പ്രത്യക്ഷനാവുക (Shylock, John Cross, Vintage, UK 6.99).
- ‘നാലപ്പാട്ടു നാരായണമേനോനും കേസരി ബാലകൃഷ്ണപിള്ള യും നേരിട്ടു ഫ്രഞ്ച് ഭാഷയിൽ നിന്നാണു് വിവർത്തനം ചെയ്തതെന്ന വസ്തുത വിസ്മരിക്കുന്നില്ല’ എന്നു് ശ്രീ. എം. കെ. സാനു കുങ്കുമം വാരികയിൽ. നാലപ്പാടനു് ഇംഗ്ലീഷ് പോലും നല്ല പോലെ അറിഞ്ഞു കൂടായിരുന്നു എന്നാണു് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന മലബാർ ശങ്കരൻ നായർ എന്നോടൊരിക്കൽ പറഞ്ഞതു്. മറ്റുള്ളവരുടെ സഹായത്തോടു കൂടിയാണത്രേ അദ്ദേഹം പലതും ഇംഗ്ലീഷിൽ നിന്നു തർജ്ജമ ചെയ്തതു്. ബാലകൃഷ്ണപിള്ളയ്ക്കും ഫ്രഞ്ച് അറിയാമായിരുന്നില്ല. സകല ഫ്രഞ്ച് നാമങ്ങളും തെറ്റിച്ചാണു് അദ്ദേഹം എഴുതിയതു്. സാനുവിന്റെ പ്രസ്താവം തെറ്റു തന്നെ എന്നു ഞാൻ പറയുന്നില്ല. അന്വേഷിച്ചതിനു ശേഷമേ തീരുമാനത്തിലെത്താൻ കഴിയൂ.
- ബീനാ ഭദ്രൻ, ജി., ജനയുഗം വാരികയിലെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടു് “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി”.—ഏതെങ്കിലും പദമെഴുതി രണ്ടു കുത്തു് അതിനപ്പുറത്തിട്ടാൽ സംസ്കൃതമായി എന്നാണു് പലരുടെയും വിചാരം. അതുകൊണ്ടാണല്ലോ ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നതു് നഃ എന്നു വിസർഗ്ഗത്തോടു കൂടിയ രൂപമാർജ്ജിച്ചതു്. നഃ സ്ത്രീഃ സ്വാതന്ത്ര്യഃ അർഹതിഃ എന്നു് ബീനാ ഭദ്രൻ എഴുതാത്തതു് എന്തേ? ശരിയായ സംസ്കൃതമാകുമായിരുന്നല്ലോ.
മൗനം വിദ്വാനു ഭൂഷണമാകുമ്പോൾ അയാളുടെ യശസ്സിന്റെ ചന്ദ്രിക നാലുപാടും പരന്നൊഴുകും. ബഹുജനവും ആ നിലിവിന്റെ സ്പർശത്തിൽ പുളകം കൊള്ളും. അതു ചെയ്യാതെ കിട്ടുന്ന സഭാവേദികളിലൊക്കെ കയറി നിന്നു് മറ്റുള്ളവരുടെ നേർക്കു് അസഭ്യങ്ങൾ ചൊരിയുന്നതു ശരിയല്ല.
ആകൃതി, പ്രകൃതി, അന്യരോടുള്ള പെരുമാറ്റം, കവിത്വം, പ്രഭാഷണം ഇവയിലെല്ലാം കോഹിനൂർ രത്നത്തെപ്പോലെ മയൂഖമാലകൾ പ്രസരിപ്പിച്ച മഹാവ്യക്തിയായിരുന്നു ജി. ശങ്കരക്കുറുപ്പു്. അദ്ദേഹം ശ്രീ. എസ്. ഗുപ്തൻ നായരോടു പറഞ്ഞ ഒരു വാക്യത്തിനു് ഇന്നു് ഏറെ സാംഗത്യമുണ്ടു്. “നക്ഷത്രങ്ങൾ അവയെ ചുഴലുന്ന അന്ധകാരത്തെക്കുറിച്ചു് ആവലാതിപ്പെടുമ്പോൾ സ്വയം നക്ഷത്രങ്ങളല്ലാതെയായിത്തീരുന്നു”. നമ്മുടെ സാഹിത്യകാരന്മാർ ഈ വാക്യം ഇന്ത്യൻ ഇങ്കിൽ എഴുതി ആ കടലാസ്സു് ഫ്രെയിം ചെയ്തു മേശപ്പുറത്തു വച്ചു കൂടക്കൂടെ വായിക്കണം. ‘ഞാൻ ഒന്നാന്തരം കഥാകാരനാണു്. എന്നിട്ടും എന്നെ അവഗണിക്കുന്നു നിരൂപകരും സമ്മാനദാതാക്കളും. ഞാൻ പ്രമുഖനായ കവിയാണു്. എന്നെ ഭർത്സിക്കുന്നു ചിലയാളുകൾ’ എന്നു പലരും. ആരും ഇക്കൂട്ടരെ അവഗണിക്കുന്നില്ല. ഭർത്സിക്കുന്നില്ല. എങ്കിലും കഥാകാരന്മാർക്കും കവികൾക്കും ഒരുതരം ‘പെഴ്സിക്യൂഷൻ മേനിയ’യാണു്. ഈ പീഡനോന്മാദം തങ്ങളുടെ അല്പത്വത്തിൽ നിന്നു് ഉണ്ടാകുന്നതാണെന്നു ഗ്രഹിക്കാൻ സാഹിത്യകാരന്മാർക്കു കഴിയുന്നില്ല. ഉന്മാദത്തള്ളൽ കൊണ്ടു് അവർ മറ്റുള്ളവരെ ആക്രമിക്കുന്നു. ലോകത്തുള്ള സകല തെറിവാക്കുകളുടെയും ഉടമസ്ഥരാണു് തങ്ങളെന്നു് പ്രഖ്യാപനങ്ങളിലൂടെ സ്പഷ്ടമാക്കുന്നു. ഈ പ്രവർത്തനങ്ങളിലൂടെ അവർ സ്വയം താഴുകയാണു്. ബഹുജനത്തിന്റെ പുച്ഛം ക്ഷണിച്ചു വരുത്തുകയാണു്. കവിതയെഴുതിയിട്ടു് കഥയെഴുതിയിട്ടു് അവർ മിണ്ടാതിരിക്കണം. കാലം ഇന്നുവരെയും ഭാവനയെയും പ്രാഗല്ഭ്യത്തെയും അംഗീകരിക്കാതിരുന്നിട്ടില്ല. മൗനം—അതാണു് അഭികാമ്യം മൗനം വിദ്വാനു ഭൂഷണമാകുമ്പോൾ അയാളുടെ യശസ്സിന്റെ ചന്ദ്രിക നാലുപാടും പരന്നൊഴുകും. ബഹുജനവും ആ നിലാവിന്റെ സ്പർശത്തിൽ പുളകം കൊള്ളും. അതു ചെയ്യാതെ കിട്ടുന്ന സഭാവേദികളിലൊക്കെ കയറി നിന്നു് മറ്റുള്ളവരുടെ നേർക്കു് അസഭ്യങ്ങൾ ചൊരിയുന്നതു ശരിയല്ല.