വായനക്കാർ കണ്ടുതുടങ്ങുന്ന ഭാഗങ്ങളും മേലാൽ കാണാനിരിക്കുന്ന ഭാഗങ്ങളും നോക്കുമ്പോൾ, ഇവിടെ ഒന്നു പറഞ്ഞുവെക്കുന്നതു് ആവശ്യമായിരിക്കുന്നു.
ഈ ഗ്രന്ഥമെഴുതുമ്പോൾ-സ്വന്തകാര്യത്തെപ്പറ്റി പറയേണ്ടിവരുന്നതിൽ വ്യസനിക്കുന്നു—വളരെ കൊല്ലങ്ങളായി പാരിസ്സിൽനിന്നു് വിട്ടിരിക്കയാണു്. അയാൾ പോന്നതിനുശേഷം പാരിസ്സു് തീരെ മാറിക്കഴിഞ്ഞു; ഒരു പുതിയ നഗരം ഉണ്ടായിരിക്കുന്നു; അതു് അയാൾക്കു പരിചിതമല്ല. പാരിസ്സിനെ അയാൾ ഇഷ്ടപ്പെടുന്നുണ്ടെന്നു് പറയേണ്ട ആവശ്യമില്ല; പാരിസ്സാണു് അയാളുടെ മനസ്സിലുള്ള ജന്മഭൂമി. പല ഭാഗവും ഇടിച്ചുതകർക്കുകയും മാറ്റിപ്പണിയുകയും കാരണം അയാളുടെ ചെറുപ്പത്തിലെ പാരിസ്സു്, ഇപ്പോൾ മുൻകാലത്തെ ഒരു പാരിസ്സായിരിക്കുന്നു. ഇപ്പോഴും ആ പാരിസ്സുതന്നെ നിലനിന്നുവരുന്നുണ്ടെന്നാലത്തെപ്പോലെ വായനക്കാരെ ഒരിടത്തേക്കു കൂട്ടിക്കൊണ്ടുപോയി, ‘ഇന്ന തെരുവിൽ ഇന്ന ഒരു വീടുണ്ടു്’ എന്നു് പറയുമ്പോൾ, അങ്ങനെയൊരു തെരുവോ അങ്ങനെയോരു വീടോതന്നെ ആ പ്രദേശത്തെങ്ങും കാണുകയില്ലെന്നു് വന്നേക്കാവുന്നതാണു്. വായനക്കാർ തന്നെ വാസ്തവസംഗതികളെ, അവർക്കതിനു മനസ്സുള്ളപക്ഷം, അനേഷിച്ചു പിടിച്ചാൽ മതി.ഗ്രന്ഥകാരനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ പുതിയ പാരിസ്സിനെപ്പറ്റി അയാൾക്കു യാതൊരു പരിചയവുമില്ല; തനിക്കു വിലയേറിയതായി തോന്നുന്ന ഒരു മായയിൽ പഴയ പാരിസ്സു് നഗരത്തെ മുൻനിർത്തിക്കൊണ്ടാണു് അയാൾ എഴുതുന്നതു്. അയാൾ തന്റെ സ്വന്തം രാജ്യത്തുണ്ടായിരുന്ന കാലത്തു കണ്ടിട്ടുള്ള ചിലതെല്ലാം താൻ പോന്നിട്ടും അവിടെയുണ്ടെന്നും എല്ലാംതന്നെ മാറിക്കഴിഞ്ഞിട്ടില്ലെന്നും മനോരാജ്യം വിചാരിക്കുന്നതു് അയാൾക്കൊരു രസമാണു്. നിങ്ങളുടെ സ്വന്തം രാജ്യത്തു് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ, ആ തെരുവുകൾ നിങ്ങൾക്കത്ര സാരമുള്ളവയല്ലെന്നു്; ആ ജനാലകളും ആ മേല്പുരകളും ആ വാതിലുകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്നു്; ആ ചുമരുകൾ നിങ്ങൾക്കു പരിചയപ്പെട്ടവയല്ലെന്നു്; ആ മരങ്ങൾ നിങ്ങൾ യാദൃച്ഛികമായി കണ്ടുമുട്ടിയ ചിലതു മാത്രമാണെന്നു്; നിങ്ങൾ ചവിട്ടിപ്പോകുന്ന കൽവിരികൾ വെറും കല്ലുകൾ മാത്രമാണെന്നു് നിങ്ങൾ വിചാരിക്കുന്നു. പിന്നീടു്, നിങ്ങൾ അവിടെനിന്നു വിട്ടുപോയതിനുശേഷം, ആ തെരുവുകളും നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും; ആ മേല്പുരകളും ആ വാതിലുകളും കാണാത്തതുകൊണ്ടു് നിങ്ങൾക്ക് അസുഖമുണ്ടെന്നും; ആ ചുമരുകളെക്കൊണ്ടു നിങ്ങൾക്കാവശ്യമുണ്ടെന്നും; ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടപ്പെട്ടവയാണെന്നും; നിങ്ങൾ കടന്നുചെന്നിട്ടില്ലാത്ത വീടുകളിൽ നിങ്ങൾ ദിവസംപ്രതി ചെന്നുപോരുന്നുണ്ടെന്നും; നിങ്ങളുടെ ഹൃദയത്തിന്റെ, നിങ്ങളുടെ രക്തത്തിന്റെ, നിങ്ങളുടെ ആത്മാവിന്റെതന്നെ, ഒരംശം ആ കൽവിരികളിൽ ഇട്ടു പോന്നിരിക്കുന്നു എന്നും നിങ്ങൾക്കു മനസ്സിലാവുന്നു. നിങ്ങൾ കാണാത്തതും,ഒരുസമയം നിങ്ങൾ ഇനി എന്നുംതന്നെ കാണാതിരിക്കുന്നതും, നിങ്ങളുടെ ഉള്ളിൽ വെച്ചു പൂജിക്കപ്പെട്ടുവരുന്നതുമായ ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണശക്തിയെ കൈക്കൊള്ളുകയും, ഒരു പ്രേതക്കാഴ്ചയുടെ ദുഃഖമയത്വത്തോടുകൂടി മനസ്സിൽ വീണ്ടും വീണ്ടും പ്രവേശിക്കുകയും, പാലസ്തീനാകുന്ന പരിശുദ്ധ ഭൂമിയെ നിങ്ങളുടെ കണ്ണിനു മുൻപിൽ കാണിക്കുകയും, എന്നല്ല ഫ്രാൻസിന്റെ സ്വരൂപംതന്നെ ആയിത്തീരുകയും ചെയ്യുന്നു എന്നു പറയട്ടെ. നിങ്ങൾ ആ സ്ഥലങ്ങളെ സ്നേഹിക്കുന്നു; അവയുടെ ആകൃതി, അവയ്ക്കുണ്ടായിരുന്ന ആകൃതി, നിങ്ങൾ മനോരാജ്യത്തിൽ കൊണ്ടുവരുകയും, അതു് ഇപ്പോഴും അങ്ങനെതന്നെയാണെന്നു ശാഠ്യം പിടിക്കുകയും മാറ്റം തട്ടിയിട്ടുണ്ടെന്നു സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു; എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ മാതൃഭൂമിയുടെ ആകൃതിയിലേക്കു, മാതാവിന്റെ മുഖത്തേക്കെന്നപോലെ, നിങ്ങൾ ആകൃഷ്ടരാകുന്നു.
അപ്പോൾ, ഭൂതകാലത്തെ വർത്തമാനക്കാലമാക്കിപ്പറയുവാൻ ഞങ്ങളെ സമ്മതിക്കയില്ലല്ലോ? ഇതു കഴിഞ്ഞു, വായനക്കാരോടു ഞങ്ങൾ ഈ പറഞ്ഞതിനെ ഓർമയിൽ വെച്ചുകൊണ്ടിരിക്കാൻ അപേക്ഷിച്ചുകൊള്ളുന്നു; ഇനി ഞങ്ങൾ കഥ തുടരട്ടെ.
ഴാങ്ങ് വാൽഴാങ്ങ് ക്ഷണത്തിൽ നടക്കാവു വിട്ടു. തനിക്കു നിശ്ചയമുള്ളേടത്തോളംകൊണ്ടു് ഏറ്റവും വളവുതിരിവുള്ളവയായ ഊടുവഴികൾ നോക്കി തെരുവുകളിലേക്കിറങ്ങി; പിന്നാലെ ആരെങ്കിലും പോരുന്നുണ്ടോ എന്നു നോക്കിത്തീർച്ചപ്പെടുത്തുവാൻവേണ്ടി, പോയ വഴിതന്നെ ഇടയ്ക്കു പിന്നോക്കം നടക്കും.
വേട്ടയാടപ്പെട്ട മാൻ ഈ സൂത്രം ഉപയോഗിക്കുന്നതുകാണാം. കാലടികൾ പതിഞ്ഞുകിടന്നേക്കാവുന്ന നിലത്തു് ഈ സൂത്രപ്പണികൊണ്ടു, മറ്റു ഗുണങ്ങളുണ്ടാകുന്നതിനു പുറമെ, നായാട്ടുകാരെയും നായാട്ടുനായ്ക്കളേയും വഴിതെറ്റിച്ചയച്ചു വഞ്ചിക്കാവുന്നതാണു്. നായാട്ടുഭാഷയിൽ ഇതിനു കള്ളപ്പതുങ്ങൽ എന്നു പറയും.
അന്നു വെളുത്ത വാവായിരുന്നു. ഴാങ്ങ് വാൽഴാങ്ങ് വ്യസനിച്ചില്ല. അപ്പോഴും ചക്രവാളാന്തത്തോടു് മുട്ടിനിന്നിരുന്ന ചന്ദ്രൻ തെരുവുകളിൽ വലിയ നിഴലും വെളിച്ചവും പരത്തി. ഴാങ്ങ് വാൽഴാങ്ങ് വീടുകളോടടുത്തു് ഇരുട്ടുളള ഭാഗത്തൂടെ നടക്കുകയും വെളിച്ചമുള്ളേടത്തെ നോക്കിക്കാണുകയും ചെയ്യാം. പക്ഷേ, ഇരുട്ടുള്ള ദിക്കിലെ കഥ തനിക്കു കണ്ടുകൂടെന്നുള്ള വാസ്തവം അയാൾ വേണ്ടവിധം ആലോചിച്ചില്ല. എങ്കിലും റ്യു പൊളിവോവിന്റെ അടുത്തുള്ള വിജനപഥങ്ങളിൽ തന്റെ പിന്നാലെ ആരും ഉണ്ടായിരുന്നില്ല, തീർച്ചയാണെന്നു് അയാൾ വിചാരിച്ചു.
ഒരു ചോദ്യവും ചോദിക്കാതെ കൊസെത്തു് ഒപ്പം നടന്നു. ആദ്യത്തെ അഞ്ചാറുകൊല്ലക്കാലത്തെ കഷ്ടപ്പാടുകൾ ഒരെതിർ പറയാത്ത സ്വഭാവത്തെ, എന്നു പറയട്ടെ, അവളിൽ വ്യാപിപ്പിച്ചിരുന്നു. അത്രമാത്രമല്ല— ഞങ്ങൾക്കിടയ്ക്കിടയ്ക്ക് ആവർത്തിച്ചു പറയേണ്ടിവരുന്ന ഒന്നാണിത്-താനറിയാതെതന്നെ, ഈ നല്ല മനുഷ്യന്റെ അസാധാരണമട്ടുകളോടും കർമഗതിയുടെ സവിശേഷതകളോടും അവൾ പരിചയപ്പെട്ടുവരുകയും ചെയ്തിട്ടുണ്ടു്. അയാൾ തന്റെ ഒരുമിച്ചുണ്ടല്ലോ; തനിക്കു പേടിക്കാനില്ലെന്നു് അവൾക്കു തോന്നി.
എവിടേക്കാണു് പോകുന്നതെന്നു കൊസെത്തിന്നുള്ളതിൽ അധികമായ വിവരമൊന്നും ഴാങ്ങ് വാൽഴാങ്ങിനും ഉണ്ടായിരുന്നില്ല. അവൾ അയാളിൽ വിശ്വസിച്ചിരുന്നതുപോലെ, അയാൾ ഈശ്വരനിലും വിശ്വസിച്ചു. തന്നെക്കാൾ വലിയ ഒരാളുടെ കൈയിന്മേൽ അയാളും പറ്റിപ്പിടിച്ചിട്ടുണ്ടെന്നു തോന്നി; കാണാനില്ലെങ്കിലും ആരോ ഒരാൾ തന്നെ കൂട്ടിക്കൊണ്ടുപോകുന്നുണ്ടെന്നു് അയാൾ വിചാരിച്ചു. ഏതായാലും, അയാളുടെ ഉള്ളിൽ ഒരു യുക്തിയും തോന്നിയിട്ടില്ല; അയാൾ ഒന്നും ആലോചിച്ചിട്ടില്ല; ഒരു മാർഗവും കണ്ടിട്ടില്ല. അതു ഴാവേറായിരുന്നു എന്നുതന്നെ അയാൾക്കു തീർച്ചപ്പെട്ടില്ല. അയാൾ ഴാങ്ങ് വാൽഴാങ്ങാണെന്നറിയാതെതന്നെ, ആ കണ്ടതു ഴാവേറായിരുന്നു എന്നു വന്നേക്കാം. അയാൾ വേഷം മാറിയിരുന്നില്ലേ? അയാൾ മരിച്ചുപോയിരിക്കുന്നു എന്നല്ലേ പൊതുജനവിശ്വാസം? എങ്കിലും, അസാധാരണമായ പലതും കുറച്ചു ദിവസമായി നടന്നുവരുന്നുണ്ടല്ലോ. അതു് ഇനി അയാൾക്കാവശ്യമില്ല. ഗോർബോവീട്ടിലേക്ക് ഇനി മടങ്ങിച്ചെല്ലുകയില്ലെന്നു് അയാൾ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. സ്വന്തം മടയിൽനിന്നു പുറത്തേക്ക് ആട്ടിയോട്ടിക്കപ്പെട്ട ഒരു കാട്ടുമൃഗത്തെപ്പോലെ, വേറെയൊന്നു കണ്ടുപിടിക്കുന്നതുവരെ, ഒളിക്കുന്നതിനു് എന്തെങ്കിലും ഒരു പൊത്തു കിട്ടുവാൻ അയാൾ അന്വേഷിക്കുകയായിരുന്നു.
മുഫെത്താർ പ്രദേശത്തുള്ള സംഖ്യാതീതങ്ങളും നാനാവിധങ്ങളുമായ ഇടുക്കു വഴികളെ അയാൾ നോക്കിക്കണ്ടു; എല്ലായിടത്തും ഉറക്കമായിരിക്കുന്നു; റ്യു സാങ്ങ്സിയേർ, റ്യു കൊപ്പിയോ, റ്യു ബാത്ത്വാർ-സാങ്ങ്-വിക്തോർ, റ്യു ദ്യു പ്വീ ലേർ മിത്തു് എന്നീ പ്രദേശങ്ങളെ അയാൾ ചുറ്റി. അവിടെയെല്ലാം വാടകയ്ക്കു കൊടുക്കുന്ന വീടുകളുണ്ടു്; അവയിലൊന്നും അയാൾ കയറിച്ചെന്നില്ല; അവയിലൊന്നും അയാൾക്കുപകാരപ്പെടുന്ന സ്ഥലം കണ്ടില്ല. ഏതായാലും, തന്റെ പിന്നാലെ വല്ലവരും പോരുന്നുണ്ടെങ്കിൽത്തന്നെ, അവർക്കു വഴി തെറ്റിയിരിക്കുന്നു എന്നു് അയാൾക്കുറപ്പു തോന്നി. സാങ്ങ് എത്തിയർ ദ്യുമോങ്ങ് പള്ളിയിൽനിന്നു പതിനൊന്നു മണി അടിച്ചപ്പോൾ, അയാൾ റ്യുദു് ദു് പോങ്ങ്ത്വായിൽ 14-ആം നമ്പർ കെട്ടിടമായ പൊല്ലീസു് സ്റ്റേഷന്റെ മുൻപിലെത്തി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ള ആ സഹജജ്ഞാനത്തിന്റെ പ്രേരണയാൽ അയാൾ പിന്നോക്കം തിരിഞ്ഞു. ആ സമയത്തു മൂന്നുപേർ തെരുവിൽ ഇരുട്ടുള്ള ഭാഗത്തൂടെ, ഓരോരുത്തരായി പൊല്ലീസു് സ്റ്റേഷന്റെ വെളിച്ചത്തെ കവച്ചുകടക്കുന്നതു് അയാൾ സ്പഷ്ടമായി കണ്ടു—ആ വിളക്കിനോടു നാം നന്ദി പറയുക; അതാണല്ലോ അവരെ കാണിച്ചു കൊടുത്തതു്. പൊല്ലീസു് മേലുദ്യോഗസ്ഥൻ താമസിക്കുന്ന വീട്ടിലേക്കുള്ള ഊടുവഴിയിലേക്ക് ആ മൂന്നു പേരിൽ ഒരുവൻ കടന്നു. അവരുടെ മേലാളായി നടക്കുന്നാളെപ്പറ്റി അയാൾക്കു കലശലായ സംശയം തോന്നി.
‘കുട്ടി, വരൂ.’ അയാൾ കൊസെത്തോടു പറഞ്ഞു; അയാൾ ക്ഷണത്തിൽ റ്യു പോങ്ങ്ത്വാ കടപ്പാൻ ശ്രമിച്ചു.
അയാൾ വളഞ്ഞുവെച്ചു; പാസ്സാഷ് ദെ പാത്രിയാർഷിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു; സമയം അതായതുകൊണ്ടു് ആ സ്ഥലം അടച്ചിരുന്നു; നേരെ റ്യു ദു് ലെപ്പിദു് ബ്വായിലേക്കു കടന്നു, ക്ഷണത്തിൽ റ്യു ദു് ദെപ്പോത്തിലെത്തി. അക്കാലത്തു്, ഇന്നു റോലാങ്ങ്കോളേജ് നില്ക്കുന്നേടത്തു, വഴികൾ വന്നുകൂടി ഒരു ചതുരഖണ്ഡം ഉണ്ടാക്കിയിരിക്കുന്നു; അവിടെനിന്നാണു് റ്യു നോവ്-സാങ്ങ്-ഴെൻ വീവു് എന്ന തെരുവു പുറപ്പെടുന്നതു്.
ഈ തെരുവു് ഒരു പഴയ മട്ടിലുള്ളതാണെന്നും റ്യു ദേപ്പോത്തിന്റെ ഉമ്മറത്തൂടെ പത്തു കൊല്ലത്തിൽ ഒരിക്കലെങ്കിലും ഒരു വണ്ടി പോയിട്ടില്ലെന്നും വിചാരിക്കുന്നു. പതിമ്മൂന്നാം നൂറ്റാണ്ടിൽ ഈ റ്യു ദേപ്പോത്തിൽ കുശവന്മാരായിരുന്നു താമസം; അതിന്റെ യഥാർഥപ്പേർ റ്യു ദേ പോട്സു് (=കലങ്ങൾ) എന്നാണു്.
ഈ ഒഴിവുസ്ഥലത്തിലേക്കു ചന്ദ്രൻ ഒരു രശ്മിനാളമയച്ചു. ആ ആളുകൾ അപ്പോഴും പിന്നാലെ പോരുന്നുണ്ടെങ്കിൽ ആ വെളിച്ചത്തൂടെ കടക്കുമ്പോൾ, അവരെ നല്ലവണ്ണം കാണാൻ പറ്റാതിരിക്കില്ലെന്നു കരുതി ഒരു വാതില്ക്കൽ അയാൾ പതുങ്ങി.
വാസ്തവത്തിൽ ഒരു മൂന്നു നിമിഷം കഴിഞ്ഞില്ല. ആ ആളുകൾ അവിടെ വീണ്ടും പ്രത്യക്ഷീഭവിച്ചു. അപ്പോൾ അവർ നാലു പേരുണ്ടു്. എല്ലാവരും നല്ല നീളമുള്ളവരും നീണ്ടു തവിട്ടുനിറത്തിലുള്ള കുപ്പായങ്ങളോടും വട്ടത്തൊപ്പികളോടും കൂടിയവരും കൈയിൽ കൂറ്റൻ മുണ്ടൻവടിയുള്ളവരുമായിരുന്നു. ഇരുട്ടത്തൂടെയുള്ള അവരുടെ പന്തിയില്ലാത്ത വരവിനെക്കാൾ ഒട്ടും കുറച്ചല്ല, അവരുടെ കൂറ്റൻ ദേഹവും പരപ്പുള്ള മുഷ്ടികളും ഭയപ്പെടുത്തിയിരുന്നതു്. പ്രമാണിവേഷമെടുത്ത നാലു പ്രേതങ്ങളെന്നു് അവരെ കണ്ടാൽ ആരും പറഞ്ഞുപോവും.
അവർ ആ ചതുരഖണ്ഡത്തിനു നടുവിൽ, കൂടിയാലോചനയ്ക്കെന്നപോലെ ഒരുമിച്ചു ചേർന്നു. അവർക്ക് എന്തോ ഒരുറയ്ക്കായ്കയുണ്ടായിരുന്നു. അവരുടെ നേതാവെന്നു തോന്നപ്പെട്ട മനുഷ്യൻ തിരിഞ്ഞുനിന്നു ഴാങ്ങ് വാൽഴാങ്ങ് പോയ വഴിയിലേക്കു വലത്തെ കൈകൊണ്ടു ചൂണ്ടിക്കാണിക്കുന്നുണ്ടു്; മറ്റൊരാൾ ശാഠ്യം പിടിച്ചു നേരെ എതിർഭാഗത്തേക്ക് ചൂണ്ടിക്കാണിക്കുന്നതായി തോന്നി. ആദ്യം പറഞ്ഞ ആൾ തിരിഞ്ഞതോടുകൂടി ചന്ദ്രിക അയാളുടെ മുഖത്തുതന്നെ ചെന്നു പതിഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് ഴാവേറിനെ തികച്ചും കണ്ടറിഞ്ഞു.
ഴാങ്ങ് വാൽഴാങ്ങിന്റെ സംശയമെല്ലാം തീർന്നു; ഭാഗ്യത്താൽ, ആ ആളുകൾക്ക് അതു പോയിക്കഴിഞ്ഞില്ല. അവരുടെ മനശ്ചാഞ്ചല്യം അയാൾക്കൊരു തഞ്ചമായി. അവർക്കതു സമയനഷ്ടവും, അയാൾക്കതു സമയലാഭവുമായി. അയാൾ ഒളിച്ചു നിന്നിരുന്നേടത്തുനിന്നു് ഉപായത്തിൽ പുറത്തേക്കു കടന്നു; റ്യു ദേപ്പോത്തിലൂടെ ഴാർദാങ്ങ്ദെപ്ലാന്തിനു നേരെ കുതിച്ചുകടന്നു; കൊസെത്തിനു വയ്യാതാവാൻ തുടങ്ങി. അവളെ അയാൾ താങ്ങിയെടുത്തു നടന്നു. അതിലെ ആരും വഴിനടന്നിരുന്നില്ല; നിലാവുണ്ടായിരുന്നതുകൊണ്ടു വഴിവിളക്കുകളൊന്നും കൊളുത്തിയിട്ടുമില്ല.
അയാൾ നടത്തത്തിന്റെ വേഗം ഇരട്ടിയാക്കി.
കുറച്ചുകൂടി നടന്നപ്പോൾ, അയാൾ ഗ്ലോബ് കുശവപ്പുരയ്ക്കടുത്തായി; ആ മൺപാത്രപണിപ്പൂരയുടെ ഉമ്മറത്തുള്ള ഈ പഴയ വരികൾ നിലാവത്തു നല്ലവണ്ണം സ്പഷ്ടങ്ങളായി.
ഇളയ ഗ്ലോബിന്റെ പണിപ്പുരയിതാ:
വരുവിൻ, നോക്കുവിൻ, കലം ഭരണികൾ
കുഴൽകളിഷ്ടികകളും പൂച്ചട്ടിയും
ഹൃദയം വൈരക്കല്ലെവർക്കും വില്ക്കുന്നു.
അയാൾ റ്യു ദു് ലാ ക്ലെ കടന്നു; സാങ്ങ്വിക്തോർ പിന്നിട്ടു; കീഴ്ത്തെരുവുകളിലൂടെ ഴാർദാങ്ങ് ദെപ്ലാന്തിനു് അരുവുവെച്ചുകൊണ്ടു് പാതാറിലെത്തി. അവിടെവെച്ച് അയാൾ തിരിഞ്ഞുനടന്നു. പാതാറിൽ ആരുമില്ല. തെരുവുകളിലെങ്ങും ആരുമില്ല. അയാൾ ഒരു ദീർഘശ്വാസമിട്ടു.
അയാൾ പോങ്ങ് ദോസ്തർലിത്സിലായി.
ആ കാലത്തു് അവിടെ ചുങ്കംപിരിവു് നിർത്തിയിട്ടില്ല.
അയാൾ ചുങ്കപ്പുരയിൽച്ചെന്നു് ഒരു സൂ എടുത്തുകൊടുത്തു. ‘രണ്ടു സൂവാണു്.’ പാലത്തിന്മേൽ ചുങ്കംപിരിവിന്നിരിക്കുന്ന വൃദ്ധഭടൻ പടഞ്ഞു. ‘നടക്കാൻ കഴിയുന്ന ഒരു കുട്ടിയെ നിങ്ങൾ എടുത്തിട്ടുണ്ടു്. രണ്ടാൾക്കുള്ള കൂലി അടയ്ക്കൂ.’
തന്റെ പോക്കിനെ ആളുകളെക്കൊണ്ടു സൂക്ഷിപ്പിച്ചുവല്ലോ എന്നുള്ള രസക്ഷയത്തോടുകൂടി അയാൾ പണം കൊടുത്തു. ചാടിപ്പോകലെല്ലാം ആരും കാണാത്ത ഒരൊളിച്ചുമാറലാവണം.
ആ സമയത്തുതന്നെ ഒരു ഭാരവണ്ടി സെയിൻപുഴ കടന്നിരുന്നു; അതും പോയിരുന്നതു് അയാളെപ്പോലെ തന്നെ വലത്തേ കരയിലേക്കാണു്. ഇതയാൾക്കുപകാരപ്പെട്ടു. അയാൾക്ക് ആ വണ്ടിയുടെ നിഴലിലുടെ പാലം കടക്കാൻ പറ്റി.
പാലത്തിന്റെ നടുക്കായപ്പോൾ, കാൽ തരിച്ചുപോയതുകൊണ്ടു കൊസെത്തിനു നടക്കണമെന്നായി. അയാൾ അവളെ താഴത്തു നിർത്തി മുൻപത്തെപ്പോലെ കൈ പിടിച്ചു നടന്നു.
പാലം കടന്ന ഉടനെ, വലത്തുപുറത്തായിട്ടു് ഒരു മരപ്പണിസ്ഥലം കണ്ടു. അയാൾ അങ്ങൊട്ടു തിരിച്ചു. അവിടെ എത്തുന്നതിനുള്ളിൽ മറവില്ലാത്തതും വെളിച്ചമേറിയതുമായ കുറച്ചധികം സ്ഥലം കടന്നുചാടേണ്ടിയിരുന്നു. അയാൾ സംശയിച്ചുനിന്നില്ല. അയാളെ അന്വേഷിച്ചു വരുന്നവർക്കു സ്പഷ്ടമായി വഴി തെറ്റിയിരിക്കുന്നു; അതിനാൽ ഭയപ്പെടാനൊന്നുമില്ലെന്നു് ഴാങ്ങ് വാൽഴാങ്ങ് വിശ്വസിച്ചു. വേട്ടയാടിവരുക എന്നതുണ്ടു്; പിന്നാലെ വരുക എന്നതില്ല.
മതില്ക്കെട്ടിനുള്ളിലുള്ള രണ്ടു മരപ്പണിസ്ഥലങ്ങളുടെ ഇടയിലൂടെ ഒരിടുങ്ങിയ തെരുവു പോകുന്നുണ്ടു്. ആ തെരുവു് ഇരുട്ടടഞ്ഞതും ഇടുങ്ങിയതും അയാൾക്കു വേണ്ടിത്തന്നെ ഉണ്ടാക്കപ്പെട്ടതുമാണെന്നു തോന്നി. അതിൽ കടക്കുന്നതിനുമുൻപു് അയാൾ ഒന്നു പിന്നോക്കം തിരിഞ്ഞുനോക്കി.
ആ നില്ക്കുന്നേടത്തുനിന്നു നോക്കിയാൽ, അയാൾക്ക് ആ പാലം മുഴുവനും കാണാമായിരുന്നു.
അതേസമയത്തു നാലു നിഴലുകൾ പാലത്തിന്മേലേക്കു കടന്നു.
ആ നിഴലുകൾ ഴാർദാങ്ങ്ദെപ്ലാന്തിലേക്കു പുറം കാട്ടിക്കൊണ്ടാണു് വരുന്നതു്; അവയുടെ വരവു പുഴയുടെ വലതുവശത്തേക്കാണു്.
ഈ നാലു നിഴലുകൾ ആ നാലുപേരായിരുന്നു.
രണ്ടാമതും പിടിക്കപ്പെട്ട കാട്ടുമൃഗംപോലെ ഴാങ്ങ് വാൽഴാങ്ങ് വിറച്ചു.
ഒരാശ്വാസംമാത്രം അയാൾക്കു തോന്നി. അയാൾ കൊസെത്തിന്റെ കൈയും പിടിച്ച് പാലത്തിന്മേലൂടെ നടന്നുവരുന്നതു് അവർ കണ്ടിരിക്കില്ല; അവർ അപ്പോൾ ആ പാലത്തിന്റെ അടുത്തു് എത്തിക്കഴിഞ്ഞിട്ടില്ല.
ഇങ്ങനെയാണെങ്കിൽ, തന്റെ മുൻപിൽക്കാണുന്ന ചെറുതെരുവിലേക്കു കടന്നു, മരപ്പണിസ്ഥലങ്ങളിൽ—ആ കുറ്റിക്കാട്ടുപ്രദേശത്തു വീടുകൾ ഉണ്ടാക്കിയിട്ടില്ലാത്ത വെളിംപറമ്പിൽ—ചെല്ലാൻ കഴിഞ്ഞാൽ താൻ ജയിച്ചു.
ആ ആരുമില്ലാത്തതും വിസ്താരം കുറഞ്ഞതുമായ തെരുവിലേക്കു ചെന്നു കൂടുകയാണു് നല്ലതെന്നു് അയാൾക്കു തോന്നി. അയാൾ അതിൽ കടന്നു.
മുന്നൂറടി പോയപ്പോൾ തെരുവു കത്തിരിപ്പൂട്ടാകുന്ന ഒരു സ്ഥലത്തെത്തി. അതു രണ്ടു തെരുവുകളായി പിരിഞ്ഞു; അതു ചാഞ്ഞ് ഒന്നു വലത്തോട്ടും മറ്റേതു് ഇടത്തോട്ടുമായിപ്പോയി.
y (വൈ) എന്ന അക്ഷരത്തിന്റെ രണ്ടു കൊമ്പുകൾ അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. ആ രണ്ടിൽ ഏതാണെടുക്കേണ്ടതു? അയാൾ സംശയിച്ചില്ല. വലത്തോട്ടുള്ളതിലൂടെ നടന്നു.
എന്തുകൊണ്ടു്?
ഇടത്തോട്ടുള്ളതു് ഒരു കുഗ്രാമത്തിലേക്ക്, എന്നുവെച്ചാൽ ആൾപ്പാർപ്പുള്ളേടത്തേക്ക്, പോകുന്നതായിരുന്നു. വലത്തേ വഴി വെളിംപറമ്പുകളിലേക്ക് എന്നു വെച്ചാൽ വിജനപ്രദേശത്തേക്കാണു് പോയിരുന്നതു്.
എന്തായാലും, അവരുടെ നടത്തം ഒട്ടും വേഗത്തിലായിരുന്നില്ല. കൊസെത്തിന്റെ നടത്തം ഴാങ്ങ് വാൽഴാങ്ങിന്റെ വേഗത്തെ തടഞ്ഞു.
അയാൾ വീണ്ടും അവളെ എടുത്തു നടക്കയായി. കൊസെത്ത് ആ സുശീലന്റെ ചുമലിൽ തലവെച്ചു കിടന്നു; ഒന്നും മിണ്ടിയില്ല.
ഇടയ്ക്കിടയ്ക്ക് അയാൾ പിന്നോക്കം തിരിഞ്ഞുനോക്കി. എപ്പോഴും തെരുവിന്റെ ഇരുട്ടടഞ്ഞ ഭാഗത്തൂടെ നടക്കാൻ അയാൾ ശ്രദ്ധിച്ചു. അയാളുടെ പിന്നിൽ തെരുവു വളവില്ലാതെ കിടക്കുന്നു. രണ്ടോ മൂന്നോ തവണ തിരിഞ്ഞുനോക്കിയപ്പോൾ അയാൾ യാതൊന്നും കണ്ടില്ല; അഗാധമായ നിശ്ശബ്ദത; ഏതാണ്ടു് ആശ്വാസത്തോടുകൂടി അയാൾ മുന്നോട്ടു നടന്നു. പെട്ടന്നു പിന്നത്തെ തിരിഞ്ഞുനോക്കലിൽ, താൻ കടന്നുപോന്ന തെരുവിൽ, അങ്ങേ അറ്റത്തുള്ള മങ്ങലിനുള്ളിൽ, ഒരനക്കം കണ്ടതായി അയാൾക്കു തോന്നി.
അയാൾ, ഏതെങ്കിലും ഒരു വഴിത്തിരിവു കണ്ടെത്തുമെന്നുള്ള വിശ്വാസത്തോടുകൂടി നടന്നു, അല്ല ക്ഷണത്തിൽ മുൻപോട്ടു് പാഞ്ഞു; അതു കണ്ടാൽ, അതിലേ തിരിഞ്ഞു പിന്നിൽ വരുന്നവരുടെ നോട്ടം തെറ്റിക്കാമെന്നയാൾ ആഗ്രഹിച്ചുവോ എന്നു തോന്നും.
അയാൾ ഒരു മതില്ക്കെട്ടോടടുത്തെത്തി.
ആ മതിൽ അയാളുടെ ഓട്ടത്തെ തികച്ചും തടഞ്ഞില്ല; അതൊരു തെരുവിന്റെ അതിരായിരുന്നു; അവിടെ വെച്ചു വഴിക്കു ചെനച്ചം വെച്ചു.
ഇവിടെയും ഒന്നാലോചിച്ചുറയ്ക്കേണ്ട ഘട്ടം വന്നു; ഇടത്തോട്ടോ പോകേണ്ടതു് വലത്തോട്ടോ?
അയാൾ വലത്തോട്ടു് ഒന്നോടിച്ചുനോക്കി. ആ ചില്ലറവഴി ചാളപ്പുരകളോ കുളപ്പുരകളോ ആകുന്ന ചിലതുകളുടെ നടുവിലൂടെ കുറച്ചു ദൂരത്തേക്കുകൂടിയുണ്ടു്; ഒടുവിൽ അതു മറവിൽ കിടക്കുന്ന ഒരുപവീഥിയിൽ ചെന്നവസാനിക്കുന്നു. ആ ഇടവഴിയുടെ അവസാനം നല്ലവണ്ണം കാണാനുണ്ട്—അവിടെ ഒരുയരമുള്ള മതിലാണു്.
അയാൾ ഇടത്തോട്ടു നോക്കി. ആ ഭാഗത്തു നിരത്തു തുറന്നു കിടക്കുന്നു; ഇരുനൂറടി പോയാൽ ഒരു തെരുവായി, ആ ഭാഗത്താണു് രക്ഷ.
ആ ഇടവഴിയുടെ അറ്റത്തു കണ്ട തെരുവിൽ എത്തിച്ചേരാനുള്ള ആഗ്രഹത്താൽ ഇടത്തോട്ടു തിരിയാൻ തുടങ്ങുമ്പോൾ, ആ ചെല്ലുന്ന വഴിയുടെ അറ്റത്തു തെരുവു പുറപ്പെടുന്നേടത്തു കറുത്തു ചലനമില്ലാത്ത ഒരു സ്വരൂപം മൂലയിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതായി അയാൾ കണ്ടു.
അതു് അവിടെ കാഴ്ചയിൽത്തന്നെ കാവൽ നിർത്തപ്പെട്ടിട്ടുള്ളവനും അങ്ങോട്ടുള്ള വഴി തടഞ്ഞുകൊണ്ടു കാത്തുനില്ക്കുന്നവനുമായ ഒരാളായിരിക്കണം.
ഴാങ്ങ് വാൽഴാങ്ങ് പിന്നോക്കം തെറിച്ചുപോയി.
ഴാങ്ങ് വാൽഴാങ്ങ് ചെന്നുപെട്ടതായിക്കണ്ട ആ ഭാഗം, സാങ്ങ് താന്ത്വാങ്ങിന്റേയും ലാറാപ്പെയുടേയും മധ്യത്തിലുള്ള ആ പ്രദേശം, പലതും പൊളിച്ചുകളഞ്ഞതും മറ്റുള്ളതെല്ലാം മാറ്റിപ്പണിചെയ്തതും ആകപ്പാടെ പുതിയ പരിഷ്കാരത്തിൽ വ്യത്യാസപ്പെട്ടുപ്പോയ പാരിസ്സിന്റെ അകൃതിവിശേഷങ്ങളിൽ ഒന്നാണു്. ചന്തപ്പുരകളും മരപ്പണിസ്ഥലങ്ങളും പഴയ വീടുകളുമെല്ലാം മാറിപ്പോയി. ഇന്നു് ഏറ്റവും പുതുമട്ടിലുള്ള വിസ്തീർണത്തെരുവീഥികളും രംഗസ്ഥലങ്ങളും കുതിരയോട്ടക്കളങ്ങളും തീവണ്ടിയാപ്പീസുകളും മാസാകാരഗൃഹവുമാണവിടെ; അഭിവൃദ്ധിയും, വായനക്കാർ കാണുംപോലെ, അതിന്റെ മാറ്റുമരുന്നും.
അര നൂറ്റാണ്ടിനു മുൻപു്, ഐതിഹ്യങ്ങളെക്കൊണ്ടുണ്ടാക്കിയിട്ടുള്ള പൊതുജനഭാഷയിൽ, ഴാങ്ങ് വാൽഴാങ്ങ് എത്തിച്ചേർന്നിട്ടുള്ള ആ പ്രദേശത്തിനു പെത്തി പിക്പ്യു എന്നാണു് പേർ പറയാറു്. പോർത്തു് സാങ്ങ് ഴാക്ക്വെ, പോർത്തു് പാരിസ്സു്. പാരിസ്സിലെ പുതുപേരുകൾക്കിടയിൽ ചാവാതെ കിടക്കുന്ന ചില പഴയ പേരുകളാണിവ. ഇങ്ങനെയുള്ള പഴയ പേരുകൾക്കു മുകളിൽ ചുറ്റിപ്പറ്റിനില്ക്കുന്നു പൊതുജനസ്മരണ.
എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നതുതന്നെ പറവാൻ വയ്യാത്തതും ഒരു പ്രദേശത്തിന്റെ കരടുകുറിപ്പിൽ ഒട്ടുമധികം ഒരു കാലത്തുമായിട്ടില്ലാത്തതുമായ പെത്തിപിക്പ്യുവിനു് ഏകദേശം ഒരു സ്പെയിൻ പട്ടണത്തിന്റെ സന്ന്യാസിമട്ടുണ്ടു്. വഴികൾ അധികമൊന്നും കല്ലുവിരിച്ചിട്ടില്ല. തെരുവുകൾ അധികമൊന്നും പണിചെയ്തിട്ടില്ല. ഞങ്ങൾ അടുത്തു പറയാൻ പോകുന്ന രണ്ടോ മൂന്നോ തെരുവുകളൊഴിച്ചാൽ മറ്റിടങ്ങളിലൊക്കെ ഭിത്തികളും ഏകാന്തതയും മാത്രമാണു്. ഒരു പീടികയില്ല, ഒരു വിളക്കോ മറ്റോ ഇടയ്ക്കു കൊളുത്തിക്കണ്ടേക്കാം; പത്തു മണി കഴിഞ്ഞാൽ എല്ലാ വെളിച്ചവും കെടുത്തിക്കളഞ്ഞു. തോട്ടങ്ങളും സന്ന്യാസിമഠങ്ങളും മരപ്പണിസ്ഥലങ്ങളും ചതുപ്പുനിലങ്ങളും; ഇടയ്ക്ക് ഉയരം കുറഞ്ഞ വീടുകളും വീടുകളോളംതന്നെ ഉയരമുള്ള മതിലുകളും.
കഴിഞ്ഞ നൂറ്റാണ്ടിൽ ഈ പ്രദേശം ഇങ്ങനെയായിരുന്നു. ഭരണപരിവർത്തനം അതിനെ നല്ലവണ്ണം ഒന്നു കശക്കിവിട്ടു. പ്രജാധിപത്യഭരണം അതിനെ തുടച്ചു ചിന്നി. നിസ്സാരങ്ങളായ ചില പടമുളകൾ അവിടെ പ്രതിഷ്ഠിക്കപ്പെട്ടു. മുപ്പതു കൊല്ലം, മുൻപു്, പുതിയ എടുപ്പുകൾ അതിന്റെ ഓരോ ഭാഗവും ചുരണ്ടിയെടുത്തെടുത്തു് അതിനെ അപ്രത്യക്ഷമാക്കാൻ തുടങ്ങി. ഇപ്പോൾ അതു് തികച്ചും മാഞ്ഞു കഴിഞ്ഞു. പെത്തി പിക്പ്യുവിന്റെ ആകൃതി ഇന്നു യാതൊന്നിനാലും കാണിക്കപ്പെടുന്നില്ലെങ്കിലും, 1727-ൽ ദെനി തിയെറി പാരിസ്സിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ അതു് രേഖപ്പെട്ടുകിടക്കുന്നുണ്ടു്. ഞങ്ങൾ പറഞ്ഞതുപോലെ പെത്തി പിക്പ്യുവിൽ തെരുവുകളെക്കൊണ്ടുള്ള ഒരു Y (വൈ) ഉണ്ടായിരുന്നു; ഇടത്തെ കൈയിനു പിക്പ്യുതെരുവെന്നും വലത്തെ കൈയിനു റ്യു പൊലോങ്ങ്സോ എന്നും പേരുള്ള രണ്ടു ഭാഗങ്ങളായി സാങ്ങ്താന്ത്വാങ്ങ് തെരുവു പിരിഞ്ഞു. ആ രണ്ടു കൈകളും അറ്റത്തു്, ഒരു വിലങ്ങുകൊണ്ടെന്നപോലെ, കൂട്ടിച്ചേർത്തിരുന്നു; ആ വിലങ്ങിന്റെ പേർ റ്യു ദ്രുവാമ്യൂർ എന്നാണു്. റ്യൂ പൊലോങ്ങ്സോ അവിടെവെച്ചവസാനിച്ചു; പിക്പ്യു തെരുവു നീണ്ടുപോയി ലെന്വാചന്തസ്ഥലത്തേക്കു ചെന്നുകയറുന്നു. സെയ്നിൽ നിന്നു വരുന്നാൾ റ്യു പൊലോങ്ങ്സോവിന്റെ അറ്റത്തെത്തിയാൽ, അയാളുടെ വലത്തുവശത്തു പെട്ടന്നു് ഒരു സമകോണമായി തിരിയുന്ന റ്യു ദ്രുവാമ്യൂറും, മുൻപിൽ ആ തെരുവിന്റെ മതില്ക്കെട്ടും, ഇടതുവശത്തു റ്യു ദ്രുവാമ്യൂറിന്റെ ഇടയ്ക്കുവെച്ചു കൊത്തിക്കളയപ്പെട്ട ഒരു ശാഖയും പ്രത്യക്ഷീഭവിക്കുന്നു; അതിൽനിന്നു പിന്നെ പുറത്തേക്കു പഴുതില്ല; ഇതിനെയാണു് ക്യുൽസ്—സാക്ഴാങ്ങൃഓ എന്നു് പറയുന്നതു്.
ഇവിടെയാണു് ഴാങ്ങ് വാൽഴാങ്ങ് ചെന്നുനിന്നതു്.
ഞങ്ങൾ പറഞ്ഞതുപോലെ, റ്യു ദ്രുവാമ്യുറും റ്യു പെത്തിപിക്പ്യുവും കൂടിച്ചേരുന്ന മൂലയിൽ കാവൽ നില്ക്കുന്ന ആ കറുത്ത നിഴല്പടത്തെ കണ്ടപ്പോൾ അയാൾ പിന്നോക്കം തെറിച്ചുപോയി. അതിനെപ്പറ്റി സംശയിക്കാൻ വയ്യ. ആ പ്രേതം അയാളെ പിടിപ്പാൻ നില്ക്കുകയാണു്.
അയാൾ എന്തു ചെയ്യണം?
പിന്നോക്കം പോകേണ്ട സമയം തെറ്റി. ഒരു നിമിഷം മുൻപു്, ദൂരത്തിരുട്ടത്തു്, അങ്ങോട്ടു നടന്നുവരുന്നതായിക്കണ്ട സംഘം ഴാവേറും കൂട്ടുകാരുമാണു്, സംശയമില്ല. ഒരു സമയം അയാൾ നില്ക്കുന്ന തെരുവിന്റെ അങ്ങേ അറ്റത്തു് അവരിപ്പോൾ എത്തിയിരിക്കാനും മതി. ഈ ചെറിയ ദുർഘടത്തെപ്പറ്റി ഴാവേർ മുൻകൂട്ടിത്തന്നെ നിശ്ചയമായും ആലോചിച്ചിട്ടുണ്ടായിരിക്കണം; എന്നിട്ടു് അയാൾ ഒരാളെ ആ അന്തർദ്ധാനമാർഗത്തെ തടയുവാനായി പറഞ്ഞയച്ചു. ഈ ഊഹപരമ്പര, ഴാങ്ങ് വാൽഴാങ്ങിന്റെ ദുഃഖമയമായ തലച്ചോറിലൂടെ, അപ്രതീക്ഷിതമായ ഒരു ചുഴലിക്കാറ്റിൽ ഒരുപിടി പൊടിമണ്ണുപോലെ, പെട്ടന്നു പറന്നു വട്ടം ചുറ്റി. അയാൾ ഒരു വശത്തേക്കു നോക്കി. അതിലെ വഴിയില്ല; മറ്റേ വശത്തേക്കു നോക്കി, അവിടെ ഒരു കാവല്ക്കാരൻ നില്ക്കുന്നു. ചന്ദ്രികകൊണ്ടു തിളങ്ങിയ ആ വെളുത്ത കൽവിരിപ്പിൽ അയാൾ ആ കറുത്ത രൂപം തെളിഞ്ഞുകണ്ടു; മുൻപോട്ടു വെക്കുക എന്നതു് ആ സത്ത്വത്തിന്റെ കൈയിൽചെന്നു ചാടുകയാണു്; പിന്നോക്കം വെക്കുക എന്നതോ ഴാവേരുടെ പിടിയിലേക്കു പാഞ്ഞെത്തുകയും, പതുക്കെ ചുരുങ്ങിച്ചുരുങ്ങി വരുന്ന ഒരു വലയിൽ കുടുങ്ങിയതുപോലെ ഴാങ്ങ് വാൽഴാങ്ങിനു തോന്നി; അയാൾ നിരാശതയോടുകൂടി ആകാശത്തേക്കു നോക്കി.
ഇനി പറയാൻപോകുന്ന സംഗതികൾ മനസ്സിലാകുവാൻ, ദ്രുവാമ്യൂർ ഇടവഴിയെപ്പറ്റിയും, വിശേഷിച്ച് റ്യു പൊലോങ്ങ്സോവിൽനിന്നു് ഈ ഇടവഴിയിലേക്കു കടക്കുമ്പോൾ ഇടത്തുഭാഗത്തു വിട്ടുപോരുന്ന മൂലയെപ്പറ്റിയും ഒരു പരിപൂർണവിവരമുണ്ടാകുന്നതു് ആവശ്യമാണു്. ദ്രുവാമ്യൂർ ഇടവഴിയുടെ വലത്തുവശത്തു് ഏതാണ്ടു് മുഴുവനും മോശം വീടുകളാണു്; ഇടത്തുവശത്തുള്ള കാഴ്ചയിൽ വല്ലാതിരിക്കുന്ന ഒറ്റപ്പെട്ട വീടും. ഈ വീടു് പെത്തി പിക്പ്യുവോടടുത്തെത്തുമ്പോഴേക്ക് ഒന്നുരണ്ടു നിലകളെക്കൊണ്ടു് ഉയർന്നുവരുന്ന പലേ ഭാഗങ്ങളോടുകൂടിയിരിക്കുന്നു; അതിനാൽ പെത്തി പിക്പ്യുവിൽ വളരെ ഉയരമുള്ളതായിക്കാണുന്ന ഈ കെട്ടിടം റ്യു പൊലോങ്ങ്സോവിന്നടുത്ത പ്രദേശത്തു നന്നേ താഴ്‌ന്നിട്ടായിരുന്നു. ഞങ്ങൾ മുൻപു പറഞ്ഞ മൂലയ്ക്കാവട്ടെ, അതു നന്നേ താഴ്‌ന്ന ഒരു മതിലിനോളം മാത്രമേ പൊക്കമുള്ളു എന്നാവുന്നു. ഈ ഭാഗം തെരുവിലേക്കുന്തിയിട്ടില്ല. ഒരാൾ റ്യു പൊലോങ്ങ്സൊവിൽനിന്നും മറ്റേ ആൾ ദ്രുവാമ്യൂറിൽനിന്നുമായി രണ്ടു പേർ വരുന്നുണ്ടെങ്കിൽ, അവർ രണ്ടുപേരും കാണാത്തവിധം രണ്ടു മൂലകളെക്കൊണ്ടും മറഞ്ഞ് ഉള്ളോട്ടുന്തിയ ഒരു ഭിത്തിമാടമുണ്ടാക്കിക്കൊണ്ടാണു് അതിന്റെ നില.
ഈ ഭിത്തിമാടത്തിന്റെ മൂലകളിൽനിന്നു് തുടങ്ങി, ആ മതില്ക്കെട്ടു് റ്യു പോലോങ്ങ്സോവഴിക്കു 49-ആം നമ്പർ എന്നെഴുതിയിട്ടൂള്ള ഒരു വീട്ടിന്റെ അടുത്തുവരെ എത്തുന്നുണ്ടു്; ഉയരം കുറഞ്ഞുകൊണ്ടു് റ്യു ദ്രുവാമ്യൂർ വഴിക്കു പോകുന്നതിന്റെ മറ്റൊരു ഭാഗം ഞങ്ങൾമുൻപു പറഞ്ഞുവെച്ചിട്ടുള്ള ആ ഒരു വല്ലാത്ത വീട്ടിന്റെ അടുത്തു ചെല്ലുന്നു. അവിടെ എത്തിയാൽ അതു് ആ വീട്ടിന്റെ നെറ്റിപ്പുറത്തോടു മുട്ടി ആളുകൾക്കു പതുങ്ങിനില്ക്കാവുന്ന മറ്റൊരു മൂലയും നിർമ്മിക്കുന്നുണ്ടു്. ഈ നെറ്റിപ്പുറം കാണാൻ രസമില്ലാത്തതാണു്; ഒരു ജനാല മാത്രമേ പുറത്തേക്കുണ്ടായിരുന്നുള്ളൂ—കുറേക്കൂടെ ശരിയാക്കിപ്പറഞ്ഞാൽ, ഒരു തൂത്തനാകപ്പലകകൊണ്ടു് പൊതിഞ്ഞ രണ്ടു ജനാലച്ചട്ടവാതിലുകൾ മാത്രം; അവ എപ്പോഴും അടച്ചിട്ടിരിക്കും.
ഇവിടെ ഞങ്ങൾ വിവരിച്ചുകാണിക്കുന്ന സ്ഥലങ്ങളുടെ സ്ഥിതി യാതൊരു വ്യത്യാസവുമില്ലതെ ഇങ്ങനെതന്നെയായിരുന്നു. ആ പ്രദേശത്തു പണ്ടുമുതൽ താമസിച്ചുവരുന്നവർക്ക് ഈ വിവരണത്താൽ അന്നത്തെ സ്ഥിതി ശരിയായിട്ടോർമ വരും.
ആ ഭിത്തിമാടം മുഴുവനും മോശമായ ഒരു കൂറ്റൻവാതിൽപോലെയുള്ള ഒന്നിനാൽ നിറയപ്പെട്ടിരുന്നു; അതു് വാസ്തവത്തിൽ പരന്നതും ചെത്തി നന്നാക്കാത്തതുമായ മരപ്പലകകൂടു മാത്രമാണു്. മുകളിലുള്ളതിനു താഴത്തേതിനേക്കാൾ വിസ്താരം കൂടും. ആ പലകക്കൂട്ടം ഇരുമ്പുകമ്പികളാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഒരു ഭാഗത്തായി സാമാന്യവലുപ്പത്തിലുള്ള ഒരു വണ്ടിപ്പടിയുണ്ടു്; അതു് കണ്ടാൽത്തന്നെ ഒരമ്പതുകൊല്ലത്തിനു മുൻപുണ്ടാക്കിയതായിരിക്കണം.
ഒരു മരം ആ ഭിത്തിമാടത്തിനു മീതെ പരന്നുനില്ക്കുന്നുണ്ടു്; റ്യൂ പൊലോങ്ങ് സോ വഴിക്കുള്ള മതിൽ മുഴുവനും ഉച്ചുപിടിച്ചിരുന്നു.
ഴാങ്ങ് വാൽഴാങ്ങ് ചെന്നുപെട്ടിട്ടുള്ള അത്യപകടത്തിൽനിന്നു് നോക്കുമ്പോൾ, ആ വല്ലാത്ത കെട്ടിടത്തിനു് അയാളെ രുചിപിടിപ്പിക്കുന്ന ഒരേകാന്തതയും ആൾപ്പാർപ്പില്ലായ്മയും ഉണ്ടായിരുന്നു. അയാൾ ക്ഷണത്തിൽ അതൊന്നോടിച്ചുനോക്കി; അതിനുള്ളിൽ കടന്നുവീഴാൽ സാധിച്ചാൽ താൻ രക്ഷപ്പെട്ടു എന്നു് അയാൾ സ്വയം പറഞ്ഞു. ആദ്യം അയാൾക്ക് ഒരാലോചന തോന്നി, പിന്നീടു് അതത്യാഗ്രഹമായി.
ഈ കെട്ടിടത്തിന്റെ നടുക്കായി, മുൻഭാഗത്തു് റ്യു ദ്രുവാമ്യൂർവഴിക്ക്, എല്ലാത്തരം നിലകളിലുമുള്ള ജനാലയ്ക്കലും ഈയംകൊണ്ടുള്ള പണ്ടത്തെ തൊട്ടിക്കുഴലുകളുണ്ടു്; ഒരു പ്രധാന കുഴലിൽനിന്നു് എല്ലാ ചെറുതൊട്ടികളിലേക്കും ചെന്നുചേരുന്ന ഈ പലേ വഴിക്കുള്ള കുഴലുകൾക്കുംകൂടി വീടിന്റെ ഉമ്മറത്തു പടർന്നുപിടിച്ചുനില്ക്കുന്ന ഒരു വൃക്ഷത്തിന്റെ ഛായയുണ്ടായിരുന്നു. ഒരു നൂറു കൈവഴികളോടുകൂടിയ ഈ കുഴൽച്ചെനച്ചങ്ങൾ, പഴയ കളപ്പാടുകൾക്കുമുൻപിൽ ഞെളിഞ്ഞുപിരിയുന്ന ആ പഴയ ഇലയില്ലാമുന്തിരിവള്ളിക്കെട്ടുകളെ അനുകരിച്ചിരുന്നു.
ഈയംകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള കൊമ്പുകളോടുകൂടിയ ഈ അസാധാരണ വൃക്ഷപ്പടർപ്പാണു് ഒന്നാമതായി ഴാങ്ങ് വാൽഴാങ്ങിന്റെ ശ്രദ്ധയെ ആകർഷിച്ചതു്. അയാൾ കൊസെത്തിനെ മിണ്ടിപ്പോകരുതെന്നുള്ള കല്പനയോടുകൂടി ഒരു കൽത്തുണിന്മേൽ പുറംചാരിയിരുത്തി. ആ വെള്ളപ്പാത്തി നിലത്തു വന്നു മുട്ടുന്നേടത്തേക്കു പാഞ്ഞു. അതിലൂടെ പിടിച്ചുകയറി വീട്ടിനുള്ളിൽ കടന്നുചാടുവാൻ ഒരു മാർഗമുണ്ടായേക്കാം എന്നയാൾ കരുതി. പക്ഷേ, ആ കുഴൽ കേടുവന്നു് ഉപയോഗമില്ലാതെ കിടന്നിരുന്നതാണു്; അതു് ചേർപ്പുകളിൽ ഏതാണ്ടു് തൂങ്ങിക്കിടക്കുകയാണു് ചെയ്തിരുന്നതു്. എന്നല്ല, ആ നിശ്ശബ്ദമായ ഭവനത്തിന്റെ എല്ലാ ജനാലകളും, തട്ടിൽപുറത്തുള്ള കിളിവാതിലുകൾകൂടി, കനത്തിലുള്ള ഇരുമ്പഴികളുള്ളവയാണു്. ഇതിനു പുറമേ, ആ പ്രദേശത്തു ചന്ദ്രിക നല്ലവണ്ണം പ്രകാശിച്ചിരുന്നു; ഴാങ്ങ് വാൽഴാങ്ങ് കയറിപ്പോകുന്നതു് ആ തെരുവിന്റെ മൂലയ്ക്കൽ കാത്തുനില്ക്കുന്ന ഭടൻ കണ്ടു എന്നുവരാം. ഇതൊക്കെ പോട്ടെ, കൊസെത്തിനെക്കൊണ്ടു് എന്തു ചെയ്യും? മൂന്നുനിലയിലുള്ള ഒരു വീട്ടിന്റെ മുകളിലേക്ക് അവളെ എങ്ങനെ വലിച്ചുകേറ്റും?
കുഴൽവഴിക്കു കയറിപ്പോവാമെന്നുള്ള വിചാരം അയാൾ കളഞ്ഞു; റ്യു പൊലോങ്ങ്സോവിലേക്കു മടങ്ങിച്ചെല്ലാൻ അയാൾ മതിലിന്നരികിലൂടെ നിരങ്ങി. കൊസെത്തിനെ ഇരുത്തിപ്പോന്ന മതിൽവളവിലെത്തിയപ്പോൾ, അവിടെ ആരും അയാളെ നോക്കിയാൽ കാണുകയില്ലെന്നു കണ്ടു. ഞങ്ങൾ പറഞ്ഞുവെച്ചതുപോലെ, ഏതു വഴിക്കു വരുന്നവരായാലും ശരി, ഒരാളുടേയും ദൃഷ്ടിയിൽപ്പെടാൻ വയ്യാ; എന്നല്ല, അയാൾ നില്ക്കുന്നതു നിഴലിലുമാണു്. പിന്നെ, രണ്ടു വാതിലുണ്ടു്; അവ പക്ഷേ, പൊളിച്ചു കടക്കാം. മരംകൊണ്ടും ഉച്ചുകൊണ്ടും മുകളിൽ മൂടിനില്ക്കുന്ന മതിൽ സ്പഷ്ടമായി ഒരു തോട്ടത്തിലേക്കാണു് ഉന്തിനില്ക്കുന്നതു്; അതിൽക്കടന്നു കിട്ടിയാൽ, മരത്തിനു് ഇലകളില്ലെങ്കിലും, അന്നത്തെ രാത്രി അവിടെ ഒളിച്ചുകഴിക്കാം.
നേരം പോകുന്നു; വേഗം പോണം.
അയാൾ വണ്ടിവാതിൽ പിടിച്ചുനോക്കി; അതിലെ അങ്ങോട്ടും ഇങ്ങോട്ടും കടപ്പാൻ മാർഗമില്ലെന്നു് ഉടനെ മനസ്സിലായി.
അതിലധികം ആശയോടുകൂടി അയാൾ മറ്റേ വാതില്ക്കൽ ചെന്നു; അതു തികച്ചും തകർന്നിരിക്കുന്നു; അതിന്റെ വലിപ്പംതന്നെ അതിന്റെ ഉറപ്പു കുറയ്ക്കുന്നുണ്ടു്; പലകകളൊക്കെ കേടുവന്നിരിക്കുന്നു; ഇരിമ്പുകെട്ടുകൾ—ആകെ മൂന്നെണ്ണം മാത്രമേ ഉള്ളൂ—തുരുമ്പു പിടിച്ചിരിക്കുന്നു. ഈ പുഴുക്കുത്തു പിടിച്ച മാർഗനിരോധത്തെ പക്ഷേ, തകർക്കാൻ സാധിക്കും.
സൂക്ഷിച്ചുനോക്കിയപ്പോൾ ആ വാതിൽ ഒരു വാതിലല്ലെന്നു കണ്ടു; അതിനു തിരിക്കുറ്റികളും സാക്ഷകളും നടുക്കു ചേർപ്പുമില്ല; ഇരിമ്പുകെട്ടുകൾ ഒരറ്റത്തു നിന്നു മറ്റേ അറ്റംവരെ ഒരുപോലെ നീണ്ടുകിടക്കുന്നു. പലകകൾക്കുള്ള വിടവുകളിലൂടെ നോക്കിയപ്പോൾ ചെത്തി നന്നാക്കാത്ത കല്പകകളും വെട്ടുകല്ലുകളും കുമ്മായത്തിൽ അടക്കി പണി ചെയ്തിരിക്കുന്നതു കണ്ടു; പത്തുകൊല്ലംമുൻപു് അതിലേ കടന്നുപോയിട്ടൂള്ളവർ അതു കണ്ടിട്ടുണ്ടാവും. ഈ കള്ളവാതിൽ എടുപ്പുകളോടുചേർന്നു കാണാറുള്ള വെറും മരപ്പണി മാത്രമാണെന്നു കഠിനമായ മനോവ്യഥയോടുകൂടി അയാൾക്കു സമ്മതിക്കേണ്ടിവന്നു. ഒരു പലക പൊളിച്ചുകളയാൻ എളുപ്പത്തിൽ കഴിയും; പക്ഷേ, മുഖത്തു മുട്ടിക്കൊണ്ടു് ഒരു മതിലാണു് പിന്നെ.
ആ സമയത്തു കനം കൂടിയതും ക്രമമുള്ളതുമായ ഒരൊച്ച ദൂരത്തുനിന്നു കേൾക്കാറായി. ഴാങ്ങ് വാൽഴാങ്ങ് ധൈര്യം പിടിച്ചു തെരുവിന്റെ മൂലയ്ക്കലൂടെ ഒരു നോക്കുനോക്കി. ഏഴോ എട്ടോ പട്ടാളക്കാർ അണിനിരന്നു റ്യു പൊലോങ്ങ്സോവിലൂടെ നടന്നുവരുന്നു. അയാൾ അവരുടെ കുന്തങ്ങളുടെ മിന്നിച്ച കണ്ടു. അവർ അയാളുടെ അടുക്കലേക്ക് വരുകയാണു്; ആ പട്ടാളക്കാർ-അവരുടെ നേതാവായി ഴാവേറുടെ ഉയർന്ന സ്വരൂപം അയാൾ കണ്ടു—പതുക്കെയും ശ്രദ്ധിച്ചും നടന്നു വരുന്നു. അവർ ഇടയ്ക്കിടയ്ക്കു നില്ക്കും; അവർ എല്ലാ ചുമരുകളുടേയും മൂലകളും എല്ലാ വാതിലുകളുടേയും ഇടവഴികളുടേയും ഒഴിവുകളും തിരഞ്ഞുനോക്കുന്നുണ്ടെന്നുള്ളതു സ്പഷ്ടമാണു്.
ഴാവേർ ഇടയ്ക്കുവെച്ചു കണ്ടുമുട്ടിയ പാറാവുകാരായിരിക്കാം അത്—അതേ, ഈ ഊഹം തെറ്റാൻ നിവൃത്തിയില്ല; അയാൾ അവരോടു സഹായം ആവശ്യപ്പെട്ടിരിക്കും.
ഴാവേറുടെ കൂടെ കണ്ട രണ്ടുപേർ ആ കൂട്ടത്തിലുണ്ടു്.
അവർ നടക്കുന്നതിന്റെ വേഗവും ഇടയ്ക്കു നില്ക്കുന്നതിന്റെ താമസവും കൂട്ടി നോക്കുമ്പോൾ അവർക്ക് ഴാങ്ങ് വാൽഴാങ്ങ് നില്ക്കുന്നേടത്തെത്തുവാൻ ഏകദേശം കാൽമണിക്കൂർ വേണ്ടിവരും. അതൊരു ഭയങ്കര ഘട്ടമായിരുന്നു. മൂന്നാമത്തെത്തവണ മുൻഭാഗത്തു വാപിളർത്തിക്കൊണ്ടെത്തിയ ആ ഭയങ്കരഗുഹയിൽ നിന്നു ഴാങ്ങ് വാൽഴാങ്ങിനെ അകറ്റിനിർത്തുന്നതു ചില നിമിഷം മാത്രം എന്നല്ല, തണ്ടുവലിശ്ശിക്ഷയ്ക്ക് ഇപ്പോൾ തണ്ടുവലിശ്ശിക്ഷ എന്നു മാത്രമല്ല അർഥമുള്ളൂ; കൊസെത്തു് എന്നെന്നേക്കും അയാളുടെ കൈയിൽനിന്നും പോയ്പ്പോവുക; എന്നുവെച്ചാൽ, ജീവിതം ഒരു ശവക്കല്ലറയുടെ അന്തർഭാഗമാവുക.
ഒന്നുമാത്രമെ ഇവിടെ നിവൃത്തിയുള്ളൂ.
ഴാങ്ങ് വാൽഴാങ്ങിനു് ഈ ഒരു സവിശേഷതയുണ്ടു്; അയാൾ യാചകന്മാരുടെ രണ്ടു പൈക്കൂറകൾ കൊണ്ടുനടക്കുന്നുണ്ടായിരുന്നു എന്നു പറയട്ടെ; ഒന്നിൽ അയാൾ സന്ന്യാസിക്കനുരൂപമായ തന്റെ വിശിഷ്ടവിചാരത്തെ സൂക്ഷിക്കുന്നു; മറ്റേതിൽ തടവുപുള്ളിയുടെ അപ്രതിഹതങ്ങളായ ബുദ്ധിസാമർഥ്യങ്ങളേയും, അതാതു സന്ദർഭങ്ങളെ അനുസരിച്ച് ഒന്നിലോ മറ്റേതിലോ അയാൾ കൈയിട്ടു തപ്പും.
അയാൾക്കുണ്ടായിരുന്ന മറ്റു മുതലുകലുടെ കൂട്ടത്തിൽ ഒന്നിതാണ്—തൂലോങ്ങ് കാരാഗൃഹത്തിൽനിന്നുണ്ടായ പലേ ഒളിച്ചുച്ചാടലുകൾക്കും നാം നന്ദി പറയുക—വായനക്കാർ ഓർമിച്ചിരിക്കാവുന്നവിധം, ഏണിയോ ഇരിമ്പുചവിട്ടോ കൂടാതെ, വെറും ശരീരശക്തികൊണ്ടുമാത്രം. കഴുത്തിന്റെ പിൻഭാഗവും ചുമലും ആസനവും കാൽമുട്ടും ചുമരോടു ചേർത്തുവെച്ചു, കല്ലിന്റെ ദുർല്ലഭം ഓരോ ഉന്തിച്ചകളിൽ പിടിച്ചുകൊണ്ടു്, ചുമരിന്റെ മൂലയിലൂടെ, വേണമെങ്കിൽ ആറാമത്തെ നിലവരെ നീന്തിക്കയറുകയായിരുന്ന ആ അവിശ്വസനീയമായ കലാവിദ്യയിൽ അയാൾ അസാമാന്യസമർഥനായിരുന്നു; ഈ കലാവിദ്യയാണല്ലോ ഇരുപതു കൊല്ലംമുൻപു മരണശിക്ഷ വിധിക്കപ്പെട്ടിരുന്ന ബാത്തു് മോൾ ഒളിച്ചുചാടി രക്ഷപ്പെടുക കാരണം പാരിസ്സിലെ കൊൻസിയേർഴെറി ജയിലിന്റെ ചുമർമൂലയെ അത്രമേൽ സുപ്രസിദ്ധവും, അത്രമേൽ ഭയജനകവുമാക്കിത്തീർത്തതു്.
ആ മരം പടർന്നു മൂടിനില്ക്കുന്ന മതിലിന്റെ ഉയരം അയാൾ കണ്ണുകൊണ്ടളന്നു; അതു് ഏകദേശം പതിനെട്ടടിയുണ്ടു്. അതു വലിയ എടുപ്പിന്റെ നെറ്റിപ്പുറത്തോടു ചേർന്നുണ്ടാക്കുന്ന കോണു്, അടിയിൽവെച്ചു ത്രികോണാകൃതിയിലുള്ള മരച്ചേർപ്പുകൾകൊണ്ടു് നിറഞ്ഞിരുന്നു; ഒരുസമയം അതുണ്ടാക്കിയിട്ടുള്ളതു്, ആ സൗകര്യം കൂടിയ മൂലയെ വഴിയാത്രക്കാർ എന്നു വിളിക്കപ്പെടുന്ന ആ വൃത്തികെട്ട വർഗം പെറുക്കിയിടുന്ന കുപ്പസ്സാമങ്ങളിൽനിന്നു രക്ഷിക്കാനായിരിക്കും. ഇങ്ങനെ കണ്ടതോരോന്നിട്ടു മതിൽമൂലകൾ നിറയ്ക്കുന്ന സമ്പ്രദായം പാരിസ്സിൽ സാധാരണമാണു്.
ഈ മരച്ചേർപ്പു് ഏകദേശം അഞ്ചടി ഉയരമുണ്ടു്; കയറിക്കടക്കേണ്ടതായി ഇതിന്റെ മുകളിലുള്ള സ്ഥലം പതിന്നാലടിയിൽ അധികമില്ല.
മതിലിന്റെ മുകളിൽ ദളം കൊത്താത്ത പരപ്പൻകല്ലാണു് പതിച്ചിരുന്നതു്.
കൊസെത്തായി അപകടം; അവൾക്ക് ഒരു മതിൽ എങ്ങനെയാണു് കയറിക്കടക്കേണ്ടതെന്നറിഞ്ഞുകൂടാ. അവളെ അയാൾ ഉപേക്ഷിക്കണമോ? ഴാങ്ങ് വാൽഴാങ്ങ് ഒരിക്കലും അങ്ങനെയൊന്നാലോചിച്ചിട്ടില്ല. അവളെ കൊണ്ടുപോകുന്നതു് അസാധ്യം. ഈ അസാധാരണങ്ങളായ കയറ്റങ്ങൾ വിജയപൂർവം കയറിക്കടക്കുവാൻ ഒരു മനുഷ്യന്റെ ശക്തി മുഴുവനും ആവശ്യമാണു്. എത്ര ചെറിയതെങ്കിലും ഒരു ഭാരം തൂങ്ങിയാൽ അയാളുടെ നില തെറ്റി താഴത്തേക്ക് മറിഞ്ഞുപോവും.
ഒരു കയറു കിട്ടണം; ഴാങ്ങ് വാൽഴാങ്ങിന്റെ കൈയിൽ അതില്ല. അർദ്ധരാത്രി സമയത്തു് റ്യു പൊലോങ്ങ്സൊവിൽവെച്ച്, അതയാൾക്കെവിടെനിന്നു കിട്ടാൻപോകുന്നു? ഴാങ്ങ് വാൽഴാങ്ങിനു തന്റേതായി ഒരു രാജ്യമുണ്ടായിരുന്നുവെങ്കിൽ, ആ സമയത്തു് ഒരു കയറിൻ കഷ്ണത്തിനുവേണ്ടി അതയാൾ വിറ്റുകളയുമായിരുന്നു.
എല്ലാ അപകടസ്ഥിതികൾക്കും സ്വന്തമായ മിന്നൽപ്പിണരുകളുണ്ടു്; അവ ചിലപ്പോൾ നമ്മുടെ കണ്ണഞ്ചിക്കുന്നു. ചിലപ്പോൾ നമുക്കു വഴി കാണിക്കുന്നു.
ഴാങ്ങ് വാൽഴാങ്ങിന്റെ നിരാശമായ നോട്ടം ഇരുളടഞ്ഞ ഴാങ്ങ്റോ ഇടവഴിയിലെ വിളക്കുകാലിന്മേൽ പതിഞ്ഞു.
ആ കാലത്തു ഗ്യാസു് തെറിപ്പിക്കുന്ന യന്ത്രം പാരിസ്സിലെ തെരുവുകളിൽ നടപ്പായിട്ടില്ല. സന്ധ്യയാവുമ്പോൾ അവിടവിടെ നില്ക്കുന്ന വിളക്കുകളെ പ്രത്യേകം കൊളുത്തുകയാണു്; കൊളുത്തുന്ന ആൾ ഒരു കയറിന്മേലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ആ കയറാകട്ടേ തെരുവുകളിൽ രണ്ടുവശത്തും ഒരറ്റംമുതൽ മറ്റേ അറ്റംവരെ നീണ്ടുകിടക്കും; അതു വിളക്കുകാലിന്റെ ഒരാണിയിൽ പിടിപ്പിച്ചിരിക്കും; ഇതു വലിയുന്ന ‘പുള്ളി’ വിളക്കുകാലിന്റെ അടിയിലുള്ള ഒരിരിമ്പുപെട്ടിയിൽ തറച്ചിരിക്കയാണു്; ആ പെട്ടിയുടെ താക്കോൽ വിളക്കുകൊളുത്തുവന്നവൻ കൈവശം വെക്കുന്നു. എന്നല്ല, ആ കയറുതന്നെ ഒരിരുമ്പുകൊണ്ടു പൊതിഞ്ഞിട്ടുണ്ടാവും.
ഒരു മരണവികൃതിക്കുള്ള ശക്തിയോടുകൂടി ഴാങ്ങ് വാൽഴാങ്ങ് ഒരു ചാട്ടം കൊണ്ടു് തെരുവു കടന്നു് ആ ഇരുട്ടടഞ്ഞ ഇടവഴിയിലെത്തി. തന്റെ കത്തികൊണ്ടു് ആ ചെറുപെട്ടിയുടെ പൂട്ടു കുത്തിത്തുറന്നു. നിമിഷനേരത്തിനുള്ളിൽ കൊസെത്തിന്റെയടുക്കൽത്തന്നെ തിരിച്ചെത്തി. അയാളുടെ കൈയിൽ ഒരു കയറുണ്ടായിരുന്നു. ഈവക ഉപായപ്പണികൾ കണ്ടുപിടിച്ചു പ്രവർത്തിക്കുന്നവർക്കു കർമഗതിയോടു യുദ്ധം വെട്ടുമ്പോൾ എന്തെന്നില്ലാത്ത ഒരു വേഗം കൂടും.
അന്നു രാത്രി വിളക്കുകളൊന്നും കൊളുത്തിയിരുന്നില്ലെന്നു ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുണ്ടു്. അതിനാൽ ഴാങ്ങൃഓവിലെ വിളക്കും മറ്റുള്ളവയെപ്പോലെ കത്തിയിരുന്നില്ല; വിളക്ക് അതിന്റെ സ്ഥാനത്തില്ലെന്നറിയാതെതന്നെ, അതിന്റെ ചുവട്ടിലൂടെ ഒരാൾക്കു കടന്നുപോവാം.
എന്തായാലും, ആ സമയവും സ്ഥലവും ഇരുട്ടും ഴാങ്ങ് വാൽഴാങ്ങിന്റെ മതിമറന്ന ശ്രമങ്ങളും അയാളുടെ അസാധാരണങ്ങളായ ആംഗ്യങ്ങളും അയാളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടങ്ങളും എല്ലാംകൂടി കൊസെത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കിത്തുടങ്ങി. മറ്റേതെങ്കിലും ഒരു കുട്ടിയാണെങ്കിൽ ഇതിനു മുൻപുതന്നെ ഉറക്കെ നിലവിളിക്കുമായിരുന്നു. അവൾ ഒന്നുമാത്രം ചെയ്തു തൃപ്തിപ്പെട്ടു. ഴാങ്ങ് വാൽഴാങ്ങിന്റെ കുപ്പായത്തൊങ്ങൽ കടന്നുപിടിച്ചു. പട്ടാളസ്സംഘത്തിന്റെ വരവു് അധികമധികം ശക്തിയിലും സ്പഷ്ടതയോടുംകൂടി അവർക്കു കേൾക്കാമായിരുന്നു.
‘അച്ഛാ’ ഒരു താഴ്‌ന്ന സ്വരത്തിൽ അവൾ പറഞ്ഞു. ‘എനിക്കു പേടിയാവുന്നു, ആരാണു് ആ വരുന്നത്?’
‘മിണ്ടാതിരിക്കൂ! ആ ഭാഗ്യംകെട്ട മനുഷ്യൻ പറഞ്ഞു: ‘അതു മദാം തെനാർദിയെറാണു്.’
കൊസെത്തു് വിറച്ചുപോയി.
അയാൾ തുടർന്നു പറഞ്ഞു: ‘ശബ്ദിക്കരുതു്. എന്നെ ബുദ്ധിമുട്ടിക്കാതിരിയ്ക്കൂ. നിലവിളിക്കുകയോ കരയുകയോ ചെയ്താൽ തെനാർദിയെർ സ്ത്രീയുണ്ടു് അടുത്തു പതുങ്ങിനില്ക്കുന്നു. അവൾ പിടിച്ചുകൊണ്ടുപോവാൻ വന്നിരിക്കയാണു്.’
ഉടനെ ബദ്ധപ്പാടില്ലാതെ, എന്നാൽ അനാവശ്യമായി ഒരാംഗ്യംപോലും കാണിക്കാതെ, ദൃഢവും സംക്ഷിപ്തവുമായ കണിശത്തോടുകൂടി—എപ്പോഴാണു് ഴാവേറും പാറാവുപട്ടാളവും വന്നുചാടുന്നതെന്നറിഞ്ഞുകൂടാത്ത ആ സമയത്തു വിശേഷിച്ചും അതു സ്തുത്യർഹമായിരുന്നു—അയാൾ തന്റെ കണ്ഠവസ്ത്രമഴിച്ചു, കൊസെത്തിന്റെ കക്ഷത്തിന്റെ താഴെയായി, ആ കുട്ടിക്കു വേദന തോന്നിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടു, ശരീരത്തെ ചുറ്റിക്കെട്ടി, അതിനെ കയറിന്റെ ഒരറ്റത്തോടു ബന്ധിച്ചു. മറ്റേത്തല കടിച്ചുപിടിച്ചു, കാലിന്മേൽനിന്നു പാപ്പാസ്സും കീഴ്ക്കാലുറകളും മാറ്റി, അവ രണ്ടും മതിലിൻമുകളിലൂടെ അപ്പുറത്തേക്കെറിഞ്ഞു, മരച്ചേർപ്പിന്റെ മുകളിലേക്ക് കയറി, തന്റെ കാലിൻകീഴിൽ ഒരു കോണിയുണ്ടെന്നാലത്തെ ഉറപ്പോടും കൂസലില്ലായ്മയോടുംകൂടി മതിലും നെറ്റിപ്പുറവും കൂടിയുള്ള മൂലയ്ക്കലൂടെ പിടിച്ചുകയറാൻ തുടങ്ങി. അരനിമിഷം കഴിഞ്ഞില്ല, അയാൾ മതിലിൻമീതെ കുന്തിച്ചിരിപ്പായി.
കൊസെത്തു് ഒരക്ഷരവും മിണ്ടാതെ, തികച്ചും അമ്പരന്നു് അയാളെ തുറിച്ചു നോക്കി. ഴാങ്ങ് വാൽഴാങ്ങിന്റെ കല്പനയും മദാം തെനാർദിയെരുടെ പേരുംകൂടി അവളുടെ രക്തനാഡികളെ സ്തംഭിപ്പിച്ചിരുന്നു.
പെട്ടെന്നു് ഴാങ്ങ് വാൽഴാങ്ങ് അവളോടു് താഴ്‌ന്ന സ്വരത്തിലാണെങ്കിലും നിലവിളിച്ചുകൊണ്ടെന്നപോലെ പറഞ്ഞു: ‘മതിലിന്മേൽ പുറംചാരി നില്ക്കൂ.’
അവൾ അപ്രകാരം ചെയ്തു.
‘ഒരക്ഷരവും മീണ്ടരുതു്; പേടിക്കണ്ട.’ ഴാങ്ങ് വാൽഴാങ്ങ് തുടർന്നു പറഞ്ഞു.
താൻ മുകളിലേക്കു പൊന്തിപ്പോകുന്നതായി തോന്നി.
പരിഭ്രമം തീരുന്നതിനുമുൻപേ അവൾ മതിലിൻമുകളിലായി.
ഴാങ്ങ് വാൽഴാങ്ങ് അവളെ പിടിച്ചു തന്റെ പുറത്തുചേർത്ത് ആ കൊച്ചുകൈകൾ രണ്ടുംകൂടി തന്റെ കൈയിലൊതുക്കി, ആ മതിലിന്മേൽ കമിഴ്‌ന്നു കിടന്നു. മതിൽമാടംവരെ നീന്തി. അയാൾ ഊഹിച്ചിരുനതുപോലെതന്നെ, ആ മരംകൊണ്ടുള്ള വാതില്ക്കെട്ടിനു മുകളിൽനിന്നു തുടങ്ങി നിലത്തുനിന്നു് അധികം ഉയരമില്ലാത്തേടത്തോളം താഴ്‌ന്ന മരത്തോടു ചേർന്നുരസുമാറു് ഒരു വലിയ ചായ്പോടുകൂടിയ ഒരെടുപ്പു് അവിടെ ഉണ്ടായിരുന്നു. അതൊരു ഭാഗ്യമായി; എന്തുകൊണ്ടെന്നാൽ, തെരുവോടു തൊട്ട ഭാഗത്തേക്കാൾ ഇവിടെ മതിലിന്നു് ഉയരം കൂടിയിരുന്നു. ഴാങ്ങ് വാൽഴാങ്ങിനു നോക്കിയപ്പോൾ വളരെ താഴത്താണു് നിലം എന്നു തോന്നി.
അയാൾ മേൽപ്പുരയുടെ ചായ്പിന്നടുത്തെത്തിയതേ ഉള്ളു; മതിലിന്റെ മുകൾത്തട്ടു വിട്ടിട്ടില്ല—അപ്പോഴേക്ക് ഒരു വല്ലാത്ത ശബ്ദം പട്ടാളക്കാർ അവിടെ എത്തിക്കഴിഞ്ഞതായി അറിവുകൊടുത്തു. ഴാവേറുടെ ഇടിപോലുള്ള ശബ്ദം കേൾക്കാറായി; ‘ആ ഇരുട്ടുള്ള ഇടവഴി നോക്കുക. റ്യു ദ്രുവാമ്യൂറിൽ കാവലുണ്ടു്. പെത്തി പിക്പ്യുവിലുമുണ്ടു്. എനിക്കു സംശയമില്ല, അയാൾ ആ ഇടവഴിയിലാണു്.’
പട്ടാളക്കാർ ഇടവഴിയിലേക്കു പാഞ്ഞു.
ഴാങ്ങ് വാൽഴാങ്ങ് മേൽപ്പുരയിലൂടെ, കൊസെത്തിനെ മുറുക്കിപ്പിടിച്ചുകൊണ്ടു, കീഴ്പോട്ടുരസിയിറങ്ങി, മരത്തിന്റെ അടുത്തെത്തി, അതിന്മേൽ നിന്നു നിലത്തേക്കു ചാടി. പേടികൊണ്ടോ ധൈര്യംകൊണ്ടോ കൈയിന്മേൽ അല്പം ഉരവു തട്ടിയെങ്കിലും, കൊസെത്തു് ഒരക്ഷരവും മിണ്ടിയില്ല.
ഴാങ്ങ് വാൽഴാങ്ങ് ചെന്നുപെട്ടതു് വളരെ വിസ്താരമുള്ളതും കാഴ്ചയിൽ അസാധാരണവുമായ ഒരു തോട്ടത്തിലാണു്; മഴക്കാലത്തും രാത്രിയിലും നോക്കിക്കാണാൻവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നു തോന്നുന്ന അത്തരം ദുഃഖമയങ്ങളായ തോട്ടങ്ങളിൽ ഒന്നു്. അറ്റത്തു വലുപ്പമേറിയ പയൻമരങ്ങളുടെ ഒരു നടക്കാവോടും മൂലകളിൽ ഉയരത്തിലുള്ള കാട്ടുമരങ്ങളോടും നടുക്ക് ഒറ്റയ്ക്കു നില്ക്കുന്ന ഒരു കൂറ്റൻമരവും കുറ്റിക്കാടുകളെപ്പോലെ കെട്ടിപ്പിണഞ്ഞതും കുത്തനെ തിങ്ങിയുമുള്ള പലേ കായ്മരങ്ങളും ചെടിക്കൂട്ടങ്ങളും നിലാവത്തു മിന്നിത്തിളങ്ങുന്ന ചില്ലു ചട്ടകളോടുകൂടിയ മഞ്ഞക്കണ്ടവും ഒരു പഴയ കിണറുമുള്ള ഒരു തുറസ്സുസ്ഥലത്തോടുംകൂടി നീണ്ട ചതുരത്തിലായിരുന്നു ആ തോട്ടം. അവിടവിടെ ചില കല്ലു ബഞ്ചുകളുണ്ടു്; അവ പൂപ്പൽ പിടിച്ചു കറുത്തതുപോലെ തോന്നി. നടക്കാവുകളുടെ രണ്ടുവശത്തും ഭംഗിയില്ലാത്തതും നീണ്ടുനിവർന്നു നില്ക്കുന്നതുമായ ചെടിക്കൂട്ടമാണു്. വഴിയിൽ പകുതിയും പുല്ലുകെട്ടിയിരിക്കുന്നു; ബാക്കിസ്ഥലം പച്ചച്ച പൂപ്പൽ കൊണ്ടും മൂടിയിരുന്നു.
ഴാങ്ങ് വാൽഴാങ്ങിന്റെ അടുത്തായി, അയാൾക്ക് ഇറങ്ങിവരാൻ ഉപയോഗപ്പെട്ട ആ എടുപ്പും, ചുള്ളിവിറകുകളുടെ ഒരു കുന്നും, ആ വിറകിനു പിന്നിൽ മതിലോടു ചേർന്നു് ഒരു കൽപ്രതിമയും ഉണ്ടായിരുന്നു; ആ പ്രതിമയുടെ കേടുവന്ന തല, ഒരു വല്ലാത്ത പാഴ്മോന്തപോലെ, ആ നിഴല്പാടുകളിൽ വലുപ്പം വെച്ചിരുന്നു.
ആ എടുപ്പു് ഇടിഞ്ഞുപൊളിഞ്ഞുതുടങ്ങിയിരിക്കുന്നു; അതിന്റെ നഗ്നങ്ങളായ മുറികൾ കാണാമായിരുന്നു; വല്ലാതെകിടക്കുന്ന അതുകളിലൊന്നു് ഒരു തൊഴുത്തായി ഉപയോഗപ്പെട്ടിരുന്നു എന്നു തോന്നി.
റ്യൂ പെത്തി പിക്പ്യുവിലേക്ക് ഒരു ഭാഗം ചെല്ലുന്ന ആ റ്യു ദ്രുവാമ്യൂറിലെ വലിയ കെട്ടിടത്തിൽനിന്നു രണ്ടു പൂമുഖം ഈ തോട്ടത്തിലേക്കുണ്ടായിരുന്നു. ഈ പുമുഖങ്ങൾ പുറമേ കണ്ടവയേക്കാൾ കുറേക്കൂടി കാഴ്ചയിൽ വികൃതങ്ങളായിരുന്നു. എല്ലാ ജനാലകൾക്കും ഇരിമ്പഴിയുണ്ടു്. അവയിലൊന്നിൽനിന്നെങ്കിലും വെളിച്ചം കാണാനില്ല. മുകളിലെ നിലയിൽ ജയിലെടുപ്പുകളിലെ മാതിരി മൂടിയുള്ള ദ്വാരങ്ങളുണ്ടു്. ആ പൂമുഖങ്ങളിലൊന്നിന്റെ നിഴൽ മറ്റേതിന്റെമേൽ ചെന്നുവീണു രണ്ടും കൂടി കറുത്ത കൂറ്റനായ ഒരു ശ്മശാനത്തുണിപോലെ തോട്ടത്തിൽ പരന്നുകിടന്നിരുന്നു.
വേറെ വീടൊന്നും കാണാനില്ല. തോട്ടത്തിന്റെ അറ്റം നിഴലിലും ഇരുട്ടിലും ചെന്നു മറഞ്ഞിരുന്നു. എങ്കിലും അപ്പുറത്തു് കൃഷിസ്ഥലങ്ങളുണ്ടെന്നു് തോന്നിക്കുന്ന മതില്ക്കെട്ടുകളും റ്യു പൊലോങ്ങ്സോവിലെ ഉയരം കുറഞ്ഞ മേൽപ്പുരകളും അല്പാല്പം തിരിച്ചറിയാമായിരുന്നു.
ഈ തോട്ടത്തെക്കാളധികം വിജനവും ഏകാന്തവുമായ ഒരു സ്ഥലം വിചാരിയ്ക്കാൻ വയ്യാ. അതിൽ ഒരു മനുഷ്യനുമില്ല; അപ്പോഴത്തെ സമയമാലോചിക്കുമ്പോൾ, അതു സാധാരണംതന്നെ; എന്നാൽ ആ തോട്ടം നല്ല പകൽസമയത്തുകൂടി ആളുകൾക്കു സഞ്ചരിക്കുവാൻവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നു തോന്നിയില്ല.
ഴാങ്ങ് വാൽഴാങ്ങ് ഒന്നാമതാലോചിച്ചതു, പാപ്പാസ്സു തിരഞ്ഞെടുത്തു കാലിന്മേലിട്ടു, കൊസെത്തിനേയുംകൊണ്ടു ചായ്ച്ചുകെട്ടിയിൽ പോയി കൂടാനായിരുന്നു. ഒളിച്ചുചാടുന്ന മനുഷ്യനു് എത്രയായാലും ഒളിച്ചതു മതിയാവുകയില്ല. തെനാർദിയെറെപ്പറ്റിത്തന്നെ അപ്പോഴും വിചാരിച്ചുകൊണ്ടിരുന്ന കുട്ടിയും, കഴിയുന്നതും ആളുകളിൽനിന്നു് ഒളിച്ചിരിക്കണമെന്നുള്ള അയാളുടെ സഹജബോധത്തിൽ പങ്കുകൊണ്ടു.
കൊസെത്തു് വിറച്ചുകൊണ്ടു് അയാളുടെ മേൽ പറ്റി. ഇരുട്ടടഞ്ഞ ഇടവഴിയിലും തെരുവീഥികളിലും പട്ടാളക്കാർ നടന്നുതിരയുന്ന ലഹള അവർ കേട്ടു; കൽവിരിപ്പിൽ തോക്കിൽചട്ട കൊള്ളുന്ന ശബ്ദവും കാവൽ നിർത്തിയിരുന്ന പൊല്ലീസ്സൊറ്റുകാരോടുള്ള ഴാവേറുടെ ആവലാതികളും കേട്ടാൽ തിരിയാത്ത ചില വാക്കുകളോടുകൂടിയ അയാളുടെ ശാപങ്ങളും, മറ്റും.
ഒരുകാൽമണിക്കുറു നേരം കഴിഞ്ഞപ്പോൾ ആ ലഹളപിടിച്ച ഒച്ചകൾ അധികമധികം അകന്നുപോകുന്നുണ്ടെന്നു തോന്നി. ഴാങ്ങ് വാൽഴാങ്ങ് ശ്വാസമടക്കി.
അയാൾ പതുക്കെ കൊസെത്തിന്റെ വായ പൊത്തി.
ഏതായാലും അയാൾ നിന്നിരുന്ന ദിക്കിന്റെ ഏകാന്തത അത്രമേൽ അത്ഭുതകരമാവണ്ണം ശാന്തമായിരുന്നു; അത്ര അടുത്തും അത്ര ലഹളപിടിച്ചുണ്ടായ ഭയങ്കരബഹളം കൂടി ഒരു ദുശ്ശങ്കയുടെ നിഴലിനെക്കൊണ്ടെങ്കിലും അയാളെ അസ്വാസ്ഥ്യപ്പെടുത്തിയില്ല. ക്രിസ്തീയവേദപുസ്തകങ്ങളിൽ പറയുന്ന മൃതശിലകളെക്കൊണ്ടാണോ ആ മതിൽ കെട്ടിയുണ്ടാക്കിയിട്ടുള്ളതെന്നു തോന്നിപ്പോയി.
പെട്ടെന്നു്, ഈ അഗാധതരമായ ശാന്തതയുടെ നടുക്ക് ഒരു പുതിയ ഒച്ച പുറപ്പെട്ടു; മറ്റേതിന്റെ ഭയങ്കരത്വത്തിനെതിരായി ആ ശബ്ദം, ദിവ്യവും സ്വർല്ലോകസംബന്ധിയും അനിർവചനീയവും ഹൃദയാകർഷകവുമായിരുന്നു. അതു് ഇരുട്ടിൽ നിന്നു പുറപ്പെട്ട ഒരു ഗാനമായിരുന്നു; രാത്രിയുടെ നിഗൂഢവും ഭയജനകവുമായ നിശ്ശബ്ദതയിൽനിന്നു തള്ളിപ്പുറപ്പെട്ട ഒരു മനോഹരപ്രാർഥനാഗാനം. അതാലപിച്ചിരുന്നതു സ്ത്രീശബ്ദങ്ങളാണു്. കന്യകമാരുടെ പരിശുദ്ധസ്വരങ്ങളും കുട്ടികളുടെ നിഷ്കളങ്കസ്വരങ്ങളും തമ്മിൽ ഒരേസമയത്തു കൂടിക്കലർന്നുണ്ടായ ശബ്ദവിശേഷങ്ങൾ—അതേ. അഭൗമങ്ങളും പെറ്റുവീണ പിഞ്ചുകുട്ടി അപ്പോഴും കേൾക്കുന്നവയും മരിക്കാറായ മനുഷ്യൻ അപ്പൊഴേക്കുംതന്നെ കേട്ടുതുടങ്ങുന്നവയുമായ ശബ്ദങ്ങൾ. തോട്ടത്തിൽനിന്നു മുകളിലേക്ക് നോക്കിയാൽ കാണുന്ന ആ മങ്ങിയ എടുപ്പിനുള്ളിൽനിന്നായിരുന്നു ആ സംഗീതത്തിന്റെ പുറപ്പാടു്. പിശാചുകളുടെ ചിലയ്ക്കൽ നീങ്ങിപ്പോയതോടുകൂടി ദേവകളുടെ പാട്ടുകച്ചേരി അങ്ങോട്ടടുത്തു വന്നുതുടങ്ങി എന്നുതന്നെ പറയാൻ തോന്നും.
കൊസെത്തും ഴാങ്ങ് വാൽഴാങ്ങും മുട്ടുകുത്തി.
ആ കേട്ടതെന്താണെന്നും തങ്ങൾ എവിടെയാണെന്നും അവർക്കറിഞ്ഞുകൂടായിരുന്നു; എങ്കിലും ആ രണ്ടുപേർക്കും, ആ വയസ്സന്നും കുട്ടിക്കും ആ പശ്ചാത്താപയുക്തന്നും ആ നിഷ്കളങ്കഹൃദയയ്ക്കും, അവിടെ നിശ്ചയമായും മുട്ടുകുത്തിക്കൊള്ളണമെന്നു തോന്നിപ്പോയി.
ആ ശബ്ദങ്ങൾക്ക് അത്ഭുതകരമായ ഒരു വിശേഷമുണ്ടായിരുന്നു; ആ എടുപ്പു് ആൾപ്പാർപ്പില്ലാത്തതാണെന്നു തോന്നിച്ചിരുന്നതിനെ അവ ഇല്ലാതാക്കിയില്ല. ആരും താമസമില്ലാത്ത ഒരു വീട്ടിൽനിന്നു പുറപ്പെട്ട ഒരമാനുഷഗാനമായിരുന്നു അതു്.
ആ ഗാനം നിലനിന്നിരുന്നേടത്തോളം സമയം ഴാങ്ങ് വാൽഴാങ്ങ് മറ്റു യാതൊന്നിനെപ്പറ്റിയും ആലോചിച്ചില്ല. അയാൾ രാത്രിയെ കണ്ടില്ല; ഒരു നീലച്ച ആകാശം മാത്രം കണ്ടു; നമുക്കെല്ലാവർക്കും ഉള്ളിലുള്ള ആ ചിറകുകൾ വിരുത്തപ്പെടുന്നതായി അയാൾക്കു തോന്നി.
ആ പാട്ടവസാനിച്ചു. അതു കുറച്ചധികം നേരത്തേക്ക് ഉണ്ടായിരുന്നിരിക്കാം; ഴാങ്ങ് വാൽഴാങ്ങിനെക്കൊണ്ടു പറയാൻ സാധിക്കില്ല. ആനന്ദാവേഗത്തോടുകൂടിയ മണിക്കൂറുകൾ എന്നും ഒരു നിമിഷത്തിലധികം നില്ക്കാറില്ല.
എല്ലാം വീണ്ടും നിശ്ശബ്ദമായി. തെരുവിൽ യാതൊന്നുമില്ല; തോട്ടത്തിലുമില്ല യാതൊന്നും. അയാളെ പേടിപ്പെടുത്തിയതും, അയാളെ സമാധാനിപ്പിച്ചതും—എല്ലാം മറഞ്ഞു. മതിലിന്റെ മുകൾഭാഗത്തുള്ള ചില ഉണക്കപ്പുല്ലുകളെ ഇളംകാറ്റിട്ടുലച്ചു; നേരിയതും മനോഹരവും കരുണവുമായ ഒരു ചെറുശബ്ദം അവയിൽ നിന്നു പുറപ്പെട്ടു.
നിശാമാരുതൻ പുറത്തേക്കിറങ്ങി; നേരം പുലരാൻനേരത്തു് ഒരു മണിക്കൂറും രണ്ടു മണിക്കൂറും നടുക്കെത്തി എന്നു് അതു സൂചിപ്പിച്ചു. സാധു കൊസെത്തു് ഒന്നും മിണ്ടിയില്ല. അവൾ അടുത്തിരുന്നു മേലേക്കു തലയും ചായ്ച്ചു കിടക്കയായിരുന്നതുകൊണ്ടു്, ആ കുട്ടി ഉറങ്ങുകയാവണമെന്നു് അയാൾ വിചാരിച്ചു. അയാൾ കുനിഞ്ഞ് കൊസെത്തിന്റെ മുഖത്തേക്കു നോക്കി. അവളുടെ കണ്ണുകൾ തികച്ചും തുറന്നുകിടക്കുന്നു; അവളുടെ വിചാരശീലം ഴാങ്ങ് വാൽഴാങ്ങിനെ വേദനപ്പെടുത്തി.
അവൾ അപ്പോഴും വിറച്ചിരുന്നു.
‘ഉറക്കം വരുന്നുണ്ടോ?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘എനിക്കു വല്ലാതെ തണുക്കുന്നു.’ അവൾ മറുപടി പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞ് അവൾ തുടർന്നു പറഞ്ഞു: ‘അവൾ പോയിട്ടില്ലേ?’ ‘ആർ?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘മദാം തെനാർദിയെർ.’ കൊസെത്തിനെ മിണ്ടാതാക്കാൻ ഉപയോഗിച്ച വിദ്യ എന്തായിരുന്നു എന്നു് ഴാങ്ങ് വാൽഴാങ്ങ് മറന്നിരുന്നു.
‘ഹാ!’ അയാൾ പറഞ്ഞു. ‘ആ സ്ത്രീ പോയി. ഇനി ഒന്നും പേടിക്കാനില്ല‘. തന്റെ മാറത്തുനിന്നു് ഒരു ഭാരം ഇറങ്ങിയതുപോലെ ആ കുട്ടി നെടുവീർപ്പിട്ടു.
നിലം ഈറനായിരുന്നു; തൊഴുത്തിന്റെ നാലു ഭാഗവും തുറന്നിട്ടാണു്. ഓരോ നിമിഷവും കാറ്റിന്റെ ശക്തി കൂടിക്കൂടിവന്നു. ആ സുശീലൻ തന്റെ പുറങ്കുപ്പായമഴിച്ചു കൊസെത്തിനെ പുതപ്പിച്ചു.
‘ഇപ്പോൾ തണുപ്പിനു കുറവുണ്ടോ?’ അയാൾ ചോദിച്ചു.
‘ഉവ്വു്, അച്ഛാ.’
‘ആട്ടെ, കുറച്ചിവിടെ ഇരിക്കൂ. ഞാനിപ്പോൾ വരാം.’
ആ ഇടിഞ്ഞുപൊളിഞ്ഞ പുരയിൽനിന്നു പോയി. കുറച്ചുകൂടി നല്ല സ്ഥലം കിട്ടുമോ എന്നു നോക്കാൻവേണ്ടി ഉപായത്തിൽ അയാൾ വലിയ കെട്ടിടത്തിലേക്കു ചെന്നു. പല വാതിലും കണ്ടു; എല്ലാം അടച്ചിട്ടിരിക്കുന്നു. താഴത്തെ നിലയിലുള്ള എല്ലാ ജനാലകൾക്കും ഇരിമ്പഴിയുണ്ടു്.
ആ കെട്ടിടത്തിന്റെ അകത്തെ വളവു പിന്നിട്ടപ്പോൾ, താൻ കമാനാകൃതിയിലുള്ള ചില ജനാലുകൾക്കടുത്തെത്തിയതായി കണ്ടു; അവയിൽനിന്നു വെളിച്ചം കാണാനുണ്ടു്. അയാൾ പെരുവിരലിന്മേൽ ഏന്തിനിന്നു് ആ ജനാലകളിൽ ഒന്നിലൂടെ നോക്കി. ആ ജനാലകളെല്ലാം ഏതാണ്ടു വലിപ്പമേറിയ ഒരു തളത്തിലേക്കുള്ളവയാണു്; ആ ഒഴിഞ്ഞ സ്ഥലം വലിയ പാവുകല്ലുകളോടുകൂടിയതും സ്തംഭതോരണങ്ങളാലും കൊത്തുതൂണുകളാലും അലംകൃതവുമായിരുന്നു; അതിനുള്ളിൽ ഒരു ചെറിയ വിളക്കിന്റെ വെളിച്ചവും പലേ നിഴലുകളും കാണപ്പെട്ടു. ഒരു മുക്കിൽ നിന്നു കത്തുന്ന ഒരു മെഴുകുതിരിവിളക്കിൽനിന്നായിരുന്നു ആ വെളിച്ചം. അതിനുള്ളിൽ ആരുമില്ല; യാതൊരനക്കവുമില്ല. എന്തായാലും അധികനേരം സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ശവത്തുണികൊണ്ടു മൂടിയതെന്നു തോന്നുന്നതും ഒരു മനുഷ്യശരീരത്തിന്റെ ആകൃതിയിലുള്ളതുമായ ഒരു സാധനം നിലത്തു കാണാനുണ്ടെന്നു് അയാൾ വിചാരിച്ചു. മരണത്തിന്റെ വെറുങ്ങലിപ്പോടുകൂടി ഒരു കുരിശിന്റെ ആകൃതിയിൽ കൈ രണ്ടും നീട്ടി ആ സ്വരൂപം നിലത്തു കമിഴ്‌ന്നു കിടക്കുകയായിരുന്നു. നിലച്ചു ചുരുണ്ടു കിടക്കുന്ന ഒരുതരം സർപ്പത്തെക്കൊണ്ടു് ആ അപകടരൂപത്തിന്റെ കഴുത്തിനു ചുറ്റും ഒരു കയറുണ്ടായിരുന്നു എന്നു കാണികൾ പറഞ്ഞുപോകും.
ആ മുറി മുഴുവനും, വെളിച്ചം ചുരുങ്ങിയതും ഭയങ്കരത്വത്തെ വർദ്ധിപ്പിക്കുന്നതുമായ സ്ഥലത്തുണ്ടാകാറുള്ള മങ്ങലിൽ ആണ്ടുമുങ്ങിയിരുന്നു.
തന്റെ ജീവിതയാത്രയ്ക്കുള്ളിൽ അസംഖ്യം പ്രേതരൂപങ്ങളുമായി കണ്ടുമുട്ടുവാൻ സംഗതിയുണ്ടായിട്ടുണ്ടെങ്കിലും, ആ അപകടംപിടിച്ച സ്ഥലത്തു് അനിർവചനീയമായ എന്തോ ഒരു നിഗൂഢതയെ ഉണ്ടാക്കിത്തീർക്കുന്നതും ആ രാത്രിയിൽ താൻ കണ്ടെത്തിയതുമായ ആ ദുർഗ്രഹസ്വരൂപത്തെക്കാൾ ഭയങ്കരവും രക്തം തിളപ്പിക്കുന്നതുമായ മറ്റൊന്നിനേയും ഒരിക്കലും കണ്ടിട്ടില്ലെന്നു ഴാങ്ങ് വാൽഴാങ്ങ് തന്നെ പിന്നീടു പറഞ്ഞിരുന്നു. ആ സാധനം ഒരു സമയം ജീവനില്ലാത്തതായിരിക്കാമെന്നു വിചാരിക്കുമ്പോൾ ഭയം തോന്നിയിരുന്നു. അതിനു പക്ഷേ, ജീവനുണ്ടായിരിക്കാമെന്നു വിചാരിച്ചപ്പോൾ കുറേക്കൂടിയായി ഭയം.
ജനാലച്ചില്ലിന്മീതെ മുഖം ഒട്ടിച്ച് ആ സാധനത്തിനു വല്ല അനക്കവുമുണ്ടോ എന്നു സൂക്ഷിച്ചുനോക്കാൻ അയാൾക്കു ധൈര്യമുണ്ടായി. അയാൾക്കു തോന്നിയ പ്രകാരം വളരെ നേരത്തോളം അങ്ങനെ നിന്നു നോക്കിയിട്ടും ആ നീണ്ടുനിവർന്നു കിടക്കുന്ന രൂപത്തിനു് യാതൊരു ചേഷ്ടയും ഉണ്ടായില്ല. പെട്ടെന്നു് ഒരനിർവചനീയമായ ഭയാവേഗത്താൽ അയാളുടെ തല തിരിഞ്ഞു; അയാൾ കുതിച്ചുപാഞ്ഞു. പിന്നോക്കം തിരിഞ്ഞുനോക്കാൻ ധൈര്യമില്ലാതെ അയാൾ നേരെ ആ തൊഴുത്തിലെത്തുംവരേക്കും ഓടി. പിന്നോക്കം തിരിഞ്ഞുനോക്കിപ്പോയെങ്കിൽ, ആ സ്വരൂപം നീണ്ട കാൽവെപ്പുകളോടുകൂടി കൈ വീശി പിന്നാലെ വരുന്നതു കാണുമെന്നു് അയാൾക്കു തോന്നി.
അയാൾ കിതച്ചുംകൊണ്ടു് പോന്നേടത്തുതന്നെ തിരിച്ചെത്തി. അയാളുടെ കാൽമുട്ടുകൾ കുഴഞ്ഞിരുന്നു; അയാളുടെ ദേഹത്തിൽനിന്നെല്ലാം വിയർപ്പൊഴുകുന്നു.
അയാൾ എവിടെയാണു്; പാരിസ്സു് നഗരത്തിന്റെ മധ്യത്തിൽ അങ്ങനെയൊരു ശ്മശാനസ്ഥലമുണ്ടാവുമെന്നു് ആർക്കു വിചാരിക്കാൻ കഴിയും? ഈ അത്ഭുതകരമായ ഭവനം ഏതാണു്? നിശീഥിനിയിലെ നിഗൂഢതകളാൽ നിറയപ്പെട്ടതും, ഇരുട്ടിനുള്ളിലൂടെ ദേവകളുടെ സ്വരത്തിൽ ജീവാത്മാക്കളെ വിളിച്ചുവരുത്തി അവർക്ക് അപ്രതീക്ഷിതമായി ആ ഭയങ്കരക്കാഴ്ചയെ സമ്മാനിക്കുന്നതുമായ ഒരു കെട്ടിടം; സ്വർഗത്തിലെ പ്രകാശമാനങ്ങളുമായ പൂമുഖങ്ങളെ വാഗ്ദാനം ചെയ്യുന്നതും ഒടുവിൽ ശവക്കല്ലറയിലെ ഭയങ്കരവാതിലുകൾ തുറന്നുകാണിക്കുന്നതുമായ ഒന്ന്! എന്നല്ല, അതു വാസ്തവത്തിൽ ഒരു കെട്ടിടം, തെരുവിൽ നമ്പറോടുകൂടിയ ഒരു ഭവനം, ആയിരുന്നുതാനും! ഇതൊരു സ്വപ്നമല്ല! സ്വപ്നമല്ലെന്നു തന്നത്താൻ ബോധ്യപ്പെടുത്തുന്നതിനു് അയാൾക്ക് നിലത്തുള്ള കൽകളെ തൊട്ടുനോക്കേണ്ടിവന്നു.
തണുപ്പും ഉൽക്കണ്ഠയും അസ്വാസ്ഥ്യവും രാത്രിയിലെ വികാരാവേഗങ്ങളും അയാൾക്കു വാസ്തവത്തിൾ പനി പിടിപ്പിച്ചു; ഈ വിചാരങ്ങളെല്ലാം അയാളുടെ തലച്ചോറിൽ ലഹളകൂട്ടി.
അയാൾ കൊസെത്തിന്റെ അടുത്തു ചെന്നു. അവൾ ഉറങ്ങുകയായിരുന്നു.
കുട്ടി ഒരു കല്ലിന്മേൽ തലവെച്ചു കിടന്നുറങ്ങി.
അയാൾ അവളുടെ അടുക്കലിരുന്നു മനോരാജ്യം വിചാരിച്ചു. അവളെ സൂക്ഷിച്ചു നോക്കുന്നതോടുകൂടി അല്പാല്പമായി അയാൾക്കു ശാന്തതയും മന:സ്വാസ്ഥ്യവും കിട്ടി.
അവൾ ഉള്ളേടത്തോളം നേരം, അവൾ തന്റെ അടുത്തുള്ള സമയം, അവൾക്കു വേണ്ടിയല്ലാതെ തനിക്കു യാതൊന്നും ആവശ്യമില്ലെന്നും അവളെസ്സംബന്ധിച്ചല്ലാതെ യാതൊന്നും തനിക്കു ഭയപ്പെടാനില്ലെന്നുമുള്ള വാസ്തവം, മേലാലുള്ള അയാളുടെ ജീവിത്തതിന്റെ അടിസ്ഥാനം, അയാൾ തെളിഞ്ഞു കണ്ടു. പുറംകുപ്പായമഴിച്ച് അവളെ പുതിപ്പിച്ചിരിക്കയാൽ തനിക്കു വല്ലാതെ തണുത്തിരുന്നു എന്നു കൂടി അയാൾക്കോർമയില്ല.
എന്തായാലും, അയാൾ ആണ്ടുപോയ ഈ മനോരാജ്യത്തിനിടയിൽ, കുറച്ചു നേരത്തേക്ക്, ഒരസാധാരണമായ ശബ്ദം കേട്ടു. അതു് ഒരു മണികിലുക്കുന്ന ഒച്ചപോലെയിരുന്നു. ആ ശബ്ദം പുറപ്പെട്ടിരുന്നതു് തോട്ടത്തിൽനിന്നാണു്. നേരിയതായിരുന്നുവെങ്കിലും അതു നല്ലവണ്ണം വ്യക്തമായി കേൾക്കാം. മേച്ചിൽസ്ഥങ്ങളിൽനിന്നു രാത്രിസമയത്തു കന്നുകാലികളുടെ കുടമണികൾ പുറപ്പെടുവിക്കാറുള്ള ആ മൃദുലവും അവ്യക്തവുമായ സംഗീതത്തിന്റെ ഛായ അതിന്നുണ്ടായിരുന്നു.
ഈ ശബ്ദം ഴാങ്ങ് വാൽഴാങ്ങിനെക്കൊണ്ടു തിരിഞ്ഞു നോക്കിച്ചു.
അയാൾ നോക്കി. തോട്ടത്തിൽ ആരോ ഒരാളുണ്ടെന്നു കണ്ടു.
മനുഷ്യന്റെ ആകൃതിയിലുള്ള ഒരാൾ മത്തക്കണ്ടങ്ങളുടെ ചില്ലുതടങ്ങൾക്കിടയിലൂടെ നിലത്തുവെച്ച് എന്തോ വലിക്കുകയോ പരത്തിയിടുകയോ ചെയ്കയാണെന്നു തോന്നുമാറു് ക്രമത്തിൽ ഇടയ്ക്കിടയ്ക്കു നിവർന്നുനില്ക്കുകയും കൂന്നു നില്ക്കുകയും അനങ്ങാതെ നില്ക്കുകയും ചെയ്തുകൊണ്ടു് പതുക്കെ നടന്നു പോകുന്നുണ്ടു്. അയാൾ മുടന്തുകയാണു്.
ഭാഗ്യംകെട്ടവർക്കു തുടരെത്തുടരെ ഉണ്ടാകാറുള്ള ഭയാവേഗത്താൽ ഴാങ്ങ് വാൽഴാങ്ങ് വിറച്ചുപോയി. അവരെസ്സംബന്ധിച്ചേടത്തോളം എല്ലാം ശത്രുക്കളും സർവവും ശങ്കനീയവുമാണു്. തങ്ങളെ ആളുകൾക്ക് കാട്ടിക്കൊടുക്കുന്നതുകൊണ്ടു് അവർ പകൽസ്സമയത്തെ ശങ്കിക്കുന്നു; തങ്ങളെ സൂത്രത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്നതുകൊണ്ടു് അവർ രാത്രിയേയും ശങ്കിക്കുന്നു. തോട്ടത്തിൽ ആരുമില്ലെന്നുകണ്ടു കുറച്ചു മുൻപു് അയാൾ പേടിക്കയുണ്ടായി; ഇപ്പോൾ അവിടെ ഏതോ ഒരാളുണ്ടെന്നറിഞ്ഞ്, അയാൾ വിറച്ചു.
മിഥ്യാഭയങ്ങളിൽനിന്നു് അയാൾ വാസ്തവങ്ങളായ ഭയപ്പാടുകളിൽ പതിച്ചു. ഒരു സമയം ഴാവേറും ഒറ്റുകാരും പോയിക്കഴിഞ്ഞിട്ടില്ലായിരിക്കും എന്നയാൾ ആത്മഗതമായി പറഞ്ഞു; അവർ നിശ്ചയമായും ആളുകളെ തെരുവിൽ കാവൽ നിർത്തിയിരിക്കണം. തന്നെ തോട്ടത്തിൽ കണ്ടാൽ ആ മനുഷ്യൻ ‘കള്ളൻ’ എന്നു നിലവിളിച്ചു പൊല്ലീസ്സുകാരുടെ കൈയിലേല്പിക്കും. അയാൾ ഉറങ്ങുന്ന കൊസെത്തിനെ പതുക്കെ കൈയിലെടുത്തു് ഉപയോഗമില്ലാതെ ആ തൊഴുത്തിന്റെ അങ്ങേ അറ്റത്തു കൂട്ടിയിട്ടുള്ള ചില പഴയ പുരപ്പണിസ്സാമാനങ്ങളുടെ പിന്നിലേക്കു കൊണ്ടു പോയി. കൊസെത്തു് അനങ്ങിയില്ല.
അവിടെനിന്നു മത്തച്ചെടികൾക്കുള്ളിലൂടെ ആ മനുഷ്യനെ അയാൾ സൂക്ഷിച്ചു നോക്കി. ആ മനുഷ്യന്റെ ഓരോ അനക്കത്തിലും മണി ശബ്ദിച്ചിരുന്നു എന്നതാണു് അത്ഭുതകരം. അയാൾ അടുത്തു വരുമ്പോൾ ആ മണികിലുക്കവും അടുത്തെത്തുന്നു; അയാൾ ദൂരത്തേക്കു പോയാൽ, ആ ശബ്ദവും ദൂരത്തേക്കു പോകുന്നു. അയാൾ എന്തെങ്കിലും വേഗത്തിൽ ഒന്നനങ്ങിയാൽ, ഒരു ലഹളപിടിച്ച ശബ്ദമുണ്ടാകുന്നു; അയാൾ നിന്നാലോ ഒച്ചയും നിന്നു. ആ മണി അയാളുടെ മേൽ കെട്ടിയിരിക്കയാണെന്നു ബോദ്ധ്യപ്പെട്ടു. പക്ഷേ, അതിന്റെ അർഥമെന്തായിരിക്കും? ഓരാടിന്റെയോ പശുവിന്റെയോ മാതിരി ദേഹത്തിൽ മണി കെട്ടിത്തൂക്കിയിട്ടുള്ള ഇ മനുഷ്യൻ ആരാണു്?
ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതോടുകൂടി, അയാൾ കൊസെത്തിന്റെ കൈ രണ്ടും തൊട്ടുനോക്കി. അവ മഞ്ഞിൻകട്ടപോലെ തണുത്തിരിക്കുന്നു.
‘അയ്യോ! എന്റെ ഈശ്വരാ!’ അയാൾ നിലവിളിച്ചു.
അയാൾ പതുക്കെ അവളെ വിളിച്ചു; ‘കൊസെത്ത്!’
അവൾ കണ്ണു മിഴിച്ചില്ല.
അയാൾ അവളെ ശക്തിയിൽ കുലുക്കി വിളിച്ചു.
അവൾ ഉണർന്നില്ല.
‘അവൾ കഴിഞ്ഞുപോയോ? അയാൾ സ്വയം ചോദിച്ചു; അടിമുതൽ മുടിവരെ തുള്ളിവിറച്ചുകൊണ്ടു് അയാൾ ചാടിയെണീറ്റു.
ഏറ്റവും ഭയങ്കരങ്ങളായ വിചാരങ്ങൾ അയാളുടെ മനസ്സിലൂടെ തള്ളിക്കയറി ലഹളകൂട്ടി. പൈശാചികമായ ചില ഊഹങ്ങൾ, ക്രോധാവേഗങ്ങളുടെ ഒരുകൂട്ടം എന്നപോലെ, നമ്മെ ആക്രമിക്കുകയും തലച്ചോറിനെ ശക്തിയിൽ പിടിച്ചുചീന്തിക്കളയുകയും ചെയ്യുന്ന ചില സന്ദർഭങ്ങളുണ്ടു്. നമുക്കു സ്നേഹമുള്ളവരെപ്പറ്റിയാവുമ്പോൾ, നമ്മുടെ വിവേകം എല്ലാവിധ ഭ്രാന്തുകളേയും സൃഷ്ടിച്ചു വിടുന്നു. ഒരു മഴക്കാലത്തെ രാത്രിയിൽ തുറസ്സായ സ്ഥലത്തു കിടന്നാൽ ആളുകൾ മരിച്ചു പോയേക്കുമെന്നു് അയാൾക്കോർമവന്നു.
കൊസെത്തു് വിളർത്തിരുന്നു; അവൾ ഒരനക്കവുമില്ലാതെ അയാളുടെ കാൽക്കൽ വെറും നിലത്തു നിവർന്നു കിടക്കുന്നു.
അവർ ശ്വാസം കഴിക്കുന്ന ശബ്ദത്തെ അയാൾ ചെവിയോർത്തു; അവൾ അപ്പോഴും ശ്വാസം കഴിക്കുന്നുണ്ടു്; പക്ഷേ, അതിനു ശക്തിയില്ലെന്നും അതു തീരെ നിന്നുപോവാൻ അടുത്തിരിക്കുന്നു എന്നും അയാൾക്കു തോന്നി.
അവളെ ഒന്നു ചൂടു പിടിപ്പിച്ചു ജീവൻ വരുത്താൻ എന്തു വേണ്ടു? അവളെ എങ്ങനെയാണു് ഉണർത്തേണ്ടത്? ഇതിനെസ്സംബന്ധിച്ചുള്ളതല്ലാത്ത എല്ലാ വിചാരങ്ങളും അയാളുടെ മനസ്സിൽനിന്നു മറഞ്ഞു. അയാൾ ആ സ്ഥലത്തുനിന്നു പാഞ്ഞു.
ഒരു കാൽമണിക്കൂറിനുള്ളിൽ കൊസെത്തിനെ കിടക്കയിൽ കിടത്തി, അരികിൽ തിയ്യിട്ടുകൊടുക്കാതെ ഗത്യന്തരമില്ല.
തോട്ടത്തിൽക്കണ്ട ആളുടെ അടുക്കലേക്ക് അയാൾ നേരെ നടന്നു. ഉൾക്കുപ്പായത്തിന്റെ കീശയിൽ ഉണ്ടായിരുന്ന വെള്ളിനാണ്യപ്പൊതി അയാൾ കൈയിലെടുത്തിരുന്നു.
ആ മനുഷ്യൻ കുനിഞ്ഞു നില്ക്കുകയായിരുന്നു; ഴാങ്ങ് വാൽഴാങ്ങ് അടുത്തു ചെല്ലുന്നതു് അയാൾ കണ്ടില്ല. ഏതാനും കാൽവെപ്പുകളാൽ ഴാങ്ങ് വാൽഴാങ്ങ് അയാളുടെ അടുത്തെത്തി.
ഴാങ്ങ് വാൽഴാങ്ങ് ഇങ്ങനെ പറഞ്ഞുകൊണ്ട് അയാളുടെ മുൻപിൽച്ചെന്നു. ‘ഒരു നൂറു ഫ്രാങ്ക്!’ ആ മനുഷ്യൻ ഞെട്ടിപ്പോയി. അയാൾ തലയുയർത്തിനോക്കി. ‘നിങ്ങൾക്ക് ഒരു നൂറു ഫ്രാങ്ക് സമ്പാദിക്കാം‘ ഴാങ്ങ് വാൽഴാങ്ങ് പറയാൻ തുടങ്ങി; ‘എനിക്കു ഇന്നത്തെ രാത്രി കഴിച്ചുകൂട്ടാൻ ഒരു സ്ഥലം തരൂ‘ ഴാങ്ങ് വാൽഴാങ്ങിന്റെ ഭയപരിപൂർണമായ മുഖത്തു ചന്ദ്രിക പതിഞ്ഞു.
‘എന്ത്! ഇതു നിങ്ങളാണോ, ഫാദർ മദലിയെൻ!’ ആ മനുഷ്യൻ പറഞ്ഞു.
ആ പേർ, ആ സമയത്തു്, ആ അജ്ഞാതസ്ഥലത്തുവെച്ച് ആവിധം ഉച്ചരിച്ചു കേട്ടപ്പോൾ ഴാങ്ങ് വാൽഴാങ്ങ് ഞെട്ടി ഒന്നു പിന്നോക്കം വെച്ചു.
അതൊഴികെ മറ്റെന്തും അയാൾ കരുതിയിരുന്നു. ആവിധം അയാളെ സംബോധന ചെയ്ത മനുഷ്യൻ കൂന്നുമുടന്തിയ ഒരു കിഴവനായിരുന്നു; ഏകദേശം ഒരു കൃഷീവലന്റെ മട്ടിൽ ഉടുപ്പിട്ടിരുന്ന അയാളുടെ ഇടത്തേ കാൽമുട്ടിന്മേൽ ഒരു തോൽപ്പട്ട കെട്ടിയിട്ടുണ്ടു്; അതിന്മേൽ സാമാന്യം വലിയ ഒരു മണി തൂങ്ങിക്കിടക്കുന്നു. നിഴലിലായിരുന്ന അയാളുടെ മുഖം തിരിച്ചറിയാൻ വയ്യാ.
ഏതായാലും, ആ മനുഷ്യൻ തലയിൽനിന്നു തൊപ്പിയെടുത്തു്, ആകെ വിറച്ചുകൊണ്ടു് ഉച്ചത്തിൽ പറഞ്ഞു: ‘ഹാ, എന്റെ ഈശ്വര! എങ്ങനെയാണു് നിങ്ങൾ ഇവിടെ എത്തിയതു്, ഫാദർ മദലിയെൻ? നിങ്ങൾ ഏതിലേ കടന്നു? എന്റെ യേശോ! നിങ്ങൾ സ്വർഗത്തിൽനിന്നു വീണതാണോ? അതിനു വലിയ പ്രയാസമൊന്നുമില്ല; നിങ്ങൾ എവിടെനിന്നെങ്കിലും വീഴുകയാണെങ്കിൽ, അതു് അവിടെ നിന്നായിരിക്കും. അപ്പോൾ നിങ്ങൾ എന്താണിങ്ങനെ? നിങ്ങൾക്കു കണ്ഠവസ്ത്രമില്ല; തൊപ്പിയില്ല; പുറംകുപ്പായമില്ല! നിങ്ങളെ അറിയാത്ത വല്ലവരും കണ്ടുപോയാൽ അവർ ഭയപ്പെട്ടുപോകുമെന്നു നിങ്ങൾക്കറിയാമോ? കുപ്പായമില്ല. ജഗദീശ്വര! വിശുദ്ധപുരുഷന്മാർക്കെല്ലാം ഇയ്യിടെ വെച്ചു ഭ്രാന്തുപിടിക്കാൻ തുടങ്ങിയോ? അപ്പോൾ നിങ്ങൾ എങ്ങനെ ഇവിടെ എത്തി?
അയാളുടെ വാക്കുകൾ തമ്മിൽത്തമ്മിൽ തട്ടിത്തടഞ്ഞു വീണു. ആ സാധു മനുഷ്യൻ ഒരപരിഷ്കൃതന്റെ വായാടിത്തത്തോടുകൂടി സംസാരിച്ചു; അതിൽ ഭയപ്പെടുവാൻ യാതൊന്നും ഉണ്ടായിരുന്നില്ല. അമ്പരപ്പും സ്വാഭാവികമായ ദയാലുത്വവും കൂടിക്കലർന്നാണു് ഇതെല്ലാം അയാൾ പറഞ്ഞുപോന്നതു്.
‘നിങ്ങൾ ആരാണു്? ഈ വീടേതാണു്?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘ഹാ! ദൈവമേ, ഇതു കുറച്ചേറിപ്പോയി! ‘ആ വൃദ്ധൻ അത്ഭുതപ്പെട്ടു പറഞ്ഞു. ‘എനിക്കാണു് നിങ്ങൾ ഇവിടെ ഒരുദ്യോഗം വാങ്ങിച്ചുതന്നതു്; ഈ വീട്ടിലാണു് നിങ്ങൾ എന്നെ താമസിപ്പിച്ചതു്. എന്ത്! നിങ്ങൾ എന്നെ കണ്ടിട്ടറിയുന്നില്ല!’
‘ഇല്ല.’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു; ‘നിങ്ങൾ എന്നെ അറിഞ്ഞതെങ്ങനെ?’
‘നിങ്ങൾ എന്റെ ജീവനെ രക്ഷിച്ചു,’ ആ മനുഷ്യൻ പറഞ്ഞു.
അയാൾ തിരിഞ്ഞു, ഒരു ചന്ദ്രികാശകലം, അയാളുടെ മുഖരൂപത്തെ തെളിയിച്ചു; വൃദ്ധനായ ഫൂഷൽവാങ്ങിനെ ഴാങ്ങ് വാൽഴാങ്ങ് കണ്ടറിഞ്ഞു.
‘ഹോ!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു, ‘അപ്പോൾ നിങ്ങളാണ്! അതേ, എനിക്കിപ്പോൾ ഓർമയായി.
‘അതു വലിയ ഭാഗ്യം!’ ഒരു ശകാരിക്കുന്ന സ്വരത്തിൽ ആ കിഴവൻ പറഞ്ഞു. ‘അപ്പോൾ നിങ്ങളിവിടെ എന്തു ചെയ്യുന്നു?’ ഴാങ്ങ് വാൽഴാങ്ങ് പിന്നേയും ആരംഭിച്ചു.
‘എന്തേ, ഞാൻ മത്തയ്ക്കു മൂടിയിട്ടുകൊടുക്കുകതന്നെ!’
വാസ്തവത്തിൽ ഴാങ്ങ് വാൽഴാങ്ങ് അടുത്തു വന്ന സമയത്തു വയസ്സൻ ഫൂഷൽ വാങ്ങ് ഒരു വൈയ്ക്കോൽവിരിയുടെ തല കൈയിൽ പിടിച്ചിരുന്നു; അയാൾ മത്തച്ചെടികൾക്കു വിരിച്ചുപോരുകയാണു്. അയാൾ തോട്ടത്തിലെത്തിയിട്ടുണ്ടായ ഒരു മണിക്കൂറോ അതിന്നടുത്തോ സമയംകൊണ്ടു് കുറേ അധികമെണ്ണത്തിനു മൂടിയിട്ടു കഴിഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് നോക്കികണ്ട ഓരോ അനക്കവും അയാൾ അതു ചെയ്യുമ്പോഴത്തേതായിരുന്നു.
അയാൾ തുടർന്നു പറഞ്ഞു: ‘ഞാൻ ഇങ്ങനെ വിചാരിച്ചു; നല്ല ചന്ദ്രികയുണ്ടു്; തണുപ്പുകൊണ്ടു സകലവും മരവിക്കാൻ പോകുന്നു. എന്റെ മത്തപ്പൂവലുകൾക്ക് അവയുടെ വലിയ പുറംകുപ്പായങ്ങൾ ഇടുവിച്ചെങ്കിലോ?’ അപ്പോൾ, ഒരു പരന്ന പുഞ്ചിരിയോടുകൂടി ഴാങ്ങ് വാൽഴാങ്ങിനെ നോക്കി അയാൾ പറഞ്ഞു, ഈശ്വരാ, നിങ്ങളും അങ്ങനെത്തന്നെ ചെയ്യേണ്ടതായിരുന്നു! ആട്ടെ, നിങ്ങൾ ഇവിടെ എങ്ങനെ എത്തി?’
മദലിയെൻ എന്ന പേരിൽ മാത്രമേ ഉള്ളുവെങ്കിലും, തന്നെ ആ മനുഷ്യന്നറിയാം എന്നു കണ്ടതുകൊണ്ടു് ഴാങ്ങ് വാൽഴാങ്ങ് ഇവിടുന്നങ്ങോട്ടെല്ലാം വളരെ ശ്രദ്ധയോടുകൂടി പെരുമാറി. അയാൾ മീതേക്കു മീതെ ചോദ്യം ചോദിച്ചു. അത്ഭുതമെന്നു പറയട്ടെ, ചോദ്യങ്ങളുടെ മട്ടൊന്നു തിരിഞ്ഞു. അയാളാണു്, കയ്യേറ്റക്കാരനാണു്, ചോദ്യം തുടങ്ങിയതു്.
‘നിങ്ങളുടെ കാൽമുട്ടിന്മേൽ ധരിക്കുന്ന ഈ മണി എന്തിനുള്ളതാണു്?’ ‘ഇതു്,’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘ആളുകൾക്ക് എന്നെ ഒഴിഞ്ഞുവെക്കാനാണു്.’ ‘എന്ത്! ആളുകൾക്ക് നിങ്ങളെ ഒഴിഞ്ഞുവെക്കാനോ?’
ഒരവർണനീയമായ ഭാവവിശേഷത്തോടുകൂടി കിഴവൻ ഫൂഷൽവാങ്ങ് ഒന്നു കണ്ണു ചിമ്മി.
‘ഹാ, ഈശ്വര! ഈ വീട്ടിൽ സ്ത്രീകൾ മാത്രമേ ഉള്ളൂ—അനവധി പെൺകിടാങ്ങൾ. എന്നെ കണ്ടെത്തുന്നതു വളരെ അപകടമാണെന്നു തോന്നുന്നു. ഈ മണി അവർക്ക് എന്റെ വരവു മുൻകൂട്ടി അറിയിച്ചുകൊടുക്കുന്നു. ഞാൻ ചെല്ലുന്നേടത്തുനിന്നു് അവർ പൊയ്ക്കളയും.’
‘ഇതെന്തു സ്ഥലമാണു്?’ ‘ആട്ടെ. നിങ്ങൾക്കു നല്ലവണ്ണം അറിയാമല്ലോ.’ ‘ഇല്ല, എനിക്കറിവില്ല.’
‘എനിക്കിവിടെ തോട്ടപ്പണിക്കാരന്റെ ഉദ്യോഗം വാങ്ങിത്തന്നിട്ടും നിങ്ങൾക്കറിഞ്ഞൂടാ?’
‘എനിക്കു യാതൊന്നും അറിവില്ലെന്നാലത്തെ മട്ടിൽ മറുപടി പറയൂ.’
‘ആട്ടെ, എന്നാൽ. ഇതു പെത്തി പിക്പ്യു കന്യകാമഠമാണു്.’ ഴാങ്ങ് വാൽഴാങ്ങിനു പഴയ കഥകൾ ഓർമ വന്നു. വണ്ടിയിൽനിന്നുള്ള വീഴ്ചകൊണ്ടു കാൽ മുടന്തിപ്പോയ ഫൂഷൽവാങ്ങ് രണ്ടു കൊല്ലം മുൻപു് തന്റെ ശിപാർശിയിന്മേൽ എവിടെ താമസമായോ, ആ കന്യകാമഠത്തിലേക്കുതന്നെ യദൃച്ഛാസംഭവം അതായതു് ഈശ്വരൻ, അയാളെയും കൊണ്ടുപോയാക്കി. തന്നോടുതന്നെ പറയുന്നതുപോലെ, അയാൾ ആവർത്തിച്ചു: ‘പെത്തി പിക്പ്യു കന്യകാമഠം.’
‘അതേ, വയസ്സൻ ഫൂഷൽവാങ്ങ് പറഞ്ഞു. ‘അപ്പോൾ കാര്യം പറയുമ്പോൾ, നിങ്ങൾ എങ്ങനെയാണു്, ഫാദർ മദലിയെൻ ഇവിടെ എത്തിക്കൂടിയത്? നിങ്ങൾ ഒരു ദിവ്യനാണെങ്കിൽ ശരി; നിങ്ങൾ ഒരു മനുഷ്യനാണല്ലോ; മനുഷ്യൻ ഇവിടെ വരാറില്ല!’ ‘നിങ്ങൾ ഇവിടെയുണ്ടല്ലോ.’
‘ഞാനല്ലാതെ വേറെ ആരുമില്ല.’
‘എങ്കിലും‘ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘എനിക്കിവിടെ താമസമാക്കണം.’
‘അയ്യോ, എന്റെ ഈശ്വര!’ ഫൂഷൽവാങ്ങ് ഉച്ചത്തിൽ പറഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് ആ വയസ്സന്റെ അടുക്കലേക്ക് ചേർന്നുനിന്നു്, ഒരു സഗൗരവമായ സ്വരത്തിൽ പറഞ്ഞു: ‘ഫാതർ ഫൂഷൽവാങ്ങ് ഞാൻ നിങ്ങളുടെ ജീവനെ രക്ഷിച്ചു.’
‘ഞാനാണല്ലോ അതു് ഒന്നാമതായോർമിച്ചതു്,’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു.
‘പണ്ടു ഞാൻ നിങ്ങൾക്കു ചെയ്തിരുന്നതു നിങ്ങളെകൊണ്ടു് എനിക്കും ചെയ്തുതരുവാൻ സാധിക്കും.’
ഫൂഷൽവാങ്ങ് തന്റെ വയസ്സേറി ചുക്കിച്ചുളിഞ്ഞു വിറയ്ക്കുന്ന കൈകളിൽ ഴാങ്ങ് വാൽഴാങ്ങിന്റെ രണ്ടു കൂറ്റൻകൈകളുമെടുത്തു. സംസാരിക്കാൻ വയ്യാത്ത നിലയിൽ കുറച്ചു നേരം അനങ്ങാതെ നിന്നു. ഒടുവിൽ അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഹാ. അതിനു പകരം എന്തെങ്കിലും നിങ്ങൾക്കു ചെയ്തുതരാൻ എന്നെക്കൊണ്ടു സാധിക്കയാണെങ്കിൽ, അതു ദയാലുവായ ഈശ്വരന്റെ ഒരനുഗ്രഹമായിരിക്കും! നിങ്ങളുടെ ജീവനെ രക്ഷിക്കുക! മൊസ്സ്യു മെയർ, ഈ വയസ്സനെ വിറ്റുകളയൂ!’
ആ വയസ്സനെ ഒരത്ഭുതകരമായ ആഹ്ലാദം വേഷം മാറ്റി. അയാളുടെ മുഖത്തു നിന്നു് ഒരു പ്രകാശനാളം പുറപ്പെട്ടതായിതോന്നി.
‘ഞാൻ എന്തു ചെയ്യണമെന്നാണു് നിങ്ങൾക്കാഗ്രഹം?’ അയാൾ തുടർന്നു ചോദിച്ചു.
’അതു ഞാൻ പറഞ്ഞുതരാം. നിങ്ങൾക്ക് ഒരറയുണ്ടല്ലോ?’
‘പഴയ കന്യകാമഠത്തിന്റെ പിന്നിൽ, ആരും നോക്കാത്ത ഒരു മുക്കിൽ, എനിക്കൊരു ചെറ്റക്കുടിലുണ്ടു്. അതിൽ മൂന്നു മുറികളുണ്ടു്.’
ആ ചെറ്റക്കുടിൽ പഴയ കെട്ടിടത്തിന്റെ പിന്നിൽ, ആരും കാണാത്തവിധം, അത്രയും സൂത്രത്തിൽ, പണിചെയ്യപ്പെട്ടിരുന്നതുകൊണ്ടു്, ഴാങ്ങ് വാൽഴാങ്ങ് അതേവരെ അവിടെ കണ്ടില്ല.
‘നല്ലതു്,’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘ഇനി ഞാൻ നിങ്ങളോടു രണ്ടു കാര്യം ആവശ്യപ്പെടാൻ പോകുന്നു.’
‘എന്താണതു്, മിസ്റ്റർ മേയർ?’
ഒന്നാമതായി, നിങ്ങൾക്ക് എന്നെപ്പറ്റി അറിവുള്ള കാര്യം യാതൊന്നും യാതൊരാളോടും മിണ്ടിപ്പോകരുതു്. രണ്ടാമതു്, ഇപ്പോഴുള്ളതിലധികം വിവരം സമ്പാദിക്കാൻ നിങ്ങൾ ശ്രമിക്കരുതു്.’
‘നിങ്ങളുടെ ഇഷ്ടംപോലെ. സത്യവിരുദ്ധമായ യാതൊന്നും നിങ്ങൾ ചെയ്യുകയില്ലെന്നു് എനിക്കറിയാം; നിങ്ങൾ ഈശ്വരന്നു് ഇഷ്ടപ്പെട്ട വിധത്തിലുള്ള ഒരാളാണു്, എപ്പോഴും. അത്രയുമല്ല, നിങ്ങളാണു് എന്നെ ഇവിടെ ആക്കിയതും. അതു നിങ്ങളുടെ കാര്യമായിരിക്കാം. ഞാൻ നിങ്ങളുടെ കീഴിലാണു്.
‘അപ്പോൾ അതു തീർച്ചപ്പെട്ടു. ഇനി എന്റെ കൂടെ വരൂ. നമുക്കു പോയി കുട്ടിയെ കൂട്ടുക.’
‘ഹാ!’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘അപ്പോൾ ഒരു കുട്ടിയുണ്ടോ?’ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല; ഒരു നായ എജമാനനെയെന്നപോലെ, അയാൾ ഴാങ്ങ് വാൽഴാങ്ങിനെ പിന്തുടർന്നു.
ഒരേ മണിക്കൂറു കഴിഞ്ഞപ്പോൾ, ചൂടു തട്ടി വീണ്ടും ജീവൻവെച്ച കൊസെത്തു് ആ കിഴവൻ തോട്ടക്കാരന്റെ കിടക്കയിൽ കിടന്നുറങ്ങുകയായി. ഴാങ്ങ് വാൽഴാങ്ങ് തന്റെ കണ്ഠവസ്ത്രവും കുപ്പായവും വീണ്ടും ധരിച്ചു; മതിലിനു മുകളിലൂടെ എറിഞ്ഞ തൊപ്പി രണ്ടാമതും തിരഞ്ഞു കണ്ടു കൈയിലാക്കി. ഴാങ്ങ് വാൽഴാങ്ങ് കുപ്പായമിടുന്നതിനിടയ്ക്കു ഫൂഷൽവാങ്ങ് മണിയും തോല്പട്ടയും അഴിച്ചു ചുമരിനെ അലങ്കരിച്ചിരുന്ന ഒരു മുന്തിരിങ്ങാക്കൊട്ടയ്ക്കടുത്തുള്ള ആണിമേൽ തൂക്കിയിട്ടു. ഒരു മേശമേൽ കൈമുട്ടു കുത്തി ആ രണ്ടുപേരും തീക്കായുകയായി; ആ മേശയ്ക്കുമുകളിൽ ഫൂഷൽവാങ്ങ് ഒരു പാൽക്കട്ടിക്കഷ്ണവും കറുത്ത അപ്പവും ഒരു കുപ്പി വീഞ്ഞും രണ്ടു ഗ്ലാസ്സും നിരത്തിയിരുന്നു. ആ വൃദ്ധൻ ഴാങ്ങ് വാൽ ഴാങ്ങിന്റെ കാൽമുട്ടിന്മേൽ കൈവച്ച് അയാളോടു പറഞ്ഞു: ‘ഫാദർ മദലിയെൻ! നിങ്ങൾ എന്നെ പെട്ടെന്നു കണ്ടറിഞ്ഞില്ല; നിങ്ങൾ ആളുകളുടെ ജീവനെ രക്ഷിച്ചു കൊടുക്കും; പിന്നെ അവരെ മറന്നുകളയുന്നു! അതു നന്നല്ല! പക്ഷേ, അവർ നിങ്ങളെ ഓർമവെക്കും! നിങ്ങൾ നന്ദിയില്ലാത്താളാണ്!’
നമ്മൾ ഇപ്പോൾത്തന്നെ മറുപുറം കണ്ടുകഴിഞ്ഞു എന്നു പറയട്ടെ; സംഭവങ്ങൾ ഏറ്റവും നിഷ്പ്രയാസമാംവിധം സംഭവിച്ചു.
ഫൻതീന്റെ കിടക്കയ്ക്കരികിൽവെച്ചു ഴാവേർ പിടിച്ചുകൊണ്ടുപോയ ആ ദിവസംതന്നെ വൈകുന്നേരം ഴാങ്ങ് വാൽഴാങ്ങ് എം. പട്ടണത്തിലെ കാരാഗൃഹത്തിൽ നിന്നു ചാടിയപ്പോൾ, അയാൾ നേരെ പാരിസ്സിലേക്കായിരിക്കണം പോയിട്ടുണ്ടാവുകയെന്നു പൊല്ലീസ്സുകാർ ഊഹിച്ചു. പാരിസ്സു് ഒരു കൂറ്റൻ കടൽച്ചുഴിയാണു്: അതിൽ സകലവും ആണ്ടുപോകുന്നു; കടലിന്റെ വയറ്റിലെന്നപോലെ, ലോകത്തിന്റെ ഈ വയറ്റിനുള്ളിൽ സകലവും കാണാതായിപ്പോകുന്നു. അവിടെയുള്ള ആൾക്കൂട്ടമെന്നപോലെ ഏവർക്കും ഇതറിയാം. ഒരു ഗുഹയിലേക്കെന്നപോലെ അവർ പാരിസ്സിലേക്കു പോകുന്നു; ആളുകളെ രക്ഷപ്പെടുത്തുന്ന ഗുഹാദ്വാരങ്ങളുണ്ടു്. പൊല്ലീസ്സുകാർക്കും ഇതറിയാം; മറ്റെല്ലായിടത്തും തിരഞ്ഞുകിട്ടാത്തതിനെ അവർ പിന്നെ പാരിസ്സിലാണു് നോക്കുക. പണ്ടത്തെ എം. പട്ടണത്തിലെ മേയറെ അവർ അവിടെയന്വേഷിച്ചു. അവരുടെ അന്വേഷണങ്ങൾക്കു വഴികാട്ടുവാൻ വേണ്ടി ഴാവേർ പാരിസ്സിലേക്കു വിളിക്കപ്പെട്ടു. വാസ്തവത്തിൽ ഴാങ്ങ് വാൽഴാങ്ങിനെ വീണ്ടും പിടിക്കുന്നതിൽ ഴാവേർ വളരെ പ്രബലമായ സഹായം ചെയ്തിട്ടുണ്ടു്; ആ ഘട്ടത്തിൽ ഴാവേർ കാണിച്ചിട്ടുള്ള ശ്രദ്ധയും ഉത്സാഹവും കോംതു് ആംഗ്ലെയുടെ കീഴിലുള്ള പൊല്ലീസ്സു് സൈന്യവകുപ്പിന്റെ കാര്യദർശി വിശേഷിച്ചും എടുത്തു പറഞ്ഞു. അത്രമാത്രമല്ല, ഴാവേറിന്റെ ക്ഷേമകാംക്ഷിയായ അദ്ദേഹം പാരിസ്സിലെ പൊല്ലീസു് സൈന്യത്തിലേക്ക് എം. പട്ടണത്തിലെ ഇൻസ്പെക്ടരേയും ഏർപ്പെടുത്തി. അവിടെ ഴാവേറെക്കൊണ്ടു പലതിലും, ഇങ്ങനെയൊരു വിശേഷണം ഇവിടെ അസാധാരണമായി തോന്നിയേക്കാമെങ്കിലും പറയട്ടെ, മാന്യങ്ങളായ പല പ്രവൃത്തികളിലും പ്രയോജനമുണ്ടായി.
അയാൾ ഴാങ്ങ് വാൽഴാങ്ങിനെപ്പറ്റി വിചാരിക്കാതായിരുന്നു—എപ്പോഴും നായാട്ടിനു നടക്കുന്ന നായ്ക്കളെക്കൊണ്ടു് ഇന്നത്തെ ചെന്നായ ഇന്നലത്തെ ചെന്നായയുടെ കാര്യം വിസ്മരിച്ചുകളയുന്നു. ഒരിക്കൽ, 1823 ഡിസംബർ മാസത്തിൽ, ഒരു കാലത്തും പത്രം വായിക്കാറില്ലാത്ത അയാൾ ഒരു വർത്തമാനപത്രം വായിച്ചു നോക്കി; എന്നാൽ, എപ്പോഴും രാജകക്ഷിയായിരുന്ന ഴാവേറിനു ‘ഭടപ്രധാനികളുടെ രാജാവു്’ ബായോണിലേക്ക് എഴുന്നള്ളിയതിനെപ്പറ്റിയുള്ള വിശേഷവിവരങ്ങൾ അറിയണമെന്നുണ്ടായിരുന്നു. അയാൾക്കു രസം തോന്നിച്ച ആ ഉപന്യാസം വായിച്ചുകഴിയുന്നതോടുകൂടി, ഒരു പേർ, ഴാങ്ങ് വാൽഴാങ്ങ് എന്ന ഒരു പേർ, അയാളുടെ ശ്രദ്ധയെ ആ കടലാസ്സിന്റെ അറ്റത്തിലേക്കാകർഷിച്ചു. ഴാങ്ങ് വാൽഴാങ്ങ് മരിച്ചുപോയി എന്നാണു് ആ പത്രം രേഖപ്പെടുത്തിയിരുന്നതു്; വിവരം തികച്ചും പരിപൂർണമായി പ്രസ്താവിച്ചിരുന്നതുകൊണ്ടു് ഴാവേറിനു് അതിനെക്കുറിച്ച് സംശയമൊന്നുമുണ്ടായില്ല. അയാൾ ഇങ്ങനെയൊന്നഭിപ്രായപ്പെടുകമാത്രം ചെയ്തു; ‘അതൊരു നല്ല വർത്തമാനമാണു്.’ അയാൾ ആ പത്രം വലിച്ചെറിഞ്ഞു; പിന്നെ അതിനെപ്പറ്റി വിചാരിച്ചില്ല.
കുറച്ചു ദിവസത്തിനുശേഷം, സംഗതിവശാൽ സാങ്ങെത്വായിലെ പൊല്ലീസ്സിൽനിന്നു പാരിസ്സിലെ പൊല്ലീസ്സിനു് ഒരു വിവരക്കുറിപ്പു കിട്ടി; അതു് അസാധാരണമായ നിലയിൽ മോങ്ങ്ഫെർമിയെയിൽനിന്നു് ഒരു കുട്ടിയെ കട്ടുകൊണ്ടുപോയതിനെപ്പറ്റിയായിരുന്നു. ആ പ്രദേശത്തുള്ള ഒരു ഹോട്ടൽക്കാരന്റെ പക്കൽ അമ്മ ഏല്പിച്ചുകൊടുത്തിരുന്ന ഒരു ഏഴെട്ടു വയസ്സുള്ള കുട്ടിയെ ഒരപരിചിതൻ കട്ടുകൊണ്ടുപോയി എന്നാണു് സംഭവക്കുറിപ്പു്. ആ കുട്ടിയുടെ പേർ കൊസെത്തു് എന്നും, ആസ്പത്രിയിൽക്കിടന്ന്—എങ്ങനെ എന്നോ എപ്പോഴെന്നൊ അറിവില്ല മരിച്ചുപോയ അമ്മയുടെ പേർ ഫൻതീൻ എന്നുമായിരുന്നു.
ഈ വിവരക്കുറിപ്പു ഴാവേറിന്റെ കൈയിലെത്തി; അതയാളുടെ തലയ്ക്കു പിടിച്ചു.
ഫൻതീൻ എന്ന പേർ അയാൾക്കു നല്ലവണ്ണമറിയാം. അവളുടെ കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻവേണ്ടി മൂന്നു ദിവസത്തെ അവധി തരാൻ ആവശ്യപ്പെട്ടിട്ടു് ഴാങ്ങ് വാൽഴാങ്ങ് അയാളെ ഒരു ദിവസം പൊട്ടിച്ചിരിപ്പിച്ചതു് അയാൾക്കോർമവന്നു. മോങ്ങ്ഫെർമിയെയിലേക്കു പോവാൻ വണ്ടിയിൽ കയറുമ്പോളാണു് ഴാങ്ങ് വാൽഴാങ്ങിനെ പാരിസ്സിൽവെച്ചു പിടിക്കയുണ്ടായതെന്നും അയാൾ ഓർമിച്ചു. അയാൾ രണ്ടാമത്തെത്തവണയാണു് ആ വണ്ടിയിൽ കയറുന്നതെന്നും, തലേ ദിവസം ആ ഗ്രാമത്തിൽ അയൽപ്രദേശങ്ങളിൽ അയാൾ സഞ്ചരിച്ചിട്ടുണ്ടെന്നും—അയാളെ ആ ഗ്രാമത്തിൽവെച്ച് ആരും കണ്ടിട്ടില്ല—ചില അടയാളങ്ങളെക്കൊണ്ടു ഴാവേർക്കൂഹിക്കാൻ സംഗതിയുണ്ടായിട്ടുണ്ടു്. ആ മോങ്ങ്ഫെർമിയെയിൽ എന്തു കാണിക്കാനായിരുന്നു അയാളുടെ യാത്ര? അതൂഹിക്കാൻകൂടി വയ്യാ. ഴാവേർക്ക് ഇപ്പോൾ അതു മനസ്സിലായി. ഫൻതീന്റെ മകൾ അവിടെയാണു്. ഴാങ്ങ് വാൽഴാങ്ങ് അവളെ തിരയുവാനാണു് അങ്ങോട്ടു പോയിരുന്നതു്. ഇപ്പോൾ ആ കുട്ടിയെ ആരോ ഒരാൾ കട്ടുകൊണ്ടുപോയിരിക്കുന്നു. ആ ആരോ ഒരാൾ ആരായിരിക്കും? അതു ഴാങ്ങ് വാൽഴാങ്ങായിരിക്കുമോ? എന്നാൽ ഴാങ്ങ് വാൽഴാങ്ങ് മരിച്ചിരിക്കുന്നുവല്ലോ. ഴാവേർ ആരോടും ഒന്നും മിണ്ടാതെ വണ്ടിപ്പേട്ടയിൽച്ചെന്നു് ഒരു വണ്ടി പിടിച്ചു മോങ്ങ്ഫെർമിയെയിലേക്ക് ഒരു യാത്ര ചെയ്തു.
അവിടെ ചെന്നാൽ ആ കാര്യത്തിൽ പലേ തെളിവുണ്ടാവുമെന്നാണു് അയാൾ കരുതിയതു്; അവിടെ കണ്ടതു് ഒട്ടും തെളിവല്ല. അത്യധികം മങ്ങലാണു്.
ആദ്യം കുറച്ചുദിവസം തെനാർദിയെർമാർ ശുണ്ഠിപിടിച്ച് എപ്പോഴും ഓരോന്നു പുലമ്പുകതന്നെയായിരുന്നു. വാനമ്പാടിപ്പക്ഷിയുടെ അന്തർദ്ധാനം ഗ്രാമത്തിലെങ്ങും ഒരൊച്ചപ്പാടുണ്ടാക്കി. അയാൾ ആ കഥയെപ്പറ്റി പല പാഠഭേദങ്ങളും ക്ഷണത്തിൽ സമ്പാദിച്ചു; എല്ലാം കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിലാണു് അവസാനിച്ചിരുന്നതു്. അതിൽനിന്നായിരുന്നു പൊല്ലീസു് വിവരക്കുറിപ്പു്. പക്ഷേ, ആദ്യത്തെ ക്ഷോഭം ഒന്നവസാനിച്ചപ്പോൾ, തെനാർദിയെർ, തന്റെ അത്ഭുതകരമായ സഹജജ്ഞാനംകൊണ്ടു; ഗവർമ്മെണ്ടിനെ ഈ കാര്യത്തിൽ വിളിച്ചുണർത്തുന്നതു് ഒരിക്കലും നന്നായിരിക്കില്ലെന്നും, കൊസെത്തിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നുള്ള ആക്ഷേപം ഒരു സമയം ഒന്നാമതായി തന്റെ മേൽത്തന്നെ വന്നുവീണേക്കുമെന്നും, എന്നല്ല നീതിന്യായത്തിന്റെ തിളങ്ങുന്ന നോട്ടം അതോടുകൂടി തന്നെസ്സംബന്ധിച്ച പല ഇരുട്ടടഞ്ഞ സംഗതികളിലും വ്യാപിച്ചുപോവുമെന്നും വളരെ വേഗത്തിൽ മനസ്സിലാക്കി. വെളിച്ചം മുൻപിൽ വരുന്നതാണല്ലോ ഊമന്മാർക്കു തീരെ അപ്രിയമായ കാര്യം. പിന്നെ ഒന്നാമതായി, അയാൾ മേടിച്ചുകഴിഞ്ഞ ആയിരത്തഞ്ഞൂറു ഫ്രാങ്കിന്റെ കാര്യംകൊണ്ടു് എന്തു ചെയ്യും? അയാൾ ക്ഷണത്തിൽ ഒരു തിരിച്ചിൽ തിരിഞ്ഞു. ഭാര്യയുടെ വായിൽ തുണി കുത്തിത്തിരുകി, കുട്ടിയെ കട്ടുപോയതിനെപ്പറ്റി കേട്ടാൽ അത്ഭുതം ഭാവിക്കുകയായി. അയാൾക്ക് അതിനെപ്പറ്റി യാതൊന്നും അറിവില്ല; ആ പ്രിയപ്പെട്ട കൊച്ചുകുട്ടിയെ അത്രയും വേഗത്തിൽ ‘കൈയിൽനിന്നു വാങ്ങിക്കൊണ്ടുപോയ’ തിനെപ്പറ്റി നിശ്ചയമായും കുറച്ചു ദിവസമൊക്കെ പിറുപിറുത്തു; വാത്സല്യം കാരണം രണ്ടുമൂന്നു ദിവസംകൂടി അവളെ അവിടെ താമസിപ്പിച്ചാൽക്കൊള്ളാമെന്നു് അയാൾക്കുണ്ടായിരുന്നു. പക്ഷേ, അവളുടെ ‘മുത്തച്ഛൻ’ മര്യാദയ്ക്കു വന്നു ചോദിച്ചാൽപിന്നെ നിവൃത്തിയില്ലല്ലോ. ‘മുത്തച്ഛൻ’ എന്നു് അയാൾ കൂട്ടിച്ചേർത്തു; അതിനു നല്ല ഫലവുമുണ്ടായി, മോങ്ങ് ഫെർമിയെയിൽച്ചെന്നപ്പോൾ ഴാവേർക്കു കിട്ടിയ വർത്തമാനം ഇതായിരുന്നു. മുത്തച്ഛൻ ചെന്നു ഴാങ്ങ് വാൽഴാങ്ങിനെ മറച്ചുകളഞ്ഞു. എന്തായിട്ടും, ആഴമളക്കുന്ന ഇയ്യക്കട്ടികൾ എന്നപോലെ, ചില ചോദ്യങ്ങൾ ഴാവേർ പിന്നേയും തെനാർദിയെരുടെ കഥയ്ക്കുള്ളിൽ ഇട്ടുനോക്കി. ‘ആ മുത്തച്ഛൻ ആരായിരുന്നു? അയാളുടെ പേരെന്താണു്?’
തെനാർദിയെർ നിഷ്കളങ്കമായി മറുപടി പറഞ്ഞു: ‘അദ്ദേഹം ഒരു സമ്പന്നനായ കൃഷിക്കാരനാണു്. യാത്രാനുവാദപത്രം ഞാൻ കണ്ടു. അദ്ദേഹത്തിന്റെ പേർ മൊസ്സ്യു ഗിയോം ലാംബർ എന്നാണെന്നു തോന്നുന്നു.’
ലാംബർ എന്ന പേർ മാന്യവും സകലസംശയങ്ങളും തീർത്തുകളയുന്നതുമായിരുന്നു. അതു കേട്ടു ഴാവേർ നേരെ പാരിസ്സിലേക്കു മടങ്ങി.
‘ഴാങ്ങ് വാൽഴാങ്ങ് നിശ്ചയമായും മരിച്ചിരിക്കുന്നു.’ അയാൾ പറഞ്ഞു: ഞാൻ ഒരു പൊണ്ണനാണുതാനും.’
ഈ ചരിത്രം അയാൾ വീണ്ടും മറക്കാൻ തുടങ്ങി. അങ്ങനെയിരിയ്ക്കെ, 1824-ൽ, മാർച്ച് മാസത്തിൽ, സാങ്ങ്മെദാർപള്ളിയുടെ ഇടവകയിൽ താമസിച്ചുവരുന്ന ഒരസാധാരണമനുഷ്യനെപ്പറ്റി അയാൾക്കു കേൾക്കാനിടയായി; ‘ധർമം കൊടുക്കുന്ന യാചകൻ’ എന്നായിരുന്നു ആ മനുഷ്യന്റെ മറ്റൊരു പേർ. ഈ ആൾ മുതല്ക്കാരനാണെന്നാണ് കഥ; പേർ ആർക്കും ശരിയായിട്ടറിഞ്ഞുകൂടാ; അയാളുടെ കൂടെ എട്ടു വയസ്സുള്ള ഒരു പെൺകുട്ടി മാത്രമേ താമസമുള്ളൂ; താൻ മോങ്ങ്ഫെർമിയെയിൽനിന്നാണു് അങ്ങോട്ടു വന്നതെന്നല്ലാതെ, മറ്റു യാതൊരു വിവരവും അവൾക്കറിഞ്ഞുകൂടാ. മോങ്ങ്ഫെർമിയെ! ആ പേരുണ്ടു് എപ്പോഴും; അതു കേട്ടപ്പോൾ ഴാവേറുടെ ചെവി പിന്നേയും എടുത്തുപിടിച്ചു. പണ്ടു പട്ടാളത്തിലായിരുന്ന ഒരു വൃദ്ധയാചകന്റെ വേഷം കെട്ടിയ ഒരു പൊല്ലീസ്സൊറ്റുകാരൻ ചില വിവരങ്ങൾകൂടി കൊണ്ടുവന്നു. ഈ മുതല്ക്കാരൻ ബഹു നാണംകുണുങ്ങിയാണു്. രാത്രിയല്ലാതെ ഒരിക്കലും പുറത്തേക്കു വരില്ല; ചിലപ്പോൾ സാധുക്കളോടു വല്ലതും പറയുന്നതല്ലാതെ, ഒരാളോടും സംസാരിക്കില്ല; ആർക്കും അടുത്തുചെല്ലുവാൻ അയാൾ ഇടംകൊടുക്കയുമില്ല. കണ്ടാൽ വല്ലാത്ത ഒരു പഴയ മഞ്ഞച്ച കുപ്പായമാണു് അയാൾ ധരിക്കാറു്; അതിൽ നിറച്ചും നോട്ടുകൾ പിടിപ്പിച്ചിരുന്നതുകൊണ്ടു്, ആ കുപ്പായത്തിനു് ഒരുപടി ലക്ഷം വില വീഴും. ഇതു ഴാവേറുടെ ശ്രദ്ധയെ ദൃഢമായാകർഷിച്ചു. ഈ അസാധാരണമനുഷ്യനെ, അയാളെ ഭയപ്പെടുത്താതെ, ഒന്നു സൂക്ഷിച്ചു നോക്കിക്കാണാൻവേണ്ടി, ആ പൊല്ലീസ്സൊറ്റുകാരന്റെ കുപ്പായം ഴാവേർ കടം വാങ്ങി; ആ വയസ്സനൊറ്റുകാരൻ എല്ലാ ദിവസവും വൈകുന്നേരം ചെന്നുകൂടാറുള്ള സ്ഥലത്തു് ഓരോ ഈശ്വരപ്രാർഥനകൾ മൂക്കിലൂടെ പുറപ്പെടുവിച്ചുകൊണ്ടു ചെന്നുകൂടി.
‘ആ സംശയിക്കപ്പെട്ട ആൾ’ പതിവുപോലെ വേഷപ്രച്ഛന്നനായ ഴാവേറുടെ അടുത്തു ശരിയ്ക്കെത്തി, കൈയിൽ ധർമം വെച്ചുകൊടുത്തു. ആ സമയത്തു ഴാവേർ തല പൊന്തിച്ചുനോക്കി; ഴാവേറാണെന്നു കണ്ടറിഞ്ഞപ്പോൾ ഴാങ്ങ് വാൽ ഴാങ്ങിന്നുണ്ടായ പരിഭ്രമം ഴാങ്ങ് വാൽഴാങ്ങിനെ കണ്ടറിഞ്ഞപ്പോൾ ഴാവേർക്കുണ്ടായതിനു സമമായിരുന്നു.
എങ്കിലും, ഇരുട്ടു് അയാളെ അന്ധാളിപ്പിച്ചിരിക്കാം; ഴാങ്ങ് വാൽഴാങ്ങിന്റെ മരണം ഭരണാധികാരരേഖയിലുള്ളതാണു്; ഴാവേർക്കു വളരെ ഗൗരവപ്പെട്ട സംശയങ്ങളുണ്ടായി; കാര്യത്തിനു കണിശമുള്ളാളായ ഴാവേർ ഒരിക്കലും സംശയിച്ചിട്ടു് ഒരുവന്റെ കഴുത്തിൽ പിടികൂടുകയില്ല.
ഴാവേർ ആ കണ്ടാളുടെ പിന്നാലെ ഗോർബോഭവനത്തിലേക്കു ചെന്നു; ആ വൃദ്ധയുമായി സംസാരിക്കാൻ തുടങ്ങി—അതു വലിയ പ്രയാസമുള്ള കാര്യമല്ല. കുപ്പായത്തിന്റെ ഉള്ളിൽ ഒരുപടി ലക്ഷം ഒതുക്കിയിട്ടുണ്ടെന്നു് ആ വൃദ്ധ ഒന്നുകൂടി ഉറപ്പിച്ചു. ആയിരം ഫ്രാങ്ക് നോട്ടിന്റെ കാര്യം അയാൾക്കു പറഞ്ഞുകൊടുത്തു. അവൾ അതു കണ്ടു! അവൾ അതെടുത്തുനോക്കി! ഴാവേർ ഒരു മുറി വാടകയ്ക്കു വാങ്ങി; അന്നു രാത്രി അതിൽ പാർപ്പാക്കി. ആ നിഗൂഢനിവാസിയുടെ വാതില്ക്കൽ ആ മനുഷ്യന്റെ ഒച്ച കേട്ടേയ്ക്കാമെന്നു കരുതി അയാൾ ചെവിയോർത്തു നിന്നു; പക്ഷേ, ഴാങ്ങ് വാൽഴാങ്ങ് താക്കോൽപ്പഴുതിലൂടെ വെളിച്ചം കണ്ടു; മിണ്ടാതെയിരുന്നു് ഒറ്റുകാരനെ തോല്പിച്ചു.
പിറ്റേ ദിവസം ഴാങ്ങ് വാൽഴാങ്ങ് ചുവടൊഴിച്ചു; പക്ഷേ, അഞ്ചു ഫ്രാങ്ക് നാണ്യം വീണ ശബ്ദം ആ വൃദ്ധ സൂക്ഷിച്ചു; നാണ്യത്തിന്റെ കിലുക്കംകേട്ട ഉടനെ, അയാൾ പോകാനുള്ള പുറപ്പാടായിരിക്കാം എന്നു വിചാരിച്ചു; ഴാവേറോടു വിവരം ചെന്നു പറഞ്ഞു. രാത്രി, ഴാങ്ങ് വാൽഴാങ്ങ് പുറത്തു കടന്നപ്പോൾ, രണ്ടു കൂട്ടുകാരോടുകൂടി ഴാവേർ നടക്കാവിലെ മരക്കൂട്ടത്തിനു പിന്നിൽ കാവൽ നിന്നിരുന്നു.
ഴാവേർ പൊല്ലീസു് സ്റ്റേഷനിൽച്ചെന്നു തുണയ്ക്ക് ആളെ കൂട്ടി; പക്ഷേ, അയാൾ പിടിക്കാനുദ്ദേശിക്കുന്നാളുടെ പേർ പറഞ്ഞില്ല. അതയാൾ സ്വന്തം കാര്യമാക്കി വെച്ചു; അതിനു മൂന്നു കാരണമുണ്ടായിരുന്നു; ഒന്നാമതു്, അല്പം ഒരു നോട്ടക്കുറവു പറ്റിയാൽ ഴാങ്ങ് വാൽഴാങ്ങ് കൈയിൽനിന്നു പോവും; പിന്നെ, പണ്ടേ തടവിൽ കിടന്നിരുന്നവനും അവിടെനിന്നു ചാടിപ്പോയി മരിച്ചു എന്നു പ്രസിദ്ധനും, ഏറ്റവും പേടിയ്ക്കേണ്ട ദുർമാർഗികളുടെ കൂട്ടത്തിൽ എന്നെന്നേക്കുമായി എണ്ണപ്പെട്ടിട്ടുള്ളവനുമായ ഒരു കുറ്റക്കാരനെ പിടിക്കുന്ന കാര്യം ഒരു പുതിയ ആൾക്കേല്പിച്ചുകൊടുക്കാതെ തന്നെപ്പോലെ പൊല്ലീസ്സുദ്യോഗത്തിൽ പഴക്കമുള്ളവർ തന്നെ തീർച്ചയായും കൈയിൽ വെക്കാൻ മാത്രം പോന്ന വിലപ്പെട്ട ഒന്നായതുകൊണ്ടു് തന്റെ തടവുപുള്ളി തന്റെ കൈയിൽനിന്നു പോയ്പോയെങ്കിലോ എന്നു് അയാൾ ഭയപ്പെട്ടു; എന്നല്ല, ഒടുവിൽ, ഴാവേർ ഒരു കലാകുശലനായതുകൊണ്ടു്, ഈ വക അപൂർവസംഭവങ്ങളിൽച്ചെന്നു തലയിടുവാൻ അയാൾക്ക് ഒരു വാസനയുമുണ്ടായിരുന്നു. മുൻകൂട്ടിത്തന്നെ പറഞ്ഞുനടന്നു കാര്യത്തിന്റെ പുതുമ കളഞ്ഞ് നിറംമങ്ങിയ വിജയങ്ങളുടെ മേൽ അയാൾക്കു ബഹു വെറുപ്പാണു്. ഇരുട്ടത്തു വെച്ചു തന്റെ അത്ഭുതകൃത്യം ശരിപ്പെടുത്തി, ഒടുവിൽ പെട്ടെന്നു മൂടുപടം നീക്കുന്നതായിരുന്നു അയാൾക്കിഷ്ടം.
ഴാവേർ മരത്തിൽനിന്നു മരത്തിലേക്കും തെരുമൂലയിൽനിന്നു തെരുമൂലയിലെക്കുമായി വിടാതെ ഴാങ്ങ് വാൽഴാങ്ങിനെ പിന്തുടർന്നു. ഒരു നിമിഷമെങ്കിലും അയാളെ കണ്ണിൽനിന്നു മറയുവാൻ ഇൻസ്പെക്ടർ സമ്മതിച്ചിട്ടില്ല; യാതൊന്നും ഭയപ്പെടാനില്ലെന്നു് ഴാങ്ങ് വാൽഴാങ്ങിനു തികച്ചും ധൈര്യം തോന്നിയ സമയത്തുകൂടി, ഴാവേറുടെ നോട്ടം അയാളിൽ പതിഞ്ഞിരുന്നു. എന്തുകൊണ്ടു് ഴാവേർ കടന്നു ഴാങ്ങ് വാൽഴാങ്ങിനു കയ്യാമം വെച്ചില്ല? അയാളുടെ സംശയം തീർന്നുകഴിഞ്ഞില്ല.
ആ കാലത്തു പൊല്ലീസ്സിനു യഥേഷ്ടം എന്തുംതന്നെ പ്രവർത്തിക്കാൻ വയ്യായിരുന്നു എന്നോർമിക്കണം. സ്വതന്ത്രനായ പത്രലോകം അതിനെ ബുദ്ധിമുട്ടിച്ചിരുന്നു; കഥയില്ലാതെ ചെയ്ത പിടുത്തങ്ങളെപ്പറ്റി വർത്തമാനപത്രങ്ങൾ പുറപ്പെടുവിച്ച ആക്ഷേപം ആസ്ഥാനസ്ഥലംവരെ മാറ്റൊലിക്കൊള്ളുകയും പൊല്ലീസു് സൈന്യവകുപ്പിനെ വിറപ്പിക്കുകയും ചെയ്തിരുന്നു. ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തടയുക എന്നതു് അന്നു വളരെ ഗൗരവമുള്ള ഒന്നായിരുന്നു. പൊല്ലീസ്സുകാർക്ക് അബദ്ധം പറ്റിയെങ്കിലോ എന്നു ഭയമുണ്ടായിരുന്നു; മേലുദ്യോഗസ്ഥൻ അവരിലാണു് കുറ്റം ചുമത്തുക; അബദ്ധം പറ്റിപ്പോയാൽ പണി ദൂരെത്തെറിക്കും. ഇരുപതു പത്രങ്ങളിൽ എടുത്തെടുത്തു ചേർത്തുകഴിഞ്ഞ ഈ ഒരു ചെറിയ വർത്തമാനക്കുറിപ്പു് പാരിസ്സിൽ ഉണ്ടാക്കിത്തീർത്തേക്കാവുന്ന ബഹളം വായനക്കാർക്കൂഹിക്കാം;
‘ഇന്നലെ എട്ടു വയസ്സു പ്രായമുള്ള ഒരു കുട്ടിയോടുകൂടി നടന്നിരുന്ന ഒരു വയസ്സൻ മുത്തച്ഛനെ, നരച്ച് തലമുടിയോടുകൂടിയ ഒരു ധനവാനായ മാന്യനെ, തടവിൽനിന്നു ചാടിപ്പോയവനെന്നനിലയിൽ പൊല്ലീസ്സുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോയാക്കി.’
ഇതിനു പുറമെ, ഴാവേർക്ക് സ്വന്തമായി ചില ശങ്കകളുണ്ടായിരുന്നു; പൊല്ലീസു് മേലുദ്യോഗസ്ഥന്റെ ശാസനകൾക്കു പുറമെ അയാൾക്കു സ്വന്തം മനസ്സാക്ഷിയുടെ ശാസനകളുമുണ്ടായിരുന്നു. അയാൾ വാസ്തവത്തിൽ സംശയിച്ചു.
ഴാങ്ങ് വാൽഴാങ്ങ് അയാൾ നില്ക്കുന്നതിന്നെതിരായി ഇരുട്ടിലൂടെ നടന്നു.
ദുഃഖം, അസ്വാസ്ഥ്യം, ഉൽക്കണ്ഠ, ഉന്മേഷമില്ലായ്മ, രാത്രിയിൽ വീടുവിട്ടു പാഞ്ഞു പാരിസ്സിൽ എവിടെയെങ്കിലും ചെന്നു തനിക്കും കൊസെത്തിനും ഒരു താൽക്കാലികരക്ഷ കണ്ടുപിടിക്കേണ്ടതായിവന്ന ഈ പുതുകഷ്ടപ്പാടു്, കുട്ടിയുടെ നടത്തത്തിനൊപ്പിച്ചു തന്റേതും മന്ദിപ്പിക്കേണ്ടിവന്നത്—ഇതെല്ലാംകൂടി, ഴാങ്ങ് വാൽഴാങ്ങിന്റെ സാധാരണനടത്തിനു്, അറിയാതെതന്നെ, ഒരു മാറ്റം വരുത്തി. ഴാവേറായി അവതരിച്ചിട്ടുള്ള പൊല്ലീസ്സിനുപോലും തെറ്റൂ പറ്റിപ്പോകുമാറ്—വാസ്തവത്തിൽ അതുണ്ടാകതന്നെ ചെയ്തുവല്ലോ—അയാളുടെ മട്ടിൽ ഒരു വാർദ്ധക്യത്തെ കൂട്ടിച്ചേർത്തു. നല്ലവണ്ണം അടുത്തു ചെല്ലുവാൻ സാധിക്കായ്ക, ഒരധ്യാപകന്റേതായ അയാളുടെ വസ്ത്രധാരണം, അയാളെക്കൊണ്ടു് ഒരു മുത്തച്ഛനെ ഉണ്ടാക്കിത്തീർത്ത തെനാർദിയെരുടെ വാമൊഴി, പിന്നെ തടവുകാലത്തു മരിച്ചു പോയിരിക്കുന്നു എന്നുള്ള വിശ്വാസം-ഇവയെല്ലാം ഴാവേറുടെ മനസ്സിൽ തിങ്ങിക്കൂടിയിരുന്ന സംശയത്തിനു പിന്നേയും കനംപിടിപ്പിച്ചു.
അയാളോടു പെട്ടന്നു ചെന്നു യാത്രാനുവാദപത്രം കാട്ടിത്തരാൻ ആവശ്യപ്പെട്ടാലോ എന്നു് ഒരു നിമിഷനേരം ഴാവേർ ആലോചിച്ചു; പക്ഷേ, ആ മനുഷ്യൻ ഴാങ്ങ് വാൽഴാങ്ങല്ലെങ്കിലും, സ്വന്തം വരവുകൊണ്ടു കഴിഞ്ഞുകൂടുന്ന ഒരു നല്ല മര്യാദക്കാരൻ കിഴവനല്ല അയാൾ എന്നിരുന്നാലും, ഒരു സമയം അയാൾ പാരിസ്സിലെ നിഗൂഢമായ ദുഷ്കർമവലക്കെട്ടിൽ തികച്ചും സാമർഥ്യത്തോടുകൂടിയും, കടന്നു പെരുമാറുന്ന ഏതോ ഒരു നേരംപോക്കുകാരൻ തെമ്മാടിയാണെന്നു വരാം—അതേ, മറ്റു സാമർഥ്യങ്ങളെ മറയ്ക്കുവാൻ, ഒരു പഴയ സൂത്രമായി ധർമം കൊടുത്തുവരുന്ന ഏതോ അപകടസംഘത്തിന്റെ നേതാവു്. അയാൾക്ക് വിശ്വസ്തന്മാരായ കൂട്ടുകാരും, ദുർഘടസമയത്തു ചെന്നഭയം പ്രാപിക്കാവുന്ന സഹായത്താവളങ്ങളും ഉണ്ടെന്നു വരാം; അയാൾ നിശ്ചയമായും അങ്ങനെ ഒന്നിലൂടെ രക്ഷപ്പെട്ടുകളയും. തെരുവുകളിലൂടെ എടുത്തിരുന്ന ഈ പിന്മാറലുകൾകൊണ്ടെല്ലാം അയാൾ നല്ല മര്യാദക്കാരനല്ലെന്നു തെളിയുന്നുണ്ടു്. പെട്ടെന്നു കടന്നു് അയാളെ പിടികൂടുന്നതു് സ്വർണമുട്ടയിടുന്ന പിടക്കോഴിയെ എല്ലാ സ്വർണമുട്ടകളും ഒന്നായി കിട്ടാൻവേണ്ടി കൊല്ലുകയാണു്. താമസിച്ചതുകൊണ്ടുണ്ടാകാവുന്ന അസൗകര്യമെന്താണു്? അയാളെക്കൊണ്ടു ചാടിപ്പോവാൻ കഴികയില്ലെന്നു ഴാവേർക്ക് നല്ല ഉറപ്പുണ്ടു്.
ഇങ്ങനെ ഴാവേർ ആ അസാധാരണസത്ത്വത്തെപ്പറ്റി സ്വയം ഒരു നൂറു ചോദ്യം ചോദിച്ചതുകൊണ്ടു്, സാമാന്യം പരിഭ്രമത്തോടുകൂടിയാണു് ഈ കാര്യത്തിൽ പ്രവർത്തിച്ചിരുന്നതു്.
ദ്യു ദു് പോങ്ങ്ത്വാവിൽ വെച്ചു കാര്യം കുറെ കടന്ന നിലയിൽ എത്തിയതിനുശേഷമാണു് അയാൾ-ഒരു കള്ളുഷാപ്പിൽനിന്നുണ്ടായ വെളിച്ചത്തിനു നാം നന്ദി പറയുക-ഴാങ്ങ് വാൽഴാങ്ങിനെ ശരിക്കു കണ്ടറിഞ്ഞതു്.
കഠിനമായി ഞെട്ടിപ്പോകുന്ന രണ്ടു സത്ത്വങ്ങളാണു് ലോകത്തിലുള്ളത്—തന്റെ കുട്ടിയെ വീണ്ടുകിട്ടുന്ന അമ്മയും, തന്റെ ഇര തിരിച്ചുകിട്ടുന്ന നരിയും, ഴാവേർ ആ കഠിനമായ ഞെട്ടൽ ഞെട്ടി.
ഴാങ്ങ് വാൽഴാങ്ങിനെ, ആ ഭയങ്കരത്തടവുപുള്ളിയെ, ശരിക്കു കണ്ടറിഞ്ഞപ്പോൾ, തങ്ങൾ മൂന്നു പേരേ ഉള്ളൂ എന്നു ഴാവേർ സൂക്ഷിച്ചു; അടുത്ത പൊല്ലീസു് സ്റ്റേഷനിൽച്ചെന്നു തുണക്കാരെ ആവശ്യപ്പെട്ടു. മുള്ളുള്ള വടി കൈയിലെടുക്കുന്നതിനു മുൻപു് ആളുകൾ കൈയുറയിടുന്നു.
ഈ താമസവും കൂട്ടുകാരുമായാലോചിക്കാൻ റോലാങ്ങിൽ കുറച്ചു നേരം നിന്നതും കാരണം പിടിവള്ളി കൈയിൽനിന്നു് ഏതാണ്ടു് വിട്ടുപോകതന്നെ ചെയ്തു. ഏതായാലും ഴാങ്ങ് വാൽഴാങ്ങിന്റേയും പൊല്ലീസ്സുകാരുടേയും നടുക്ക് പുഴ വന്നുപെടുമല്ലോ എന്നയാൾ ക്ഷണത്തിൽ പരിഗണിച്ചു. താൻ പോകുന്നതു് നേർവഴിക്കല്ലേ എന്നറിയാൻവേണ്ടി നായാട്ടുനായ നിലത്തു മുക്കടുപ്പിച്ചു മണത്തുനോക്കുന്നതുപോലെ, അയാൾ തലകുനിച്ച് ആലോചിച്ചു. തന്റെ സഹജജ്ഞാനത്തിനുള്ള ശക്തിമത്തായ ഋജുത്വത്തോടുകൂടി ഴാവേർ നേരെ ഓസ്തെർലിത്സു് പാലത്തിലേക്കു നടന്നു. ‘ഒരു ചെറിയ പെൺകുട്ടിയോടുകൂടി ഒരാൾ ഇതിലേ പോകുന്നതു കണ്ടുവോ?’ എന്നു ചുങ്കം പിരിവുകാരനോടു് ഒരു വാക്കു ചോദിച്ചതിൽനിന്നു് അയാൾക്കാവശ്യമുള്ള വിവരം കൈയിൽക്കിട്ടി. ‘ഞാൻ അയാളെക്കൊണ്ടു രണ്ടു സൂ കൊടുപ്പിച്ചു.’ ചുങ്കം പിരിവുകാരൻ മറുപടി പറഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് കൊസെത്തിന്റെ കൈപിടിച്ചു നടത്തിക്കൊണ്ടു പാലത്തിന്റെ അപ്പുറത്തു വെളിച്ചമുള്ള കുറച്ചു സ്ഥലം കടക്കുന്നതു കാണാൻ പാകത്തിൽ ഴാവേർ അവിടെയെത്തി. ഴാങ്ങ് വാൽഴാങ്ങ് സാങ്ങ്താന്ത്വാനിലേക്കു കടക്കുന്നതു് അയാൾ കണ്ടു; ഴാങ്ങ്റോ സ്ഥലംകൊണ്ടു താൻ ഒരു കെണിയുണ്ടാക്കിവെച്ചിട്ടുള്ളതു് അയാൾ ഓർമിച്ചു. റ്യു ദ്രുവാമ്യൂറിൽനിന്നു് ആകെ റ്യു പെത്തി പിക്പ്യുവിലെക്കുള്ള വഴിമാത്രമേ പുറത്തേക്ക് ഒരു പഴുതായിട്ടുള്ളൂ. നായാട്ടുകാർ പറയുമ്പോലെ പിൻപുറത്തെ മാളങ്ങളെല്ലാം അയാൾ നോക്കി ശരിപ്പെടുത്തി! ആ ഒരു മാർഗം മാത്രം ബാക്കിയുള്ളതിനെ നിരോധിക്കുവാൻ ഒരാളെ മറ്റൊരു വഴിക്കു ക്ഷണത്തിൽ വിട്ടു. ആയുധശാലയിലേക്കു മടങ്ങുന്ന ഒരു പാറാവുപട്ടാളം തന്റെ അടുക്കലൂടെ കടന്നുപോകുന്നതുകണ്ടു്, അയാൾ അവരെ വിളിച്ചുകൂട്ടി കൂടെ കൊണ്ടുപോകുന്നു. ഈവക ശീട്ടുകളികളിൽ പട്ടാളക്കാർ ‘ആസ്സു’ പോലെയാണു്. അത്രമാത്രമല്ല, കാട്ടുപന്നികളിൽവെച്ച് ഒന്നാന്തരത്തെ കിട്ടുന്നതിനു മൃഗയാശാസ്ത്രത്തേയും ധാരാളം നായാട്ടുനായ്ക്കളേയും ഉപയോഗിച്ചുകൊള്ളണമെന്നാണു് സിദ്ധാന്തം. ഈ കൂട്ടിക്കെട്ടലുകളെല്ലാം ശരിപ്പെടുത്തി, വലതുപുറത്തു ഴാങ്ങ്റോ ഇരുട്ടിടവഴിയും, ഇടത്തുവശത്തു തന്റെ ആളും, പിന്നിൽ താൻതന്നെയും ഉള്ളതിന്റെ ഇടയിൽവെച്ചു ഴാങ്ങ് വാൽഴാങ്ങ് നിശ്ചയമായും കുടുങ്ങിക്കഴിഞ്ഞു എന്നുള്ള ബോധത്തോടുകൂടി; അയാൾ, ഴാവേർ, ഒരു കുത്തു പൊടിയെടുത്തു വലിച്ചു.
അതു കഴിഞ്ഞു നായാട്ടു തുടങ്ങി; അയാൾക്ക് അത്യാഹ്ലാദമയവും പൈശാചികവുമായ ഒരു രസം തോന്നി; തനിക്കു പിടിക്കേണ്ട ആൾ എത്ര പോയാലും കൈയിൽത്തന്നെയാണെന്നറിഞ്ഞുകൊണ്ടു്, എന്നാൽ ആ പിടികൂടൽ പാടുള്ളേടത്തോളം ദൂരത്തേക്കു നീട്ടിക്കൊണ്ടുപോവാൻ ഒരു രസത്തോടുകൂടി, ആ മനുഷ്യൻ പിടിക്കപ്പെട്ടുകഴിഞ്ഞു. എങ്കിലും സ്വതന്ത്രനായി നടക്കുന്നതു കണ്ടു സന്തോഷിച്ച്, ഈച്ചയെ ചിറകിട്ടടിക്കാൻ അനുവദിക്കുന്ന എട്ടുകാലിക്കും എലിയെ ഓടാൻ വിടുന്ന പൂച്ചയ്ക്കുമുള്ള ആ ഒരു രസത്തോടുകൂടി, ആ മനുഷ്യനെ നോക്കിക്കണ്ടു ‘നൊട്ടയിട്ടു കൊണ്ടു ഴാവേർ അയാളെ മുൻപോട്ടു നടന്നുകൊൾവാൻ സമ്മതിച്ചു. ഗൃധ്രനഖങ്ങൾക്കും ഗൃധ്രതുണ്ഡങ്ങൾക്കും രാക്ഷസോചിതമായ ഒരു വിഷയലമ്പടത്വമുണ്ട്—അവയുടെ ഇറുക്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കഴിഞ്ഞ ജന്തുവിന്റെ സാരമില്ലാത്ത അനക്കങ്ങൾ. ഈ തൂക്കിക്കൊല്ലൽ എന്തു രസമുള്ളതാണ്!
ഴാവേർ രസം അനുഭവിക്കുകയായിരുന്നു. അയാളുടെ വലയ്ക്കുള്ള കണ്ണികളെല്ലാം ശക്തിയിൽ കെട്ടിയുറപ്പിച്ചിരിക്കുന്നു. ജയിക്കുമോ എന്നതിൽ അയാൾക്കു സംശയംതന്നെയില്ല; ഇനി ഒന്നേ ഒന്നുമാത്രം ചെയ്യാനുണ്ട്-കൈ കൂട്ടുക.
കൂടെ ആളുകളുള്ളതുകൊണ്ടു്, എത്രതന്നെ ശക്തനും മിടുക്കനും നിരാശനുമാണു് ഴാങ്ങ് വാൽഴാങ്ങ് എന്നിരുന്നാലും, എതിർത്തുനിന്നേക്കും എന്ന കാര്യം ആലോചിക്കുകയേ വേണ്ടാ.
ഴാവേർ, തെരുവിലെ എല്ലാ മൂലകളും, കള്ളന്മാരുടെ കുപ്പായക്കീശകളാണെന്നപോലെ, തടവിനോക്കിക്കൊണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടും പതുക്കെ മുന്നോട്ടു നടന്നു.
എട്ടുകാലി വലയുടെ നടുവിൽ എത്തിച്ചേർന്നപ്പോൾ ഈച്ചയെ അവിടെയെങ്ങും കാണാനില്ല.
അയാളുടെ ശുണ്ഠി ആലോചിച്ചാൽ മതി.
ദ്രുമാവ്യൂറിലും പെത്തി പിക്പ്യുവിലും താൻ നിർത്തിയിട്ടുള്ള പാറാവുകാരനെ അയാൾ വിചാരണചെയ്തു; നിന്നനിലയിൽനിന്നു് ഒന്നങ്ങുകകൂടി ചെയ്തിട്ടില്ലാത്ത ആ മനുഷ്യൻ അതിലേ ആരും കടന്നുപോകുന്നതു കണ്ടില്ല.
ചില സമയത്തു് കലമാനിനു തലയും കുളമ്പുകളും ഇല്ലാതായി എന്നുവരാം; എന്നുവെച്ചാൽ, നായാട്ടുനായ്ക്കളുടെ ഒരുകൂട്ടം മുഴുവൻ കാൽമടമ്പു തൊട്ടുകൊണ്ടുണ്ടെങ്കിലും, അതു രക്ഷപ്പെട്ടുകളയുന്നു; ആ ഘട്ടത്തിൽ പഴമക്കാരനായ നായാട്ടുകാർക്കുംകൂടി എന്താണു് പറയേണ്ടതെന്നറിഞ്ഞുകൂടാ. ദ്യുവിവിയേയും ലിങ്ങിവീലും ദെപ്രെയുംകൂടി മലച്ചുനില്ക്കും. ഇത്തരത്തിലുള്ള ഒരാശാഭംഗത്തിൽപ്പെട്ടിട്ടാണു്, ആർട്ടജ് ഉച്ചത്തിൽ പറഞ്ഞുപോയത്—അതു കലമാനല്ല, ഒരാഭിചാരക്കാരനാണു്.’ അങ്ങനെയൊരു നിലവിളി ഴാവേറിനും നിലവിളിക്കാൻ തോന്നി.
അയാളുടെ ആശാഭംഗം നിരാശതയുടേയും ശുണ്ഠിയുടേയും വക്കത്തു് ഒരു നിമിഷനേരത്തേക്കു ചെന്നു മുട്ടിപ്പോയി.
റഷ്യയുമായുള്ള യുദ്ധത്തിൽ നെപ്പോളിയന്നു് അബദ്ധം പിണഞ്ഞു എന്നുള്ളതും, ഇന്ത്യയിൽവെച്ചുണ്ടായ യുദ്ധത്തിൽ അലക്സാണ്ടർ വിഡ്ഢിത്തം കാണിച്ചു എന്നതും, ആഫ്രിക്കയിൽവെച്ചു ചെയ്ത യുദ്ധത്തിൽ സീസർ തെറ്റു പ്രവർത്തിച്ചു എന്നുള്ളതും, സിതിയയിലെ യുദ്ധത്തിൽ സൈറസ്സിനു [1] തെറ്റു പറ്റി എന്നുള്ളതും തീർച്ചയാണു്; ഴാങ്ങ് വാൽഴാങ്ങുമായുണ്ടായ ഈ പോരാട്ടത്തിൽ ഴാവേർക്കും വിഡ്ഢിത്തം പറ്റി. ആ തടവുപുള്ളിയെ കണ്ടുപിടിക്കാൻ അമാന്തിച്ചതിൽ പക്ഷേ, അയാൾക്കു തെറ്റിപ്പോയിരിക്കാം. ഒന്നാമത്തെ നേട്ടംകൊണ്ടു് തൃപ്തിപ്പെടേണ്ടിയിരുന്നു. ആ പഴയ ഭവനത്തിൽവെച്ചു നേരെ ചെന്നു പിടിച്ചു കയ്യാമം വെക്കാത്തതിൽ അയാൾക്കു തെറ്റിപ്പോയി. റ്യു ദു് പോങ്ങ്ത്വായിൽ വെച്ചു തികച്ചും ആളെ അറിഞ്ഞപ്പോൾ ആ ക്ഷണത്തിൽച്ചെന്നു പിടിക്കാതിരുന്നതു്, അയാൾക്കു തെറ്റി. റോലോങ്ങിൽവെച്ചു നല്ല ചന്ദ്രികയിൽ, കൂട്ടുകാരുമായി നിന്നാലോചിച്ചതു് അയാളുടെ പക്കൽ തെറ്റാണു്. കൂടിയാലോചന നിശ്ചയമായും ആവശ്യംതന്നെ;
അറിയുകയും അഭിപ്രായം ചോദിക്കാൻ അർഹതയുള്ള നായാട്ടുനായ്ക്കളോടു ചില ചോദ്യം ചെയ്കയും നല്ലതുതന്നെ; ചെന്നായയേയും തടവുപുള്ളിയേയും പോലെ വൈഷമ്യമുള്ള ജന്തുക്കളെ നായാടുമ്പോൾ നായാട്ടുകാരൻ വേണ്ടതിലധികം മുൻകരുതലെടുക്കാൻ നില്ക്കരുതു്. തന്റെ നായ്ക്കൂട്ടത്തിലെ നായാട്ടുനായ്ക്കളെ എങ്ങെനെയെല്ലാമാണ് പിന്നാലെ വിടേണ്ടതെന്നു വേണ്ടതിലധികം ആലോചിക്കാൻ നിന്നതുകൊണ്ടു് ചാട്ടുകുന്തത്തിന്റെ പോക്ക് ഇന്ന വഴിയ്ക്കെന്നറിയിച്ച് അയാൾ ആ ജന്തുവിനെ ഓടിച്ചുകളഞ്ഞു. എല്ലാറ്റിനും പുറമേ ഓസ്തെർലിത്സു് പാലത്തിന്മേൽവെച്ചു രണ്ടാമതും മണത്തറിഞ്ഞതിന്നുശേഷം, അത്തരത്തിലുള്ള ഒരുവനെ ചൂണ്ടലിന്റെ അറ്റത്തിട്ടു കളിപ്പിച്ചുംകൊണ്ടുനിന്ന ആ പിള്ളർകളി അയാളുടെ പക്കൽ തെറ്റുതന്നെയാണു്. സ്വതവേ ഉള്ളതിലധികം ശക്തി തനിക്കുണ്ടെന്നു് അയാൾ വിചാരിച്ചു; ചുണ്ടെലിയും സിംഹവുമായുള്ള കളി കളിക്കാൻ തനിക്കു കഴിയുമെന്നു് അയാൾ വിശ്വസിച്ചു. അതോടൊപ്പംതന്നെ, തുണക്കാരെ കുറെക്കൂടി വിളിച്ചുകൂട്ടണമെന്നു തീർച്ചപ്പെടുത്തിയപ്പോൾ താൻ കൂറച്ചധികം അശക്തനാണെന്നും അയാൾ ഗണിച്ചുപോയി. അപായകരമായ മുൻകരുതൽ, വിലപിടിച്ച സമയത്തെ പാഴാക്കാൻ-ഴാവേർ ഈ എല്ലാ വിഡ്ഢിത്തങ്ങളും കാണിച്ചു; എന്തായാലും ലോകത്തിലുണ്ടായിട്ടുള്ള ഒറ്റുകാരിൽവെച്ച് അയാൾ ഏറ്റവും വലിയ സമർഥനും തെറ്റു പറ്റാത്തവനുമാണുതാനും. നായാട്ടുഭാഷയിൽ പറയുമ്പോൾ ഉരു അറിയുന്ന നായ അയാളാണെന്നു എത്ര തികച്ചും പറയാം. പക്ഷേ, പരിപൂർണത ലോകത്തിൽ എവിടെയുണ്ടു്?
മഹാന്മാരായ യുദ്ധനിപുണന്മാർക്ക് അവരുടെ കുറവുകളുണ്ടു്.
ഏറ്റവും വലിയ വിഡ്ഢിത്തങ്ങൾ പലപ്പോഴും, വണ്ണമേറിയ കയറുകളെപ്പോലെ, ഒരുകൂട്ടം ഇഴകൾ കൂടിച്ചേർന്നവയായിരിക്കും. കമ്പക്കയറിനെ നൂലുനൂലായി വേർപെടുത്തുക, പ്രവർത്തകങ്ങളായിരുന്ന ഉദ്ദേശ്യങ്ങളെയെല്ലാം വെവ്വേറെയെടുക്കുക—എന്നാൽ ഒന്നു കഴിഞ്ഞ് ഒന്നായി സകലവും നിങ്ങൾക്കു മുറിക്കാം; നിങ്ങൾ പറയുന്നു: ‘ആകപ്പാടെ ഇതേ ഇതിലുള്ളൂ!’ അവയെ മെടയുക, അവയെ കൂട്ടിപ്പിരിക്കുക; വല്ലാത്തൊന്നായിത്തീർന്നു. അതാണു് കിഴക്കു മാർഷിനും [2] പടിഞ്ഞാറു വാലന്റിനിയനും [3] ഉള്ളതിന്നു നടുക്കുനിന്നു് സംശയിക്കുന്ന ആറ്റില; [4] അതാണു് കാപ്പുവയിൽ തങ്ങിപ്പോയ ഹാനിബാൾ; [5] അതേ, ആർസി-സർ-ഓബി [6] ഉറങ്ങിപ്പോയ ദാന്തോവും അതുതന്നെ.
അതെങ്ങനെയായാലും ആവട്ടെ, ഴാങ്ങ് വാൽഴാങ്ങ് കൈയിൽനിന്നു പൊയ്പോയി എന്നു് കണ്ടപ്പോൾക്കൂടി, ഴാവേർ പരിഭ്രമിക്കുകയുണ്ടായില്ല. ചാടിപ്പോയ തടവുപുള്ളി അധികദൂരം പോയിട്ടുണ്ടാവില്ലെന്നുള്ള ഉറപ്പുകൊണ്ടു്, അയാൾ പാറാവുകാരെ നിർത്തി; കെണികളും കുടുക്കുകളും അവിടവിടെ ശരിപ്പെടുത്തി; രാത്രി മുഴുവനും ആ വഴിക്ക് ആളെ നടത്തി. ഒന്നാമതായി അയാൾ കണ്ടെത്തിയതു് കയർ മുറിച്ചെടുത്ത തെരുവുവിളക്കിന്റെ തകരാറാണു്, ഒരു വിലപിടിച്ച സംഗതി; എന്തായാലും അതയാളെ വഴിതെറ്റിച്ചു. അയാളുടെ അന്വേഷണങ്ങളെല്ലാം അതുകാരണം ഴാങ്ങ്റോവിന്നു നേർക്കു തിരിഞ്ഞു. ആ ഇരുട്ടുവഴിവക്കത്തു തോട്ടങ്ങളിൽനിന്നു മേല്പോട്ടു നിൽക്കുന്ന സാമാന്യം ചെറിയ മതിലുകളാണുള്ളതു്; ആ തോട്ടങ്ങൾക്കപ്പുറത്തെല്ലാം അപാരങ്ങളായ തരിശുപ്രദേശങ്ങളും. ഴാങ്ങ് വാൽഴാങ്ങ് ആ വഴിക്കായിരിക്കണം പാഞ്ഞിട്ടുള്ളതു്. സംശയമില്ല. വാസ്തവത്തിൽ ഴാങ്ങ്റോവിലൂടെ അയാൾ കുറച്ചടികൂടി മുൻപോട്ടു പോയിരുന്നുവെങ്കിൽ, അതിലേ താൻ ചെല്ലുകയും പൊല്ലീസ്സുകാരാൽ പിടികൂടപ്പെടുകയുംതന്നെ ചെയ്തേനേ. ഴാവേർ ഒരു സൂചി പോയാലെന്നപോലെ ആ തോട്ടങ്ങൾ മുഴുവനും അവയ്ക്കപ്പുറത്തുള്ള തരിശുനിലങ്ങളും, നടന്നു സൂക്ഷിച്ചുനോക്കി.
നേരം പുലർന്നപ്പോൾ രണ്ടു കൊള്ളാവുന്ന കിങ്കരന്മാരെ അന്വേഷണത്തിനേല്പിച്ച്, ഒരു തട്ടിപ്പറിക്കാരനാൽ പിടിക്കപ്പെട്ട പൊല്ലീസ്സൊറ്റുകാരനെപ്പോലെ അയാൾ നാണംകെട്ടു കച്ചേരിയിലേക്കു മടങ്ങി.
[1] പേർഷ്യൻ സാമ്രാജ്യമുണ്ടാക്കിയ ആൾ ഇദ്ദേഹത്തെ മഹാനായ സൈറസ്സു് എന്നു പറഞ്ഞുവരുന്നു.
[2] ഒരു രാജ്യഭരണനിപുണനായ പൗരസ്ത്യചക്രവർത്തി, ഇദ്ദേഹം ഒരാൾക്കും കീഴടങ്ങുകയുണ്ടായിട്ടില്ല.
[3] ഒരു റോമൻ ചക്രവർത്തി.
[4] ക്രി. മു.അഞ്ചാംനൂറ്റാണ്ടിലുണ്ടായിരുന്ന ഒരു ക്രൂരചക്രവർത്തി ‘ഈശ്വരന്റെ ശാപം’ എന്ന ശകാരപ്പേർ ഈ രാജാവു് സമ്പാദിച്ചു.
[5] കർത്തിജിനിയയിലെ സുപ്രസിദ്ധ സേനാനായകൻ ഇറ്റലിയെ ആക്രമിച്ചു പതിനഞ്ചു കൊല്ലം കൊള്ളയിട്ടു നടന്നു.
[6] ഫ്രാൻസിലെ ഒരു പട്ടണം ദാന്തോ എന്ന ആ പ്രസിദ്ധ ഭരണപരിവർത്തനനേതാവിന്റെ ജനനഭൂമി.