ആത്മാവിന്റെ അകത്തുവെച്ചുള്ള കലഹങ്ങളോടു തട്ടിച്ചുനോക്കുമ്പോള്‍ ഒരു നഗരത്തിലെ കുലുക്കങ്ങള്‍ എന്തു സാരമാണ്? മനുഷ്യന്‍ പൊതുജനത്തെക്കാള്‍ കൂറേക്കൂടി വലിയ ഒരഗാധതയാണ്. ഈ സമയത്ത് ഴാങ് വാല്‍ഴാങ് ഒരു ഭയങ്കര ഭൂകമ്പത്തില്‍പ്പെട്ടു. എല്ലാത്തരം അഗാധകുണ്ഡവും അയാളുടെ ഉള്ളില്‍ വീണ്ടും വായ് പിളര്‍ത്തി, നിഗൂഢവും ഭയങ്കരവുമായ ഒരു വിപ്ലവത്തിന്റെ വക്കത്ത് അയാളും പാരിസ്സെന്നപോലെ നിന്നു വിറക്കൊണ്ടിരുന്നു. ഇതിനു കുറച്ചു മണിക്കൂറുകള്‍ മതിയായി. അയാളുടെ കര്‍മ്മഗതിയും അന്തമകരണവും പെട്ടെന്ന് ഇരുട്ടിലായി പാരിസ്സിനെപ്പറ്റി എന്നപോലെത്തന്നെ അയാളെപ്പറ്റിയും ഇങ്ങനെ പറയാം”രണ്ടു മൂലതത്ത്വങ്ങള്‍ എതിരിട്ടു. അഗാധഗുഹയുടെ പാലത്തിയേല്‍ വെച്ചു ദേവനും അസുരനും അന്യോന്യം പിടികൂടാന്‍ പോകുന്നു. ആ രണ്ടില്‍ ആരാണ് മറ്റേയാളെ പിടിച്ചു വലിച്ചെറിയുക? ആരാണ് ജയം നേടുക?”
ഈ ജൂണ്‍ 5-നു-യുടെ തലേ ദിവസം വൈകുന്നേരം ഴാങ് വാല്‍ഴാങ് കൊസൌെത്തോടും തുസ്സാങ്ങോടുംകൂടി റ്യൂ ദ് ലോം അര്‍മെയില്‍ താമസമാക്കി. അവിടെവെച്ച് അയാള്‍ക്കൊരു മാറ്റം വരാന്‍ പോകുന്നു.
ഒന്നെതിര്‍ത്തുനോക്കാതെയല്ല കൊസെത്ത് റ്യു പ്ളുമെ വിട്ടത്. അവര്‍ ഒരുമിച്ചുള്ള താമസം തുടങ്ങിയതിനു ശേഷം അന്ന് ആദ്യമായിട്ടാണ് കൊസെത്തിന്റെ ഇഷ്ടവും ഴാങ് വാല്‍ഴാങ്ങിന്റെ ഇഷ്ടവും തമ്മില്‍ ഭിന്നിക്കുകയും, കൂട്ടിമുട്ടിയില്ലെങ്കിലും എതിരാവുകയും ചെയ്തത്. ഒരാള്‍ പല തടസ്സങ്ങളും പറഞ്ഞു, മറ്റേ ആള്‍ ഒന്നനങ്ങുകയുണ്ടായില്ല. ‘നിങ്ങളുടെ വീടു വിടുക’ എന്നായി പെട്ടെന്ന് ആരോ ഴാങ് വാല്‍ഴാങ്ങിന്റെ മേലേക്കു വലിച്ചെറിഞ്ഞ ഉപദേശം. ഒരു ശാഠ്യക്കാരനാവത്തക്കവിധം അയാളെ അത്രമേല്‍സംഭ്രമിപ്പിച്ചുകളഞ്ഞു. അയാളെ പൊല്ലീസ്സുകാര്‍ കണ്ടെത്തിയെന്നും പിടിപ്പാന്‍ നോക്കുന്നുണ്ടെന്നും അയാള്‍ വിചാരിച്ചു. കൊസെത്തിനു കീഴടങ്ങേണ്ടിവന്നു.
രണ്ടുപേരും ചുണ്ടനക്കാതെ, ഒരക്ഷരമെങ്കിലും മിണ്ടാതെ, അതാതുപേര്‍ക്കുള്ള മനോരാജ്യത്തില്‍ ആണ്ടുമുഴുകിക്കൊണ്ടു, റ്യൂ ദ് ലോം അര്‍മെയിലെത്തി, ഴാങ് വാല്‍ഴാങ് അത്രയും അസ്വസ്ഥനായതുകൊണ്ടു കൊസെത്തിന്റെ കുണ്ഠിതഭാവം കാണുകയുണ്ടായില്ല; കൊസെത്ത് അത്രയും കുണ്ഠിതത്തില്‍പ്പെട്ടിരുന്നതു കൊണ്ടു, ഴാങ് വാല്‍ഴാങ്ങിന്റെ അസ്വാസ്ഥ്യം കണ്ടില്ല.
മറ്റു യാത്രകളിലൊന്നുമുണ്ടായിട്ടില്ലാത്ത ഒന്നു, ഴാങ് വാല്‍ഴാങ് ഇക്കുറി തുസ്സാങ്ങിനേയും കൂടെ കൂട്ടി, റ്യൂ പ്ളുമെയിലേക്ക് ഇനി തിരിച്ചുചെല്ലുകയുണ്ടാവില്ലെന്ന് അയാള്‍ കണ്ടു; തുസ്സാങ്ങിനെ അവിടെത്തന്നെ ആക്കിപ്പോരികയോ അവളെ തന്റെ ഗൂഡകാര്യം മനസ്സിലാക്കുകയോ ചെയ്വാ൯ വയ്യതാനും. എജമാനനും ഭൃത്യയും തമ്മിലുള്ള ചതിപ്പണിയുടെ ആരംഭം ഉത്കണ്ഠയില്‍നിന്നാണ്. എന്നാല്‍ തുസ്സാങ് അവള്‍ ഴാങ് വാല്‍ഴാങ്ങിന്റെ ഭൃത്യയാവാന്‍ വേണ്ടിത്തന്നെ ജനിച്ചവളാണോ എന്നു തോന്നുമാറു, തീരെ ഉത്കണ്ഠകൂടിയവളല്ല, അവള്‍ തന്റെ നാട്ടുപുറത്തെ ദേശ്യഭാഷയില്‍ വിക്കിപ്പറഞ്ഞു: ഞാനങ്ങനെയാണ്; ഞാനെന്റെ കാര്യം നോക്കും; മറ്റുള്ളതൊന്നും എന്റെ പ്രവൃത്തിയല്ല.’
ഏതാണ്ടൊരു ചാടിപ്പോക്കായിരുന്ന ഈ റ്യൂ പ്ളുമെയില്‍നിന്നുള്ള യാത്രയില്‍, കൊസെത്ത് ഒഴിച്ചുകൂടാത്ത വസ്തു’വെന്നു നാമകരണം ചെയ്ത ആ സുഗന്ധദ്രവ്യമിട്ടു സൂക്ഷിക്കുന്ന ചെറുയാത്രപ്പെട്ടിയല്ലാതെ മറ്റൊന്നും ഴാങ്വാല്‍ഴാങ് കൈയിലെടുത്തില്ല. വലിയ പെട്ടികളാവുമ്പോള്‍ കൂലിക്കാര്‍ വേണ്ടിവരും; കൂലിക്കാര്‍ സാക്ഷികളാണ്. റ്യൂ ദെ ബബിലോങ്ങിലേക്കുള്ള പടിവാതിൽക്കല്‍ ഒരു കൂലിവണ്ടി വരുത്തി; അവര്‍ അവിടെനിന്നിറങ്ങി.
അല്പം ചില വസ്ത്രങ്ങളും ചില ചമയല്‍സ്സാമാനങ്ങളും കൈയിലെടുക്കാൻ വളരെ ബുദ്ധിമുട്ടിയിട്ടാണ് തുസ്സാങ് സമ്മതം മേടിച്ചത്. കൊസെത്ത് തന്റെ വെച്ചെഴുത്തും ഒപ്പുകടലാസ്സുപുസ്തകവും മാത്രമേ കൈയിലെടുത്തുള്ളൂ.
ഈ യാത്രയുടെ ഏകാന്തതയ്ക്കും നിഗൂഢതയ്ക്കും കനം പിടിപ്പിക്കുവാന്‍ വേണ്ടി ഉരുട്ടോടുകൂടിയ റ്യൂ പ്ളുമെ ബംഗ്ളാവു വിടാന്‍ അയാള്‍ നിശ്ചയിച്ചിട്ടുള്ളു; അതുകൊണ്ടു കൊസെത്തിനു മരിയുസ്സിനുള്ള കുറിപ്പെഴുതാ൯ ഇട കിട്ടി. നല്ലവണ്ണം രാത്രിയായപ്പോഴേക്കെ അവര്‍ റ്യു ദ് ലോം അര്‍മെയിലെത്തിയുള്ളു.
അവര്‍ മിണ്ടാതെ ചെന്നുകിടന്നു.
റ്യൂ ദ് ലോം അര്‍മെയിലുള്ള താമസസ്ഥലം ഒരു പുറംമുറ്റത്തിനു മുന്‍പില്‍ രണ്ടാംനിലയിലായിരുന്നു; രണ്ടു കിടപ്പുമുറിയും ഒരു ഭക്ഷണമുറിയും ആ ഭക്ഷണ മുറിയോടടുത്ത് ഒരടുക്കളയും തുസ്സാങ്ങിന്റെ ഓഹരിയില്‍പ്പെട്ട ഒരു മടക്കുകട്ടിലുള്ള തട്ടിന്‍പുറവുമാണ് അതിലുള്ളത്. ഭക്ഷണമുറി ഒരു തളമായിട്ടും കൂട്ടാം; രണ്ടു കിടപ്പുമുറികളേയും അതാണ് വേര്‍തിരിച്ചിരുന്നത്. അതില്‍ ആവശ്യമുള്ള വീട്ടുപാത്രങ്ങളെല്ലാമുണ്ട്.
കൈവിടുന്നതുപോലെതന്നെ അത്രയും വിഡ്ഡിത്തത്തോടുകൂടി ആളുകള്‍ വീണ്ടും വിശ്വാസത്തെ കൈക്കൊള്ളുന്നു; മനുഷ്യപ്രകൃതി അങ്ങനെയാണ്. റ്യു ദ് ലോം അര്‍മെയിലെത്തിയതോടുകൂടി ഴാങ് വാല്‍ഴാങ്ങിന്റെ ഉത്കണ്ഠ കനം കുറഞ്ഞു, ക്രമത്തില്‍ ഇല്ലാതായി. അറിയാതെ കണ്ടു മനസ്സില്‍ വ്യാപരിക്കുന്ന ചില ആശ്വാസകരങ്ങളായ പ്രദേശങ്ങളുണ്ട്. ഒരു നിഗൂഢമായ തെരുവ് സമാധാനത്തോടു കൂടിയ നിവാസികള്‍, രണ്ടു തുണിന്മേല്‍ വിലങ്ങനെ വെച്ചുകെട്ടിയ ഒരഴികൊണ്ടു വണ്ടികളെ അകത്തേക്കു വിടാതിരിക്കത്തക്കവിധം അത്രയും വീതി കുറഞ്ഞതും. ആ ലഹള പിടിച്ച പട്ടണത്തിനുള്ളില്‍ ബധിരവും മൂകവുമായി നില്ക്കുന്നതും. ഉച്ചയക്കുകൂടി വെളിച്ചം മങ്ങിയതും, പ്രായം കൂടിയിട്ടു മിണ്ടാതെ കഴിയുന്ന രണ്ടു വരികൂറ്റന്‍ പഴയ ഭവനങ്ങളുടെ ഇടയ്ക്കു യാതൊരു വികാരത്തിനും ത്രാണിയില്ലാത്തതുമായ എന്നു പറയട്ടെ, ആ പഴയ പാരിസിന്റെ ഇടവഴിയിലെ അനിര്‍വചനീയശാന്തതയാകുന്ന പകര്‍ച്ചവ്യാധി ഴാങ് വാല്‍ഴാങ്ങിനേയും ബാധിച്ചു. ആ തെരുവില്‍ കെട്ടിനിലക്കുന്ന നിഗൂഡതയുടെ ഒരു ഗന്ധമുണ്ട്, അവിടെവെച്ചു ഴാങ് വാല്‍ഴാങ് ഒരിക്കല്‍ക്കൂടി ശ്വാസംകഴിച്ചു. അയാളെ അവിടെ എങ്ങനെ കണ്ടുപിടിക്കും?
അയാളുടെ ഒന്നാമത്തെ പണി ആ ഒഴിച്ചുകൂടാത്ത വസ്തു’ തന്റെ അടുക്കല്‍ സൂക്ഷിച്ചുവെക്കയായിരുന്നു.
അയാള്‍ സുഖമായുറങ്ങി. രാത്രി അറിവുംകൊണ്ടു വരുന്നു; ഞങ്ങള്‍ ഒന്നുകൂടി പറയട്ടെ, രാത്രി ആശ്വസിപ്പിക്കുന്നു. പിറ്റേ ദിവസം രാവിലെ അയാള്‍ ഏതാണ്ട് ആഹ്ലാദത്തോടുകൂടിത്തന്നെ ഉണര്‍ന്നെണീറ്റു. ഭക്ഷണമുറി മോശവും, പഴയൊരു വട്ടമേശയാലും, ഒരു ചാഞ്ഞ കണ്ണാടിമുകളിലുള്ള ഒരു നീണ്ട മുലമേശയാലും ഒരു പൊളിഞ്ഞ ചാരുകസാലയാലും, തുസ്സാങ്ങിന്റെ സാമാനക്കെട്ടുകള്‍കൊണ്ടു നിറഞ്ഞ പല വെറും കസാലകളാലും മാത്രം അലംകൃതവുമാണെങ്കിലും, ഴാങ് വാല്‍ഴാങ്ങിന് അതു മനോഹരമായി തോന്നി തുസ്സാങ്ങിന്റെ സാമാനക്കെട്ടുകളിലൊന്നില്‍ ഒരു വിടവിനുള്ളിലൂടേ ഴാങ് വാല്‍ഴാങ്ങിന്റെ രക്ഷിടടസംഘം വെളിപ്പെട്ടിരുന്നു.
കൊസെത്താണെങ്കില്‍, അവള്‍ തുസ്സാങ്ങോടു തന്റെ മുറിയിലേക്കു കുറച്ചു സൂപ്പു കൊണ്ടുവരാന്‍ പറഞ്ഞു; വൈകുന്നേരമാവുന്നതുവരെ അവള്‍ പുറത്തേക്കു കടന്നില്ല.
ആ സ്ഥലം വൃത്തിയാക്കാന്‍വേണ്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു ബുദ്ധിമുട്ടിയിരുന്ന തുസ്സാങ് ഏതാണ്ട് അഞ്ചു മണിയോടുകൂടി ഒരു തണുത്ത കോഴിക്കുഞ്ഞിനെ മേശപ്പുറത്തു കൊണ്ടുവെച്ചു; അച്ഛന്റെ മേലുള്ള ഭക്തികൊണ്ടു കൊസെത്ത് അതൊന്നു നോക്കി.
അതു കഴിഞ്ഞു, കൊസെത്ത്, എന്തായിട്ടും മാറാത്ത ഒരു തലവേദന കാരണവും പറഞ്ഞു, ഴാങ് വാല്‍ഴാങ്ങുമായി പിരിഞ്ഞു. തന്റെ കിടപ്പുമുറിയില്‍ച്ചെന്നു വാതിലടച്ചു. ഴാങ് വാല്‍ഴാങ് നല്ല രുചിയോടുകൂടി കോഴിക്കുഞ്ഞിന്റെ ഒരു കൊറുമുഴുവനും ഭക്ഷിച്ചു; അയാള്‍ തന്റെ കൈമുട്ടു രണ്ടും മേശമേല്‍ കുത്തി, ഇനി പേടിക്കാനൊന്നുമില്ലെന്ന ബോധത്തോടുകൂടി, തന്റെ ശാന്തമട്ടില്‍ ഇരുന്നു ഭക്ഷണം കഴിച്ചു.
അധികം വട്ടങ്ങളില്ലാത്ത ഭക്ഷണം കഴിക്കുന്നതിനിടയ്ക്കു രണ്ടോ മൂന്നോ തവണ തുസ്സാങ് എന്തോ വിക്കിക്കൊണ്ടു പറയുന്നുണ്ടെന്ന് അയാള്‍ക്ക് അസ്പഷ്ടമായി തോന്നി; അവള്‍ അയാളോടു പറഞ്ഞിരുന്നു; ’മൊസ്യു, എന്തോ ചിലതുണ്ടാവാന്‍ ഭാവമുണ്ട്; പാരിസ്സില്‍ യുദ്ധം തുടങ്ങിയിരിക്കുന്നു.” പക്ഷേ, ആന്തരമായ എന്തോ ചില കണക്കുകൂട്ടലിന്റെ ലഹളയില്‍ അയാള്‍ അതത്ര ശ്രദ്ധിച്ചില്ല. വാസ്തവം പറഞ്ഞാരു, അവളുടെ വാക്കുകള്‍ അയാളുടെ ചെകിട്ടില്‍ കടന്നില്ല.
ക്രമത്തില്‍ അധികമധികം സഗൌരവനായി അയാള്‍ എണിറ്റു വാതില്ക്കല്‍ നിന്നു ജനാലയ്ക്കലേക്കും, ജനാലയ്ക്കല്‍നിന്നു വാതില്ക്കലേക്കും ലാത്താന്‍ തുടങ്ങി.
ഈ ശാന്തതയ്ക്കിടയില്‍ കൊസെത്ത്—അയാളുടെ ആകെയുള്ള ഉത്കണ്ഠ-ആലോചനയിലേക്കു പ്രവേശിച്ചു. ആ തലവേദനയല്ല അയാളെ അസ്ധാഗ്ഥ്യപ്പെടുത്തിയിരുന്നത്; ഞരമ്പുസംബന്ധിച്ചുള്ള ആ ചെറിയ സുഖക്കേടു, ചെറിയ പെണ്‍കുട്ടിയുടെ ആ ഒരല്പരസം, തല്‍ക്കാലത്തെ അസുഖം, ഒന്നുരണ്ടു ദിവസം കൊണ്ടു തീരെ മാറിപ്പോകാനുള്ളതേ ഉള്ളു; അയാള്‍ ഭാവിയെപ്പറ്റി ആലോചിച്ചു; പതിവുപോലെ. അയാള്‍ അതിനെപ്പറ്റി സന്തോഷപൂര്‍വം ചിന്തിച്ചു; അവരുടെ ആഹ്ലാദമയമായ ജീവിതം വീണ്ടും വഴിക്കൂടുന്നതില്‍ യാതൊരു പ്രതിബന്ധവും അയാള്‍ കണ്ടില്ല. ചിലപ്പോള്‍ സകലവും അസാധ്യമായി തോന്നും, മറ്റു ചിലപ്പോള്‍ സകലവും സുസാധ്യവും; ഴാങ് വാല്‍ഴാങ് ഈ ഒടുവില്‍പ്പറഞ്ഞ നല്ല സമയങ്ങളിലൊന്നിലായിരുന്നു അന്ന്. പ്രകൃതിയുടെ അസ്തിവാരത്തിലുള്ളതും കഥ കുറഞ്ഞവര്‍ വിരോധാഭാസമെന്നു പറയുന്നതുമായ ആ ക്രമാനുക്രമസംഭവത്തിന്റേയും വിപരീതഭാവത്തിന്റേയും ശാശ്വതനിയമത്തിനുള്ള പ്രാബല്യംകൊണ്ടു. രാത്രിയെ പകല്‍ എന്നപോലെ, നല്ല സമയം ചീത്തസമയത്തെ എപ്പോഴും പിന്തുടരുന്നു. അയാള്‍ ചെന്നു രക്ഷ പ്രാപിച്ച ഈ സമാധാനപരമായ തെരുവില്‍നിന്നു കുറച്ചുകാലമായി അയാളെ സ്വാസ്ഥ്യം കെടുത്തിയിരുന്നതില്‍നിന്നെല്ലാം അയാള്‍ക്കു വിടുതി കിട്ടി, പല നിഴലുകളും അയാള്‍ കണ്ടുകഴിഞ്ഞു, അതേ വാസ്തവസ്ഥിതി കുറച്ച് ആകാശനീലിമയെ അയാള്‍ക്കു കാണിക്കാന്‍ തുടങ്ങി തകരാറുകളും ദുര്‍ഘടങ്ങളുമൊന്നും കൂടാതെ റ്യൂ പ്ളുമെയില്‍നിന്നു വിട്ടുപോരാൻ സാധിച്ചതുതന്നെ ഒരു നല്ല കാര്യമാണ്. കുറച്ചു മാസത്തേക്കായിട്ടെങ്കിലും ദൂരദിക്കിലേക്കു പോകുന്നതു നന്ന്; ലണ്ടനിലേക്കു പുറപ്പെടുന്നതു കൊള്ളാം. ശരി, തങ്ങള്‍ പോവണം. കൊസെത്ത് ഒരുമിച്ചുണ്ടെങ്കില്‍പ്പിന്നെ, താന്‍ ഫ്രാന്‍സിലായാലെന്ത്, ഇംഗ്ലണ്ടിലായാലെന്ത്*? കൊസെത്താണ് തന്റെ സ്വരാജ്യം. കൊസെത്ത് മതി തന്റെ സുഖത്തിന്; ഒരു സമയം കൊസെത്തിന്റെ സുഖത്തിനു താന്‍ മതിയാവാതെ വരാമെന്നുള്ള വിചാരം, പണ്ട് അയാളുടെ അസ്വസ്ഥതയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായിരുന്ന ഈയൊരു വിചാരം, അന്നയാളുടെ മനസ്സില്‍ കടന്നതേയില്ല. പണ്ടത്തെ മനോവ്ൃയസനങ്ങളില്‍നിന്നെല്ലാം പൊന്തിപ്പോന്ന അയാള്‍ ഒരു ഗുണൈകദ്യക്കായി. കൊസെത്ത് തന്റെ അടുത്തുണ്ട്; അവള്‍ തന്റെയാണെന്നുതോന്നി എല്ലാ മനുഷ്യരും അനുഭവിച്ചിട്ടുള്ള ഒരു ദൃഷ്ടിഭ്രമം, ഇംഗ്ലണ്ടിലേക്കു കൊസെത്തിനേയും കൂട്ടിയുള്ള യാത്ര അയാള്‍ എല്ലാത്തരം ആഹ്ലാദമയങ്ങളായ യുക്തിവിചാരങ്ങളോടുംകൂടി മനസ്സില്‍ ശരിപ്പെടുത്തി; എന്നല്ല മനോരാജ്യക്കാഴ്ചയ്ക്കുള്ളില്‍ ഇഷ്ടമുള്ളേടത്തെല്ലാം അയാള്‍ തന്റെ സുഖം വീണ്ടും പ്രതിഷ്ഠിതമായി കണ്ടു.
അങ്ങനെ അകന്ന കാല്‍വെപ്പുകളോടുകൂടി ലാത്തുന്നതിനിടയ്ക്ക് അയാളുടെ നോട്ടം പെട്ടെന്ന് അത്ഭുതകരമായ എന്തോ ഒന്നില്‍ പതിഞ്ഞു.
അയാള്‍ക്കഭിമുഖമായുള്ള മൂലമേശയുടെ മുകളില്‍ പിടിപ്പിച്ചിട്ടുള്ള ചായ്പു കണ്ണാടിയില്‍ ഈ താഴേ കാണുന്ന നാലുവരി എഴുതിക്കണ്ടു: “എന്റെ പ്രാണ പ്രിയ, കഷ്ടം! എന്റെ അച്ഛന്‍ ഇപ്പോള്‍ത്തന്നെ പുറപ്പെട്ടേ കഴിയു എന്നു ശാഠ്യം പിടിക്കുന്നു. ഞങ്ങള്‍ ഇന്നു വൈകുന്നേരം റ്യൂ ദ് ലോം അര്‍മെയില്‍ 7ാം നമ്പര്‍ ഭവനത്തിലായിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഇംഗ്ലണ്ടിലെത്തും. കൊസെത്ത് ജൂണ്‍ 4-ാംന് ’
ഴാങ് വാല്‍ഴാണ് തികച്ചും കണ്ണുനട്ടു നിലവായി.
എത്തിയ ഉടനെ കൊസെത്ത് തന്റെ ഒപ്പുകടലാസ്സുപുസ്തകം കണ്ണാടിയുടെ മുന്‍പിലായി മൂലമേശമേല്‍ വെച്ചു; കഠിനമായ മനോവേദനയില്‍ ആണ്ടുമുങ്ങിയിരുന്നതുകൊണ്ട് അവള്‍ അക്കഥ മറന്ന് അതവിടെ ഇട്ടുംവെച്ചുപോയി; എന്നല്ല, അതു തുറന്നിട്ടാണ് വെച്ചിരുന്നതെന്നും അതും റ്യു പ്ളുമെയിലെ ചെറുപ്പക്കാരന്‍ കൂലിക്കാരന്റെ പക്കല്‍ കൊടുത്തേല്‍പിക്കുകയുണ്ടായ ആ നാലുവരി എഴുതി ഒപ്പാന്‍ വെച്ച അതേ വശമാണെന്നും അവള്‍ നോക്കിയില്ല. എഴുത്ത് ഒപ്പുകടലാസ്സില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.
കണ്ണാടിയില്‍ എഴുത്തു പ്രതിഫലിച്ചു.
വന്നുകൂടിയ ഫലം ക്ഷേത്രഗണിതത്തില്‍ പറയുന്ന അംഗാനുസാരി രുപമാണ്, ഒപ്പുകടലാസ്സില്‍ മറിച്ചു പതിഞ്ഞ എഴുത്തുകണ്ണാടിയില്‍ ശരിക്കായി, വാസ്തവരൂപത്തില്‍ നിന്നു; അങ്ങനെ തലേന്നാള്‍ വൈകുന്നേരം കൊസെത്ത് മരിയുസ്സിന്നെഴുതിയയച്ച കത്ത് ഴാങ് വാല്‍ഴാങ്ങിനു കണ്ണിന്‍മുന്‍പില്‍ കാണാറായി.
അതു സാധാരണവും ഹൃദയഭേദകവുമായിരുന്നു.
ഴാങ് വാല്‍ഴാങ് കണ്ണാടിയുടെ അടുക്കലേക്കു ചെന്നു. ആ നാലുവരി അയാള്‍ ഒരിക്കല്‍ക്കൂടി വായിച്ചു; പക്ഷേ, അയാള്‍ക്കതു വിശ്വാസമായില്ല. അത് ഒരു മിന്നല്‍ പിണരായി ആവിര്‍ഭവിച്ചു. അതൊരു മായയായിരുന്നു, അസാധ്യം. അതാ, അങ്ങനെയല്ല.
കുറേശ്ശെക്കുറേശ്ശയായി അയാളുടെ നോട്ടത്തിനു സൂക്ഷ്മത വെച്ചു, അയാള്‍ കൊനെത്തിന്റെ ഒപ്പുകടലാസ്സുപുസ്തകത്തില്‍ നോക്കി, വാസ്തവമാണെന്ന ബോധം തിരിച്ചെത്തി. അയാള്‍ ഒപ്പുകടലാസ്സുപുസ്തകം വാരിയെടുത്തു പറഞ്ഞു: ഇതതില്‍നിന്നാണ്.’ ആ ഒപ്പുകടലാസ്സില്‍ പതിഞ്ഞ നാലുവരി, എന്തോ ചില കുത്തിക്കുറിക്കലായി മാറിയിരുന്ന ആ കിഴുക്കാംതൂക്കക്ഷരങ്ങള്‍, അയാള്‍ അക്ഷമതയോടുകുടി പരിശോധിച്ചു; അതിന് ഒരര്‍ത്ഥവുമില്ല. അയാള്‍ വിചാരിച്ചു പറഞ്ഞു: ’ഒരര്‍ത്ഥവും ഇതിന്നില്ല ഇതിലൊന്നും എഴുതിയിട്ടില്ല.” അനിര്‍വചനീയമായ ആശ്വാസത്തോടുകൂടി അയാള്‍ ഒരു ദീര്‍ഘശ്വാസം വിട്ടു. ഭയങ്കരങ്ങളായ സന്ദർഭങ്ങളില്‍ കഥയില്ലാത്ത ഇത്തരം ആഹ്ലാദങ്ങള്‍ ആരാണനുഭവിച്ചിട്ടില്ലാത്തത്? എല്ലാത്തരം കമ്പങ്ങളും ആലോചിച്ചു തീര്‍ന്നല്ലാതെ ആത്മാവു നിരാശതയ്ക്കു കീഴടങ്ങില്ല.
അയാള്‍ ആ ഒപ്പുകടലാസ്സുപുസ്തകം കൈയില്‍പ്പിടിച്ചു. താന്‍ മൂക്കുകുത്തിപ്പോയ ആ മായാമോഹനത്രെപ്പറ്റി പൊട്ടിച്ചിരിക്കാന്‍ ഏതാണ്ടു തെയ്യാറായി. അതിനെ അന്തംവിട്ട ആഹ്ലാദത്തോടുകൂടി നോക്കിക്കണ്ടു. ഉടനെതന്നെ പിന്നെയും അയാളുടെ നോട്ടം കണ്ണാടിയില്‍ പതിഞ്ഞു; പിന്നെയും അയാള്‍ ആ കാഴ്ച കണ്ടു. നിര്‍ദയമായ വ്യക്തതയോടുകൂടി ആ നാലുവരി അതാ, വീണ്ടും. ആവര്‍ത്തിക്കപ്പെടുന്ന ഒരു കാഴ്ച ഒരു വാസ്തവാവസ്ഥയാണ്; അതു സ്പഷ്ടമായി; കണ്ണാടിയില്‍ പ്രതിഫലിച്ച എഴുത്താണത്. അയാള്‍ക്കു കാര്യം മനസ്സിലായി.
ഴാങ് വാല്‍ഴാണ് ചാഞ്ചാടി, ഒപ്പുകടലാസ്സുപുസ്തകം താഴെയിട്ടു, തികച്ചും അമ്പരന്നു, കീഴ്പോട്ടു തുങ്ങിയ തലയോടും ജീവസ്സറ്റ കണ്ണുകളോടുംകൂടി, ഭക്ഷണമേശയ്ക്കടുത്തുള്ള പഴയ ചാരുകസാലയില്‍ വിരണ്ടുവീണു. ആ കണ്ടതു ശരിയാണെന്നും, ലോകത്തിലെ വെളിച്ചം എന്നന്നെക്കുമായി കെട്ടുവെന്നും, കൊസെത്ത് അത് ഏതൊരാള്‍ക്ക് എഴുതിയതാണെന്നും അയാള്‍ സ്വയം പറഞ്ഞു ഉടനെ, ഒരിക്കല്‍ക്കൂടി ഭയങ്കരമായിത്തീര്‍ന്ന ആത്മാവ് ഇരുട്ടത്തുവെച്ച് ഒരു കൊടുംഗര്‍ജ്ജനം ഗര്‍ജ്ജിച്ചത് അയാള്‍ കേട്ടു. സിംഹത്തിന്റെ കൂട്ടിന്നുള്ളിലായ നായയെ അതിന്റെ അടുക്കല്‍നിന്നു പിടിച്ചെടുത്തുനോക്കുക!
അത്ഭുതകരവും വ്യസനകരവുമെന്നേ പറയേണ്ടു. ആ സമയത്ത് കൊസെത്തിന്റെ കത്തു മരിയുസ്സിനു കിട്ടിയിരുന്നില്ല, അതിനെ യദ്യച്ഛാസംഭവം ചതിപ്പണിയില്‍ കൈയിലാക്കി, മരിയുസ്സിന് എത്തിച്ചുകൊടുക്കുന്നതിനു മുന്‍പായി. ഴാങ് വാല്‍ഴാങ്ങിനു കൊണ്ടുക്കൊടുത്തു. ആ ദിവസംവരെ, പീഡാനുഭവത്തിനു ഴാങ് വാല്‍ഴാങ്ങിനെ മറിച്ചിടുവാന്‍ കഴിഞ്ഞിട്ടില്ല ഭയങ്കരങ്ങളായ പരീക്ഷകള്‍ക്ക് അയാള്‍ വശംവദനായിട്ടുണ്ട്; ദുര്‍വിധിയുടെ യാതൊരു കഠിനക്കയ്യും അയാള്‍ക്കു കൊള്ളാതിരുന്നിട്ടില്ല; എല്ലാത്തരം പ്രതികാരബുദ്ധികൊണ്ടും എല്ലാത്തരം സാമുദായികാധിക്ഷേപംകൊണ്ടും ആയുധധാരിയായ നിഷ്ഠുരവിധി അയാളെ തന്റെ തീന്‍പണ്ടമായെടുത്തു കടിച്ചുചിന്നിയിരുന്നു. ആവശ്യമായിവരുമ്പോള്‍ എല്ലാ പരമാപത്തിനേയും അയാള്‍ കൈക്കൊണ്ടിട്ടുണ്ട്; ഒരു സംസ്കൃതമനുഷ്യന്‍ എന്ന നിലയ്ക്കുള്ള അലംഘനീയതയെ അയാള്‍ ബലികഴിച്ചു; സ്വാതന്ത്ര്യത്തെ കൈവിട്ടു; ആയുസ്സുപേക്ഷിച്ചു. സര്‍വ്വവും കളഞ്ഞു! സകലദുഃഖവും അനുഭവിച്ചു. ധര്‍മ്മാര്‍ത്ഥമായി കഠിനപീഡയനുഭവിക്കുന്ന ഒരുവനെപ്പോലെ, അയാൾ തന്നില്‍ നിന്നു മാറിനില്ക്കുന്നതായി തോന്നുമാറ്, അത്രമേല്‍ സ്വാര്‍ത്ഥരാഹിത്യത്തോടും ജിതേന്ദ്രിയത്വത്തോടുംകൂടി കഴിഞ്ഞുപോന്നു. ഈശ്വരവിധിയുടെ എല്ലാത്തരം ആക്രമണവുമായി തഴകിക്കഴിഞ്ഞ അയാളുടെ അന്തഃകരണം എന്നന്നേക്കും അനുല്ലംഘ്യമായി എന്നു തോന്നും. എന്നാല്‍, അയാളുടെ ആത്മീയവ്യക്തിയെ നോക്കിക്കണ്ട ആരും ആ സന്ദര്‍ഭത്തില്‍ അതു തളര്‍ന്നുപോയി എന്നു സമ്മതിക്കേണ്ടിവരും. എന്തുകൊണ്ടെന്നാല്‍, ഈശ്വരവിധി അയാളെ പിടിച്ചുനിര്‍ത്തി ചെയ്യുന്ന ഈ വളരെക്കാലത്തെ പരീക്ഷണത്തില്‍ അയാള്‍ അനുഭവിച്ചു പോന്നിട്ടുള്ള എല്ലാ കഠിനദണണ്‍്ഡങ്ങളിലുംവെച്ച് ഇതായിരുന്നു ഏറ്റവുമധികം ഭയങ്കരം. ഇത്തരം ചവണകള്‍ അയാളെ ഇതുവരെ പിടിച്ചിറുക്കിയിട്ടില്ല. തന്നില്‍ മറഞ്ഞുകിടന്നിരുന്ന എല്ലാത്തരം മനഃക്ഷോഭങ്ങളും നിഗൂഡമായി ഉളകിമറിയുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. അത്ഭുതകരമായ കമ്പിയില്‍ പിടിച്ചുവലിക്കുന്നത് അയാള്‍ക്കനുഭവപ്പെട്ടു! കഷ്ടം! മഹത്തായ സങ്കടം, ഞങ്ങള്‍ പറയട്ടെ, സഹിച്ചുകൂടാത്ത ഏകസങ്കടം, ഇഷ്ടപ്പെട്ട ജീവി നഷ്ടപ്പെടുന്നതാണ്.
സാധുകിഴവന്‍ ഴാങ് വാല്‍ഴാങ് ഒരച്ഛനെപ്പോലെയല്ലാതെ മറ്റൊരുവിധത്തിലും കൊസെത്തിനെ സ്നേഹിച്ചിരുന്നില്ല, തീര്‍ച്ചതന്നെ. പക്ഷേ, ഞങ്ങള്‍ മുന്‍പു പറഞ്ഞിട്ടുള്ളതുപോലെ, ഈ പിതൃത്വത്തിലേക്ക്; അയാളുടെ ജീവിതത്തിലെ ഭാര്യയില്ലായ്മ സ്നേഹത്തിന്റെ എല്ലാ സ്ഥിതിഭേദങ്ങളേയും പ്രവേശിപ്പിച്ചിരുന്നു; അയാള്‍ കൊനെത്തിനെ തന്റെ മകളെപ്പോലെയും അമ്മയെപ്പോലെയും സഹോദരിയെപ്പോലെയും സ്നേഹിച്ചു; എന്നല്ല, സ്നേഹിക്കാന്‍ ഒരു സ്ത്രീയോ ഒരു ഭാര്യയോ ഒരിക്കലും അയാള്‍ക്കുണ്ടായിട്ടില്ലാത്തതുകൊണ്ടും, പ്രകൃതി യാതൊരെ തിര്‍വാദവും കൈക്കൊള്ളാത്ത ഒരു മുതലാളിയായതുകൊണ്ടും, വിട്ടുകളയാന്‍ തീരെ സാധ്യമല്ലാത്തൊന്നായ ആ മനോവികാരംകൂടി അവ്യക്തവും അജ്ഞവും അന്ധത്വത്തിനുള്ള പരിശുദ്ധികൊണ്ടു പരിശുദ്ധവും ബോധരഹിതവും സ്വര്‍ഗ്ലോചിതവും ദേവോചിതവും ദിവ്യവുമായി, മറ്റുള്ളവയോടു ചേര്‍ന്നിണങ്ങിയിരുന്നു; അത് ഒരു മനോവികാരത്തെക്കാളധികം ഒരു പ്രകൃതിബോധമായിരുന്നു—ഒരു പ്രകൃതിബോധത്തേക്കാളധികം അഗോചരവും അദൃശ്യവും പക്ഷേ, വാസ്തവുമായ ഒരാകര്‍ഷണശക്തി; ശരിക്കു പറകയാണെങ്കില്‍, അയാള്‍ക്കു കൊസെത്തോടുള്ള അളവറ്റ വാത്സല്യത്തിലെ ആ അനുരാഗം, മലയിലെ ഒരു തങ്കരേഖപോലെ, നിഗൂഢവും നിഷ്കളങ്കവുമായിരുന്നു.
ഞങ്ങള്‍ സൂചിപ്പിച്ച ഹൃദയസ്ഥിതി വായനക്കാര്‍ ഒന്നോര്‍മ്മിക്കട്ടെ. ഈ രണ്ടുപേര്‍ തമ്മില്‍ വിവാഹമുണ്ടാവാന്‍ വയ്യാ; ആത്മാക്കള്‍ തമ്മിലും അസാധ്യം തന്നെ; എങ്കിലും അവരുടെ കര്‍മ്മഗതികള്‍ തമ്മില്‍ വിവാഹിതങ്ങളാണെന്നുള്ളതില്‍ സംശയിക്കാനില്ല. കൊസെത്തിനെ ഒഴിച്ച് എന്നുവെച്ചാല്‍ ഒരു ശിശുത്വത്തെയൊഴിച്ചു സ്നേഹിക്കാവുന്നതായി യാതൊന്നും ഴാങ് വാല്‍ഴാങ് തന്റെ ദീര്‍ഘജീവിതത്തിനുള്ളില്‍ ഒരിക്കലും കണ്ടിട്ടില്ല. മഴക്കാലത്തും അമ്പതു വയസ്സു ചെന്ന പുരുഷന്മാരിലും ഇലപ്പടര്‍പ്പോടുകൂടി കാണപ്പെടുന്ന ഇളംപച്ചയോ കടും പച്ചയോ ആയി തുടരെത്തുടരെയുള്ള തളിര്‍പ്പുളപ്പുകളെയൊന്നുംതന്നെ അടിക്കടി തുടര്‍ന്നുവരുന്ന വികാരങ്ങളും സ്നേഹങ്ങളും അയാളില്‍ അങ്കുരിപ്പിച്ചിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍—എന്നല്ല, ഇതു ഞങ്ങള്‍ ഒന്നിലധികം തവണ ഈന്നിപ്പറഞ്ഞിട്ടുള്ളതാണ്—ആകത്തുക നോക്കിയാല്‍ ഒരുത്കൃഷ്ടമനോഗുണമാകുന്ന ഈ ആന്തരമായ ഉമുകിക്കൂടലെല്ലാം. ഈ സകലവുംകൂടി ഒടുവില്‍ ഴാങ് വാല്‍ഴാങ്ങിനെ കൊനെത്തിന്റെ ഒരച്ഛനാക്കി—അതേ, ഴാങ് വാല്‍ഴാങ്ങിലൂുണ്ടായിരുന്ന മുത്തച്ഛനില്‍നിന്നും മകനില്‍നിന്നും സഹോദരനില്‍നിന്നും ഭര്‍ത്താവില്‍നിന്നും കൂടി കള്ളപ്പണിയില്‍ അടിച്ചെടുത്ത ഒരസാധാരണമായ അച്ഛന്‍, ഒരമ്മകൂടി ഉള്‍പ്പെട്ടിട്ടുള്ള ഒരച്ഛന്‍, കൊസെത്തിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആളും, ആ കുട്ടിയെ തന്റെ പ്രഭാതമായി, തന്റെ ഗൃഹമായി, തന്റെ കുടുംബമായി, തന്റെ രാജ്യമായി, തന്റെ സ്വര്‍ഗ്ഗമായി, കരുതിവരുന്ന ആളുമായ ഒരച്ഛന്‍.
അതിനാല്‍ അവസാനകാലം തികച്ചും എത്തിപ്പോയി എന്ന്, അവള്‍ അയാളുടെ പക്കല്‍നിന്നു ചാടിപ്പോകയായിയെന്ന് അവള്‍ അയാളുടെ കൈയില്‍നിന്നു ചോര്‍ന്നുപോകയായി എന്ന്, അവള്‍ ഒരു മേഘംപോലെ, വെള്ളംപോലെ അയാളെ വിട്ടുപോകയായി എന്നു കണ്ടപ്പോള്‍, ഈ ചതച്ചുകളയുന്ന തെളിവ്— “അവളുടെ ഹൃദയത്തിന്നുള്ള പ്രാപ്യസ്ഥാനം മറ്റൊന്നാണ്; അവളുടെ ജീവിതോദ്ദേശ്യം മറ്റൊന്നാണ്; അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊരാളുണ്ട്; ഞാന്‍ അവളുടെ അച്ഛന്‍മാത്രം; ഞാന്‍ ഇല്ലാത്ത നിലയായി?’—അയാളുടെ കണ്ണിന്മുമ്പിലായപ്പോള്‍ അയാള്‍ക്കു സംശയിക്കാന്‍ വഴിയൊന്നുമില്ലെന്നായപ്പോള്‍, “അവള്‍ എന്റെ കൈയില്‍നിന്നു പോവുകയായി’—എന്ന് അയാള്‍ തന്നോടുതന്നെ പറയുക എന്നായപ്പോള്‍, ആ മനുഷ്യനനുഭവിച്ച മനോവേദന സംഭാവ്യതയുടെ എല്ലാ അതിര്‍ത്തികളേയും അതിക്രമിച്ചു. ഇങ്ങനെയൊന്നില്‍ ചെന്നവസാനിക്കുവാന്‍വേണ്ടി അയാള്‍ അതുവരെ ചെയ്തിട്ടുള്ളതൊക്കെ ചെയ്യുക! ഒരു വിലയുമില്ലാത്തവനാവുക എന്ന ആ ഒരു ബോധം! ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറഞ്ഞവിധം, കഠിനമായ വെറുപ്പിന്റെ ഒരു കുടച്ചില്‍ അയാളുടെ അടിമുതല്‍ മുടിവരെ വ്യാപിച്ചു. അയാളുടെ ഓരോ രോമകുപത്തില്‍പ്പോലും അഹംബുദ്ധിയുടെ അപാരമായ പുനര്‍ജ്ജീവനം അനുഭവപ്പെട്ടു; ആ മനുഷ്യന്റെ അതൃഗാധതയില്‍നിന്നു ഞാന്‍ എന്നത് ഒരു മുരളിച്ച മുരണ്ടു.
ഹൃദയാന്തര്‍ഭാഗത്തുള്ള അടിമണ്ണ പെട്ടെന്ന ഇടിഞ്ഞുവിഴുക എന്നൊന്നുണ്ട. ഒരു മനുഷ്യന്റെ ഉള്ളിലേക്കും ചില ഘട്ടങ്ങളില്‍, ആ മനുഷ്യ൯തന്നെയായ ഏതോ ചില കേവലപ്രകൃതികളെ തട്ടിനീക്കുകയും തച്ചുതകര്‍ക്കുകയും ചെയ്യാതെ. ഒരു നിരാശമായ ദൃഢനിശ്ചയം കടന്നുവരികയില്ല മനോദുഃഖം, ഈയൊരാകൃതിയിലെത്തിക്കഴിയുമ്പോള്‍, അന്തഃകരണത്തിനുള്ള സര്‍വൃശക്തികളുടേയും ഒരു കൊണ്ടുപിടിച്ച തള്ളിക്കേറ്റമായിത്തീരുന്നു. ഇതൊരപായകരമായ ഘട്ടമാണ്. ഈവക ഘട്ടങ്ങളില്‍നിന്നു, നമ്മളില്‍ ആരുംതന്നെ എന്നു പറയാം. വീണ്ടും നമ്മള്‍ നമ്മള്‍തന്നെയായും വീണ്ടും ധര്‍മ്മനിഷ്ഠരായും പുറത്തേക്കു പോരാറില്ല. സഹന ശക്തിയുടെ അതിര്‍ കടന്നുകഴിഞ്ഞാല്‍. ഏറ്റവുമധികം അക്ഷോഭ്യമായ മനോഗുണവും ഭ്രമിച്ചുപോകുന്നു. ഴാങ് വാല്‍ഴാങ് വീണ്ടും ഒപ്പുകടലാസ്സു പുസ്തകമെടുത്ത് ഒരിക്കല്‍ക്കൂടി വായിച്ചുറപ്പിച്ചു; ആക്ഷേപയോഗ്യങ്ങളല്ലാത്ത ആ നാല,വരിയുടെ മുന്‍പില്‍ അയാള്‍ തല കുനിഞ്ഞും മരവിച്ചും മിഴിച്ചും നിലവായി.; ആത്മാവിലുള്ളതെല്ലാം ഒടിഞ്ഞുതകരുകയാണെന്നു തോന്നുമാറ് അയാളുടെ ഉള്ളില്‍ ഒരു മൂടല്‍ വ്യാപിച്ചു.
മനോരാജ്യത്തിനുള്ള അതിശയോക്തികള്‍ക്കു വിരുദ്ധമായി ഈ “വെളിപാടു” വരികളെ അയാള്‍ സ്പഷ്ടവും ഭയങ്കരവുമായ ഒരു ശാന്തതയോടുകൂടി—എന്തു കൊണ്ടെന്നാല്‍, ഒരു മനുഷ്യന്റെ ശാന്തത ഒരു പ്രതിമയുടെ ഉദാസീനതയിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ അതൊരു ഭയങ്കരവസ്തുവാണ്—പരീക്ഷണം ചെയ്തു.
അയാള്‍, താന്‍ ലേശമെങ്കിലും സംശയിക്കാതിരിക്കെ, തന്റെ ഈശ്വരവിധി എടുത്തുവെച്ചു കൂറ്റന്‍ കാല്‍വെപ്പ്, അളന്നുനോക്കി, അത്രയും കഥയില്ലാതെ തള്ളിക്കളഞ്ഞ ആ വേനല്ക്കാലത്തെ ശങ്കുകള്‍ അയാളോര്‍മ്മിച്ചു; അയാള്‍ ആ അഗാധകുണ്ഡത്തെ കണ്ടറിഞ്ഞു; അതപ്പോഴും അങ്ങനെതന്നെ നില്ക്കുന്നു; ഒന്നുമാത്രം, ഴാങ് വാല്‍ഴാങ് അതിന്റെ വക്കത്തല്ലാതായി—അയാള്‍ അതിന്റെ അടിയിലെത്തി.
അതിലെ അപൂര്‍വവും ഹൃദയഭേദകവുമായ ഭാഗമെന്തെന്നാല്‍, അറിയാതെയാണ് അയാള്‍ അതിനുള്ളില്‍ ചാടിയത്. താന്‍ സൂര്യനെ കാണുന്നുണ്ടെന്നു കരുതിയിരിക്കെ, അയാളുടെ ജീവിതത്തിലെ വെളിച്ചം മുഴുവനും കെട്ടുപോയി.
അയാളുടെ പ്രകൃതിബോധം ഒട്ടും സംശയിച്ചുനിന്നില്ല. ചില സംഗതികളേയും, ചില തിയ്ൃതികളേയും. കൊനെത്തിന്റെ മുഖത്തു കണ്ട ചില നിറഭേദങ്ങളേയും, വിളര്‍പ്പുകളേയും അയാള്‍ കൂട്ടിനോക്കി ഇങ്ങനെ സ്വയം പറഞ്ഞു: “അതവനാണ്.”
നിരാശതയുടെ ഈഹം ഒരിക്കലും ഉന്നംതെറ്റിപ്പോകാത്ത ഒരുതരം അസാധാരണചാപമാണ്. അയാളുടെ ഒന്നാമത്തെ ഈഹംതന്നെ മരിയുസ്സിന്റെ മേല്‍ ചെന്നു കൊണ്ടു. അയാള്‍ക്കു പേരറിഞ്ഞുകൂടാ, എങ്കിലും ആളെ ക്ഷണത്തില്‍ അറിയാറായി: അയാള്‍ തന്റെ ഓര്‍മ്മശക്തിക്കുള്ള എന്തെന്നില്ലാത്ത വിശദീകരണവിദ്യയുടെ പിന്നില്‍ ലുക്സെംബുറിലെ ആ ഇന്നാളെന്നറിയാത്ത തെണ്ടിയെ, അനുരാഗ കഥകളന്വേഷിച്ചു നടക്കുന്ന ആ രണ്ടുംകെട്ട ഇരപ്പാളിയെ, ആ വങ്കനെ, ആ പേടിത്തൊണ്ടനെ—എന്തുകൊണ്ടെന്നാല്‍, പെണ്‍കിടാങ്ങളുടെ നേരെ, അവരെ സ്നേഹിക്കുന്ന ഒരച്ഛന്‍ അടുത്തുണ്ടായിരിക്കെ, കുള്ളക്കണ്ണെറിയുന്നത് ഒരു ഭീരുത്വം തന്നെയാണല്ലോ—വ്യക്തമായി കണ്ടു.
ഈ കാര്യത്തിനടിയിലുള്ളത് ആ ചെറുപ്പക്കാരനാണെന്നും എല്ലാറ്റിന്റേയും ഉത്ഭവം അവിടെനിന്നാണെന്നുമുള്ള വാസ്തവം ആലോചിച്ചു തീര്‍ച്ചപ്പെടുത്തിയ ശേഷം, അയാള്‍ ഴാങ് വാല്‍ഴാങ്, ആ ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യന്‍, അത്രമേല്‍ തന്റെ ആത്മാവിനുമേല്‍ പണിയെടുത്ത മനുഷ്യന്‍, ജീവിതത്തെ മുഴുവനും ദുഃഖത്തെ മുഴുവനും ദൌര്‍ഭാഗ്യത്തെ മുഴുവനും സ്നേഹമാക്കിത്തീര്‍ക്കാന്‍ വേണ്ടി അത്രയധികം അധ്വാനിച്ച മനുഷ്യന്‍, സ്വന്തം ഹൃദയത്തിലേക്കു ദൃഷ്ടിപതിച്ചു. അവിടെ ഒരു പ്രേതത്തെ കണ്ടു—ദ്വേഷത്തെ.
മഹത്തരങ്ങളായ മനോവേദനകള്‍ക്കുള്ളില്‍ എന്തോ ഒരുന്മേഷക്കുറവുണ്ട്. അവ ജീവിതത്തില്‍ത്തന്നെ ഉത്സാഹമില്ലാതാക്കുന്നു; അവ ആരുടെ ഉള്ളില്‍ പ്രവേശിക്കുന്നുവോ അയാള്‍ക്കു തന്നില്‍നിന്ന് എന്തോ ഒന്നു പിൻവാങ്ങുന്നതായി തോന്നിപ്പോകുന്നു, അയാളുടെ ചെറുപ്പത്തില്‍ അവയുടെ വരവ് പരിതാപകരമാണ്. പിന്നീട് അതാപല്‍ക്കരമായിപ്പോകുന്നു. ഹാ, ദേഹത്തില്‍ രക്തം തിളച്ചുമറിയുമ്പോള്‍, തലമുടി കറുത്തിരിക്കുമ്പോള്‍, ഒരു ചൂട്ടില്‍ തീജ്വാലയെന്നപ്പോലെ ദേഹത്തില്‍ ശിരസ്സു ശരിക്കുയര്‍ന്നു നില്ക്കുമ്പോള്‍, കര്‍മ്മഗതിച്ചുരുളിന് ഇനിയും നല്ല കനമുണ്ടെന്നിരിക്കുമ്പോള്‍, വേണ്ടതായ സ്നേഹംകൊണ്ടു നിറഞ്ഞിട്ടുള്ള ഹൃദയം വീണ്ടും തന്നിലേക്കുതന്നെ തിരിച്ചുവരാവുന്ന മിടിപ്പുകളെ അപ്പോഴും പുറപ്പെടുവിക്കുമ്പോള്‍, പ്രതിശാന്തിക്കുള്ള സമയമായിരിക്കുമ്പോള്‍ സ്ര്രീകള്‍ മുഴുവനും പുഞ്ചിരികള്‍ മുഴുവനും ഭാവി മുഴുവനും ആകാശാന്തം മുഴുവനും ഒരുവന്റെ മുന്‍പില്‍ നില്ക്കുമ്പോള്‍, ജീവിതത്തിന്റെ ശക്തി തികഞ്ഞിരിക്കുമ്പോള്‍, നിരാശത ഒരു ഭയങ്കരവസ്തുവാണെങ്കില്‍, പ്രായംകൂടി ജര കയറിശവക്കുഴിയിലെ നക്ഷത്രങ്ങള്‍ കാണപ്പെടുക എന്ന അസ്തമയകാലത്ത് അതിന്റെ നില എന്തായിരിക്കും?
അയാള്‍ മനോരാജ്യം വിചാരിക്കുന്നതിനിടയ്ക്കു തുസ്സാങ് അങ്ങോട്ടു വന്നുഴാങ് വാല്‍ഴാങ് എണീറ്റ് അവളോടു ചോദിച്ചു: ഏതു പ്രദേശത്താണത്? അറിയാമോ?”
തുസ്സാങ് പകച്ചു; അവള്‍ക്ക് ഇതേ മറുപടി പറയാന്‍ കിട്ടിയുള്ളു: “സേര്‍, എന്ത്?”
ഴാങ് വാല്‍ഴാങ് വീണ്ടും തുടര്‍ന്നു: “ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് ഇപ്പോള്‍ ത്തന്നെ എന്നോടു പറഞ്ഞില്ലേ?”
“ഓ ശരി”, തുസ്സാങ് പറഞ്ഞു, “അതു സാങ് മെറിയുടെ ആ ഭാഗത്താണ്.”
അറിയാതെ, നമ്മുടെ ആലോചനകള്‍ക്കുള്ള ഏറ്റവും അറ്റത്തെ അഗാധതകളില്‍നിന്ന്, ഒരു ഞെട്ടിത്തെറിക്കല്‍ നമ്മെ ബാധിക്കാനുണ്ട്. നിശ്ചയമായും, ലേശമെങ്കിലും അറിയാതെകണ്ടുണ്ടായ അങ്ങനെയൊന്നനുസരിച്ച് അഞ്ചുനിമിഷത്തിനുള്ളില്‍ ഴാങ് വാല്‍ഴാങ് തെരുവിലെത്തി
തൊപ്പിയില്ലാതെ, അയാള്‍ തന്റെ വീട്ടിന്‍പടിക്കലുള്ള കല്ലുകട്ടിളമേല്‍ ഇരിപ്പായി. അയാള്‍ എന്തോ ചെവിയോര്‍ക്കുകയാണെന്നു തോന്നി.
രാത്രിയായി.
അയാള്‍ ഇങ്ങനെ എത്ര നേരമിരുന്നു? ഈ വ്യസനകരമായ മനോരാജ്യത്തിന്റെ ഏറ്റവും ഇറക്കവും എന്തെല്ലാമായിരുന്നു? അയാള്‍ നിവര്‍ന്നിരുന്നുവോ? അയാള്‍ കുനിഞ്ഞുംകൊണ്ടായിരുന്നുവോ? അയാള്‍ ഒടിയത്തക്കവണ്ണം കീഴ്പോട്ടു കൂന്നുവോ? അയാള്‍ക്ക് ഇനിയും എഴുന്നേറ്റ് ഉറപ്പുള്ള എന്തെങ്കിലുമൊന്നിന്മേല്‍ അന്തഃകരണത്തെ ഊന്നിനിര്‍ത്താന്‍ കഴിയുമോ? അയാള്‍ക്കുതന്നെ. പക്ഷേ, ഉത്തരം പറയാന്‍ വയ്യായിരിക്കും.
തെരുവില്‍ ആരുമില്ല. ക്ഷണത്തില്‍ വീട്ടിലേക്കു തിരിച്ചുപോയിരുന്ന ചില അസ്വസ്ഥഹൃദയരായ പ്രമാണികള്‍ അയാളെ കണ്ടില്ല. കഷ്ടപ്പാടുകാലത്ത് ഓരോരുത്തനും ഒറ്റയ്ക്കുതന്നെ. ഏഴാംനമ്പര്‍ വീട്ടിനു നേരെ എതിര്‍വശത്തുള്ള തെരുവുറാന്തല്‍ കൊളുത്താന്‍ പതിവുപോലെ വിളക്കുവെപ്പുകാമന്‍ വന്നു പണി കഴിച്ചു മടങ്ങിപ്പോയി. ആ ഇരുട്ടില്‍ ഴാങ് വാല്‍ഴാങ്ങിനെ കണ്ടിട്ടുള്ള ആര്‍ക്കും തന്നെ അതൊരു ജീവനുള്ള മനുഷ്യനാണെന്നു തോന്നിയിരിക്കില്ല. ഒരു മഞ്ഞിന്‍ കട്ടപോലെ അനക്കമറ്റ അയാള്‍ അവിടെ, തന്റെ വീട്ടുപടിക്കട്ടിളമേല്‍, ഇരുന്നു. നിരാശതയില്‍ കട്ടപ്പിടിക്കലുണ്ട്. അപായസൂചകമായ മണിയടിയും ദൂരത്തുനിന്നുള്ള ലഹളപിടിച്ച ഇരമ്പവും കേള്‍ക്കാനുണ്ടായിരുന്നു. ഇരമ്പത്തോടു കൂടി മറിഞ്ഞ ഈ മണിയടികളുടെയെല്ലാം നടുക്ക്, സാങ്പോള്‍ പള്ളിയിലെ നാഴികമണി ഗൗരവത്തോടുകൂടിയും എന്നാല്‍ ദ്രുതഗതി കൂടാതെയും പതിനൊന്നടിച്ചു, എന്തുകൊണ്ടെന്നാല്‍, മണിയടി മനുഷ്യനാണ്, സമയം ഈശ്വരനും. സമയഗതിയാതൊരു ഭാവഭേദവും ഴാങ് വാല്‍ഴാങ്ങിലുണ്ടാക്കിയില്ല; ഴാങ് വാല്‍ഴാങ് അനങ്ങിയില്ല. എങ്കിലും, ഏതാണ്ട് അതേ ക്ഷണത്തില്‍, ഹാല്‍പ്രദേശത്തിന്റെ ആ ഭാഗത്തുനിന്ന് ഒരു പൊന്തനൊച്ച മാറ്റൊലിക്കൊണ്ടു; ഉടനെ കുറെക്കൂടി ശക്തിമത്തായ രണ്ടാമതൊന്ന്. അതു പക്ഷേ, മരിയുസ് പുറകോട്ടു മാറ്റിയ റ്യൂ ദ് ല ഷങ്വ്വെറി വഴിക്കോട്ടുയിലെ ആക്രമണമായിരിക്കാം. ഈ രണ്ടു ശബ്ദവുംകൂടിയായപ്പോള്‍—രാത്രിയുടെ അമ്പരപ്പ് ആ ഇരമ്പത്തിന് ഒന്നുകൂടി ശക്തി വെപ്പിച്ചതായി തോന്നി—ഴാങ് വാല്‍ഴാണ് ഞെട്ടിത്തെറിച്ചു; ആ ശബ്ദം പുറപ്പെട്ടേടത്തേക്കു തിരിഞ്ഞ് അയാള്‍ ചാടിയെഴുന്നേറ്റു; പെട്ടെന്ന് ആ ഇരുന്നിരുന്നേടത്തേക്കുതന്നെ വീണു, കൈ രണ്ടും കൂട്ടിക്കെട്ടി; അയാളുടെ തല വീണ്ടും പതുക്കെ മാറത്തേക്കു തൂങ്ങി.
അയാള്‍ തന്നോടുതന്നെയുള്ള തന്റെ വ്യസനകരമായ സംഭാഷണം വീണ്ടും ആരംഭിച്ചു.
പെട്ടെന്ന് അയാള്‍ തലയുയര്‍ത്തിനോക്കി; ആരോ തെരുവിലൂടെ നടന്നുവരുന്നുണ്ട്; അയാളുടെ അടുക്കല്‍നിന്നു ചവുട്ടടിശബ്ദം കേട്ടു. അയാള്‍ സൂക്ഷിച്ചു നോക്കി; റാന്തലുകളുടെ വെളിച്ചത്തു, റ്യൂ ദ് ആര്‍ഷിവെയിലേക്കു പോകുന്ന തെരുവില്‍, വിളര്‍ത്തു, തിളങ്ങുന്ന, ഒരു കുട്ടിയുടെ മുഖം കണ്ടു
ഗവ്രോഷ്, അതാ, വ്യു ലോം അര്‍മെയിലെത്തി.
ഗവ്രോഷ് എന്തോ ഒന്നിനെ തിരഞ്ഞുനോക്കുകയാണെന്ന വിധം ആകാശത്തേക്കു തുറിച്ചുനോക്കുന്നുണ്ട്. അവന്‍ ഴാങ് വാല്‍ഴാങ്ങിനെ നല്ലവണ്ണം കണ്ടു, പക്ഷേ, കാര്യമാക്കിയില്ല.
ആകാശത്തേക്കു തുറിച്ചുനോക്കിക്കഴിഞ്ഞതിനുശേഷം ഗവ്രോഷ് ഭൂമിയിലേക്കു തുറിച്ചുനോക്കി; അവന്‍ പെരുവിരലില്‍ കുന്തിച്ചുനിന്നു. താഴത്തെ നിലയിലുള്ള വീട്ടുവാതിലുകളും ജനാലകളും തൊട്ടുനോക്കി; എല്ലാം അടച്ച് ഓടാമ്പലിട്ട് താഴിട്ടു പൂട്ടിയിരിക്കുന്നു. ഈ നിലയില്‍ അഞ്ചോ ആറോ അടച്ചുപൂട്ടിയ വീടുകളെ പരീക്ഷണം ചെയ്തതിന്നുശേഷം, തെമ്മാടിച്ചെക്കന്‍ ചുമലൊന്നു ചുളുക്കി, ഈവിധം ഒന്നു സ്വയം ശുണ്ഠിയെടുത്തു: പറ്റി!”
എന്നിട്ട് അവന്‍ വീണ്ടും ആകാശത്തേക്കു തുറിച്ചുനോക്കാന്‍ തുടങ്ങി.
ഒരു നിമിഷം മുന്‍പ്, അപ്പോഴത്തെ മനഃസ്ഥിതിയില്‍ ആരോടും മിണ്ടുകയോ മറുപടി പറകയോ ചെയ്യുകയില്ലായിരുന്ന ഴാങ് വാല്‍ഴാങ്ങിന് ആ കുട്ടിയെ വിളിച്ചു വരുത്താന്‍ ഒരു സഹിച്ചുകൂടാത്ത ആശ തോന്നി.
“എന്റെ ചെക്കാ, എന്താ നിനക്ക്?” അയാള്‍ ചോദിച്ചു.
“എനിക്കെന്താണെന്നുവെച്ചാല്‍ വിശപ്പ്’, ഗവ്രോഷ് കലവറയില്ലാതെ മറുപടി പറഞ്ഞു. ഇങ്ങനെയും തുടര്‍ന്നു: “ചെക്കന്‍ നിങ്ങളാണ്.”
ഴാങ് വാല്‍ഴാങ് തന്റെ ഗഡിയാള്‍ക്കീശയില്‍ തപ്പി ഒരഞ്ചുഫ്രാങ്ക്സ് നാണ്യം പുറത്തെടുത്തു.
വാലാട്ടിപ്പക്ഷിവര്‍ഗ്ഗത്തില്‍പ്പെട്ടവനും ചുറുചുറുക്കോടുകൂടി ഒരാംഗ്യത്തില്‍ നിന്നു മറ്റൊരാംഗ്യത്തിലേക്കു ചാടിച്ചാടിനടക്കുന്നവനുമായ ഗവ്രോഷ്, അതാ, ഒരു കല്ലു പെറുക്കിയെടുത്തു. അവന്‍ റാന്തല്‍ കണ്ടെത്തിയിരുന്നു.
“നോക്കൂ,’ അവന്‍ പറഞ്ഞു, “അപ്പോള്‍ ഇനിയും നിങ്ങള്‍ വിളക്കു കൊളുത്തുക തന്നെയാണ് എന്റെ ചങ്ങാതി, നിങ്ങള്‍ നിയമത്തെ കൂട്ടാക്കുന്നില്ല. എനിക്കുവേണ്ടി അതുടയ്ക്കൂ.”
അവൻ ആ കല്ലുകൊണ്ടു റാന്തലിന്മേലേക്ക് ഒരേറു കൊടുത്തു; അതിന്റെ ഉടഞ്ഞ ചില്ല്, എതിര്‍വീട്ടിലെ ജനാലത്തിരശ്ലീലയ്ക്കു പിന്നിലൊളിച്ചിരുന്ന പ്രമാണി ഇങ്ങനെ ഉച്ചത്തില്‍ പറഞ്ഞുപോകത്തക്കവിധം ശബ്ദത്തോടുകൂടി താഴെ വീണു—അതാ ’തൊണ്ണുറ്റിമൂന്നു’ വീണ്ടും വന്നു.”
റാന്തല്‍ ശക്തിയോടുകൂടി ഒന്നാടി, കേട്ടു. തെരുവു പെട്ടെന്ന് ഇരുണ്ടു.
“അതു ശരി, എന്റെ കിഴവന്‍ തെരുവേ”’, ഗവ്രോഷ് ഉച്ചത്തില്‍ പറഞ്ഞു, രാത്തൊപ്പി എടുത്തിട്ടേക്കു.”
ഴാങ് വാല്‍ഴാങ്ങിനെ നോക്കിയിട്ട്, തെരുവിന്റെ അങ്ങേ അറ്റത്തുള്ള ആ കൂറ്റന്‍ സ്മാരകസ്തംഭത്തിനു നിങ്ങള്‍ എന്താണ് പേരു പറയാറ്? റിക്കാര്‍ട്ടു സൂക്ഷിപ്പു സ്ഥലമാണത്, അല്ലേ? എനിക്ക് ആ പടുകുറ്റന്‍ മന്തത്തുൂണുകളൊക്കെ അടിച്ചുടച്ച അവകൊണ്ട് ഒരു രസംപിടിച്ച വഴിക്കോട്ട കെട്ടണം.”
ഴാങ് വാല്‍ഴാങ് അങ്ങോട്ട്, ഗവ്മോഷിന്റെ അടുക്കലേക്കു ചെന്നു.
“പാവം, ഒരു താഴ്‌ന്ന സ്വരത്തിലും തന്നോടുതന്നെയായും അയാള്‍ പറഞ്ഞു.
“അവന്നു വിശക്കുന്നു.
അയാള്‍ ആ അഞ്ചു ഫ്രാങ്ക് നാണ്യം അവന്റെ കൈയില്‍ വെച്ചു.
ഗവ്രോഷ് ആ നാണയത്തിന്റെ വലുപ്പം കണ്ടത്ഭുതപ്പെട്ടു സൂക്ഷിച്ചുനോക്കി; ഇരുട്ടത്ത് അവനതിനെ തുറിച്ചുനോക്കി; ആ നാണൃത്തിന്റെ വെളുപ്പ് അവന്റെ കണ്ണഞ്ചിപ്പിച്ചു അവന്‍ അഞ്ചു ഫ്രാങ്ക് നാണ്യത്തെ ആളുകള്‍ പറഞ്ഞുകേട്ടറിയും; അതിന്റെ യശസ്സ് അവന്നു രസമായിരുന്നു; ആ വര്‍ഗ്ഗത്തിലൊന്നിനെ അടുത്തു കണ്ടപ്പോള്‍ അവന്നൊട്ടു പറ്റി. അവന്‍ പറഞ്ഞു: “നമുക്കു നമിയെ ഒന്നു നോക്കിക്കാണുക. [1] അവന്‍ ആഹ്ലാദമൂര്‍ച്ഛയില്‍ അതിനെ പല നിമിഷങ്ങളോളം സൂക്ഷിച്ചുനോക്കി: എന്നിട്ടു ഴാങ് വാല്‍ഴാങ്ങിനു നേരേ നോക്കി. ആ നാണ്യം അയാള്‍ക്കുതന്നെ തിരികെക്കാട്ടി, പ്രഭാവത്തോടുകൂടി പറഞ്ഞു: “ഹേ പ്രമാണി, എനിക്കേറെ ഇഷ്ടം റാന്തലുകള്‍ എറിഞ്ഞുടയ്ക്കുകയാണ്. നിങ്ങളുടെ ഭയങ്കരജന്തുവിനെ അങ്ങോട്ടുതന്നെ എടുത്തോളൂ. നിങ്ങളെക്കൊണ്ട് എനിക്കു കൈക്കൂലി തരാന്‍ വയ്യാ. അതിന് അഞ്ചു നഖമുണ്ട്; പക്ഷേ, അതിനെന്നെ മാന്താന്‍ വയ്യാ.
“നിനക്കമ്മയുണ്ടോ?’ ഴാങ് വാല്‍ഴാങ് ചോദിച്ചു.
ഗവ്രോഷ് മറുപടി പറഞ്ഞും: “ഒരു സമയം നിങ്ങള്‍ക്കുള്ളതിലധികം.”
“ആട്ടെ, ഴാങ് വാല്‍ഴാങ് പറഞ്ഞു. “നിന്റെ അമ്മയ്ക്കു കൊടുക്കാന്‍ അതു കൈയിലിരിക്കട്ടെ!’
ഗവ്മോഷിന് അതുള്ളില്‍ത്തട്ടി. എന്നല്ല. ആ സംസാരിക്കുന്ന മനുഷ്യന്നു തലയില്‍ തൊപ്പിയില്ലെന്ന് അവന്‍ കണ്ടു; അതവന്നു വിശ്വാസം തോന്നിച്ചു.
“നേരോ”, അവന്‍ പറഞ്ഞു, “അപ്പോള്‍ എന്നെക്കൊണ്ടു റാന്തലൂടപ്പിക്കാതാക്കാനല്ല നിങ്ങള്‍ അതു കാണിച്ചത്?”
“ഇഷ്ടമുള്ളതൊക്കെ ഉടയിക്കാം.”
“നിങ്ങളൊട്ടു കൊള്ളാം”, ഗവ്മോഷ് പറഞ്ഞു.
അവന്‍ ആ അഞ്ചു ഫ്രാജ്: നാണ്യം തന്റെ ഏതോ ഒരു കീശയിലിട്ടു വിശ്വാസം വര്‍ദ്ധിച്ചതോടുകൂടി അവന്‍ തുടര്‍ന്നു: “നിങ്ങള്‍ ഈ തെരുവിലുള്ളാളാണോ?
“അതേ, എന്തേ?
“ഏഴാം നമ്പര്‍ വീടേതാണെന്നു പറഞ്ഞുതരാമോ?
“ഏഴാം നമ്പര്‍ വീടുകൊണ്ട് എന്തുവേണം?
ഇവിടെ കുട്ടി പരുങ്ങി; പറയാവുന്നതിലധികം പറഞ്ഞുവോ എന്നവന്‍ പേടിച്ചു. അവന്‍ പെട്ടെന്നു തന്റെ കൈനഖങ്ങള്‍ തലമുടിയിലേക്കു തിരുകി. ഇങ്ങനെ മറുപടി പറഞ്ഞു തൃപ്തിപ്പെട്ടു; “ഹോ! ഇവിടെയായി.
ഴാങ് വാല്‍ഴാങ്ങിന്റെ മനസ്സില്‍ ഒരു ശങ്ക പാഞ്ഞു. കഠിനമായ മനോവേദനയ്ക്ക് ഇങ്ങനെ ചില മിന്നലാട്ടങ്ങളുണ്ട്. അയാള്‍ ആ കുട്ടിയോടു ചോദിച്ചു: “ഞാന്‍ കരുതിയിരിക്കുന്ന കത്തുംകൊണ്ടു വരുന്ന ആള്‍ നിങ്ങളാണോ?
“നിങ്ങളോ?” ഗവ്രോഷ് ചോദിച്ചു. “നിങ്ങള്‍ ഒരു സ്ത്രീയല്ലല്ലോ?
“കത്തു മദാംവ്വസേല്ല് കൊസെത്തിനാണ്. അല്ലേ?
“കൊസെത്ത്,’ ഗവ്രോഷ് മന്ത്രിച്ചു, അതാണ് ആ അത്ഭുതപ്പേരെന്നു തോന്നുന്നു.”
“ശരി”, ഴാങ് വാല്‍ഴാങ് തുടര്‍ന്നു, “നിങ്ങള്‍ ആ കത്തു തരേണ്ടത് എനിക്കാണ്; ഇങ്ങോട്ടു തരൂ.’
“ആ സ്ഥിതിക്കു ഞാന്‍ വരുന്നതു വഴിക്കോട്ടയില്‍നിന്നാണെന്നു നിങ്ങള്‍ക്കറിവുണ്ടാവണം.”
“നിശ്ചയമായും.”
ഗവ്രോഷ് മറ്റൊരു കീശയില്‍ കൈയിറക്കി, നാലായി മടക്കിയ ഒരു കടലാസ്സു വലിച്ചെടുത്തു.
എന്നിട്ട് അവന്‍ ഒരു പട്ടാളസ്സലാം വെച്ചു.
“രാജ്യഭരണത്തിലെ കല്പനകളെ ബഹുമാനിക്കണം’, അവന്‍ പറഞ്ഞു. “അതു വരുന്നതു സംസ്ഥാന ഗവണ്‍മ്മേണ്ടില്‍നിന്നാണ്.”
“അതെന്റെ പക്കല്‍ തരു.” ഴാങ് വാല്‍ഴാങ് പറഞ്ഞു.
ഗവ്രോഷ് ആ കടലാസ്സ് തലയ്ക്കുമീതെ ഉയര്‍ത്തിപ്പിടിച്ച.
“ഇതൊരു കാമലേഖനമാണെന്നു കടന്നു കരുതേണ്ടാ. ഇതൊരു സ്ത്രീക്കുള്ളതാണ്; പക്ഷേ, ഇതു ജനസമുദായത്തിനുള്ളതാണ്. ഞങ്ങള്‍ പുരുഷന്മാര്‍, യുദ്ധം ചെയ്യുന്നു, ഞങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നു, കോഴിക്കുഞ്ഞുങ്ങളെ [2] ഒട്ടകങ്ങള്‍ക്ക [3] യച്ചുകൊടുക്കുന്ന സിംഹങ്ങളു [4] ള്ള അത്തരം ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവരല്ല ഞങ്ങള്‍.”
അതെന്റെ കൈയില്‍ തന്നേക്കു.
“ആകപ്പാടെ, ഗവ്രോഷ് തുടര്‍ന്നു, “നിങ്ങള്‍ക്കൊരു മര്യാദക്കാരന്റെ മട്ടുണ്ട്.”
“അതിങ്ങോട്ടു തരു, വേഗം.”
“പിടിച്ചോളൂ.”
അവന്‍ ആ കടലാസ്സ് ഴാങ് വാല്‍ഴാങ്ങിന്റെ കൈയില്‍ വെച്ചുകൊടുത്തു.
“വേഗം ചെല്ലൂ, മൊസ്യു എന്താ നിങ്ങളുടെ പേര്, ആ ആള്‍, മാംസല്‍ കൊസെത്ത്, കാത്തിരിക്കുകയാവും.’
ഈ അഭിപ്രായപ്രകടനംകൊണ്ടു ഗവ്രോഷിനു സന്തോഷമായി.
ഴാങ് വാല്‍ഴാങ് പിന്നെയും തുടര്‍ന്നു; “സാങ്മെറിയിലേക്കാണോ മറുപടിയയയ്ക്കേണ്ടത്?’
“അതാ നിങ്ങള്‍ വിഡ്ഢിത്തപ്പലഹാരത്തിന്റെ പൊട്ടുകളുണ്ടാക്കുന്നു, ഈ കത്തു വരുന്നതു റ്യു ദ് ല ഷങ് വ്രെറിയിലെ വഴിക്കോട്ടയില്‍നിന്നാണ്; ഞാനങ്ങോട്ടാണ് മടങ്ങുന്നതും. എന്നാല്‍, ഹേ, പൗരന്‍, അങ്ങനെയാവട്ടെ.”
ഇതും പറഞ്ഞു ഗവ്രോഷ് ഒരോട്ടം കൊടുത്തു—അല്ലെങ്കില്‍ കുറേക്കൂടി ശരിയായി വിവരിക്കുന്നപക്ഷം, കൂട്ടില്‍നിന്നു കടന്ന ഒരു പക്ഷിയുടെ പറക്കല്‍പോലെ. വന്നഭാഗത്തേക്കുതന്നെ പാറിക്കളഞ്ഞു. ഒരു വെടിയുണ്ടയുടെ കടുത്ത വേഗം കൊണ്ടു കൂരിരുട്ടിനുള്ളില്‍ ഒരു തുള തുളച്ചിട്ടെന്നപോലെ, അവര്‍ വീണ്ടും അതിലേക്കാണ്ടു. ലോം അര്‍മെയിലെ ഇടവഴി ഒരിക്കല്‍ക്കൂടി നിശ്ശബ്ദവും വിജനവുമായി; ഒരു ഞൊടിയിടകൊണ്ടു, നിഴലിനേയും സ്വപ്നത്തേയും സംബന്ധിച്ച എന്തോ ഒന്ന് എല്ലാ പെരുമാറ്റത്തിലുമുള്ള ആ അസാധാരണക്കുട്ടി ഇരുണ്ട വീട്ടിന്‍വരികളുടെ മങ്ങലില്‍ തന്നത്താന്‍ കുഴിച്ചുമൂടി, ഇരുട്ടിനുള്ളില്‍ പുകയെന്നപോലെ, കാണാതായി; എന്നല്ല അവനെ കാണാതായിട്ടു കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ വിളക്കു ചില്ലിന്റെ ഒരമ്പരപ്പിക്കുന്ന വിറയ്ക്കലും പാതവിരിയില്‍ ചടചടെ എന്നു പൊട്ടിവീണ ഒരു റാന്തലിന്റെ വലിയ ശബ്ദവും ശുണ്ഠിപിടിച്ച പൗരപ്രമാണികളെ പെട്ടെന്ന് ഒരിക്കല്‍ക്കൂടി ഉണര്‍ത്തിക്കളഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, അവന്‍ ആകെ ലയിച്ചു മറഞ്ഞുപോയെന്നുതന്നെ ആളുകള്‍ വിചാരിച്ചേക്കും ആ ലഹള ഗവ്രോഷിന്റെ റ്യൂ ദ്യു ഷോമിലേക്കുള്ള യാത്രയായിരുന്നു
ഴാങ് വാല്‍ഴാങ് ആ മരിയുസ്സിന്റെ കത്തുംകൊണ്ടു വീട്ടിലേക്കു പോയി
ഇരയിന്മേല്‍ പിടികൂടിയ ഒരു കൂമനെപ്പോലെ കൂരിരുട്ടോടു രസം പിടിച്ച്, അയാള്‍ കോണിപ്പടി തപ്പിത്തപ്പിക്കയറി, തന്റെ അറവാതില്‍ പതുക്കെ തുറന്നടച്ചു വല്ല ശബ്ദവും കേള്‍ക്കാനുണ്ടോ എന്നറിയാന്‍ ചെവിയോര്‍ത്തു—കോസെത്തും തൂസ്സാങ്ങും ഉറങ്ങുകയാണെന്ന് എല്ലാംകൊണ്ടും തീര്‍ച്ചയാക്കി; ഒരു നാളമുണ്ടാക്കിത്തീര്‍ക്കാന്‍ അയാള്‍ വിളക്കുകുപ്പിയുടെ ഉള്ളില്‍ മൂന്നോ നാലോ തീപ്പെട്ടിക്കോലിട്ടു— അത്രയധികമുണ്ടായിരുന്നു അയാള്‍ക്കു കൈവിറ. അപ്പോള്‍ അയാള്‍ ആ ചെയ്തതിന് ഒരു മോഷണത്തിന്റെ ചുവതോന്നി ഒടുവില്‍ വിളക്കു കൊളുത്തി, അയാള്‍ കൈമുട്ടുകള്‍ മേശമേല്‍ കുത്തി, കടലാസ്സുമടക്കു നിവര്‍ത്തി, വായിച്ചു
കഠിനമായ വികാരത്തില്‍ ആളുകള്‍ വായിക്കാറില്ല, അവര്‍ കൈയിലുള്ള കടലാസ്സ് നിലത്തേക്കെറിയുന്നു എന്നു പറയട്ടെ; ഒരിരയെ എന്നപോലെ അതിനെ മുറുകെ പിടികൂടുന്നു; ശുണ്ഠിയോടുകൂടിയോ ആഹ്ലാദത്തോടുകൂടിയോ പായുന്ന നഖങ്ങളെ അതിലേക്ക് ആഴ്ത്തിയിറക്കുന്നു; അവസാനഭാഗത്തേക്കു പാഞ്ഞെത്തുന്നു, ആദ്യഭാഗത്തേക്കു ചാടിച്ചെല്ലുന്നു; ശ്രദ്ധ അങ്ങനെ ചുട്ടുതിളയ്ക്കുന്നു, അതു പ്രധാനഭാഗങ്ങളെ ആകപ്പാടെ കടന്നു കൈയിലാക്കുന്നു എന്നു പറയട്ടെ, അത് ഒരു ഭാഗത്തു ചെന്നു പിടികൂടുകയും അതോടുകൂടി മറ്റു ഭാഗങ്ങളെല്ലാം മറയുകയും ചെയ്യുന്നു കൊസെത്തിനുള്ള മരിയുസ്സിന്റെ കത്തില്‍ ഴാങ് വാല്‍ഴാങ് ഈ വാക്കുകള്‍ മാത്രമേ കണ്ടുള്ളൂ.
“ഞാന്‍ മരിക്കുകയായി. ഇതു വായിക്കുന്ന സമയത്ത് എന്റെ ആത്മാവു നിന്റെ അടുത്തുണ്ടാവും.”
ഈ രണ്ടു വരിക്കുമുന്‍പില്‍ അയാള്‍ എന്തെന്നില്ലാതെ അഞ്ചിപ്പോയി, അയാള്‍ തന്റെ ഉള്ളില്‍ പെട്ടെന്നുണ്ടായ വികാരമാറ്റത്തിന്റെ ശക്തികൊണ്ടു തകര്‍ന്ന്, എന്നു പറയട്ടെ, ഒരു നിമിഷം അങ്ങനെതന്നെ ഇരുന്നു; ഒരു തരം ലഹരിപിടിച്ച അമ്പരപ്പോടുകൂടി അയാള്‍ മരിയുസ്സിന്റെ കത്തിന്മേലേക്കു തുറിച്ചുനോക്കി, അയാളുടെ കണ്ണിന്‍മുന്‍പില്‍ ആ പ്രഭാധോരണിയുണ്ടായിരുന്നു—ഈ വെറുക്കപ്പെടുന്ന സത്ത്വത്തിന്റെ മരണം.
അയാളുടെ ചുണ്ടുകളില്‍നിന്ന് ആന്തരമായ ആഹ്ലാദത്തിന്റെ ഒരു ഭയങ്കരശബ്ദം പുറപ്പെട്ടു. അപ്പോള്‍ അതൊക്കെത്തീര്‍ന്നു. അയാള്‍ ആഗ്രഹിക്കാന്‍ ധൈര്യപ്പെട്ടിരുന്നതിലധികം വേഗത്തില്‍ കാര്യം അവസാനിച്ചു. അയാളുടെ കര്‍മ്മഗതിയെ തടഞ്ഞിരുന്ന സത്ത്വം അന്തര്‍ദ്ധാനം ചെയ്കയായി, ആ മനുഷ്യന്‍ സ്വന്തമനസ്സാലേ, ആരും പ്രേരിപ്പിക്കാതെ, ഒരു തടസ്സവും കൂടാതെ, ഒരു നടകൊടുത്തു. ആ മനുഷ്യന്‍ മരിക്കാന്‍ പോകുന്നു; അതില്‍ അയാള്‍, ഴാങ് വാല്‍ഴാങ്, ഒരു ഭാഗത്തുമില്ല; അത് അയാളുടെ കുറ്റംകൊണ്ടുമല്ല. ഒരു സമയം ആ മനുഷ്യന്റെ മണം കഴിഞ്ഞിരിക്കുന്നു എന്നുതന്നെവരാം. ഇവിടെ അയാളുടെ പരിഭ്രമം ചില അനുമാനങ്ങള്‍ തുടങ്ങി. ഇല്ല, ആ മനുഷ്യന്‍ ഇനിയും മരിച്ചിട്ടില്ല. കൊസെത്ത് പിറ്റേദിവസം രാവിലെ വായിച്ചുനോക്കാന്‍വേണ്ടിയാണ് ശശിക്ക് ആ കത്തെഴുതിയിട്ടുള്ളത്; പതിനൊന്നു മണിക്കും പാതിരയ്ക്കും ഇടയില്‍ കേള്‍ക്കുകയുണ്ടായ രണ്ടു കൂട്ടവെടിക്കുശേഷം ഒന്നുംതന്നെയുണ്ടായിട്ടില്ല; പുലര്‍ച്ചയ്ക്കുമുന്‍പും ഇനി വഴിക്കോട്ടയെ കാര്യമായാക്രമിക്കുകയുണ്ടാവില്ല; പക്ഷേ, അതുകൊണ്ടു വൃത്യാസമൊന്നുമില്ല. ആ മനുഷ്യന്‍ ഈ യുദ്ധത്തില്‍ സംബന്ധിച്ചുകഴിഞ്ഞ നിമിഷം മുതല്‍ ആ മനുഷ്യന്റെ കാര്യം പോയതുതന്നെ: അയാള്‍ ചക്രപ്പല്ലുകളില്‍ കൂടുങ്ങിക്കഴിഞ്ഞു. ഴാങ് വാല്‍ഴാങ് രക്ഷപ്പെട്ടു എന്നു തോന്നി. അപ്പോള്‍ അയാളും കൊസെത്തും ഒരിക്കല്‍ക്കൂടി തനിച്ചാവാന്‍ പോകുന്നു. എതിരിന്നാരുമില്ലെന്നാവും; ഭാഗ്യം വീണ്ടും ആരംഭിക്കുന്നു. ഈ കത്ത് അയാള്‍ തന്റെ കീശയില്‍ത്തന്നെ വെക്കുകമാത്രമേ ചെയ്യേണ്ടതുള്ളു; ആ മനുഷ്യന്റെ കഥയെന്തായി എന്ന് ഒരിക്കലും കൊസെത്ത് ധരിക്കുകയില്ല. കാര്യം അതിന്റെ പാട്ടില്‍ നടന്നുകൊള്ളട്ടെ എന്നു വെക്കുകയേ ആകെ ഒന്നു ചെയ്യേണ്ടതുള്ളു. ഈ മനുഷ്യന്‍ രക്ഷപ്പെടാന്‍ വയ്യാ. അയാള്‍ ഇപ്പോള്‍ത്തന്നെ മരിച്ചിട്ടില്ലെങ്കില്‍, ഉടനെ മരിക്കുകയായി. നിശ്ചയം. എന്തു ഭാഗ്യം!
ഇതൊക്കെ പറഞ്ഞുകഴിഞ്ഞ ശേഷം, അയാള്‍ വ്യസനത്തിലാണ്ടു.
പിന്നീട് അയാള്‍ താഴത്തേക്കിറങ്ങി. വാതില്ക്കാവല്ക്കാരനെ വിളിച്ചുണര്‍ത്തി.
ഒരു മണിക്കൂര്‍കൂടി കഷ്ടിച്ചു കഴിഞ്ഞു, ഒരു രാഷ്ട്രീയരക്ഷിഭടന്റെ ശരിയായ വേഷത്തില്‍, ആയുധത്തോടുകുടി. ഴാങ് വാല്‍ഴാങ് പുറത്തേക്കിറങ്ങി. അയാളുടെ വേഷം മുഴുമിപ്പിക്കുവാന്‍ വേണ്ടതൊക്കെ വാതില്ക്കാവല്ക്കാരന്നു പ്രയാസം കൂടാതെ അയല്‍പക്കത്തുനിന്നു കിട്ടി. ഒരു നിറച്ച തോക്കും വെടിത്തിരകളെക്കൊണ്ടു നിറഞ്ഞ ഒരു വെടിത്തിരപ്പെട്ടിയും ഴാങ് വാല്‍ഴാങ്ങിന്റെ കൈയില്‍ വന്നു.
അയാള്‍ ചന്തപ്പുരകളുള്ള ആ ഭാഗത്തേക്കു വലിച്ചുനടന്നു.
ഈയിടയ്ക്കു ഗവ്രോഷ് ഒരപകടത്തില്‍പ്പെട്ടു.
റ്യൂ ദ്യു ഷോമിലെ റാന്തല്‍വിളക്കു മനഃപൂര്‍വ്വം എറിഞ്ഞുതകര്‍ത്തതിനു ശേഷം, ഗവ്മോഷ് റ്യൂ ദെ വില്ലോദ്രിയെത്തിലേക്കു കടന്നു; അവിടെ “ഒരു പൂച്ചയെപ്പോലും പുറത്തെങ്ങും കാണാതിരുന്നപ്പോള്‍, ഗവ്രോഷ് തന്നെക്കൊണ്ടു കഴിയുന്ന എല്ലാപാട്ടുകളും പാടിത്തീര്‍ക്കാന്‍ അതൊരു നല്ലതരമാണെന്നു നിശ്ചയിച്ചു. പാട്ടുപാടല്‍ കൊണ്ട് അവന്റെ ഗതിവേഗം മന്ദിക്കുകയല്ല ഉണ്ടായത്, നേരെമറിച്ച് അതിന്റെ ശക്തിയിരട്ടിച്ചു. ഉറങ്ങിയോ പേടിച്ചു മരവിച്ചോ നില്ക്കുന്ന വീടുകള്‍ക്കിടയിലൂടെ അവന്‍ ഈ മത്സരജനകങ്ങളായ ഈരടികളെ വിതയ്ക്കാന്‍ തുടങ്ങി.
“പക്ഷിയിരിമ്പകങ്ങളില്‍വെച്ചു ശകാരിക്കുകയായ്
പാഞ്ഞുപോയ് പോലു ’മതല’യിന്നലെ രാവില്‍,
സുന്ദരിപ്പെണ്‍കിടാങ്ങളെല്ലാരും പോകുമിടത്തേക്കു
തന്നെയൊരു റഷ്യക്കാരനുടെ പിന്നാലെ,
ഹേ. ചങ്ങാതി പിറോ’ പുലമ്പായ്ക. ’മില’യവളുടെ
ജനാലയ്ക്കല്‍ മുട്ടിയെന്നെ വിളിച്ചതിനാല്‍
വേശ്യകളെന്തസ്സ,ലെന്നെ വശീകരിച്ചോരാ വിഷം
മൊസ്യു ഓര്‍ഫിലയും തിന്നാല്‍ തല ചുറ്റിപ്പോം.
അനുരാഗമെനിക്കിഷ്ടമാണതിന്റെ ശണ്ഠകളും,
“അഞെയെനിക്കോമനയാം, “പമില’, “ലീസ്സും”.
പണ്ടുകാലം ’സുസെത്തി’ന്റെ പട്ടുടുപ്പു കണ്ടാല്‍ത്തീര്‍ന്നു
പെട്ടു തന്‍തൂഞെറികളിലെന്നുടെ ജീവന്‍.
കൂരിരുട്ടിലൂടേ നീതാന്‍ മിന്നുമ്പോളനുരാഗമേ,
ചാരുപനിനീര്‍പ്പൂമുടി ചൂടുന്നു “ലോല”:
അതിന്നായെന്നാത്മാവു ഞാനടിയറവെക്കും. വെക്കും;
അഹോ, ഴാന്നേ’നീയന്നൊരു കൊള്ളാവുന്ന നാള്‍
കണ്ണാടിയില്‍ നോക്കിച്ചമയുമ്പോളതാ, പറന്നുപോ-
യെന്നുടെ കര,ളതു നിന്‍ കൈയിലുണ്ടിന്നും.
രാത്രിനൃത്തം കഴിഞ്ഞിങ്ങു പോരുമ്പോഴാ “സ്തെല്ല’യെ ഞാൻ
പേര്‍ത്തും താരകള്‍ക്കു കാട്ടിച്ചൊന്നേന്‍ “കാണ്‍കെ ന്നായ്.”
പാടുന്നതോടുകൂടി ഗവ്രോഷ് തന്റെ ആംഗ്യക്കളിയും പൊടിപാറ്റിയിരുന്നു പല്ലവിയുടെ പ്രധാനഭാഗം ആംഗ്യമാണ്. പാഴ്മോന്തകളുടെ ഒരവസാനമറ്റ കലവറയായ അവന്റെ മുഖം ഒരു വമ്പിച്ച കാറ്റത്ത് ഒരു കീറത്തുണി കാണിക്കുന്നതിലധികം വളഞ്ഞുപിരിഞ്ഞവയും വൈകൃതമയങ്ങളുമായ ഗോഷ്ടികള്‍ പുറപ്പെടുവച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന്‍ തനിച്ചും അതു രാത്രിയുമായതുകൊണ്ട്, അവ ആരും കാണാനുണ്ടായിരുന്നില്ലെന്നല്ല, അവ ആര്‍ക്കും കാണാനും വയ്യായിരുന്നു. ഇത്തരം അനാവശ്യച്ചെലവുകള്‍ ഉണ്ടാകാറുണ്ട്.
പെട്ടെന്ന് അതാ അവന്‍ നിന്നു.
“നമുക്കു പാട്ടും കഥയുമൊന്നു നിര്‍ത്തുക, അവന്‍ പറഞ്ഞു.
അവന്റെ പൂച്ചക്കണ്ണ് ഒരു വണ്ടിപ്പടിയുടെ ചുമര്‍മാടത്തിനുള്ളില്‍ ഒരു പ്രപഞ്ചം കണ്ടെത്തി—എന്നുവെച്ചാല്‍ ഒരാളെയും ഒരു സാധനത്തെയും; സാധനം ഒരു കൈവണ്ടിയും, ആള്‍ അതിനുള്ളില്‍ കിടന്നുറങ്ങുന്ന ഒരു ഓവര്‍ഴെങ്കാരനുമായിരുന്നു. വണ്ടിയുടെ ഏര്‍ക്കാലുകള്‍ പാതവിരിയില്‍ മുട്ടിയിരുന്നു; ആ ഓവര്‍ ഴെങ്ങന്റെ തല വണ്ടിയുടെ മുന്‍വശത്തും; അയാളുടെ ദേഹം ആ ചായ്പിന്മേല്‍ ചുരുണ്ടു കിടക്കുന്നു; അയാളുടെ കാല്‍ നിലത്തു തൊട്ടിരുന്നു.
ഗവ്രോഷ് തന്റെ ലോകപരിചയംകൊണ്ട് അതൊരു കുടിയനാണെന്നു മനസ്സിലാക്കി. ഏതോ കച്ചവടപ്പിരിവുകാരന്‍ എന്തെന്നില്ലാതെ കുടിച്ച് എന്തെന്നില്ലാതെ ഉറങ്ങുകയാണ്.
“ഇതുതന്നെ,” ഗവ്രോഷ് വിചാരിച്ചു. “വേനല്ക്കാലത്തെ രാത്രി ഇതിനുള്ളതാണ്. വണ്ടി നമുക്കു ഭരണപരിവര്‍ത്തനത്തിനുവേണ്ടി കൈവശം വയ്ക്കുക; ഓവര്‍ഴെങ്ങനെ രാജവാഴ്ചയ്ക്കു വിട്ടുകൊടുക്കുക.”
ഈ മിന്നല്‍പ്രകാശംകൊണ്ട് അവന്റെ മനസ്സ്, അതാ, പെട്ടെന്നൊന്നു മിന്നി, “നമ്മുടെ വഴിക്കോട്ടയില്‍ ഈ വണ്ടി എന്തധികപ്രസംഗിയാവും.”
ഓവര്‍ഴെങ്ങന്‍ കൂര്‍ക്കം വലിക്കുകയാണ്.
ഗവ്രോഷ് പതുക്കെ വണ്ടി പിന്നില്‍നിന്ന് ഒരു വലി വലിച്ചു; ഓവര്‍ഴെങ്ങനെ മുന്‍പില്‍നിന്നും— എന്നുവെച്ചാല്‍, കാല്‍ പിടിച്ച്; ഒരൊറ്റ നിമിഷത്തിനുള്ളില്‍ ആ അക്ഷോഭ്യനായ ഓവര്‍ഴെങ്കാരന്‍ പാതവിരിയില്‍ നീണ്ടു മലര്‍ന്നു കിടക്കുകയായി.
വണ്ടി ഒഴിഞ്ഞുകിട്ടി.
എവിടെവെച്ചും അപ്രതീക്ഷിതത്വത്തോടെതിരിട്ടു നല്ല ശീലമുള്ളവനായ ഗവ്രോഷിനു സകലവും തന്റെ കൈയിലുണ്ട്. അവന്‍ തന്റെ കീശകളിലൊന്നില്‍ കൈയിട്ടു തപ്പി ഒരു കഷ്ണം കടലാസ്സും ഏതോ ആശാരിയുടെ കൈയില്‍നിന്നു തട്ടിയെടുത്ത ഒരു കഷ്ണം ചുകപ്പു പെന്‍സിലും പുറത്തേക്കെടുത്തു.
അവന്‍ എഴുതി
ഫ്രഞ്ച് പ്രജാവാഴ്ച’
“നിന്റെ വണ്ടി കിട്ടി.’
അവന്‍ അതിലൊപ്പിട്ടു: “ഗവ്രോഷ്.”
അതു കഴിഞ്ഞ് അപ്പോഴും കിടന്നു കൂര്‍ക്കംവലിക്കുകതന്നെയായിരുന്ന ഓവര്‍ ഴെങ്ങന്റെ പട്ടുമാര്‍ക്കുപ്പായക്കീശയില്‍ ആ കടലാസ്സിട്ടു. വണ്ടിയുടെ ഏര്‍ക്കാലുകള്‍ രണ്ടു കൈകൊണ്ടും പിടിച്ച് ആഹ്ലാദവും വിജയവും കലര്‍ന്ന ഒരാര്‍പ്പുവിളിയോടുകൂടി വണ്ടി പിന്നില്‍നിന്ന് ഉന്തിക്കൊണ്ടു നേരെ ഹാല്‍ പ്രദേശത്തേക്കുവെച്ചടിച്ചു.
ഇത് അപായകരമായിരുന്നു. രാജകീയമുദ്രാലയത്തില്‍ പാറാവുണ്ട്. ഗവ്രോഷ് ഇതു കരുതിയില്ല. നഗരപ്രാന്തങ്ങളിലെ രാഷ്ട്രീയഭടസംഘമായിരുന്നു അവിടെ പാറാവ്. ആ സൈസ്യാംശം ഉണരാന്‍ തുടങ്ങി; പാളയക്കട്ടിലുകളില്‍നിന്നു തലപൊന്തുകയായി. അടുത്തടുത്തുള്ള രണ്ടു തെരുവുറാന്തലുകളുടെ പൊട്ടിവീഴല്‍; കഴിയുന്നതും ഉച്ചത്തില്‍ പാടിവിട്ട ആ പാട്ട്. സൂര്യാസ്തമയത്തോടുകൂടി ഉറങ്ങാന്‍ നില്ക്കുന്നവയും നേരത്തേ തന്നെ വിളക്കു കെടുത്തുന്നവയുമായ ആ പേടിത്തൊണ്ടന്‍ തെരുവുകള്‍ക്ക് ഇതു കുറേ അധികമായിപ്പോയി. ഒന്നിലധികം മണിക്കൂറുകളായി ആ കുട്ടി ആ ശാന്തമായ ചെറുപ്രദേശത്തെങ്ങും ഒരിരമ്പമുണ്ടാക്കാന്‍ തുടങ്ങിയിട്ട്—ഒരു കുപ്പിക്കുള്ളില്‍ ഒരീച്ചയുണ്ടാക്കുന്ന ഇരമ്പം. ആ ചെറുസൈസ്യാംശത്തിന്റെ അധിപന്‍ ചെവിയോര്‍ത്തു. അയാള്‍ മനസ്സിരുത്തി അയാള്‍ ഒരു വിവേകശാലിയായിരുന്നു.
വണ്ടിയുടെ കമ്പം പിടിച്ച ചടചടെശ്ശബ്ദം, സൈന്യാധിപന്റെ കാത്തുനില്‍ പിനെ അങ്ങേ അറ്റത്തെത്തിച്ചു; ഒരു പരീക്ഷണത്തിനുറച്ചു.
“ഒരു കൂട്ടം മുഴുവനുമുണ്ട്!” അയാള്‍ പറഞ്ഞു, “കരുതിയേ വല്ലതും ചെയ്തുകൂടു.”
അരാജകത്വമാകുന്ന ഒരു സഹസ്രശീര്‍ഷസര്‍പ്പം കൂടിനുള്ളില്‍നിന്നു പുറത്തേക്കിറങ്ങി ആ വഴിയിലൂടെയുള്ള യാത്രയാണെന്നു തെളിഞ്ഞു.
സൈന്യാധിപന്‍ നല്ലവണ്ണം മനസ്സിരുത്തി കാല്‍ വെച്ചുകൊണ്ടു പാറാവുസ്ഥലത്തുനിന്നിറങ്ങി.
ഗവ്രോഷ് തന്റെ വണ്ടിയും പീന്നില്‍നിന്നുന്തി റ്യൂ ദെ വില്ലോദ്രിയെത്തിലേക്കു തിരിയാന്‍ തുടങ്ങുന്ന സമയത്തു, പെട്ടെന്ന്, ഒരു പട്ടാളവേഷത്തിന്റേയും ഒരു നീളന്‍ തൊപ്പിയുടേയും ഒരുദ്യോഗപ്പീലിയുടേയും ഒരു തോക്കിന്റേയും മുന്‍പില്‍ എത്തിമുട്ടി.
രണ്ടാമതൊരിക്കല്‍ക്കൂടി അവന്‍ നില്ക്കുക എന്നായി.
“ഓഹോ,” അവന്‍ പറഞ്ഞു, “ഇതദ്ദേഹമാണ്”. “ഹേ, സമാധാന രക്ഷേ. സലാം”
ഗവ്രോഷിന്റെ അമ്പരപ്പ് എപ്പോഴും ക്ഷണികവും ക്ഷണത്തില്‍ ഉരുകുന്നതുമാണ്.
“എടാ വികൃതി, എവിടേക്കു പോകുന്നു?” പട്ടാളമേലുദ്യോഗസ്ഥന്‍ ഉച്ചത്തില്‍ ചോദിച്ചു.
“ഹേ പൗരന്‍, ഗവ്രോഷ് തിരിച്ചടിച്ചു, “ ഞാന്‍ നിങ്ങളെ പ്രമാണി എന്നു വിളിച്ചില്ലല്ലോ. നിങ്ങള്‍ എന്തിനെന്നെ ശകാരിക്കുന്നു?”
”എടാ വികൃതി. എവിടെ പോകുന്നു?”
“മൊസ്യു’, ഗവ്രോഷ് തിരിച്ചടിച്ചു, “പക്ഷേ ഇന്നലെ നിങ്ങള്‍ ഒരു ഫലിതക്കാരനായിരുന്നിരിക്കാം; ഇന്നു രാവിലേക്കു നിങ്ങള്‍ മര്യാദക്കാരനല്ലാതായി.’
“എടാ തെമ്മാടി, നിയ്യെവിടെ പോകുന്നു എന്നാണ് ഞാന്‍ ചോദിച്ചത് ’
ഗവ്രോഷ് മറുപടി പറഞ്ഞു; “നിങ്ങള്‍ ഭംഗിയില്‍ സംസാരിക്കുന്നുണ്ട്. വാസ്തവത്തില്‍, ഒരിക്കലും നിങ്ങള്‍ക്ക് ആയ വയസ്സു കണ്ടാല്‍ തോന്നില്ല ഓരോ ഇഴയ്ക്ക് ഒരുനൂറു ഫ്രാങ്ക് വിലവെച്ചു നിങ്ങളുടെ തലമുടിയൊക്കെ വില്‍ക്കേണ്ടതാണ്. അഞ്ചുലക്ഷം ഫ്രാങ്ക് കൈയില്‍ക്കിട്ടും.”
എവിടെപ്പോകുന്നു? എവിടെപ്പോകുന്നു? എടാ, തലമുറിയ, എവിടേക്കാണ് യാത്ര?
ഗവ്രോഷ് പിന്നെയും തിരിച്ചടിച്ചു: “എന്തു തെമ്മാടിഭാഷ! ആളുകള്‍ നിങ്ങള്‍ക്ക് ആദ്യമായി മുല തന്ന സമയം നിങ്ങള്‍ വായ കുറെക്കൂടി നന്നായി വായ കഴുകേണ്ടിയിരുന്നു.”
സൈന്യാധിപന്‍ തോക്കിന്‍കുന്തം ചൂണ്ടി.
“എടാ കഴു, നിയ്യെവിടെ പോകുന്നുവെന്നു പറയുമോ, ഇല്ലയോ?”
“ഹേ, സൈന്യാധിപന്‍”, ഗവ്രോഷ് പറഞ്ഞു, “പ്രസവവേദനയില്‍ കിടക്കുന്ന എന്റെ ഭാര്യക്ക് ഒരു വൈദ്യനെ വിളിച്ചുകൊണ്ടു കൊടുക്കാനാണ് എന്റെ പോക്ക്.”
“ആയുധമെടുക്കുവിന്‍!’ പട്ടാളമേലുദ്യോഗസ്ഥന്‍ വിളിച്ചുപറഞ്ഞു.
ധീരോദാത്തന്മാരുടെ മിടുക്കു കിടക്കുന്നത് അവരെ അപകടപ്പെടുത്തിയതെന്തോ അതിനെക്കൊണ്ടുതന്നെ താന്താങ്ങളെ രക്ഷിപ്പിക്കുന്നതിലാണ്; ഒരു നോട്ടംകൊണ്ടു ഗവ്രോഷ് കാര്യമൊക്കെ മനസ്സിലാക്കി. അവനെ ബുദ്ധിമുട്ടിലാക്കിയതു വണ്ടിയാണ്; ആ വണ്ടിയുടെതന്നെ പണിയാണ് അവനെ രക്ഷിക്കുന്നതും.
സൈന്യാധിപന്‍ ഗവ്രോഷിന്റെ നേർക്കു പാഞ്ഞത്തി എന്നാകുമ്പോഴേക്ക്, ഒരു വെടിയുണ്ടയായി മാറ്റപ്പെട്ടതും ആ കുട്ടിയുടെ സകല ശക്തിയും ഉപയോഗിച്ചു മുന്‍പോട്ടു തള്ളപ്പെട്ടതുമായ ആ വണ്ടി അയാളുടെ മേലേക്കു ഭയങ്കരമായവിധം ചെന്നുകേറി; വയറ്റത്തു ശക്തിയില്‍ കുത്തേറ്റ പട്ടാളമേലുദ്യോഗസ്ഥന്‍ വഴിച്ചാലിലേക്ക് ഉരുണ്ടുവിരണ്ടു പിന്നോക്കം മറിയുകയും കൈയിലുണ്ടായിരുന്ന തോക്ക് ആകാശത്തേക്കു പൊട്ടിയൊഴിയുകയും ചെയ്തു.
സൈന്യാധ്യക്ഷന്റെ ആജ്ഞ കേട്ടു പാറാവുസ്ഥലത്തുള്ള ഭടന്മാരെല്ലാം കശപിശയായി പുറത്തേക്കു പാഞ്ഞെത്തി; വെടി കേട്ടതോടുകൂടി എല്ലാവരും ഉന്നം നോക്കാതെ ഒരിക്കല്‍ തോക്കൊഴിച്ചു, വീണ്ടും തിര വെയ്ക്കാന്‍ തുടങ്ങി; അതൊഴിച്ചു, പിന്നെയും അതുതന്നെ.
തോക്കിന്‍വെടികൊണ്ടുള്ള ഈ കുരുടക്കളി ഒരു കാല്‍മണിക്കൂര്‍നേരം നിലനിന്നു; അതൊഴിച്ചു, പിന്നെയും അതുതന്നെ.
ഈയിടയ്ക്കു പിന്നോക്കം ക്ഷണത്തില്‍ തിരിച്ചുപാഞ്ഞ ഗവ്രോഷ് അഞ്ചോ ആറോ തെരുവപ്പുറത്തു ചെന്ന്, ആങ്പ്ഫാങ് റൂഷിന്റെ മൂലയ്ക്കലുള്ള കല്ക്കുറ്റിയിന്മേല്‍ കിതച്ചുംകൊണ്ട് ഇരിപ്പായി.
അവന്‍ ചെവിയോര്‍ത്തു.
കുറച്ചിട അവിടെയിരുന്നു കിതച്ചതിനുശേഷം, അവന്‍ ആ കൂട്ടവെടി നടന്നേടത്തേക്കു തിരിച്ചു; അവന്‍ തന്റെ ഇടത്തെ കൈ മൂക്കുവരെ ഉയര്‍ത്തി മുന്നു പ്രാവശ്യം മുന്നോട്ടു നീട്ടിയതോടുകൂടി, വലത്തെ കൈകൊണ്ടു പിന്‍തലയ്ക്കടിച്ചു—പാരിസ്സിലെ തെരുവുതെണ്ടിലോകം ഫ്രഞ്ച് സ്തുതിനിന്ദയെ മുഴുവനും ഒതുക്കിക്കാണിക്കുന്നതും ഒരര നൂറ്റാണ്ടോളം നിലനിന്നതുകൊണ്ടു ശരിക്കു ഫലപ്രദവുമായിരുന്ന ഒരു രാജകീയാംഗ്യം.
ഈ ആഹ്ലാദത്തെ ഒരു വ്യസനമയമായ വിചാരം തകരാറാക്കി.
“അതേ, അവന്‍ പറഞ്ഞു, “ഞാന്‍ ചിരിച്ചു വയറു കൊളുത്തിക്കുന്നു. ഞാന്‍ സന്തോഷംകൊണ്ടു ഞെളിഞ്ഞു പിരിയുന്നു, ഞാന്‍ ആഹ്ലാദത്തില്‍ ആണ്ടു മുങ്ങുന്നു. പക്ഷേ, വഴി തെറ്റിയല്ലോ: എനിക്കിനി വളഞ്ഞു പോകേണ്ടിവരും. വേണ്ട സമയത്തേക്ക് വഴിക്കോട്ടയിലെത്തിയാല്‍ മതിയായിരുന്നു.”
അതോടുകൂടി അവന്‍ ഒരു പാച്ചില്‍ കൊടുത്തു.
പായുന്ന പാച്ചിലില്‍: “അപ്പോള്‍, കൂട്ടത്തില്‍ച്ചോദിക്കട്ടെ, ഞാനിപ്പോള്‍ എവിടെയാണ്?”
തെരുവുകളിലൂടെ ക്ഷണത്തില്‍ പാഞ്ഞുപോകുന്നതോടുകൂടി അവന്‍ വീണ്ടും തന്റെ പാട്ടു തുടങ്ങി: ഇരുട്ടില്‍ വ്യാപിച്ച അതിതാണ്:
“പക്ഷെയിങ്ങിന്നിയുമുണ്ടു തുറുങ്കു; ഞാന്‍
നിര്‍ത്തുവനിത്തരം രാജ്യരക്ഷ.
പന്തേറു വേണ്ടവരുണ്ടോ? പെരുംപന്തു
പാടേ തകര്‍ത്തു പഴയ ലോകം.
ചങ്ങാതിമാര്‍കളേ, നമ്മള്‍ക്കു നമ്മുടെ
മുണ്ടന്‍വടികൊണ്ടു തച്ചുടയ്ക്കു,
പട്ടുടുപ്പിട്ടു ഞെളിയുന്ന രാജത്വ-
മെങ്ങുവാനാ “ലുവ്യ’ക്കോവിലകം.
ഞങ്ങള്‍ തുറപ്പിക്കയുണ്ടായതിന്‍പടി -
യന്നു; പത്താമനാം ഷാറലന്നാള്‍
ഒട്ടിപ്പിടിച്ചിരുന്നില്ലാ,ത്തിരുമേനി
പറ്റുകള്‍ നീങ്ങിപ്പുറത്തു ചാടി.”
പാറാവുസൈന്യത്തിന്റെ ആയുധമെടുക്കല്‍ വെറുതെയായില്ല. വണ്ടി അവര്‍ പിടിച്ചെടുത്തു; ആ കുടിയനെ അവര്‍ തടവുകാരനാക്കി. ആദ്യം പറഞ്ഞതിനെ അവര്‍ ആലയിലിട്ടു രണ്ടാമതു പറഞ്ഞ ആളെ ഒരൊറ്റുകാരനെന്ന നിലയില്‍ യുദ്ധസദസ്സില്‍വെച്ചു പിന്നീടു കുറച്ചധികം ബുദ്ധിമുട്ടിച്ചു. ഈ കാര്യത്തില്‍ അന്നത്തെ മന്ത്രിസഭ സമുദായരക്ഷയിലുള്ള അതിന്റെ അക്ഷീണമായ ശ്രദ്ധയെ തെളിയിച്ചു.
തൊംപ്സ് പ്രദേശത്തുള്ള ഒരൈതിഹ്യമായി നിലനിന്ന ഗവ്രോഷിന്റെ ഈ പരാശ്രമം മറെയിലെ വൃദ്ധപ്രമാണികളുടെ ഏറ്റവും ഭയങ്കരങ്ങളായ സ്മരണകളില്‍ ഒന്നാണ്; അവരുടെ ഓര്‍മ്മയില്‍ അതിനുള്ള പേര്‍ ഇതാണ്: “രാജകീയമുദ്രാലയത്തിലെ പാറാവുസൈന്യം രാത്രിയില്‍ നടത്തിയ ആക്രമണം.”