images/hugo-24.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.2.1
വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടി

ഴാവേറെ വഴിതിരിച്ചുകൊടുത്ത ആ കെണിയുടെ അപ്രതീക്ഷിതവിധത്തിലുള്ള അവസാനം മരിയുസ് നോക്കിക്കണ്ടു; എന്നാൽ ഴാവേർ മൂന്നു കൂലിവണ്ടികളിൽ തന്റെ തടവുപുള്ളികളേയും കയറ്റി ആ വീട്ടിൽനിന്നു പോയ ഉടനേത്തന്നെ, മരിയുസ്സും പതുക്കെ അവിടെനിന്നിറങ്ങി. വൈകുന്നേരം ഒമ്പതുമണിയേ ആയിട്ടുള്ളു. മരിയുസ് നേരെ കുർഫെരാക്കിന്റെ താമസസ്ഥലത്തേക്കുനടന്നു. കുർഫെരാക് ലാറ്റിൻ ക്വാർട്ടറിലെ അക്ഷോഭ്യനായ പാർപ്പുകാരനല്ലാതായിരിക്കുന്നു; അയാൾ ‘രാജ്യഭരണസംബന്ധികളായ ചില കാരണങ്ങളാൽ’ റ്യു ദ് ലാ വൈറ്റി എന്ന പ്രദേശത്തേക്കു താമസം മാറ്റി; അക്കാലത്തു രാജ്യകലഹം ചെന്നു സ്വയം പ്രതിഷ്ഠിക്കപ്പെടുവാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമായിരുന്നു അത്. മരിയുസ് കുർഫെരാക്കോടു പറഞ്ഞു, ‘ഞാൻ നിങ്ങളുടെ കൂടെ കിടന്നുറങ്ങാനാണ് വന്നത്.’ കുർഫെരാക് തന്റെ കിടയ്ക്കമേൽനിന്ന് ഒരുമെത്ത വലിച്ചെടുത്തു.— അതിൽ രണ്ടെണ്ണമുണ്ടായിരുന്നു—നിലത്തു വിരിച്ചിട്ടുപറഞ്ഞു: ‘അവിടെ.’

പിറ്റേദിവസം രാവിലെ ഏഴുമണിക്കു മരിയുസ് ചെറ്റപ്പുരയിലേക്കു തിരിച്ചുചെന്നു. മദാം ബുഴോങ്ങിനു കൊടുപ്പാൻ ബാക്കിയുള്ള വാടക തീർത്തു. സ്വന്തം പുസ്തകങ്ങളൊക്കെ കെട്ടാക്കി, കിടപ്പുസാമാനം മേശ, വലിപ്പുപെട്ടി, രണ്ടു കസാലകൾ ഒക്കെയെടുത്ത് ഒരു കൈവണ്ടിയിൽ കയറ്റി, മേൽവിലാസംകൂടി കൊടുത്തേല്പ്പിക്കാതെ, അവിടെനിന്നു നടന്നു; അതുകാരണം തലേ ദിവസത്തെ സംഭവങ്ങളെപ്പറ്റി ചോദിച്ചറിവാൻവേണ്ടി ഴാവേർ ഉച്ചയ്ക്കുമുൻപായി അവിടെ മടങ്ങിച്ചെന്ന സമയത്തു മദാം ബുഴോങ്ങിനെ മാത്രമേ വീട്ടിൽ കണ്ടുള്ളു. അവൾ മറുപടിപറഞ്ഞു: ‘പോയി.’

തലേദിവസത്തെ പിടിക്കപ്പെട്ട തട്ടിപ്പറിക്കാരുടെ ഏതാണ്ട് ഒരു കൂട്ടുകാരനാണ് മരിയുസ്സെന്നു മദാം ബുഴോങ്ങിന് ഉറപ്പുണ്ടായിരുന്നു. ‘ആരെങ്കിലും പറയുമോ അത്?’ അവൾ ആ പ്രദേശത്തെ ഒരു പടികാവല്ക്കാരിയോട് അത്ഭുതപ്പെട്ടുപറഞ്ഞു, ‘കണ്ടാൽ ഒരു പെൺകിടാവിന്റെ മട്ടുള്ള ആ ഒരു ചെറുപ്പക്കാരൻ!’

ഈ പെട്ടെന്നുണ്ടായ സ്ഥലമാറ്റത്തിൽ മരിയുസ്സിനു രണ്ടു കാരണമാണ്. ഒന്നാമത്തത്, ആ വീട്ടിനെപ്പറ്റി അയാൾക്കൊരു ഭയമായി—അവിടെവെച്ച്, അത്രയുംഅടുത്തുവെച്ച്, ഒരു സമയം ആ ദുഷ്ടനായ ധനവാനെക്കാൾ, ദുഷ്ടനായ ദരിദ്രനെക്കാൾ, അധികം ഭയങ്കരമായിരുന്ന ഒരു സാമുദായികവിരൂപത അതിന്റെ ഏറ്റവും അസഹ്യതരവും ഏറ്റവും നിഷ്ഠുരതരവുമായ നിലയിൽ വളർന്നുണ്ടായത് അയാൾ കണ്ടുവല്ലോ. രണ്ടാമത്തത്, ഇനിയുണ്ടാവാൻ പോകുന്ന കേസ്സിൽ ഒരു സാക്ഷിയായിത്തീർന്നു, തെനാർദിയെർക്കെതിരായി മൊഴികൊടുക്കേണ്ടിവരുന്നത് അയാൾക്ക് അത്ര പ്രിയമായി തോന്നിയില്ല.

ആ ചെറുപ്പക്കാരൻ—പേർ ഴാവേർ ഓർമ്മവിട്ടു—പേടിച്ചു പറഞ്ഞതായിരിക്കണമെന്ന്, അല്ലെങ്കിൽ ആ കെണിക്കുശേഷം അയാൾ വീട്ടിലേക്കു തിരിച്ചുചെല്ലുക തന്നെ ഉണ്ടായിട്ടില്ലെന്ന്, ഇൻസ്പെക്ടർ വിചാരിച്ചു; അയാളെ കണ്ടുപിടിപ്പാൻ ഗാവേർ ചില ശ്രമങ്ങളൊക്കെ ചെയ്തു; പക്ഷേ, ഫലമുണ്ടായില്ല.

ഒരു മാസം കഴിഞ്ഞു; ഒന്നുകൂടി കഴിഞ്ഞു. മരിയുസ്സിന്റെ താമസം കുർഫെരാക്കിന്റെ കൂടെത്തന്നെയായിരുന്നു. കോടതികളിൽ എപ്പോഴും ചെന്നുകൂടാറുള്ള ഒരു ചെറുപ്പക്കാരൻ വക്കീലോടു ചോദിച്ചു, തെനാർദിയെർ തടവിൽത്തന്നെയാണെന്നുള്ള വസ്തുത അയാൾ മനസ്സിലാക്കി. എല്ലാ തിങ്കളാഴ്ചയും തെനാർദിയെർക്കു കൊടുക്കാൻവേണ്ടി അഞ്ചു ഫ്രാങ്ക് അയാൾ ജെയിലിലെ ഗുമസ്തൻവശം കൊടുക്കും.

പണം തീർന്നപ്പോൾ മരിയുസ് കുർഫെരാക്കോട് അഞ്ചു ഫ്രാങ്ക് കടം മേടിച്ചു. ജീവകാലത്തിനിടയിൽ ഒന്നാമതായിട്ടാണ് മരിയുസ് കടം വാങ്ങുന്നത്. തിങ്കളാഴ്ചതോറുമുള്ള ഈ അഞ്ചു ഫ്രാങ്ക്: അതു കടം കൊടുക്കുന്ന കുർഫെരാക്കിനും, അതു കിട്ടിയിരുന്ന തെനാർദിയെർക്കും ഒരുപോലെ, ഒരു കടംകഥയായിരുന്നു. ‘ഇതാർക്കാണ് കൊടുക്കുന്നത്?’

കുർഫെരാക് വിചാരിച്ചു. ‘എനിക്കിത് എവിടെനിന്നു വരുന്നു?’ തെനാരദിയെർ സ്വയം ചോദിച്ചു.

പോരാത്തതിനു മരിയുസ്സിന്റെ ഹൃദയം തകർന്നിരുന്നു. ഒരിക്കൽക്കൂടി ഒരുതട്ടുവാതിൽപ്പഴുതിലൂടെ സകലവും പുറത്തേക്കു ചാടിക്കളഞ്ഞു. അയാൾ യാതൊന്നും മുൻപിൽ കാണാതെയായി; അയാളുടെ ജീവിതം വീണ്ടും നിഗൂഢതയിൽ കുഴിച്ചുമൂടപ്പെട്ടു! ആ അന്ധകാരത്തിൽ അയാൾ തപ്പിപ്പിടിച്ചു നടന്നു. ആ നിഴല്പ്പാടിൽ അയാൾ, തനിക്കു വളരെ അടുത്തായി, താൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയേയും അവളുടെ അച്ഛനെന്നുതോന്നിയ ആ വൃദ്ധനേയും—ഈ ലോകത്തിൽ അയാൾക്ക് ആകെയുള്ള മുതലും ആശാമാർഗ്ഗവുമായ ആ രണ്ട് അജ്ഞാതസത്ത്വങ്ങളെ—ഒരു നിമിഷനേരം കണ്ടെത്തി; അവരെ കൈയിലാക്കാൻ അയാൾ തുടങ്ങുമ്പോഴേക്ക് ഒരു കൊടുങ്കാറ്റ് ആ നിഴലുകളെയെല്ലാം കൊണ്ടുനടന്നു. എത്രതന്നെ ഭയങ്കരമായ കൂട്ടിമുട്ടലിൽപ്പോലും, സത്യത്തിന്റേയും തീർച്ചയുടേയും ഒരു തീപ്പൊരി പുറപ്പെടുകയുണ്ടായില്ല. ഒരൂഹത്തിനും നിവൃത്തിയില്ല. അറിഞ്ഞു എന്ന് ഒരിക്കൽ കരുതിയ പേർകൂടി അയാളെക്കൊണ്ടു മനസ്സിലാക്കാൻ കഴിഞ്ഞില്ല. നിശ്ചയമായും അത് ഉർസൂൽ അല്ല. വാനമ്പാടിപക്ഷി എന്നത് ഒരു ശകാരപ്പേരാണ്. പിന്നെ ആ വൃദ്ധനെപ്പറ്റി എന്താണ് വിചാരിക്കേണ്ടത്? അയാൾ വാസ്തവമായി പൊല്ലീസ്സുകാരിൽനിന്ന് ഒളിച്ചുനടക്കയാണോ? അനാഥശാലയ്ക്കടുത്തുവെച്ചു മരിയുസ്സ് കണ്ടുമുട്ടുകയുണ്ടായ ആ നരച്ച കൂലിപ്പണിക്കാരനെ ഓർമ്മ വന്നു. ആ കൂലിപ്പണിക്കാരനും മൊസ്യ ലെബ്ലാങ്ങും ഒരേ ആളായിരിക്കണമെന്ന് ഇപ്പോൾ തോന്നുന്നു. അപ്പോൾ അയാൾവേഷം മാറി നടക്കയാണോ? സ്തുത്യർഹവും സംശയജനകവുമായ രണ്ടു ഭാഗമുണ്ട് ആ മനുഷ്യനിൽ. എന്തുകൊണ്ട് അയാൾ ലഹളകൂട്ടിയില്ല? എന്തിന് അയാൾ പാഞ്ഞുകളഞ്ഞു അയാൾ ആ പെൺകിടാവിന്റെ അച്ഛനാണോ, അച്ഛനല്ലേ? ചുരുക്കിപ്പറഞ്ഞാൽ, തെനാർദിയെർ തനിക്കു മനസ്സിലായി എന്നു കരുതിയ ആ ആൾ തന്നെയാണോ വാസ്തവത്തിൽ അയാൾ? തെനാർദിയെർക്കു തെറ്റിപ്പോയിരിക്കാം ഇവയൊക്കെ ശരിപ്പെട്ടു കിട്ടാത്ത വിഷമതകളായിത്തീർന്നു. ഇവയൊന്നും ലൂക്സെംബുറിലെ ചെറുപ്പക്കാരിയുടെ ദേവസ്ത്രീജനോചിതമായ സൗന്ദര്യത്തിനു യാതൊരു കോട്ടവും വരുത്തിയില്ല എന്നുള്ളത് പരമാർത്ഥമാണ്. ഹൃദയഭേദകമായ സങ്കടം; മരിയുസ് ഹൃദയത്തിൽ ഒരു വികാരാവേഗവും കണ്ണിന്മുമ്പിൽ അന്ധകാരവും കൊണ്ടുനടന്നു. അയാൾ മുൻപോട്ട് തള്ളപ്പെടുകയും പിൻപോട്ട് വലിക്കപ്പെടുകയും ചെയ്യുന്നു; അങ്ങനെ, അയാൾക്കനങ്ങാൻ വയ്യാ. അനുരാഗമൊഴികെ, മറ്റുള്ളതൊക്കെ മറഞ്ഞു. അനുരാഗത്തെ സംബന്ധിച്ചേടത്തോളംതന്നെ, പ്രകൃതിബോധങ്ങളും ആ അപ്രതീക്ഷിതങ്ങളായ കുത്തിപ്പിടിക്കലുകളും അയാൾക്കില്ലാതായി. സാധാരണമായി, നമ്മെ കത്തിക്കുന്ന ഈ അഗ്നിജ്വാല നമുക്കു കുറച്ചു വെളിച്ചമുണ്ടാക്കുകയും പുറത്തേക്കു ചില പ്രയോജനകരങ്ങളായ നാളങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യും; എന്നാൽ അനുരാഗ വികാരത്തിന്റെ ഈ മൗനോപദേശങ്ങളെക്കൂടി മരിയുസ് കേൾക്കാതായി. അയാൾ ഒരിക്കലും ഇങ്ങനെ തന്നെത്താൻ പറഞ്ഞില്ല; ‘എന്താണ് ഇന്ന സ്ഥലത്തേക്കൊന്നു പോയാൽ? അങ്ങനെയൊരു കാര്യം എന്താണ് ഒന്നു പ്രവർത്തിച്ചു നോക്കിയാൽ?’ ഉർസൂൽ എന്നു വിളിക്കാൻ വയ്യാതായ ആ പെൺകുട്ടി ഒരിടത്തുണ്ട്; എവിടേക്കാണ് പോയിനോക്കേണ്ടതെന്നു യാതൊന്നും അയാൾക്കു പറഞ്ഞു കൊടുത്തില്ല. അയാളുടെ ജീവിതം മുഴുവനും രണ്ടുവാക്കുകൊണ്ടു കഴിഞ്ഞു; കണ്ണോടാത്ത ഒരു മഞ്ഞിൻപുകയ്ക്കുള്ളിലെ തികഞ്ഞ സംശയസ്ഥിതി. അവളെ ഒരിക്കൽക്കൂടി കാണുക; അയാൾ അപ്പോഴും അതാശിച്ചിരുന്നു; പക്ഷേ, അതുണ്ടാവുമെന്ന് അയാൾ കരുതാതായി.

എല്ലാം തികയുന്നതിന്ന്, അയാളുടെ ദാരിദ്യവും തിരിച്ചെത്തി. ആ മരവിപ്പിക്കുന്ന നിശ്വാസം തന്റെ അടുത്തുണ്ടെന്നു,കാലിന്റെ മടമ്പും തൊട്ടുകൊണ്ടുണ്ടെന്ന്, അയാൾക്കനുഭവമായി. മനോവേദനകൾക്കിടയിൽ, ഇതിനൊക്കെ വളരെ മുൻപുതന്നെ, അയാൾ പ്രവൃത്തി വെണ്ടെന്നുവെച്ചിരുന്നു; പ്രവൃത്തിയില്ലാതാകുന്നതുപോലെ അപകടം പിടിച്ചതു വേറൊന്നില്ല. അതു മറഞ്ഞുകളയുന്ന ഒരു സാത്മ്യമാണ്. ക്ഷണത്തിൽ ഒഴിച്ചുകളയാവുന്നതും വീണ്ടും കൈയിലാക്കുവാൻ വളരെ പ്രയാസമുള്ളതുമായ ഒരു സാത്മ്യം.

വിവേകപൂർവ്വമായി മാത്രയനുസരിച്ചു പെരുമാറുന്ന ഒരുറക്കുമരുന്നുപോലെ, കുറച്ചൊക്കെ മനോരാജ്യം വിചാരിക്കൽ നല്ലതാണ്. ചില സമയത്തു ദുസ്സഹമായിത്തീരുന്ന പ്രസവവേദനയിൽപ്പെട്ട മനസ്സിന്റെ അസ്വാസ്ഥ്യത്തിന് അത് ഒരു മയക്കം കൊടുക്കുകയും, പരിശുദ്ധമായ ആലോചനയുടെ അതികഠിനങ്ങളായ മുഖരേഖകളെ ശരിപ്പെടുത്തുന്ന ഒരു സൗരമ്യവും ശുദ്ധവുമായ ചിന്തയെ ആത്മാവിൽ ഉണ്ടാക്കിവെയ്ക്കുകയും, അങ്ങുമിങ്ങുമുള്ള കുഴികളെ തൂക്കുകയും, വിചാരങ്ങളെ കൂട്ടിച്ചേർക്കുകയും, അവരുടെ മുനമ്പുകളെ തേച്ചുരുട്ടുകയും ചെയ്യുന്നു. പക്ഷേ, അതിയായ മനോരാജ്യം ആണ്ടുകളയുന്നു, മുങ്ങിച്ചാവുന്നു. ആലോചനയിൽനിന്നു മനോരാജ്യത്തിലേക്കു തികച്ചും ഇടിഞ്ഞുവീഴുന്ന ആലോചനാശീലന്റെ കഥ കഷ്ടമാണ്. വീണ്ടും അതേവിധം എളുപ്പത്തിൽ മുകളിലേക്കു കയറാമെന്ന് അയാൾ വിചാരിക്കുന്നു; ആകപ്പാടെ രണ്ടും ഒന്നുതന്നെയാണെന്ന് അയാൾ സ്വയം പറയുന്നു. അബദ്ധം.

ആലോചന ബുദ്ധിയുടെ പ്രവൃത്തിയാണ്; മനോരാജ്യം അതിന്റെ വിഷയാസക്തിയും. ആലോചനയുടെ സ്ഥാനത്തു മനോരാജ്യത്തെ വെയ്ക്കുന്നതു ഭക്ഷണ സാധനത്തെ വിഷദ്രവ്യത്തോടു കൂട്ടിക്കലർത്തുകയാണ്.

വായനക്കാർ ഓർമ്മിക്കുന്നതുപോലെ, മരിയുസ് അങ്ങനെയാണ് ആരംഭിച്ചത്. വികാരാവേഗം മീതെ കയറി; ഉദ്ദേശ്യമോ അടിത്തട്ടോ ഇല്ലാത്ത കമ്പങ്ങളിലേക്ക് അയാളെ ഉപായത്തിൽ ഉറക്കിയിടുന്ന പണി മുഴുമിപ്പിച്ചു. മനോരാജ്യം വിചാരിക്കുവാനായിട്ടല്ലാതെ ആരും തന്നിൽനിന്നു പുറത്തേക്കിറങ്ങാറില്ല. വെറുതെയുള്ള പണി. ക്ഷോഭമയവും കെട്ടിനില്ക്കുന്നതുമായ നീർച്ചുഴി. പിന്നെ, പ്രവൃത്തി കുറയുന്തോറും ആവശ്യം കൂടുകയും ചെയ്യുന്നു. ഇതൊരു പ്രകൃതിനിയമമാണ്. മനോരാജ്യത്തിലുള്ള മനുഷ്യൻ പ്രായേണ ധാരാളിയും അലസനുമാണ്; അഴച്ചിട്ട മനസ്സിനു ജീവിതത്തെ പിടിച്ചടുപ്പിച്ചുനിർത്താൻ വയ്യാ.

അത്തരം ജീവിതത്തിൽ ദോഷവും ഗുണവുമുണ്ട്. അശക്തി ദോഷകരമാണെങ്കിൽ ഔദാര്യം ഗുണകരവുമാണ്. പക്ഷേ, ഉദാരനും മാന്യനും പ്രവൃത്തി യാതൊന്നുമില്ലാത്തവനുമായ ദരിദ്രന്റെ കാര്യം പോയതുതന്നെ. വരവുകളൊക്കെത്തീർന്നു; ചെലവു വർദ്ധിച്ചും വരുന്നു.

ഏറ്റവുമധികം മര്യാദയുള്ളവരും ഏറ്റവുമധികം മനസ്സുറപ്പുള്ളവരുമെന്ന പോലെ ഏറ്റവുമധികം ശക്തിക്കുറവാർന്നവരും ഏറ്റവുമധികം ദുഃസ്വഭാവം ചേർന്നവരും കൂടി വലിച്ചിറക്കപ്പെടുന്നതും ആത്മഹത്യയോ ദു ദുഷ്പ്രവൃത്തിയോ ആകുന്ന കുഴിയിൽച്ചെന്നവസാനിക്കുന്നതുമായ ഒരു അപായകരമായ കടുംതൂക്കം.

ആലോചിക്കാൻ വേണ്ടിയുള്ള പുറത്തേക്കു പോകലിന്റെ ശക്തി കൂടികൂടിആൾ വെള്ളത്തിൽ ചെന്നു ചാടുന്ന ഒരു ദിവസം ഉണ്ടായിരുന്നു. മനോരാജ്യത്തിന്റെ ആധിക്യം എസ്കുസ്സിനേയും ലെബ്രായേയും പോലെയുള്ള ആളുകളെ വളർത്തിയുണ്ടാക്കുന്നു.

മരിയുസ് ഈ കടുംതുക്കത്തിലൂടെ പതുക്കെ ആ കാണാതെ കണ്ട പെൺകുട്ടിയുടെ മേൽ ദൃഷ്ടിപതിച്ചുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു. ഞങ്ങൾ ഈ എഴുതിയത് അത്ഭുതകരമായിത്തോന്നും; പക്ഷേ, വാസ്തവമാണ്. കാണാനില്ലാതായ ഒരാളെപ്പറ്റിയുള്ള ഓർമ്മ ഹൃദയത്തിന്റെ അന്ധകാരത്തിൽ വെച്ചു കത്തിയാളുന്നു; എത്രകണ്ടധികം മറയപ്പെടുന്നുവോ അത്രകണ്ടധികം അതു കത്തുന്നു; കുണ്ഠിതത്തോടുകൂടിയതും നൈരാശ്യപ്പെടുന്നതുമായ ആത്മാവു ചക്രവാളത്തിനു മുകളിൽ ആ വെളിച്ചത്തെ കണ്ടെത്തുന്നു; ആന്തരമായ രാത്രിയിലെ നക്ഷത്രം. അവൾ - മരിയുസ്സിന്റെ ആലോചന മുഴുവനും അതായി. മറ്റു യാതൊന്നിനെപ്പറ്റിയും അയാൾ ആലോചിച്ചില്ല; തന്റെ പഴയ പുറംകുപ്പായം ഒരു കൊള്ളരുതാത്ത കുപ്പായമായി എന്നും, പുതിയ പുറംകുപ്പായം പഴയതായിത്തുടങ്ങി എന്നും, ഉൾക്കുപ്പായങ്ങൾ പിഞ്ഞിത്തുടങ്ങിയെന്നും, തൊപ്പി പിഞ്ഞിത്തുടങ്ങിയെന്നും, ബൂട്ടുസ്സുകൾ കൊള്ളരുതാതായിയെന്നും അയാൾക്ക് ഏതാണ്ടു ബോധം വന്നു. അയാൾ സ്വയം പറഞ്ഞും: ‘മരിക്കുന്നതിനു മുൻപായി ഒരിക്കൽക്കൂടി അവളെ കാണാൻ!’

ഒരു രസമുള്ള വിചാരംമാത്രം അയാൾക്കു ശേഷിച്ചു കിട്ടിയിട്ടുണ്ട്, അവൾക്കുതന്നെ സ്നേഹമുണ്ട്; അവളുടെ നോട്ടം അതറിയിച്ചിരുന്നു; അവൾക്ക് തന്റെ പേരറിഞ്ഞുകൂടെങ്കിലും, അവൾ തന്റെ ആത്മാവിനെ മനസ്സിലാക്കിയിട്ടുണ്ട്: അവൾ എവിടെയായിരുന്നാലും, ആ സ്ഥലം എത്രതന്നെ നിഗൂഢമായിരുന്നാലും, അവൾ തന്നെ സ്നേഹിക്കുന്നുണ്ട്—ഒരു സമയം. താൻ അവളെപ്പറ്റി വിചാരിക്കുന്നതു പോലെ, അവൾ തന്നെപ്പറ്റിയും വിചാരിക്കുന്നില്ലെന്ന് ആർക്കറിയും? ചിലപ്പോൾ, അനുരാഗമുള്ള ഏതൊരു ഹൃദയവും അനുഭവിച്ചിട്ടുള്ള അത്തരം അനിർവചനീയങ്ങളായ സമയങ്ങളിൽ, വ്യസനത്തിനല്ലാതെ മറ്റൊന്നിനും കാരണമുണ്ടായിരുന്നില്ലെങ്കിലും സന്തോഷത്തിന്റെ ഒരു നിഗൂഢചലനം അനുഭവപ്പെടുന്ന സമയങ്ങളിൽ.

അയാൾ സ്വയം പറയും: ‘അവളുടെ വിചാരങ്ങളാണ് എന്റെ അടുക്കലേക്ക് വരുന്നത്?’ ഉടനെ അയാൾ തുടർന്നു പറയും: ‘ഒരു സമയം എന്റെ ആലോചനകൾ അവളുടെ അടുക്കലും എത്തുന്നുണ്ടാവും.’ ഈ കമ്പം— ഉത്തരക്ഷണത്തിൽ അയാൾ തലയിളക്കിയെങ്കിലും ആട്ടെ—ചിലപ്പോഴൊക്കെ ആശയുടെ മട്ടുപിടിച്ച പ്രകാശനാളങ്ങളെ അയാളുടെ ആത്മാവിലേക്കു പുറപ്പെടുവിക്കുവാൻ മതിയായിരുന്നു. ഇടയ്ക്കിടയ്ക്കു, വിശേഷിച്ചും മനോരാജ്യക്കാർക്കുകൂടിയും ഏറ്റവുമധികം കുണ്ഠിതപ്രദമായ വൈകുന്നേരങ്ങളിൽ, തന്റെ തലച്ചോറിൽ നിറഞ്ഞുനില്ക്കുന്ന ഏറ്റവുമധികം ശുദ്ധിയുള്ളതും ഏറ്റവുമധികം പൊതുവേ പറ്റുന്നതും ഏറ്റവുമധികം ആദർശപരവുമായ മനോരാജ്യത്തെ മറ്റൊന്നും എഴുതാത്ത ഒരു നോട്ടുപുസ്തകത്തിൽ അയാൾ കുറിച്ചിടാറുണ്ടായിരുന്നു. ഇതിനെ അയാൾ ‘അവൾക്കെഴുത്തെഴുതുക’ എന്നാണു പറയാറ്.

അയാളുടെ ബുദ്ധിക്കു തകരാറു പറ്റിയിരുന്നു എന്നു വിചാരിക്കരുത്. നേരേമറിച്ച് ഏതെങ്കിലും ഉറച്ച ഒരു കാര്യത്തിനുവേണ്ടി പ്രവർത്തിക്കാനും അങ്ങോട്ടു ദൃഢതയോടുകൂടി അടുക്കുവാനുമുള്ള ശക്തി അയാൾക്കില്ലാതായിയെങ്കിലും, മുൻപത്തെക്കാളെല്ലാമധികം ഋജുത്വവും സുക്ഷ്മദൃഷ്ടിയും അയാൾക്കുണ്ടായിവന്നു. സവിശേഷമെങ്കിലും ശാന്തവും പരമാർത്ഥവുമായ ഒരു വെളിച്ചത്തു മരീയുസ് തന്റെ കണ്ണിൻമുൻപിലൂടെ പോകുന്ന സകലത്തേയും ഏറ്റവുമധികം ഉദാസീനങ്ങളായ പ്രവൃത്തികളേയും ആളുകളേയുംകൂടി, നോക്കി പരിശോധിച്ചുപോന്നു; അയാൾ സകലത്തെക്കുറിച്ചും ഒരുതരം സമര്യാദമായ കുണ്ഠിതത്തോടും നിഷ്കളങ്കമായ പക്ഷപാതരാഹിത്യത്തോടുംകൂടി നിരൂപണം ചെയ്തു ശരിയായ അഭിപ്രായം പറഞ്ഞിരുന്നു. ഏതാണ്ടു തികച്ചും ആശയിൽനിന്നു വേർപെട്ടിരുന്ന അയാളുടെ വിധി ദൂരത്തേക്ക് വാങ്ങിനില്ക്കയും മുകളിലേക്കു പറന്നുചെല്ലുകയും ചെയ്തിരുന്നു.

മനസ്സിന്റെ ഏതാദൃശസ്ഥിതിയിൽ യാതൊന്നും അയാളുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞില്ല; യാതൊന്നും അയാളെ വഞ്ചിച്ചില്ല; ഓരോ നിമിഷത്തിലും അയാൾ ജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെയും വിധിയുടെയും അടിസ്ഥാനംകണ്ടുപിടിക്കയായിരുന്നു. കഠിനമായ മനോവേദനയുടെ നടുക്കും, സ്നേഹവും സഹതാപവും കൊൾവാൻ കഴിവുള്ളതായ ഒരാത്മാവ് ഈശ്വരനാൽ നല്കപ്പെട്ടിട്ടുള്ളതാർക്കോ ആ മനുഷ്യൻ ഭാഗ്യവാനാണ്! ഈ ലോകത്തിലുള്ളവയേയും മനുഷ്യന്റെ ഹൃദയത്തേയും ഈ ഇരട്ടവെളിച്ചത്തിലൂടെ നോക്കിക്കണ്ടിട്ടില്ലാത്തവൻ പരമാർത്ഥവസ്തുവെസ്സംബന്ധിച്ച യാതൊന്നും കണ്ടിട്ടില്ല, യാതൊന്നുംഅറിഞ്ഞിട്ടുമില്ല.

സ്നേഹിക്കുകയും സഹതാപപ്പെടുകയും ചെയ്യുന്ന ആത്മാവ് ഒരുതരം വിശിഷ്ടതയിലാണ് നില്ക്കുന്നത്.

ഏതായാലും ദിവസങ്ങൾ കഴിഞ്ഞുപോയി, പുതുതായി യാതൊന്നുമുണ്ടായില്ല. അയാൾക്കു നടന്നുതീർക്കാൻ ബാക്കിയുള്ള ഇരുണ്ടസ്ഥലം ഓരോ നിമിഷത്തിലും അധികമധികം ഇടുങ്ങിവരുന്നുണ്ടെന്നുമാത്രം തോന്നി. ആഴമറിയാത്തഅന്ധകാരകുണ്ഡത്തിന്റെ വക്കു വ്യക്തമായി കണ്ടുതുടങ്ങി എന്ന് അയാൾക്കുതോന്നി.

‘എന്ത്’ അയാൾ തന്നെത്താൻ ആവർത്തിച്ചു, ‘അപ്പോൾ അതിനുമുൻപായിഞാനവളെ ഇനി കാണില്ലെന്നുണ്ടോ?’

റ്യൂ സാങ്ഴാക്ക് കയറി അതിർക്കോട്ടയെ ഒരു ഭാഗത്തേക്കു വിട്ടു കുറച്ചുദുരത്തേക്ക് അകത്തെ ഉപനഗരത്തിലൂടെ നടന്നാൽ നിങ്ങൾ റ്യു ദ് ലാസാന്തയിലെത്തുന്നു. ഗ്ലാസിയേറായിൽ; എന്നിട്ട് ഗ്ലോബ്ലാങ് ചെറുപുഴയ്ക്കൽ എത്തുന്നതിനുകുറച്ചുമുൻപായി പാരിസ്സിന്റെ നീണ്ടതും ഏകരീതിയിലുള്ളതുമായ ഉപനഗരച്ചങ്ങലയിൽവെച്ചു വിസ്ദെലിന്ന് [1] ഇരിക്കാൻ തോന്നിപ്പോകുന്നതായി ആകെയുള്ള ആ ഒരേ ഒരു മൈതാനത്തിൽ നിങ്ങൾ ചെല്ലുന്നു.

സൗഭാഗ്യത്തെ ചുറ്റും വീശുന്ന ഒരനിർവചനീയമായ എന്തോ ഒന്ന് അവിടെയുണ്ട്—കാറ്റത്തു കീറത്തുണികൾ പാറിപ്പറക്കുന്നവയും മുറുക്കി വലിച്ചപോലുള്ളവയുമായ വഴികളെക്കൊണ്ട് ഇടമുറിഞ്ഞ ഒരു പച്ചച്ച മൈതാനവും, പതിനെട്ടാമൻ ലൂയിയുടെ കാലത്തുണ്ടാക്കിയതും കള്ളിജനാലകളാൽ അവിടവിടെ തുളയുണ്ടാക്കപ്പെട്ട കൂറ്റൻ മേൽപ്പുരയോടും ഇടിഞ്ഞുപൊളിഞ്ഞ അഴിവേലികളോടും പയൻമരങ്ങളുടെ ഇടയിൽ ഒരു ചെറുകുളത്തോടും സ്ത്രീകളോടും ഒച്ചകളോടും ചിരിയോടും കൂടിയതുമായ ഒരു പഴയ കായ്ക്കറിക്കച്ചവടക്കാരന്റെ വീടും കാണാം; ചക്രവാളത്തിലായി കറുത്തു തടിച്ചു കുറുതായി അത്ഭുതരൂപത്തിൽ നേരംപോക്കു തോന്നുമാറ് അന്തസ്സിൽ സർവ്വദേവമണ്ഡപവും മൂകബധിരന്മാരുടെ ഭവനാഗ്രവും; പിൻഭാഗത്തു നോത്തൃദാംപള്ളിയിലെ ഗോപുരങ്ങളുടെ ഘനഭാവത്തിലുള്ള ചതുരാഗ്രങ്ങളും.

നോക്കിക്കാണേണ്ട ഒരു സ്ഥലമായതുകൊണ്ട് ആരും അങ്ങോട്ടു പോകാറില്ല. ഒരു കാൽമണിക്കുറിനുള്ളിൽ ഒരു വണ്ടി അതിലേ പോയി എന്നുവരില്ല.

ഈ സ്ഥലത്തു കുളത്തിന്നരികിലേക്കായി, സംഗതിവശാൽ, മരിയുസ്സിന്റെ ലാത്തൽ, ആ ദിവസം അവിടെ ഒരപൂർവ്വസംഭവമുണ്ടായി—ഒരു വഴിപോക്കൻ. ആ സ്ഥലത്തിലെ അപരിഷ്കൃതസൗഭാഗ്യം ഏതാണ്ട് ഉള്ളിൽത്തട്ടിയിരുന്ന മരിയുസ് ആ വഴിപോക്കനോടു ചോദിച്ചു: എന്താണ് ഈ സ്ഥലത്തിന്റെ പേര്?

അയാൾ മറുപടി പറഞ്ഞു: ‘ഇതു വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയാണ്.’

അയാൾ തുടർന്നു: ഇവിടെവെച്ചാണ് ഇധ്വിയിലെ ആട്ടിടയത്തിയെ ഉൽബാക്ക് കൊലപ്പെടുത്തിയത്.

പക്ഷേ, വാനമ്പാടിപ്പക്ഷി എന്ന വാക്കിനുശേഷമുള്ളുതൊന്നും മരിയുസ് കേട്ടില്ല. മനോരാജ്യത്തിനിടയിൽ ഒരൊറ്റ വാക്കുകൊണ്ടുണ്ടായിത്തീരുന്ന ഇത്തരം പെട്ടെന്നുള്ള കട്ടപിടിക്കലുകൾ ചിലപ്പോൾ കാണാം. ഒരു വിഷയത്തിനു ചുറ്റുമായി ആലോചന മുഴുവനും പെട്ടെന്നു ചെന്ന് അടിഞ്ഞുകൂടുന്നു; അതിനുപിന്നെ മറ്റു യാതൊന്നും കാണാൻ വയ്യെന്നാവും.

മരിയുസ്സിന്റെ വ്യസനശീലത്തിന്നുള്ള അഗാധതകൾക്കുള്ളിൽ ഉർസൂൽ എന്നപേരിന്റെ സ്ഥാനത്തു വാനമ്പാടിപ്പക്ഷി എന്നായിരിക്കുന്നു. ‘നില്ക്കൂ’ ഇത്തരം നിഗൂഡങ്ങളായ ആത്മഗതങ്ങളുടെ സവിശേഷതയായ ആ വിവേകമറ്റമ്പരപ്പോടുകൂടി അയാൾ പറഞ്ഞു, ‘ഇത് അവളുടെ പുൽത്തകിടിയാണ്. അവൾ താമസിക്കുന്നതെവിടെയാണെന്ന് ഇപ്പോൾ അറിയാം.’

ഇതു കഥയില്ലായ്മതന്നെ; എങ്കിലും അനിവാര്യമാണ്.

അങ്ങനെ ഓരോ ദിവസവും അയാൾ ആ വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയിലേക്കു ചെന്നു.

കുറിപ്പുകൾ

[1] ഒരു പ്രസിദ്ധനായ ഹോളണ്ടുകാരൻ—ചിത്രകാരൻ, ദ്വിഗ്വിഭാഗങ്ങളെ വരച്ചുകാണിക്കുന്നതിനാലാണു് ഇദ്ദേഹത്തിനു് സവിശേഷസാമർത്ഥ്യം.

4.2.2
കാരാഗൃഹങ്ങളാകുന്ന പൊരുന്നലിൽവെച്ചുള്ള ദുഷ്പ്രവൃത്തികളുടെ ഗർഭപിണ്ഡസംബന്ധിയായ ഉരുണ്ടുകൂടൽ

ഗോർബോ ചെറ്റപ്പുരയിൽവെച്ചു ഴാവേർക്കു കിട്ടിയ ജയം പരിപൂർണ്ണമാണെന്നു തോന്നി; പക്ഷേ, അങ്ങനെയായിരുന്നില്ല.

ഒന്നാമത്—ഇതായിരുന്നു പ്രധാനമായ ഉത്കണ്ഠ—ഴാവേർ തടവുകാരനെതടവുകാരനാക്കിയില്ല. ചാടിപ്പോവുന്ന കൊലപ്പുള്ളി കൊലപാതകിയെക്കാളധികം സംശയിക്കത്തക്കവനാണ്; എന്നല്ല, ആ ഘാതുകന്മാർക്ക് അത്രമേൽ വിലയുള്ള ഒരു സാധനമായിരുന്ന ആ മനുഷ്യൻ ഭരണാധികാരികൾക്ക് ഒട്ടും നന്മകുറഞ്ഞ സമ്മാനമായിരിക്കയില്ല.

പിന്നെ, മൊങ്പർനാസ് ഴാവേറുടെ പിടിയിൽനിന്നു ചാടുകയും ചെയ്തു.

ആ ‘ചെകുത്താന്റെ പച്ചസ്സുന്ദരനെ’ പിടികൂടുവാൻ ഒന്നുകൂടി തഞ്ചം നോക്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ മൊങ്പർനാസ് നടക്കാവിലെ മരക്കൂട്ടത്തിനിടയിൽ കാവൽനിന്നിരുന്ന എപ്പൊനൈനെ കണ്ടെത്തി. അച്ഛനുമായി ഘാതുകവേഷം അഭിനയിക്കുന്നതിനേക്കാൾ മകളോടു പച്ചസ്സുന്ദരവേഷം ചൊല്ലിയാടുന്നതാണ് നല്ലതെന്നു നിശ്ചയിച്ചു അവൻ അവളേയുംകൊണ്ടു നടന്നു. ആ ചെയ്തതുനന്നായി. അവൻ തടവിലായില്ല. എപ്പൊനെനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ അവളെ ഴാവേർ പിടിപ്പിച്ചു; ഒരു നിസ്സാരമായ ആശ്വാസം. എപ്പൊനൈൻചെന്നു ലെമദെലോനത്തിലുള്ള അസെൽമയോടുകൂടി.

ഇതിനൊക്കെപ്പുറമെ, ഗോർ ബോവീട്ടിൽ പോകുന്ന വഴിക്കുവെച്ചു ക്ലക്സു കൈയിൽനിന്നു പോയി. ഇതെങ്ങനെപ്പറ്റി എന്നു നിശ്ചയമില്ല; പൊല്ലീസ്സുകാർക്കും പട്ടാളക്കാർക്കും ‘അതെങ്ങനെ എന്നു മനസ്സിലാകുന്നതേയില്ല.’ ആ മനുഷ്യൻഒരു മഞ്ഞിൻപുകയായി വേഷം മാറി. കൈയാമങ്ങൾക്കുള്ളിലൂടെ ഉരസിപ്പോയി, വണ്ടിയുടെ ദ്വാരങ്ങളിലൂടെ ചോർന്നു, വണ്ടി ഒന്നു കിരുകിരുപ്പിച്ച്, ഒരോട്ടം കൊടുത്തു; അവർക്കു ഇതുമാത്രമേ പറയാനുള്ളു—ജയിലിൽച്ചെന്നു നോക്കിയപ്പോൾ ക്ലുക്സു ഇല്ല. യക്ഷികൾക്കോ അല്ലെങ്കിൽ പൊല്ലീസ്സുകാർക്കോ അതിലൊരു കൈയുണ്ട്. വെള്ളത്തിൽ മഞ്ഞുതുള്ളിപോലെ ക്ലക്സു നിഴലുകൾക്കുള്ളിൽ ലയിച്ചു എന്നുണ്ടോ? പൊല്ലീസുകാരുടെ വല്ല കള്ളസഹായവും ഉണ്ടായിരുന്നുവോ? സമാധാനരക്ഷയും സമാധാനലംഘനവുമെന്ന ഇരട്ടക്കടങ്കഥയിൽപ്പെട്ട ഒരാളായിരുന്നുവോ ഈ മനുഷ്യൻ? അതിക്രമവും അമർത്തിനിർത്തലും അവനിൽനിന്നു പുറപ്പെടുന്നുണ്ട് എന്നു വരുമോ? ഈ നരസിംഹരൂപത്തിന്റെ കൈനഖങ്ങൾ ദുഷ്ടപ്രവൃത്തിയിലും കാൽനഖങ്ങൾ ഭരണാധികാരത്തിലുമാണെന്നുണ്ടോ? ഈ ശാപവാക്യങ്ങളെ ഴാവേർ ശരിവെച്ചില്ല; ഈ ന്യൂനപ്രവൃത്തികളുടെ നേരെ അയാളുടെ രോമങ്ങൾകൂടി നിവർന്നുനില്ക്കും. പക്ഷേ, അയാളുടെ സൈന്യത്തിൽ വേറേയും ഇൻസ്പെക്ടർമാരുണ്ടായിരുന്നു; പൊല്ലീസ്സുകച്ചേരിയിലെ ഗുഢസംഗതികളിൽ അവർ അയാളുടെ കീഴിലുള്ളവർതന്നെയാണെങ്കിലും, ഒരു സമയം അവർക്ക് അയാളേക്കാൾ അഭ്യാസം കഴിഞ്ഞിട്ടുണ്ടായിരിക്കും. പിന്നെ ക്ലക്സു അത്രയും തികഞ്ഞ ദുഷ്ടനായിരുന്നതുകൊണ്ട്, അവൻ ഒരെണ്ണംപറഞ്ഞ ഒറ്റുകാരനാവാൻ പറ്റും. അന്ധകാരവുമായി ആവിധം ഇന്ദ്രജാലസംബന്ധിയായ സൗഹാർദ്ദത്തോടുകൂടിയിരിക്കുന്നത് ഘാതുകത്വത്തിന് അസ്സൽകാര്യവും പൊല്ലീസ്സൊറ്റിന് ഒന്നാന്തരം സാഹായ്യവുമാണ്. രണ്ടു വശവും മൂർച്ചയുള്ള ഇത്തരം തെമ്മാടിക്കള്ളന്മാരുണ്ട്. അതെന്തെങ്കിലുമാവട്ടെ, ക്ലക്സു ചാടിപ്പോയി; അവനെ പിന്നെ കണ്ടതുമില്ല. ഈ കാര്യത്തിൽ ഴാവേർക്ക് അത്ഭുതത്തേക്കാളധികം ശുണ്ഠിയാണ് ഉണ്ടായിക്കണ്ടത്. ഒരു സമയം പേടിച്ചുപോയിരിക്കാവുന്ന ആ ‘വക്കീല്ക്കഴുത’യായ മരിയുസ്സിനെ സംബന്ധിച്ചേടത്തോളം—അയാളുടെ പേർ ഴാവേർ മറന്നു—ഴാവേർ അയാളെ വലിയ വിലവെച്ചിരുന്നില്ല. എന്നല്ല, ഒരു വക്കീലിനെ എപ്പോഴുമാവാമല്ലോ നായാടിപ്പിടിക്കുക, പക്ഷേ, അയാൾ ആകപ്പാടെ ഒരു വക്കീലാണോ! വിചാരണ നടന്നു. പത്രോങ്മിനെത്സംഘത്തിലെ ഒരുവനെ, അവൻ ഓരോ ഞായം പറയാൻ തുടങ്ങും എന്ന വിചാരത്തിന്മേൽ, കൂട്ടിലിട്ടടയ്ക്കാതിരിയ്ക്കുന്നതു നന്നെന്നു മജിസ്ട്രേട്ടിനു തോന്നി—അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവൻ ബ്രൂഴോങ്ങാണു്-റ്യു ദ്യപെത്തി-ബൻകിയെയിലെ തലമുടിക്കാരൻ, അവനെ ഷാർൽമേൻമുറ്റത്തു ലാത്തിക്കൊള്ളാൻ വിട്ടു; കാവൽക്കാരുടെ നോട്ടം എപ്പോഴും അവനിലുണ്ടാവും താനും.

ഈ ബ്രൂഴോങ് എന്ന പേർ കാരാഗൃഹത്തിലെ സ്മാരകങ്ങളിലൊന്നാണ്. ‘പുതിയ എടുപ്പ്’ എന്നു പേരുള്ളതും ഭരണാധികാരം സാങ് ബേർനാർ മുറ്റമെന്നു വിളിക്കുന്നതും ഘാതുകന്മാർ ‘സിംഹച്ചാൽ’ എന്നു പറയുന്നതുമായ ആ ഭയങ്കരമുറ്റത്ത്, അടരുകൾകൊണ്ടും കുഷ്ഠവ്യാധികൊണ്ടും നിറഞ്ഞു ലാഫോർസിലെ പ്രഭുമന്ദിരത്തിലെ പുരാതനച്ചെറുപള്ളിയിലേക്കുള്ള ആ തുരുമ്പു പിടിച്ച പഴയ ഇരിമ്പുവാതിലിന്നരികെവെച്ച് മേല്പുരയോളം ഉയർന്നുചെന്നു പിന്നീടു ഘാതുകന്മാരുടെ ഉറക്കുമുറിയിലേക്കു തിരിഞ്ഞുപോകുന്ന മതിലിന്മേൽ പന്ത്രണ്ടു കൊല്ലംമുൻപ് ഒരാണികൊണ്ടു കുത്തിവരച്ചുണ്ടാക്കിയ ഒരുതരം കോട്ടയും അതിനു ചുവട്ടിലായി

ബ്റുഴോങ് 1811

എന്ന് ഒപ്പിട്ടിട്ടുള്ളതും ഇന്നും കാണാം.

1811-ലെ ബ്രുഴോങ് 1832-ലെ ബ്രൂഴോങ്ങിന്റെ അച്ഛനായിരുന്നു.

ഗോർബോവീട്ടിൽവെച്ചു വായനക്കാർ ഒരു നോക്കുമാത്രം കണ്ടിട്ടുള്ള ഈ രണ്ടാമതു പറഞ്ഞയാൾ കാഴ്ചയിൽ അമ്പരപ്പും വ്യസനഭാവവുമുള്ള വലിയ കൗശലക്കാരനും വലിയ സമർത്ഥനുമായ ഒരു ചെറുപ്പക്കാരനാണ്. അവന്റെ ഈ വ്യസനഭാവം കണ്ടിട്ടാണ് കൂട്ടിലിട്ടടയ്ക്കുന്നതിനേക്കാൾ ഷാർൽമേൻമുറ്റത്താക്കിയാൽ അധികം പ്രയോജനമുണ്ടാവുമെന്നു കരുതി അവനെ മജിസ്ട്രേട്ടു വിട്ടയച്ചത്.

നീതിന്യായത്തിന്റെ കൈയിലാണ് നിൽക്കുന്നതെന്നു കണ്ടതുകൊണ്ടു തട്ടിപ്പറിക്കാർ തങ്ങളുടെ ജോലി നിർത്തിക്കളയാറില്ല. അങ്ങനെയുള്ള ഒരു നിസ്സാരകാരണത്തിന്മേൽ അവർ മുഖവും വീർപ്പിച്ചിരിക്കാറില്ല. ഒരു കുറ്റത്തിനു തടവിലായതുകൊണ്ട് മറ്റൊരു കുറ്റം ആരംഭിച്ചുകൂടാ എന്നില്ല. ഒരു ചിത്രം കാഴ്ചസ്ഥലത്തായെങ്കിലും ഉടനെ മറ്റൊരു ചിത്രത്തിന്മേൽ പണിയാരംഭിക്കുന്ന കലാകുശലന്മാരാണ് അവർ.

ബ്രൂഴോങ്ങിനു തടവിൽ വന്നപ്പോൾ ഒരമ്പരപ്പു കയറിയപോലെ തോന്നി.അവൻ ചിലപ്പോൾ ഷാർൽമേൻമുറ്റത്തുള്ള പട്ടാളക്കച്ചവടക്കാരന്റെ ജനാലയ്ക്കുമുൻപിലായി, വെളുത്ത ഉള്ളി 62 സെൻ റൈം [1] എന്നു തുടങ്ങി ചുരുട്ട് 5 സെൻ റൈം എന്നവസാനിക്കുന്ന ആ പിശുക്കു പിടിച്ച സാമാനവിലവിവരപ്പട്ടികയുടെ മേലെ ഒരു പെരുംമന്തനെപ്പോലെ തുറിച്ചുനോക്കിക്കൊണ്ട് അനവധി മണിക്കൂറുകളായി നില്ക്കുന്നതു കാണാം. അല്ലെങ്കിൽ വിറച്ചു, പല്ലുകൾ കൂട്ടിയുരുമ്മിക്കൊണ്ടും തനിക്കു പനിയാണെന്നു പറഞ്ഞും, പനിക്കാർക്കുള്ള കിടപ്പുമുറിയിലെ 28 കട്ടിലുകളിൽ ഏതെങ്കിലും ഒന്നൊഴിവുണ്ടോ എന്നമ്പേഷിച്ചും അങ്ങനെ അവൻ സമയം കഴിക്കും.

പെട്ടെന്ന്, 1832 ഫെബ്രവരി അവസാനത്തോടുകൂടി, ആ ഉറക്കംതൂക്കിയായി നിന്നിരുന്ന ബ്രൂുഴോങ് ജെയിലിലെ ദൂതന്മാർമുഖേന, തന്റെ സ്വന്തം പേരിലല്ല, കൂട്ടുകാരിൽ മുന്നാളുടെ പേരും വെച്ച്, മൂന്നു സന്ദേശങ്ങൾ പുറത്തേക്കയച്ചതായികണ്ടെത്തി. അതിന്നുവേണ്ടി അവന്ന് ആകെ അമ്പതു സൂ ചെലവായി—തടവു മേലധികാരിയുടെ ശ്രദ്ധയെ ആകർഷിക്കത്തക്ക ഒരു വല്ലാത്ത തുക.

അന്വേഷണമായി, തടവുപുള്ളികളുടെ മുറിയിൽ തൂക്കിയിട്ടുള്ള സന്ദേശപ്പീസ്സുവിവരപ്പട്ടിക, പരിശോധിച്ചതിൽ ആ അമ്പതു സൂവും ഇന്നവിധമാണ് ചെലവായിട്ടുള്ളതെന്ന് അറിവുകിട്ടി. മൂന്നു സന്ദേശങ്ങൾ: ഒന്ന് പങ്തിയോവിലേക്ക്. പത്തു സൂ; ഒന്നു വാൽ-ദ്-ഗ്രാസ്സിലേക്ക്, പതിനഞ്ചു സൂ; ഒന്നു ബരിയെർദ് ഗ്രെനലെക്ക്. ഇരുപത്തഞ്ചു സൂ. ഈ ഒടുവിലത്തതാണ് കടന്ന പീസ്സായത്. അപ്പോൾ പങ്തിയോവിലും വാൽ ദ് ഗാസിലും ബരിയെർ ദ് ഗ്രെനെലിലുമാണ് വളരെ ഭയങ്കരന്മാരായ മൂന്നു ഘാതുകന്മാർ-ബിസാമൊ എന്നുകൂടി പേരുള്ള ക്രുവിദ്നെയർ ഒരു തടവുപുള്ളിയായിരുന്ന ഗ്ലൊരിയേ ബർ-കമോസ്റ്റ് എന്നിവർ—ഉണ്ടായിരുന്നത്. ഈ സംഭവംകാരണം അവരെ മൂന്നുപേരെപ്പറ്റിയും പൊല്ലീസ്സന്വേഷണം തുടങ്ങി. ഇവർ പത്രോങ് മിനെത്തിലെ അംഗങ്ങളായിരിക്കണമെന്നു തീർച്ചയാക്കി; ആ കൂട്ടത്തിൽപ്പെട്ട ബബെ ഗ്വെൽമെർ എന്നിവരെ പിടിച്ചിരിക്കുന്നു. വീടുകളിലേക്കല്ലാതെ. തെരുവിൽ കാത്തുനില്ക്കുന്ന ആളുകൾക്കായിരുന്ന ആ സന്ദേശത്തിൽ എന്തോ ആലോചിച്ചിട്ടുള്ള ദുഷ്പ്രവൃത്തിയെപ്പറ്റി പറഞ്ഞിട്ടുണ്ടായിരിക്കണമെന്ന് ഊഹിക്കപ്പെട്ടു. വേറെയും അവർക്കു സൂചനകൾ കിട്ടി; തെരുവിൽ ചുറ്റിപ്പറ്റി നിൽക്കുന്ന മൂന്നുപേരെ അവർ പിടികൂടി: ബ്രൂഴോങ്ങിന്റെ കള്ളപ്പണികളിൽ ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ അവരും പങ്കുണ്ടെന്നു നിശ്ചയിച്ചു.

ഈ പ്രവൃത്തികളെല്ലാം ചെയ്തുകഴിഞ്ഞ് ഏകദേശം ഒരാഴ്ചയ്ക്കുശേഷം ഒരു ദിവസം രാത്രി പുതിയ എടുപ്പിലെ താഴത്തെ ഭാഗത്തുള്ള ശയനസ്ഥലം പരിശോധിച്ചിരുന്ന ഒരു പാറാവുതലയാളി പെട്ടിയിൽ ‘ചെസ്നട്ടു’കായ ഇടാൻ തുടങ്ങുമ്പോൾ—പാറാവുകാർ കണിശമായി പ്രവൃത്തി നടത്തി എന്നു തീർച്ചപ്പെടുത്തുവാൻ വെച്ചിട്ടുള്ള ഒരു ചട്ടമായിരുന്നു ഇത്; ശയനസ്ഥലങ്ങളുടെയെല്ലാം വാതിൽക്കൽ ആണിക്കിട്ടുറപ്പിച്ചിട്ടുള്ള പെട്ടികളിൽ മണിക്കൂർതോറും ഓരോ ചെസ്നട്ടു കായയിടണം—ശയനസ്ഥലത്തിന്റെ ഒരു നോട്ടപ്പഴുതിലൂടെ സൂക്ഷിച്ചുനോക്കി ബ്രൂഴോങ് തന്റെ കിടപ്പുസാമാനത്തിലിരുന്നു ‘ഹാൾ’ വിളക്കിന്റെ വെളിച്ചത്ത് എന്തോ എഴുതിയിരുന്നതായി കണ്ടു. ജെയിൽസൂക്ഷിപ്പുകാരൻ അകത്തേക്കു ചെന്നു; ബ്രൂഴോങ്ങിന്ന് ഒരു മാസത്തെ ഏകാന്തതടവു കിട്ടി; പക്ഷേ, അവൻ എഴുതിയിരുന്നതു കൈയിലാക്കാൻ അവരെക്കൊണ്ടു കഴിഞ്ഞില്ല. അതിനുശേഷം യാതൊരു വിവരവും പൊല്ലീസ്സുകാർക്കു കിട്ടിയിട്ടില്ല.

പിറ്റേദിവസം രാവിലെ ഷാർൽമേൻമുറ്റത്തുനിന്നു ‘സിംഹച്ചാലി’ ലേയ്ക്കുരണ്ടു മുറ്റങ്ങളും തമ്മിൽ വേർതിരിക്കുന്ന അഞ്ചു നിലയെടുപ്പിന്റെ മുകളിലൂടെ ഒരു ‘സാരഥി’ വലിച്ചെറിയപ്പെട്ടു എന്നുള്ളതു തീർച്ചയാണ്.

തടവുപുള്ളികൾ ‘സാരഥി’ എന്നു പറഞ്ഞുവരുന്നത് ഒര; മുറ്റത്തുനിന്നു മറ്റൊരു മുറ്റത്തേക്കായി, ഐർലാണ്ടിലേക്ക്. എന്നുവെച്ചാൽ ഒരു ജെയിലിന്റെ മേൽപ്പുരയ്ക്കു മുകളിലൂടെ, അയയ്ക്കപ്പെടുന്ന കൗതുകകരമായി നിർമ്മിക്കപ്പെട്ട ഒരു അപ്പപ്പൊതിയാണ്. ശബ്ദശാസ്ത്രം: ഇംഗ്ലണ്ടിനു മുകളിലൂടെ; ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക്; ഐർലാണ്ടിലേക്ക്. ഈ ചെറിയ അപ്പപ്പൊതി മുറ്റത്തുചെന്നു വീഴുന്നു. അതു കൈയിലെടുക്കുന്നവൻ തുറന്നുനോക്കി അതിനുള്ളിൽ ഒരു തടവുപുള്ളിക്കുള്ള ഒരു കുറിപ്പു കാണുന്നു. ആ നിധി കണ്ടെത്തുന്നത ഒരു തടവുപുള്ളിയാണെങ്കിൽ അവൻ ആ കുറിപ്പ് അതെത്തേണ്ട ദിക്കിൽ എത്തിക്കുന്നു; അതൊരു പാറാവുകാരനോ, അല്ലെങ്കിൽ ജെയിലുകളിൽ ‘ആടുകൾ’ എന്നും തണ്ടുവലിശ്ശിക്ഷാസ്ഥലങ്ങളിൽ ‘കുറുക്കന്മാർ’ എന്നും പറയപ്പെടുന്നവരായി ഉപായത്തിൽ ഭരണാധികാരത്തിലേക്കു വില്ക്കപ്പെട്ടിട്ടുള്ള തടവുപുള്ളികളിൽ ഒരുവനോ ആണെങ്കിൽ അതെടുത്ത് ആപ്പീസ്സിൽ കൊണ്ടുകൊടുക്കുകയും ഉടനെ അതു പൊല്ലീസ്സുകാരുടെ കൈയിൽ എത്തിക്കപ്പെടുകയും ചെയുന്നു.

ഇക്കുറി, ‘സാരഥി’ അതിന്റെ മേൽവിലാസക്കാരന്റെ കൈയിൽ, അവൻ തൽക്കാലം ഏകാന്തതടവിലായിരുന്നുവെങ്കിലും, എത്തിച്ചേർന്നു. ഈ മേൽവിലാസക്കാരൻ ബബെയല്ലാതെ മറ്റാരുമല്ല— പത്രൊങ്മിനെത്തിലെ നാലു തലവന്മാരിൽ ഒരുവൻ.

‘സാരഥി’യിൽ ഈ രണ്ടു വരിമാത്രം എഴുതിയിട്ടുള്ള ഒരു കടലാസ്സുചുരുളുണ്ടായിരുന്നു;—‘ബബെ, റ്യൂ പ്ളുമെയിൽ ഒരു കാര്യമുണ്ട്! ഒരു തോട്ടത്തിൽ ഒരു പടിവാതിൽ.

ഇതാണ് തലേദിവസം രാത്രി ബ്രുഴോങ് എഴുതിയിരുന്നത്.

പുരുഷന്മാരും സ്ത്രീകളുമായ പരിശോധകരിരുന്നാലും, ബബെ ഈ കത്തു ലാഹോർസിൽനിന്നു സാൽപ്രെതിയേറിലേക്ക് അവിടെ ബന്ധനത്തിലുള്ള തന്റെ ‘കൊള്ളാവുന്ന സുഹൃത്തിന്’ എങ്ങനെയോ എത്തിച്ചു. ഈ സ്ത്രീ ആ കത്തെടുത്തു തനിക്കു പരിചയമുള്ള മറ്റൊരു സ്ത്രീക്കും പൊല്ലീസ്സുകാർ കലശലായി സംശയിച്ചുവരുന്നുണ്ടെങ്കിലും പിടിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരു മഞോവിന് എത്തിച്ചുകൊടുത്തു. വായനക്കാർ കണ്ടുകഴിഞ്ഞിട്ടുള്ളവിധം ഈ മഞോ തെനാർദിയെൽക്കുടുംബവുമായി ബന്ധപ്പെട്ടവളാണു്—ഇതിനെപ്പറ്റി വഴിയേ വിവരിക്കും; എപ്പൊനൈനെ കാണാൻ ചെല്ലുന്നതോടുകുടി അവൾക്കു സാൽപ്പെത്രിയേറിൽ നിന്നുലെ മദെലോനെത്തിലേക്ക് ഒരു പാലമിടാൻ സാധിച്ചു.

സംഗതിവശാൽ, ഇതോടൊപ്പംതന്നെ തെനാർദിയെരെക്കുറിച്ചുണ്ടായ വിചാരണയിൽ, രണ്ടു പെൺമക്കളുടേയും കാര്യത്തിൽ തെളിവുകളൊന്നും മതിയാവാത്തതുകൊണ്ട് എപ്പൊനൈനേയും അസെൽമയേയും ജെയിലിൽനിന്നു പുറത്താക്കി. എപ്പൊനൈൻ പുറത്തെത്തിയ ഉടനെ, മദെലോനെത്തിലെ പടിവാതിൽക്കാവൽക്കാരിയായിരുന്ന മഞോ ആ കാര്യത്തിൽ വേണ്ടതെല്ലാം പ്രവർത്തിക്കുവാൻ അവളെ ചുമതലപ്പെടുത്തി.

എപ്പൊനൈൻ റ്യൂ പ്ളുമെയിൽ ചെന്നു, പടിവാതിലും തോട്ടവും കണ്ടുമനസ്സിലാക്കി, വീടു നോക്കിയറിഞ്ഞു, ഒറ്റു നിന്നു, പതുങ്ങിക്കൂടി. കുറച്ചുദിവസത്തിനുള്ളിൽ അവൾ ഒരു ബിസ്കോത്ത് മഞോവിനു കൊണ്ടു കൊടുത്തു; മഞോ അതിനെ സാൽപ്രെതിയേറിലുള്ള ബബെയുടെ ഉപപത്നിക്ക് എത്തിച്ചുകൊടുത്തു. കാരാഗൃഹങ്ങളിലെ അന്ധകാരമടഞ്ഞ ചിഹ്നവ്യവസ്ഥപ്രകാരം ഒരു ബിസ്കോത്തിന്റെ അർത്ഥം ‘നിവൃത്തിയില്ല’ എന്നാണ്.

അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ലാഫോർസിലെ വളപ്പിൽവെച്ച് ഒരാൾ പരിശോധനയക്കു പോകയും മറ്റാൾ പരിശോധന കഴിഞ്ഞു വരുകയും ചെയ്യുന്ന സമയത്തു ബ്രൂഴോങ് ബബെയെ കണ്ടപ്പോൾ—‘അപ്പോൾ’ ബ്രുഴോങ്. ചോദിച്ചു: ‘റ്യു പ്ലു?’

‘ബിസ്കോത്ത്,’ ബബെ മറുപടി പറഞ്ഞു, അങ്ങനെ ലാഫോർസിൽവെച്ചു ബ്രുഴോങ് ഉണ്ടാക്കിത്തീർത്ത ദുഷ്പ്രവൃത്തി ഗർഭത്തിൽ അലസിപ്പോയി.

എന്തായാലും ഈ ഗർഭമലസലിൽനിന്നു ഫലമുണ്ടായി. ബ്രൂഴോങ്ങിന്റെ യുക്തിക്കു നേരേവിപരീതമായിരുന്നു അത് എന്നുമാത്രം. ആ ഫലം എന്താണെന്നു വായനക്കാർക്കു കാണാം.

ഒരു ചരടു കുടുക്കുകയാണെന്നു നാം വിചാരിക്കുന്ന പല സമയത്തും കെട്ടു പിണയുന്നതു മറ്റൊരു ചരടായിരിക്കും.

കുറിപ്പുകൾ

[1] ഒരു ഫ്രാങ്കിന്റെ നൂറിൽ ഒരു ഭാഗം.

4.2.3
ഫാദർ മബേയ്ക്കു ഭൂതക്കാഴ്ച

മരിയുസ് ഒരാളെയും ചെന്നു കാണാതായി; പക്ഷേ, അയാൾ ചിലപ്പോൾ ഫാദർ മബേയെ യദൃച്ഛയായി കണ്ടുമുട്ടാറുണ്ട്.

നിലവറക്കോണി എന്നു പറയാവുന്നതും വെളിച്ചമില്ലാത്ത സ്ഥലങ്ങളിലേക്കുള്ളതും തലയ്ക്കു മുകളിലൂടെ ഭാഗ്യവാന്മാർ നടന്നുപോകുന്നതു കേൾക്കാവുന്നതുമായ ആ ദുഃഖമയങ്ങളായ കോണിപ്പടിക്കൂട്ടത്തിലൂടെ മരിയുസ് പതുക്കെ ഇറങ്ങിവരുമ്പോൾ ഫാദർ മബേയും തന്റെ ഭാഗത്തുടെ ഇറങ്ങിപ്പോരുന്നുണ്ടായിരുന്നു.

‘ഫ്ലോറാ’ സസ്യശാസ്ത്രപുസ്തകം തീരെ വില്ക്കാതായി. വെയിൽ വേണ്ടവിധം കിട്ടാത്ത ഓസ്തെർലിത്ത് ചെറുതോട്ടത്തിൽ അമരിച്ചെടിക്കൃഷി പിടിച്ചില്ല, തണലും ഓതവും ഇഷ്ടപ്പെടുന്ന ചില ചെടികൾ മാത്രമേ അവിടെ വെച്ചപിടിപ്പിക്കാൻ പറ്റിയുള്ളൂ. ഏതായാലും അയാൾ നിരാശനായില്ല. ഴാർദാങ് ദ് പ്ലാന്തിലെ ഒരു മുക്കിൽ നല്ല വെയിൽ തട്ടുന്ന സ്ഥലം ‘സ്വന്തം ചെലവിന്മേൽ’ അമരിച്ചെടിക്കൃഷിയെപ്പറ്റിയുള്ള പരീക്ഷണം നടത്തുവാനായി അയാൾ കൈവശപ്പെടുത്തി അതിനുവേണ്ടി സസ്യശാസ്ത്രപുസ്തകത്തിലെ ചെമ്പുചിത്രപടങ്ങൾ അയാൾ പണയം വെച്ചു. അയാൾ തന്റെ പ്രാതൽ രണ്ടു കോഴിമുട്ടയാക്കി കുറച്ചു; അതിലൊന്നു പതിനഞ്ചു മാസമായി ശമ്പളമൊന്നും കൊടുക്കാതായിട്ടുള്ള കിഴവിഭൃത്യയ്ക്കു കൊടുക്കും. പലപ്പോഴും ആ പ്രാതൽ മാത്രമായിരുന്നു അയാളുടെ ഭക്ഷണം. അയാൾ പിഞ്ചുകുട്ടിയുടേതുപോലുള്ള തന്റെ പുഞ്ചിരിയിടാതായി; അയാൾ ‘മുകറു വീർപ്പി’ച്ചുകൊണ്ടായി; ആരേയും കാണാൻ വരാൻ സമ്മതിക്കില്ല അങ്ങോട്ടു ചെന്നുകളയാം എന്നു മരിയുസ്സിനു തോന്നാതിരുന്നതു നന്നായി. ചിലപ്പോൾ ഫാദർ മബേ തന്റെ ഴാർദാങ് ദ് പ്ലാന്തിലുള്ള കൃഷിസ്ഥലത്തേക്കു പോകും വഴി ദ് ലോപ്പിത്താലിൽവെച്ച് ആ വൃദ്ധനും യുവാവും തമ്മിൽ കണ്ടുമുട്ടും. അവർ സംസാരിക്കില്ല; കുണ്ഠിതത്തോടുകൂടിയ തലയിളക്കൽമാത്രം അവർ അന്യോന്യം ചെയ്യും. കഷ്ടപ്പാടു കടന്നു സ്നേഹബന്ധങ്ങളെക്കൂടി അറുത്തുകളയുന്ന ഒരു ഘട്ടമുണ്ടെന്നുള്ളതു ഹൃദയഭേദകംതന്നെ! സുഹൃത്തുക്കളായിരുന്ന രണ്ടു പേർ യദൃച്ഛയാ എത്തിമുട്ടുന്ന രണ്ടു വഴിപോക്കരായിത്തീരുന്നു!’

പുസ്തകവ്യാപാരി രൊയോൽ മരിച്ചു. മൊസ്യു മബെ തന്റെ പുസ്തകങ്ങളോ തന്റെ തോട്ടമോ തന്റെ അമരിച്ചെടിയോ അറിയാതായി; ഈ മൂന്നുരൂപങ്ങളാണ് സുഖവും സന്തോഷവും ആശയുംകൂടി അയാൾക്കുവേണ്ടി എടുത്തിരുന്നത്. അയാൾക്കു ജീവിക്കാൻ ഇതു മതിയായിരുന്നു. അയാൾ തന്നോടുതന്നെ പറഞ്ഞു “നീലംമുക്കാനുള്ള ഗുളികകൾ ഞാനുണ്ടാക്കിക്കഴിഞ്ഞാൽ ധനവാനായി; ഞാൻ എന്റെ ചെമ്പുചിത്രപടങ്ങൾ പണയം തീർത്തെടുക്കും; ധാരാളം പണം ചെലവിട്ടു പത്രങ്ങളിലൊക്കെ പരസ്യം ചേർത്തു ഞാൻ ഉപായത്തിൽ എന്റെ സസ്യശാസ്ത്രപുസ്തകത്തിനു പ്രചാരം വരുത്തും; പിയെർ ദ് ദാങ്ങിന്റെ കപ്പലോട്ടവിദ്യ എന്നപുസ്തകം മരപ്പതിപ്പുചിത്രങ്ങളോടുകൂടിയതിന്റെ ഒരു കോപ്പി, 1655-ലെ പതിപ്പ്—അതെവിടെ കിട്ടുമെന്ന് എനിക്കറിയാം— ഞാൻ വാങ്ങും.’ അതിനിടയ്ക്കു പകൽ മുഴുവനും അയാൾ തന്റെ അമരിക്കൃഷിയിൽ പണിയെടുക്കും; രാത്രിയിൽ തന്റെതോട്ടം നനയ്ക്കുവാനും പുസ്തകം വായിക്കുവാനുമായി വീട്ടിലേക്കു മടങ്ങും. ഇക്കാലത്തു മൊസ്യ മബേയ്ക്ക് ഏകദേശം എൺപതു വയസ്സായി.

ഒരു ദിവസം വൈകുന്നേരം അയാൾ ഒരു ഭൂതക്കാഴ്ച കണ്ടു.

പകലേതന്നെ അയാൾ വീട്ടിലേക്കു മടങ്ങി. ആരോഗ്യം ക്ഷയിച്ചിരുന്ന മദർ പ്ലൂത്താർക്ക് ദീനത്തിൽ കിടപ്പിലാണ്. കുറച്ചു മാസംകൂടി ബാക്കിനിന്നിരുന്ന ഒരെല്ലു കൊണ്ടും അടുക്കളമേശമേൽ കിടന്നിരുന്നതായിക്കണ്ട ഒരു കഷ്ണം അപ്പംകൊണ്ടും അയാൾ ഭക്ഷണം കഴിച്ചു; എന്നിട്ട് തോട്ടത്തിൽ ഒരു ബെഞ്ചിന്റെ സ്ഥാനം നടത്തിയിരുന്ന ഒരു കിഴുക്കാംതൂക്കായ കൽത്തൂണിന്റെമേൽ ചെന്നിരുന്നു.

ആ ബെഞ്ചിന്റെ അടുത്തായി കായ്കനിത്തോട്ടങ്ങളിലെ പതിവനുസരിച്ചു, തുലാങ്ങളും പലകകളും നിറഞ്ഞ് അടിയിലെ നിലയിൽ ഒരു മുയൽക്കൂടും ഒന്നാംനിലയിൽ ഒരു കായക്കലവറയുമുള്ള ഒരു ഇടിഞ്ഞുപൊളിഞ്ഞ കൂറ്റൻ പെട്ടിയുണ്ട്. മുയൽക്കൂട്ടിൽ ഒന്നുമില്ല; കായക്കലവറയിൽ കുറച്ച് ആപ്പിൾക്കായകളുടെ—മഴക്കാലത്തെ ഭക്ഷണശേഖരത്തിന്റെ—ബാക്കിയുണ്ടായിരുന്നു.

മൊസ്യു മബേ തനിക്ക് അത്യധികം ഇഷ്ടപ്പെട്ട രണ്ടു പുസ്തകം കണ്ണടയുടെ സഹായ്യത്തോടുകൂടി വായിച്ചും മറിച്ചുനോക്കിയും ഇരിക്കയാണ്. അയാളുടെ പ്രായസ്ഥിതിക്കു സഗൗരവമായ ഒരു കാര്യം—അയാൾ അതിൽ മുങ്ങിയിരുന്നു. പ്രകൃത്യാ ഉള്ള അയാളുടെ ഭീരുത്വം ഒരുതരം അന്ധവിശ്വാസങ്ങളിലേക്ക് അയാളെ എത്തിച്ചിരുന്നു. രണ്ടിൽ ഒരു പുസ്തകം ദെലാൻകർ പിശാചുക്കളെക്കുറിച്ചെഴുതിയിട്ടുള്ള പ്രസിദ്ധകൃതിയാണ്. മറ്റേതു മുതോ ദ് ല രുബോദിയെർ എഴുതിയമവോവറിലെ പിശാചുക്കളേയും ബിയെവറിലെ കുട്ടിച്ചാത്തത്മാരേയും പറ്റി എന്ന കാൽപ്പായപ്പുസ്തകവുമാണ്. ഈ രണ്ടാമതു പറഞ്ഞ ഗ്രന്ഥം അയാളെ കുറെക്കൂടിഏറെ രസിപ്പിച്ചു; എന്തുകൊണ്ടെന്നാൽ, അയാളുടെ തോട്ടം പണ്ടു കുട്ടിച്ചാത്തന്മാരുടെ സഞ്ചാരമുണ്ടായിരുന്ന സ്ഥലമാണ്. സന്ധ്യാസമയം മുകളിലുള്ളവയെ വെളുപ്പിക്കാനും താഴെയുള്ളവയെ കറുപ്പിക്കാനും തുടങ്ങിയിരുന്നു. വായിക്കുന്നതിനിടയ്ക്കു ഫാദർ മബേ, കൈയിലുള്ള പുസ്തകത്തിന്റെ മുകളിലൂടെ, തന്റെ ചെടികളെ നോക്കിക്കണ്ടിരുന്നു—കൂട്ടത്തിൽ തനിക്കധികം ഇഷ്ടപ്പെട്ട ഒരു പടർന്നുപിടിച്ച ചെടിയേയും; നാലു ദിവസമായി, ചൂടും കാറ്റും ഒരു തുള്ളി മഴയില്ലാത്തവെയിലും തുടങ്ങിയിട്ട്. അതിന്റെ ചില്ലകൾ തൂങ്ങി, മൊട്ടുകൾ വാടി, ഇലകൾ കൊഴിഞ്ഞുതുടങ്ങി; ഇതുകൊണ്ടൊക്കെ വരുന്നതു നന കിട്ടണമെന്നാണ്. ആ ഒരു ചെടി വിശേഷിച്ചും കഷ്ടത്തിലായിരുന്നു. ചെടികൾക്ക് ആത്മാവുണ്ടെന്നു വിശ്വസിക്കുന്ന ചിലരുള്ള കൂട്ടത്തിൽ ഒരാളാണ് ഫാദർ മബേ. ആ കിഴവൻ പകലൊക്കെ അമരിത്തോട്ടത്തിൽ പണിയെടുക്കയായിരുന്നു; വല്ലാതെ ക്ഷീണിച്ചിട്ടുണ്ടു്. എങ്കിലും അയാൾ എണീറ്റു. പുസ്തകം രണ്ടും ബെഞ്ചിന്മേൽ വെച്ചു. കൂന്നും കാലിടറിയും കിണറ്റിന്നടുക്കലേക്കു നടന്നു; പക്ഷേ, ചങ്ങല പിടിച്ചപ്പോൾ, അതിന്റെ കൊളുത്തഴിക്കാൻമാത്രമെങ്കിലും അതു വലിച്ചെടുക്കാൻ അയാളെക്കൊണ്ടുവയ്യാ. അയാൾ തിരിഞ്ഞു, നക്ഷത്രങ്ങളെക്കൊണ്ടു മൊട്ടിട്ടു വരുന്ന ആകാശത്തിലേക്കു മനോവേദനയോടുകൂടി ഒരു നോട്ടം നോക്കി.

അനിർവചനീയമായവിധം വ്യസനകരവും ശാശ്വതവുമായ ആഹ്ലാദത്തിന്നടിയിൽ മനുഷ്യാരിഷ്ടുകളെ മുക്കിക്കളയുന്ന ആ ഒരു ശാന്തത വൈകുന്നേരത്തിനുണ്ട്. പകൽസ്സമയംപോലെതന്നെ രാത്രിയും വരണ്ടിരിക്കാനാണ് ഭാവമെന്നുതോന്നി.

‘എല്ലായിടത്തും നക്ഷത്രങ്ങൾ!’ വയസ്സൻ വിചാരിച്ചു. ‘ഒരു കഷ്ണം മേഘമില്ല! ഒരു തുള്ളി വെള്ളമില്ല!’

ഒരു നിമിഷംമുൻപ് പൊക്കപ്പെട്ടിരുന്ന അയാളുടെ തല മാറത്തേക്കു തുങ്ങി.

അയാൾ പിന്നെയും തല പൊന്തിച്ചു; ഇങ്ങനെ പിറുപിറുത്തുകൊണ്ട് ഒരിക്കൽക്കൂടി ആകാശത്തേക്കു നോക്കി; ‘ഒരു തുള്ളി മഞ്ഞുകണ്ണുനീർ! കുറച്ചനുകമ്പ!’

അയാൾ വീണ്ടും കിണറ്റിൻചങ്ങലയുടെ കൊളുത്തഴിക്കാൻ നോക്കി. സാധിച്ചില്ല.

അസ്സുമയത്ത് ഒരു ശബ്ദം പറയുന്നതു കേട്ടു: ‘ഫാദർ മബേ, നിങ്ങൾക്കുവേണ്ടി തോട്ടം നനയ്ക്കാൻ എന്നെ സമ്മതിക്കുമോ?’

അസ്സമയത്തു ചെടിക്കൂട്ടത്തിൽനിന്ന് ഒരു കാട്ടുമൃഗം നടന്നുപോകുമ്പോഴത്തെപ്പോലെ ഒരൊച്ചകേട്ടു; ഇലപ്പടർപ്പിനുള്ളിൽനിന്നു നീണ്ടുമെലിഞ്ഞ ഒരു പെൺകുട്ടി പുറത്തേക്കു വരുന്നതുകണ്ടു; അവൾ അയാളുടെ മുൻപിൽ വന്നുനിന്നു മുഖത്തേക്ക് ഒരു കൂസലില്ലാതെ സൂക്ഷിച്ചുനോക്കി. അവൾക്ക് ഒരു മനുഷ്യസ്വരൂപത്തെക്കാളധികം ഇരുട്ടിൽനിന്നു പുറപ്പെട്ട ഒരു സത്ത്വത്തിന്റെ ഛായയാണുണ്ടായിരുന്നത്.

ക്ഷണത്തിൽ പേടിക്കുന്നവനും, ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, എളുപ്പത്തിൽ തന്റേടം വിടുന്നവനുമായ ഫാദർ മബേയ്ക്ക് ഒരക്ഷരമെങ്കിലും മറുപടിപറയാൻ സാധിക്കുന്നതിനുമുൻപായി, ഇരുട്ടത്ത് ഒരുതരം വല്ലാത്ത തിടുതിടുക്കമുള്ളാളുടെ മട്ടു പെരുമാറ്റത്തിലെല്ലാമുണ്ടായിരുന്ന ആ സത്ത്വം ചങ്ങലയഴിച്ചു. വെള്ളത്തൊട്ടി കിണറ്റിലേക്കിട്ടു വലിച്ചെടുത്തു, നനത്തൊട്ടി നിറച്ചു; എന്നിട്ടു വെറുംകാലോടും കീറയുടുപ്പോടും കൂടിയ ആ ഭൂതരൂപം അതിന്റെ നാലുപുറത്തുമുള്ള സകലത്തിനും ജീവൻ കൊടുത്തുകൊണ്ടു, പൂച്ചെടികൾക്കിടയിലൂടെ പാഞ്ഞുനടക്കുന്നത് ആ കൊള്ളാവുന്ന കിഴവൻ നോക്കിക്കണ്ടു. അയാൾക്കു തന്റെ ഓമനച്ചെടിക്കു സുഖമായി എന്നു തോന്നി.

ആദ്യത്തെ തൊട്ടി ഒഴിഞ്ഞപ്പോൾ, പിന്നെയും നിറച്ചു, മൂന്നാമതും നിറച്ചു. തോട്ടം മുഴുവനും അവൾ നനച്ചു.

കാഴ്ചയിൽ തികച്ചും കറുത്തു, ചടച്ചു വിരൂപങ്ങളായ കൈകളെ ആട്ടിക്കൊണ്ടു്, ഞെറിക്കുപ്പായം മുഴുവനും കീറിത്തുടങ്ങി, അവൾ നടുവഴിയിലൂടെ ആവും വിധം പാഞ്ഞിരുന്ന സമയത്ത് ആകപ്പാടെ ഒരു കടവാതിലിന്റെ മട്ടുണ്ടായിരുന്നു.

നന കഴിഞ്ഞപ്പോൾ, കണ്ണിൽ കണ്ണുനീരോടുകൂടി ഫാദർ മബേ അവളുടെ അടുത്തുചെന്നു നെറ്റിമേൽ കൈവെച്ചു. ‘ഈശ്വരൻ കുട്ടിയെ അനുഗ്രഹിക്കും, അയാൾ പറഞ്ഞു; പുഷ്പങ്ങളുടെ കാര്യത്തിൽ ഇത്ര ശ്രദ്ധവെയ്ക്കുന്നതുകൊണ്ടു് കുട്ടി ഒരു ദേവസ്ത്രീയാണ്.’

‘അല്ല.’ അവൾ മറുപടി പറഞ്ഞു: ‘ഞാൻ ഒരസുരസ്ത്രീയാണ്. എനിക്ക് രണ്ടും വ്യത്യാസമില്ല.’ അവളുടെ മറുപടിക്കു കാക്കുകയോ അതു കേൾക്കുകയോ ചെയ്യാതെ വയസ്സൻ ഉച്ചത്തിൽ പറഞ്ഞു: ‘ഞാൻ അത്രമേൽ കഷ്ടത്തിലും ദാരിദ്ര്യത്തിലുമാണല്ലോ, കഷ്ടം! കുട്ടിക്കു യാതൊന്നും പ്രത്യുപകാരംചെയ്വാൻ നിവൃത്തിയില്ലാതായില്ലേ?!

‘ഇല്ല, നിങ്ങൾക്കൊന്നു ചെയ്വാൻ സാധിക്കും.’

‘എന്ത്?’

‘മൊസ്യു മരിയുസ് എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കു പറഞ്ഞുതരു.’

കിഴവന്നു മനസ്സിലായില്ല. ‘ഏതു മൊസ്യു മരിയുസ്?’

അയാൾ തന്റെ ജീവസ്സുറ്റ പളുങ്കുകണ്ണുകൊണ്ട് എന്തോ മറഞ്ഞുകഴിഞ്ഞ ഒന്നിനെ തിരഞ്ഞുനോക്കുന്നതുപോലെ തോന്നി.

‘ഇവിടെ വരാറുള്ള ഒരു ചെറുപ്പക്കാരൻ.’

ഈയിടയ്ക്കു മൊസ്യു മബേ തന്റെ ഓർമ്മയൊന്നു ചിക്കിനോക്കി.

‘ഓ, ശരി—’ അയാൾ ഉറക്കെപ്പറഞ്ഞു. ‘നിങ്ങൾ ആരെപ്പറ്റിയാണ് ചോദിക്കുന്നതെന്നു മനസ്സിലായി. എന്ത്! മൊസ്യു മരിയുസ്-ബാറൺ മരിയുസ് പൊങ്മേർസി, ഈശ്വര! അയാൾ ഇപ്പോഴുണ്ട്—അല്ലെങ്കിൽ ഇപ്പോഴില്ല— ഓ, ശരി, എനിക്കറിഞ്ഞു കൂടാ.’

പറയുന്നതിനിടയ്ക്കു തന്റെ ഓമനച്ചെടിയുടെ ചില്ലകൾ ഒന്നൊതുക്കുവാൻ വേണ്ടി അയാൾ കുനിഞ്ഞു; എന്നിട്ട് തുടർന്നു: ‘നില്ക്കണേ, എനിക്കിപ്പോൾ ഓർമ്മവന്നു. അയാൾ നടക്കാവിലൂടെ പലപ്പോഴും പോകുന്നത് കാണാം. റ്യു ക്രൂൽബാർ ബിൽ ഗ്ലസ്സിയേറിലേക്കുള്ള വഴിക്കാണ് പോകാറ്. വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടി. അങ്ങോട്ട് ചെല്ലു. അവിടെ അയാളെ കാണാൻ പ്രയാസമുണ്ടാവില്ല.’

മൊസ്യു മബേ നിവർന്നുനോക്കിയപ്പോഴേക്ക് അവിടെ ആരുമില്ലാതായി; ആ പെൺകുട്ടി മറഞ്ഞുകഴിഞ്ഞു.

നിശ്ചയമായും അയാൾ പേടിച്ചുപോയി.

‘തീർച്ചയായും,’ അയാൾ വിചാരിച്ചു, ‘എന്റെ തോട്ടം നനച്ചിട്ടില്ലായിരുന്നുവെങ്കിൽ, അവൾ ഒരു പ്രേതമാണെന്നു ഞാൻ നിശ്ചയിക്കും.’

ഒരു മണിക്കൂർ കഴിഞ്ഞു, കിടപ്പായപ്പോൾ ആ ഭൂതക്കാഴ്ച വീണ്ടും വന്നു; ഉറക്കം പിടിച്ചതോടുകൂടി സമുദ്രം കടക്കുവാൻവേണ്ടി ഒരു മത്സ്യമായി വേഷം മാറുന്ന ആ കെട്ടുകഥയിലെ പക്ഷിയെപ്പോലെ ഉറക്കം കടക്കുവാൻവേണ്ടി പതുക്കെപ്പതുക്കെ ആലോചന ഒരു സ്വപ്നത്തിന്റെ ആകൃതിയെടുക്കുന്ന ആ സമ്മിശ്രസമയത്ത്, അയാൾ ഒരമ്പരന്നമട്ടോടുകൂടി സ്വയം പറഞ്ഞു: ‘നിശ്ചയമായും അതു രുബോദിയെർ കുട്ടിച്ചാത്തന്മാരെപ്പറ്റി പറയുന്ന കഥകളോട് വളരെ യോജിക്കുന്നു. ആ കണ്ടതു കുട്ടിച്ചാത്തന്റെ വർഗ്ഗത്തിൽപ്പെട്ട ഒന്നായിരിക്കുമോ?’

4.2.4
മരിയുസ്സിന്ന് ഒരു ഭൂതക്കാഴ്ച

ഫാദർ മബേയ്ക്ക് ഒരു ‘യക്ഷി’ പ്രത്യക്ഷമാകയുണ്ടായിട്ടു ചില ദിവസങ്ങൾക്കുശേഷം ഒരു രാവിലെ—തെനാർദിയെർക്കു കൊടുക്കാൻവേണ്ടി മരിയുസ് കുർ ഫെരാക്കോട് ഒരു നൂറു സൂ നാണ്യം കടംമേടിച്ച ദിവസം—തിങ്കളാഴ്ചയായിരുന്നു അത്—മരിയുസ് ആ നാണ്യം കീശയിലിട്ടു, ഗുമസ്തന്റെ ആപ്പീസ്സിൽ അതെത്തിക്കുന്നതിനു മുൻപായി, മടങ്ങിയെത്തിയാൽ പണിയെടുക്കാൻ ഉത്സാഹമുണ്ടാകുമെന്നുവെച്ചു ‘കുറച്ചിട ഒന്നു ലാത്താൻവേണ്ടി’ ഇറങ്ങി. ഏതായാലും ഇങ്ങനെയായിരുന്നു അയാൾ എന്നും. എഴുന്നേറ്റ ഉടനെ, ചില തർജ്ജമ കുത്തിക്കുറിക്കുവാൻവേണ്ടി അയാൾ ഒരു പുസ്തകത്തിനും ഒരു പായ കടലാസ്സിന്നും മുൻപിൽചെന്നു കൂടും; ജർമ്മനിക്കാരുമായുണ്ടായ ഒരു പ്രസിദ്ധശണ്ഠ—‘ഗാൻസ്-സാവിഗ്നി’ത്തർക്കം—ഫ്രഞ്ച്ഭാഷയിൽ കുറിക്കുകയായിരുന്നു അന്നത്തെ അയാളുടെ പ്രവൃത്തി; അയാൾ സാവിഗ്നിയെടുത്തു, ഗാൻസെടുത്തു, നാലുവരി വായിച്ചു; ഒരു വരി എഴുതാൻ നോക്കി, സാധിച്ചില്ല. അയാളും കടലാസ്സുമുള്ളതിനിടയ്ക്ക് ഒരു നക്ഷത്രം കണ്ടു; ഇങ്ങനെ പറഞ്ഞുകൊണ്ടു കസാലയിൽനിന്നെണീറ്റു; ‘ഞാൻ ഒന്നു നടന്നുവരട്ടെ, എന്നാൽ ഒരുശിരുപിടിക്കും.’

അയാൾ വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയിലേക്ക് ഒരു നട കൊടുത്തു.

അവിടെ അയാൾ മുമ്പത്തെക്കാളെല്ലാമധികം നക്ഷത്രം കണ്ടു; ഗാൻസും സാവിഗ്നിയും മുൻപത്തെക്കാളൊക്കെ കുറച്ചും.

അയാൾ വീട്ടിലേക്കു തിരിച്ചു, വീണ്ടും പ്രവൃത്തി തുടങ്ങി. സാധിച്ചില്ല; തലച്ചോറിൽവെച്ചു പൊട്ടിപ്പോയ ഒരൊറ്റ നൂലിഴയെങ്കിലും പിരികൂട്ടുവാൻ നിവൃത്തികണ്ടില്ല. ഉടനെ അയാൾ സ്വയം പറയും; നാളെ ഞാൻ പുറത്തേക്കു പോവില്ല. അതുകൊണ്ടുപണി നടക്കാതാവുന്നു. അയാൾ ദിവസംതോറും പുറത്തേക്കു പോവും.

കുർഫെരാക്കിന്റെ താമസസ്ഥലത്തുള്ളതിലധികം വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയിലായിരുന്നു അയാളുടെ പാർപ്പ്. ഇതായിരുന്നു അയാളുടെ ശരിയായ മേൽവിലാസം; ബുൽവാർ ദ് ല സാന്തെ, റ്യു ക്രൂൽബാർബിൽനിന്ന് ഏഴാമത്തെ മരത്തിന്റെ ചോട്.

അന്നു രാവിലെ അയാൾ ആ ഏഴാമത്തെ മരച്ചുവടുവിട്ടു ദെഗോബ്ലാങ് പുഴയുടെ ആൾമറയിന്മേൽ ചെന്നിരുന്നു. പുതുതായ, വിരിഞ്ഞതും തിളങ്ങുന്നതുമായ ഇലപ്പടർപ്പിലേക്ക് ഒരാഹ്ലാദമയമായ വെയിൽനാളം തിരക്കിക്കടന്നു.

അയാൾ ‘അവളെ’ പ്പറ്റി മനോരാജ്യം വിചാരിക്കയായിരുന്നു. ആലോചന ഒരു ശകാരത്തിലേക്കു തിരിഞ്ഞ്, അയാളുടെ മേൽത്തന്നെ ചെന്നുകൊണ്ടു; അയാൾ തന്റെ അലസതയേയും, ക്രമത്തിൽ അധികമായി ബാധിച്ചുകാണുന്ന തന്റെ ആത്മാവിന്നുള്ള പക്ഷവാതരോഗത്തേയും ഓരോ നിമിഷത്തിലും അധികമധികം കനം പിടിച്ചുവരുന്ന ആ അന്ധകാരത്തേയുംപറ്റി കുണ്ഠിതത്തോടുകൂടി ആലോചിച്ചു—ഇതു വർദ്ധിച്ചു വർദ്ധിച്ചു സൂര്യനെപ്പോലും അയാൾ കാണാതായി.

എന്തായാലും ഒരു സ്വാഗതംകൂടിയില്ലാത്ത—അയാളുടെ പ്രവൃത്തിശക്തി അത്രമേൽ ക്ഷീണിച്ചുപോയിരുന്നു; നിരാശതപ്പെടുവാൻപോലും അയാൾക്കു ശക്തിയില്ലാതായിരുന്നു ഈ വ്യസനകരങ്ങളായ അസ്പഷ്ടചിന്തകളുടെ ഉദ്ധാരണങ്ങൾക്കു വിലങ്ങനെ, ഈ വ്യസനമയമായ ആലോചനാനിമഗ്നതയ്ക്കുള്ളിലൂടെ, ബാഹ്യവിഷയങ്ങൾ അയാളിൽ എത്തിച്ചേർന്നു. പിന്നിലും താഴത്തും പുഴയുടെരണ്ടു കരയിലും അലക്കുകാരികൾ വസ്ത്രമടിക്കുന്ന ശബ്ദവും തനിക്കു മുകളിലായി പക്ഷികൾ ഇരിമ്പകവൃക്ഷങ്ങളിലിരുന്നു ചിലയ്ക്കുന്നതും പാട്ടുപാടുന്നതും അയാൾ കേട്ടു. ഒരു ഭാഗത്തുനിന്നു സ്വാതന്ത്രത്തിന്റെ ശബ്ദം, ചിറകുകളുള്ള സ്വസ്ഥതയുടെ അലട്ടില്ലാത്ത സുഖം; മറ്റേ ഭാഗത്തുനിന്ന് അധ്വാനത്തിന്റെ ശബ്ദം. അഗാധമായി അയാളെക്കൊണ്ടു മനോരാജ്യം വിചാരിപ്പിക്കുകയും ഏതാണ്ട് ആലോചിപ്പിക്കുകയും ചെയ്തിരുന്നതു സന്തോഷമയങ്ങളായ രണ്ടു ശബ്ദങ്ങളാണ്.

പെട്ടെന്നു, കുണ്ഠിതത്തോടുകൂടിയ ആഹ്ലാദമൂർച്ഛയ്ക്കിടയിൽ, ഒരു പരിചിതശബ്ദം അയാളോടു പറയുന്നതു കേട്ടു: ‘ആവു! അയാൾ ഇവിടെയുണ്ട്.’

അയാൾ തലയുയർത്തിനോക്കി; ഒരു ദിവസം രാവിലെ അയാളെ കാണാൻ ചെല്ലുകയുണ്ടായ ആ സാധുപ്പെൺകുട്ടി, തെനാർദിയെർദ്ദമ്പതികളുടെ മൂത്ത മകൾ, എപ്പൊനൈനായിരുന്നു അത്; അയാൾക്ക് ഇപ്പോൾ അവളുടെ പേരറിയാം. അത്ഭുതമെന്നേ പറയേണ്ടു, അവൾ ദരിദ്രയും കുറെക്കൂടി സുന്ദരിയുമായിരുന്നു— അവളെക്കൊണ്ടു ചെയ്യാൻ കഴിയുമെന്നു തോന്നിയിരുന്നില്ലാത്ത രണ്ടു കാര്യം. അവൾ ഇരട്ടനടത്തം നടന്നു— ഒന്നു വെളിച്ചത്തിലേക്ക്, മറ്റതു കഷ്ടപ്പാടിലേക്ക്. അത്രമേൽ ധൈര്യത്തോടുകൂടി അയാളുടെ മുറിയിലേക്കു കടന്നുവന്ന ദിവസത്തെപ്പോലെ, അവൾ അന്നും വെറും കാലോടും കീറയുടുപ്പോടും കൂടിത്തന്നെയായിരുന്നു— ഒന്നുമാത്രം; അവളുടെ കീറത്തുണികൾക്കു രണ്ടുമാസത്തെ പഴക്കം കൂടിയായി; ഉടുപ്പിലെ ദ്വാരങ്ങൾക്കു വിസ്താരം കൂടി; പിഞ്ഞൽ കുറേക്കൂടി കലശലായി, അതേ പരുക്കനൊച്ച, കരുവാളിപ്പുകൊണ്ടു മങ്ങിയതും ചുളിവീണതുമായ അതേ നെറ്റിത്തടം, സ്വാതന്ത്യ്രവും മര്യാദനോക്കാത്തതും ചാഞ്ചാടിക്കൊണ്ടുള്ളതുമായ അതേ നോട്ടം. ഇതിനൊക്കെപ്പുറമേ, മുൻപില്ലാത്തതായി, കാരാഗൃഹത്തിലെ താമസം കഷ്ടസ്ഥിതിക്കുണ്ടാക്കിക്കൊടുക്കുന്ന ആ അനിർവചനീയമായ ഭയത്തോടുകൂടിയതും ദയനീയവുമായ എന്തോ ഒന്ന് അവളുടെ മുഖത്തുണ്ടായിരുന്നു.

ഹാംലറ്റിന്റെ ഭ്രാന്തു പകർന്നതുകൊണ്ട് ഭ്രാന്തത്തിയായ ഒഫീലയെപ്പോലെയായിട്ടല്ല, ഏതോ കുതിരപ്പന്തിയിലെ വൈക്കോൽവിരിയിൽ കിടന്നുറങ്ങിയതു കൊണ്ട്, അവളുടെ തലമുടിയിൽ താളിന്റേയും വൈക്കോലിന്റേയും കഷ്ണമുണ്ടായിരുന്നു.

ഇതൊക്കെയിരുന്നാലും, അവൾ സുന്ദരിയാണ്. അല്ലയോ യൗവനമേ, നീ എന്തൊരു നക്ഷത്രം!

ഈയിടയ്ക്ക് തന്റെ കരുവാളിച്ച മുഖത്തു സന്തോഷത്തിന്റെ ഒരു ലാഞ്ഛനയോടും ഒരു പുഞ്ചിരിയുടെ മട്ടിലുള്ള എന്തോ ഒന്നോടുംകൂടി അവൾ മരിയുസ്സിന്റെ മുൻപിൽ ചെന്നുനിന്നു.

സംസാരിക്കാൻ ശക്തിയില്ലാതായിട്ടെന്നപോലെ, അവൾ വളരെ നിമിഷങ്ങളോളം അങ്ങനെ നിന്നു.

‘അപ്പോൾ ഒടുക്കം നിങ്ങളെ ഞാൻ കണ്ടെത്തി; അവൾ അവസാനം പറഞ്ഞു.ഫാദർ മബേ പറഞ്ഞതു ശരിയാണ്; ഈ നടക്കാവിലാണ് അപ്പോൾ നിങ്ങൾ; ഞാൻ നിങ്ങളെ എത്രയൊക്കെ അന്വേഷിച്ചു! നിങ്ങൾ അതറിഞ്ഞാൽ! നിങ്ങൾക്കറിയാമോ? ഞാൻ പൊത്തിൽപ്പെട്ടു. ഒരു പതിനഞ്ചു ദിവസം! ഞാൻ യാതൊന്നും ചെയ്തിട്ടില്ലെന്നും, എന്നല്ല, എനിക്കു പ്രായമായിട്ടില്ലെന്നും കണ്ടപ്പോൾ അവർ എന്നെ വിട്ടയച്ചു! എനിക്ക് പ്രായം തികയാൻ ഇനി രണ്ടുമാസം വേണം. ഹാ ഞാൻ നിങ്ങളെ എവിടെയൊക്കെ തെണ്ടിത്തിരഞ്ഞു! ഈ ആറാഴ്ച മുഴുവനും! അപ്പോൾ നിങ്ങൾ ഇനി അവിടെ താമസിക്കാൻ ഭാവമില്ലേ?’

‘ഇല്ല’, മരിയുസ് പറഞ്ഞു.

‘ഹോ! എനിക്കു മനസ്സിലായി. ആ ഉണ്ടായതുകാരണം. ഈ പിടുത്തങ്ങളൊക്കെ രസമില്ലാത്തവയാണ്. നിങ്ങൾ ചോടൊഴിച്ചു. ആട്ടെ! അപ്പോൾ നിങ്ങൾ എന്താണ് ഇങ്ങനെ പഴയ തൊപ്പി വെയ്ക്കുന്നത്! നിങ്ങളെപ്പോലെ ഒരു നല്ല ചെറുപ്പക്കാരൻ ഒന്നാന്തരം ഉടുപ്പിടണം മൊസ്യു മരിയുസ്, നിങ്ങൾക്കറിയാമോ. ഫാദർ മബേ നിങ്ങളെ ബാറൺ മരിയുസ് എന്നാണ് വിളിക്കാറ്; എന്തു ബാറൺ,. ഞാൻ മറന്നു. നിങ്ങൾ ഒരു പ്രഭുവാണെന്ന് ആ പറഞ്ഞതു നേരല്ല പ്രഭുക്കന്മാർ കിഴവന്മാരാണ്. അവർ ലുക്സെംബുറിൽ കോട്ടയുടെ മുൻഭാഗത്ത് ഏറ്റവുമധികം വെയിലുള്ളേടത്തേക്കു പോവും; ഒരു സൂവിന്റെ കോത്തിദിയേൻനപത്രം വായിക്കും. ഞാൻ അത്തരം ഒരു പ്രഭുവിന് ഒരു കത്തു കൊണ്ടുപോവുകയുണ്ടായി. അയാൾക്ക് ഒരു നൂറു വയസ്സു കഴിഞ്ഞിരിക്കും. പറയൂ, എവിടെയാണ് നിങ്ങളിപ്പോൾ താമസിക്കുന്നത്?’

മരിയുസ് മറുപടി പറഞ്ഞില്ല.

‘ഹാഃ’ അവൾ വീണ്ടും തുടങ്ങി. ‘നിങ്ങളുടെ ഉൾക്കുപ്പായത്തിൽ ഒരു പൊത്തുണ്ട്. ഞാനതു തുന്നിക്കുത്തിത്തരും.’

ക്രമത്തിൽ മങ്ങൽ കയറിയ ഒരു ഭാവവിശേഷത്തെ അവലംബിച്ച് അവൾ പറഞ്ഞു; ‘നിങ്ങൾക്ക് എന്നെ കാണുന്നതു രസമല്ലെന്നു തോന്നുന്നു.’

മരിയുസ് മിണ്ടാതിരുന്നു; കുറച്ചിടയ്ക്ക് അവൾ ഒന്നും പറഞ്ഞില്ല; പിന്നീട് കുറച്ചുറക്കെ: ‘പക്ഷേ, എന്തായാലും എനിക്ക് വേണമെന്നു തോന്നിയാൽ നിങ്ങളെ ഞാൻ സന്തോഷിപ്പിക്കും.’

‘എന്ത്?’ മരിയുസ് കൽപിച്ചു ചോദിച്ചു. എന്താണ് നിങ്ങളീ പറയുന്നത്?’

‘ഹാ എന്നെ നിങ്ങൾ നീ എന്നാണല്ലോ പറയാറ്.’ അവൾ തിരിച്ചടിച്ചു.

‘എന്നാൽ അങ്ങനെയാവട്ടെ. എന്താണ് നീ പറയുന്നത്?’

അവൾ ചുണ്ടു കടിച്ചു; എന്തോ ആന്തരമായ ഒരസ്വാസ്ഥ്യത്തിന്നടിപ്പെട്ടിട്ടെന്ന പോലെ, അവൾ ശങ്കിക്കുന്നതായി തോന്നി. ഒടുവിൽ അവൾ ഒന്നു തീർച്ചപ്പെടുത്തി.

‘അത്രയും ചീത്ത, ആവട്ടെ. നിങ്ങൾക്ക് ഒരു രസമില്ലാത്ത മട്ടുണ്ട്; എനിക്കു നിങ്ങളെ സന്തോഷിപ്പിക്കണം. നിങ്ങൾ പുഞ്ചിരിക്കൊള്ളുമെന്നേറ്റാൽമാത്രം മതി. എനിക്ക് നിങ്ങളെ പുഞ്ചിരിയിട്ടുകൊണ്ട് കാണണം; നിങ്ങൾ ഇങ്ങനെ പറയുന്നതു കേൾക്കണം: ഹാ, നല്ലത്, അതു കൊള്ളാം,’ സാധു മിസ്റ്റർ മരിയുസ്! നിങ്ങൾക്കറിയാമോ? ഞാൻ ചോദിച്ചതെന്തും എനിക്കു തരാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്കയുണ്ടായി—’

‘ഉവ്വ്. പറഞ്ഞാൽ ചെയ്യാം.’

അവൾ മരിയുസ്സിന്റെ മുഖത്തേക്കു കണ്ണു തുറന്നു നോക്കിയിട്ടു പറഞ്ഞു: ‘എനിക്കു മേൽവിലാസം കിട്ടി.’

മരിയുസ് വിളർത്തു. ഉള്ള ചോര മുഴുവനും അയാളുടെ ഹൃദയത്തിലേക്കൊഴുകി.

‘ഏതു മേൽവിലാസം?’

‘എന്നോടു സമ്പാദിച്ചുതരണമെന്നു പറഞ്ഞ മേൽവിലാസം.’

‘ഒരധ്വാനത്തോടുകൂടിയാണെന്നു തോന്നുമാറ് അവൾ തുടർന്നു: ആ മേൽവിലാസം—നിങ്ങൾക്കു നല്ലവണ്ണമറിയാമല്ലോ!’

‘ഉവ്വ!’ മരിയുസ് വിക്കിപ്പറഞ്ഞു.

‘ആ മാന്യയുവതിയുടെ.’

ഈ വാക്കുപറഞ്ഞ് അവൾ ഒരു ദീർഘനിശ്വാസമിട്ടു

‘മരിയുസ്, താൻ ഇരുന്നിരുന്ന ആൾമറമേൽനിന്നു ചാടിയെണീറ്റ് അവളുടെ കൈ സംഭ്രമത്തോടുകൂടി കടന്നുപിടിച്ചു.

‘ഹാ! ശരി! എന്നെ അങ്ങോട്ടു കൊണ്ടുപോവൂ! എനിക്കു പറഞ്ഞു തരു! നിങ്ങൾക്കാവശ്യമുള്ളതെന്തായാലും പറഞ്ഞോളു! എവിടെയാണത്?’

‘എന്റെ കൂടെ വരൂ,’ അവൾ മറുപടി പറഞ്ഞു. ‘തെരുവോ വീട്ടുനമ്പറോ എനിക്കറിഞ്ഞുകൂടാ; അത് ഇവിടെനിന്നു നേരെ എതിർഭാഗത്താണ്; പക്ഷേ, വീടെനിക്കുനല്ലവണ്ണമറിയാം; ഞാൻ നിങ്ങളെ അങ്ങോട്ടു കൊണ്ടുപോവാം.’ അവൾ കൈ വലിച്ചെടുത്ത്, ഒരു ലോകരക്ഷകന്റെ ഹൃദയത്തെ രണ്ടായി പിളർത്തുകളയുന്നതും എന്നാൽ ലഹരിപിടിച്ചതും ആഹ്ലാദം കയറിയതുമായ തൽക്കാ ലസ്ഥിതിയിൽ മരിയുസ്സിന് ഒരുരവുകൂടി ചേർക്കാതിരുന്നതുമായ ഒരു സ്വരവിശേഷത്തിൽ പറഞ്ഞു: ‘ഹാ! നിങ്ങൾക്ക് എന്തൊരു സന്തോഷമാണ്!’

മരിയുസ്സിന്റെ നെറ്റിത്തടത്തിലൂടെ ഒരു നിഴൽ പാഞ്ഞു. അയാൾ എപ്പൊനൈനെ കൈയ്ക്കു പിടിച്ചു.

‘എന്നോട് ഒരു കാര്യം സത്യം ചെയ്യൂ!’

‘സത്യം ചെയ്ക!’ അവൾ പറഞ്ഞു: ‘എന്താണതിന്റെ അർത്ഥം?’ ആട്ടെ. അപ്പോൾ ഞാൻ നിങ്ങൾക്കു സത്യം ചെയ്തുതരണം?’

അവൾ പൊട്ടിച്ചിരിച്ചു.

‘നിന്റെ അച്ഛൻ! എപ്പൊനൈൻ, എന്നോടു വാഗ്ദാനം ചെയ്യു! ഈ മേൽവിലാസം നീ നിന്റെ അച്ഛന്നു പറഞ്ഞുകൊടുക്കരുത്.’

അവൾ അയാളെ പകച്ചുനോക്കി.

‘എപ്പൊനൈൻ! എന്റെ പേർ എപ്പൊനൈൻ എന്നാണെന്നു നിങ്ങളെങ്ങനെയറിഞ്ഞു?’

‘ഞാൻ പറഞ്ഞത് ഏല്ക്കൂ.’

പക്ഷേ, അവൾ അയാൾ പറയുന്നതു കേട്ടില്ല.

‘അതുകൊള്ളാം. നിങ്ങളെന്നെ എപ്പൊനൈൻ എന്നു വിളിച്ചു!’

മരിയുസ് പെട്ടെന്ന് അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു.

‘പക്ഷേ, ഈശ്വരനെ വിചാരിച്ച് എന്നോടു മറുപടി പറയു! ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ. നിനക്കറിയാവുന്ന ഈ മേൽവിലാസം നിന്റെ അച്ഛന്ന് ഒരിക്കലും പറഞ്ഞുകൊടുക്കില്ലെന്ന് എന്നോടു സത്യം ചെയ്യൂ!’

‘എന്റെ അച്ഛൻ!’ അവൾ പറഞ്ഞു: ‘ഓ, എന്റെ അച്ഛൻ! അതിനെപ്പറ്റി വ്യസനിക്കേണ്ട. അച്ഛൻ ഇപ്പോൾ ഏകാന്തത്തിലാണ്. പിന്നെ, എനിക്കെന്തച്ഛനാണ്!’

‘പക്ഷേ, നീ എന്നോടു വാഗ്ദാനം ചെയ്തില്ല!’ മരിയുസ് ഉച്ചത്തിൽ പറഞ്ഞു.

‘എന്നെ വിടു,’ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു, ‘നിങ്ങൾ എന്നെ എങ്ങനെ പിടിച്ചുകുലുക്കുന്നു! ഉവ്! ഉവ്വ്! ഞാൻ വാഗ്ദാനം ചെയ്യുന്നു! ഞാൻ അതു നിങ്ങളോടു സത്യം ചെയ്യുന്നു! എനിക്കതിലെന്താണ്? ഞാൻ അച്ഛനോടു മേൽ വിലാസം പറയില്ല. അപ്പൊഴോ, ശരിയായില്ലേ? അതല്ലേ വേണ്ടത്?’

‘എന്നല്ല, ആരോടും.’

‘ആരോടും.’

’ഇനി,’ മരിയുസ് തുടർന്നു: ‘എന്നെ അങ്ങോട്ടു കൊണ്ടുപോവൂ.’

‘ഇപ്പോൾ?’

‘ഇപ്പോൾ.’

‘വന്നോളൂ. ഹാ! അയാൾക്ക് എന്തു സന്തോഷം!’ അവൾ പറഞ്ഞു.

കുറച്ചടി പോയ ഉടനെ അവൾ നിന്നു.

’മൊസ്യു മരിയുസ്. നിങ്ങൾ എന്റെ പിന്നാലെ വളരെയധികം അടുത്തു വരുന്നു. ഞാൻ കുറച്ചു മുമ്പേ നടക്കട്ടെ. എന്റെ പിന്നാലെ പോരുകയാണെന്നു തോന്നാത്ത വിധം വരൂ. എന്നെപ്പോലെയുള്ള ഒരു സ്ത്രീയുടെ കൂടെ നിങ്ങളെപ്പോലെ ഒരു കൊള്ളാവുന്ന ചെറുപ്പക്കാരൻ പോരുന്നത് ആളുകൾ കണ്ടുകൂടാ.’

ആ ‘സ്ത്രീ’ എന്ന വാക്ക് ആ പെൺകുട്ടി ഉച്ചരിച്ചപ്പോൾ അതിൽ അന്തർഭവിച്ചിരുന്ന അർത്ഥം എത്രയെന്നു വാക്കുകൊണ്ടു വിവരിക്കാൻ വയ്യാ.

അവൾ ഒരു പന്ത്രണ്ടടികൂടി നടന്നു. പിന്നെയും നിന്നു; മരിയുസ് ഒപ്പമെത്തി. പിന്നോക്കം തിരിഞ്ഞുനോക്കാതെ അവൾ ഒരു ഭാഗത്തേക്കു മുഖമാക്കി, അയാളോടു പറഞ്ഞു: ‘കൂട്ടത്തിൽ പറയട്ടെ. നിങ്ങൾ എന്നോട് ഒരു വാഗ്ദാനം ചെയ്തിരുന്നത് അറിവില്ലേ?’

മരിയുസ് കുപ്പായക്കീശയിൽ കൈയിട്ടു തപ്പി. അവളുടെ അച്ഛനായ തെനാർദിയെർക്കു കൊടുപ്പാനായി കരുതിയ അഞ്ചു ഫ്രാങ്ക്: മാത്രമാണ് അയാൾക്കു ഭൂമിയിൽ ആകെയുള്ള മുതൽ. അയാൾ അതെടുത്ത് എപ്പൊനൈന്റെ കൈയിൽ വെച്ചു.

അവൾ വിരലകത്തി, നാണ്യം നിലത്തേക്കിട്ടു. ഒരു കുണ്ഠിതഭാവത്തോടുകൂടി അവൾ അയാളെ സൂക്ഷിച്ചുനോക്കി.

‘എനിക്കു നിങ്ങളുടെ പണം വേണ്ടാ, അവൾ പറഞ്ഞു.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.