images/hugo-42.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.6.1
ചുവട്ടിലെ നിലയിലെ മുറി

പിറ്റേ ദിവസം സന്ധ്യയ്ക്കു ഴാങ് വാൽഴാങ് ഗിൽനോർമാൻ ഭവനത്തിന്റെ വണ്ടിപ്പടിക്കലെത്തി വിളിച്ചു. ബസ്കാണ് വാതിൽ തുറന്നത്. ആ നിശ്ചിതസമയത്തു ബസ്ക് മുറ്റത്തു തയ്യാറുണ്ടായിരുന്നു; ആജ്ഞാപ്രകാരമാണെന്നു തോന്നും. ആളുകൾ ചിലപ്പോൾ ഇങ്ങനെ ഭൃത്യന്മാരോടു പറഞ്ഞേല്പിച്ചു എന്നു വരും: ‘മിസ്റ്റർ ഇന്നയാൾ വന്നേക്കും, കാക്കണം.’

ഴാങ് വാൽഴാങ് സംസാരിക്കുന്നതിനു മുൻപായിത്തന്നെ ബസ്ക് അങ്ങോട്ടുചെന്നു പറഞ്ഞു: ‘എജമാനൻ എന്നോടു ചോദിച്ചറിയാൻ ഏല്പിച്ചിട്ടുണ്ട്, അങ്ങു താഴത്തിരിക്കുകയോ മുകളിലേക്കു ചെല്ലുകയോ എങ്ങനെയാണെന്ന്.’

‘ഞാൻ താഴത്തിരിക്കാം.’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.

തികച്ചും ആദരവോടുകൂടിയിരുന്ന ബസ്ക് ഇരിപ്പുമുറിയുടെ വാതിൽ തുറന്നുപറഞ്ഞു: ‘ഞാൻ കൊച്ചമ്മയെ വിളിക്കാം.’

ഴാങ് വാൽഴാങ് ചെന്ന മുറി ഓതം കയറി, താഴത്തേ നിലയിൽ, മുകളിൽ പലകയടിച്ച് ആവശ്യം വന്നാൽ കലവറയായുപയോഗിക്കുന്നതും ചുകന്ന ചതുരമിഷ്ടിക പാവിയതും തെരുവിൽനിന്നു കടക്കാവുന്നതും ഒരഴിജ്ജനാലയിൽനിന്നു മാത്രം കുറച്ചു വെളിച്ചം കിട്ടുന്നതുമായ ഒരു ചീത്ത മുറിയാണ്.

തൂവൽത്തുടുപ്പുകൊണ്ടും തട്ടിൻകൂച്ചുകൊണ്ടും ചൂലുകൊണ്ടുമുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന ആ വീട്ടിലെ മുറികളിൽപ്പെട്ടതല്ലായിരുന്നു അത്. പൊടി അവിടെ സമാധാനപൂർവ്വം കഴിച്ചുകൂട്ടിപ്പോരുന്നു. എട്ടുകാലികളെ ആട്ടിപ്പിടിക്കൽ അവിടെ നടക്കാറില്ല. വിസ്താരവും വലുപ്പവുമുള്ളതായി, നന്നേ കറുത്തു, ചത്ത ഈച്ചകളാൽ അലംകൃതമായ ഒരു കൊള്ളാവുന്ന എട്ടുകാലിവല ഒരു ജനാലച്ചില്ലിന്മേൽ ഒരു ചക്രം വരച്ചിരുന്നു, ചെറുതും തട്ടുയരമില്ലാത്തതുമായ ആ മുറിയുടെ ഒരു മൂലയ്ക്കൽ അസംഖ്യം ഒഴിഞ്ഞ കുപ്പികൾ കുന്നുകൂടിക്കിടപ്പുണ്ട്.

ഒരു കാവിനിറത്തേപ്പുകൊണ്ട് ചായമിട്ടിരുന്ന ചുമരുകളിൽനിന്ന് വലിയ അടരുകൾ പൊളിഞ്ഞു പോയിട്ടുണ്ട്. ഒരറ്റത്തായി കറുത്ത ചായമിട്ട് ഒരു ചെറിയ ചുമർക്കൂടോടുകൂടിയ ഒരടുപ്പിൻതിണ്ണ നിന്നിരുന്നു. അതിൽ തിയ്യുണ്ട്; അപ്പോൾ, ‘ഞാൻ താഴത്തിരിക്കാം’ എന്നുള്ള ഴാങ് വാൽഴാങ്ങിന്റെ മറുപടി മുൻകൂട്ടി കണ്ടിരിക്കുന്നു എന്നർത്ഥം.

അടുപ്പിൻതിണ്ണയുടെ രണ്ടു വശത്തുമായി രണ്ടു ചാരുകസാലകളിട്ടിട്ടുണ്ട്. ആ രണ്ടു കസാലകളുടേയും ഇടയ്ക്ക് ഒരു പരവതാനിയെന്ന നിലയിൽ രോമത്തേക്കാളധികം പാവുനൂലുകൾ പുറത്തേക്കു കാണിക്കുന്ന ഒരു പഴയ കിടയ്ക്കവിരി ഇട്ടിട്ടുണ്ട്.

അടുപ്പിലെ തിയ്യും ജനാലയിലൂടേ കിട്ടുന്ന സന്ധ്യാപ്രകാശവും ആ മുറിയിൽ വെളിച്ചത്തിന്നുണ്ട്.

ഴാങ് വാൽഴാങ് ക്ഷീണിച്ചിരുന്നു. കുറേ ദിവസമായിട്ട് അയാൾ ഉണ്ണുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ല. അയാൾ ആ ചാരുകസാലകളിലൊന്നിൽ വീണു.

ബസ്ക് തിരിച്ചെത്തി, അടുപ്പിൻതിണ്ണയിൽ ഒരു മെഴുതിരി കൊളുത്തിവെച്ചു, പുറത്തേക്കു പോയി. തല കീഴ്പോട്ടു തൂങ്ങിയും കവിൾ മാറത്തു തൊട്ടുമിരിക്കുന്ന ഴാങ് വാൽഴാങ് ബസ്കിനെയാവട്ടേ മെഴുതിരിയെയാവട്ടെ കണ്ടില്ല.

പെട്ടെന്ന് അയാൾ ഒരു ഞെട്ടിത്തെറിക്കലോടുകൂടി നിവർന്നു. കൊസെത്ത് അയാളുടെ പിന്നിൽ നില്പുണ്ട്.

അവൾ അകത്തേക്കു വന്നത് അയാൾ കണ്ടില്ല; പക്ഷേ, അവളവിടെയുണ്ടെന്ന് അയാൾക്കു തോന്നി.

അയാൾ തിരിഞ്ഞുനോക്കി. അയാൾ അവളെ സൂക്ഷിച്ചുനോക്കി. അവൾക്ക് ഉള്ളലിയിക്കുന്ന ഒരോമനത്തമുണ്ട്. പക്ഷേ, അയാൾ ആ അഗാധനോട്ടംകൊണ്ടു നോക്കിപ്പഠിച്ചത് അവളുടെ സൗന്ദര്യത്തെയല്ല, അവളുടെ ആത്മാവിനെയാണ്.

‘അപ്പോൾ’, കൊസെത്ത് ഉച്ചത്തിൽ പറഞ്ഞു. ‘അച്ഛൻ ഒരസാധാരണ മട്ടുകാരനാണെന്ന് എനിക്കറിയാമെങ്കിലും ഇത്ര ഞാൻ വിചാരിച്ചിട്ടില്ല. എന്തൊരു കമ്പം! ഞാൻ അച്ഛനെ ഇവിടെ വന്നു കാണുന്നതാണ് അച്ഛനിഷ്ടമെന്ന് മരിയുസ് പറഞ്ഞു!’

‘അതേ, അതാണെനിക്കിഷ്ടം.’

‘അങ്ങനെ പറയുമെന്ന് എനിക്കറിയാം. നല്ലത്. ഞാൻ നിങ്ങളുമായി ഒരു ശണ്ഠകൂടാനാണ് ഭാവമെന്ന് മുൻകൂട്ടിത്തന്നെ പറഞ്ഞുവെച്ചേക്കാം. നമുക്ക് ആദ്യം മുതല്ക്കുതന്നെ തുടങ്ങുക. അച്ഛാ, എന്നെപ്പിടിച്ചു പൂട്ടു.’

അവൾ കവിൾ കാണിച്ചു.

ഴാങ് വാൽഴാങ് അനങ്ങാതെ നിന്നു.

‘നിങ്ങൾ അനങ്ങുന്നില്ല. ഞാനതു കുറിച്ചുവെക്കുന്നു. കുറ്റക്കാരന്റെ നില. ആട്ടെ സാരമില്ല, ഞാൻ മാപ്പു തന്നു. യേശുക്രിസ്തു പറഞ്ഞിരിക്കുന്നു; മറ്റേ കവിൾ കാണിച്ചുകൊടുക്കുക. അതിതാ.’

അവൾ മറ്റേക്കവിൾ കാണിച്ചു.

ഴാങ് വാൽഴാങ് ഇളകിയില്ല. അയാളുടെ കാലടികൾ നിലത്തോടു ചേർത്താണി തറയ്ക്കപെട്ടിരിക്കുന്നു എന്നു തോന്നി.

‘ഇതു കുറേക്കവിയുന്നു’, കൊസെത്ത് പറഞ്ഞു. ‘ഞാൻ നിങ്ങളോട് എന്തുചെയ്തു? ഞാൻ പറയട്ടെ, ഞാനമ്പരന്നിരിക്കുന്നു. ഇതിനു പ്രായശ്ചിത്തം കൂടിയേ കഴിയു. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കണം.’

‘എന്റെ ഭക്ഷണം കഴിഞ്ഞു.’

അതു് നേരല്ല. ഞാൻ മൊസ്യൂ ഗിൽനോർമാനെക്കൊണ്ടു നിങ്ങളെ ശകാരിപ്പിക്കും. അച്ഛന്മാരെ ശാസിക്കാനാണ് മുത്തച്ഛന്മാർ. ആട്ടെ, എന്റെ കൂടെ മുകളിൽ ഇരിപ്പുമുറിയിലേക്കു വരൂ. ഇപ്പോൾത്തന്നെ.

‘നിവൃത്തിയില്ല.’

ഇവിടെ കൊസെത്തിന്റെ കാലൊന്നു തെറ്റി. അവൾ ആജ്ഞാപിക്കൽ നിർത്തി, ചോദിക്കാൻ തുടങ്ങി.

‘എന്തുകൊണ്ട്? വീട്ടിൽവെച്ചു ചീത്ത മുറിയാണ് നിങ്ങൾ എന്നെക്കാണാൻ തിരഞ്ഞെടുത്തത്. ഇവിടെ കഴിച്ചുകൂട്ടാൻ വയ്യാ.’

‘നിനക്കറിയാമല്ലോ…’

ഴാങ് വാൽഴാങ് തന്നത്താൻ പിടിച്ചു നേരെയാക്കി.

‘മദാം, ഞാൻ അസാധാരണ മട്ടുകാരനാണെന്ന്, എനിക്കു ചില കമ്പങ്ങളുണ്ടെന്നു, നിങ്ങൾക്കറിയാമല്ലോ…

കൊസെത്ത് തന്റെ ചെറുകൈകൾ കൂട്ടിക്കൊട്ടി.

‘മദാം!… നിങ്ങൾക്കറിയാമല്ലോ!… കുറേക്കൂടി പുതുമകൾ! എന്താണിതിന്റെ സാരം?’

പലപ്പോഴും കാണിക്കാറുള്ള ആ ഹൃദയഭേദകമായ പുഞ്ചിരി അയാൾ അവളെനോക്കി കാണിച്ചു: ‘നിങ്ങൾക്കു മദാം ആവുന്നതാണിഷ്ടം. നിങ്ങൾ അങ്ങനെയാണ്.’

‘അച്ഛാ, അച്ഛനെസ്സംബന്ധിച്ചേടത്തോളം അല്ല.’

‘എന്നെ അച്ഛനെന്നു വിളിക്കരുതു്’

‘എന്ത്?’

‘എന്നെ ‘മൊസ്യു ഴാങ്’ എന്നു വിളിക്കൂ. വേണമെങ്കിൽ ‘ഴാങ്’.’

‘എന്ത്, നിങ്ങൾ എന്റെ അച്ഛനല്ലാതായി? ഞാൻ കൊസെത്തല്ലാതായി? ‘മൊസ്യു ഴാങ്’ എന്താണിതിന്റെ സാരം? എന്ത്, ഇതൊക്കെ ഭരണപരിവർത്തനങ്ങളാണോ, അതെയോ? എന്തുണ്ടായി? വരൂ, എന്റെ മുഖത്തേക്കു നോക്കൂ. നിങ്ങൾ ഞങ്ങളുടെ കൂടെ താമസിക്കില്ല! എന്റെ മുറി നിങ്ങൾ സ്വീകരിക്കില്ല! ഞാൻ നിങ്ങൾക്കെന്തു പിഴച്ചു? എന്തെങ്കിലും ഉണ്ടായോ?’

‘ഒന്നുമുണ്ടായില്ല.’

‘എന്നിട്ടു പിന്നെ?’

‘ഒക്കെ പണ്ടത്തെപ്പോലെതന്നെ.’

‘എന്തിനു നിങ്ങൾ പേരു മാറ്റി?’

‘നിശ്ചയമായും നിങ്ങൾ നിങ്ങളുടേതു മാറ്റിയല്ലോ.’

മുൻപത്തെപ്പോലെതന്നെയുള്ള ഒരു പുഞ്ചിരി അയാൾ കാണിച്ചു. തുടർന്നു പറഞ്ഞു; ‘നിങ്ങൾ മദാം പൊങ്മേർസിയായിരിക്കുന്ന സ്ഥിതിക്ക് എനിക്കു നിശ്ചയമായും മൊസ്യു ഴാങ്ങാവാം.’

‘എനിക്കു യാതൊന്നും മനസ്സിലാവുന്നില്ല. ഇതൊക്കെ വങ്കത്തമാണ്. ഞാൻ എന്റെ ഭർത്താവോട് നിങ്ങൾക്ക് മൊസ്യു ഴാങ്ങാവാമോ എന്ന് ചോദിച്ചുനോക്കട്ടെ. അദ്ദേഹം അതിന് സമ്മതിക്കില്ലെന്നാണ് എന്റെ വിശ്വാസം. നിങ്ങൾ എന്നെ വല്ലാതെ വേദനപ്പെടുത്തുന്നു. ഒരാൾക്കു കമ്പങ്ങളുണ്ടാവാം; പക്ഷേ, അയാൾ തന്റെ കൊസെത്ത്കുട്ടിയെ വ്യസനിപ്പിച്ചുകൂടാ. അതു തെറ്റാണ്. അത്രയും നല്ലാളായ നിങ്ങൾ ദുഷ്ടത കാണിക്കാൻ പാടില്ല.’

അയാൾ മറുപടി പറഞ്ഞില്ല.

അവൾ ചൊടിയോടുകൂടി അയാളുടെ കൈകൾ കടന്നുപിടിച്ച് ഒരനിർവ്വാര്യമായ വലിയോടുകൂടി മുഖത്തേക്കടുപ്പിച്ച അവയെ തന്റെ കഴുത്തിൽ കവിളിനു ചുവട്ടിലായി വെച്ചമർത്തി—കലശലായ സ്നേഹത്തിന്റെ അടയാളം.

‘ഹാ!’ അവൾ പറഞ്ഞു, ‘നല്ലാളാവൂ.’

അവൾ തുടർന്നു; ‘നല്ലാളാവുക എന്നു ഞാൻ പറയുന്നത് ഇതാണ്: സന്തോഷത്തോടുകൂടി ഇവിടെ വന്നു താമസമാക്കുക—റ്യു പ്ലുമെയിലുള്ള പോലെതന്നെ ഇവിടെയും പക്ഷികളുണ്ട്—ഇവിടെ താമസിക്കുക, റ്യൂ ദ് ലോം അർമേ എന്ന ആ ഗുഹ വിട്ടുപോരുക, ഞങ്ങൾക്കു തല പുണ്ണാക്കാൻ കടങ്കഥകളൊന്നും തരാതിരിക്കുക, ഭൂമിയിൽ മറ്റുള്ളവരെപ്പോലെതന്നെ ഒരാളാവുക, ഞങ്ങളോടുകൂടി മുത്താഴം കഴിക്കുക, ഞങ്ങളോടുകൂടി പ്രാതൽ കഴിക്കുക, എന്റെ അച്ഛനാവുക.’

അയാൾ കൈ വേർപെടുത്തി.

‘നിങ്ങൾക്കിനി അച്ഛനാവശ്യമില്ല, ഭർത്താവുണ്ട്.’

കൊസെത്തിന് ശുണ്ഠിവന്നു.

‘എനിക്കിനി അച്ഛൻ വേണ്ടാ! ഈവകയ്ക്ക് ഒരാളെക്കൊണ്ട് മറുപടി പറയാനാവില്ല; ഇതൊന്നും കഥയുള്ള വാക്കല്ല.’

‘ഇവിടെ തുസ്സാങ്ങുണ്ടായിരുന്നുവെങ്കിൽ,’ പ്രമാണങ്ങളെ തിരഞ്ഞുനോക്കുകയും എന്തു ചില്ലയും പിടികൂടുകയും ചെയ്യേണ്ട ഘട്ടത്തിലെത്തിയ ഒരാളെപ്പോലെ’ ഴാങ് വാൽഴാങ് തുടർന്നു, ‘ഞാനെപ്പോഴും സ്വന്തമായി ചില അസാധാരണമട്ടുള്ള ഒരാളാണെന്ന് അവൾ ഒന്നാമതായി ഏറ്റുപറഞ്ഞേനേ. ഇതിൽ പുതുതായിട്ടൊന്നുമില്ല. എനിക്ക് എന്റെ ഇരുണ്ട മൂലയാണ് എന്നും ഇഷ്ടം.’

‘പക്ഷേ, ഇവിടെ തണുക്കുന്നു. ആളുകൾക്കു വ്യക്തമായി കാണാൻ വയ്യാ. മൊസ്യു ഴാങ്ങായിരിക്കുന്നതാണ് ഇഷ്ടമെന്നു പറഞ്ഞാൽ അത് കുറേ ചീത്തയാണ്, അതേയെന്ന്! എന്നെ ‘നിങ്ങൾ’ എന്നു വിളിക്കാൻ ഞാൻ സമ്മതിക്കില്ല.

‘ഇപ്പോൾത്തന്നെ, ഞാനിങ്ങോട്ടു പോരുമ്പോൾ’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു, ‘റ്യു സാങ്ലൂയിയിൽവെച്ച് ഒരു വീട്ടുസാമാനം കണ്ടു. ഒരു ശില്പിയുടെ പീടികയിൽവെച്ചാണ്. ഞാൻ ഒരു സുന്ദരിയായ സ്ത്രീയാണെങ്കിൽ, ആ സാമാനം വാങ്ങിച്ചേനേ. ഒരു നല്ല വൃത്തിയുള്ള ചമയൽമേശ; ഇന്നത്തെ പരിഷ്കാരത്തിലുള്ളത്. ചേലവീട്ടിയെന്നാണ് പറയാറെന്നു തോന്നുന്നു. കൊത്തുപണികളുണ്ട്. കണ്ണാടി നല്ലവണ്ണം വലിയതാണ്, വലിപ്പുകളുണ്ട്. നല്ലതാണ്.

‘ഹൂ, എന്തൊരു കള്ളക്കച്ചവടക്കാരൻ!’ കൊസെത്ത് മറുപടി പറഞ്ഞു.

വിശിഷ്ടമായ അന്തസ്സോടുകൂടി, പല്ലിറുമ്മി ചുണ്ടുകൾ പിന്നോക്കം വലിച്ച്, അവൾ ഴാങ് വാൽഴാങ്ങിന്റെ നേരെ മുഖം വീർപ്പിച്ചു. അവൾ പൂച്ചയുടെ മട്ടെടുക്കുന്ന ഒരു ദേവിയായി.

‘എനിക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു.’ അവൾ തുടർന്നു, ‘ഇന്നലെമുതൽ നിങ്ങളെന്നെ ശുണ്ഠി പിടിപ്പിക്കുന്നു. നിങ്ങളെല്ലാവരും. എനിക്കു കലശലായി മുഷിഞ്ഞു. എനിക്ക് മനസ്സിലാകുന്നില്ല. മരിയുസ്സിനോടെതിർക്കാൻ നിങ്ങളെന്റെ ഭാഗം നിന്നില്ലല്ലോ. നിങ്ങളോടെതിർക്കാൻ മരിയുസ്സും കൂട്ടുകൂടുന്നില്ല. ഞാൻ ഒരൊറ്റ ആൾതനിച്ച്, ഞാനൊരു മുറി ഭംഗിയിൽ അലങ്കരിച്ചുവെച്ചു. അതിൽ ഈശ്വരനെ പാർപ്പിക്കാമെങ്കിൽ അങ്ങനെയാവാം. എന്റെ മുറി എന്റെ കൈയിലേക്കുതന്നെ ഇട്ടു. എന്റെ താമസക്കാരൻ എന്നെ ദീപാളി പിടിപ്പിക്കുന്നു. ഞാൻ നികൊലെത്തോട് ഒരു സദ്യയുണ്ടാക്കാൻ പറഞ്ഞു… മദാം, എനിക്കു നിങ്ങളുടെ സദ്യകൊണ്ടു കാര്യമൊന്നുമില്ല. എന്നല്ല, എന്റെ അച്ഛൻ ഫ്യുഷൽവാങ്ങിന് ഞാനദ്ദേഹത്തെ മൊസ്യു ഴാങ് എന്നു വിളിക്കണം; ചുമരുകൾക്കൊക്കെ താടിമീശയുള്ളതും, പളുങ്കുപണിയുടെ സ്ഥാനത്ത് ഒഴിഞ്ഞ കുപ്പികളോടുകൂടിയതും, മറശ്ശീലകളായി എട്ടുകാലിവലകളുള്ളതുമായ ഒരു വല്ലാത്ത പഴയ വൃത്തികെട്ട കുണ്ടറയിൽവെച്ചു ഞാൻ അദ്ദേഹത്തെ കണ്ടുകൊള്ളണം! നിങ്ങൾ അസാധാരണനാണ്, ഞാൻ സമ്മതിക്കുന്നു; അതു നിങ്ങളുടെ മട്ടാണ്! പക്ഷേ, വിവാഹം കഴിഞ്ഞവർക്ക് ഒരു തൽക്കാലസന്ധി അനുവദിക്കാറുണ്ട്. നിങ്ങൾ പിന്നേയും ക്ഷണത്തിൽത്തന്നെ അസാധാരണമട്ടെടുക്കരുതായിരുന്നു. അപ്പോൾ നിങ്ങൾ ആ കൊള്ളരുതാത്ത റ്യൂ ദ് ലോം അർമെയിൽ തികച്ചും തൃപ്തിയോടുകൂടി കഴിയുകതന്നെയാണ്. എനിക്കവിടെ വല്ലാത്ത ശുണ്ഠി പിടിച്ചു, ഉവ്വ്. നിങ്ങൾക്കെന്നോടെന്താണ് മുഷിച്ചിൽ നിങ്ങളെന്നെ വല്ലാതെ വ്യസനിപ്പിക്കുന്നു, ഉം!

എന്നിട്ടു പെട്ടെന്ന് സഗൗരവം അവൾ ഴാങ് വാൽ ഴാങ്ങിനനെ സശ്രദ്ധം സൂക്ഷിച്ചുനോക്കി തുടർന്നു: ‘ഞാൻ സുഖിക്കുന്നതുകൊണ്ട് നിങ്ങൾക്കു ദേഷ്യമുണ്ടോ?’

നിഷ്കപടത ചിലപ്പോൾ അറിയാതെ ഉള്ളിലേക്കു തുളച്ചുകേറിക്കളയും. കൊസെത്തിനു സാധാരണമായിരുന്ന ഈ ചോദ്യം ഴാങ് വാൽഴാങ്ങിനു വല്ലാതെ കൊണ്ടു. ഒന്നു മാന്തണമെന്നേ കൊസെത്ത് കരുതിയിരുന്നുള്ളു, അവൾ മുറിപ്പെടുത്തിക്കളഞ്ഞു.

ഴാങ് വാൽഴാങ് വിളർത്തു.

ഒരു നിമിഷനേരം അയാൾ ഒന്നും മിണ്ടാതെ നിന്നു; എന്നിട്ട് ഒരനിർവചനീയമായ ഉച്ചാരണവിശേഷത്തോടുകുടി, സ്വയം സംസാരിക്കുകയായി, അയാൾ പിറുപിറുത്തു: ‘അവളുടെ സുഖമായിരുന്നു എന്റെ ജീവിതോദ്ദേശ്യം. ഇനി ഈശ്വരന്ന് എന്നെ പിരിച്ചയയ്ക്കാം. കൊസെത്ത്, നിനക്കു സുഖമായി; എനിക്കിനിമരിക്കാം.’

‘ഹാ! അച്ഛനെന്നെ ‘നീ’ എന്നു വിളിച്ചു! കൊസെത്ത് ആഹ്ലാദിച്ചു.

അവൾ അയാളുടെ കഴുത്തിലേക്കു ചാടി.

അമ്പരന്നുപോയ ഴാങ് വാൽഴാങ് അവളെ കെട്ടിപ്പുണർന്നു. അയാൾ അവളെ വീണ്ടെടുക്കുകയാണെന്നുതന്നെ അയാൾക്കേതാണ്ടു തോന്നി.

‘അച്ഛാ, ഞാൻ നന്ദിപറയട്ടെ!’ കൊസെത്ത് പറഞ്ഞു.

ഈ ഉള്ളം നിറഞ്ഞുണ്ടായ വികാരാവേഗം ഴാങ് വാൽഴാങ്ങിന് അസഹ്യമാവാൻ തുടങ്ങി. അയാൾ പതുക്കെ കൊസെത്തിന്റെ കൈ വിടുവിച്ചു, തൊപ്പിയെടുത്തു.

‘അപ്പോൾ?’ കൊസെത്ത് പറഞ്ഞു.

‘ഞാൻ പോകുന്നു, മദാം, അവർ കാത്തിരിക്കുന്നുണ്ടാവും.’

അയാൾ ഉമ്മറത്തു നിന്നു തുടർന്നു: ‘ഞാൻ നിങ്ങളെ ‘നീ’ എന്നു വിളിച്ചു. ഇനിയൊരിക്കലും അതുണ്ടാവില്ലെന്നു ഭർത്താവോടു പറഞ്ഞേയ്ക്കു, മാപ്പ്.’

ഈ കടങ്കഥപോലുള്ള യാത്രപറയലിൽ അന്തംവിട്ടുപോയ കൊസെത്തിനെ അങ്ങനെയിട്ടുംവെച്ചു ഴാങ് വാൽഴാങ് അവിടെനിന്നു പോയി.

5.6.2
പിന്നോക്കം മറ്റൊരടിവെപ്പ്

പിറ്റേദിവസം ആ സമയത്തുതന്നെ ഴാങ് വാൽഴാങ് വന്നു.

കൊസെത്ത് യാതൊരു ചോദ്യവും ചോദിച്ചില്ല, അത്ഭുതപ്പെടാതായി, തണുക്കുന്നു എന്നാവലാതിപ്പെടാതായി, ഇരിപ്പുമുറിയെപ്പറ്റി പറയാതായി, ‘അച്ഛാ’ എന്നോ അല്ലെങ്കിൽ മൊസ്യു ഴാങ് എന്നോ പറയാതെ കഴിച്ചുകൂട്ടി. ‘നിങ്ങൾ’എന്നു വിളിക്കാൻ അവളനുവദിച്ചു. മദാം എന്നു വിളിക്കാൻ അവളനുവദിച്ചു. ഒന്നുമാത്രം, അവളുടെ സന്തോഷം ഒന്നു കുറഞ്ഞു. ദുഃഖിക്കാൻ അവൾക്കു കഴിയുമെങ്കിൽ, അവൾ ദുഃഖിതയായിരുന്നു എന്നു പറയാം.

അവൾ മരിയുസ്സോടുകൂടി, കാമുകൻ തനിക്കിഷ്ടമുള്ളതെല്ലാം പറയുകയും ഒന്നും മനസ്സിലാക്കിക്കൊടുക്കാതിരിക്കുകയും പ്രേമഭാജനത്തെ സംതൃപ്തിപ്പെടുത്തുകയും ചെയ്യാറുള്ള അത്തരം സംഭാഷണങ്ങളിലൊന്നിൽ ഏർപ്പെട്ടിട്ടുണ്ടെന്നുവരാം. അനുരാഗികളുടെ ഉൽക്കണ്ഠ അവരുടെ അനുരാഗത്തിൽനിന്ന് അധികം പുറത്തേക്കു പോകാറില്ല.

ആ കീഴ്മുറി കുറച്ചൊരു ചമയൽ കഴിച്ചിരുന്നു. ബസ്ക് കുപ്പികളെ ഇല്ലാതാക്കി, നികൊലെത്ത് എട്ടുകാലികളേയും.

പിന്നെ എല്ലാ ദിവസവും ഴാങ് വാൽഴാങ് ആ സമയത്തു് അവിടെയുണ്ടു്. അയാൾ ദിവസംപ്രതി ചെന്നിരുന്നു. മരിയുസ്സിന്റെ വാക്കിൽനിന്നു യഥാശ്രുതമായ അർത്ഥമല്ലാതെ മറ്റൊന്നും ധരിക്കാൻ അയാൾ ശക്തനായില്ല. ഴാങ് വാൽഴാങ് ചെല്ലുന്ന സമയത്ത് അവിടെ ഇല്ലാതിരിക്കാൻ മരിയുസ് എന്തെങ്കിലും ഏർപ്പാടുണ്ടാക്കും. മൊസ്യു ഫുഷൽവാങ്ങിന്റെ അസാധാരണ മട്ടുകൾ വീട്ടുകാർക്കു പരിചയപ്പെട്ടു. തുസ്സാങ് ഇങ്ങനെ സഹായിച്ചു: ‘അദ്ദേഹം എന്നും ഈ മട്ടാണ്,’ അവൾ ആവർത്തിച്ചിരുന്നു. മുത്തച്ഛൻ ഈ വിധി വിധിച്ചു: ‘അദ്ദേഹം ഒരു സ്വയംകൃതിയാണ്.’ എല്ലാം പറഞ്ഞുകഴിഞ്ഞു, എന്നല്ല, തൊണ്ണൂറ്റാറു വയസ്സായാൽപ്പിന്നെ പുതിയ ഒരു ബന്ധം ഉണ്ടായിത്തീരാൻ വയ്യാ, പുതുതായി വന്നവർ വഴിമുടക്കുകമാത്രം. പിന്നെ എങ്ങും സ്ഥലമില്ല; എല്ലാ സ്വഭാവങ്ങളും ഉരുണ്ടുകൂടിക്കഴിഞ്ഞു. മൊസ്യു ഫൂഷൽവാങ്, മൊസ്യു ത്രാങ്ഷെൽവാണ്—മുത്തച്ഛന്ന് ‘ആ മാന്യൻ’ മേൽനിന്നുവിട്ടുപോയാൽ മതി എന്നേ ഉള്ളു. അദ്ദേഹം തുടർന്നു: ‘ഇത്തരം സ്വയംകൃതികളെപ്പോലെ സാധാരണമായിട്ടു മറ്റൊന്നുമില്ല. അവർ എല്ലാത്തരം അവലക്ഷണങ്ങളും കാണിക്കും. കാരണമൊന്നും അവർക്കു പറയാനില്ല. മർക്കി ദ് കനപ്ല് അതിലും കമ്പമായിരുന്നു. മുകൾമുറി മാത്രം ഉപയോഗിക്കാൻവേണ്ടി അദ്ദേഹം ഒരു കൊട്ടാരം വിലയ്ക്കു മേടിച്ചു. ആളുകൾ കാണിക്കുന്ന ചില ഗോഷ്ടിത്തരങ്ങളാണിവ.’

വ്യസനകരമായ അടിവാരം ആരുടേയും കണ്ണിൽപ്പെട്ടില്ല. എന്നല്ല, അങ്ങനെയൊന്ന് ആരെക്കൊണ്ട് ഊഹിക്കാൻ കഴിയും? ഇന്ത്യയിൽ ഇത്തരത്തിലുള്ള കുഴിക്കണ്ടങ്ങളുണ്ട്. വെള്ളം എങ്ങനെയുണ്ടായി, എവിടെനിന്നുണ്ടായി എന്നില്ല; കാറ്റില്ലെങ്കിലും അല ചിന്നും, ശാന്തമായി കിടക്കേണ്ട ദിക്കിൽ ക്ഷോഭിച്ചുകാണാം. ഈ നിഷ്കാരണമായ നുരവരവ് ആളുകൾ നോക്കിക്കാണുന്നു; അകത്തു കിടന്നുഴയ്ക്കുന്ന മുതലയെ കാണുകയില്ല.

പല മനുഷ്യരിലുമുണ്ടാവും ഇങ്ങനെയൊരു ഭയങ്കരജന്തു ഉള്ളിൽ; അവരെ കാർന്നെടുക്കുന്ന ഒരു വല്ലാത്ത പെരുച്ചാഴി; അവരുടെ രാത്രിയിൽ പാർപ്പാക്കിയിട്ടുള്ള ഒരു നിരാശത. അങ്ങനെയുള്ള ഒരാൾ മറ്റു പേരെപ്പോലെതന്നെയിരിക്കും; അയാൾ വരും, പോവും. അയാൾ ഒരായിരം പല്ലുള്ള കഠിനവേദന ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടെന്നും, അത് ആ ഭാഗ്യംകെട്ട മനുഷ്യനിൽ പാർക്കുകയാണെന്നും, അതുകാരണം അയാൾ ചാവുകയാണെന്നും ആരും മനസ്സിലാക്കില്ല. ആ മനുഷ്യൻ ഒരഗാധക്കുഴിയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. അയാൾ കെട്ടിനില്പാണെങ്കിലും അഗാധമാണ്. ഇടയ്ക്കിടയ്ക്കു മീതേ നോക്കുന്ന ആൾക്ക് യാതൊന്നും മനസ്സിലാകാതെയുള്ള ഒരസ്വസ്ഥത അയാളുടെ മുകൾഭാഗത്തു പുറപ്പെടും. ഒരു നിഗൂഢമായ അല പുറപ്പെടും, ഉടനേ മാഞ്ഞുപോവും, വീണ്ടും പൊന്തിവരും; ഒരു പൊള്ള പൊന്തും, ചിന്നിപ്പോവും. അത് ആ അജ്ഞാതജന്തുവിന്റെ ശ്വാസം കഴിക്കലാണ്.

ചില അസാധാരണമട്ടുകൾ: മറ്റുള്ളവർ യാത്ര പറയുമ്പോൾ കടന്നുവരിക, മറ്റുള്ളവർ വെളിച്ചത്തേക്കു വരുന്ന സമയത്തു പിന്നോക്കംവാങ്ങി നില്ക്കുക, ചുമർനിറത്തിലുള്ള വേഷം, എന്നു പറയട്ടെ, എപ്പോഴും നിലനിർത്തിപ്പോരിക, വിജനമായ വഴിക്കു വെക്കുക, ആളില്ലാത്ത തെരുവിഷ്ടപ്പെടുക, സംഭാഷണത്തിൽ ഒരു ഭാഗത്തും കൂടാതിരിക്കുക, ആൾക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ചേരാതിരിക്കുക, സ്വൈരമായി സ്വല്പംകൊണ്ടു കഴിഞ്ഞുകൂടുക, താക്കോൽ കീശയിലുണ്ടായിരിക്കുക, വിളക്കു വാതില്ക്കാവൽക്കാരന്റെ മുറിയിൽ വെയ്ക്കുക, എത്ര സമ്പന്നനാണെങ്കിലും ഒരു മൂലവാതിലിലൂടെ അകത്തേക്കു കടക്കുക, രഹസ്യക്കോണി കയറുക. ഈ നിസ്സാരങ്ങളായ എല്ലാ അസാധാരണങ്ങളും, മുകൾഭാഗത്തു് ഒറ്റപ്പെട്ടു കാണുന്ന ഈ എല്ലാ മടക്കുകളും, ഒരു വല്ലാത്ത അസ്തിവാരത്തിൽ നിന്നാണുണ്ടാവുക.

ഇങ്ങനെ പല ആഴ്ചകൾ കഴിഞ്ഞു. കൊസെത്തിനെ ഒരു പുതുജീവിതം പതുക്കെ കൈയടക്കി; വിവാഹംകൊണ്ടുണ്ടാകുന്ന പുതിയ ബന്ധുക്കൾ, കാണാൻ വരുന്നവർ, ഗൃഹജോലി, സുഖങ്ങൾ, വലിയ കാര്യങ്ങൾ. കൊസെത്തിന്റെ സുഖങ്ങൾക്കു വലിയ ചെലവില്ല; മരിയുസ്സിന്റെ കൂടെയിരിക്കുക. അവളുടെ വലിയ ജോലി അയാളുടെ കൂടെ നടക്കാൻ പോവുകയാണ്, അയാളുടെ ഒരുമിച്ചുണ്ടാവുക. കൈകോർത്തുപിടിച്ചു, പകൽ, തുറന്ന തെരുവീഥികളിലൂടെ, ഒളിവൊന്നുമില്ലാതെ, ലോകം മുഴുവനും നോക്കിനില്ക്കെ, അവർ രണ്ടുപേരും മാത്രമായി, നടന്നു പോകുന്നത് എപ്പോഴും പുതിയതായ ഒരാഹ്ലാദമായിരുന്നു.

കൊസെത്തിന് ഒരു മുഷിപ്പുണ്ടായി. തുസ്സാങ്ങിന് നികൊലെത്തുമായി യോജിക്കാൻ കഴിഞ്ഞില്ല; പ്രായംചെന്ന രണ്ടു ഭൃത്യന്മാർ തമ്മിൽ യോജിച്ചുപോവുക അസാധ്യമാണല്ലോ; അവൾ അവിടെനിന്നു താമസം മാറ്റി. മുത്തച്ഛന്ന് സുഖം തന്നെ; മരിയുസ് ഇടയ്ക്കും തലയ്ക്കും ഓരോ കേസ്സു പിടിക്കും; പുതിയ ഗൃഹ ജീവിതത്തിനിടയിലുള്ള തന്റെ ഗൂഢജീവിതത്തെ ഗിൽനോർമാൻ വലിയമ്മ കൊണ്ടുനടന്നു—അവൾക്കതു മതിയായിരുന്നു. ഴാങ് വാൽഴാങ് ദിവസംപ്രതി കാണാൻ വരും.

‘നീ’ എന്നുള്ള വിളി പോയതോടുകൂടി, ‘നിങ്ങൾ’ എന്നതും ‘മദാ’മും ‘മൊസ്യു ഴാങ്ങും’ അയാളെ കൊസെത്തിനു മറ്റൊരാളാക്കി. അവളിൽനിന്നു തന്നത്താൻ വേർപെടുത്തിയെടുക്കാൻ അയാൾ ചെയ്ത നിഷ്കർഷ ഫലിച്ചു. അവൾക്ക് ഉന്മേഷം പിന്നെപ്പിന്നെ കൂടുകയും പ്രിയം പിന്നെപ്പിന്നെ കുറയുകയും ചെയ്തുപോന്നു. എങ്കിലും അവൾ അയാളെ ഹൃദയപൂർവ്വം സ്നേഹിച്ചു; അയാളതറിഞ്ഞിരുന്നു.

ഒരു ദിവസം അവൾ അയാളോടു പെട്ടെന്നു പറഞ്ഞു: ‘നിങ്ങൾ എന്റെ അച്ഛനായിരുന്നു, ഇപ്പോൾ അല്ലാതായി; നിങ്ങൾ എന്റെ ഇളയച്ഛനായിരുന്നു, ഇപ്പോൾ അല്ലാതായി; നിങ്ങൾ മൊസ്യു ഫുഷൽവാങ്ങായിരുന്നു, ഇപ്പോൾ ഴാങ്ങായി, അപ്പോൾ നിങ്ങളാരാണ്? എനിക്കിതൊന്നും ബോധിക്കുന്നില്ല. നിങ്ങൾ എത്ര നല്ലൊരാളാണെന്ന് ഞാനറിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ ഭയപ്പെട്ടുപോവും.

അയാൾ അപ്പോഴും റ്യൂ ദ് ലോം അർമെയിൽത്തന്നെയാണ് താമസം; അയാൾക്കു കൊസെത്ത് താമസിക്കുന്നതിന്റെ വളരെ അകലത്തേക്ക് പാർപ്പുമാറ്റാൻ സുഖമുണ്ടായിരുന്നില്ല.

ആദ്യത്തിൽ അയാൾ കുറച്ചു നേരമേ കൊസെത്തിന്റെ അടുത്തു നിന്നിരുന്നുള്ളു; ക്ഷണത്തിൽ തിരിച്ചുപോവും.

ക്രമത്തിൽ ക്രമത്തിൽ അയാൾ കുറച്ചധികം നേരം അവിടെ കൂടുമെന്നായി, നീളംവെച്ചുവന്നിരുന്ന പകലിന്റെ അധികാരസമ്മതം അയാൾ തഞ്ചപ്പെടുത്തുകയാണോ എന്നു തോന്നും; അയാൾ നേരത്തേ വരും, വൈകിയിട്ടു മടങ്ങും.

ഒരു ദിവസം കൊസെത്ത് യദൃച്ഛയായി ‘അച്ഛാ’ എന്നു വിളിച്ചു. ഒരു സന്തോഷനാളം ഴാങ് വാൽഴാങ്ങിന്റെ ദുഃഖമയമായ വൃദ്ധമുഖത്തുദിച്ചു. അയാൾ അവളെ പിടിച്ചു നേരെയാക്കി ‘ഴാങ്ങെന്നു പറയു, ശരിതന്നെ,’ അവൾ പൊട്ടിച്ചിരിച്ചു മറുപടിപറഞ്ഞു: ‘മൊസ്യു ഴാങ്.’ ‘ഇപ്പോൾ ശരി.’ അയാൾ അഭിപ്രായപ്പെട്ടു. കണ്ണു തുടച്ചത് അവൾ കാണാതിരിക്കാൻവേണ്ടി അയാൾ മുഖം തിരിച്ചു.

5.6.3
അവർ റ്യുപ്ളുമെയിലെ വീട് ഓർമ്മിക്കുന്നു

ഇത് ഒടുവിലത്തതായിരുന്നു. ആ ആളിക്കത്തലോടുകൂടി വെളിച്ചം തീരെ കെട്ടു ലൗകികം ഇല്ലാതായി, ഒരു ചുംബനത്തോടുകൂടിയുള്ള ആദ്യത്തെ ഉചചാരം നിന്നു, അത്രമേൽ മനോഹരമായിട്ടുള്ള ‘എന്റെ അച്ഛാ’ എന്ന വിളി ഇനിയില്ലെന്നായി. അയാൾ സ്വന്തം ആവശ്യപ്രകാരം സ്വന്തം ഒത്താശയിന്മേലാണ് തന്റെ എല്ലാസുഖവും ഒന്നൊന്നായി ഇല്ലായ്മ ചെയ്തത്; ഒരൊറ്റ ദിവസംകൊണ്ട് കൊസെത്ത് തന്റെ കൈയിൽനിന്നു പോയിട്ട്, പിന്നെ കുറേശ്ശക്കുറേശ്ശയായി അയാൾക്ക് അവളെ കളയേണ്ടിവന്നുവല്ലോ എന്ന ദുഃഖമായി.

ഒരു കുണ്ടറയിലെ ഇരുട്ടോട് ഒരാളുടെ കണ്ണു ക്രമേണ പരിചയപ്പെടുന്നു ചുരുക്കത്തിൽ കൊസെത്തിന്റെ രൂപം ദിവസംപ്രതി ഓരോ നോക്കു കാണുന്നതു കൊണ്ട് അയാൾ തൃപ്തിപ്പെടുകയായി. ആ ഒരൊറ്റ മണിക്കൂറിന്മേലായി അയാളുടെ ആയുസ്സു മുഴുവനും നിൽപ്.

അവൾ അയാളുടെ അടുത്തിരിക്കും, അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കിക്കാണും. അല്ലെങ്കിൽ കഴിഞ്ഞ കാലങ്ങളെപ്പറ്റി, ചെറുപ്പകാലത്തെപ്പറ്റി, കന്യകാമഠത്തെപ്പറ്റി, ആ കഴിഞ്ഞകാലത്തെ സുഹൃത്തുക്കളെപ്പറ്റി, അയാൾ അവളോടു സംസാരിക്കും.

ഒരുദിവസം ഉച്ചയ്ക്ക്—അപ്പൊഴേക്കുംതന്നെ ചൂടും ചുണയുംവെച്ചു ഏപ്രിൽ മാസത്തിലെ ആദ്യകാലത്തെ ഒരു ദിവസമായിരുന്നു അത്; സൂര്യന്റെ മഹോത്സവങ്ങളിലൊന്ന്; മരിയുസ്സിന്റേയും കൊസെത്തിന്റേയും ജനാലകൾക്കു ചുറ്റുമുള്ളതോട്ടം ഉണർന്നെണീക്കുകയാണെന്നു തോന്നും, സുഗന്ധച്ചെടി മൊട്ടിടാൻ തുടങ്ങുന്നു, പഴയ മതിലിന്മേൽ രത്നപ്പണിയുള്ള ചെറുപൂക്കളുടെ ഒരു മിനുസപ്പട്ടുതുണി വിരിച്ചിരിക്കുന്നു, കല്ലുകളുടെ വിടവുകളിലൂടെ വിചിത്രവർണ്ണപ്പൂക്കൾ കോട്ടുവായയിടുന്നു, പുല്ലുകൾക്കിടയിൽ ഒരുതരം പുഷ്പം മൊട്ടിട്ടുവരുന്നുണ്ട്, അക്കൊല്ലത്തെ വെള്ളത്തേനീച്ചകളുടെ പുറപ്പാടായി, ശാശ്വതവിവാഹത്തിലെ ഭാഗവതരായ കാറ്റു, പണ്ടത്തെ മഹാകവികൾ വസന്തകാലമെന്നു പേരിട്ട ആ വിശിഷ്ടമായ പ്രകാശമേളക്കൊഴുപ്പിന്റെ സപ്തസ്വരം മരങ്ങളിൽ മീട്ടാൻ തുടങ്ങുന്നു, അപ്പോൾ, മരിയുസ് കൊസെത്തോടു പറഞ്ഞു:

‘റ്യുപ്ളുമെയിലെ തോട്ടം നമുക്കൊന്നു കാണാൻ പോവണമെന്നു പറകയുണ്ടായല്ലോ. നമുക്കങ്ങോട്ടു പോവുക. നമ്മൾ നന്ദികെട്ടവരായിക്കൂടാ. രണ്ടു കുരികിൽപക്ഷികൾ വസന്തത്തിലേക്കെന്നപോലെ അവർ ഒരു പറപറന്നു. റ്യുപ്ളുമെയിലെ ആ തോട്ടം അവരിൽ ഒരു പ്രഭാതത്തിന്റെ ഫലംചെയ്തു. അവരുടെ അനുരാഗത്തിലെ വസന്തകാലം എന്ന നിലയ്ക്കുള്ള എന്തോ ഒന്നു ജീവിതത്തിന്റെ പിന്നിൽക്കിടപ്പുണ്ട്. റ്യുപ്ളുമെയിലെ വീടു പാട്ടത്തിന്നു വാങ്ങിയിരുന്നതുകൊണ്ടു് അതപ്പോഴും കൊസെത്തിന്റെ കൈവശത്തിലായിരുന്നു. അവർ ആ തോട്ടത്തിലും വീട്ടിലും നടന്നു. അവർ വീണ്ടും പണ്ടത്തെ മട്ടായി. അവർ തങ്ങളെ വിസ്മരിച്ചു. അന്നു വൈകുന്നേരം, പതിവുസമയത്തു, ഴാങ് വാൽഴാങ് റ്യു ദെ ഫിൽ ദ്യു കൽവേറിലെത്തി—‘കൊച്ചമ്മ എജമാനനുമായി പുറത്തേക്കു പോയി, തിരിച്ചെത്തിയിട്ടില്ല. ബസ്ക് അയാളോടു പറഞ്ഞു. അയാൾ മിണ്ടാതെ ഇരുന്നു, ഒരു മണിക്കൂർ കാത്തു. കൊസെത്ത് തിരിച്ചുവന്നില്ല. അയാൾ തലയും താഴ്ത്തി മടങ്ങിപ്പോയി.

കൊസെത്തിന് ‘അവരുടെ തോട്ടത്തെപ്പറ്റി അത്രമേൽ കമ്പം പിടിച്ചിരുന്നതു കൊണ്ടും, ‘കഴിഞ്ഞുപോയ കാലത്തേക്ക് ചെന്ന് ഒരു ദിവസം മുഴുവനും അവിടെ കൂടിയതിനെപ്പറ്റി’ അത്രമേൽ സന്തോഷം തോന്നിയിരുന്നതുകൊണ്ടും, പിറ്റേദിവസം അതല്ലാതെ മറ്റൊന്നും അവൾ സംസാരിക്കുകയുണ്ടായിട്ടില്ല. ഴാങ് വാൽഴാങ്ങിനെ കാണുകയുണ്ടായില്ലെന്നേ അവൾ ഓർമ്മിച്ചില്ല.

‘എങ്ങനെയാണ് നിങ്ങൾ അങ്ങോട്ടു പോയത്?’ ഴാങ് വാൽഴാങ് അവളോടുചോദിച്ചു.

‘കാൽനടയ്ക്ക്.’

‘ഇങ്ങോട്ടെങ്ങനെ മടങ്ങി?’

‘ഒരു കൂലിവണ്ടിയിൽ.’

കുറച്ചു ദിവസമായി, അവർ കഴിഞ്ഞുകൂടുന്ന ലഘുജീവിതം ഴാങ് വാൽഴാങ് കണ്ടുതുടങ്ങിയിട്ട്. അയാളെ അതു സ്വാസ്ഥ്യംകെടുത്തി. മരിയുസ്സിന്റെ മിതവ്യയം കവിഞ്ഞിരുന്നു; ആ വാക്കു ഴാങ് വാൽഴാങ്ങിനെ സംബന്ധിച്ചേടത്തോളം അതിന്റെ കേവലാർത്ഥത്തിലുള്ളതാണ്. അയാൾ ഒരു ചോദ്യം ചോദിച്ചു നോക്കി:

‘എന്താണ് നിങ്ങൾ ഒരു സവാരിവണ്ടി സ്വന്തമായി വെയ്ക്കാത്തത്? ഒരു നല്ല വണ്ടിക്കു മാസത്തിൽ അഞ്ഞൂറു ഫ്രാങ്കേ വേണ്ടിവരൂ. നിങ്ങൾ ധനവാൻമാരാണ്.’

‘എനിക്കറിഞ്ഞുകൂടാ,’ കൊസെത്ത് മറുപടി പറഞ്ഞു.

‘തുസ്സാങ്ങിനെപ്പോലെതന്നെ,’ ഴാങ് വാൽഴാങ് തുടർന്നു. അവൾ പോയി. അവളുടെ സ്ഥാനത്തേക്ക് നിങ്ങൾ ആരെയുമാക്കിയില്ല. എന്തുകൊണ്ട്?’

‘നികൊലെത്ത് ധാരാളമാണ്.’

‘പക്ഷേ, നിങ്ങൾക്കൊരു പരിചാരിക വേണം.’

‘എനിക്കു മരിയുസ്സില്ലേ?’

‘നിങ്ങൾക്കു സ്വന്തം ഒരു വീടു വേണം; സ്വന്തം ഭൃത്യജനം വേണം, ഒരു വണ്ടി വേണം, നാടകശാലയിൽ ഒരിരിപ്പറ വേണം. നിങ്ങൾക്കു വേണ്ടാത്ത പ്രാഭവമൊന്നുമില്ല. ഉള്ള സമ്പത്ത് ഉപയോഗിക്കണ്ടേ? ധനം സുഖത്തെ വർദ്ധിപ്പിക്കുന്നു.’

കൊസെത്ത് മറുപടി പറഞ്ഞില്ല.

ഴാങ് വാൽഴാങ്ങിന്റെ അങ്ങോട്ടുള്ള വരവ് കുറഞ്ഞില്ല. നേരെ മറിച്ച് വഴുതുന്നതു ഹൃദയമാവുമ്പോൾ, വീഴ്ച ഇടയ്ക്കുവെച്ചു നില്ക്കുകയില്ല.

ഴാങ് വാൽഴാങ്ങിന് അധികനേരം സംസാരിച്ചുകൂടണമെന്നും അങ്ങനെ കുറച്ചിട സ്വയം മറക്കണമെന്നുമുള്ളപ്പോൾ, അയാൾ മരിയുസ്സിനെ സ്തുതിക്കും; അയാൾ മരിയുസ് സുന്ദരനും, കുലീനനും, ധീരനും, രസികനും, വാഗ്മിയും, സുശീലനുമാണെന്നഭിപ്രായപ്പെടും. കൊസെത്ത് അയാളെ കവച്ചുവെയ്ക്കും. ഴാങ് വാൽഴാങ് പിന്നെയും തുടങ്ങും. അവർക്കു മതിയാകലില്ല. മരിയുസ്—ആ പേർ അക്ഷയവസ്തുവായിരുന്നു; ആ നാലക്ഷരത്തിൽ ഒരു ഗ്രന്ഥപരമ്പര മുഴുവനും ഒതുങ്ങിയിട്ടുണ്ടു്. ഇങ്ങനെ ഴാങ് വാൽഴാങ് കുറേ നേരം കൂടാൻ വഴിയുണ്ടാക്കും.

കൊസെത്തിനെ കണ്ടുകൊണ്ടിരിക്കാൻ, അവളുടെ അടുത്തിരുന്നു മറ്റെല്ലാം മറന്നുകളയാൻ, അത്ര രസമുണ്ട്. അതയാളുടെ വ്രണങ്ങൾക്ക് ആശ്വാസം കൊടുത്തു. പലപ്പോഴും ബസ്ക് രണ്ടുപ്രാവശ്യം വന്ന് ഇങ്ങനെ പറയേണ്ടിവരും: ‘മൊസ്യു ഗിൽനോർമാൻ ഇവിടുത്തോടു ഭക്ഷണത്തിനു സമയമായി എന്നു പറയാൻ പറഞ്ഞിട്ടുണ്ട്.’

ആവക ദിവസങ്ങളിൽ, തിരിച്ചു പോരുമ്പോൾ ഴാങ് വാൽഴാങ് കലശലായ ആലോചനയിൽ പെട്ടിരിക്കും.

അപ്പോൾ മരിയുസ്സിന്റെ മനസ്സിൽ തോന്നുകയുണ്ടായ കൂടുപുഴുവിന്റെ ഉപമയിൽ വല്ല സത്യവുമുണ്ടോ? വാസ്തവത്തിൽ ഴാങ് വാൽഴാങ് ശാഠ്യം പിടിച്ചു പൂമ്പാറ്റയെ കാണാൻനോക്കുന്ന കൂടുപുഴുതന്നെയായിരുന്നുവോ?

ഒരു ദിവസം അയാൾ പതിവിലുമധികം നേരം അവിടെ കൂടി. പിറ്റേദിവസം അടുപ്പിൽ തിയ്യുണ്ടായിരുന്നില്ലെന്ന് അയാൾ കണ്ടു—‘എന്ത്!’ അയാൾ വിചാരിച്ചു ‘തിയ്യിട്ടിട്ടില്ല.’—അയാൾക്കു സമാധാനവും തോന്നി—‘അതു സാരമില്ല. ഏപ്രിൽമാസമായി, തണുപ്പുകാലം കഴിഞ്ഞു.’

‘ഈശ്വര! എന്തു തണുപ്പാണിവിടെ!’ കൊസെത്ത് അകത്തു കടന്ന ഉടനെ ഉറക്കെപ്പറഞ്ഞു.

‘എന്തേ, ഇല്ല,’ ഴാങ് വാൽഴാങ് പറഞ്ഞുനോക്കി.

‘അപ്പോൾ നിങ്ങളാണോ ബസ്കിനോടു തിയ്യിടേണ്ടെന്നു പറഞ്ഞത്?’

അതേ, ഇതു മെയ് മാസമായല്ലോ.’

പക്ഷേ, ജൂൺവരെ തിയ്യിടാറുണ്ട്. ഈ കുണ്ടറയിൽ എപ്പോഴും വേണം.’

‘തിയ്യു വേണ്ടിവരില്ലെന്നു ഞാൻ കരുതി.’

‘മറ്റുള്ള നിങ്ങളുടെ ഓരോ ആലോചനകൾപോലെ.’ കൊസെത്ത് തിരിച്ചടിച്ചു.

പിറ്റെദിവസം തിയ്യിട്ടിരുന്നു. പക്ഷേ, ചാരുകസാലകൾ രണ്ടും മുറിയുടെ അറ്റത്തു വാതില്ക്കലേക്കു നീക്കിയിട്ടിരിക്കുന്നു—‘എന്താണിതിന്റെ അർത്ഥം?’ ഴാങ് വാൽ ഴാങ് വിചാരിച്ചു.

അയാൾ കസാലകൾ എടുത്തു തിയ്യിന്റെ അടുത്തു കൊണ്ടുവന്നിട്ടു.

എന്തായാലും, ആ തിയ്യിടൽ അയാളെ ഒരിക്കൽക്കൂടി ധൈര്യപ്പെടുത്തി. പതിവിലും കൂറേക്കൂടി നേരം അയാൾ സംസാരം നീട്ടി. പോവാൻ പുറപ്പെടുമ്പോൾ, കൊസെത്ത് അയാളോടു പറഞ്ഞു:

‘ഇന്നലെ ഭർത്താവ് ഒരു നേരമ്പോക്ക് പറഞ്ഞു.’

‘എന്തേ അത്?’

‘അദ്ദേഹം പറഞ്ഞു: ‘കൊസെത്ത്, നമുക്കു കൊല്ലത്തിൽ മുപ്പതിനായിരം ലിവർ വരവുണ്ട്, ഇരുപത്തേഴു നിന്റെ സ്വന്തം, മൂന്നു മുത്തച്ഛൻ എനിക്കു തന്നത്. ഞാൻ മറുപടി പറഞ്ഞു: ‘അപ്പോൾ മുപ്പതായി.’ അദ്ദേഹം തുടർന്നു: ആ മുവ്വായിരംകൊണ്ടു കഴിച്ചുകൂട്ടാൻ ധൈര്യമുണ്ടോ?’ ഞാൻ മറുപടി പറഞ്ഞു: ‘ഉവ്വ്, ഒന്നും കൂടാതെ; ഒന്നുമാത്രം, നിങ്ങൾ അടുത്തു വേണം.’ പിന്നെ ഞാൻ ചോദിച്ചു ഇതെന്തിനെന്നോടു ചോദിച്ചു?’ അദ്ദേഹത്തിന്റെ മറുപടി: ‘അറിയാൻ വേണ്ടി.’

ഴാങ് വാൽഴാങ് മറുപടിക്കൊന്നും കണ്ടില്ല. കൊസെത്ത് പക്ഷേ, അയാളിൽ നിന്നു വല്ല സമാധാനവും ആശിച്ചിട്ടുണ്ടാവാം; അയാൾ കുണ്ഠിതമയമായ മൗനത്തോടുകൂടി ശ്രദ്ധിച്ചുകേട്ടു. അയാൾ റ്യു ദ് ലോം അർമേയിലേക്കു തിരിച്ചു അയാൾ അത്രമേൽ മനോരാജ്യത്തിൽ പെട്ടിരുന്നതുകൊണ്ടു വീട്ടുമ്മറം മാറി സ്വന്തം ഭവനത്തിന്നു പകരം അടുത്ത വീട്ടിലേക്കു കടന്നു. രണ്ടു കോണി മേല്പോട്ടു കയറിയതിന്നുശേഷമേ അയാൾക്കു കാര്യം മനസ്സിലായുള്ളു; എന്നിട്ട തിരിച്ചുപോന്നു.

അയാളുടെ മനസ്സ് അളവില്ലാത്ത ഓരോന്നൂഹിക്കയായിരുന്നു. ആറുലക്ഷം ഫ്രാങ്കിന്റെ ഉത്ഭവത്തെപ്പറ്റി മരിയുസ്സിനു സ്പഷ്ടമായി ശങ്കയുണ്ട്; അതു വല്ല അശുദ്ധസ്ഥലത്തുനിന്നു വന്നതാണെങ്കിലോ ആർക്കറിയാം? ഴാങ് വാൽഴാങ്ങിന്റെ കൈയിൽനിന്നു വന്നതാണെന്നുതന്നെ പക്ഷേ, അയാൾ കണ്ടുപിടിച്ചിരിക്കാം; ആ ശങ്കനീയമായ സമ്പത്തു തൊടാൻ അയാൾക്കു മടി തോന്നി. അതു സ്വന്തമാക്കി സ്വീകരിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല— ശുദ്ധമല്ലാത്ത ഒരു സംഖ്യകൊണ്ടു മുതല്ക്കാരാവുന്നതിലും ഭേദം താനും കൊസെത്തും ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുകയാണെന്ന് അയാൾ കരുതി. എന്നല്ല, ഴാങ് വാൽഴാങ് അങ്ങോട്ടു ചെല്ലാതാവണമെന്നുണ്ടെന്നാണ് ക്രമത്തിൽ കാണിച്ചുവരുന്നതെന്ന് അയാൾക്കു കുറേശ്ശ തോന്നിത്തുടങ്ങി. പിറ്റേദിവസം ആ കീഴ്മുറിയിൽ ചെന്നപ്പോൾ അയാൾ ഒന്നു ഞെട്ടിപ്പോയി.

കസാല അവിടെനിന്നു പോയിരിക്കുന്നു. അവിടെ ഇരിക്കാനുള്ള യാതൊന്നുമില്ല.

‘ഹാ, എന്താണിത്?’ അകത്തേക്കു കടന്ന ഉടനെ കൊസെത്ത് ഉച്ചത്തിൽ പറഞ്ഞു: ‘കസാലകളില്ല! എവിടെപ്പോയി ചാരുകസാലകൾ?’

‘അവ ഇവിടെയില്ല.’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.

‘ഇതു കുറേ ഏറുന്നു!’

ഴാങ് വാൽഴാണ് വിക്കി: ‘ഞാനാണ് ബസ്കോട് അതു മാറ്റിയിടാൻ പറഞ്ഞത്.’

‘കാരണം?’

‘ഇന്നു ഞാൻ കുറച്ചു നേരമേ ഇവിടെ നില്ക്കുന്നുള്ളു.’

‘കുറച്ചു നേരമേയുള്ളു എന്നു വെച്ചതുകൊണ്ട് ആയിട നില്ക്കണമെന്നുണ്ടോ?

‘കസാല ഇരിപ്പുമുറിയിൽ കിട്ടിയിട്ട് ബസ്കിന്നാവശ്യമുണ്ടെന്നു തോന്നി.’

‘എന്തിന്?’

ഇന്നു നിശ്ചയമായും നിങ്ങൾക്കു വിരുന്നുകാരുണ്ട്.’

‘ആരുമില്ല.’

ഴാങ് വാൽഴാങ്ങിന് ഇനിയൊന്നും പറയാനില്ല.

കൊസെത്തിനു മുഷിഞ്ഞു.

‘കസാല എടുത്തുകൊണ്ടുപോവുക! ഇന്നാൾ നിങ്ങൾ തിയ്യു കെടുത്തിച്ചു. എന്തവലക്ഷണപ്പണികളാണ് കാട്ടുന്നതു്’

‘പോവട്ടെ!’ ഴാങ് വാൽഴാങ് മന്ത്രിച്ചു.

‘പോവട്ടെ, കൊസെത്ത്’ എന്നയാൾ പറകയുണ്ടായില്ല. എന്നാൽ ‘പോവട്ടെ, മദാം’ എന്നു പറയാൻ അയാൾ ധൈര്യപ്പെട്ടതുമില്ല.

അയാൾ ആകെ തകർന്നു വീട്ടിലേക്കു തിരിച്ചു.

ഇക്കുറി അയാൾക്കു കാര്യം മനസ്സിലായി.

പിറ്റേ ദിവസം അയാൾ വന്നില്ല. കൊസെത്ത് രാത്രിയിലേ അക്കാര്യം ഓർമ്മിച്ചുള്ളു.

‘എന്തേ ഇത്,’ അവൾ പറഞ്ഞു: ‘മൊസ്യു ഴാങ് ഇന്നു വരികയുണ്ടായില്ല.’

അവളുടെ ഹൃദയം ഒന്നു കൊളുത്തി; പക്ഷേ, മരിയുസ്സിന്റെ പക്കൽനിന്നു വന്ന ഒരു ചുംബനംമൂലം അതവൾ അറിഞ്ഞില്ല.

പിറ്റേ ദിവസവും അയാൾ വന്നില്ല.

കൊസെത്ത് അതു ശ്രദ്ധിച്ചില്ല; വൈകുന്നേരം കഴിഞ്ഞു, പതിവുപോലെ, നല്ലവണ്ണമുറങ്ങി. ഉണർന്നതിനുശേഷമേ അതിനെപറ്റി ഓർത്തുള്ളു. അവൾക്ക് അത്രസുഖമായിരുന്നു! മൊസ്യു ഴാങ്ങിനു വല്ല സുഖക്കേടുമുണ്ടോ എന്നും എന്തേ തലേ ദിവസം വരാതിരുന്നതെന്നും അറിയാൻ അവൾ ഉടനെത്തന്നെ നികൊലെത്തിനെ അയാളുടെ വീട്ടിലേക്കയച്ചു. നികൊലെത്ത് താമസിയാതെ, തനിക്കു രോഗമൊന്നുമില്ലെന്നുള്ള മൊസ്യു ഴാങ്ങിന്റെ മറുപടിയുംകൊണ്ട് തിരിച്ചെത്തി. അയാൾക്ക് ഇടയില്ലായിരുന്നു. അയാൾ വേഗം വരും. തരംകിട്ടിയ ഉടനേ, എന്നല്ല, അയാൾ ഒരു ചെറിയ യാത്രയ്ക്കുള്ള ഒരുക്കമാണ്. അയാൾ ഇടയ്ക്കിടയ്ക്ക് അങ്ങനെ ചില യാത്ര ചെയ്യാറുണ്ടെന്ന് മദാം ഓർമ്മിക്കും. അയാളെപ്പറ്റി അവർ അസ്വാസ്ഥ്യപ്പെടേണ്ടതില്ല. അവർ അയാളെക്കുറിച്ചാലോചിക്കരുത്. നികൊലെത്ത് മൊസ്യു ഴാങ്ങിന്റെ വീട്ടിൽച്ചെന്ന ഉടനെ തന്റെ കൊച്ചമ്മ പറഞ്ഞയച്ചിരുന്നത് പറഞ്ഞു. തലേദിവസം വൈകുന്നേരം ചെല്ലാഞ്ഞതെന്തേ എന്നു കൊച്ചമ്മ അന്വേഷിക്കുന്നു. —‘ഞാൻ രണ്ടു ദിവസമായി അവിടെച്ചെന്നിട്ട്’, ഴാങ് വാൽഴാങ് പതുക്കെപ്പറഞ്ഞു.

പക്ഷേ, അത് നികൊലെത്ത് ശ്രദ്ധിച്ചില്ല; അവൾ അത് കൊസെത്തോടു പറയുകയുണ്ടായില്ല.

5.6.4
ആകർഷണവും അവസാനിക്കലും

1833-ൽ വസന്തത്തിന്റെ അവസാനത്തിലും വേനലിന്റെ ആദ്യത്തിലും, മറെയിൽ അപൂർവ്വമായുണ്ടാകാറുള്ള വഴിപോക്കർ, ചില്ലറക്കച്ചവടക്കാർ, വീട്ടിന്റെ ഉമ്മറങ്ങളിൽ ലാത്തുന്നവർ, കറുത്ത ഉടുപ്പിട്ട ഒരു വയസ്സൻ ദിവസംപ്രതി വൈകുന്നേരം ഒരേ സമയത്ത് റ്യു ദ് ലോം അർമെയിൽ റ്യു സാങ്ത് ക്ര്വദ് ലബ്രെത്തോണെരിയുടെ ആ ഭാഗത്തുനിന്നിറങ്ങി, ബ്ലാങ്മാന്തോവിനു മുൻപിലൂടെ കടന്നു, റ്യു കുൽത്തുർ സാങ്ത് കാതെറിൻ പിന്നിട്ടു, റ്യൂ ദ് ലെഷാർപ്പിലെത്തിയാൽ ഇടത്തോട്ടു തിരിഞ്ഞു, റ്യു സാങ്ലൂയിയിലേക്കു പോകുന്നതു കാണാറുണ്ട്.

അവിടെ ചെന്നാൽ അയാളുടെ നടത്തത്തിനു വേഗം കുറയും; തല മുൻപോട്ടു വലിഞ്ഞു, യാതൊന്നും കാണാതെ, യാതൊന്നും കേൾക്കാതെ, ഒരു നക്ഷത്രമാണെന്നവിധം മുൻപിലുള്ളതും ഒരിക്കലും നീങ്ങാത്തതുമായ ഒരു സ്ഥാനത്തേക്കു തന്നെ ഇളകാതെ ഊന്നി നോക്കിക്കൊണ്ടു നടക്കും; ആ സ്ഥാനം റ്യു ദെ ഫിൽദ്യു കൽവേറിന്റെ മൂലയല്ലാതെ മറ്റൊന്നുമായിരിക്കില്ല. ആ തെരുവുമൂലയക്കടുക്കുന്തോറും അയാളുടെ കണ്ണിൽ പ്രകാശം കൂടും; ആന്തരമായ ഒരരുണോദയം പോലെ അയാളുടെ കൃഷ്ണമണികളെ ഒരുതരം സന്തോഷം മിന്നിക്കും; ഒരു മതി മയങ്ങിപ്പോയ മട്ടും ഒരു കലശലായ ഉൽക്കണ്ഠയും അയാളെ ബാധിക്കും; കാണാതെയുള്ള ആരോടോ സംസാരിക്കുകയാണെന്ന വിധം അയാളുടെ ചുണ്ടുകൾ അസ്പഷ്ടമായിളകും; അയാൾ സ്വല്പമൊന്നു പുഞ്ചിരിക്കൊള്ളും; കഴിയുന്നതും പതുക്കെ മുൻപോട്ടു പോവും. എത്തേണ്ടേടത്തെത്താൻ ആഗ്രഹമുണ്ടെങ്കിലും നന്നേ അടുത്തായിട്ടു വേഗം നടക്കുന്നത് ഭംഗിയാവില്ലെന്ന് അയാൾ ശങ്കിക്കുന്നുവോ എന്ന് പറയാൻ തോന്നും. അയാളുടെയും അയാളെ ആകർഷിക്കുന്ന ആ തെരുവിന്റെയും ഇടയ്ക്ക് ചില വീടുകൾമാത്രം എന്നാകുമ്പോൾ അയാൾ നടത്തം തന്നെ പതുക്കെയാക്കും, ചില സമയത്ത് അയാൾ മുൻപോട്ടു നീങ്ങാതെതന്നെയായിപ്പോയോ എന്നു കാണികൾക്കു തോന്നിപ്പോവും. തലയുടെ ഇളക്കവും കൺമിഴികളുടെ ഇളക്കമില്ലായ്മയും ധ്രുവത്തെ അന്വേഷിക്കുന്ന ഒരുകാന്തസൂചിയുടെ ആലോചനയെ സൂചിപ്പിക്കും. എത്താൻ എത്ര താമസിച്ചാലും അയാൾ അവിടെ എത്താതിരിക്കില്ല; അയാൾ റ്യു ദെ ഫിൽ ദ്യു കൽവേറിലായി; ഉടനെ അയാൾ നില്ക്കും, അയാൾ വിറയ്ക്കും; ഒടുവിലത്തെ വീട്ടുമൂലയ്കലേയ്ക്ക് ഒരുതരം കുണ്ഠിതമയമായ ഭീരുത്വത്തോടുകുടി അയാൾ തലയിട്ടു തെരുവിലേക്കു സൂക്ഷിച്ചുനോക്കും; ആ പരിതാപകരമായ നോട്ടത്തിൽ അപ്രാപ്യതയിലെ ഒരു കണ്ണഞ്ചിക്കുന്ന പ്രകാശവും, അയാളുടെ മുൻപിൽ വാതിൽ കൊട്ടിയടയ്ക്കപ്പെട്ട സ്വർഗ്ഗത്തിൽനിന്നുള്ള ഒരു പ്രതിച്ഛായയും പോലുള്ള എന്തോ ഒന്നുണ്ടായിരിക്കും. എന്നിട്ടു കൺപോളകളുടെ കടയ്ക്കൽ ഉരുണ്ടുകൂടി, ഇറ്റുവിഴാൻമാത്രം ക്രമത്തിൽ വലുപ്പംവെച്ചുവന്ന ഒരു കണ്ണീർത്തുള്ളി അയാളുടെ കവിളിലൂടെ ഒലിച്ചു ചിലപ്പോൾ വായയുടെ അടുത്തെത്തി നിലവാവും. ആ വയസ്സൻ അതിന്റെ പുളിപ്പനുഭവിക്കും. അങ്ങനെ അയാൾ കല്ലുകൊണ്ടുണ്ടാക്കിയതുപോലെ പല നിമിഷങ്ങളോളം നിലക്കൊള്ളും; ഉടനെ അതേ വഴിയിലൂടെ അതേ കാൽവെപ്പോടുകൂടെ അയാൾ തിരിച്ചുപോവും; തിരിച്ചുപോവുന്തോറും അയാളുടെ നോട്ടം കെട്ടുകെട്ടുവരും.

പതുക്കെപ്പതുക്കെയായി ആ വയസ്സൻ റ്യു ദെ ഫിൽ ദ്യു കൽവേർ വരെയുള്ള പോക്കു നിർത്തി; അയാൾ സാങ്ലൂയിയിൽ പകുതി വഴിവരേക്കേ ചെല്ലു, ചിലപ്പോൾ കുറച്ചുകൂടിയധികം. ചിലപ്പോൾ കുറച്ചുകൂടി അടുക്കലോളം. ഒരു ദിവസം അയാൾ റ്യു കൽത്തൂർ സാങ്ത് കാതറിന്റെ മൂലയ്ക്കൽ ചെന്നപ്പോൾ നിന്നു, റ്യൂ ദെ ഫിൽ ദ്യു കൽവേർ ദൂരെ കണ്ടു. എന്തോ ഒന്നു സ്വയം പാടില്ലെന്നു പറകയാണെന്നു തോന്നുമാറ് തല വലത്തുനിന്ന് ഇടത്തോട്ടു പതുക്കെ ഒന്നിളക്കി പിന്നോക്കംതന്നെ മടങ്ങി.

പിന്നെ അയാൾ വ്യു സാങ്ലുയിവരെത്തന്നെ ചെല്ലാതായി; അയാൾ റ്യൂ പവെ വരെ ചെല്ലും. തലയിളക്കും, മടങ്ങിപ്പോരും; പിന്നെ അയാൾ റ്യു ദെ ത്ര്വാപവില്ലോണിൽനിന്നപ്പുറത്തേക്കില്ലെന്നായി; അങ്ങനെ ബ്ലാങ്മാന്തോ വിട്ടുകടക്കാതായി. അയാൾ താക്കോൽ കൊടുക്കാത്ത ഒരു നാഴികമണിയാട്ടുകട്ടിയാണെന്നും അതിന്റെ ആട്ടം തീരെ നിന്നുപോകുന്നതിനു മുൻപ് അകലം കുറഞ്ഞു കുറഞ്ഞു വരികയാണ് ആകാണുന്നതെന്നും പറയാൻ തോന്നും.

എല്ലാ ദിവസവും ആ ഒരേസമയത്ത് അയാൾ പുറത്തേക്കിറങ്ങും, അതേ യാത്ര ആരംഭിക്കും; പക്ഷേ, അതയാൾ മുഴുമിപ്പിക്കില്ല; ഒരുസമയം തനിക്കുതന്നെ അറിവില്ലാതെയാവാം, അയാൾ അതിന്റെ ദൈർഘ്യം കുറച്ചുകുറച്ചു പോന്നു. അയാളുടെ മുഖത്താകെ ഈയൊരൊറ്റ വിചാരമാണ്. എന്താണാവശ്യം? അയാളുടെ ദൃഷ്ടി നിറം കെട്ടു; വെളിച്ചുമില്ലാതായി. അയാളുടെ കണ്ണുനീരും കഴിഞ്ഞു; അതയാളുടെ കൺമൂലയ്ക്കൽ ഉരുണ്ടുകൂടാതായി; ആ ആലോചനാമയമായ കണ്ണു വരണ്ടു. ആ വയസ്സന്റെ തല പിന്നേയും മുൻപോട്ടു വലിഞ്ഞിരുന്നു; അയാളുടെ കവിൾ ചിലപ്പോൾ ഇളകും; അയാളുടെ മെലിഞ്ഞ കഴുത്തിലെ ചുളിവുകൾ കണ്ടാൽ കഷ്ടം തോന്നും. ചിലപ്പോൾ മഴയുള്ള കാലത്ത്, അയാളുടെ കൈയിൽ ഒരു കുട തുങ്ങിക്കിടപ്പുണ്ടാവും; പക്ഷേ, അതയാൾ നിവർത്താറില്ല.

ആ പ്രദേശത്തെ കൊള്ളാവുന്ന സ്ത്രീകൾ പറഞ്ഞിരുന്നു; ‘അയാൾ ഒരു സാധുവാണ്.’ കുട്ടികൾ അയാളുടെ പിന്നാലെ കൂടി ചിരിക്കും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.