SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Brown_and_Gray.jpg
Composition in Brown and Gray, a painting by Piet Mondrian (1872–1944).
images/vilangolil.png

“എന്തു കൊ­ണ്ടാ­ണു് ചില കാ­ഴ്ച­കൾ, ചില ഇ­മ്പ­ങ്ങൾ, ചില സാ­മീ­പ്യ­ങ്ങൾ, വി­ഡ്ഢി­ത്തം നി­റ­ഞ്ഞ­തെ­ന്നു് പിൽ­ക്കാ­ല­ത്തു് നാം തി­രി­ച്ച­റി­യു­ന്ന­താ­യി­ട്ടു­ള്ള ചില അ­നു­ഭ­വ­ങ്ങൾ ഒക്കെ ഒരു ചെ­കു­ത്താ­നെ­പ്പോ­ലെ ന­മ്മ­ളെ വി­ടാ­തെ പിൻ­തു­ട­രു­ന്ന­തു?

എന്തു കൊ­ണ്ടാ­ണു് ചില സ­മ­യ­ങ്ങ­ളിൽ തക്കം പാർ­ത്തി­രു­ന്നു് അവ ന­മ്മ­ളെ­യാ­കെ ഗ്ര­സി­ച്ചു ക­ള­യു­ന്ന­തു?

എ­ന്താ­ണ­തി­ന്റെ­യൊ­ക്കെ പി­ന്നി­ലെ യു­ക്തി?”

റി­ട്ട­യേ­ഡ് പ്രൊ­ഫ­സർ സുനിൽ മാണി സം­സാ­രി­ക്കു­ക­യാ­ണു്. അ­യാ­ളു­ടെ പൂർ­വ്വ ശി­ഷ്യ­നാ­യ മു­ര­ളീ­കൃ­ഷ്ണൻ കേൾ­ക്കു­ക­യും.

“ര­ണ്ടു് അ­നു­ഭ­വ­ങ്ങൾ പറയാം.

ആ­ദ്യ­ത്തേ­തു് എ­ട്ടിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തേ­താ­ണു്. ഒ­മ്പ­തിൽ ജോഷി എ­ന്നൊ­രു പ­യ്യ­നു­ണ്ടാ­യി­രു­ന്നു. ഞാൻ ആ­ദ്യ­മാ­യി കാ­ണു­മ്പോൾ അവൻ സ്കൂൾ ആ­നി­വേ­ഴ്സ­റി അ­ര­ങ്ങേ­റു­ന്ന സ്റ്റേ­ജിൽ നി­ന്നു കൊ­ണ്ടു് കു­ട­മു­ല്ല­പ്പൂ­വി­നും മ­ല­യാ­ളി­പ്പെ­ണ്ണി­നും… എന്ന പ്ര­സി­ദ്ധ­മാ­യ ആ പാ­ട്ടു പാ­ടു­ക­യാ­ണു്.

നല്ല വെ­ളു­ത്തു് സു­ന്ദ­ര­നാ­യി­ട്ടു­ള്ള ഒരു ചെ­റു­ക്ക­നാ­ണു് ഈ ജോഷി. പാ­ട്ടി­ന്റെ വ­രി­ക­ളോ അ­തി­ന്റെ അർ­ത്ഥ­മോ ഒ­ന്നും എന്റെ മ­ന­സ്സിൽ ക­യ­റു­ന്ന­തേ­യി­ല്ല. ഞാൻ അ­വ­ന്റെ ശബ്ദം കേൾ­ക്കു­ക­യും അവനെ കാ­ണു­ക­യും മാ­ത്ര­മാ­ണു്. അ­വ­ന്റെ ആ നി­ല്പു്, ആ മു­ഖ­ഭാ­വം, പാ­ടു­മ്പോ­ഴു­ള്ള ശ­രീ­ര­ച­ല­ന­ങ്ങൾ… എ­ല്ലാം എന്നെ കീ­ഴ്പ്പെ­ടു­ത്തു­ക­യാ­ണു്.

പി­ന്നീ­ടു്, വർ­ഷ­ങ്ങ­ളോ­ളം എന്റെ ഓർ­മ്മ­യിൽ ത­ങ്ങി­നിൽ­ക്കാൻ പോ­കു­ന്ന­വ­യാ­ണു് ആ നി­മി­ഷ­ങ്ങ­ളെ­ന്നൊ­ന്നും അ­പ്പോൾ ഞാൻ തി­രി­ച്ച­റി­യു­ന്നി­ല്ല.

ഒ­രി­ക്കൽ ഞാൻ ജോഷി കു­ര്യ­നെ, അ­താ­യി­രു­ന്നു അ­വ­ന്റെ മു­ഴു­വൻ പേരു്, യാ­ദൃ­ച്ഛി­ക­മാ­യി കാണാൻ ഇട വ­ന്ന­പ്പൊ­ഴാ­ണു് അ­ന്ന­ത്തെ ആ നി­മി­ഷ­ങ്ങൾ അ­ക്കാ­ല­മ­ത്ര­യും എ­ന്നോ­ടൊ­പ്പം സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു് മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ത­ല­സ്ഥാ­ന­ത്തു വെ­ച്ചു നടന്ന കോളജ് അ­ധ്യാ­പ­ക സം­ഘ­ട­ന­യു­ടെ ഒരു റാ­ലി­യിൽ മു­ദ്രാ­വാ­ക്യം വി­ളി­ച്ചു കൊ­ണ്ടു മു­ന്നോ­ട്ടു നീ­ങ്ങു­മ്പോൾ തൊ­ട്ട­പ്പു­റ­ത്തെ വ­രി­യിൽ ജോഷി. അവൻ പക്ഷേ, എന്നെ തി­രി­ച്ച­റി­യു­ക­യു­ണ്ടാ­യി­ല്ല. റാ­ലി­യ്ക്കു ശേ­ഷ­മു­ള്ള കൊ­ടി­യേ­രി സ­ഖാ­വി­ന്റെ സമാപന പ്ര­സം­ഗം ക­ഴി­ഞ്ഞ പാടേ ഞാൻ അ­വ­ന്റെ കൈയും പി­ടി­ച്ചു കൊ­ണ്ടു് തൊ­ട്ട­ടു­ത്തു­ള്ള ബാ­റി­ലേ­യ്ക്കു് ഓടി.

അവൻ വ­ട­ക്കൻ ജി­ല്ല­യി­ലെ ഒരു കോ­ള­ജിൽ കെ­മി­സ്ട്രി പ്രൊ­ഫ­സ­റാ­യി­രു­ന്നു അ­പ്പോൾ.

ക­ണ്ടാൽ പ­ണ്ട­ത്തെ ആ ജോ­ഷി­യാ­ണെ­ന്നു് പ­റ­യി­ല്ല. തല മു­ഴു­വൻ ന­ര­ച്ചു് വ­യ­റൊ­ക്കെ ചാടിയ ഒരു രൂപം.

ആ സ്കൂ­ളിൽ പ­ഠി­ച്ചി­രു­ന്ന കാ­ര്യ­മൊ­ക്കെ അവൻ സ­മ്മ­തി­ച്ചു. പക്ഷേ, ആ­നി­വേ­ഴ്സ­റി­ക്കു് കു­ട­മു­ല്ല­പ്പൂ­വി­നും മ­ല­യാ­ളി­പ്പെ­ണ്ണി­നും… എന്ന പാ­ട്ടു പാടിയ കാ­ര്യ­മൊ­ന്നും അ­വ­ന്റെ ഓർ­മ്മ­യി­ലി­ല്ല. മാ­ത്ര­മ­ല്ല, അ­ങ്ങ­നെ സം­ഭ­വി­ക്കാൻ യാ­തൊ­രു സാ­ധ്യ­ത­യു­മി­ല്ലെ­ന്നു് അവൻ ക­ട്ടാ­യം പ­റ­ഞ്ഞു. പാ­ടാ­നു­ള്ള സി­ദ്ധി ഏ­ഴ­യ­ല­ത്തു കൂടി പോലും പോ­യി­ട്ടി­ല്ലാ­ത്ത താൻ അ­ത്ത­ര­മൊ­രു സാ­ഹ­സ­ത്തി­നു് ഒ­രി­ക്ക­ലും മു­തി­രി­ല്ല എന്ന വാ­ദ­ത്തിൽ അവൻ ഉ­റ­ച്ചു നി­ന്നു.

എ­നി­ക്കാ­ണെ­ങ്കിൽ അവൻ അ­ന്നു് സ്റ്റേ­ജിൽ പാ­ടി­ക്കൊ­ണ്ടു നിൽ­ക്കു­മ്പോൾ ഇ­ട്ടി­രു­ന്ന ബ്രൗൺ നി­റ­മു­ള്ള ഫുൾ­ക്കൈ ഷർ­ട്ടു­വ­രെ ഓർ­മ്മ­യു­ണ്ടു്.

എ­ന്താ­യാ­ലും ആ രാ­ത്രി രണ്ടു പേരും കൂടി ക­ള്ളു് കുറെ കു­ടി­ച്ചു. പി­രി­യാൻ നേരം എന്റെ പ്ര­ണ­യ­ഭാ­ജ­ന­മാ­യി­രു­ന്ന­വ­നേ എന്നു വി­ളി­ച്ചു കൊ­ണ്ടു് ഞാൻ അവനെ കെ­ട്ടി­പ്പി­ടി­ച്ചു. നരച്ച കു­റ്റി­ത്താ­ടി­യു­ള്ള അ­വ­ന്റെ ക­വി­ളിൽ ഉമ്മ വെ­ച്ചു.

images/santhosh-vilangolil-01.png

ര­ണ്ടാ­മ­ത്തെ അ­നു­ഭ­വ­മെ­ന്നു പ­റ­യു­ന്ന­തു് വളരെ ചെറിയ പ്രാ­യ­ത്തി­ലേ­താ­ണു്. അ­ഞ്ചു് അ­ല്ലെ­ങ്കിൽ ആറു് വ­യ­സ്സി­ലേ­തു്. ഞാനും എന്റെ അ­നി­യ­നും ര­ണ്ടു് അസ്സൽ കി­ഴ­ക്കൻ മൂ­ളി­ക­ളാ­യി­ട്ടു് ക­ഴി­യു­ന്ന കാലം. കി­ഴ­ക്കൻ മൂളി എന്ന പ്ര­യോ­ഗം മുരളി കേ­ട്ടി­ട്ടു­ണ്ടോ എ­ന്ന­റി­യി­ല്ല. കി­ഴ­ക്കൻ പ്ര­ദേ­ശ­ത്തു് ബാ­ഹ്യ­ലോ­ക ബ­ന്ധ­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ ജീ­വി­ക്കു­ന്ന, പ­രി­ഷ്ക്കാ­രി­ക­ള­ല്ലാ­ത്ത തനി നാ­ട്ടു­മ്പു­റ­ത്തു­കാ­രെ വി­ശേ­ഷി­പ്പി­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന ഒരു പ­ദ­മാ­ണ­തു്. അവൻ ഒരു കി­ഴ­ക്കൻ മൂ­ളി­യാ­ണു് എന്നു പ­റ­ഞ്ഞാൽ പ്രാ­കൃ­ത­നാ­യ ഒരു തനി ഗ്രാ­മീ­ണ­നാ­ണു് എ­ന്നാ­ണർ­ത്ഥം.

അ­ങ്ങ­നെ കി­ഴ­ക്കൻ മൂ­ളി­യാ­യി­ട്ടു് ക­ഴി­യു­ന്ന എന്റെ മു­ന്നി­ലേ­യ്ക്കാ­ണു് സെബാൻ വന്നു ചാ­ടു­ന്ന­തു്.

എന്റെ അ­യ­ല്പ­ക്ക­മാ­യ പു­ത്തൻ­പു­ര­യ്ക്കൽ എന്ന വീടു് സെ­ബാ­ന്റെ അമ്മ വീ­ടാ­യി­രു­ന്നു. ഒരു വേ­ന­ല­വ­ധി­യു­ടെ രണ്ടു മാ­സ­ക്കാ­ല­മാ­ണു് അവൻ അവിടെ ആകെ ഉ­ണ്ടാ­യി­രു­ന്ന­തു്. ആ ഒരു കാ­ല­യ­ള­വു മാ­ത്രം നീ­ണ്ട­താ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ സൗ­ഹൃ­ദം. അ­വ­ന്റെ അ­മ്മേം അ­പ്പ­നും അ­നി­യ­ത്തീം ഒ­ക്കെ­ക്കൂ­ടി തെ­ക്കെ­ങ്ങാ­ണ്ടു് ഒരു പട്ടണ പ്രാ­ന്ത­ത്തി­ലു­ള്ള അ­വ­ന്റെ അ­പ്പ­ന്റെ വീ­ട്ടീ­ന്നു് അ­മ്മേ­ടെ ത­റ­വാ­ട്ടി­ലേ­യ്ക്കു­ള്ള വ­ര­വാ­യി­രു­ന്നു. സ­കു­ടും­ബം മ­ല­ബാ­റി­ലേ­യ്ക്കു് കു­ടി­യേ­റാൻ പോ­കു­ന്ന­തി­ന്റെ മു­ന്നൊ­രു­ക്ക­മാ­യി­ട്ടാ­യി­രു­ന്നു ആ വരവു്. അ­തൊ­ന്നും ഞങ്ങൾ കു­ട്ടി­കൾ­ക്കു് അ­റി­യു­മാ­യി­രു­ന്നി­ല്ല.

സെ­ബാ­നു­മാ­യു­ള്ള ആ സൗ­ഹൃ­ദം വെറും രണ്ടു മാസം മാ­ത്രം നി­ല­നി­ന്ന ഒ­ന്നാ­യി­ട്ട­ല്ല എ­നി­ക്കു് തോ­ന്നി­യി­ട്ടു­ള്ള­തു്. ബാ­ല്യം മു­ഴു­വൻ നി­റ­ഞ്ഞു നിൽ­ക്കു­ക­യും പി­ന്നീ­ടു് അ­റു­പ­തു വ­യ­സ്സു വരെ എന്നെ പിൻ­തു­ട­രു­ക­യും ചെയ്ത ഒരു അ­നു­ഭ­വ­മാ­യി­ട്ടാ­ണു്. രണ്ടു മാസം മാ­ത്ര­മാ­യി­രു­ന്നു ആ കാ­ല­യ­ള­വു് എ­ന്ന­തൊ­ക്കെ ഞാൻ പി­ന്നീ­ടു് ഗ­വേ­ഷ­ണം ന­ട­ത്തി തി­രി­ച്ച­റി­യു­ന്ന ഒരു കാ­ര്യ­മാ­ണു്.

നമ്മൾ ജീ­വി­ത­ത്തെ നിർ­വ്വ­ചി­ക്കു­ക­യോ നിർ­ണ്ണ­യി­ക്കു­ക­യോ ഒക്കെ ചെ­യ്യു­ന്ന­തു് പ­ല­പ്പൊ­ഴും കാ­ലാ­നു­സാ­രി­യാ­യി­ട്ടു­ള്ള അ­നു­ഭ­വ­ങ്ങ­ളെ കേ­ന്ദ്രീ­ക­രി­ച്ചാ­യി­രി­ക്കു­മ­ല്ലോ. പക്ഷേ, അ­ത്ത­ര­ത്തിൽ പെട്ട സ­ങ്ക­ല്പ­ങ്ങ­ളെ­യെ­ല്ലാം നി­രാ­ക­രി­ക്കു­ന്ന ഒ­ര­വ­സ്ഥ­യെ­ക്കു­റി­ച്ചാ­ണു് ഞാൻ ഈ പ­റ­യു­ന്ന­തു്.

എ­ന്താ­യാ­ലും സ­മ­പ്രാ­യ­ക്കാ­രാ­യ ഞാനും സെ­ബാ­നും ഇ­രു­ട്ടി­വെ­ളു­ക്കും മു­മ്പേ അടേം ച­ക്ക­രേം പോ­ലാ­യി.

സെ­ബാ­ന്റെ അ­നി­യ­ത്തി നീർ­ക്കോ­ലി­യെ­പ്പോ­ലെ മെ­ലി­ഞ്ഞ ഒരു കൊ­ച്ചാ­യി­രു­ന്നു. അ­തി­ന്റെ പേ­രൊ­ന്നും ഇ­പ്പോൾ ഓർ­മ്മ­യി­ല്ല. അവളും എന്റെ അ­നി­യ­നും ത­മ്മി­ലാ­യി­രു­ന്നു കൂ­ട്ടു്.

അ­ക്കാ­ല­ത്തെ ഏ­റ്റ­വും ദീ­പ്ത­മാ­യ ഒരു ഓർമ്മ ഞാനും സെ­ബാ­നും കൂടി കു­തി­ര­വ­ണ്ടി ക­ളി­ക്കു­ന്ന­താ­യി­രു­ന്നു.

അ­ടു­ത്ത­ടു­ത്തു് ഇ­ര­ട്ട­ക­ളെ­പ്പോ­ലെ നി­ന്നി­രു­ന്ന രണ്ടു ക­വു­ങ്ങു­ക­ളെ ത­മ്മിൽ ബ­ന്ധി­ച്ചു കൊ­ണ്ടു് ഒരു ഓല മടലു വെ­ച്ചു കെ­ട്ടി, കാലു് ഇ­രു­വ­ശ­ങ്ങ­ളി­ലേ­യ്ക്കു­മി­ട്ടു് ഞങ്ങൾ മ­ട­ലി­ന്മേൽ ക­യ­റി­യി­രി­ക്കും. അ­ക്കാ­ല­ത്തു് ഞങ്ങൾ ഒരു കു­തി­ര­വ­ണ്ടി പോ­യി­ട്ടു് ഒരു കു­തി­ര­യെ­പ്പോ­ലും ക­ണ്ടി­ട്ടി­ല്ലെ­ന്നോർ­ക്ക­ണം. ഒരു കു­തി­ര­യു­ടെ ചി­ത്ര­മെ­ങ്കി­ലും ക­ണ്ടി­ട്ടു­ള്ള­തു് സെബാൻ മാ­ത്ര­മാ­യി­രു­ന്നു. അ­ങ്ങ­നെ ഒരു മൃ­ഗ­മു­ണ്ടെ­ന്നും അതു വ­ലി­ക്കു­ന്ന ഒരു വ­ണ്ടി­യു­ണ്ടെ­ന്നും ഒക്കെ ആരോ പ­റ­ഞ്ഞു കേ­ട്ടു­ള്ള അ­റി­വാ­ണു്. ഞ­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതു് ഒരു ഭാവനാ ചി­ത്രം മാ­ത്ര­മാ­ണു്. ആ ഭാവനാ ചി­ത്ര­ത്തെ ക­വു­ങ്ങു­കൾ­ക്കി­ട­യിൽ ഒരു മടലു കെ­ട്ടി­വെ­ച്ചു് അ­തി­ന്മേൽ ക­യ­റി­യി­രു­ന്നു് ഒരു യാ­ഥാർ­ത്ഥ്യ­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ക­യാ­ണു് ഞങ്ങൾ.

ആദ്യം സെബാൻ കു­തി­ര­യാ­കും. ഞാൻ അ­വ­ന്റെ പി­ന്നി­ലി­രു­ന്നു് കാൽ­വി­ര­ലു­കൾ മ­ണ്ണി­ലൂ­ന്നി ശരീരം തു­ള്ളി­ച്ചു­കൊ­ണ്ടു് കു­തി­ര­യെ തെ­ളി­ക്കും. പി­ന്നെ ഞാൻ കു­തി­ര­യാ­കും. അവൻ എന്റെ പി­ന്നി­ലി­രു­ന്നു് അതേ പോലെ ശരീരം തു­ള്ളി­ച്ചു­കൊ­ണ്ടു് കു­തി­ര­യെ തെ­ളി­ക്കും. ഇ­ങ്ങ­നെ ഞാനും അവനും മാറി മാറി കു­തി­ര­യാ­വു­ക­യും കളി തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്യും. മീ­ന­പ്പ­ക­ലി­ന്റെ ചൂ­ടാ­ണെ­ന്നോർ­ക്ക­ണം. ഞ­ങ്ങ­ളു­ടെ വേ­ഷ­മാ­ണെ­ങ്കിൽ വെറും ഹാഫ് ട്രൗ­സ­റും. കു­റ­ച്ചു ക­ഴി­യു­മ്പോൾ എ­ന്റെ­യും സെ­ബാ­ന്റെ­യും ദേ­ഹ­ങ്ങൾ വി­യർ­ക്കാൻ തു­ട­ങ്ങും. കു­തി­ര­യെ തെ­ളി­ച്ചു കൊ­ണ്ടു് തു­ള്ളു­മ്പോൾ വി­യർ­ത്ത രണ്ടു ദേ­ഹ­ങ്ങൾ­ക്കു­മി­ട­യിൽ തെ­ന്നു­ന്ന ഒരു വ­ഴു­ക്കൽ രൂ­പ­പ്പെ­ടാൻ തു­ട­ങ്ങു­ന്ന­തു് ഞ­ങ്ങ­ള­റി­യും. പി­ന്നെ­യ­ങ്ങോ­ട്ടു് ആ ക­ളി­ക്കു് ഒരു പ്ര­ത്യേ­ക ല­ഹ­രി­യാ­ണു്. എത്ര ദാ­ഹി­ച്ചാ­ലും എത്ര വി­ശ­ന്നാ­ലും എത്ര മ­ടു­ത്താ­ലും ആ കളി നിർ­ത്താൻ തോ­ന്നു­മാ­യി­രു­ന്നി­ല്ല.

പ­ക­ലെ­ന്നോ രാ­ത്രി­യെ­ന്നോ ഇ­ല്ലാ­തെ, തോ­ട്ടിൽ, മാവിൻ ചു­വ­ട്ടിൽ, ഓ­ലി­യിൽ, മ­ല­ഞ്ചെ­രി­വു­ക­ളിൽ ഞ­ങ്ങ­ളു­ടെ ഉ­ത്സ­വ­മേ­ള­മാ­യി­രു­ന്നു. രണ്ടു മാസം ക­ഴി­ഞ്ഞ­പ്പൊ­ഴേ­യ്ക്കും അവനു് എ­ന്നെ­യോ എ­നി­ക്കു് അ­വ­നെ­യോ പി­രി­യാൻ ക­ഴി­യാ­ത്ത വി­ധ­ത്തിൽ സ­യാ­മീ­സ് ഇ­ര­ട്ട­ക­ളെ­പ്പോ­ലെ ആ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു ഞങ്ങൾ.

അ­ങ്ങ­നെ­യി­രി­ക്കെ ഒരു സ­ന്ധ്യാ­നേ­ര­ത്തു് ഞാൻ കാ­ണു­ന്ന­തു് മൂ­ക്കു നീണ്ട ഒരു ലോ­റി­യിൽ ഈ പു­ത്തൻ­പു­ര­യ്ക്കൽ വീ­ട്ടിൽ നി­ന്നു­ള്ള സാ­ധ­ന­ങ്ങ­ളെ­ല്ലാം ക­യ­റ്റി­യി­ട്ടു് സെ­ബാ­ന്റെ അ­പ്പ­നും അ­മ്മ­ച്ചി­യും വ­ല്യ­പ്പ­ച്ച­നും വ­ല്യ­മ്മ­ച്ചി­യും ഒ­ക്കെ­ക്കൂ­ടി എന്റെ അ­പ്പ­നേം അ­മ്മേം കെ­ട്ടി­പ്പി­ടി­ച്ചു് ഏ­ങ്ങ­ല­ടി­ച്ചു് ക­ര­യു­ന്ന­താ­ണു്. ഇവരു് എ­ന്തി­നാ­ണു് ക­ര­യു­ന്ന­തു്, എ­ങ്ങോ­ട്ടാ­ണു് പോ­കു­ന്ന­തു് എ­ന്നൊ­ന്നും എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല. ഞാനും സെ­ബാ­നും കൂടി പി­റ്റെ­ന്നു രാ­വി­ലെ ഓ­ലി­യിൽ പൂ­ഞ്ഞാ­നെ പി­ടി­ക്കാൻ പ­ദ്ധ­തി­യി­ട്ടി­ട്ടു­ള്ള­താ­ണു്. ഞാൻ അതിനു വേ­ണ്ടി പഴയ, പി­ഞ്ഞി­ത്തു­ട­ങ്ങി­യ ഒരു ഈരിഴ തോർ­ത്തു് സം­ഘ­ടി­പ്പി­ച്ചു വെ­ച്ചി­ട്ടു­ള്ള­തു­മാ­ണു്.

അ­ങ്ങ­നെ ഞാൻ നോ­ക്കി നിൽ­ക്കു­മ്പം സെ­ബാ­നും അ­വ­ന്റെ അ­പ്പ­നും അ­മ്മേം വ­ല്യ­പ്പ­ച്ച­നും വ­ല്യ­മ്മ­ച്ചീം ഒ­ക്കെ­ക്കൂ­ടി ഒരു നി­മി­ഷ­ത്തിൽ പെ­ട്ടെ­ന്നു് അ­ങ്ങു് അ­പ്ര­ത്യ­ക്ഷ­രാ­യി.

മ­ല­ഞ്ചെ­രി­വി­ലെ റോ­ഡി­ലൂ­ടെ സ­ന്ധ്യ­യ്ക്കു് ആ ലോറി അ­ക­ന്ന­ക­ന്നു പോ­കു­ന്ന­തു് നോ­ക്കി­ക്കൊ­ണ്ടു് ഞാൻ നി­ന്നു.

ഈ ശൂ­ന്യ­ത എന്നു പ­റ­യു­ന്ന ഒരു സാ­ധ­ന­മു­ണ്ട­ല്ലോ. ന­മ്മു­ടെ കൺ­മു­മ്പിൽ ന­മ്മ­ള് അ­നു­ഭ­വി­ച്ചോ­ണ്ടി­രി­ക്ക­ണ കാ­ര്യ­ങ്ങ­ള് പെ­ട്ടെ­ന്നു് ഒരു നി­മി­ഷ­ത്തിൽ അ­ങ്ങു് ഇ­ല്ലാ­താ­കു­മ്പോൾ ഉ­ണ്ടാ­കു­ന്ന വലിയ ഒരു വി­ട­വു്. അതു് ഞാൻ അ­ന്നു് ആ­ദ്യ­മാ­യി അ­നു­ഭ­വി­ച്ചു.

പി­ന്നീ­ടു് എ­ത്ര­യോ കാലം ച­ങ്കു­പൊ­ട്ടി­ക്ക­ര­ഞ്ഞു­കൊ­ണ്ടു് ഞങ്ങൾ ക­ളി­ച്ചു നടന്ന മാവിൻ ചു­വ­ട്ടി­ലും മ­ല­ഞ്ചെ­രി­വു­ക­ളി­ലും ഓ­ലി­യു­ടെ തീ­ര­ത്തും ഒക്കെ ഏ­കാ­ന്ത­നാ­യി ഞാൻ അ­ല­ഞ്ഞു ന­ട­ന്നി­ട്ടു­ണ്ടു്.

പ്ര­ണ­യ­മോ ലൈം­ഗി­ക­ത­യോ ഒ­ന്നും ക­യ­റി­ക്കൂ­ടാൻ പ്രാ­യ­മാ­യി­ട്ടി­ല്ലാ­ത്ത ആ കു­ഞ്ഞു മ­ന­സ്സി­നെ അ­ന്നു് എ­ന്താ­യി­രു­ന്നു മ­ഥി­ച്ച­തു്. ആർ­ക്ക­റി­യാം. എ­ന്താ­യാ­ലും ഒരു ക­ളി­ക്കൂ­ട്ടു് ന­ഷ്ട­പ്പെ­ട്ട­തി­ന്റെ വേദന മാ­ത്ര­മാ­യി­രു­ന്നി­ല്ല അതു്.

അ­പ്ര­ധാ­ന­വും അ­പ്ര­സ­ക്ത­വു­മാ­യ ഓർ­മ്മ­ക­ളു­ടെ ഒരു സ്വ­ഭാ­വം അവ ചു­രു­ങ്ങി­യ കാ­ല­ത്തി­നു­ള്ളിൽ തന്നെ വി­സ്മൃ­തി­യി­ലേ­ക്കു് മ­റ­ഞ്ഞു പോകും എ­ന്ന­താ­ണു്. ഒരു സാ­ധാ­ര­ണ മ­നു­ഷ്യ­നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ആ ഗ­ണ­ത്തിൽ പെ­ടു­ത്താ­വു­ന്ന ഈ ഒ­രോർ­മ്മ എ­ന്തു­കൊ­ണ്ടാ­ണു് എന്നെ വി­ട്ടു പോ­കാ­ഞ്ഞ­തു?

പി­ന്നീ­ടു് അ­ര­നൂ­റ്റാ­ണ്ടി­നു ശേഷം, കൃ­ത്യ­മാ­യി പ­റ­ഞ്ഞാൽ അൻ­പ­ത്തി­യ­ഞ്ചു വർഷം ക­ഴി­ഞ്ഞു് സെ­ബാ­നെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കാ­നും ഒ­ടു­വിൽ അവനെ ക­ണ്ടെ­ത്താ­നും എന്നെ പ്രേ­രി­പ്പി­ച്ച­തു് എ­ന്താ­യി­രി­ക്കാം?

പ­ഠി­ത്ത­മൊ­ക്കെ ക­ഴി­ഞ്ഞു് ഞാൻ കോളജ് വാ­ധ്യാ­രാ­യി, ക­ല്യാ­ണം ക­ഴി­ച്ചു, കു­ഞ്ഞു­ങ്ങ­ളു­ണ്ടാ­യി. ജീവിത പ്രാ­രാ­ബ്ധ­വും അ­തി­ന്റെ തി­ര­ക്കു­ക­ളു­മൊ­ക്കെ­യാ­യി കാലം അ­ങ്ങ­നെ മു­ന്നോ­ട്ടു പോയി.

സത്യം പ­റ­ഞ്ഞാ പെ­ണ്ണു കെ­ട്ടു­മെ­ന്നോ കു­ട്ടി­ക­ളു­ണ്ടാ­കു­മെ­ന്നോ കുടംബ ജീ­വി­തം ന­യി­ക്കു­മെ­ന്നോ ഒ­ന്നും വി­ചാ­രി­ച്ചി­രു­ന്ന ആളല്ല ഞാൻ. വൈ­ദി­ക­നാ­ക­ണ­മെ­ന്നാ­യി­രു­ന്നു എന്റെ ആ­ഗ്ര­ഹം. ഉ­ള്ള­തു പ­റ­ഞ്ഞാ പ­ത്താം ക്ലാ­സ്സ് ക­ഴി­ഞ്ഞ­പ്പോ­ഴും മൂ­ത്ര­മൊ­ഴി­ക്കാ­നു­ള്ള ഈ സാധനം കൊ­ണ്ടു് ചെ­യ്യാൻ പ­റ്റു­ന്ന മറ്റു കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചൊ­ന്നും എ­നി­ക്കു് യാ­തൊ­രു ധാ­ര­ണ­യും ഉ­ണ്ടാ­യി­രു­ന്നി­ല്ല. പക്ഷേ, വൈ­ദി­ക­നാ­കാ­നു­ള്ള ആ­ഗ്ര­ഹം എന്റെ അപ്പൻ ജന്മം ചെ­യ്തി­ട്ടും സ­മ്മ­തി­ച്ചു ത­ന്നി­ല്ല. പു­ള്ളി­ക്കാ­രൻ ഒരു പു­രോ­ഗ­മ­ന­വാ­ദി­യൊ­ക്കെ­യാ­യി­രു­ന്നു. ഞാൻ ജീ­വി­ച്ചി­രി­ക്കു­മ്പം അതു ന­ട­ക്കു­കേ­ലെ­ന്ന് അപ്പൻ തീർ­ത്തു പ­റ­ഞ്ഞു. അ­ങ്ങ­നെ ക­ത്ത­നാ­രാ­കാ­നു­ള്ള എന്റെ മോഹം പൂ­വ­ണി­യാ­തെ പോയി.

തി­ര­ക്കു­പി­ടി­ച്ച ജീ­വി­ത­ത്തി­ന്റെ ഓ­ട്ട­പ്പാ­ച്ചി­ലി­നി­ട­യ്ക്കും ചില നേ­ര­ങ്ങ­ളിൽ സെ­ബാ­ന്റെ വീ­ട്ടു­കാ­രു­ടെ അ­ന്ന­ത്തെ ആ ക­ര­ച്ചി­ലും കെ­ട്ടി­പ്പി­ടു­ത്തോം പി­രി­ഞ്ഞു­പോ­ക്കും ഒക്കെ ദീ­പ്ത­മാ­യ ഒരു ന­ക്ഷ­ത്രം പോലെ മ­ന­സ്സിൽ തെ­ളി­ഞ്ഞു വ­രു­മാ­യി­രു­ന്നു.

ഈ ഭൂ­ത­കാ­ല­മെ­ന്നു പ­റ­യു­ന്ന­തു് മുരളീ, ന­മ്മു­ടെ­യൊ­പ്പം ആ­രു­മ­റി­യാ­തെ സ­ഹ­വ­സി­ച്ചു പോ­രു­ന്ന ന­മ്മു­ടെ ഒരു കൂ­ട­പ്പി­റ­പ്പി­നെ­പ്പോ­ലെ­യാ. നി­ര­ന്ത­ര­മാ­യ സാ­ന്നി­ധ്യം, അതു് എ­ന്തി­ന്റെ­യാ­യാ­ലും, കു­റെ­ക്ക­ഴി­യു­മ്പോൾ അ­സാ­ന്നി­ധ്യ­ത്തി­നു തു­ല്യ­മാ­കു­മ­ല്ലോ. ഒ­പ്പ­മു­ണ്ടെ­ന്നു­ള്ള കാ­ര്യം ന­മ്മ­ള­ങ്ങു് മ­റ­ന്നു പോകും. ന­മ്മു­ടെ ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട, തീ­വ്ര­മാ­യ ചില നി­മി­ഷ­ങ്ങ­ളിൽ മാ­ത്ര­മേ അ­തി­ന്റെ ഉണ്മ നമ്മൾ തി­രി­ച്ച­റി­യു­ക­യു­ള്ളു.

റി­ട്ട­യർ­മെ­ന്റൊ­ക്കെ ക­ഴി­ഞ്ഞു്, പെ­ണ്മ­ക്ക­ളെ ര­ണ്ടി­നേം കെ­ട്ടി­ച്ചു വി­ട്ടു്, മ­റ്റു് ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളെ­ല്ലാം നി­റ­വേ­റ്റി ജീ­വി­തം അ­തി­ന്റെ സ്വ­ച്ഛ­മാ­യ താളം ക­ണ്ടെ­ത്താൻ തു­ട­ങ്ങി­യ­പ്പോ­ഴാ­ണു് എ­നി­ക്കു് സെ­ബാ­നെ ഒന്നു കാ­ണ­ണ­മെ­ന്ന ആ­ഗ്ര­ഹ­മു­ണ്ടാ­യ­തു്.

അ­ങ്ങ­നെ ഒരാൾ ഉ­ണ്ടാ­യി­രു­ന്ന­തു ത­ന്നെ­യോ, അതോ വെറും തോ­ന്ന­ലാ­യി­രു­ന്നോ തു­ട­ങ്ങി­യ സ­ന്ദേ­ഹ­ങ്ങൾ അ­പ്പോൾ എന്റെ മ­ന­സ്സിൽ ഉ­ട­ലെ­ടു­ക്കു­ക­യു­ണ്ടാ­യി.

ജീ­വി­ത­ത്തി­ലെ ചില അ­നു­ഭ­വ­ങ്ങൾ യാ­ഥാർ­ത്ഥ്യ­മാ­യി ന­മു­ക്കു മു­മ്പിൽ നി­ല­നി­ല്ക്കു­ന്ന­തു് അ­വ­യു­ടെ നൈ­ര­ന്ത­ര്യം കൊ­ണ്ടാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് അച്ഛൻ, അമ്മ, ഭാര്യ, മക്കൾ തു­ട­ങ്ങി­യ­വ­രു­മാ­യു­ള്ള ന­മ്മു­ടെ ബ­ന്ധ­ങ്ങൾ. ഒരു ഘ­ട്ട­ത്തിൽ അ­തൊ­ക്കെ പൂർ­ണ്ണ­മാ­യും മു­റി­ഞ്ഞു പോ­കു­ന്ന ഒ­ര­വ­സ്ഥ ഒ­ന്നു് ആ­ലോ­ചി­ച്ചു നോ­ക്കൂ. പി­ന്നെ ആ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ അർ­ത്ഥം എ­ന്താ­ണു്. മ­രി­ച്ചു പോയ അ­പ്പ­നും അ­മ്മ­യ്ക്കു­മൊ­പ്പ­മു­ണ്ടാ­യി­രു­ന്ന എന്റെ ജീ­വി­തം എന്നു പ­റ­യു­ന്ന­തു് ഒരു യാ­ഥാർ­ത്ഥ്യ­മാ­ണു്. പക്ഷേ, അതു തു­ട­രാ­നോ അ­ല്ലെ­ങ്കിൽ ആ­വർ­ത്തി­ക്കാ­നോ പ­റ­ഞ്ഞാൽ ഒ­രി­ക്ക­ലും സാ­ധ്യ­മാ­കി­ല്ല. മ­രി­ച്ചു പോയ അ­പ്പ­നും അ­മ്മ­യും അതു സാ­ധ്യ­മാ­ക്കു­വാൻ വേ­ണ്ടി തി­രി­ച്ചു വരാൻ പോ­കു­ന്നി­ല്ല. അതു കൊ­ണ്ടു തന്നെ അ­വർ­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന എന്റെ ജീ­വി­തം എന്നു പ­റ­യു­ന്ന­തു് വേ­ണ­മെ­ങ്കിൽ ഒരു കെ­ട്ടു­ക­ഥ­യാ­ണെ­ന്നും പറയാം. ഭൂ­ത­കാ­ല­ത്തി­ന്റെ ഒരു പ്ര­ശ്നം എന്നു പ­റ­യു­ന്ന­തു തന്നെ അ­താ­ണു്. യാ­ഥാർ­ത്ഥ്യ­മാ­യി­രി­ക്കെ­ത്ത­ന്നെ അതു് ഒരു കെ­ട്ടു­ക­ഥ­യാ­ണു്; കെ­ട്ടു­ക­ഥ­യാ­യി­രി­ക്കു­മ്പോൾ തന്നെ യാ­ഥാർ­ത്ഥ്യ­വും.

ബു­ദ്ധി­യു­റ­യ്ക്കാ­ത്ത, അ­പ­ക്വ­മാ­യി ജീ­വി­ച്ചി­രു­ന്ന ഒരു കാ­ല­ത്തു് ഉ­ണ്ടാ­യി­രു­ന്ന സൗ­ഹൃ­ദ­ത്തി­ന്റേ­യോ സ്നേ­ഹ­ത്തി­ന്റേ­യോ കൗ­തു­ക­ത്തി­ന്റേ­യോ ആയ തു­ടർ­ച്ച­കൾ പി­ന്നീ­ടു് നി­ല­നി­ല്ക്കു­ന്നു­ണ്ടോ എ­ന്നു് അ­ന്വേ­ഷി­ച്ചു കൊ­ണ്ടു­ള്ള ഒരു ഇ­റ­ങ്ങി പു­റ­പ്പെ­ടൽ ഒരു ക­ണ­ക്കി­നു് ആ­ലോ­ചി­ച്ചാൽ എത്ര അർ­ത്ഥ­ശൂ­ന്യ­മാ­ണു്. പക്ഷേ, എ­നി­ക്കു് അതു് അ­ന്വേ­ഷി­ച്ചു പോയേ മ­തി­യാ­കു­മാ­യി­രു­ന്നു­ള്ളു. മ­ന­സ്സു സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന ഭൂ­ത­കാ­ലാ­ധി­ഷ്ഠി­ത­മാ­യ ആ യാ­ഥാർ­ത്ഥ്യം എന്നെ അ­ത്ര­മേൽ അതിനു വേ­ണ്ടി നിർ­ബ്ബ­ന്ധി­ച്ചു കൊ­ണ്ടി­രു­ന്നു.

സെ­ബാ­നെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കാൻ തു­ട­ങ്ങി­യ­പ്പോ­ഴു­ണ്ടാ­യ നാ­ട­കീ­യ­മാ­യ ഒരു വ­ഴി­ത്തി­രി­വു് എന്നു പ­റ­യു­ന്ന­തു് അവരു് കോ­ട്ടാ­മ്പൽ എന്നു പേ­രു­ള്ള ഈ കി­ഴ­ക്കൻ പ്ര­ദേ­ശ­ത്തു നി­ന്നു് മ­ല­ബാ­റി­ലേ­യ്ക്കു കു­ടി­യേ­റി­ച്ചെ­ന്നു ക­ഴി­ഞ്ഞ­പ്പോൾ പുതിയ ഒരു വീ­ട്ടു പേരു് സ്വീ­ക­രി­ച്ചു എ­ന്ന­താ­ണു്; മ­റ്റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ ഞാൻ അ­ങ്ങ­നെ തെ­റ്റി­ദ്ധ­രി­ച്ചു. കു­ടി­യേ­റി പോ­കു­ന്ന­വർ സാ­ധാ­ര­ണ­യാ­യി, തി­രി­ച്ച­റി­യ­പ്പെ­ടാ­നു­ള്ള എ­ളു­പ്പ­ത്തി­നു് പഴയ വീ­ട്ടു­പേ­രു തന്നെ തു­ടർ­ന്നു പോ­രു­ക­യാ­ണു് പ­തി­വു്. സെ­ബാ­ന്റെ കു­ടും­ബം പക്ഷേ, പഴയ അ­ട­യാ­ള­ങ്ങ­ളൊ­ന്നും ബാ­ക്കി വെ­ച്ചി­ട്ടി­ല്ലാ­ത്ത­തു പോലെ തോ­ന്നി. ഞാൻ പ­റ­ഞ്ഞ­ല്ലോ, അതു് എന്റെ ഒരു തെ­റ്റി­ദ്ധാ­ര­ണ­യാ­യി­രു­ന്നു.

അതു് മു­ര­ളി­ക്കു് വഴിയെ മ­ന­സ്സി­ലാ­കും.

എന്റെ ഓർ­മ്മ­യിൽ അ­വ­രു­ടെ വീ­ട്ടു പേരു് പു­ത്തൻ­പു­ര­യ്ക്കൽ എ­ന്നാ­യി­രു­ന്നു.

മ­ല­ബാ­റി­ലെ എന്റെ ക­ണ­ക്ഷൻ­സ് എ­ല്ലാം ഉ­പ­യോ­ഗി­ച്ചു് അ­ന്വേ­ഷി­ക്കു­ക­യും അ­വി­ട­ത്തെ ഇ­ട­വ­ക­ക­ളി­ലെ വി­കാ­രി­യ­ച്ച­ന്മാ­രോ­ടെ­ല്ലാം സം­സാ­രി­ക്കു­ക­യും ചെ­യ്ത­ങ്കി­ലും ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ നി­ന്നു് കു­ടി­യേ­റി­യ ഒരു പു­ത്തൻ­പു­ര­ക്കാ­രെ എ­നി­ക്കു് അ­വി­ടെ­യെ­ങ്ങും ക­ണ്ടു­പി­ടി­ക്കാ­നാ­യി­ല്ല. പു­ത്തൻ­പു­ര­ക്കാർ അവിടെ ഒ­രു­പാ­ടു­ണ്ടു്. പക്ഷേ, അ­വ­രാ­രും ഈ കോ­ട്ടാ­മ്പൽ പ്ര­ദേ­ശ­ത്തു നി­ന്നു കു­ടി­യേ­റി­യ­വ­ര­ല്ല. അ­തി­നർ­ത്ഥം മ­റ്റേ­തോ ഒരു വീ­ട്ടു­പേ­രാ­യി­രി­ക്ക­ണം ഇ­പ്പോൾ അ­വ­രു­ടേ­തു്.

അ­പ്പോ­ളാ­ണു് മ­ത്താ­യി എന്ന ഒ­രാ­ളെ­ക്കു­റി­ച്ചു് ആരോ എ­ന്നോ­ടു പ­റ­യു­ന്ന­തു്. മധ്യ തി­രു­വി­താം കൂറിൽ നി­ന്നു് മ­ല­ബാ­റി­ലേ­യ്ക്കു് കു­ടി­യേ­റി­യി­ട്ടു­ള്ള സമസ്ത മ­നു­ഷ്യ­ന്മാ­രേ­യും അ­റി­യു­ന്ന ഒരാൾ എ­ന്നാ­യി­രു­ന്നു അ­യാ­ളെ­ക്കു­റി­ച്ചു­ള്ള വി­ശേ­ഷ­ണം. അയാൾ ഏതോ കു­ടി­യേ­റ്റ കൾ­ച്ച­റൽ ഫോ­റ­ത്തി­ന്റെ­യോ കു­ടും­ബ യോ­ഗ­ത്തി­ന്റെ­യോ മറ്റോ ഭാ­രാ­വാ­ഹി­യൊ­ക്കെ­യാ­ണു്. അ­ങ്ങ­നെ ഞാൻ മ­ത്താ­യി­യു­ടെ നമ്പർ സം­ഘ­ടി­പ്പി­ച്ചു വി­ളി­ച്ചു. റി­ട്ട­യേ­ഡ് കോളജ് പ്രൊ­ഫ­സർ ഡോ­ക്ടർ സുനിൽ മാണി എന്നു ഞാൻ പ­രി­ച­യ­പ്പെ­ടു­ത്തി. ചില സ­മ­യ­ത്തു് ന­മു­ക്കു് ഈ ഡോ­ക്ടർ, പ്രൊ­ഫ­സർ തു­ട­ങ്ങി­യ സാ­ധ­ന­ങ്ങ­ളൊ­ക്കെ വ­ച്ചു് ഒരു കളി ക­ളി­ക്കാൻ പ­റ്റും. കൃ­ത്യ­മാ­യ വിവരം കി­ട്ടാ­നും മിസ് ഗൈഡ് ചെ­യ്യ­പ്പെ­ടാ­തി­രി­ക്കാ­നും അതു് സ­ഹാ­യി­ക്കും. ഞാൻ ജീ­വി­ക്കു­ന്ന ഈ പ്ര­ദേ­ശ­ത്തൊ­ന്നും ഈ കളി ഞാൻ ക­ളി­ക്കാ­റി­ല്ല. ഇവിടെ ഞാൻ ഒ­ന്നു­കിൽ മാ­ണി­ക്കു­ഞ്ഞാ­ണു് അ­ല്ലെ­ങ്കിൽ മാണി സാർ.

കൾ­ച്ച­റൽ ഫോ­റ­ത്തി­ന്റെ ഭാ­ര­വാ­ഹി എ­ന്നൊ­ക്കെ പ­റ­ഞ്ഞ­പ്പം ഈ മ­ത്താ­യി ഒരു ചെ­റു­പ്പ­ക്കാ­ര­നാ­യി­രി­ക്കു­മെ­ന്നാ­ണു് ഞാൻ ക­രു­തി­യ­തു്. പക്ഷേ, പു­ള്ളി­ക്കു് അ­പ്പോ­ത്ത­ന്നെ എ­ഴു­പ­ത്തെ­ട്ടു വ­യ­സ്സു­ണ്ടു്. അതോടെ ഞാൻ വിളി മ­ത്താ­യി­ച്ചേ­ട്ടാ എ­ന്നാ­ക്കി.

പു­ള്ളി­ക്കാ­രൻ ശ­രി­ക്കും ഒരു എൻ­സൈ­ക്ലോ­പീ­ഡി­യ ആ­യി­രു­ന്നു. മ­ധ്യ­തി­രു­വി­താം­കൂ­റിൽ നി­ന്നു് മ­ല­ബാ­റി­ലേ­യ്ക്കു­ള്ള കു­ടി­യേ­റ്റ­ത്തി­ന്റെ ച­രി­ത്ര­വും അ­നു­ഭ­വ­ങ്ങ­ളും ഒക്കെ അ­സ്സ­ലാ­യി­ട്ടു് മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ള്ള ഒരാൾ. ഓരോ കു­ടും­ബ­ങ്ങ­ളു­ടെ­യും പഴയ റൂ­ട്ടൊ­ക്കെ അ­ങ്ങേർ­ക്കു് കൃ­ത്യ­മാ­യി­ട്ട­റി­യാം.

പു­ത്തൻ­പു­ര­യ്ക്കൽ എന്ന ഒരു വീ­ട്ടു പേരും കൊ­ണ്ടു് കോ­ട്ടാ­മ്പൽ പ്ര­ദേ­ശ­ത്തു നി­ന്നു് ആരും മ­ല­ബാ­റി­ലേ­യ്ക്കു് കു­ടി­യേ­റി­യി­ട്ടി­ല്ല എ­ന്നു് പു­ള്ളി തീർ­ത്തു പ­റ­ഞ്ഞു. മാ­ത്ര­മ­ല്ല ആ പേരിൽ ഒരു വീടു് അ­ന്നു് കോ­ട്ടാ­മ്പൽ പ്ര­ദേ­ശ­ത്തു് ഉ­ണ്ടാ­യി­രു­ന്നി­രി­ക്കാൻ ഇ­ട­യി­ല്ല എ­ന്നും.

ഉ­ണ്ടു് മ­ത്താ­യി­ച്ചേ­ട്ടാ. ആ പേരിൽ ഒരു വീ­ടു­ണ്ടു്. എന്റെ തൊ­ട്ട­യൽ­പ­ക്ക­മാ­യി­രു­ന്നു.

പകൽ വെ­ളി­ച്ചം പോലെ അ­റി­യാ­വു­ന്ന ഒരു കാ­ര്യം അ­ങ്ങേർ നി­ഷേ­ധി­ച്ച­പ്പോൾ എ­നി­ക്കു് വാശി കയറി.

ഫോണിൽ കു­റ­ച്ചു നേരം നി­ശ്ശ­ബ്ദ­ത.

നി­ങ്ങൾ പ­റ­യു­ന്ന ആ കു­ടും­ബ­ത്തി­ന്റെ വീ­ട്ടു പേരു് വി­ല­ങ്ങോ­ലിൽ എ­ന്നാ­യി­രി­ക്കാൻ സാ­ധ്യ­ത­യു­ണ്ടു്.

എ­നി­ക്കു് അ­പ്പോൾ ശ­രി­ക്കും ചിരി വന്നു. ഞാൻ അ­ങ്ങേ­രോ­ടു പ­റ­ഞ്ഞു:

വി­ല­ങ്ങോ­ലിൽ എ­ന്ന­തു് ഞ­ങ്ങ­ളു­ടെ വീ­ട്ടു­പേ­രാ­ണു് മ­ത്താ­യി­ച്ചേ­ട്ടാ.

അ­പ്പോൾ മ­ത്താ­യി­ച്ചേ­ട്ടൻ പ­റ­ഞ്ഞു: അതിൽ അ­ത്ഭു­ത­മൊ­ന്നു­മി­ല്ല. അ­വ­രു­ടെ വീ­ട്ടു പേരും അതു ത­ന്നെ­യാ­യി­ക്കൂ­ടെ­ന്നി­ല്ല. കാ­ര­ണ­മു­ണ്ടു്…

ഓലി എന്നു പ­റ­ഞ്ഞാൽ എ­ന്തു­വാ­ണെ­ന്നു് നി­ന­ക്കു് അ­റി­യാ­മാ­യി­രി­ക്കു­മ­ല്ലോ, മുരളീ. ചെറിയ ഒരു കുളം, ഒരു ഊറ്റു കുഴി. മ­ല­മ്പ്ര­ദേ­ശ­ങ്ങ­ളിൽ മി­ക്ക­വാ­റും ഒരു ക­രി­മ്പാ­റ­ക്കെ­ട്ടി­നു­ള്ളി­ലാ­യി­രി­ക്കും ഈ ഓലി. മലേടെ മ­ണ്ടേ­ന്നു­ള്ള വെ­ള്ളം മു­ഴു­വൻ ഒഴുകി വ­ന്നു് ആദ്യം നി­റ­യു­ന്ന­തു് ഇ­വി­ടെ­യാ­ണു്. പി­ന്നെ ഇവിടെ നി­ന്നു് ചെറിയ ചാ­ലു­ക­ളാ­യി താ­ഴേ­യ്ക്കു് ഒ­ഴു­കും. എപ്പം നോ­ക്കി­യാ­ലും ഓ­ലി­യിൽ അരയാൾ വെ­ള്ളം കാണും. ഓലിയെ വി­ല­ങ്ങി­ക്കി­ട­ന്ന, ഓ­ലി­ക്കു ചു­റ്റു­മു­ള്ള വീ­ടു­ക­ളു­ടെ­യെ­ല്ലാം പേരു് അ­ക്കാ­ല­ങ്ങ­ളിൽ വി­ല­ങ്ങോ­ലിൽ എ­ന്നാ­യി­രു­ന്നു. ഒരേ പേ­രു­ള്ള ഈ വീ­ടു­ക­ളെ ത­മ്മിൽ തി­രി­ച്ച­റി­ഞ്ഞി­രു­ന്ന­തു് വീ­ട്ടു­കാ­ര­ന്റെ പേരു വെ­ച്ചി­ട്ടാ­യാ­യി­രു­ന്നു.

ഓ­ലി­യിൽ വേ­ന­ലി­ലും ക­ണ്ണീ­രു പോലെ തെ­ളി­ഞ്ഞ, ത­ണു­ത്ത വെ­ള്ള­മു­ണ്ടാ­വും. ക­രി­മ്പാ­റ­ക്കെ­ട്ടു­ക­ളു­ടെ വി­ട­വിൽ നി­ന്നു് അ­മൃ­ത­ധാ­ര പോ­ലെ­യു­ള്ള നേർ­ത്ത ഉറവകൾ ഊറി ഓ­ലി­യിൽ നി­റ­ഞ്ഞു കൊ­ണ്ടി­രി­ക്കും. ഒ­രി­ക്കൽ ഒരു ഓ­ലി­യിൽ മു­ങ്ങി നി­വർ­ന്നി­ട്ടു­ള്ള­വൻ പി­ന്നീ­ടു് ആ ഓലിയെ മ­റ­ക്കു­ന്ന പ്ര­ശ്ന­മി­ല്ല.

ഓ­ലി­ക്കു ചു­റ്റും താ­മ­സി­ച്ചി­രു­ന്ന, വി­ല­ങ്ങോ­ലിൽ എന്ന വീ­ട്ടു­പേ­രു­ള്ള മ­നു­ഷ്യ­രെ ത­മ്മിൽ ബ­ന്ധി­പ്പി­ച്ചി­രു­ന്ന­തു് വേ­ന­ലി­ലും വ­റ്റാ­തെ, ക­ണ്ണു­നീ­രി­ന്റെ ശു­ദ്ധി­യും തെ­ളി­ച്ച­വു­മാ­യി ക­രി­മ്പാ­റ­ക്കു­ഴി­യിൽ തളം കെ­ട്ടി നിന്ന ആ ജ­ല­രാ­ശി­യാ­യി­രു­ന്നു­വെ­ന്നു പറയാം.

എ­വി­ടെ­പ്പോ­യാ­ലും അവർ ആ വി­ല­ങ്ങോ­ലി­ക­ളി­ലേ­യ്ക്കു് തി­രി­ച്ചു­വ­ന്നു; തി­രി­ച്ചു വരാൻ പ­റ്റാ­ത്ത­വർ ആ വി­ല­ങ്ങോ­ലി­ക­ളെ കൂടെ കൊ­ണ്ടു­പോ­യി.

ഓ­ലി­യു­ടെ കരയിൽ, ഞ­ങ്ങൾ­ക്കു ശേഷം വീടു വെ­ച്ചു് താ­മ­സി­ച്ച­വ­രാ­യ­തു­കൊ­ണ്ടു് സെ­ബാ­ന്റെ അ­മ്മ­വീ­ട്ടു­കാ­രെ പു­ത്തൻ­പു­ര­ക്കാർ എന്നു വി­ളി­ച്ചു പോ­ന്നു എ­ന്നേ­യു­ള്ളു. കു­ടി­യേ­റി ചെ­ന്നി­ട­ത്തു് അ­വ­രു­ടെ വീ­ട്ടു പേരു് വി­ല­ങ്ങോ­ലിൽ എന്നു ത­ന്നെ­യാ­യി­രു­ന്നു.

മ­ത്താ­യി­ച്ചേ­ട്ടൻ തന്ന സെ­ബാ­ന്റെ ന­മ്പ­റിൽ വി­ളി­ച്ച­പ്പോൾ ഒരു സ്ത്രീ­യാ­ണു് ഫോൺ എ­ടു­ത്ത­തു്.

പു­ള്ളി­ക്കാ­രൻ പ­റ­മ്പി­ലാ, ഉ­ച്ച­യ്ക്കു് വി­ളി­യ്ക്കു് എന്നു പ­റ­ഞ്ഞു് അവർ ഫോൺ വെ­ച്ചു.

ഉ­ച്ച­യ്ക്കു് വി­ളി­ച്ച­പ്പോൾ അയാൾ ത­ന്നെ­യാ­ണു് എ­ടു­ത്ത­തു്.

സെ­ബാ­സ്റ്റ്യ­ന­ല്ലേ, ഞാൻ ചോ­ദി­ച്ചു.

ഉം… അ­പ്പു­റ­ത്തു് ഒരു മൂളൽ മാ­ത്രം.

സെ­ബാ­നെ, ഇതു ഞാ­നാ­ടാ. സുനിൽ. സുനിൽ മാണി.

ഞാൻ അവനെ പഴയ ക­ഥ­ക­ളെ­ല്ലാം പ­റ­ഞ്ഞു കേൾ­പ്പി­ച്ചു. ഇരട്ട ക­വു­ങ്ങു­കൾ­ക്കി­ട­യിൽ മ­ട­ലു­വെ­ച്ചു കെ­ട്ടി കു­തി­ര­വ­ണ്ടി ക­ളി­ച്ച­തു മുതൽ ലോ­റി­യിൽ സാ­ധ­ന­ങ്ങ­ളെ­ല്ലാം ക­യ­റ്റി യാ­ത്ര­യാ­യ സ­ന്ധ്യ­യ്ക്കു് എ­ല്ലാ­വ­രും കെ­ട്ടി­പ്പി­ടി­ച്ചു ക­ര­ഞ്ഞ­തു വരെ.

കു­റ­ച്ചു നേ­ര­ത്തെ നി­ശ്ശ­ബ്ദ­ത­യ്ക്കു ശേഷം അവൻ പ­റ­ഞ്ഞു:

നി­ങ്ങ­ള് ഒരു കോ­ളേ­ജ് വാ­ധ്യാ­രാ­യി­രു­ന്നെ­ന്ന­ല്ലേ പ­റ­ഞ്ഞെ? ഞാൻ ഒരു കൃ­ഷി­ക്കാ­ര­നാ­ണു്. എ­ല്ലു­മു­റി­യെ പ­ണി­യെ­ടു­ത്തു് ര­ണ്ട­റ്റ­വും എ­ങ്ങ­നെ­യെ­ങ്കി­ലു­മൊ­ക്കെ കൂ­ട്ടി­മു­ട്ടി­ച്ചു പോ­കു­ന്നു. നി­ങ്ങൾ ഈ പ­റ­ഞ്ഞ­തൊ­ക്കെ എ­നി­ക്കു് ഒ­രോർ­മ്മേം മ­ന­സ്സ­റി­വു­മി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളാ. നി­ങ്ങ­ളെ­പ്പോ­ലൊ­രാ­ളെ­യൊ­ട്ടു് എ­നി­ക്കു് അ­റി­യാ­നും മേല. നി­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്ന സെബാൻ വേറെ വ­ല്ലോ­രു­മാ­യി­രി­ക്കും.

എ­നി­ക്കു് പെ­ട്ടെ­ന്നു് വ­ല്ലാ­ത്ത നിരാശ തോ­ന്നി.

നി­ന്നെ­യൊ­ന്നു വന്നു കാ­ണു­ന്ന­തി­നു് വല്ല ത­ര­ക്കേ­ടു­മു­ണ്ടോ, ഞാൻ ചോ­ദി­ച്ചു:

നേരിൽ കണ്ടു ക­ഴി­യു­മ്പം നി­ന­ക്കു് എ­ല്ലാ­ക്കാ­ര്യ­ങ്ങ­ളും ഓർമ്മ വരും.

അവൻ എ­ന്താ­യാ­ലും അ­തി­നു് സ­മ്മ­തി­ച്ചു. സ­മ്മ­തി­ച്ചൂ­ന്നു് പ­റ­ഞ്ഞാ അവൻ വേ­റൊ­രു ഭാഷയാ പ­റ­ഞ്ഞെ. നി­ങ്ങ­ക്കു് അ­ത്ര­യ്ക്കു് കു­ത്തി­ക്ക­ഴ­പ്പാ­ണേ എ­നി­ക്കി­പ്പം എന്നാ ചെ­യ്യാൻ പ­റ്റും എ­ന്നാ­ണു് അവൻ ചോ­ദി­ച്ച­തു്.

എ­ന്താ­യാ­ലും അതൊരു സ­മ്മ­ത­മാ­യി­ട്ടെ­ടു­ത്തു് ഞാൻ പോകാൻ തീ­രു­മാ­നി­ച്ചു.

ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ പ­തി­പ്പി­ന്റെ ആ­മു­ഖ­ത്തി­ലാ­ണെ­ന്നു തോ­ന്നു­ന്നു വിജയൻ ഒരു വാ­ക്കു് ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ടു്: ധാർ­ഷ്ട്യം. ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം ആദ്യം പ്ര­സി­ദ്ധീ­ക­രി­ച്ച­പ്പോൾ ഉ­ണ്ടാ­യി­രു­ന്ന ധാർ­ഷ്ട്യം എ­നി­ക്കു് ഇ­പ്പോൾ ഇല്ല എ­ന്നാ­ണു് വിജയൻ ആ ആ­മു­ഖ­ത്തിൽ എ­ഴു­തി­യ­തു്. അ­ടു­ത്ത വാ­ക്യ­മാ­ണു് രസം. നി­ങ്ങ­ളാ­രെ­ങ്കി­ലും കു­ഞ്ഞാ­മി­ന­യെ കാ­ണു­ക­യാ­ണെ­ങ്കിൽ രവിയെ ക­ല്യാ­ണം ക­ഴി­ക്കാൻ അ­വ­ളോ­ടു പറയണം എ­ന്നാ­ണ­തു്. ഈ രണ്ടു വാ­ക്യ­ങ്ങൾ വാ­യി­ച്ചു് ത­കർ­ന്നു് ത­രി­പ്പ­ണ­മാ­യി­ട്ടു­ള്ള ഒ­രു­ത്ത­നാ­ണു് ഞാൻ. അതു കൊ­ണ്ടു തന്നെ എ­നി­ക്കു് സെ­ബാ­നെ കാണാൻ പോകാൻ ഒരു ബു­ദ്ധി­മു­ട്ടും ഉ­ണ്ടാ­യി­ല്ല.

ട്രെ­യി­നി­ലും ബ­സ്സി­ലു­മൊ­ക്കെ­യാ­യി യാത്ര ചെ­യ്തു് ഞാൻ സെ­ബാ­ന്റെ വീടു് തേ­ടി­പ്പി­ടി­ച്ചു ചെ­ല്ലു­മ്പോൾ നേരം ഉ­ച്ച­തി­രി­ഞ്ഞി­രു­ന്നു.

ഓ­ടു­മേ­ഞ്ഞ ഒരു ചെറിയ വീ­ടാ­യി­രു­ന്നു സെ­ബാ­ന്റേ­തു്. വീ­ടി­ന്റെ ഒരു വ­ശ­ത്തു് ഒരു പ­ശു­ത്തൊ­ഴു­ത്തു്. ചാ­ണ­ക­ത്തി­ന്റെ­യും ഗോ­മൂ­ത്ര­ത്തി­ന്റെ­യും മണം സദാ തങ്ങി നിൽ­ക്കു­ന്ന അ­ന്ത­രീ­ക്ഷം.

ക­വു­ങ്ങും തെ­ങ്ങും ജാ­തി­യും കു­രു­മു­ള­കും വാ­ഴ­യും ക­പ്പ­യു­മെ­ല്ലാ­മു­ള്ള പ­റ­മ്പു്.

സെ­ബാ­നെ­ക്കൂ­ടാ­തെ വീ­ട്ടി­ലു­ണ്ടാ­യി­രു­ന്ന­തു് അ­വ­ന്റെ ഭാ­ര്യ­യും കെ­ട്ടു­പ്രാ­യം തി­ക­ഞ്ഞ രണ്ടു പെൺ­മ­ക്ക­ളും പ­ടു­വൃ­ദ്ധ­യാ­യ അ­മ്മ­യും. അപ്പൻ ചത്തു പോ­യി­രു­ന്നു.

ഞാൻ അവിടെ ക­ണ്ട­തു് എന്റെ സ­ങ്ക­ല്പ­ത്തി­ലു­ള്ള സെ­ബാ­നേ ആ­യി­രു­ന്നി­ല്ല. എന്റെ ഓർ­മ്മ­യി­ലു­ള്ള സെബാൻ വെ­ളു­ത്ത തു­ട­യും ചു­വ­ന്ന ചു­ണ്ടു­ക­ളു­മൊ­ക്കെ­യു­ള്ള ഒരു ചെ­റു­ക്ക­നാ­ണു്. ഇതു് ക­ഷ­ണ്ടി­യൊ­ക്കെ കയറി ക­റു­ത്തു് ഉ­രു­ണ്ട ഒരു രൂപം.

സെ­ബാ­ന്റെ ഭാര്യ എ­നി­ക്കു് ചാ­യ­യൊ­ക്കെ അ­ന­ത്തി തന്നു. ഞാൻ അ­വി­ടെ­യി­രു­ന്നു് പഴയ ഓർ­മ്മ­ക­ളു­ടെ കെ­ട്ട­ഴി­ച്ചു. പ­ണ്ട­ത്തെ ഓരോ കാ­ര്യ­ങ്ങ­ളും വള്ളി പു­ള്ളി വി­ടാ­തെ വി­സ്ത­രി­ച്ചു. പക്ഷേ, സെ­ബാ­നു് അ­തൊ­ന്നും ഓർ­മ്മ­യു­ണ്ടാ­യി­രു­ന്നി­ല്ല. ഞാൻ പ­റ­യു­ന്ന­തി­ന്റെ വി­കാ­ര­മൊ­ന്നും അയാളെ ഏ­ശി­യ­താ­യി തന്നെ തോ­ന്നി­യി­ല്ല. അയാൾ ക­രി­ങ്ക­ല്ലി­നു് കാ­റ്റു പി­ടി­ച്ച­തു പോ­ലി­രു­ന്നു.

എന്നെ അ­ദ്ഭു­ത­പ്പെ­ടു­ത്തി­യ­തു് അ­വ­ന്റെ അ­മ്മ­ച്ചി­യ്ക്കു്, ഒരു തൊ­ണ്ണൂ­റു വ­യ­സ്സെ­ങ്കി­ലും കാണും അ­വർ­ക്കു്, ഞാൻ പറഞ്ഞ കാ­ര്യ­ങ്ങ­ളെ­ല്ലാം ഓർമ്മ വന്നു എ­ന്ന­താ­ണു്. ആ ഓലീം അ­തി­ന്റെ കരേലെ ഞങ്ങൾ രണ്ടു കൂ­ട്ട­രു­ടേം വീടും കൊ­ച്ചു­ത്രേ­സ്യ എന്നു പേ­രു­ള്ള എന്റെ അ­മ്മ­ച്ചി­യേം ഒക്കെ അ­വർ­ക്കു് ഓർമ്മ വന്നു. അ­ന്നു് കെ­ട്ടി­പ്പി­ടി­ച്ചു് ക­ര­ഞ്ഞോ­ണ്ടു് യാത്ര ചോ­ദി­ച്ചു പോന്ന മു­ഹൂർ­ത്തം പോലും ആ ത­ള്ള­യ്ക്കു് ഓർ­മ്മ­യു­ണ്ടു്. എ­ന്നാ­ലും കൊ­ച്ച­നേ നീ ഞ­ങ്ങ­ളെ­യൊ­ന്നും മ­റ­ന്നി­ല്ല­ല്ലോ, ഇ­ത്രേം ദൂ­ര­ത്തൂ­ന്നു് ഞ­ങ്ങ­ളെ­ക്കാ­ണാൻ വരാൻ നി­ന­ക്കു തോ­ന്നി­യ­ല്ലോ, ദൈവം കർ­ത്താ­വു് നി­ന്നെ അ­നു­ഗ്ര­ഹി­ക്കും എ­ന്നെ­ല്ലാം പ­റ­ഞ്ഞു് ക­ര­ഞ്ഞോ­ണ്ടു് അവർ എന്നെ കെ­ട്ടി­പ്പി­ടി­ച്ചു. എ­ന്റേം കണ്ണു നി­റ­ഞ്ഞു.

അ­പ്പോൾ സെബാൻ പ­റ­ഞ്ഞു:

അ­മ്മ­ച്ചീ­ടെ ഓർമ്മ മു­ഴു­വൻ തെ­റ്റി­ക്കൊ­ഴ­ഞ്ഞു് കെ­ട­ക്കു­വാ. എന്നെ കാ­ണു­മ്പം അ­ങ്ങേ­തി­ലെ വർ­ക്കി­ച്ച­നാ­ന്നാ ത­ള്ളേ­ടെ വി­ചാ­രം. വർ­ക്കി­ച്ചാ സെബാൻ അ­ട­യ്ക്കാ പ­റി­ക്കാ­നാ­ന്നും പ­റ­ഞ്ഞു പ­റ­മ്പി­ലേ­ക്കു് പോ­യി­ട്ടു് കൊ­ല്ലം ഒ­ന്നാ­യ­ല്ലോ. ഇതു വരെ അവനെ ക­ണ്ടി­ല്ല­ല്ലോ. ഇ­തി­നും വേ­ണ്ടി അ­ട­യ്ക്ക­യൊ­ണ്ടോ എ­ന്നു് രാ­വി­ലെ എ­ഴു­ന്നേ­റ്റു വ­രു­മ്പം തന്നെ എ­ന്നോ­ടു ചോ­ദി­ക്ക­ലാ ത­ള്ളേ­ടെ പണി. എ­നി­യ്ക്ക­ങ്ങു ക­ലി­വ­രും. പോ­രാ­ത്തേ­നു് ഇ­ട­യ്ക്കി­ട­യ്ക്കു­ള്ള ഈ എ­ണ്ണി­പ്പെ­റു­ക്കും ക­ര­ച്ചി­ലും.

മ­ട­ങ്ങാൻ നേരം സെബാൻ അ­വ­ന്റെ പ­ഴ­ഞ്ചൻ ബൈ­ക്കിൽ എന്നെ ജ­ങ്ഷ­നി­ലെ ബസ്സ് സ്റ്റോ­പ്പിൽ കൊ­ണ്ടു വന്നു വി­ട്ടു. നേരം ഇ­രു­ളാൻ തു­ട­ങ്ങി­യി­രു­ന്നു.

“ലാ­സ്റ്റ് ബസ്സാ. ഇ­വി­ടു­ന്നു് കേറാൻ അ­ങ്ങ­നെ­യാ­രും ഒ­ണ്ടാ­കാ­റി­ല്ല. കൈ കാ­ണി­ച്ചി­ല്ലേൽ ചെ­ല­പ്പം നി­റു­ത്താ­തെ പോകും. സ്വ­പ്നോം ക­ണ്ടോ­ണ്ടു നി­ന്നു് കൈ കാ­ണി­ക്കാൻ മ­റ­ന്നു പോ­ക­ല്ലു്.”

മ­ട­ങ്ങി­പ്പോ­കാൻ നേരം സെബാൻ പ­റ­ഞ്ഞു.

സെബാൻ എ­ന്താ­ണു് ഉ­ദ്ദേ­ശി­ച്ച­തെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല. ഈ അ­റു­പ­തു വ­യ­സ്സു ക­ഴി­ഞ്ഞ ഞാൻ സ്വ­പ്ന ജീ­വി­യാ­ണെ­ന്നോ.

ക­ട്ടി­ക്കാ­ല­ത്തു് വളരെ ഹ്ര­സ്വ­മാ­യ ഒരു കാ­ല­ത്തേ­ക്കു മാ­ത്രം അ­നു­ഭ­വി­ക്കു­ക­യും എ­ന്നാൽ ജീ­വി­ത­ത്തിൽ അ­ര­നൂ­റ്റാ­ണ്ടി­ന­പ്പു­റം നീ­ണ്ടു നിൽ­ക്കു­ക­യും ചെയ്ത ആ അ­നു­ഭ­വ­ത്തി­ന്റെ ഓർമ്മ സെ­ബാ­നെ ക­ണ്ടു് മ­ട­ങ്ങി വ­ന്ന­തോ­ടെ ചത്തു കെ­ട്ടു പോയി. ഒരു ബാധ ഒ­ഴി­യു­ന്ന­തു പോലെ സെബാൻ എന്റെ മ­ന­സ്സിൽ നി­ന്നു് ഒ­ഴി­ഞ്ഞും പോയി.”

ഇനി മു­ര­ളീ­കൃ­ഷ്ണൻ സം­സാ­രി­ക്കാൻ തു­ട­ങ്ങു­ക­യാ­ണു്.

അതിനു മു­മ്പു് അ­നി­വാ­ര്യ­മാ­യ പ­ശ്ചാ­ത്ത­ല വർ­ണ്ണ­ന.

പ്രൊ­ഫ­സർ സുനിൽ മാ­ണി­യു­ടെ വീ­ടാ­ണ­തു്. സമയം രാ­ത്രി പ­തി­നൊ­ന്ന­ര. മേ­ശ­മേൽ പകുതി കാ­ലി­യാ­യ ബ­ക്കാ­ഡി ബ്ലാ­ക്ക്. മു­ര­ളീ­കൃ­ഷ്ണൻ അല്പം മു­മ്പു് സോ­ഡ­യൊ­ഴി­ച്ചു് ടോ­പ്പ­പ്പ് ചെയ്ത നു­ര­യു­ന്ന രണ്ടു ചി­ല്ലു ഗ്ലാ­സ്സു­കൾ. ഒരു പ്ലേ­റ്റിൽ സ­വാ­ള­യും ത­ക്കാ­ളി­യും കാ­ര­റ്റും ക­ത്തി­രി­ക്ക­യും വ­ട്ട­ത്തി­ല­രി­ഞ്ഞു്, നാ­ര­ങ്ങ പി­ഴി­ഞ്ഞൊ­ഴി­ച്ചു് ഉപ്പു വി­ത­റി­യ സാലഡ്.

images/santhosh-vilangolil-03.png

പ്രൊ­ഫ­സർ സുനിൽ മാ­ണി­യു­ടെ ഭാര്യ റോസ് മേരി എ­ട്ടു­മ­ണി മുതൽ ഒൻപതു മണി വരെ സീ­രി­യൽ ക­ണ്ടു്, കൃ­ത്യം ഒൻപതു മ­ണി­ക്കു് അ­ത്താ­ഴം ക­ഴി­ച്ചു്, കു­രി­ശു വ­ര­ച്ചു് ഉ­റ­ങ്ങാൻ കി­ട­ന്നി­രു­ന്നു.

പ്രൊ­ഫ­സർ സുനിൽ മാ­ണി­ക്കും മു­ര­ളീ­കൃ­ഷ്ണ­നും വേ­ണ്ടി­യു­ള്ള അ­ത്താ­ഴം, കോ­ഴി­ക്ക­റി­യും ച­പ്പാ­ത്തി­യും, ചൂ­ടാ­റാ­തി­രി­ക്കാൻ വേ­ണ്ടി കാസ റോ­ളി­ലാ­ക്കി അവർ മേ­ശ­പ്പു­റ­ത്തു വെ­ച്ചി­രു­ന്നു.

“നീ എന്റെ വീ­ട്ടി­ലോ­ട്ടാ­ണു് പോ­ന്ന­തെ­ന്നു് നി­ന്റെ പെ­മ്പ്ര­ന്നോ­ത്തി­ക്കു് അ­റി­യാ­വോ, മുരളീ?”

സ­ന്ധ്യ­യ്ക്കു് മു­ര­ളീ­കൃ­ഷ്ണൻ വന്നു കയറിയ പാടെ പ്രൊ­ഫ­സർ സുനിൽ മാണി ചോ­ദി­ച്ചി­രു­ന്നു.

“കൊ­ള്ളാം. അ­തെ­ങ്ങാൻ അ­റി­ഞ്ഞാൽ അവൾ ച­ന്ദ്ര­ഹാ­സ­മി­ള­ക്കു­കേ­ലേ. ആ റി­ട്ട­യേ­ഡ് കോ­ളേ­ജ് വാ­ധ്യാ­രു് നി­ങ്ങ­ടെ കാ­മു­കി­യാ­ണോ അതോ നി­ങ്ങ­ള് അ­യാൾ­ടെ കാ­മു­കി­യോ എ­ന്നാ­ണു് അവൾ ഇ­ന്നാ­ള് ചോ­ദി­ച്ച­തു്. ഇ­തി­പ്പം ജോ­ലി­സ്സം­ബ­ന്ധ­മാ­യ ഒരു യാ­ത്ര­യു­ടെ മ­റ­വി­ലാ.”

മു­ര­ളീ­കൃ­ഷ്ണ­ന്റെ മ­റു­പ­ടി കേ­ട്ടു് പ്രൊ­ഫ­സർ സുനിൽ മാണി പൊ­ട്ടി­ച്ചി­രി­ച്ചു. ചി­രി­ച്ചു ചി­രി­ച്ചു് ചോ­ര­ത്തു­ടു­പ്പു­ള്ള അ­യാ­ളു­ടെ മുഖം സ്ത്രൈ­ണ­മാ­യി.

“ഈ­യി­ടെ­യാ­യി പ­ണ്ട­ത്തെ ഒ­രോർ­മ്മ എ­ന്നെ­യും വി­ടാ­തെ പിടി കൂ­ടി­യി­രി­ക്കു­ന്നു സർ.”

മു­ര­ളീ­കൃ­ഷ്ണൻ പ­റ­ഞ്ഞു തു­ട­ങ്ങി.

“ഞാൻ നാലാം ക്ലാ­സ്സി­ലേ­യ്ക്കു് ജ­യി­ച്ച സ്ക്കൂൾ തു­റ­പ്പു­കാ­ല­ത്താ­ണു് രാജം ടീ­ച്ചർ ഞ­ങ്ങ­ളു­ടെ സ്ക്കൂ­ളിൽ പു­തു­താ­യി എ­ത്തു­ന്ന­തു്. ഇളം പി­ങ്ക് നി­റ­മു­ള്ള സാ­രി­യും കടും പി­ങ്ക് നി­റ­മു­ള്ള ബ്ലൗ­സു­മാ­യി­രു­ന്നു അ­ന്നു് ടീ­ച്ച­റു­ടെ വേഷം എ­ന്നു് ഞാൻ കൃ­ത്യ­മാ­യി ഓർ­ക്കു­ന്നു. ഞ­ങ്ങ­ളു­ടെ ക്ലാ­സ്സിൽ ആ­ദ്യ­മാ­യി വ­ന്ന­പാ­ടെ എന്റെ ക­വി­ളിൽ നു­ള്ളി­യി­ട്ടു് മു­ര­ളീ­കൃ­ഷ്ണാ ക­ള്ള­ക്കൃ­ഷ്ണാ എ­ന്നു് ടീ­ച്ചർ എന്നെ വി­ളി­ച്ച­തു് ഇ­ന്ന­ലെ­യെ­ന്ന­തു പോലെ എന്റെ കാ­തി­ലു­ണ്ടു്.

രാജം ടീ­ച്ച­റു­ടെ വീടു് ദൂരെ എ­വി­ടെ­യോ ആ­യി­രു­ന്നു. ടീ­ച്ചർ­ക്കൊ­പ്പം വന്ന അ­ച്ഛ­നോ അ­മ്മാ­വ­നോ ആരോ സ്ക്കൂ­ളി­ന­ട­ത്തു­ള്ള ഒരു മാളിക വീ­ടി­ന്റെ ര­ണ്ടാം നി­ല­യിൽ ടീ­ച്ചർ­ക്കു­ള്ള താമസം ഏർ­പ്പാ­ടാ­ക്കി തി­രി­ച്ചു പോയി.

ഒരു മട്ട കോ­ണി­ന്റെ ആ­കൃ­തി­യി­ലാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ എൽ. പി. സ്ക്കൂൾ. പാ­ദ­ത്തി­ന്റേ­യും ലം­ബ­ത്തി­ന്റേ­യും അ­റ്റ­ങ്ങ­ളിൽ യ­ഥാ­ക്ര­മം നാലാം ക്ലാ­സ്സും സ്റ്റാ­ഫ് റൂമും സ്ഥി­തി ചെ­യ്തു.

സ്റ്റാ­ഫ് റൂ­മി­ലി­രി­ക്കു­ന്ന ഏ­തെ­ങ്കി­ലും ടീ­ച്ച­റു­ടെ നോ­ട്ടം നാലാം ക്ലാ­സ്സി­ലേ­യ്ക്കോ നാലാം ക്ലാ­സ്സി­ലെ ഏ­തെ­ങ്കി­ലും കു­ട്ടി­യു­ടെ നോ­ട്ടം സ്റ്റാ­ഫ് റൂ­മി­ലേ­യ്ക്കോ നീ­ളു­ന്ന വേ­ള­ക­ളിൽ അ­ദൃ­ശ്യ­മാ­യ ഒരു കർ­ണ്ണം കൂടി രൂ­പ­പ്പെ­ട്ടു് സ്കൂൾ ഒരു മ­ട്ട­ത്രി­കോ­ണ­മാ­യി മാ­റു­മാ­യി­രു­ന്നു.

ക്ലാ­സ്സിൽ വ­രു­മ്പോൾ ചി­ല­പ്പോൾ രാജം ടീ­ച്ചർ എ­ന്നോ­ടു പറയും: കള്ളാ നീ ഇ­വി­ടെ­യി­രു­ന്നു് സ്റ്റാ­ഫ് റൂ­മി­ലി­രു­ന്ന എന്നെ ഒ­ളി­ഞ്ഞു നോ­ക്കു­ന്ന­തു് ഞാൻ ക­ണ്ടി­രു­ന്നു.

നാലാം ക്ലാ­സ്സി­ന്റെ ലീ­ഡ­റാ­യി എന്നെ നി­യ­മി­ച്ച­തു് ക്ലാ­സ്സ് ടീ­ച്ചർ കൂ­ടി­യാ­യ രാജം ടീ­ച്ച­റാ­യി­രു­ന്നു. ഇ­ര­ട്ട­വ­ര­യി­ട്ട മ­ല­യാ­ളം പ­കർ­ത്തി­യെ­ഴു­ത്തു ബു­ക്കും നാലു വ­ര­യി­ട്ട ഇം­ഗ്ലീ­ഷ് പ­കർ­ത്തി­യെ­ഴു­ത്തു ബു­ക്കും കു­ട്ടി­ക­ളിൽ നി­ന്നു് ശേ­ഖ­രി­ച്ചു് സ്റ്റാ­ഫ് റൂമിൽ രാജം ടീ­ച്ച­റു­ടെ മേ­ശ­പ്പു­റ­ത്തു് എ­ത്തി­ക്കേ­ണ്ട­തു് എന്റെ ചു­മ­ത­ല­യാ­യി­രു­ന്നു. സ്റ്റാ­ഫ് റൂമിൽ ആ­രു­മി­ല്ലാ­ത്ത സ­മ­യ­മാ­ണെ­ങ്കിൽ ക­സേ­ര­യി­ലി­രി­ക്കു­ന്ന ടീ­ച്ചർ അരയിൽ കൈ ചു­റ്റി എന്നെ ചേർ­ത്തു നി­റു­ത്തും. വി­ശേ­ഷ­ങ്ങ­ളൊ­ക്കെ ചോ­ദി­ക്കും.

ടീ­ച്ചർ താ­മ­സി­ച്ചി­രു­ന്ന മാളിക വീടു് എന്റെ വീ­ട്ടിൽ നി­ന്നു് അ­ധി­ക­മൊ­ന്നും ദൂ­രെ­യാ­യി­രു­ന്നി­ല്ല. അ­ക്കാ­ല­ങ്ങ­ളിൽ പശു പ്ര­സ­വി­ച്ച­തി­നു ശേഷം ആ­ദ്യ­മാ­യി ഉ­റ­യൊ­ഴി­ക്കു­ന്ന തൈ­രി­ന്റെ, കാടൻ തൈരു് എ­ന്നാ­ണു് അതിനെ പ­റ­ഞ്ഞി­രു­ന്ന­തു്, ഒരു പ­ങ്കു് എല്ലാ അയൽ വീ­ടു­ക­ളി­ലേ­യ്ക്കും കൊ­ടു­ത്ത­യ­യ്ക്കു­മാ­യി­രു­ന്നു. അതൊരു ച­ട­ങ്ങാ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ ചെ­മ്പി­പ്പ­ശു പ്ര­സ­വി­ച്ച സ­മ­യ­ത്തു് രാജം ടീ­ച്ചർ­ക്കു് കാടൻ തൈരു് കൊ­ടു­ക്കാൻ മാളിക വീ­ടി­ന്റെ ര­ണ്ടാം നി­ല­യിൽ ഒ­രി­ക്കൽ ഞാൻ പോ­യി­ട്ടു­ണ്ടു്. പാ­ച­ക­മൊ­ക്കെ ടീ­ച്ചർ സ്വ­ന്ത­മാ­യി­ട്ടാ­യി­രു­ന്നു. പെ­ങ്കു­ട്ട്യോൾ­ടെ ചു­ണ്ടും ക­ണ്ണു­മാ നെ­ന­ക്കു് എന്നു പ­റ­ഞ്ഞു് അ­ന്നു് ടീ­ച്ചർ എന്റെ ക­വി­ളിൽ നു­ള്ളി.

പോരാൻ നേരം എന്റെ മുഖം കൈ­ക­ളിൽ കോ­രി­യെ­ടു­ത്തു് ചു­ണ്ടിൽ അ­മർ­ത്തി ഒ­രു­മ്മ തന്നു. വീ­ട്ടി­ലെ­ത്തു­ന്ന­തു വരെ ഞാൻ തു­പ്പി­ക്കൊ­ണ്ടി­രു­ന്നു.

images/santhosh-vilangolil-02.png

പി­ന്നെ കുറെ ദി­വ­സ­ത്തേ­യ്ക്കു് ടീ­ച്ച­റു­ടെ മു­ഖ­ത്തു നോ­ക്കാൻ എ­നി­ക്കു മ­ടി­യാ­യി­രു­ന്നു. ടീ­ച്ച­റും എ­നി­ക്കു് മുഖം തരാതെ മാറി ന­ട­ക്കു­ന്ന­തു പോലെ തോ­ന്നി.

വേനൽ പ­രീ­ക്ഷ തു­ട­ങ്ങും മു­മ്പു് ഒരു ദിവസം പ­കർ­ത്തു­ബു­ക്കു­ക­ളു­മാ­യി ചെ­ല്ലു­മ്പോൾ സ്റ്റാ­ഫ് റൂമിൽ ടീ­ച്ചർ ത­നി­ച്ചാ­യി­രു­ന്നു. ടീ­ച്ചർ എന്നെ പഴയതു പോലെ ചേർ­ത്തു നി­റു­ത്തി. അ­ന്ന­ത്തെ ആ ഉമ്മ വ­യ്ക്ക­ലി­നു ശേഷം ആ­ദ്യ­മാ­യി­ട്ടാ­യി­രു­ന്നു ടീ­ച്ചർ എന്നെ അ­ങ്ങ­നെ ചേർ­ത്തു നി­റു­ത്തു­ന്ന­തു്. ടീ­ച്ച­റു­ടെ ക­ണ്ണു­കൾ നി­റ­ഞ്ഞി­രി­ക്കു­ന്ന­തു് ഞാൻ കണ്ടു.

അ­ടു­ത്ത വർഷം ഞാൻ ഉ­ണ്ടാ­വി­ല്ല, എ­നി­ക്കു് നാ­ട്ടി­ലേ­യ്ക്കു് മാ­റ്റ­മാ­യി.

ടീ­ച്ചർ പ­റ­ഞ്ഞു.

ഞാൻ ഒ­ന്നും മി­ണ്ടാ­തെ നി­ന്നു.

ഞാൻ പോയാൽ നീ എന്നെ ഓർ­ക്കു­മോ?

അ­പ്പോ­ഴും ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല. എന്തു പ­റ­യ­ണ­മെ­ന്നു് എ­നി­ക്കു് തി­ട്ട­മി­ല്ലാ­യി­രു­ന്നു.

ഈ­യി­ടെ­യാ­യി­ട്ടു് ഒ­രാ­ഗ്ര­ഹം.

രാജം ടീ­ച്ച­റെ ഒന്നു കാണണം. ടീ­ച്ചർ എ­വി­ടെ­യാ­ണെ­ന്നോ എ­ന്താ­ണെ­ന്നോ ഒ­ന്നും അ­റി­യി­ല്ല. പക്ഷേ, എ­ങ്ങ­നെ­യെ­ങ്കി­ലും ഒന്നു കാണണം. കണ്ടേ തീരൂ. സാറ് സൂ­ചി­പ്പി­ച്ച­തു പോലെ ഞാൻ ഈ പ­റ­ഞ്ഞ­തൊ­ന്നും കെ­ട്ടു­ക­ഥ­ക­ള­ല്ല എ­ന്നു് എ­നി­ക്കു തന്നെ ഒ­ന്നു­റ­പ്പി­ക്കാൻ. അ­ല്ലെ­ങ്കിൽ എ­ല്ലാം കെ­ട്ടു­ക­ഥ­ക­ളാ­ണെ­ന്നു് എ­ന്നെ­ന്നേ­യ്ക്കു­മാ­യി എ­ഴു­തി­ത്ത­ള്ളാൻ.”

“അ­തി­നെ­ന്താ ടീ­ച്ച­റെ ക­ണ്ടെ­ത്താൻ വളരെ എ­ളു­പ്പ­മ­ല്ലേ?”

പ്രൊ­ഫ­സർ സുനിൽ മാണി പ­റ­ഞ്ഞു.

“അ­തെ­ങ്ങ­നെ?”

മു­ര­ളീ­കൃ­ഷ്ണൻ ചോ­ദി­ച്ചു.

“ടീ­ച്ച­റു­ടെ പേരു് നി­ന­ക്ക­റി­യാം, രാജം. വീ­ട്ടു പേരു് എ­നി­ക്കു­മ­റി­യാം.”

“എ­ന്താ­ണു് ടീ­ച്ച­റു­ടെ വീ­ട്ടു പേരു്?”

“വി­ല­ങ്ങോ­ലിൽ. നി­ന്റെ വീ­ട്ടു പേരും മ­റ്റൊ­ന്നാ­കാൻ വ­ഴി­യി­ല്ല­ല്ലോ, മുരളീ.”

തു­ടർ­ന്നു് പ്രൊ­ഫ­സർ സുനിൽ മാണി പൊ­ട്ടി­ച്ചി­രി­ച്ചു. ചി­രി­ച്ചു ചി­രി­ച്ചു് ചോ­ര­ത്തു­ടി­പ്പു­ള്ള അ­യാ­ളു­ടെ മുഖം സ്ത്രൈ­ണ­മാ­കാൻ തു­ട­ങ്ങി.

കു­റ­ച്ചു നേരം നി­ശ്ശ­ബ്ദ­നാ­യി ഇ­രു­ന്ന മു­ര­ളീ­കൃ­ഷ്ണൻ പൊ­ടു­ന്ന­നെ ആ ചി­രി­യിൽ പ­ങ്കു­ചേർ­ന്നു.

സി. സ­ന്തോ­ഷ് കുമാർ
images/santhoshkumar.jpg

ജനനം: 25.05.1971.

സ്വ­ദേ­ശം: കോ­ട്ട­യം ജി­ല്ല­യി­ലെ എ­ഴു­മാ­ന്തു­രു­ത്ത് എന്ന ഗ്രാ­മം.

ഇ­രു­പ­തു വർ­ഷ­ത്തെ സേ­വ­ന­ത്തി­നു ശേഷം 2012-ൽ വ്യോ­മ­സേ­ന­യിൽ നി­ന്നു വി­ര­മി­ച്ചു. ഇ­പ്പോൾ ഇ­ന്ത്യൻ ഓ­ഡി­റ്റ് ആന്റ് അ­ക്കൗ­ണ്ട്സ് ഡി­പാർ­ട്മെ­ന്റിൽ ജോലി ചെ­യ്യു­ന്നു.

ഒരു ഡ­സ­നോ­ളം ചെ­റു­ക­ഥ­കൾ എ­ഴു­തി­യി­ട്ടു­ണ്ടു്. പു­സ്ത­ക­ങ്ങ­ളൊ­ന്നും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടി­ല്ല.

ഭാര്യ: രാധ.

മക്കൾ: ആ­ദി­ത്യൻ, ജാനകി.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Vilangolil Ennu Perulla Veedukal (ml: വി­ല­ങ്ങോ­ലിൽ എന്നു പേ­രു­ള്ള വീ­ടു­കൾ).

Author(s): C. Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-23.

Deafult language: ml, Malayalam.

Keywords: Short Story, C. Santhosh Kumar, Vilangolil Ennu Perulla Veedukal, സി. സ­ന്തോ­ഷ് കുമാർ, വി­ല­ങ്ങോ­ലിൽ എന്നു പേ­രു­ള്ള വീ­ടു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Composition in Brown and Gray, a painting by Piet Mondrian (1872–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.