SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Refugees.jpg
The Refugees, a painting by John Henry Amschewitz .
images/c1.png

ഈ മെയ് ര­ണ്ടി­നു് 45 വർ­ഷ­ങ്ങൾ തി­ക­യു­ന്നു ആ ദി­വ­സ­ത്തി­നു്. ക­ബ­റ­ട­ക്കം ക­ഴി­ഞ്ഞു് ചീ­ര്ണി­യു­മാ­യി എ­ര­മം­ഗ­ലം പ­ള്ളി­യി­ലേ­ക്കു് ഉ­സ്മാൻ­ക്ക എ­ന്നേ­യും­കൂ­ടി കൊ­ണ്ടു­പോ­യി. ഖ­ത്ത­പ്പെ­ര കെ­ട്ടി മീസാൻ ക­ല്ലി­നു് സമീപം ഒരു ബെ­ഞ്ചി­ട്ടു് ഓ­തു­ന്നു­ണ്ടു് ര­ണ്ടു് മെ­യ്ല്യാ­ക്കു­ട്ടി­കൾ. കാ­ട്ട­പ്പ­യും തൂ­വാ­ക്കൊ­ടി­മ്പ­ച്ചി­ക­ളും അ­പ­രി­ചി­ത­ത്വ­ത്തോ­ടെ തു­റി­ച്ചു നോ­ക്കി. പ­ള്ളി­ക്കാ­ട്ടിൽ അ­ഹ­ങ്കാ­ര­ത്തോ­ടെ അലറി വി­ളി­ച്ചു് ഒ­ച്ച­പ്പാ­ടു­ണ്ടാ­ക്കു­ന്ന ഒരു ക­രി­മ്പ­ന­യു­ണ്ടാ­യി­രു­ന്നു. അ­തി­ന്റെ താഴെ ര­ണ്ടു് മീ­സാൻ­ക­ല്ലും. വി­റ­ക്കു­ന്ന കൈകൾ മു­റു­ക്കി­പ്പി­ടി­ച്ചു് വാ­യി­ച്ചു നോ­ക്കി. ‘ചെ­റ്റാ­റ­യിൽ മൊ­യ്തു­ണ്ണി’ 1975 മെയ് 1. എ­ഴു­തി­യ­തു് വാ­യി­ച്ചു് ഞാൻ ഏ­ങ്ങി­യേ­ങ്ങി ക­ര­ഞ്ഞു. ഇ­ക്കാ­ക്ക അ­ന്നു് ഒൻ­പ­തു് വ­യ­സ്സു­ള്ള എന്നെ ചേർ­ത്തു് പി­ടി­ച്ചു് പ­റ­ഞ്ഞു ‘ഇനി ക­ര­ഞ്ഞി­ട്ടു് കാ­ര്യ­മി­ല്ല. ന­മ്മു­ടെ ഉപ്പ മ­രി­ച്ചു. മരണം എ­ല്ലാ­വർ­ക്കും ഉ­ള്ള­താ­ണു്. നീയും മ­രി­ക്കും ഞാനും മ­രി­ക്കും എ­ല്ലാ­വ­രും മ­രി­ക്കും’. യാ­സീ­നി­ലെ മു­ബീ­നി­ന്റെ തെ­ല്ല­ത്തി­രു­ന്ന മെ­യ്ല്യാ­ക്കു­ട്ടി­കൾ എ­ത്തി­ച്ചു് നോ­ക്കി. ക­രി­മ്പ­ന­കൾ ഒ­ച്ച­പ്പെ­ട്ടു. ഉ­ണ്ണീൻ കു­ട്ടി മു­സ്ല്യാർ വന്നു ദുആ ഇ­ര­ന്നു. ചീ­ര്ണി­യും പാ­ലൊ­ഴി­ച്ച പ­ഞ്ചാ­ര­ച്ചാ­യ­യും കൊ­ടു­ത്തു് ക­രി­മ്പ­ന­ക­ളു­ടെ താ­ഴെ­യു­ള്ള മീസാൻ ക­ല്ലു­കൾ­ക്കു് അ­ദ്ദേ­ഹ­ത്തെ വി­ട്ടു­കൊ­ടു­ത്തു് മൂ­ക്കു് പി­ഴി­ഞ്ഞു് ഞങ്ങൾ തി­രി­ച്ചു പോ­ന്നു.

images/may-4-t.png

ഇ­ന്നും ഏതു് മീസാൻ ക­ല്ലു് ക­ണ്ടാ­ലും എ­നി­ക്കു് ക­ര­ച്ചിൽ വരും. ഹൃദയ ദ്ര­വീ­ക­ര­ണ ശ­ക്തി­യു­ള്ള ഏതു് ദേ­സ്തേ­വ്സ്കി­യാ­ണു് മീസാൻ ക­ല്ലിൽ പേ­രെ­ഴു­തി വെ­യ്ക്കു­ന്ന­തു്. എന്നെ ഏ­റ്റ­വു­മ­ധി­കം സ­ങ്ക­ട­പ്പെ­ടു­ത്തു­ന്ന ക­രി­ങ്കൽ കാ­വ്യ­ങ്ങ­ളാ­ണു് മീസാൻ ക­ല്ലു­ക­ളും അ­വ­യി­ലെ പേ­രു­ക­ളും. കോ­ഴി­ക്കോ­ടു് പോയി മു­ഹ­മ്മ­ദു് അ­ബ്ദു­റ­ഹ്മാൻ സാ­ഹി­ബി­ന്റെ കബറും മീസാൻ ക­ല്ലും ക­ണ്ട­പ്പോ­ഴും ചി­റ­യിൽ കീഴിൽ അ­ബ്ദുൽ ഖാദർ എന്ന പ്രേം­ന­സീ­റി­ന്റെ മീസാൻ ക­ല്ലു് ക­ണ്ട­പ്പോ­ഴും ഒപ്പം പ­ഠി­ച്ചി­രു­ന്ന ബാ­ങ്കി­ലെ യീ­സ്ഫ്ക­യു­ടെ അ­ബ്ദു­വി­ന്റെ മീസാൻ ക­ല്ലു് ക­ണ്ട­പ്പോ­ഴും പി­ന്നെ ര­ണ്ടു് മൂ­ന്നു് ദി­വ­സ­ങ്ങൾ ഉ­റ­ങ്ങി­യി­ട്ടു് ത­ന്നെ­യി­ല്ല. 1975 മെയ് ര­ണ്ടി­നു് ശേ­ഷ­മാ­ണു് ഈ സൂ­ക്കേ­ടു് എ­നി­ക്കു് തു­ട­ങ്ങി­യ­തു്. 1975 മെയ് ഒ­ന്നി­നു് ഒരു വ്യാ­ഴാ­ഴ്ച­യാ­ണു് ഉപ്പ മ­രി­ച്ച­തു്. ‘വി­ശ്ര­മ­മി­ല്ലാ­ത്ത അ­ല­ച്ചി­ലും സാ­ഹ­സി­ക­മാ­യ യാ­ത്ര­ക­ളും അ­നി­ശ്ചി­ത­ത്വ­ങ്ങ­ളും മാ­ന­സി­ക സ­മ്മർ­ദ്ദ­ങ്ങ­ളും ഭീ­തി­ക­ളും മ­ര­ണാ­ഭി­മു­ഖ­മാ­യ അ­പ­ക­ട­ങ്ങൾ കൊ­ണ്ടു് മു­റി­വു് പ­റ്റി­യ­തു­മാ­യി­രു­ന്നു ആ ജീ­വി­തം.’

1940-​കളിലെ ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­ന്റെ കേളി കൊ­ട്ടു­ണ­രു­മ്പോൾ തെ­ക്കെ­യിൽ അ­ബൂ­ബ­ക്ക­റി­ന്റെ­യും ചെ­റ്റാ­റ­യിൽ പാ­ത്തു­ണ്ണി­മ്മ­യു­ടേ­യും സീ­മ­ന്ത­പു­ത്ര­നാ­യി 1921-ൽ ജ­നി­ച്ച അ­ദ്ദേ­ഹം തന്റെ ഇ­റ­ങ്ങി­പ്പോ­ക്കു­കൾ തു­ട­ങ്ങി­യി­രു­ന്നു.

ബർ­മ്മ­യി­ലെ റ­ങ്കൂ­ണിൽ ബ്രി­ട്ടീ­ഷ് മി­ലി­റ്റ­റി­യി­ലെ ജ­വാ­നാ­യി­രു­ന്നു അ­ദ്ദേ­ഹ­മെ­ന്നു് ഒരു തു­രു­മ്പി­ച്ച ഇ­രു­മ്പു് പെ­ട്ടി പഴയ പെ­ര­യി­ലി­രു­ന്നു് വി­ളി­ച്ചു പ­റ­യാ­റു­ണ്ടു്. അ­ദ്ദേ­ഹം പ­റ­ഞ്ഞി­രു­ന്ന ചില പ­ട്ടാ­ള­ക്ക­ഥ­ക­ളും ഒ­ഴി­ഞ്ഞു് മാ­റി­പ്പോ­യ വെ­ടി­യു­ണ്ട­ക­ളും നെടും പു­റ­ത്തെ ഒരു അ­ട­യാ­ള­ത്തെ­പ്പ­റ്റി­യു­മൊ­ക്കെ ഉ­മ്മ­യും പ­റ­യാ­റു­ണ്ടു്.

1940-​കൾക്കു് ഇ­ട­യി­ലെ­പ്പോ­ഴോ മൊ­ളാ­നു­ള്ളി­പ്പ­റ­മ്പി­ലേ­ക്കു് തെ­ക്ക­യിൽ അ­ബൂ­ബ­ക്ക­റി­ന്റെ പേരിൽ ചെ­റ്റാ­റ­യിൽ മൊ­യ്തീ­ന്റെ­ത­ന്നെ പേരിൽ ചില വ­സ്ത്ര­ങ്ങൾ പാർ­സ­ലാ­യി വ­ന്നി­രു­ന്ന­ത്രേ! വ­ല്ല്യു­മ്മ­യും പെ­ങ്ങ­മ്മാ­രും വാ­വി­ട്ടു് നി­ല­വി­ളി­ച്ചു!! ഓ­തി­ക്ക­ലൊ­ക്കെ നി­ശ്ച­യി­ച്ചു. അ­വി­ട­ന്നു് നാലാം ദിവസം ഹ­യാ­ത്തോ­ടെ അ­ദ്ദേ­ഹം ഹാ­ജ­രാ­യ കഥ നഫീസ അ­മ്മാ­യി പ­റ­ഞ്ഞു് ഞ­ങ്ങ­ളും അ­റി­ഞ്ഞു. ത­റ­വാ­ടി­ന്റെ മു­ക്കി­ലി­രു­ന്നു് വി­ഷ­ണ്ണ­രാ­യ പ­ട്ടാ­ള ക്യാ­മ്പി­ലെ മൂ­ന്നു­നാ­ലു സ്റ്റൗ­വു­ക­ളും ഇ­ട­ക്കു് തീ­പി­ടി­ച്ചു് നി­ല­വി­ളി­ക്കാ­റു­ണ്ടു്. ഇ­ട­ക്കു് വലിയ കു­ള­ത്തു് ബ­ണ്ട­ല­ടി­ച്ചു് ഇ­രി­ക്കു­ന്ന കൊ­മ്പൻ മീശ വെച്ച പ­ട്ടാ­ള­ക്കാ­രു­ടെ­യി­ട­യി­ലി­രു­ന്നു അ­ദ്ദേ­ഹ­വും കൊ­മ്പൻ മീശ പി­രി­ച്ചു് സൊ­റ­ക്കു­ന്ന­തു് ഞാനും ക­ണ്ടി­ട്ടു­ണ്ടു്. മീ­ശ­ക്കാ­രൻ മൊ­യ്തു­ണ്ണി എന്ന പേരും അ­ദ്ദേ­ഹ­ത്തി­നു് നാ­ട്ടി­ലു­ണ്ടു്. ര­ണ്ടാം ലോക മ­ഹാ­യു­ദ്ധ­ത്തോ­ടെ പ­ട്ടാ­ള ജീ­വി­ത­മു­പേ­ക്ഷി­ച്ചു് പാ­ക്കി­സ്ഥാ­നി­ലെ­ത്തി­യ അ­ദ്ദേ­ഹം ന­ട­ന്നും ഇ­രു­ന്നും കി­ട്ടി­യ കാ­ര­വ­നു­ക­ളി­ലൊ­ക്കെ ക­യ­റി­പ്പ­റ്റി 1943-ൽ അ­ന്ന­ത്തെ ട്ര്യൂ­ഷൽ സ്റ്റേ­റ്റി­ലു­മെ­ത്തി. തു­ടർ­ന്നു് തി­രി­ച്ചു­വ­ര­വു­ക­ളും പോ­ക്കു­ക­ളും ഒക്കെ ലോ­ഞ്ചിൽ ത­ന്നെ­യാ­യി­രു­ന്നു.

images/may-2-t.png

കേരളം ജ­ന്മി­ത്വ­ത്തോ­ടേ­റ്റു് മു­ട്ടി നി­ല­വി­ളി­ക്കു­മ്പോൾ അ­ദ്ദേ­ഹം യു എ ഇ-ലെ വിവിധ എ­മി­റേ­റ്റു­ക­ളിൽ ചോ­പ്പ­ട കെ­ട്ടി താ­മ­സി­ച്ചു് അ­റ­ബി­കൾ­ക്കു് ഭ­ക്ഷ­ണം വെ­ച്ചു് കൊ­ടു­ക്കു­ന്ന ഒ­ന്നാം­ത­രം അറബി കു­ക്കാ­യി മാ­റി­യി­രു­ന്നു. 1950-കളിൽ അ­ബൂ­ദാ­ബി­യിൽ ആ­ദ്യ­മാ­യി ഹോ­ട്ട­ലി­നു് ഒരു ലൈ­സൻ­സ് കി­ട്ടി­യ­തു് ചെ­റ്റാ­റ­യിൽ മൊ­യ്തീ­ന്റെ ‘താ­ജ്മ­ഹൽ ഹോ­ട്ട­ലി­നു് ആ­യി­രു­ന്നെ­ന്നു് ഇ­പ്പോൾ ഏ­ക­ദേ­ശം തൊ­ണ്ണൂ­റു് വ­യ­സ്സു­ള്ള അവ്വൽ മ­ല­ബാ­റി­യും പ­റ­യു­ന്നു’. മാ­ധ്യ­മം ആ­ഴ്ച­പ്പ­തി­പ്പിൽ 2018-ൽ അവ്വൽ മ­ല­ബാ­റി­യു­ടെ അ­ഭി­മു­ഖം വാ­യി­ച്ചു് ഞങ്ങൾ ഇ­പ്പോൾ മ­മ്പാ­ടു് എം. ഇ. എസ്സ്.-നു് സമീപം താ­മ­സി­ക്കു­ന്ന അ­ദ്ദേ­ഹ­ത്തെ കാണാൻ ഉ­പ്പാ­ടെ ഒരു പഴയ ചി­ല്ലി­ട്ട ഫോ­ട്ടോ­യു­മെ­ടു­ത്തു് കാണാൻ പോ­യി­രു­ന്നു.

ച­ന്തി­യിൽ ആ­ന­പ്പു­റ­ത്തി­രു­ന്ന ത­ഴ­മ്പി­ന്റെ കഥകൾ കേ­ട്ടു് ഞങ്ങൾ ത­രി­ച്ചി­രു­ന്നു.!! അ­വി­ശ്വ­സ­നീ­യ­മാ­യി­രു­ന്നു ആ അബൂ ഷ­ന­ബി­യൻ കഥകൾ. ഷെ­യ്ഖ് സാ­ഇ­ദു­മാ­യി ചെ­റ്റാ­റ­യിൽ മൊ­യ്തീ­നു­ള്ള അ­ടു­പ്പ­വും സ്നേ­ഹ­വും സമൂസ വി­രു­ന്നും ബി­രി­യാ­ണി വെ­ച്ചു് ഷെ­യ്ഖ് സാ­ഇ­ദി­ന്റെ വീ­ട്ടിൽ പോ­കു­ന്ന­തും വൈ­കു­ന്നേ­രം വരെ അവർ ത­മ്മി­ലി­രു­ന്നു് ചെസ് ക­ളി­ക്കു­ന്ന­തും അവ്വൽ മ­ല­ബാ­റി ഓർ­ത്തെ­ടു­ത്തു് ക­ണ്ണീർ­വാർ­ത്തു. മൊ­യ്തീൻ­ക്ക­യെ കാ­ണു­മ്പോ­ഴേ­ക്കും യാ… അബൂ ഷനബ് എ­ന്നു് പ­റ­ഞ്ഞു് ഷെ­യ്ഖ് സാഇദ് തന്റെ ഖ­ന്തൂ­റ­യു­ടെ ഉ­ള്ളി­ലേ­ക്കു് മൊ­യ്തീൻ­ക്ക­യെ പി­ടി­ച്ചു ചേർ­ക്കും. തൊ­ണ്ണൂ­റു് വ­യ­സ്സി­നോ­ട­ടു­ക്കു­ന്ന അവ്വൽ മ­ല­ബാ­റി­യോ­ടു് ചേർ­ന്നു് നി­ന്നു് കു­റെ­യേ­റെ ഫോ­ട്ടോ­ക­ളെ­ടു­ത്തു. ആ വി­റ­ക്കു­ന്ന സ­ന്ധി­ബ­ന്ധ­ങ്ങ­ളിൽ നി­ന്നു് ഓർ­മ്മ­കൾ പു­റ­ത്തി­റ­ങ്ങി.

അ­ര­നൂ­റ്റാ­ണ്ടി­ല­ധി­കം പ­ഴ­ക്ക­മു­ള്ള ഒരു ബ്ലാ­ക് ആന്റ് വൈ­റ്റ് സിനിമ എ­ര­മം­ഗ­ലം കൊ­ട്ട­ക­യിൽ തറ ടി­ക്ക­റ്റി­ലി­രു­ന്നു് കണ്ട മാ­റ്റി­നി പോലെ ഞങ്ങൾ പ­ക­ലി­ന്റെ വെ­ള്ളി­വെ­ളി­ച്ച­ത്തി­ലേ­ക്കു് ചൂടും വേ­വു­മെ­ടു­ത്തു് മൂ­ടു­ത­ട്ടി ഇ­റ­ങ്ങി. ആരും വി­ശ്വ­സി­ക്കാൻ സാ­ദ്ധ്യ­ത­യി­ല്ലാ­ത്ത ഈ പൊ­ട്ടൻ തെ­യ്യ­ക്ക­ഥ ആ­രോ­ടും പ­റ­യാ­തെ അ­ട­ക്കി­പ്പി­ടി­ച്ചു് വെ­ച്ചു. 1950-​കളുടെ ആ­ദി­യിൽ ആ­യി­രു­ന്നു ഇ­വ­യൊ­ക്കെ. ഷെ­യ്ഖ് സാഇദ് അ­ന്നു് പ്ര­സി­ഡ­ണ്ട് ആ­യി­ട്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹോ­ദ­രൻ ഷെ­യ്ഖ് അ­ബൂ­ത്തി­ന്റെ ബ്രി­ട്ടീ­ഷ് അധീന കോളനി ഭ­ര­ണ­മാ­യി­രു­ന്നു അ­ന്നു്. ട്ര്യൂ­ഷൽ സ്റ്റേ­റ്റിൽ, പി­ന്നീ­ടു് പെ­ട്രേ­ാ­ളി­യ­ത്തി­ന്റെ ഖനനം തു­ട­ങ്ങു­ക­യും ഇ­ദ്ദേ­ഹ­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­യും കെ­ടു­കാ­ര്യ­സ്ഥ­ത­യും ഷെ­യ്ഖ് സാഇദ് ചോ­ദ്യം ചെ­യ്യു­ക­യും ചെ­യ്തു. ബ്രി­ട്ടീ­ഷ് ഒ­ത്താ­ശ­യോ­ടെ ഷെ­യ്ഖ് സാഇദ് ഭ­ര­ണ­ത്തി­ലേ­റി. പെ­ട്രേ­ാ­ധ­ന­ത്തിൽ നി­ന്നും കി­ട്ടു­ന്ന വ­രു­മാ­നം ദേ­ശ­സാൽ­ക്ക­രി­ച്ചു് UAE എന്ന രാ­ഷ്ട്രം ഉ­ണ്ടാ­യി. 1971-​ലാണു് വിവിധ എ­മി­റേ­റ്റ്സു­ക­ളു­ടെ ഏ­കീ­ക­ര­ണ­വും ന­ട­ന്നു. 1955-നും 1960-നും ഇ­ട­യി­ലാ­യി­രു­ന്നി­രി­ക്ക­ണം ഈ ഷെ­യ്ഖ് സാഇദ് ചെ­റ്റാ­റ­യിൽ മൊ­യ്തീൻ സ­മാ­ഗ­മ­ങ്ങൾ. അ­ന്നു് ലോ­ഞ്ച് വഴിയോ കപ്പൽ വഴിയോ നു­ഴ­ഞ്ഞു് ക­യ­റി­യോ ഒക്കെ ആ­യി­രി­ക്ക­ണം പേർ­ഷ്യ­ക്കാ­രൻ മൊ­യ്തു­ണ്ണി­യും തന്റെ കഠിന ക­ഠോ­ര­മാ­യ പേർ­ഷ്യൻ പാത പ­ണി­ഞ്ഞ­തു്. ഏ­റെ­ക്കു­റെ ഒ­റ്റ­ക്കു­ള്ള ഒരു ന­ട­ത്തം. 1955-ലെ ഒരു യാ­ത്ര­യിൽ ഒരു തൂഫാൻ വന്ന കഥ ഉ­മ്മ­യും പ­റ­ഞ്ഞു് കേ­ട്ടി­ട്ടു­ണ്ടു്. അ­ന്നു് ഉ­സ്മാൻ­ക്ക ഗർ­ഭാ­വ­സ്ഥ­യി­ലാ­ണു്. ഈ സ­മ­യ­ത്തു് ഞങ്ങൾ തൊ­ഴു­വാ­നൂ­രെ പ­റ­മ്പി­നു് വ­ട­ക്കു­ള്ള ച­പ്പ­യിൽ പ­റ­മ്പിൽ ഒരു ചെ­റ്റ­പ്പു­ര വെ­ച്ചു് കെ­ട്ടി താ­മ­സി­ക്കു­ക­യാ­ണു്. നാ­ട്ടി­ലെ വ­ലി­യ­വ­ലി­യ ജ­ന്മി­മാ­രു­ടെ കു­ടി­കി­ട­പ്പു­കാ­രാ­യി ച­ട്ടി­യും കലവും പാ­യ­യും ആ­ട്ടിൻ­പ­റ്റ­ങ്ങ­ളെ­യു­മേ­ന്തി ഉ­റു­മ്പിൻ പ­റ്റ­ങ്ങ­ളെ­പ്പോ­ലെ­യാ­യി­രു­ന്നു ഉമ്മ അ­ന്നു് മ­ക്ക­ളെ­യും ഒ­ക്ക­ത്തു് വെ­ച്ചു് ന­ട­ന്നി­രു­ന്ന­തു്. 1947-ൽ ആ­യി­രു­ന്നു ചെ­റ്റാ­റ­യിൽ മൊ­യ്തു­ണ്ണി­യു­മാ­യു­ള്ള തവയിൽ ബീ­വു­മ്മ­യു­ടെ വി­വാ­ഹം.

നി­ശ്ച­യി­ച്ചു­റ­പ്പി­ച്ച ആദ്യ വി­വാ­ഹ­ക്കാ­ര്യം വേണ്ട എന്നു വെ­ച്ചി­ട്ടാ­ണു് കാ­പ്പി­ക്കാ­രൻ കു­ഞ്ഞു­മു­ഹ­മ്മ­ദ് ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ത്ത പേർ­ഷ്യ­ക്കാ­ര­ന്റെ കാ­ര്യം അ­മ്മാ­വൻ അ­ന്വേ­ഷി­ച്ചു ചെ­ല്ലു­ന്ന­തും ഉ­റ­പ്പി­ക്കു­ന്ന­തും. കോ­ര­പ്പ­ന്റെ കായിൽ ക­യ്യു­ട്ടി എന്ന ജ­ന്മി­യു­ടെ പ­റ­മ്പി­ലെ ഒരു ചാ­യ്ച്ചു­കെ­ട്ടി­യാ­യി­രു­ന്നു അ­ന്നു് ഉ­മ്മ­വീ­ടു്. പ­ത്തു് പ­ന്ത്ര­ണ്ടു് ഏ­ക്ക­റി­ലെ അ­ഞ്ചാ­റു ചാ­യ്ച്ചു­കെ­ട്ടു­ക­ളി­ലൊ­ന്നു്. മു­ളാ­നു­ള്ളി പ­റ­മ്പി­ലാ­യി­രു­ന്നു ഉ­പ്പാ­ന്റെ പെര. അതു് ഓ­ല­യാ­ണെ­ങ്കി­ലും ത­ട്ടു­ള്ള ഒരു ചെ­റു­പു­ര ത­ന്നെ­യാ­യി­രു­ന്നു. പ­റ­മ്പു നോ­ട്ട­ക്കാ­ര­നാ­യി­രു­ന്നു ഉ­പ്പാ­ന്റെ ഉപ്പ. ക­റു­ത്ത അ­വു­ക്കർ. പ­റ­മ്പു­നോ­ട്ടം അ­ന്നു് ന­ല്ല­വ­രാ­യ ഉള്ള പ­രി­പാ­ടി­യാ­ണു്. വി­വാ­ഹം ക­ഴി­ഞ്ഞ ഉപ്പ ബോംബെ വഴി ലോ­ഞ്ചിൽ ട്ര്യൂ­ഷ്യൽ സ്റ്റേ­റ്റി­ലേ­ക്കു് തി­രി­ച്ചു­പോ­യി. മൂ­ന്നു് വർഷം ക­ഴി­ഞ്ഞു് 1951-​ലാണു് പി­ന്നെ തി­രി­ച്ചു വ­ന്ന­തു്. അ­ന്നു് ഞങ്ങൾ എ­ര­മം­ഗ­ത്തി­നു് കി­ഴ­ക്കു് ഭാ­ഗ­ത്തു­ള്ള കാ­ട്ടി­ല­കാ­യി­ലാ­ണു് താമസം. കൊ­ണ്ട­റാ­ത്ത­ട്ട­യിൽ പോ­ക്കു­ട്ടി­യാ­യി­രു­ന്നു ജന്മി. ആ­റു­മാ­സം നാ­ട്ടിൽ നി­ന്നു് തി­രി­ച്ചു പോ­കു­മ്പോൾ ഉമ്മ ഗർ­ഭി­ണി­യാ­യി­രു­ന്നു. ര­ണ്ടു് കു­ട്ടി­ക­ളു­മാ­യി ഉമ്മ കാ­ട്ടി­ലെ പ­റ­മ്പിൽ മൂ­ന്നു കൊ­ല്ലം പാർ­ത്തു. പി­ന്നെ കു­ടി­യി­റ­ക്ക­പ്പെ­ട്ടു് ഉ­പ്പ­യു­ടെ ത­റ­വാ­ട്ടി­ലേ­ക്കു് പോ­യെ­ങ്കി­ലും അ­മ്മാ­യി­യ­മ്മ­പ്പോ­രു് കാരണം ചെ­മ്പേ­ല­കാ­യിൽ ഉ­മ്മ­യു­ടെ ആ­ങ്ങ­ള­യും അ­നി­യ­ത്തി­യും വ­ല്യു­മ്മ­യു­മ­ട­ങ്ങു­ന്ന ചെ­റു­കു­ടും­ബ­ത്തോ­ടൊ­പ്പം കോ­രാ­ച്ചൻ കു­ള­ങ്ങ­ര പ­റ­മ്പിൽ ഒരു ചെ­റ്റ­പ്പെ­ര വെ­ച്ചു് കെ­ട്ടി പാർ­പ്പു് തു­ട­ങ്ങി.

images/may-3-t.png

ഈ അ­ടു­ത്ത കാ­ല­ത്തു് ഒരു നാടൻ കൈ­ക്കോ­ട്ടു് കി­ള­ക്കാ­ര­നെ തേടി എ­ര­മം­ഗ­ല­ത്തു് ഒന്നു ക­റ­ങ്ങേ­ണ്ടി വന്നു എ­നി­ക്കു്. പ­റ­മ്പിൽ കൈ­വ­ഴ­ക്ക­മു­ള്ള ഒരു പ­ണി­ക്കാ­ര­ന്റെ മ­ണ്ണി­ന്റെ മ­ന­സ്സ­റി­യു­ന്ന ഒരു കൈ­ക്കോ­ട്ടു് ഇളകി മ­റി­ഞ്ഞി­ട്ടു് കാലം കു­റ­ച്ചാ­യി. അ­ങ്ങ­നെ­യാ­ണു് ഘോര രാ­ക്ഷ­സ കു­ള­ങ്ങ­ര­യു­ള്ള ആ ഒ­ഴി­ഞ്ഞ തെ­ങ്ങിൻ പ­റ­മ്പി­ലേ­ക്കു് കാ­ലെ­ടു­ത്തു് വെ­യ്ക്കു­ന്ന­തു്. അവിടെ കു­റു­വ­ങ്ങാ­ട്ടു് കൃ­ഷ്ണൻ­കു­ട്ടി എന്ന കൈ­ക്കോ­ട്ടു് കി­ള­ക്കാ­ര­നു­ണ്ടെ­ന്നു് താ­ഴ­ത്തേൽ പ­ടി­യി­ലു­ള്ള കാലിൽ മു­ള­യു­ള്ള താ­മി­യേ­ട്ടൻ പ­റ­ഞ്ഞി­രു­ന്നു. ഓ­ടി­ട്ട ഒരു ചെറിയ വീടു്. ഒരു ക­രി­യ­റു­ള്ള മണ്ട സൈ­ക്കി­ളിൽ ഒരു മണ്ട കൈ­ക്കോ­ട്ടിൽ നി­ന്നു പച്ച മ­ണ്ണു് ച­പ്പ­യിൽ താ­മ­സി­ക്കു­ന്ന കാ­ല­ത്തു് ഉപ്പ അ­വി­ടേ­ക്കു് വ­ന്നി­ട്ടു­ണ്ടു്. പ­തി­വു­പോ­ലെ എ­ട­പ്പാൾ കേ­ലൊ­ള­മ്പു് വഴി വഞ്ചി കയറി മാ­റ­ഞ്ചേ­രി പി­ന്നെ ഒരു ചു­മ­ട്ടു­കാ­ര­നെ കൂ­ട്ടി എ­ര­മം­ഗ­ല­ത്തെ­ത്തി. പേർ­ഷ്യ­ക്കാ­ര­നെ കാണാൻ നാ­ട്ടി­ലു­ള്ള­വ­രൊ­ക്കെ­യെ­ത്തി. വ­ന്ന­വർ­ക്കൊ­ക്കെ ലി­പ്ട­ന്റെ ടീ­ബാ­ഗും, പെൻ­ടോർ­ച്ചും സിൽ­ക്കി­ന്റെ കു­പ്പാ­യ­ത്തു­ണി­യും പേർ­ഷ്യ­ക്കാ­രൻ സ­മ്മാ­ന­മാ­യി നല്കി. അബ്ദു അ­ധി­കാ­രി­യെ­ക്ക­ണ്ടു് കാ­ണ­പ്പ­ണ­ത്തി­ലെ ബാ­ക്കി തീർ­ത്തു. അ­ധി­കാ­രി­ക്കു് വിദേശ സി­ഗ­ര­റ്റും തുർ­ക്കി­ത്തൊ­പ്പി­യും വെ­ള്ളി­യു­ടെ ക­പ്പും സാ­സ­റും ഒരു താ­യ്വാ­ന്റെ ബ്ലാ­ങ്ക­റ്റും കൊ­ടു­ത്തു. മ­ക­ര­മ­ഞ്ഞി­ന്റെ ത­ണു­പ്പിൽ അ­ധി­കാ­രി തന്റെ ക­ട്ടി­ലി­ലെ കോ­സ­ടി­യിൽ വീ­ട­രെ­യും കെ­ട്ടി­പ്പി­ടി­ച്ചു് ര­ണ്ടു് ത­ട്ടു­ള്ള ആ ഓ­ടി­ട്ട വീ­ട്ടിൽ അ­ന്നു് സ്വ­സ്ഥ­മാ­യി കി­ട­ന്നു് ഉ­റ­ങ്ങി.

1957 ഏ­പ്രിൽ 11

ആ പ്രാ­വ­ശ്യം ഉപ്പ തി­രി­ച്ചു പോകാൻ കു­റ­ച്ചു സ­മ­യ­മെ­ടു­ത്തു. മ­ണ്ണൂ­പാ­ട­ത്തു് ചെ­റ്റ­കു­ത്തി­വെ­ച്ചു് ഒരു ചായ പീടിക തു­ട­ങ്ങി. അ­ങ്ങ­നെ ബോം­ബെ­യിൽ നി­ന്നു് മ­ണ്ണൂ­ര­യിൽ മൊ­യ്തു­വി­ന്റെ ക­ത്തു് വ­ന്ന­പ്പോൾ പെ­ട്ടെ­ന്നു് യാത്ര തീ­രു­മാ­നി­ച്ചു് പെ­ര­യി­റ­ങ്ങി. ഉമ്മ മൂ­ന്നാ­മ­തും ഗർ­ഭി­ണി­യാ­യി­രു­ന്നു. തി­രി­ച്ചു പോ­ക്കു് ബോം­ബെ­യിൽ നി­ന്നു എ­ളു­പ്പ­മാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും ദീർ­ഘ­മാ­യ കാ­ത്തി­രി­പ്പി­നൊ­ടു­വിൽ ക­ള്ള­പ്പാ­സിൽ ക­പ്പ­ലി­ലാ­യി­രു­ന്ന­ത്രേ യാത്ര!

കപ്പൽ ദു­ബാ­യ് തീ­ര­ത്തു് വെ­ച്ചു് തൂ­ഫാ­നിൽ­പ്പെ­ട്ടു. ര­ണ്ടു് മാസം പു­റ­ങ്ക­ട­ലിൽ കു­ടു­ങ്ങി. ആ സ­മ­യ­ങ്ങ­ളി­ലാ­യി­രു­ന്ന­ത്രേ ഉ­മ്മാ­ക്കു് നൊ­മ്പ­രം പി­ടി­ച്ച­തും പ്ര­സ­വി­ച്ച­തും. ആ പൈ­ത­ലി­ന്റെ നാ­ളി­ന്റെ ബർ­ക്ക­ത്തു് കൊ­ണ്ടാ­യി­രു­ന്ന­ത്രേ ഉ­പ്പ­യും ക­പ്പ­ലും ആൾ­ക്കാ­രും തൂ­ഫാ­നിൽ നി­ന്നും ര­ക്ഷ­പ്പെ­ട്ട­തു്. മു­ഹ­മ്മ­ദ് ഉ­സ്മാൻ എ­ന്നു് ആ കു­ട്ടി­ക്കു് പേ­രി­ട്ടു. കാ­ര്യ­ങ്ങൾ പി­ന്നെ­യും കു­ഴ­ഞ്ഞു. ക­മ്യൂ­ണി­സ്റ്റു­കാർ നാ­ട്ടിൽ മു­ള­ച്ചു് പൊ­ന്താൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. മ­ര്യാ­ദ­പ്പാ­ട്ടം ആ­വ­ശ്യ­പ്പെ­ട്ടു് കർഷക സം­ഘ­ത്തി­നു് യോഗം കൂടാൻ ചാ­യ­ക്കാ­രൻ മാ­മു­ണ്ണി ചാ­യ­പീ­ടി­ക­യു­ടെ ഒ­ഴി­ഞ്ഞ മുൻ­ഭാ­ഗം അ­നു­വ­ദി­ച്ചു് കൊ­ടു­ത്ത­തി­നും പാർ­ട്ടി­ക്കു് സൗ­ജ­ന്യ­മാ­യി ചായ കൊ­ടു­ത്ത വി­വ­ര­വും ഞ­ങ്ങ­ളു­ടെ ജ­ന്മി­യും ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ ശ­ത്രു­വു­മാ­യ അബ്ദു അ­ധി­കാ­രി അ­റി­ഞ്ഞു. വി­വ­ര­മ­റി­ഞ്ഞു് ഉമ്മ കൂ­ടു­തൽ പ്ര­ശ്ന­ങ്ങൾ­ക്കൊ­ന്നും നി­ല്ക്കാ­തെ മു­ളാ­നു­ള്ളി പ­റ­മ്പി­ലേ­ക്കു് മൂ­ന്നു കു­ട്ടി­ക­ളേ­യും കൂ­ട്ടി ഒ­ന്നി­നെ ഒ­ക്ക­ത്തും വെ­ച്ചു് കു­ടി­യി­റ­ങ്ങി. നാ­ലാ­മ­ത്തെ കു­ടി­യി­റ­ക്കം.

നാടായ നാ­ടൊ­ക്കെ ഒ­ഴി­ഞ്ഞു് കി­ട­ക്കു­ന്ന തെ­ങ്ങിൻ പ­റ­മ്പാ­ണു്. പക്ഷേ, ഒക്കെ വലിയ വലിയ ജ­ന്മി­മാ­രു­ടെ കൈ­യി­ലാ­ണു്. ഒ­ക്കേ­ത്തി­ലും നാലും അ­ഞ്ചും കു­ടി­യി­രി­പ്പു­ക­ളു­ണ്ടു്. നി­വൃ­ത്തി­യൊ­ന്നു­മി­ല്ല! ഇനി എന്തു ചെ­യ്യും? മൂ­ന്നു് കൊ­ല്ലം ആ­ശ്വാ­സ­ത്തോ­ടെ പാർ­ത്ത ഇ­രി­ക്ക­ക്കൂ­ര­യാ­ണു് ഇ­ല്ലാ­താ­വു­ന്ന­തു്. ന­ട്ടു­ന­ന­ച്ചു് വ­ളർ­ത്തി­യ മാവും പി­ലാ­വും തെ­ങ്ങിൻ തൈ­യു­മൊ­ക്കെ ഒ­ന്നു് തെ­ളി­ഞ്ഞു വ­ന്ന­താ­യി­രു­ന്നു.

ഉ­മ്മാ­ടെ ഉ­മ്മ­യും ആ­ങ്ങ­ള­യും അ­നി­യ­ത്തി ക­ദി­യു­വും അവിടെ താ­മ­സി­ച്ചോ­ട്ടെ! അ­ധി­കാ­രി കു­ടി­യി­റ­ക്കാൻ പോ­ക്കി­രി­ക­ളു­മാ­യി എ­പ്പോ­ഴാ­ണു് വ­രു­ന്ന­തു് എ­ന്ന­റി­യി­ല്ല. ഇ­തി­നി­ട­യിൽ മു­ളാ­നു­ള്ളി­പ­റ­മ്പിൽ ഒരു പ­ത്തു് സെ­ന്റ് പു­ഴ­ക്ക­ര ചേ­ന്നാ­സിൽ നി­ന്നു് മേൽ­ച്ചാർ­ത്തു് വാ­ങ്ങി അതിൽ ചെറിയ മൺകൂര വെ­ച്ചു. പി­ന്നെ 1963-​ലായിരുന്നു ഉ­പ്പാ­ടെ വരവു്. കൈ­യി­ലു­ണ്ടാ­യി­രു­ന്ന ആയിരം ഉ­റു­പ്പി­ക കൊ­ണ്ടു് മേൽ­ച്ചാർ­ത്തി­ന്റെ പണവും മൺപുര കെ­ട്ടി­യ­തി­ലു­ള്ള കടവും വീടി. സ്വ­സ്ഥ­മാ­യി ആ ദ­മ്പ­തി­കൾ അവിടെ ക­ഴി­ഞ്ഞു. അ­ഞ്ചാ­മ­ത്തെ പാർ­പ്പി­ട­മാ­യി­രു­ന്നു അതു്. മ­ക്ക­ളൊ­ക്കെ വ­ലു­താ­യി. മൂത്ത പു­ത്രൻ പ­ത്താം­ക്ലാ­സിൽ വ­ന്നേ­രി ഹൈ­സ്കൂ­ളിൽ, ര­ണ്ടാ­മ­ത്തെ പെൺ­കു­ട്ടി ഫാ­ത്തി­മ എന്ന പാത്ത മൂ­ന്നാം ക്ലാ­സ് വരെ പ­ഠി­ച്ചു് പ­ഠി­പ്പു് നിർ­ത്തി. ഉ­മ്മാ­ടെ ന്യാ­യം. താ­യാ­ദി­ക­ളെ നോ­ക്ക­ണം എ­ന്ന­താ­യി­രു­ന്നു. മൂ­ന്നാ­മ­ത്തെ മകൻ ഉ­സ്മാ­ന്റെ താഴെ ഒരു പെൺ­കു­ട്ടി­യെ കൂടി ഉമ്മ പ്ര­സ­വി­ച്ചി­രു­ന്നു. അ­വ­ളാ­യി­രു­ന്നു കു­ഞ്ഞു ആസ്യ. ഉ­സ്മാൻ നാലാം ക്ലാ­സി­ലാ­ണു് പ­ഠി­ക്കു­ന്ന­തു്. അ­ത്ക്കും മു­ന്നേ മറ്റു ചില സം­ഭ­വ­ങ്ങ­ളും ന­ട­ന്നി­രു­ന്നു. ഒ­ന്നാ­മ­ത്തെ സംഭവം ച­പ്പ­യി­ലെ പ­റ­മ്പും വീടും ഉ­പ്പ­യു­ടെ നിർ­ദ്ദേ­ശ പ്ര­കാ­രം അ­മ്മാ­വ­നെ ഏ­ല്പി­ച്ചാ­ണു് ഉ­മ്മ­യും മൂ­ന്നു് കു­ട്ടി­ക­ളും അവിടെ നി­ന്നു് പോ­ന്ന­തു്. ക­മ്മ്യൂ­ണി­സ്റ്റ്കാർ­ക്കെ­തി­രി­ലും മ­ര്യാ­ദ പാട്ട സം­ഭ­വ­ത്തി­ലും അബ്ദു അ­ധി­കാ­രി ക­ലി­തു­ള്ളി ഇ­രി­ക്കു­ക­യാ­ണു്. എ­ങ്കി­ലും ഉ­മ്മ­യു­ടെ ആ­ങ്ങ­ള­യും പെ­റ്റ­മ്മ­യും അവിടെ പൊ­റു­തി­യി­ല്ലെ­ങ്കി­ലും അവിടെ പാർ­പ്പു് തു­ട­ങ്ങി. ഇ­തി­നി­ട­യിൽ അ­മ്മാ­വ­ന്റെ ക­ല്യാ­ണം ക­ഴി­ഞ്ഞു. കു­ഞ്ഞു­കു­ട്ടി പ­രാ­ധീ­ന­ങ്ങ­ളു­മാ­യി. ‘ഞാൻ പേർ­ഷ്യ­ക്കാ­രൻ മൊ­യ്തു­ണ്ണി­ക്കാ­ണു് സ്ഥലം കൊ­ടു­ത്ത­തു്. ഓൻ ഞാ­ന­റി­യാ­തെ മ­റ്റൊ­രാ­ളെ എ­ങ്ങി­നെ­യാ­ണു് അവിടെ താ­മ­സി­പ്പി­ക്കു­ക. ഓൻ­ക്കു് ഈ അബ്ദു അ­ധി­കാ­രി ആ­രാ­ണെ­ന്നു് ഞാൻ പ­ഠി­പ്പി­ക്കും’. ചെ­വി­ടി­ലെ എ­ഴു­ന്നു് നി­ല്ക്കു­ന്ന രോമം വി­റ­പ്പി­ച്ചു് അ­യാ­ളു­ടെ രോ­ഷാ­കു­ല­മാ­യ ഉ­റ­ഞ്ഞു തു­ള്ളൽ നേവി ഔ­ക്കർ­വ­ഴി ഉ­മ്മ­യു­ടെ ചെ­വി­ട്ടി­ലു­മെ­ത്തി. ‘അ­ധി­കാ­രി­ക്കു് കൊ­ടു­ത്ത പണവും പോ­യ­ല്ലോ? ആ മനിസൻ ക­ണ്ണെ­ത്താ ദൂ­ര­ത്തു് കൊടും ചൂടിൽ തി­ന്നാ­നും കു­ടി­ക്കാ­നും ഇ­ല്ലാ­തെ കട്ട കാറി ഉ­ണ്ടാ­ക്കി­യ കായി അല്ലേ… അ­ന്യാ­ധീ­ന­മാ­യി പോ­കു­ന്ന­തു്.’

അ­ങ്ങി­നെ­യി­രി­ക്കെ­യാ­ണു് 1957-ൽ ഏ­പ്രിൽ 11-നു് റേ­ഡി­യോ­വി­ലൂ­ടെ ആ അ­റി­യി­പ്പു് വ­ന്ന­തു്.

കു­ടി­യി­റ­ക്കു് നി­രോ­ധ­ന നിയമം 1957

ഏ­പ്രിൽ 11-നു്.

രാ­ത്രി അ­ങ്ങി­നെ നീ­ണ്ടു നി­വർ­ന്നു കി­ട­ക്കു­ക­യാ­ണു്. അ­ങ്ങാ­ടി­യിൽ അവിടെ മൂ­ന്നു മുറി നി­ര­പ്പ­ല­ക­യു­ള്ള തന്റെ പീ­ടി­ക­യിൽ ചി­മ്മി­നി വി­ള­ക്കി­ന്റെ പേ­ടി­ച്ച­ര­ണ്ട വെ­ളി­ച്ച­ത്തി­ലി­രു­ന്നു് ക­ച്ച­വ­ടം ചെ­യ്യു­ക­യാ­ണു് ചാ­യ­ക്കാ­രൻ മാ­മു­ണ്ണി. മൂ­ന്നു മു­റി­യിൽ ര­ണ്ടു് മു­റി­യിൽ നെ­റ­ച്ചും വിവിധ ത­ര­ത്തി­ലു­ള്ള കളിമൺ പാ­ത്ര­ങ്ങ­ളാ­ണു്. ഒരു മു­റി­യിൽ ചാ­യ­ക്ക­ച്ച­വ­ട­വും. സ­മോ­വ­റിൽ വെ­ള്ളം തി­ള­ച്ചു കി­ട­ക്കു­ന്നു­ണ്ടു്. ചെറിയ ചി­ല്ല­ല­മാ­രി­യിൽ ഒന്നു രണ്ടു പ­ഴം­പൊ­രി­യു­ണ്ടു്. ബാ­ക്കി വന്ന സു­ഖി­യൻ പൊ­രി­ക­ളും. ഇനി ചായ കു­ടി­ക്കാൻ വ­രു­ന്ന­വർ കു­റ­വാ­ണു്. പാ­ത്രം വാ­ങ്ങാ­നോ, ഉ­ണ­ക്ക­മീൻ, ചൂ­ടി­ക്ക­യർ, വ­ള്ളി­ക്കൊ­ട്ട, മ­ത്തോ­ക്കു്, പ­റ­ങ്കി­ക്കി­ഴ­ങ്ങു് എ­ന്നി­വ­യൊ­ക്കെ വാ­ങ്ങാൻ വ­രു­ന്ന ആ­രെ­ങ്കി­ലും വ­ന്നാ­ലാ­യി. അയാൾ തന്റെ നാലു് കട്ട ബാ­റ്റ­റി­യു­ടെ ര­ണ്ടു് ബാ­ന്റു­ള്ള ചെറിയ മർഫി റേ­ഡി­യോ ഓൺ ചെ­യ്തു. അളിയൻ മൊ­യ്തു­ണ്ണി ക­ഴി­ഞ്ഞ വ­ര­വി­നു് പേർ­ഷ്യ രാ­ജ്യ­ത്തു് നി­ന്നു് വ­ന്ന­പ്പോൾ കൊ­ടു­ത്ത­താ­ണു് ഈ റേ­ഡി­യോ. വാർ­ത്ത വാ­യി­ക്കു­ന്ന നേ­ര­മാ­യി. എ­ര­മം­ഗ­ലം അ­ങ്ങാ­ടി­യി­ലെ തന്റെ നി­ര­പ്പ­ല­ക­യി­ട്ട മൂ­ന്നു­മു­റി പീ­ടി­ക­യി­ലി­രു­ന്നു് സ്റ്റേ­ഷൻ പി­ടി­ച്ചു് പ്രാ­ദേ­ശി­ക വാർ­ത്ത­കൾ കേ­ട്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു് ഇ­രു­പ­ത്തേ­ഴു­കാ­ര­നാ­യ ചാ­യ­ക്കാ­രൻ മാ­മു­ണ്ണി. ‘കേരള നി­യ­മ­സ­ഭ ഇ­ന്നു് കു­ടി­യി­റ­ക്കു് നി­രോ­ധ­ന നിയമം ഒരു ഓർ­ഡി­നൻ­സി­ലൂ­ടെ പാ­സാ­ക്കി­യി­രി­ക്കു­ന്നു.’ വാർ­ത്ത കേട്ട പാടെ എ­ന്താ­ണു് ചെ­യ്യേ­ണ്ട­തു് എ­ന്ന­റി­യാ­തെ ഒരു നി­പ്പെ­ര­ങ്ങു് കി­ട്ടാ­തെ തു­റ­ന്നു് വെ­ച്ചി­രി­ക്കു­ന്ന പീ­ടി­ക­യിൽ നി­ന്നും അയാൾ പു­റ­ത്തേ­ക്കു് ഇ­റ­ങ്ങി. ആ­ന­ക്കോൾ പൊ­ട്ടി ചിറ വെ­ള്ളം കു­ത്തി­യൊ­ലി­ച്ചു് പു­ഞ്ച­പ്പാ­ട­ങ്ങ­ളിൽ പ­ട­രു­ന്ന പോലെ അ­യാ­ളു­ടെ വെ­ന്തു് നീറിയ ഖൽ­ബി­ലേ­ക്കും ആ നനവു് പ­ടർ­ന്നി­റ­ങ്ങി. സാ­ധ­ന­ങ്ങൾ എ­ടു­ത്തു കൊ­ടു­ക്കു­ന്ന­തൊ­ക്കെ തെ­റ്റി. ര­ണ്ടു് കിലോ മ­ത്തോ­ക്കു് തൂ­ക്കി­ക്കൊ­ടു­ക്കേ­ണ്ട ആൾ­ക്കു് ര­ണ്ടു് കിലോ ഉ­ണ­ക്ക­മു­ള്ളൻ തൂ­ക്കി­ക്കൊ­ടു­ത്തു. അ­റ­വു­കാ­രൻ കു­ഞ്ഞു തെറി പ­റ­ഞ്ഞ­തൊ­ന്നും വ­ക­വെ­ക്കാ­തെ അയാൾ അ­പ്പു­റ­ത്തെ ബാർബർ കു­മാ­ര­ന്റെ ക­ട­യി­ലേ­ക്കു് എ­ത്തി­നോ­ക്കി. നേരെ അ­യ്യ­പ്പ വി­ലാ­സം ഹോ­ട്ട­ലി­ലേ­ക്കു് ക­യ­റി­ച്ചെ­ന്നു. അവിടെ വാർ­ത്ത കേൾ­ക്കു­ന്ന­വർ ധാ­രാ­ള­മു­ണ്ടു്. മാ­മു­ണ്ണി പ്ര­ധാ­ന വാർ­ത്ത­ക്കു് പി­ന്നേ­യും ചെ­വി­യോർ­ത്തു. സ­ന്തോ­ഷം കൊ­ണ്ടു് അ­യാൾ­ക്കു് ക­ര­ച്ചിൽ വന്നു.

images/may-1-t.png

അയാൾ മൺ­പാ­ത്ര­ങ്ങ­ളും ഉ­ണ­ക്ക­മീ­നും ഉ­ണ­ക്ക­മ­ത്തോ­ക്കും നി­ര­ന്നി­രി­ക്കു­ന്ന പീ­ടി­ക­യി­ലെ ചി­മ്മി­നി വെ­ട്ട­ത്തി­ലേ­ക്കു് നോ­ക്കി. എ­ന്തൊ­രു പ്ര­കാ­ശ­മാ­ണു് ഇ­പ്പോൾ തന്റെ പീ­ടി­ക­ക്കു് ഉ­ള്ള­തു്. ഈ സ­ന്തോ­ഷ­വർ­ത്ത­മാ­നം തന്റെ ഉറ്റ ച­ങ്ങാ­തി­യാ­യ അ­ച്ചു­ണ്ണി­യോ­ടു് പറയാൻ അ­യാ­ളു­ടെ മ­ന­സ്സു് വെ­മ്പി. ചി­മ്മി­നി വി­ള­ക്കു് ഊ­തി­ക്കെ­ടു­ത്തി നി­ര­പ്പ­ല­ക­യി­ട്ടു് ഓ­ടാ­മ്പ­ല­യി­ട്ടു് പൂ­ട്ടി അയാൾ വീ­ട്ടി­ലേ­ക്കു് ന­ട­ന്നു. നാ­ളെ­യാ­ണു് അബ്ദു അ­ധി­കാ­രി­യു­മാ­യി ഉള്ള കേസ് അവസാന അ­വ­ധി­ക്കു് വെ­ച്ചു് വിധി പ­റ­യാ­നാ­യി വെ­ച്ചി­രി­ക്കു­ന്ന­തു്. ഏ­പ്രിൽ പ­ന്ത്ര­ണ്ടി­നു്, കു­ടി­കി­ട­പ്പു് ഒ­ഴി­ഞ്ഞു് കൊ­ടു­ക്കാൻ വേ­ണ്ടി­യു­ള്ള കേസ്. കേസ് ജ­ന്മി­ക്കു് അ­നു­കൂ­ല­മാ­യി വിധി വരും എ­ന്നാ­ണു് മേനോൻ വ­ക്കീ­ലു് പ­റ­ഞ്ഞ­തു്. ആ ദു­ര­ന്ത വിധി പ്ര­തീ­ക്ഷി­ച്ചി­രി­ക്ക­വേ­യാ­ണു് ത­ലേ­ദി­വ­സം ഏ­പ്രിൽ 11-നു് ഇ­ന്ന­ത്തെ റേ­ഡി­യോ വാർ­ത്ത­യിൽ കു­ടി­യൊ­ഴി­ക്കൽ നി­രോ­ധി­ച്ചു­ള്ള നിയമം പാസായ അ­റി­യി­പ്പു് കേൾ­ക്കു­ന്ന­തു്. ച­പ്പ­യിൽ പ­റ­മ്പി­ലെ പെ­ര­യി­ലെ­ത്തി­യ­പ്പോ­ഴേ­ക്കും കേ­സി­ന്റെ കാ­ര്യ­ങ്ങ­ള­റി­യാ­വു­ന്ന അ­ച്ചു­ണ്ണി­യും നാ­ട്ടി­ലെ നാ­ല­ഞ്ചു് സ­ഖാ­ക്ക­ളും മു­റ്റ­ത്തു് നി­ല്പു­ണ്ടാ­യി­രു­ന്നു. വി­ള­ക്കിൽ നി­ന്നും ഒരു സിംഹം ബീഡി ക­ത്തി­ച്ചു് സ­ഖാ­വു് സി. കെ. പ­റ­ഞ്ഞു.

‘അല്ല മാ­മു­ണ്ണി. വി­വ­ര­മ­റി­ഞ്ഞി­ല്ലേ?’ ‘റേ­ഡി­യോ­വിൽ വാർ­ത്ത കേ­ട്ടി­രു­ന്നോ? കു­ടി­യി­റ­ക്കി­നെ­തി­രെ നിയമം വന്നു!! ഇനി കേ­സി­നൊ­ന്നും വി­ല­യി­ല്ല.’ അ­ധി­കാ­രി വടി പി­ടി­ച്ചു. സ­ഖാ­ക്കൾ യാത്ര പ­റ­ഞ്ഞു. അ­ടു­ത്ത കു­ടി­യി­രി­പ്പാ­യ കൈ­ത­വ­ള­പ്പിൽ വേ­ലാ­യി­യു­ടെ പു­ര­യി­ലേ­ക്കു് ന­ട­ന്നു. ചി­ങ്ങം, കന്നി, മകരം എ­ന്നി­ങ്ങ­നെ­യു­ള്ള മലയാള മാ­സ­ങ്ങൾ മാ­ത്രം അ­റി­യു­ന്ന ചാ­യ­ക്കാ­രൻ മാ­മു­ണ്ണി­ക്കു് ആ­ക­പ്പാ­ടെ ഒരു ഇം­ഗ്ലീ­ഷ് മാ­സ­വും തീ­യ­തി­യു­മേ ജീ­വി­താ­വ­സാ­നം വരെ അറിയൂ. അതു് ഏ­പ്രിൽ പ­തി­നൊ­ന്നു് എന്ന ആ ഒ­റ്റ­തീ­യ­തി­യാ­ണു്. എ­ര­മം­ഗ­ല­ത്തു് ഏ­പ്രിൽ 11-ന്റെ അ­നു­ഗ്ര­ഹം കി­ട്ടാ­ത്ത­വർ വലിയ വലിയ ത­റ­വാ­ട്ടു­കാ­രും ഭൂ­സ്വാ­മി­മാ­രും പി­ന്നെ എ­ട്ടു് തവണ 36 വർഷം മാറി മാറി താ­മ­സി­ച്ച തവയിൽ ബീ­വു­മ്മ­യും പേർ­ഷ്യ­ക്കാ­രൻ മൊ­യ്തു­ണ്ണി­യും മാ­ത്ര­മാ­ണു്. പി­ന്നെ നിയമം വ­രു­മെ­ന്ന­റി­ഞ്ഞു് ജ­ന്മി­യു­ടെ ബി­നാ­മി­യാ­യ ഭൂമി ര­ജി­സ്റ്റ­റാ­ക്കി­യ ചില കാ­ര്യ­സ്ഥ­ന്മാ­രു­മാ­യി­രു­ന്നു. തെ­ക്കാ­മ­ലെ പ­റ­മ്പിൽ 4 പേർ­ക്കും അ­റ­ക്ക­പ്പ­റ­മ്പിൽ ബാ­പ്പു­ട്ടി­ഹാ­ജി 13 പേർ­ക്കും മു­ളാ­നു­ള്ളീ പ­റ­മ്പിൽ 7 പേർ­ക്കും വ­ട­ക്ക­ത്തേ­ലെ പ­റ­മ്പിൽ 8 പേർ­ക്കും ചെ­മ്പേ­ല­കാ­യിൽ 11 പേർ­ക്കും ഞ­ങ്ങ­ളു­ടെ ഇ­ട്ടാ­വ­ട്ട­ങ്ങ­ളിൽ കു­ടി­യൊ­ഴി­ക്കൽ നി­രോ­ധ­ന­ത്തി­ന്റെ അ­നു­ഗ്ര­ഹം കി­ട്ടി­യ ചില കാ­ട്ടു­പു­ല്ലു­ക­ളാ­യി­രു­ന്നു.

ഷൗ­ക്ക­ത്ത­ലീ ഖാൻ
images/shoukathali.png

പൊ­ന്നാ­നി­യി­ലെ എ­ര­മം­ഗ­ലം സ്വ­ദേ­ശി. എ­ര­മം­ഗ­ല­ത്തെ എൽ. പി., യു. പി. സ്കൂ­ളു­കൾ പൊ­ന്നാ­നി എ. വി. ഹൈ­സ്കൂൾ കോ­ഴി­ക്കോ­ടു് ഫാ­റൂ­ഖ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ പഠനം. ആ­നു­കാ­ലി­ക­ങ്ങ­ളിൽ എ­ഴു­തു­ന്നു 5 പു­സ്ത­ക­ങ്ങൾ. ആ­സു­ര­ന­ക്ര­ങ്ങൾ, പൊ­ത്തു് (കവിത സ­മാ­ഹാ­ര­ങ്ങൾ) വ­ന്നേ­രി­യു­ടെ വ­ഴി­യ­ട­യാ­ള­ങ്ങൾ, (ച­രി­ത്രം) കാ­ഞ്ഞി­ര­വും കാ­ര­മുൾ­ക്കാ­ടും (ഓർമ്മ) ക­ണ്ടാ­രി (നോ­വെ­ല്ല) എ­ന്നി­ങ്ങ­നെ. തി­രൂ­രി­ലെ എസ്. എസ്. എം. പോ­ളി­യിൽ ജീവനം.

ഭാര്യ: ആരിഫ

കു­ട്ടി­കൾ: മു­ബ­ഷി­റ, സ്തു­തി, ആയിഷ സന.

ചി­ത്ര­ങ്ങൾ: വി. പി. സു­നിൽ­കു­മാർ

Colophon

Title: Maydinavum Meesan Kallukalum (ml: മെയ് ദി­ന­വും മീസാൻ ക­ല്ലു­ക­ളും).

Author(s): Shoukathali Khan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-16.

Deafult language: ml, Malayalam.

Keywords: Short Story, Shoukathali Khan, Maydinavum Meesan Kallukalum, ഷൗ­ക്ക­ത്ത­ലീ ഖാൻ, മെയ് ദി­ന­വും മീസാൻ ക­ല്ലു­ക­ളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Refugees, a painting by John Henry Amschewitz . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.