SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-02-06-ൽ പ്രസിദ്ധീകരിച്ചതു്)

ധന്യമായ ജീവിതം
images/Che_Guevara.jpg
ഏർനേസ്റ്റോ ചേ ഗേവാറാ

തെക്കേയമേരിക്കയിലെ ആർജന്റീന രാജ്യത്തു് ആൽത ഗ്രാസിയ (Alta Gracia) എന്ന ജനസന്ദർശന കേന്ദ്രത്തിൽ 1928-ൽ ജനിക്കുകയും 1967-ൽ സി. ഐ. എ. ഏജന്റ് ഫേലേക്സ് റൊത്രിഗേസിന്റെ (Felix Rodriguez) മേൽനോട്ടത്തിൽ വധിക്കപ്പെടുകയും ചെയ്ത ഏർനേസ്റ്റോ ചേ ഗേവാറായെ (Ernesto Che Guevara) ഞാൻ മഹാനെന്നു് വിശേഷിപ്പിക്കുന്നു. ‘ധർമ്മത്തിന്റെ മാർഗ്ഗത്തിലാണു് ജീവിതം. ആ മാർഗ്ഗത്തിൽ മരണമില്ല’ എന്ന വിശുദ്ധ വചനമനുസരിച്ചു് ജീവിതം നയിക്കുന്നവനാണു് മഹാൻ. അദ്ദേഹം വധിക്കപ്പെട്ടാലും മരിക്കുന്നില്ല. ബലീവിയയിലെ (Bolivia) അൻഡീസ് പർവ്വതപംക്തികളിൽ ഒളിപ്പോരു് നടത്തുന്ന വേളയിലാണു് ഗേവാറാ ബന്ധനസ്ഥനായതു്. അദ്ദേഹത്തിന്റെ തോക്കു് ശത്രുക്കളുടെ വെടിയേറ്റു തകർന്നു. രണ്ടു വെടികൂടി ഉണ്ടായി. ഗേവാറാ ക്ഷതാംഗനായി. ശത്രു തോക്കു് അദ്ദേഹത്തിന്റെ നേർക്കു് ചൂണ്ടി. അപ്പോൾ അദ്ദേഹം പറഞ്ഞു: Don’t shoot. I am Che Guevara. I am worth more to you alive than dead (തോക്കു് ചൂണ്ടിയ ശത്രു തന്നെയാണു് ചേയുടെ ഈ വാക്കുകൾ പിന്നീടു് മറ്റുള്ളവരെ അറിയിച്ചത്).

images/Felix_Ismael_Rodriguez.jpg
ഫേലേക്സ് റൊത്രിഗേസ്

ശത്രുപക്ഷത്തെ ലഫ്റ്റനെന്റ് കേണൽ അദ്ദേഹത്തോടു ചോദിച്ചു: Are you Cuban or Argentine? ചേയുടെ മറുപടി I am Cuban, Argentine, Bolivian, Peruvian, Eqaudorian etc. You understand? വീണ്ടും ലഫ്റ്റനന്റ് കേണലിന്റെ ചോദ്യം: What made you decide to operate in our country? ചേ പറഞ്ഞു: Can’t you see the state in which the peasants live. They are almost like savages, living in a state of poverty that depresses the heart, having only one room in which to sleep and cook and no clothing to wear, abandoned like animals.

റൊത്രിഗേസ് ചേ ഗേവാറായെ ആലിംഗനം ചെയ്തു. റൊത്രിഗേസ് പിന്നീടു് പറഞ്ഞു: “It was a tremendously emotional moment for me. I no longer hated him. His moment of truth had come, and he was conducting himself like a man. He was facing death with courage and grace”.

മാറിയോ എന്ന സാർജന്റ് പ്രതികാര വാഞ്ചയോടു് കൂടി തോക്കെടുത്തു. വെടിവച്ചു. ചേയുടെ അവസാനത്തെ വാക്കുകൾ ഇങ്ങനെ: “I know you’ve come to kill me. Shoot, coward you are only going to kill a man”.

റൊത്രിഗേസ് ഇരുപത്തിയഞ്ചു വർഷത്തിനു് ശേഷം എഴുതി: “ചേ മരിച്ചിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ആസ്മ—എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്കില്ലാത്തതു്—എന്നോടു് ചേർന്നു. ഈ ദിവസം വരെ എന്റെ വിട്ടുമാറാത്ത ശ്വാസംമുട്ടൽ ചേയെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു”.

images/John_Lee_Anderson.jpg
ജൊൻ ലി അൻഡേഴ്സൻ

ചേയുടെ മൃതശരീരം കുഴിച്ചിടുന്നതിനു മുൻപു് അദ്ദേഹത്തിന്റെ രണ്ടു കൈയും വെട്ടിമാറ്റി. കൈകളില്ലാത്ത ആ അസ്ഥിപഞ്ജരത്തിനു് വേണ്ടി അന്വേഷണം നടന്നു. ഇന്നുവരെ അതു് കണ്ടെത്താനായില്ല. ഹൃദയത്തെ ദ്രവിപ്പിക്കുന്ന ഈ വിവരങ്ങളെല്ലാം ജൊൻ ലി അൻഡേഴ്സൻ എഴുതിയ “Che Guevara - A Revolutionary Life” എന്ന ജീവചരിത്രത്തിലാണുള്ളതു്. 814 പുറങ്ങളുള്ള ഒരു മഹാഗ്രന്ഥമാണിതു്. മഹാഗ്രന്ഥം മാത്രമല്ല മഹൽഗ്രന്ഥവും കൂടിയാണിതു് (Bantam Books).

ചേ വധിക്കപ്പെടുന്നതിനു് അല്പം മുൻപു് റൊത്രിഗേസ് അദ്ദേഹത്തോടു ചോദിച്ചു കുടുംബത്തിനു് നൽകാൻ സന്ദേശം വല്ലതുമുണ്ടോയെന്നു്. ചേ പറഞ്ഞു: “Tell Fidel that he will soon see a triumphant revolution in America… And tell my wife to remarry and to try to be happy”.

images/Regis_Debray.jpg
ഷ്യൂൾ റേഷിസ് ദബ്രേ

ഈ വാക്കുകളിൽ പ്രതിഫലിക്കുന്ന മനുഷ്യസ്നേഹമുണ്ടല്ലോ അതാണു് ചേയെ ഒളിപ്പോരുകാരനാക്കിയതു്. ക്യൂബൻ സർക്കാരിൽ സമുന്നത സ്ഥാനത്തിരുന്ന അദ്ദേഹം അതുപേക്ഷിച്ചു് കോംഗോയിലേക്കു് പോയതു്. ബലീവിയയിലേക്കു് പോയതു് അവിടത്തെ മർദ്ദിത ജനങ്ങളെ സംരക്ഷിക്കാനാണു്. വിപ്ലവകാരി ഒളിപ്പോരുകാരനാകുന്നതു് മറ്റു മാർഗ്ഗങ്ങൾ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോഴാണു്. ചോര ചിന്തുന്നതിനെയും അക്രമപ്രവർത്തനങ്ങൾ നടത്തുന്നതിനെയും ഗാന്ധി ശിഷ്യനായ ഞാൻ നീതിമത്കരിക്കുകയല്ല. ഒളിപ്പോരുകാരന്റെ വിക്ഷണഗതിയിലൂടെ കാര്യങ്ങൾ പറയുകയാണു്. ഒളിപ്പോരിലൂടെ ഒരു ചെറിയ പുരുഷ സമൂഹത്തിനു് സോഷ്യലിസ്റ്റ് വിപ്ലവമുണ്ടാക്കാമെന്നു് ചേയുടെയും കാസ്ത്രോയുടെയും സുഹൃത്തായ ഷ്യൂൾ റേഷിസ് ദബ്രേ (Jules Regis Debray) പറഞ്ഞു. പക്ഷേ, ഈ സിദ്ധാന്തം പ്രായോഗികതലത്തിൽ പരാജയപ്പെട്ടു. പരാജയപ്പെട്ടെങ്കിലും ചേയുടെ രക്തസാക്ഷിത്വം സിദ്ധാന്തത്തിനു് പുനരുജ്ജീവനം നൽകിയിരിക്കുന്നു.

എണ്ണൂറോളം പുറങ്ങൾ കൊണ്ടു് ജീവചരിത്രകാരൻ വർണ്ണിച്ചിരിക്കുന്ന സംഭവം. സംഭവപരമ്പരകളേയും ചേയുടെ ജീവിതരീതികളേയും ഈ ലേഖനത്തിന്റെ ഹ്രസ്വതയിലൊതുക്കാൻ വയ്യ. അതുകൊണ്ടു് ഗ്രന്ഥം വായിക്കൂ എന്നേ എനിക്കു് പറയാനുള്ളൂ.

images/The_Discovery_of_India.jpg

കവിതയെ സ്നേഹിച്ച, പുസ്തകങ്ങളെ സ്നേഹിച്ച സഹൃദയനായിരുന്നു ചേ. യുവാവായിരിക്കുമ്പോൾ തന്നെ അദ്ദേഹം ഫ്രോയിറ്റിന്റെയും ബർട്രൻഡ് റസ്സലിന്റെയും ഗ്രന്ഥങ്ങൾ വായിച്ചു. ഗ്രീക്കു് സാഹിത്യത്തിൽ തുടങ്ങി അൽഡസ് ഹക്സ്ലിയുടെ ചിന്തോദ്ദീപങ്ങളായ രചനകൾ വരെ ചെന്നെത്തി ഈ ഒളിപ്പോരുകാരൻ. അദ്ദേഹത്തിനു് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ജവർഹർലാൽ നെഹ്രുവിന്റെThe Discovery of India’ ആയിരുന്നു. വായിച്ചു കഴിഞ്ഞതിനു് ശേഷം അതിനെക്കുറിച്ചു് ആദരാഭിനന്ദനങ്ങളോടെ ചേ കൂട്ടുകാരോടു് സംസാരിച്ചു. ചിലപ്പോൾ അദ്ദേഹം കവിതയും എഴുതിയിരുന്നു. ചേയുടെ സിദ്ധികളൊക്കെ മനസ്സിലാക്കിയ ഷാങ് പോൾ സാർത്ര് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പറഞ്ഞതെന്തൊക്കെയാണെന്നോ? ‘The most complete human being of our age’ ഈ സമ്പൂർണ്ണനായ മനുഷ്യനെ കാണണമെന്നുണ്ടെങ്കിൽ ഈ ജീവചരിത്രം വായിക്കണം. സഹധർമ്മിണിയെ സ്നേഹിച്ച ഭർത്താവ്. സ്വന്തം കുഞ്ഞുങ്ങളെ പ്രാണനെപ്പോലെ കരുതിയ അച്ഛൻ. ജീവിതക്ലേശങ്ങൾ അനുഭവിക്കുന്ന പാവപ്പെട്ടവർക്കു് വേണ്ടി പടവെട്ടിയ മനുഷ്യസ്നേഹി. കാസ്ത്രോ, മാവോ സെ തൂങ്, ക്രൂഷ്ചോഫ്, സാർത്ര്, സീമോൻ ദെ ബൊവ്വാർ ഈ മഹാവ്യക്തികളുടെ സ്നേഹഭാജനം ഇങ്ങനെയൊക്കെയുള്ള ചേ ഗേവാറായെ കാണാൻ ഈ ജീവചരിത്രം നമ്മളെ സഹായിക്കുന്നു. മാവോയ്ക്കും ക്രൂഷ്ചോഫിനും കൈകൊടുത്തു് സമന്മാരെപ്പോലെ അവരോടു് സംസാരിച്ച ഈ വലിയ വ്യക്തി ഹവാനായിൽ ഒരു സാധാരണക്കാരനായ കൂലിക്കാരനെപ്പോലെ, മറ്റു കൂലിക്കാരോടു് ഒരുമിച്ചു് പണിചെയ്തിരുന്നു. ‘കമ്മ്യൂണിസ്റ്റ് സമർപ്പണത്തിനും ത്യാഗത്തിനും നിദർശകത്വം വഹിച്ചു് അദ്ദേഹം ഒരു ഉന്തുവണ്ടിയിൽ ഭാരമാർന്ന ഒരു ചാക്ക് കെട്ടി വച്ചു് വലിച്ചുകൊണ്ടുവരുന്ന ചിത്രം ഇപ്പുസ്തകത്തിലുണ്ടു്. മരിച്ചെങ്കിലും കണ്ണു് തുറന്നു വച്ചു് കിടക്കുന്ന ചിത്രവും. ആ നിശ്ചേതന ശരീരം ദർശിച്ചു് ലക്ഷക്കണക്കിനു് ആളുകൾ നടന്നുപോയി. ഒരാശുപത്രിയിലെ കന്യാസ്ത്രീകൾ അദ്ദേഹത്തിനു് യേശുക്രിസ്തുവുമായി ഛായാസാദൃശ്യമുണ്ടെന്നു് പറഞ്ഞു. സ്ത്രീകൾ ഓർമ്മയ്ക്കായി സൂക്ഷിച്ചുവയ്ക്കാൻ അദ്ദേഹത്തിന്റെ മുടിച്ചുരുളുകൾ മുറിച്ചെടുത്തു’.

ബാലസാഹിത്യ രചന വ്യർത്ഥരചനയാണു്. കാരണം ഇന്നത്തെ അഞ്ചുവയസ്സായ ഏതൊരു പെൺകുട്ടിക്കും ആൺകുട്ടിക്കും അറുപതു വയസ്സായ തടിമാടനെക്കാൾ അറിവുണ്ടു്. മനസ്സിനു് പരിപാകമുണ്ടു്. കിഴവന്മരെക്കൊണ്ടു് വേണം ഇന്നത്തെ ബാലസാഹിത്യ കൃതികൾ വായിപ്പിക്കാൻ.

ധന്യമായ ജിവിതം ചേയുടേതു്. ആരോ പറഞ്ഞതു് പോലെ ഈ ഗ്രന്ഥം തൊടുന്ന ആളുകൾ ആ മഹാപുരുഷനെ തൊടുന്നു. (ചേ ഗോവാറാ എന്നു് സ്പാനിഷ് ഉച്ചാരണം, ഗാവോ എന്നു് ഇംഗ്ലീഷ് ഉച്ചാരണം).

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ വൈകുന്നേരങ്ങളിൽ പട്ടണത്തിലെ ചായക്കടകളിൽ കയറുന്നതു് ഞാൻ കാണുന്നു. ദുശ്ശീലമല്ലേ അതു്?

ഉത്തരം: എനിക്കു് മൂന്നുദിവസത്തെ പഴക്കമുള്ള വടയും മറ്റും ഇഷ്ടമാണു്. പഴകിയ ഭക്ഷണസാധനങ്ങൾ കഴിക്കാൻ തിരുവനന്തപുരം പോലെ സൗകര്യമുള്ള വേറെ സ്ഥലമില്ല കേരളത്തിൽ. നഗരസഭയ്ക്കു് നന്ദി.

ചോദ്യം: കാമുകിയും ഭാര്യയും… എന്തേ വ്യത്യാസം?

ഉത്തരം: കാമുകിക്കു് ആയിരക്കണക്കിനു് രൂപ ചെലവാക്കിക്കൊണ്ടിരിക്കണം. എന്നാലേ അവൾ വിട്ടു പോകാതിരിക്കൂ. ഭാര്യയ്ക്കു് ഒരു ബ്ലൗസിനുള്ള തുണി പോലും വാങ്ങിച്ചുകൊടുക്കേണ്ടതില്ല.

ചോദ്യം: എന്റെ ഗുരുനാഥനാണു് എൻ. കൃഷ്ണപിള്ള. കുമാരനാശാന്റെ കൃതികളിലെ സ്നേഹം, പ്ലെറ്റോണിക് സ്നേഹമാണെന്നു് അദ്ദേഹം ക്ലാസ്സിൽ പറഞ്ഞു. ശരിയാണോ ഇതു്?

ഉത്തരം: ശരിയല്ല. നളിനിയും പൂർവ്വകാമുകനും, ലീലയും മദനനും, വാസവദത്തയും ഉപഗുപ്തനും വിവാഹം കഴിച്ചതിനു് ശേഷം വെവ്വേറെ മുറികളിൽ ഉറങ്ങിയിരുന്നെങ്കിൽ അതു് പ്ലേറ്റോണിക് സ്നേഹമാകുമായിരുന്നു. നമ്മുടെയിടയിൽ മധുവിധുവിനു് ശേഷം ദമ്പതിമാർക്കു് ആ സ്നേഹമാണു്.

ചോദ്യം: കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളെക്കുറിച്ചു് എന്തു് പറയുന്നു, നിങ്ങൾ?

ഉത്തരം: ലോകം നന്നാക്കണമെന്ന ദൃഢനിശ്ചയത്തോടെ കാലത്തു് കാറിൽ കയറിപ്പോകുന്നു. അഞ്ചാറ് കമ്മിറ്റികളിൽ പങ്കുകൊണ്ടു് വാതോരാതെ സംസാരിച്ചതിനു ശേഷം വീട്ടിൽ വന്നു് ‘മൂക്കുമുട്ടെ’ ആഹാരം കഴിച്ചിട്ടു് കിടന്നുറങ്ങുന്നു (സമൂഹ പരിഷ്കർത്താവ് എന്നു പറയണം. സാമൂഹ്യ പരിഷ്കർത്താവ് സമൂഹത്തിന്റെ പരിഷ്കർത്താവല്ല. സാമൂഹ്യത്തിന്റെ പരിഷ്കർത്താവാണു്).

ചോദ്യം: ഞാൻ ദില്ലിയിലാണു് താമസിക്കുന്നതു്. തിരഞ്ഞെടുപ്പിനു് അയ്യായിരം രൂപ ഒരു സ്ഥാനാർത്ഥിക്കു് കൊടുക്കണമെന്നുണ്ടു്. ആർക്കാണു് ഞാൻ അതു് കൊടുക്കേണ്ടതു് ?

ഉത്തരം: താങ്കൾ കഴിയുന്നിടത്തോളം ചാണകം ശേഖരിച്ചു് വടക്കേ ഇൻഡ്യയിലുള്ള നേതാക്കൾക്കു് കൊടുത്താൽ മതി അവർ അങ്ങോട്ടുമിങ്ങോട്ടും ചാണകമെടുത്തെറിഞ്ഞു് ചാണകമില്ലാത്ത അവസ്ഥയിലാണു്. വേഗമാകട്ടെ ചാണകം ശേഖരിക്കൂ. അയ്യായിരം രൂപ എനിക്കു് അയച്ചുതരൂ. ഞാൻ പുസ്തകം വാങ്ങാം. അവയെക്കുറിച്ചു് എഴുതാം.

ചോദ്യം: തിരുവനന്തപുരത്തെ വിരൂപങ്ങളായ കെട്ടിടങ്ങൾ ഏവ?

ഉത്തരം: അക്കൗണ്ടന്റ് ജനറൽ ഓഫീസ് കെട്ടിടം, വഴുതക്കാട്ടെ ടാഗോർ സെന്റിനറി ഹാൾ, സെക്രട്ടേറിയേറ്റിനു് എതിരുവശത്തുള്ള കമ്പിയാപ്പീസ് ഇവയെക്കാൾ വിരൂപങ്ങളായ കെട്ടിടങ്ങൾ ഈ ലോകത്തു് വേറെ എവിടെയെങ്കിലുമുണ്ടോ എന്നു സംശയമെനിക്കു്.

ചോദ്യം: ബാലസാഹിത്യ രചനയ്ക്കു് സർക്കാർ പ്രോത്സാഹനം നൽകേണ്ടതല്ലേ?

ഉത്തരം: പാടില്ല. ബാലസാഹിത്യ രചന വ്യർത്ഥരചനയാണു്. കാരണം ഇന്നത്തെ അഞ്ചുവയസ്സായ ഏതൊരു പെൺകുട്ടിക്കും ആൺകുട്ടിക്കും അറുപതു വയസ്സായ തടിമാടനെക്കാൾ അറിവുണ്ടു്. മനസ്സിനു് പരിപാകമുണ്ടു്. കിഴവന്മരെക്കൊണ്ടു് വേണം ഇന്നത്തെ ബാലസാഹിത്യ കൃതികൾ വായിപ്പിക്കാൻ.

സൂര്യനും ഋജുരേഖയും

കോട്ടയത്തു നിന്നു് ഞങ്ങൾക്കു് എറണാകുളത്തേക്കു് പോകണം. എന്റെകൂടെയുണ്ടായിരുന്ന ഒരു സ്നേഹിതനു് പെരുമ്പാവൂരിൽ ഒരു ബന്ധുവിനെയും കാണണം. ഞങ്ങൾ യാത്ര തിരിച്ചു. കുറേ നേരം കഴിഞ്ഞപ്പോൾ തലചുറ്റുന്നതുപോലെ തോന്നി. ഇത്രമാത്രം വളവുകളും തിരിവുകളുമുള്ള റോഡ് കേരളത്തിൽ വേറെ എവിടെയെങ്കിലുമുണ്ടോ എന്നു് എനിക്കു സംശയമായി. ആ വക്രഗതിയാർന്ന യാത്രയാണു് എനിക്കു് തലചുറ്റലുണ്ടാക്കിയതു്. സർ സി. പി. രാമസ്വാമി അയ്യരുടെ ആജ്ഞയനുസരിച്ചു് നിർമ്മിച്ച തിരുവനന്തപുരം കന്യാകുമാരി റോഡിലൂടെ ഞാൻ എത്ര തവണയാണു് സഞ്ചരിച്ചിട്ടുള്ളതു്? വളവില്ല, തിരിവില്ല. പരമസുഖം. ഞാനിതൊക്കെ സുഹൃത്തിനോടു് പറഞ്ഞപ്പോൾ ‘തിരുവനന്തപുരത്തു നിന്നു് നമുക്കു് ആലപ്പുഴ വഴി എറണാകുളത്തേക്കു് പോയാൽ മതിയായിരുന്നു. പെരുമ്പാവൂരിലെ ബന്ധുദർശനം ഒഴിവാക്കാമായിരുന്നു എന്നു് അദ്ദേഹം പശ്ചാത്താപത്തോടെ പറഞ്ഞു. സാഹിത്യത്തിൽ തല്പരനായ ആ ചങ്ങാതിയോടു് ഞാൻ ചോദിച്ചു: സ്പാനിഷ്—അമേരിക്കൻ തത്ത്വചിന്തകനായ സാന്തായാനായുടെThe Sense of Beauty’ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്നു്. ‘ഇല്ല’ എന്നു കൂട്ടുകാരൻ മറുപടി പറഞ്ഞപ്പോൾ ആ ഗ്രന്ഥത്തിൽ സിംബലിസത്തെക്കുറിച്ചു് സാന്തായാനാ എഴുതിയതു് ഞാൻ അദ്ദേഹത്തെ അറിയിച്ചു.

images/George_Santayana.jpg
സാന്തായാന

ഒരു ഋജുരേഖ വരച്ചിട്ടു് വളവോ തിരിവോ ഇല്ലാത്ത റോഡിലൂടെ സഞ്ചരിച്ചാൽ ഉണ്ടാകുന്ന സുഖമാണു് ആ രേഖ സൂചിപ്പിക്കുന്നതെന്നു് പറഞ്ഞാൽ പറയുന്നവനെസ്സംബന്ധിച്ചിടത്തോളം അതു് ശരി. പക്ഷേ, മറ്റുള്ളവർക്കു് അതു് ശരിയാവണമെന്നില്ല എന്നോ മറ്റോ ആ തത്ത്വചിന്തകൻ The Sense of Beauty ഇതു് സ്പഷ്ടമാക്കിയുട്ടുണ്ടെന്നു് ഞാൻ പറഞ്ഞു. പ്രതിരൂപവും (സിംബൽ) ആശയവും തമ്മിലുള്ള ബന്ധം രൂഢീഗതമായിരുന്നാലേ ആളുകൾക്കു് സിംബലിസം—പ്രതിരൂപാത്മകത്വം—മനസ്സിലാകൂ. സൂര്യനില്ലെങ്കിൽ ഭൂമി നശിച്ചുപോകും. അതുകൊണ്ടു് സൂര്യനെ പരമാത്മാവായി കരുതാം. സൂര്യനുദിക്കുമ്പോഴാണു് താമര വിടരുക. പരമാത്മാവിന്റെ ശക്തിയിൽ ഉല്ലസിക്കുന്ന ജീവാത്മാവിനെ അക്കാരണത്താൽ താമരയായി സങ്കൽപിക്കാം. ഇവിടെ സൂര്യനും താമരയും സ്വകാര്യ സിംബലുകളല്ല. പക്ഷേ, വക്രഗതിയില്ലാത്ത റോഡിലൂടെ സഞ്ചരിച്ചാലുണ്ടാകുന്ന സുഖം സൂചിപ്പിക്കാൻ ഒരു ഋജുരേഖ വരച്ചുവച്ചാൽ മതിയാവുകയില്ല. അതു് വരയ്ക്കുന്നവന്റെ ആശയം ആ പ്രതിരൂപത്തിലൂടെ ദ്രഷ്ടാവിനു് പകർന്നു കിട്ടുകില്ല.

നമ്പൂതിരി കോമളമായ സ്ത്രീശരീരത്തെ വരകളിലൂടെ ആവിഷ്കരിക്കുന്നു. ആ ശരീരത്തിന്റെ ചൈതന്യധന്യമായ ആന്തരമണ്ഡലത്തെയും സ്ഫുടീകരിക്കുന്നു. പ്രകൃതി അനുഗ്രഹിച്ചവർക്കു മാത്രം കഴിയുന്ന പ്രക്രിയയാണിതു്.

ചൂടിനെ ഒരു സ്വകാര്യ സിംബലാക്കി ശ്രീ. ബി. മുരളി എഴുതിയ ‘ഭരണി’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ആശയ നിവേദനത്തിനു് സമർഥമാണു്. ഒരുത്തൻ ചൂടുകൊണ്ടു് കഷ്ടപ്പെടുന്നു. നിലാവുള്ള സമയത്തു് മറ്റുള്ളവർക്കു് സഹിക്കാനാവുന്ന ചൂടുള്ളപ്പോൾ അയാൾക്കു് ചൂടു് അനുഭവപ്പെടുന്നു. രൂഢീഗതമായ സിംബലിസമല്ല മുരളിയുടേതു്. അതിനാൽ ഹൃദയ സംവാദമില്ല. അതില്ലാത്തതുകൊണ്ടു് കല ജനിപ്പിക്കേണ്ട അനുഭൂതി ഇതു് ഉളവാക്കുന്നതുമില്ല. ചൂടു്, ചൂടു് എന്നു രചയിതാവ് പല തവണ പറയുന്നതല്ലാതെ ബിംബങ്ങളിലൂടെ ചൂടു് പകർന്നു തരുന്നുമില്ല. ജിലേബി എന്നെഴുതിയ കടലാസ്സ് വായിലിട്ടു് ചവച്ചാൽ മാധുര്യം അനുഭവപ്പെടില്ലല്ലോ.

കലാകാരനായ നമ്പൂതിരി

പീകാസോ വരച്ച സ്ത്രീ രൂപങ്ങളെ വായനക്കാരിൽ ചിലരെങ്കിലും കണ്ടിരിക്കുമല്ലോ. ഇരുപതാം ശതാബ്ദത്തിലെ വലിയ ചിത്രകാരനാണു് പീകാസോ. അദ്ദേഹം ക്യാൻവാസിൽ വരച്ച സ്ത്രീകളുടെ രൂപമുള്ള സ്ത്രീയെ എന്റെ വായനക്കാരിൽ അവിവാഹിതരായവർ സഹധർമ്മിണിയായി കിട്ടാൻ കൊതിക്കുമോ? കൊതിക്കില്ലെന്നു് മാത്രമല്ല അവരുടെ ഛായയുള്ള ഏതെങ്കിലും സ്ത്രീയെക്കണ്ടാൽ വിവാഹമിച്ഛിക്കുന്നവർ പ്രാണനും കൊണ്ടു് ഓടുകയും ചെയ്യും. അതല്ല ശ്രീ. നമ്പൂതിരി മലയാളം വാരികയിൽ വരയ്ക്കുന്ന സ്ത്രീകളെ കണ്ടാൽ ഉണ്ടാകുന്ന മാനസിക നില. ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘ഫത്തേപ്പൂർ സിക്രി’ എന്ന കഥയിലെ ഒരു കഥാപാത്രത്തെ നമ്മുടെ ദർശനത്തിനായി നമ്പൂതിരി മുപ്പത്തിയെട്ടാം പുറത്തു് ആലേഖനം ചെയ്തിരിക്കുന്നതു് നോക്കുക. ഇവളെ എനിക്കു് വിവാഹം കഴിക്കാൻ സാധിച്ചെങ്കിൽ എന്നാവും ഏതു് യുവാവിന്റെയും വിചാരം. ആ പുറമൊന്നു് പിറകോട്ടു് മറിക്കൂ. മുപ്പത്തിയാറാം പുറത്തിൽ മലയാറ്റൂർ രാമകൃഷ്ണന്റെ നോവലിലെ ഒരു കഥാപാത്രത്തെ നമ്മുടെ കലാകാരൻ ചിത്രീകരിച്ചിരിക്കുന്നതു് കാണാം. ‘ഇവളായാലും മതി’ എന്ന വിചാരം മുപ്പത്തിയെട്ടാം പുറത്തിലെ സുന്ദരിയെ കണ്ടയാളിനു് ഉണ്ടാകും.

സ്ത്രീ സൗന്ദര്യത്തെ ലയാത്മകത്വമുള്ള ഏതാനും വരകളിലൂടെ ആവിഷ്കരിക്കാൻ നമ്പൂതിരിക്കുള്ള സാമർഥ്യം അസാധാരണം തന്നെ. ഇതെങ്ങനെ നമ്പൂതിരി നിർവഹിക്കുന്നു? തികഞ്ഞ വസ്തുനിഷ്ഠത്വ ദർശനമെന്നു് പറഞ്ഞാൽ വസ്തുവിനെയോ വ്യക്തിയെയോ ബഹിർഭാഗസ്ഥമായി വീക്ഷിക്കുക എന്നതല്ല. മനസ്സിനു് സാന്ദ്രീകൃതാവസ്ഥ വരുത്തി വസ്തുവിനെയും വ്യക്തിയേയും ആഴത്തിൽ നോക്കണം. ആ നോട്ടം കൊണ്ടു് അവയുടെ ആന്തരാവസ്ഥ കലാകാരനു് ഗ്രഹിക്കാൻ കഴിയും. ആ ഗ്രഹണ പാടവം ജന്മസിദ്ധമായ ആലേഖന പാടവത്തോടു് ചേരുമ്പോൾ നമ്പൂതിരിയുടെ സുന്ദരങ്ങളായ സ്ത്രീരൂപങ്ങൾ ജനനം കൊള്ളും. ചില കലാകാരന്മാർക്കു് സ്ത്രീ ശരീരത്തെ പരിഗണിക്കാതെ അവളുടെ ആന്തരാംശത്തെ സ്പർശിക്കാതെ ശരീരത്തെ മാത്രം ചിത്രീകരിക്കാൻ കഴിയും. നമ്പൂതിരി ഇവരിൽ നിന്നു് വിഭിന്നനാണു്. അദ്ദേഹം കോമളമായ സ്ത്രീ ശരീരത്തെ വരകളിലൂടെ ആവിഷ്കരിക്കുന്നു. ആ ശരീരത്തിന്റെ ചൈതന്യധന്യമായ ആന്തരമണ്ഡലത്തെയും സ്ഫുടീകരിക്കുന്നു. പ്രകൃതി അനുഗ്രഹിച്ചവർക്കു മാത്രം കഴിയുന്ന പ്രക്രിയയാണിതു്.

കാരുണ്യമുള്ള മലയാറ്റൂർ

“നിങ്ങളുടെ ഓർമ്മയെ പരിപോഷിപ്പിക്കൂ. കാരണം പ്രകൃതി നിങ്ങൾക്കു് അറിവു മാത്രമേ തരൂ എന്നതാണു്. ‘സെറ്റ് പീസ് വേണ്ട. സെറ്റ് പീസ് (Set piece മാറ്റേലനുസരിച്ചുള്ള ഘടന, ശൈലി ഇവയോടുകൂടിയ കലാസൃഷ്ടി) വേണ്ട എന്നു് പറഞ്ഞതു് ഏതു ചിത്രകാരനാണു്? എനിക്കോർമ്മയില്ല. വികസിതോർജ്ജ്വലങ്ങളായ സ്മരണകളെ പുനരാവിഷ്കരിച്ച നോവലാണു് മലയാറ്റൂർ രാമകൃഷ്ണന്റെ ‘വേരുകൾ’.

images/Verukalbook.jpg

അതുതന്നെയാണു് അദ്ദേഹത്തിന്റെ മാസ്റ്റർപീസും. വളരെ വർഷങ്ങൾക്കു് മുൻപു് ഞാൻ വായിച്ചതാണു് ആ നോവൽ. പുസ്തകം ഒന്നുകൂടെ കാണാതെ ഓർമ്മയെ എത്ര പരിപോഷിപ്പിച്ചാലും അതിനെക്കുറിച്ചു് ഒന്നും പറയാനാവില്ല. എങ്കിലും ഒരു സംശയം. തന്റെ ജോലിയെക്കുറിച്ചു് നോവലിസ്റ്റ് ആവശ്യകതയിൽക്കവിഞ്ഞു് പ്രതിപാദനം നടത്തിയിട്ടില്ലേ? ഉണ്ടെന്നു തന്നെ ഇരിക്കട്ടെ. എന്നാലും മലയാറ്റൂർ നിത്യജീവിതത്തിൽ കാരുണ്യമുള്ള ആളായിരുന്നു. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ കൂടിയ ഒരു സമ്മേളനത്തിൽ ആരോ അദ്ദേഹത്തിന്റെ ഐ. എ. എസ്. പദവിയെക്കുറിച്ചു് പറഞ്ഞപ്പോൾ വിനയം കലർന്ന ഭാഷയിൽ മറുപടി നല്കി അദ്ദേഹം. ‘ഐ. എ. എസ്. എന്നതു് എനിക്കു് ആഹാരം കഴിക്കാനുള്ളതു് മാത്രമാണു്. അതു് മനസ്സിലാക്കാതെ എന്നെ ഐ. എ. എസ്. ഉദ്യോഗസ്ഥൻ എന്നു് മാത്രം വിളിക്കരുതു്.’ മലയാറ്റൂർ സത്യസന്ധതയോടെയാണതു് പറഞ്ഞതു്. ഈ സത്യസന്ധതയുടെ infrastructure കാരുണ്യത്തിന്റേതായിരുന്നു. ഞങ്ങൾ തമ്മിൽ വലിയ പരിചയമില്ലാതിരുന്ന കാലത്താണു് എനിക്കൊരു ആപത്തുണ്ടായതു്. അതറിഞ്ഞ മലയാറ്റൂർ ഉടനേ എന്റെ സഹായത്തിനെത്തി. അദ്ദേഹം നീട്ടിയ ആ സഹായഹസ്തത്തിൽ പിടിച്ചാണു് ഞാൻ എഴുന്നേറ്റു് നിന്നതു്. മനുഷ്യനെ സ്നേഹിച്ച ആ മഹാവ്യക്തിയുടെ ഈ സ്നേഹവായ്പിനേയും കാരുണ്യവായ്പിനേയും കുറിച്ചാണു് ശ്രീ. കെ. ശങ്കരനാരായണൻ ദേശാഭിമാനി വാരികയിൽ എഴുതിയിരിക്കുന്നതു് (അൻപുള്ള മലയാറ്റൂർ). ശങ്കരനാരായണന്റെ ലേഖനം വായനക്കരന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കു് ചെല്ലും. മലയാറ്റൂരിന്റെ സത്യസന്ധത ശങ്കരനാരായണനുമുണ്ടു്.

പലരും പലതും
images/Ricardo_Piglia.jpg
Ricardo Piglia

ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ചു് പറയുമ്പോൾ ഇവിടത്തെ ചില നിരൂപകർക്കും മാർകേസ്, ബോർഹെസ്, അസ്തുറിയാസ്, വാർഗാസ്യോസ എന്ന പേരുകളേ നാവിൽ വരൂ. പക്ഷേ, മെക്സിക്കോ, കൊളമ്പിയ, പെറു, ബലീവിയ, വെനെസൂല, ചിലി, ആർജന്റീന ഇവിടിങ്ങളിലൊക്കെ അനേകം നോവലിസ്റ്റുകൾ തങ്ങളുടെ രചനകൾ കൊണ്ടു് ലോക ജനതയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ സത്യം ഇവിടുത്തെ നിരൂപകർ അറിയുന്നില്ല. ഒരു നോവലിസ്റ്റിനെക്കുറിച്ചു് മാത്രം ഇവിടെ പറയാം. ആർജന്റീനയിലെ Ricardo Piglia കോർതസാറിനെക്കാൾ വലിയ എഴുത്തുകാരനാണു്. അദ്ദേഹത്തിന്റെ മാസ്റ്റർപീസാണു് Artificial Respiration. ഇതൊന്നുമറിയാതെ ഇവിടെയുള്ളവർ പഴഞ്ചൻ പേരുകൾ പറഞ്ഞുകൊണ്ടിരിക്കുന്നതു് പുസ്തകങ്ങൾ കിട്ടാനില്ല എന്നതു കൊണ്ടാവാം. കിട്ടിയാൽത്തന്നെ വാങ്ങുന്നതെങ്ങനെ? ഡോളറിന്റെയും പവന്റെയും നിരക്കു് ദിവസന്തോറും കൂടിക്കൊണ്ടിരിക്കുന്നു. അഞ്ചു കൊല്ലം മുൻപു് നൂറ്റമ്പതു രൂപയ്ക്കു് ഞാൻ വാങ്ങിയ ഒരു പുസ്തകത്തിന്റെ രണ്ടാമത്തെപ്പതിപ്പു് തിരുവനന്തപുരത്തെ ഒരു ബുക്ക്സ്റ്റാളിൽ ഇരിക്കുന്നതു് കണ്ടു. അതിന്റെ വില 1400 രൂപ. ഇന്നലെ ഞാൻ വാങ്ങിയ ഒരു പുസ്തകത്തിന്റെ വില 1486 രൂപ 55 പൈസയാണു്. ഇതു് തന്നെ പതിനഞ്ചു് കൊല്ലം മുൻപു് ആറണയ്ക്കു് (പത്തരചക്രം) മേടിക്കാമായിരുന്നു. പുസ്തകങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യത്തിൽ തൽപരത്വമില്ലാത്ത കേന്ദ്രസർക്കാർ ഒന്നും ചെയ്യാത്തതിൽ അത്ഭുതപ്പെടാനുമില്ല.

2. തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ നില്ക്കുകയായിരുന്നു ഞാൻ. ഒരാളെ യാത്ര അയയ്ക്കാൻ വേണ്ടിയുള്ള നിൽപു്. തെല്ലകലെ ഒരു യുവതി എന്നെ ഇടവിടാതെ നോക്കുന്നു. പെട്ടെന്നു് അവൾ എന്റെ അടുത്തെത്തി, ‘കൃഷ്ണൻ നായർ സാറല്ലേ. സാഹിത്യവാരഫലം ഞാൻ പതിവായി വായിക്കുന്നു.’ എന്നു് ചിരിച്ചു കൊണ്ടു് പറഞ്ഞു. ശരിയെന്ന മട്ടിൽ ഞാൻ തലയാട്ടി. വിമാനത്തിൽ കയറാനുള്ള സമയമായപ്പോൾ അവൾ ചുറ്റും നിന്ന ബന്ധുക്കൾക്കു് കൈകൊടുത്തു അച്ഛനെ ചുംബിച്ചു. പിന്നീടു് എന്റെ അടുത്തു് വന്നു ഹസ്തദാനത്തിനു് വേണ്ടി കൈ നീട്ടി. ഞാൻ അവളുടെ കരതലം ഗ്രഹിക്കാതെ കൈകൂപ്പി നമസ്തേ എന്നു് മാത്രം പറഞ്ഞു. അവൾ വിളറിക്കൊണ്ടു് ഞാൻ അപമാനിച്ചു എന്നു ഭാവിച്ചുകൊണ്ടു് പോയി. സ്ത്രീകൾ എത്ര പ്രായം കുറഞ്ഞവരാണെങ്കിലും അവരുടെ കരതലം പിടിച്ചു കുലുക്കരുതെന്ന പക്ഷക്കാരനാണു് ഞാൻ.

images/Walter_de_la_Mare.jpg
വാൾട്ടർ ഡി ലാമ്മർ

മാത്രമല്ല രാമണീയകം പരകോടിയിലെത്തി നില്ക്കുമ്പോൾ ആരും അതിനെ തൊട്ടു് കളങ്കപ്പെടുത്താൻ പാടില്ലെന്നും എനിക്കു് വിചാരമുണ്ടു്. എനിക്കു് വാൾട്ടർ ഡി ലാമ്മറിന്റെ കവിതകൾ ഏറെയിഷ്ടമാണു്. പക്ഷേ, അദ്ദേഹത്തിന്റെ കവിത കൈയിൽ കിട്ടിയാൽ ഞാൻ വായിക്കാൻ മടിക്കും. എന്റെ പാരായണം കവിതയെ മലിനമാക്കുമോ എന്ന സംശയം എനിക്കുണ്ടാകും.

3. റ്റോണി മോറിസൺ എന്ന നോബൽസ്സമ്മാനം നേടിയ നോവലിസ്റ്റിനെക്കുറിച്ചു് റ്റൈം വാരികയിൽ ദീർഘമായ ലേഖനം, സാമൂഹികവും പ്രദേശപരവുമായ പരിഗണനകൾ കൊണ്ടാണു് അവർക്കു് നോബൽസ്സമ്മാനം കിട്ടിയതു്. മധ്യഭാവസ്ഥതയാണു് (average) അവരുടെ നോവലുകൾക്കു്. നമ്മുടെ ഉറൂബ്, തകഴി, ഒ. വി. വിജയൻ ഇവരാണു് റ്റോണി മോറിസണെക്കാൾ വലിയ എഴുത്തുകാർ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-02-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.