
പ്രശസ്തനായ കവി ആലപ്പുഴ നിന്നു് എറണാകുളത്തേക്കു പോകുന്ന ബോട്ടിലെ യാത്രക്കാരനായിരുന്നു. ബോട്ട് തണ്ണീർമുക്കത്തു് എത്തിയപ്പോൾ കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീ അവരുടെ കുഞ്ഞുമായി അതിൽ കയറി. കുഞ്ഞു് മൂക്കള ഒലിപ്പിച്ചു കരപ്പന്റെ വേദന സഹിക്കാൻ വയ്യാതെ നിരന്തരം കരയുന്ന സത്വം. അതിനെക്കണ്ടയുടനെ എനിക്കു വെറുപ്പു് ഉണ്ടായി. പക്ഷേ, കവിക്കു് അതിനോടു വാത്സല്യവും. അദ്ദേഹം ആ കൊച്ചിനെ അമ്മയുടെ കൈയിൽ നിന്നു വാങ്ങിച്ചു ലാളിച്ചു തുടങ്ങി. ഒരു മിനിറ്റ് കഴിഞ്ഞു് അതിനെ ആ യുവതിയുടെ കൈയിൽ തിരിച്ചു കൊടുത്തു. ഒരു സെക്കൻഡിനുശേഷം വീണ്ടും വാങ്ങി. ഇങ്ങനെ കുഞ്ഞിനെ വാങ്ങിക്കലും തിരിച്ചു കൊടുക്കലും നിരന്തര പ്രക്രിയയായി. അമ്മയ്ക്കു സംശയമായി തുടങ്ങി. ശിശുവിനോടുള്ള വാത്സല്യം കൊണ്ടല്ല കവി അതിനെ വാങ്ങുന്നതും തിരിച്ചു കൊടുക്കുന്നതും എന്നു് അവൾ ഗ്രഹിച്ചു. അവൾ സീറ്റിൽ ചന്തി തിരിച്ചിരുന്നു് കായലിലേക്കു നോക്കിക്കൊണ്ടിരുന്നു. കവിയുണ്ടോ അവസാനിപ്പിക്കാൻ പോകുന്നു. അദ്ദേഹം താക്കോലുകൾ ഇട്ട വളയം പോക്കറ്റിൽ നിന്നെടുത്തു ചൂണ്ടുവിരലിൽ കടത്തി കറക്കി ‘ങ്ഹും ങ്ഹും’ എന്നു ശബ്ദം തൊണ്ടകൊണ്ടു് കേൾപ്പിച്ചുകൊണ്ടു് ശിശുവിന്റെ അടുത്തേക്കു പല തവണ പോയി. കവിയുടെ ഉപദ്രവം സഹിക്കുന്നില്ലെന്നു് മുഖഭാവം കൊണ്ടു് വ്യക്തമാക്കി അവൾ ഒന്നുകൂടെ തിരിഞ്ഞിരുന്നു. പിന്നീടു് നിരാശതയോടെ സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നു് അവളുടെ സൗന്ദര്യം സ്വന്തം കണ്ണുകൾ കൊണ്ടു് പാനം ചെയ്തു കവി.

കളികഴിഞ്ഞു്, പട്ടുടുപ്പു ധരിച്ചു്, ‘നവനീതത്തിനു നാണമണയ്ക്കും തനുലത’യുടെ മൃദുത്വത്തോടുകൂടി കുഞ്ഞു് കൈകാലുകൾ ഇളക്കി ശയിക്കുന്നതു കണ്ടാൽ അതിനെയെടുത്തു് നെഞ്ചോടണയ്ക്കാൻ ആർക്കും താൽപര്യമുണ്ടാകും. അല്ലാതെ അന്ധകാരത്തിൽ നിന്നു് അതാഗമിച്ചു. കുറെക്കാലം ഇവിടെ കഷ്ടപ്പാടുകളോടു ജീവിച്ചു. മരണമെന്ന അന്ധകാരത്തിലേക്കു പോകും എന്നാരും വിചാരിക്കില്ല. അങ്ങനെയുള്ള ശിശുവിനെ ലാളിക്കാൻ അതിന്റെ സുന്ദരിയായ അമ്മയുടെ സാന്നിദ്ധ്യം സുനിയതമായ മാനസികനിലയുള്ളവർക്കു് വേണ്ടതില്ല. ആ വിധത്തിൽ സുന്ദരമായ ഒരു ഗ്രന്ഥശിശു എന്റെ മുൻപിൽ കിടക്കുന്നു. അഴുക്കു പുരണ്ട കൈകൾ കൊണ്ടു് അതെടുക്കാൻ എന്റെ മനസ്സു് സമ്മതിക്കുന്നില്ല. ഞാൻ സോപ്പ് തേച്ചു് കൈകഴുകിക്കൊണ്ടുവരട്ടെ. ഏതു ഗ്രന്ഥശിശു? പോളണ്ടിലെ കവി ചെസ്ലോഫ് മീവോഷ് 1931 തൊട്ടു് 2001 വരെയുള്ള കാലയളവിൽ എഴുതിയ കവിതകളുടെ സമാഹാരമാണിതു്. ഒരത്യുക്തിയുമില്ല. മാലിന്യമുള്ള കൈയോടു കൂടി ഈ ഗ്രന്ഥത്തെ സ്പർശിക്കാൻ ഒരു സഹൃദയനും തോന്നുകില്ല.
യദൃച്ഛയാ ഈ ഗ്രന്ഥം തുറന്നപ്പോൾ കണ്ട വരികൾ ഇവയാണു്:
We were riding through frozen
fields in a wagon at dawn
A red wing rose in the darkness.
And suddenly a hare ran across the road
One of us pointed to it with his hand
That was long ago. Today neither of them is alive,
Nor the hare, nor the man who made the gesture,
O my lover, where are they, where are they going
The flash of a hand, streak of movement, rustle of pebbles
I ask not out of sorrow, but in wonder

കവിയും കൂട്ടുകാരും മഞ്ഞുറഞ്ഞ സ്ഥലങ്ങളിലൂടെ പ്രഭാതത്തിൽ വണ്ടിയിൽ പോകുകയായിരുന്നു. പൊടുന്നനെ ഒരു മുയൽ റോഡിലൂടെ ഓടി. ആരോ ഒരാൾ അതു ചൂണ്ടിക്കാണിച്ചു. വളരെക്കാലം മുൻപാണിതു്. ഇന്നു് മുയലുമില്ല അതു ചൂണ്ടിക്കാണിച്ച ആളുമില്ല. പ്രിയതമേ, അവർ എവിടെയാണു്? ദുഃഖം കൊണ്ടല്ല ഞാനിതു ചോദിക്കുന്നതു്. അത്ഭുതത്താലാണു് തനിക്കു 25 വയസ്സു മാത്രമുള്ള കാലത്തു് മീവോഷ് എഴുതിയ ഈ കവിതയിൽ ജീവിതത്തിന്റെ ക്ഷണികതയും സംഭവങ്ങളിലും പ്രകൃതിദൃശ്യങ്ങളിലും ഉൾക്കൊള്ളുന്ന വിസ്മയവും അടങ്ങിയിരിക്കുന്നു. ഇംഗ്ലീഷ് തർജ്ജമ വായിക്കുമ്പോഴും അതിന്റെ ലയം നമ്മളെ നിരന്തരം പിന്തുടരുന്നു. മീവോഷ് വിവരണാത്മകങ്ങളായ കവിതകൾ രചിക്കുന്ന കവിയാണു്. ഭാവാത്മകതയിൽ അദ്ദേഹം അത്രകണ്ടു മനസ്സു് ഇരുത്താറില്ല. എങ്കിലും ഈ വരികളിലെ ഭാവാത്മകത സഹൃദയൻ കണ്ടറിയുന്നു.

ഈ മാനസികനില താൽകാലികമായിരുന്നു കവിക്കു്. അദ്ദേഹം പെട്ടെന്നു ചിന്തകളെ വ്യവച്ഛേദിക്കുകയും സ്വത്വശക്തിയെയും വ്യക്തിത്വശക്തിയെയും പ്രദർശിപ്പിക്കുമാറു് കാവ്യങ്ങൾ രചിക്കുകയും ചെയ്തു. മീവോഷിന്റെ “Dedication” എന്ന കാവ്യം ഇതിനു നിദർശകമാണു്. അദ്ദേഹം അസന്ദിഗ്ദ്ധമായ ഭാഷയിൽ ചോദിക്കുന്നു.
“രാഷ്ട്രങ്ങളെയും ജനതയെയും രക്ഷിക്കാത്ത കവിത എന്തു മാതിരി കവിതയാണു്? ആധികാരിക ലോകത്തിന്റെ കള്ളങ്ങളോടുകൂടി ഒറ്റുചേരൽ നടത്തുന്നതാണതു്. മദ്യപന്മാരുടെ ഗാനമത്രേ ആ കവിത.”
ഭാരതത്തിനു് അമ്മയില്ല. അമ്മ വളർത്തിയാലേ സന്തതി നല്ല നിലയിലെത്തൂ. ഭാരതത്തിന്റെ ഇന്നത്തെ ദോഷങ്ങൾക്കെല്ലാം കാരണം അമ്മ അതിനെ വളർത്തിയില്ല എന്നതാണു്.
കവിതയെസ്സംബന്ധിച്ച ഈ പരിവർത്തനം അദ്ദേഹത്തെ പ്രതിബദ്ധസാഹിത്യത്തിന്റെ സ്തോതാവാക്കി മാറ്റി. എങ്കിലും കവിതയുടെ കലാത്മകതയെ നിന്ദിക്കാതെയാണു് അദ്ദേഹം അതിൽ വ്യാപരിച്ചതു്. അതിശക്തമായ ‘Child of Europe’ എന്ന കാവ്യത്തിലെ ചില വരികൾ വായിക്കുക:
Love no country: countries soon disappear
Love no city: cities are soon rubble.
………
Do not love people: people soon perish
Do not gaze into the pools of the past
Their corroded surface will mirror
A face different from the one you expected
ഇതിനു ശേഷമുള്ള വരികൾ ഇതിനെക്കാൾ ഊർജ്ജം പ്രസരിപ്പിക്കുന്നവയാണു്.
He who invoke history is always secure
The dead will not rise to witness against him.
You can accuse them of any deeds you like
Their reply will always be silence

ഈ വരികൾ എനിക്കു ഞെട്ടലുണ്ടാക്കി. Literary present എന്ന തത്ത്വമനുസരിച്ചു് അന്തരിച്ച സാഹിത്യകാരന്മാരുടെ കൃതികളെ വിമർശിക്കാമെങ്കിലും ചില സന്ദർഭങ്ങളിലെ അർത്ഥനകൾക്കു് അനുരൂപമായി അവരുടെ സ്വഭാവത്തിലെ ന്യൂനതകളെ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അതു ശരിയല്ല എന്നാണു് മീവോഷ് എന്നോടു പറയുന്നതു്. ഞാൻ അതംഗീകരിക്കുന്നു. അങ്ങനെ വൈയക്തികമായി എനിക്കേറെ പ്രയോജനം ചെയ്തു മീവോഷിന്റെ കവിതകൾ. എഴുന്നൂറ്റമ്പതു പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഈ ഉജ്ജ്വലകാവ്യങ്ങളെക്കുറിച്ചു് അനതിവിസ്തരമായിട്ടുപോലും എന്തെങ്കിലും പറയാൻ കഴിയുകയില്ല. പക്ഷേ, ഒരംശം ചൂണ്ടിക്കാണിക്കാൻ എനിക്കു തൽപരത്വമുണ്ടു് ഇംഗ്ലീഷിൽ erotic imagination എന്നു പറയുന്ന കാമോത്സുകമായ ഭാവനയിൽ വിഹരിക്കാൻ മീവോഷിനു കൗതുകം ഏറെയുണ്ടു്.

ഒരു വിമാനത്താവളത്തിൽ തൊണ്ണൂറു വയസ്സായ മീവോഷ് ഒരു ഗ്ലാസ് വിസ്കിയുമായി ഇരിക്കുകയാണു്. സംഭാഷണങ്ങൾ കുറച്ചുകുറച്ചായേ അദ്ദേഹത്തിന്റെ ചെവികൾ പിടിച്ചെടുക്കുന്നുള്ളൂ. അദ്ദേഹത്തിന്റെ കണ്ണുകൾ ദുർബ്ബലങ്ങളായിപ്പോയി എങ്കിലും അവയെ തൃപ്തിപ്പെടുത്താൻ സാദ്ധ്യമല്ല. മിനിസ്കേർട്ടുകളിൽ, സ്ലാക്കുകളിൽ ഞൊറിയുള്ള വസ്ത്രങ്ങളിൽ അദ്ദേഹം അവരുടെ കാലുകൾ കാണുന്നു. ഓരോന്നും വേർതിരിച്ചു് അദ്ദേഹം ഒളിഞ്ഞുനോക്കുന്നു. അവരുടെ നിതംബങ്ങളിൽ തുടകളിൽ ആ നോട്ടങ്ങൾ ചെന്നുവീഴുന്നു. വിഷയാസക്തനായ ഈ കിഴവനു് ശ്മശാനത്തിൽ പോകാനുള്ള സമയമായി. യൗവനകാലത്തെ വിനോദങ്ങളും ആഹ്ലാദങ്ങളും ഇനി അയാൾക്കു വേണ്ട. കാമോത്സുകതയാർന്ന ഭാവന കൊണ്ടു് മീവോഷ് ഈ ഭൂമിയിലെ രംഗങ്ങൾ ആവിഷ്കരിക്കുകയാണു്. ഈ ജീവികളെ (പെൺപിള്ളേരെ) അദ്ദേഹം ആഗ്രഹിക്കുന്നു എന്നല്ല ഇതിനർത്ഥം. അദ്ദേഹം എല്ലാം അഭിലഷിക്കുന്നു. അതു ഹർഷോന്മാദമായ ഐക്യത്തിന്റെ അടയാളം പോലെയാണു്. ഒരു ദിവസം കവി സ്വർഗ്ഗത്തു ചെല്ലുകയാണെങ്കിൽ ഇവിടെയുള്ളതെല്ലാം അവിടെയും വേണം അദ്ദേഹിത്തിനു്! ധിഷണാവിലാസം കവിതയിൽ കാണിക്കുന്ന കവി ഇവിടെ വൈഷയികത്വത്തിലേക്കു ചെയ്യുന്നു. മീവോഷിന്റെ കവിത ധിഷണാപരമാണു്. ധിഷണാപരങ്ങളായ കവിതകൾക്കു ദുർഗ്രഹത കാണും. പക്ഷേ, മീവോഷിന്റെ കവിതകൾക്കു ആ ദോഷമില്ല. ധിഷണയിൽ വൈഷയികത്വം കൂടി കലർത്തുന്നതു കൊണ്ടാവണം ആ സ്പഷ്ടത വരുന്നതു്. ചിലപ്പോൾ ആ കവിത അമൂർത്തമാണു്. മറ്റു ചിലപ്പോൾ മൂർത്തവും. യോസിഫ് ബ്രൊഡ്സ്കി—റഷ്യൻ കവി, നോബൽ ലോറിയിറ്റ്—പറഞ്ഞു മീവോഷിനെക്കുറിച്ചു്: One of the greatest poets of our time, perhaps the greatest. ഇതു സത്യമാണെന്നു് ഈ കാവ്യഗ്രന്ഥം വായിക്കുന്നവർ സമ്മതിക്കും (New and collected Poems, 1931–2001, Czeslaw Milosz, Allen Lane, The Penguin Press, pp. 776).
ചോദ്യം: മഹാത്മാഗാന്ധി രാഷ്ട്രപിതാവു് എന്നറിയപ്പെടുന്നു. സന്താനം മാതാവില്ലാതെ ഉണ്ടാകില്ലല്ലോ? അപ്പോൾ രാഷ്ട്രമാതാവാരു്?
ഉത്തരം: ഭാരതത്തിനു് അമ്മയില്ല. അമ്മ വളർത്തിയാലേ സന്തതി നല്ല നിലയിലെത്തൂ. ഭാരതത്തിന്റെ ഇന്നത്തെ ദോഷങ്ങൾക്കെല്ലാം കാരണം അമ്മ അതിനെ വളർത്തിയില്ല എന്നതാണു്.
ചോദ്യം: മീറ്റിങ്ങുകൾ കൊണ്ടു് വല്ല പ്രയോജനവുമുണ്ടോ?
ഉത്തരം: പ്രയോജനമുണ്ടു് കൈനിക്കര കുമാരപിള്ള എന്നോടു പറഞ്ഞു. ഗാന്ധി, ഗാന്ധി എന്നു പ്രഭാഷണത്തിൽ പത്തു തവണ പറഞ്ഞാൽ പത്തു പേരുടെ മനസ്സിൽ ആ പേരു് ചെന്നുകയറുമെന്നു്. ശബ്ദത്തിനു മാന്ത്രികശക്തിയുണ്ടു്. ഞാൻ എസ്. രാധാകൃഷ്ണന്റെ പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടു്. പുസ്തകങ്ങളിലെ ആശയങ്ങൾ ഞാൻ മറന്നു പോയിരിക്കുന്നു. പ്രഭാഷണങ്ങളിലെ ആശയങ്ങൾ ഇപ്പോഴും ഓർമ്മയുണ്ടു് ശബ്ദത്തിന്റെ ശക്തി കൊണ്ടാണതു്.
ചോദ്യം: ചങ്ങമ്പുഴ ക്കവിതയുടെ മാറ്റൊലിയായി നിങ്ങൾ വയലാർക്കവിതയെ കാണുന്നു. മാറ്റൊലിയാണെങ്കിൽ അതിനിത്ര ഭംഗി ഉണ്ടായതെങ്ങനെ?
ഉത്തരം: താങ്കൾ പേച്ചിപ്പാറ അണയിൽച്ചെന്നു് ഉറക്കെ എന്തെങ്കിലും പറയു. നിങ്ങൾ പറയുന്നതു് പ്രതിധ്വനിയായി കേൾക്കും. ആ പ്രതിധ്വനിക്കു്, മാറ്റൊലിക്കു് നിങ്ങൾ പറഞ്ഞതിനെക്കാൾ ഭംഗിയുണ്ടായിരിക്കും.
ചോദ്യം: വാരികകളിലെ ഗ്രന്ഥനിരൂപണങ്ങളെക്കുറിച്ചു് എന്തു പറയുന്നു?
ഉത്തരം: വിദഗ്ദ്ധന്മാരുടെ പുസ്തകങ്ങളെക്കുറിച്ചു് അവിദഗ്ദ്ധന്മാർ അഭിപ്രായം പറയുന്നു. ഡോക്ടർ കെ. ഭാസ്കരൻ നായർ തന്റെ ഒരു പുസ്തകവും റെവ്യുവിനു് അയയ്ക്കുമായിരുന്നില്ല പത്രാധിപർക്കു്.
ചോദ്യം: പെൻഷൻ പറ്റിയവർക്കു് സ്വസ്ഥതയുണ്ടോ?
ഉത്തരം: പെൻഷൻ പറ്റിയാൽ ശരീരം നന്നാകും. ആരോഗ്യമുണ്ടാകണമെങ്കിൽ വേഗം പെൻഷൻ വാങ്ങു.
ചോദ്യം: മദാമ്മയും കേരളത്തിലെ സ്ത്രീയും തമ്മിൽ ആന്തരികമായി എന്തെങ്കിലും വ്യത്യാസമുണ്ടോ?
ഉത്തരം: ആന്തരമായി ഒരു വ്യത്യാസവുമില്ല. ഏതു സ്ഥലത്തായാലും സ്ത്രീ സ്ത്രീ തന്നെ. പിന്നെ ബാഹ്യമായി വ്യത്യാസമുണ്ടു്. ബ്രിട്ടീഷ് കവി (സ്ത്രീ) Stevie Smith പറഞ്ഞു: The English woman is so refined she has no bosom and no behind. കേരളത്തിലെ സ്ത്രീകൾ അങ്ങനെയല്ല. രണ്ടും കൂടുതലാണെന്നേയുള്ളു.
ചോദ്യം: ഇംഗ്ലീഷ് ഉച്ചാരണം ശരിയായി മനസ്സിലാക്കണമെങ്കിൽ ഡാനിയൽ ജോൺസിന്റെ ഡിക്‍ഷനറിയല്ലേ നല്ലതു്?
ഉത്തരം: ആ നിഘണ്ടുവിന്റെ കാലം കഴിഞ്ഞു. ‘Oxford Dictionary of Pronuciation for Current English’ എന്ന നിഘണ്ടു നോക്കു. വില രൂപ 1,275.00.
ചോദ്യം: പബ്ളിസിറ്റിയെ ആക്ഷേപിക്കുന്ന നിങ്ങൾക്കു് സമഗ്ര സംഭാവനയ്ക്കു് സാഹിത്യ അക്കാഡമി സമ്മാനം നല്കിയപ്പോൾ ജനക്കൂട്ടത്തിൽ വച്ചു് അതു സ്വീകരിച്ചു് പബ്ളിസിറ്റി നടത്തുകയായിരുന്നില്ലേ?
ഉത്തരം: വീട്ടിൽ ആ സമ്മാനം കൊണ്ടു തന്നാൽ മതി എന്നാണു് ഞാൻ പറഞ്ഞതു്. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എം. ടി. വാസുദേവൻനായർ അതു പോരെന്നു് നിശ്ചയിച്ചതു കൊണ്ടാണു് ഞാൻ പബ്ളിക് ഫങ്ഷനു് സമ്മതിച്ചതു് പിന്നെ ജനക്കൂട്ടം എം. ടി. പ്രസംഗിക്കുന്നിടത്തൊക്കെ ബഹുജനം കൂടും എന്നെക്കരുതിയല്ല ആളുകൾ അത്രയേറെ വന്നെത്തിയതു് എം. ടി.യെ കാണാനും അദ്ദേഹം പറയുന്നതു കേൾക്കാനുമാണു് അവരെത്തിയതു് എന്റെ അഭിവന്ദ്യ സുഹൃത്തു് ഏഴാച്ചേരി രാമചന്ദ്രന്റെ പ്രയത്നം കൊണ്ടും സെക്രട്ടേറിയറ്റിലെ ജീവനക്കാർ മീറ്റിങ്ങിനു് എത്തി. Sincerity വളരെക്കൂടുതലാണു് ഏഴാച്ചേരിക്കു്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 46-ആം പുറം നോക്കുക “ഡബ്ലു. ബി. യേറ്റ്സ് ” എന്നു കാണാം. “W” എന്നതു് ഡബ്ൾയൂ എന്നാണു് ഉച്ചരിക്കേണ്ടതു്. കുറ്റം പറയാനില്ല. ഒരു ഇംഗ്ലീഷ് പ്രെഫസർ മേലാറ്റൂർ രാധാകൃഷ്ണനെപ്പോലെ ഡബ്ൾയൂ എന്നാണു് ഉച്ചരിക്കേണ്ടതു് കുറ്റം പറയാനില്ല. ഒരു ഇംഗ്ലീഷ് പ്രെഫസർ മേലാറ്റൂർ രാധാകൃഷ്ണനെപ്പോലെ ഡബ്ലിയൂ എന്നു പറയുന്നതു് ഞാൻ ഒരുതവണയല്ല കേട്ടതു്.
പുസ്തകങ്ങളിലെ ആശയങ്ങൾ ഞാൻ മറന്നു പോയിരിക്കുന്നു. പ്രഭാഷണങ്ങളിലെ ആശയങ്ങൾ ഇപ്പോഴും ഓർമ്മയുണ്ടു്. ശബ്ദത്തിന്റെ ശക്തി കൊണ്ടാണതു്.
‘ജപ്പാനിലുള്ളവർ അറുപതു വയസ്സാകുമ്പോൾ ‘ഹരകിറി’ (കത്തികൊണ്ടു് വയറു കീറി ആത്മഹത്യ ചെയ്യൽ) നിർവ്വഹിക്കുന്നതു പോലെ ഇവിടെ ആ പ്രവൃത്തി പ്രചാരത്തിൽ വന്നിട്ടില്ല എന്നതു് വിചിത്രം തന്നെ. പക്ഷേ, പ്രകൃതി നിങ്ങളുടെ പല്ലുകൾ ഇളക്കിയെടുക്കുന്നുണ്ടു്. തലമുടി പിച്ചിച്ചീന്തിയെടുക്കുന്നു. കാഴ്ചയെ മോഷ്ടിക്കുന്നു. വിരൂപമായ മുഖാവരണത്തിനു സദൃശമായ രീതിയിൽ നിങ്ങളുടെ മുഖത്തെ വക്രിപ്പിക്കുന്നു. പ്രകൃതി നിങ്ങൾക്കു ചുറ്റും അത്ഭുതജനകമായ സുന്ദരരൂപങ്ങളെ സൃഷ്ടിച്ചു് നിങ്ങളുടെ ദയനീയാവസ്ഥയെ കൂടുതൽ ദയനീയമാക്കുന്നു.’ ഏതാണ്ട് ഇമ്മട്ടിൽ എമേഴ്സൺ പറഞ്ഞിട്ടുണ്ടു്. നമ്മുടെ ചെറുകഥാ സാഹിത്യത്തിനും ഇതു ചേരും. ചെറുകഥയുടെ പല്ലുകൾ അടിച്ചു കൊഴിക്കുന്നു രചയിതാക്കൾ. തലമുടി പറിച്ചെടുത്തു കഷണ്ടിയാക്കുന്നു തലയോടിനെ. കാഴ്ചയില്ലാതാക്കുന്നു. മുഖത്തിനു വൈരൂപ്യം നല്കുന്നു. എന്നാൽ മറ്റു സുന്ദരരൂപങ്ങൾ സൃഷ്ടിക്കുന്നുമില്ല. ഇങ്ങനെ പ്രവർത്തിക്കുന്നവരിൽ ഉൾപ്പെടുന്നു ടി. എൻ. പ്രകാശ് അദ്ദേഹത്തിന്റെ ‘താപം’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച എനിക്കു് ഇങ്ങനെയൊക്കെ എഴുതാനാണു് തോന്നിയതു്.
ചെയ്യുന്നതെന്തും ‘ഗ്രെയ്സ്ഫുൾ’ ആയി ചെയ്യണം എന്നു് മലയാളനാടു് പത്രാധിപർ എസ്. കെ. നായർ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടു്. അദ്ദേഹത്തിന്റെ ബന്ധുവായ കാഷ്യു എക്സ്പോർട്ടർ ജനാർദ്ദനൻ പിള്ള നല്കിയ ഉപദേശമാണു് ഇതു്. ഒരാൾ ആയിരം രൂപ കടം ചോദിച്ചെന്നിരിക്കട്ടെ. ഉണ്ടെങ്കിൽ അപ്പോൾത്തന്നെ അതു കൊടുക്കണം. അല്ലാതെ അടുത്തയാഴ്ചയാകട്ടെ, രണ്ടാഴ്ച കഴിയട്ടെ എന്നു പറയരുതു്. ബന്ധുവിന്റെ ഈ ഉപദേശം അനുസരിച്ചു പ്രവർത്തിച്ചിരുന്നു എസ്. കെ. നായർ. ഞാൻ പലപ്പോഴും അദ്ദേഹത്തോടു രൂപ ചോദിച്ചിട്ടുണ്ടു്. ഒരു സന്ദർഭത്തിൽപ്പോലും ‘ഇല്ല’ എന്നു പറഞ്ഞിട്ടില്ല. ഒരു ദിവസം എനിക്കു് അത്യാവശ്യമായി രണ്ടായിരം രൂപ വേണം. ഞാൻ ആവശ്യകത കാണിച്ചു് എസ്. കെ.യ്ക്കു് കത്തെഴുതി ഒരകന്ന ബന്ധുവിനെ ഏല്പിച്ചു. എസ്.കെയുടെ വീട്ടിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്തു. ശ്രീനാരായണ കോളേജ് ബസ് സ്റ്റോപ്പിൽ ഇറങ്ങണം. പാളം മുറിച്ചു കടന്നാൽ ഒരു ചെറിയ ലേയ്നുണ്ടു്. അതിലൂടെ മൂന്നു ഫർലോങ് പോകണം. ആരോടു ചോദിച്ചാലും അദ്ദേഹത്തിന്റെ വീടു് കാണിച്ചു തരും ‘ശരി’യെന്നു പറഞ്ഞു് ബന്ധുപോയി രാത്രി പത്തു മണിയോടു് അടുപ്പിച്ചു് അയാൾ തിരിച്ചെത്തി “രൂപ കിട്ടിയോ?” എന്നു് എന്റെ ഉത്കണ്ഠ കലർന്ന ചോദ്യം “പറയാം” എന്നു് അയാളുടെ മറുപടി എന്നിട്ടു് യാത്രയുടെ വൈഷമ്യങ്ങൾ—ഒരു മണിക്കൂർ നേരം ബസ് കേടായി കിടന്നതു് ഇവയൊക്കെ വർണ്ണിച്ചു തുടങ്ങി ഞാൻ എസ്. കെ.യുടെ പാർപ്പിടം പറഞ്ഞു കൊടുത്തതു് അയാൾ മറന്നു. തീവണ്ടിയാപ്പീസിനടുത്തു ഇറങ്ങി പലരോടും വീടു് എവിടെയെന്നു് അന്വേഷിച്ചതു് ഇവയൊക്കെ വർണ്ണിച്ചു. “ആട്ടെ രൂപ കിട്ടിയോ?” എന്നു് എന്റെ ക്ഷമ കെട്ട ചോദ്യം “വരട്ടെ പറയാം” എന്ന മറുപടി “ഒരു വിധത്തിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഗെയ്റ്റിൽ ഒരു ഗുർഖ നില്ക്കുന്നു. അയാൾ എന്നെ അകത്തേയ്ക്കു കടത്തി വിട്ടില്ല” എന്റെ കോപം മൂർദ്ധന്യാവസ്ഥയിലെത്തി. ഞാൻ അലറി “രൂപ കിട്ടിയോടാ, അതു പറ” അപ്പോൾ മറുപടിയുണ്ടായി. “അദ്ദേഹം മദ്രാസിൽ പോയി ഒരാഴ്ച കഴിഞ്ഞേ എത്തൂ.”

ഫർസാന എന്ന പെൺകുട്ടി സുന്ദരി. അവളോടു ഹർഷ എന്ന പെൺകുട്ടിക്കു് ലെസ്ബിയൻ ലൗവിനോടു അടുത്ത സ്നേഹം. റ്റീച്ചേഴ്സിനും അതേ വികാരം. ഈ അറു പഴഞ്ചൻ വിഷയം സ്പഷ്ടമായി പ്രതിപാദിച്ചതിനു ശേഷം എമേഴ്സന്റെ പ്രകൃതിയെപ്പോലെ ക്രൂരത കാണിച്ചും എന്റെ ബന്ധുവിനെപ്പോലെ അവസാനത്തിൽ കുടമിട്ടു് ഉടച്ചും വായനക്കാരെ കഷ്ടത്തിലാക്കുന്നു പ്രകാശ്. പാകിസ്ഥാൻ നമ്മുടെ ദേശത്തിന്റെ അതിരുകളെ ലംഘിക്കാൻ ശ്രമിക്കുന്നതു പോലെ പ്രകാശ് സാഹിത്യത്തിന്റെ അതിർത്തിയെ ലംഘിച്ചു് ദുർഗ്രഹതയിൽ അഭിരമിക്കുന്നു. അതിനാൽ ഹൃദയസംവാദമുണ്ടാകുന്നില്ല. വിഷയത്തിന്റെ ആന്റി ഡിലൂവ്യൻ സ്ഥിതിയും പര്യവസാനത്തിന്റെ ദുർഗ്രഹതയും കൊണ്ടു് ഇതിന്റെ പാരായണം ക്ലേശപ്രദമായി ഭവിക്കുന്നു വായനക്കാരനായ എനിക്കു്.
ടോൾസ്റ്റോയി, ചെക്കോവ്, മോപസാങ് ഇവരുടെ കഥകൾ നോക്കുക. ഒരു വാക്യം പോലും മനസ്സിലാകാതിരിക്കില്ല. ലളിതമായി, സങ്കീർണ്ണതയില്ലാതെ എഴുതി നോക്കൂ. വജ്രം കൊണ്ടു് കണ്ണാടിയിൽ എഴുതിയതു പോലെയിരിക്കും.
മകളെ അമ്മയോടു മാനസികമായി ബന്ധിപ്പിച്ചതു് അമ്മയുടെ നീണ്ടുചുരുണ്ട തലമുടിയാണു്. തലമുടി കഴുകി ഏറിയകൂറും ഉണങ്ങിക്കഴിയുമ്പോൾ അമ്മയെ മകൾ ആടുന്ന കസേരയിലിരുത്തി ചീപ്പു് കൊണ്ടു് ആ പ്രവാഹത്തെ കോതിയൊതുക്കും. മാംസവും രക്തവുമാണു് അവരെ യോജിപ്പിക്കുന്നതു്. അതുപോലെ അമ്മയുടെ തലമുടിയും. മകൾ അതു ചീകും, പിന്നും, കൂട്ടിവയ്ക്കും, പരീക്ഷണങ്ങൾ നടത്തും. മാന്യയെപ്പോലെ അമ്മ ജീവിച്ചു്. മരിച്ചു മരണത്തിനു ശേഷം വെള്ളത്തലയണയിൽ വിടർത്തിയിട്ട തലമുടിയോടുകൂടി അമ്മ കിടന്നതു മകളുടെ മായാത്ത ഓർമ്മയാണു്. അങ്ങനെയിരിക്കെ അറുപതു വയസ്സായ ഒരു പദയാത്രക്കാരൻ ഇരുപതു വയസ്സുള്ള ഒരു യുവതിയുമായി അവിടെയെത്തി. അവളുടെ സമൃദ്ധമായ തലമുടി അമ്മ നഷ്ടപ്പെട്ട മകളെ വല്ലാതെ ആകർഷിച്ചു. തന്റെ തലമുടിയെക്കാൾ അമ്മയുടെ തലമുടിയെക്കാൾ അവളുടേതു നന്നു്. അവർ രണ്ടുപേരും അച്ഛനും മോളും കൂടി നടത്തുന്ന ഭക്ഷണശാലയിൽ വന്നിരുന്നു് വേണ്ടുവോളം കുടിക്കും. ഒരു ദിവസം മഞ്ഞുറഞ്ഞ ദിനത്തിൽ പദയാത്രക്കാരൻ അവളുടെ അടുത്തെത്തി. പേനാക്കത്തിയോ കത്തിരിയോ വേണമെന്നു് പറഞ്ഞു. സംശയത്തോടെയാണെങ്കിലും അവൾ അയാൾക്കു തയ്യൽക്കാരൻ ഉപയോഗിക്കുന്ന കത്തിരി കൊടുത്തു. അവൾ നോക്കിയപ്പോൾ അയാൾ കത്തിരിയോടെ ഒരു സ്ത്രീയുടെ അടുത്തു് കുനിഞ്ഞിരിക്കുന്നതു കണ്ടു. ‘പാടില്ല, പാടില്ല’ എന്നു ഉറക്കെപ്പറഞ്ഞുകൊണ്ടു് അവൾ അയാളുടെ അടുത്തേക്കു് ഓടിച്ചെന്നു. തെറ്റിദ്ധാരണയായിരുന്നു അവളുടേതു്. ഉറഞ്ഞ മഞ്ഞിൽ പെട്ടുപോയ തലമുടി മുറിച്ചെടുത്തു ചെറുപ്പക്കാരിയെ രക്ഷിക്കാനായിരുന്നു അയാളുടെ ശ്രമം. അവൾ കത്തിരി അയാളുടെ കൈയിൽ നിന്നു് പിടിച്ചു വാങ്ങിച്ചു് രണ്ടറ്റങ്ങളും ഒന്നാക്കി മഞ്ഞു് മുകളിലേക്കു ഉയർത്തി അതുകൊണ്ടു്. അവൾ ചെറുപ്പക്കാരിയെ രക്ഷിച്ചു അങ്ങനെ. അവൾ യുവതിയെ കൂട്ടിക്കൊണ്ടു പോയി ചൂടു വെള്ളത്തിൽ കുളിപ്പിച്ചു. കെട്ടുവീണ തലമുടി ചീകി ശരിപ്പെടുത്തി. അതുണങ്ങുന്നതുവരെ അവൾ കോതി. തിളക്കമാർന്ന ആ തലമുടി അരക്കെട്ടുവരെ പ്രവഹിച്ചു. അവളുടെ തുടകൾ അമ്മയില്ലാത്ത ആ സ്ത്രീയുടെ നിതംബപ്രദേശത്തെ സ്വാഗതം ചെയ്തു. അവളുടെ ചുണ്ടുകൾ യുവതിയുടെ മുലക്കണ്ണുകളെ സ്പർശിച്ചു. ആ മദോന്മത്തതയിൽ പദയാത്രക്കാരനും അച്ഛനും തെല്ലകലെ നില്ക്കുന്നതു് അവർ കാര്യമാക്കിയില്ല. മനസ്സിലാക്കാതെ നോട്ടത്തോടുകൂടി ആ പുരുഷന്മാർ ഭക്ഷണശാലയുടെ അകത്തേക്കു പോയി. സ്ത്രീത്വം പങ്കുവയ്ക്കുന്ന അവരെ അതിനു വിട്ടുകൊണ്ടു്.

ഇതു് ഒരു ഐറിഷ് കഥയുടെ ചുരുക്കമാണു്—Bryan MacMahon എഴുതിയ A woman’s Hair എന്ന ചെറുകഥയുടെ സംഗ്രഹം. മാതൃരൂപം എന്ന ജന്മവാസനയെ പ്രകാശിപ്പിക്കുന്നു ഇതു്. അമ്മയുടെ തലമുടി മകളെ അവരുമായി കൂട്ടിയിണക്കി. അമ്മ മരിച്ചപ്പോൾ വേറൊരു സ്ത്രീയുടെ മനോഹരമായ തലമുടിയുടെ ദർശനം പൂർവ്വകാല സ്മരണകളെ ഉദ്ദീപിപ്പിക്കുകയും മാതൃസ്നേഹം എന്ന ജന്മവാസനയ്ക്കു ജ്വലനമുണ്ടാകുകയും ചെയ്യുന്നു. മുല കടിക്കുന്നതു സെക്സല്ല. മാതൃത്വം എന്ന ജന്മവാസനയാലാണു്. ഈ കഥ സഹൃദയനെ രസിപ്പിക്കുന്നതു് എന്തുകൊണ്ടാണു്? സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം പ്രാധാന്യമാർജ്ജിച്ചതു് മാതൃത്വമാണു് എന്ന ആശയത്തിൽ വികാരവും വേദനങ്ങളും കലർത്തി അതിനെ കഥാകാരി ബിംബമാക്കിയിരിക്കുന്നു. സാഹിത്യം ശൂഷ്കമായ ആശയനിവേദനമല്ല നടത്തുന്നതു്. ബിംബങ്ങളില്ലാത്ത രചന സാഹിത്യമേയല്ല. അഷിത ഭാഷാപോഷിണിയിൽ എഴുതിയ ‘പകരം ഒരാൾ’, എന്ന കഥ ദൗർഭാഗ്യം കൊണ്ടു് സാഹിത്യമെന്ന വിഭാഗത്തിൽ പെടുന്നില്ല. സന്ദിഗ്ദ്ധാർത്ഥതയോടെ ചില വാക്യങ്ങൾ ശ്രീമതി എഴുതി വയ്ക്കുന്നു എന്നേ പറയാനുള്ളു. പ്രതിപാദിക്കാനുള്ളതു് വ്യക്തമായി പ്രതിപാദിച്ചാൽ അതു സാഹിത്യമല്ലാതാവും എന്നു നമ്മുടെ ചില എഴുത്തുകാർക്കു വിചാരമുണ്ടു്. അവരുടെ കൂട്ടത്തിലാണു് അഷിത. ടോൾസ്റ്റോയി, ചെക്കോവ്, മോപസാങ് ഇവരുടെ കഥകൾ നോക്കുക. ഒരു വാക്യം പോലും മനസ്സിലാകാതിരിക്കില്ല. ലളിതമായി, സങ്കീർണ്ണതയില്ലാതെ എഴുതി നോക്കൂ. വജ്രം കൊണ്ടു് കണ്ണാടിയിൽ എഴുതിയതു പോലെയിരിക്കും. തകഴിയും കൂട്ടുകാരും എഴുതിയതിന്റെ ക്വാളിറ്റി എന്തുമാകട്ടെ. അഷിതയെപ്പോലെ disgusting ആയി അവരൊന്നും രചന നടത്തിയിട്ടില്ല. മനസ്സിന്റെ ത്രിഭുജ കാചത്തിലൂടെ റിയാലിറ്റി കടക്കുമ്പോൾ ഉണ്ടാകുന്നതാണു് സ്റ്റൈലെന്നു് ഒരു സോവിയറ്റ് കഥാകാരൻ പറഞ്ഞതു് എനിക്കു ഓർമ്മയിലെത്തുന്നു. അഷിതയ്ക്കു മനസ്സും ഇല്ല. അതു ത്രിഭുജകാചവുമല്ല. അതുകൊണ്ടാണു് നിത്യചൈതന്യയതി കുഞ്ഞുങ്ങൾക്കു വേണ്ടി തനിക്കൊന്നും എഴുതാൻ കഴിഞ്ഞില്ല എന്നു് പശ്ചാത്താപത്തോടെ പറഞ്ഞപ്പോൾ ‘അതിനു താനുണ്ടു്’ എന്നു് അഷിത അദ്ദേഹത്തെ അറിയിച്ചതു്. അനന്തവിസ്തൃതമായ സാഹിത്യസമുദ്രത്തിലെ ഒരു കൊച്ചുനീർപ്പോളയാകാൻ പോലും അഷിതയ്ക്കു യോഗ്യതയില്ല. ശ്രീമതിക്കു സദൃശരായി കേരളത്തിൽ പല എഴുത്തുകാരികളുമുണ്ടു്. അവരുടെ അഹങ്കാര ജല്പനങ്ങൾ അസഹനീയങ്ങളത്രേ.

പാലോട്ടു് ഒരു സ്ഥാപനത്തിന്റെ വാർഷികാഘോഷത്തിൽ പങ്കുകൊള്ളാൻ ഞങ്ങൾ പോയി. സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കണം. പ്രസംഗിക്കണം. ഞങ്ങളുടെ കൂട്ടത്തിൽ പ്രായംകൂടിയ കാർത്തികേയൻ (പൊതുജനം പത്രാധിപർ) അധ്യക്ഷൻ, പ്രഭാഷകരായി ജഗദി വേലായുധൻ നായർ, ഞാൻ. പിന്നെ ഒരാളും കൂടിയുണ്ടു്. ആരെന്നു് ഓർമ്മയില്ല. മീറ്റിങ് കഴിഞ്ഞു. കാപ്പികുടിക്കാൻ സംഘാടകർ ക്ഷണിച്ചു. വല്ലാത്ത വിശപ്പു്. പക്ഷേ, മരച്ചീനിപ്പിട്ടു മാത്രമേ കഴിക്കാനുള്ളു. ഞാൻ അതു തിന്നുകയില്ല. എങ്കിലും ഗതികെട്ടാൽ പുലി പുല്ലും തിന്നുമല്ലോ. അതുകൊണ്ടു് വിശപ്പു് തീരുന്നതു വരെ ആ പരുക്കൻ സാധനം ഉള്ളിലാക്കി. ചായയോ, കാപ്പിയോ, ഓടവെള്ളമോ എന്നു മനസ്സിലാക്കാൻ കഴിയാത്ത ഒരു തരം ഒട്ടുന്ന ദ്രാവകം വൃത്തികെട്ട ഗ്ലാസ്സിൽ കൊണ്ടു വച്ചു. മരച്ചീനിപ്പിട്ടു് തൊണ്ടയിലിരിക്കുന്നതുകൊണ്ടു് അതെടുത്തു കുടിച്ചു. കാപ്പികുടി കഴിഞ്ഞു് യാത്ര തിരിച്ചു തിരുവനന്തപുരത്തേക്കു്. എനിക്കു ഓക്കാനമുണ്ടായി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ‘കാറൊന്നു നിറുത്തണേ’ എന്നു ഞാൻ നിലവിളിച്ചു. കാർ നിന്നു. ‘ഓ’ എന്നു ശബ്ദമുണ്ടാക്കികൊണ്ടു് ഞാൻ ഛർദ്ദിച്ചു റോഡിലേക്കു്. “നിങ്ങൾക്കു് ഇതൊന്നും ശീലമില്ല. ഞാൻ തിരുവനന്തപുരത്തു് എത്തുന്നതു വരെ ഛർദ്ദിക്കില്ല” എന്നു ജഗദി വേലായുധൻ നായർ പറഞ്ഞു. പക്ഷേ, കാർ നെടുമങ്ങാട്ടു് എത്തിയപ്പോൾ അദ്ദേഹം ‘ബ്രേക്ക് പിടിക്കണേ’ എന്നു വിളിച്ചു. പിടിച്ചു ഘോരാട്ടഹാസത്തോടുകൂടി അദ്ദേഹം ഛർദ്ദിച്ചു. അവശനായി കാറിൽ ചാഞ്ഞു കിടന്നു. അര ഫർലോങ് കൂടി കാറ് പോയപ്പോൾ ഞാൻ പേരു മറന്നു പോയ ആളും പിട്ടും ദ്രാവകവും വായു് വഴി പുറത്താക്കി. പൊതുജനം കാർത്തികേയൻ ഈ പരാക്രമമെല്ലാം കണ്ടു പറഞ്ഞു: “നിങ്ങൾ സമുദായത്തിലെ’ എലീറ്റ് വിഭാഗത്തിൽ പെടുന്നവരാണു്. മരച്ചീനിപ്പിട്ടും മറ്റും കഴിച്ചിട്ടില്ല. ഞാൻ പ്രോലിറ്റേറിയനാണു്. ഇതും ഇതിനപ്പുറവും ഞാൻ കഴിക്കും. എനിക്കൊന്നും വരില്ല. നോക്കിക്കോളു.” കാറ് സ്പീഡിൽ പോകുകയാണു്. “ഭാഗ്യം കൊണ്ടു് ഞാനതു കഴിച്ചില്ല” എന്നു ഡ്രൈവർ പറഞ്ഞു. കാറ് പേരൂർക്കട എന്ന സ്ഥലത്തെത്തി. പൊടുന്നനെ ആക്രോശം: “ബ്രേക്ക് പിടിക്കണേ” കാർത്തികേയനാണു്, പ്രോലിറ്റേറിയനാണു് അങ്ങനെ ആക്രോശിച്ചതു്. കാർ സഡൻ ബ്രെയ്ക്കിട്ടു നിറുത്തി ഡ്രൈവർ. കാർത്തികേയൻ ഡോർ തുറക്കാതെ ഷട്ടർ ഇടാത്ത ഭാഗം വഴി ഘോരഘോരമായി ഛർദ്ദിച്ചു. ഞാൻ വീട്ടിലെത്തി. കാർമിനേറ്റീവ് മിക്‍സ്ചർ വാങ്ങി വച്ചിട്ടുണ്ടു്. അതെടുത്തു ഡബ്ൾ ഡോസ് അടിച്ചു. ഒന്നാന്തരം മരുന്നാണു് അതു്. മീറ്റിങ്ങിനു പോകുന്നവർക്കു ഇതു വാങ്ങി വയ്ക്കാം. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ നോർമൽ കണ്ടിഷനിലായി. കാർത്തികേയനെയും ജഗദി വേലായുധൻ നായരെയും റ്റെലിഫോണിൽ വിളിച്ചു ഞാൻ. ഫോണിന്റെ ബല്ലടിക്കുന്ന ശബ്ദം മാത്രമേയുള്ളു. മനുഷ്യശബ്ദമില്ല. അവർ രണ്ടുപേരും ആശുപത്രിയിൽ പോയിരിക്കുമെന്നു് ഞാൻ വിചാരിച്ചു.
അന്നു ഞാൻ പ്രസംഗത്തിനു പോക്കു നിറുത്തിയതാണു്. പിന്നീടു് ഇതുവരെ ഒരു മീറ്റിങ്ങിനും പോയിട്ടില്ല.