സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-07-12-ൽ പ്രസിദ്ധീകരിച്ചതു്)

പി. കേശവദേവ് ആത്മകഥ എഴുതിക്കൊണ്ടിരുന്ന കാലം. അദ്ദേഹം ഒരിക്കൽ എന്നോടു ചോദിച്ചു—“Revolt എന്ന വാക്കു് എങ്ങനെ തർജ്ജമ ചെയ്യാം?” “വിപ്ലവം, ലഹള, കലഹം എന്നൊക്കെയാവാം” എന്നു എന്റെ മറുപടി. “ഛേ അതൊന്നും പോര. എന്റെ ആശയം convey ചെയ്യുന്നില്ല ആ വാക്കുകൾ. ആട്ടെ, ഞാൻ ആലോചിക്കാം” എന്നു കേശവദേവ് പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞു് അദ്ദേഹം കിട്ടിപ്പോയി വാക്കു്, എതിർപ്പു്. എന്റെ കഥ ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണു്. എതിർപ്പു് എന്നായിരിക്കാം അതിന്റെ പേരു്” എന്നു് ഉത്സാഹത്തോടെ അറിയിച്ചു ഞാൻ പിന്നീടൊന്നും മിണ്ടിയില്ല.

ന്യൂനപക്ഷം മറ്റുള്ളവരെ ഉപദ്രവിക്കുന്നതാണു് കേരളത്തിന്റെ സവിശേഷത സാഹിത്യരചന നിസ്സംഗമായ പ്രക്രിയയാണല്ലോ. അവിടെയും ന്യൂനപക്ഷം ആക്രമണം നടത്തി വിപ്ലവമുണ്ടാക്കുന്നു.

“വീടുവച്ചു. അതിന്റെ പേരു് എന്താവണം? എനിക്കു പെൺകുഞ്ഞു് ഉണ്ടായിരിക്കുന്നു. അതിനു ഇടാൻ ഒരു പേരു പറഞ്ഞു തരൂ” എന്നു പലരും നമ്മോടു് ആവശ്യപ്പെടും. നമ്മൾ തലപുകഞ്ഞു് ആലോചിച്ചു് പേരു കണ്ടുപിടിച്ചു് പറഞ്ഞുകൊടുക്കുന്നു. പക്ഷേ, ആവശ്യപ്പെട്ടയാൾ നമ്മൾ പറയുന്ന പേരു സ്വീകരിക്കില്ല. അതു പോലെ ചലചിത്രസംവിധായകർക്കു് വൃത്തികെട്ട പണിയുണ്ടു്. നമ്മെക്കണ്ടാലുടൻ “ഒരു കഥ വേണം ചലച്ചിത്രമാക്കാൻ. കഥ ഏതെന്നു് അറിയിക്കൂ” എന്നു പറയും. നമ്മൾ ആ നിമിഷം തൊട്ടു കഥ അന്വേഷിക്കും ഒരാഴ്ചത്തെ പ്രയത്നം. കഥയേതെന്നു് സംവിധായകനെ റ്റെലിഫോണിൽ വിളിച്ചറിയിക്കുന്നു. വല്ല ഫലവുമുണ്ടോ? ഇന്നുവരെ ഞാൻ പറഞ്ഞ ഒരു കഥയും ചലച്ചിത്രമാക്കിയിട്ടില്ല സംവിധായകർ. അതിനാൽ കുഞ്ഞു്, കെട്ടിടം ഇവയ്ക്കു പേരുകൾ പറഞ്ഞുകൊടുക്കരുതു്. തർജ്ജമയും പറയരുതെന്നു് കേശവദേവ് ഗ്രഹിപ്പിച്ചു തന്നു. നമ്മുടെ ഊർജ്ജവും സമയവും എന്തിനു് പാഴാക്കിക്കളയണം?

images/Cartoonist_Kutty.jpg
ശങ്കരൻകുട്ടി

കേശവദേവ് എതിർപ്പു് തത്ത്വചിന്തയായി അംഗീകരിച്ച ആളാണു്. ആത്മകഥയിലാകെ എതിർപ്പു് കാണാം. നോവലുകളിലും ചെറുകഥകളിലും പ്രധാനവിഷയം എതിർപ്പുതന്നെ. ‘ഓടയിൽ നിന്നു്’ എന്ന കൊച്ചു നോവലിന്റെ ആരംഭത്തിൽ പപ്പു എതിർപ്പു് പ്രകടിപ്പിക്കുന്നു. വ്യക്തികളോടു് എതിർപ്പു്. അധികാരമുള്ള ഉദ്യോഗസ്ഥനോടു എതിർപ്പു്. കുറെക്കാലം ആകാശവാണിയിൽ അദ്ദേഹം ഉദ്യോഗസ്ഥനായിരുന്നല്ലോ. അവിടത്തെ ഡയറക്‍ടറോടു് എതിർപ്പു് കാണിച്ചു് അദ്ദേഹത്തിന്റെ മുറിയിൽ ഓടിച്ചെന്നു ഹാഫ് ഡോർ ബലമായി തുറന്നു് അല്പനേരം അദ്ദേഹത്തെ തുറിച്ചുനോക്കിക്കൊണ്ടു നിന്നതു് ഞാൻ കണ്ടതാണു്. പ്രസംഗിക്കാൻ പോകുമ്പോൾ സദസ്സിനോടു് എതിർപ്പു കാണിക്കും. ശ്രീനാരായണ കോളേജിൽ (കൊല്ലം) അദ്ദേഹവും കാർട്ടൂണിസ്റ്റ് ശങ്കരൻകുട്ടി യും ഞാനും ഒരിക്കൽ പോയി. എന്നെയും ശങ്കരൻകുട്ടിയെയും കുട്ടികൾ പ്രോത്സാഹിപ്പിച്ചതേയുള്ളു. കേശവദേവ് എഴുന്നേറ്റയുടൻ അവർ കൂവി. പകരമായി ദേവ് മൈക്കിന്റെ മുൻപിൽ ചെന്നുനിന്നു് പത്തു മിനിറ്റോളം കൂവി. ‘ഓടയിൽ നിന്നു് എന്ന നോവലിലെ കഥാപാത്രമായ പപ്പു വിദ്യാലയത്തോടു് എതിർപ്പു കാണിച്ചതുപോലെ ദേവും പള്ളിക്കൂടത്തോടു് എതിർപ്പു കാണിച്ചിരിക്കണം. ഞാൻ വിചാരിക്കാറുണ്ടു് ദേവ് ആനപ്പുറത്തു കയറിയെന്നു കരുതൂ. അദ്ദേഹം ആനയുടെ ചന്തിയിൽ നോക്കത്തക്കവണ്ണം തിരിഞ്ഞേ ഇരിക്കു. ആനക്കാരൻ ഇരിക്കുന്നതുപോലെ മുൻവശത്തേക്കു നോക്കിക്കൊണ്ടിരുന്നാൽ എതിർപ്പാകുമോ? ദേവിനെപ്പോലെ അനിയതത്വമുള്ള എതിർപ്പു് ഏതിനോടും കാണിച്ച ഒരു ജാപ്പനീസ് കവിയുണ്ടായിരുന്നു. അദ്ദേഹം കുതിരപ്പുറത്തു കയറിയാൽ ആ മൃഗത്തിന്റെ ചന്തിയിൽ നോക്കത്തക്കവിധത്തിൽ തിരിഞ്ഞേയിരിക്കു. എതിർക്കുന്നതാണു് ജീവിതമെന്നു് കരുതിയ ആ കവി ഇപ്പോഴുമുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ.

കമ്യൂവിനു് എതിർപ്പാകാമെങ്കിൽ കേശവദേവിനു് എതിർപ്പായിക്കൂടേ എന്നു് പ്രഫെസർ ജി. എൻ. പണിക്കർ ചോദിച്ചേക്കും. രണ്ടും വിഭിന്നങ്ങളത്രേ എന്നാണു് എനിക്കു പറയാനുള്ളതു്. ജീവിതത്തിലെ പൊരുത്തക്കേടു് (absurd) കണ്ടു് അതിനെ വെല്ലുവിളിക്കുകയാണു് വേണ്ടതെന്നു് ആ ഫ്രഞ്ചെഴുത്തുകാരൻ അഭിപ്രായപ്പെടുന്നു. ഈ വെല്ലുവിളിയെയാണു് അദ്ദേഹം revolt എന്നു വിളിക്കുന്നതു്. ഇതു തത്ത്വചിന്താത്മകമായ പ്രസ്താവം. വൾഗാരിറ്റിയാണു് കേശവദേവിന്റെ എതിർപ്പു്.

എതിരിടൽ ഇല്ലാതെ, പ്രതിക്രിയ ഇല്ലാതെ, വൈപരീത്യം ഇല്ലാതെ ജീവിതമില്ല. വലതുപക്ഷമുണ്ടെങ്കിൽ ഇടതുപക്ഷവുമുണ്ടു്. ദക്ഷിണധ്രുവമുണ്ടെങ്കിൽ ഉത്തരധ്രുവവും ഉണ്ടു്. പ്രസാദാത്മകതയോ? വിഷാദാത്മകതയെ ഒഴിവാക്കാൻ വയ്യ. അതുകൊണ്ടു് എതിർപ്പിൽ ന്യൂനതയൊന്നും ഇല്ല. പക്ഷേ, എതിർപ്പേയുള്ളു ഈ ലോകത്തു് എന്നു കരുതി അതിനെ രോഗാവസ്ഥയിലെത്തിക്കുമ്പോൾ ആപത്തുണ്ടാകും. അന്തസ്സുകെട്ട വിചാരഗതിയാവും അതു്. ഡിഗ്നിറ്റി ഇല്ലാത്ത ഒരു സംഭവം പറയട്ടെ. വളരെ വർഷങ്ങൾക്കു മുൻപുണ്ടായതാണു് ഇതു്. ആകാശവാണി പുരോഗമനസാഹിത്യത്തെക്കുറിച്ചു് ചർച്ച നടത്താൻ തീരുമാനിച്ചു. ചങ്ങനാശ്ശേരിയിലെ ഒരു പ്രഫെസറെ അതിന്റെ നായകത്വം വഹിക്കാൻ അവർ ക്ഷണിച്ചു. വയലാർ രാമവർമ്മയും കൂടിയുണ്ടായിരുന്നു അതിൽ പങ്കെടുക്കാൻ. പ്രഫെസർക്കു പുരോഗമനസാഹിത്യത്തെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാ. അതിനാൽ കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി മാത്രം അദ്ദേഹം തിരുവനന്തപുരത്തെ ഒരു കവിയുടെ വീട്ടിൽച്ചെന്നു. തനിക്കൊന്നുമറിഞ്ഞുകൂടെന്ന സത്യം പ്രഫെസർ കവിയെ അറിയിച്ചില്ല. Let us have a discussion on the matter എന്ന മട്ടാണു് അദ്ദേഹത്തിനു്. കവി ബുദ്ധിമാനായതുകൊണ്ടു് പ്രഫെസറുടെ അജ്ഞത മനസ്സിലാക്കി. എങ്കിലും അദ്ദേഹത്തിന്റെ ആ ദൗർബല്യം താൻ ഗ്രഹിച്ചിട്ടില്ല എന്ന രീതിയിൽ കവി പുരോഗമനസാഹിത്യത്തെക്കുറിച്ചു് പലതും പറഞ്ഞു. കവിയിൽ നിന്നു വേണ്ടിടത്തോളം അറിവു നേടിയ പ്രഫെസർ സാഹിത്യത്തിലെ പുരോഗമനത്തെക്കുറിച്ചു് അനുകൂലമായി പ്രസംഗിക്കാൻ തീരുമാനിച്ചു. അപ്പോൾ അദ്ദേഹത്തിനു് സംശയം. വയലാർ രാമവർമ്മ പുരോഗമനസാഹിത്യത്തെക്കുറിച്ചു് എന്തു പറയുമെന്നു്. കവി അറിയിച്ചു. “പുരോഗമനസാഹിത്യം വേണമെന്ന പക്ഷക്കാരനായിരിക്കും വയലാർ”. “അയാൾ കമ്മ്യൂണിസ്റ്റല്ലേ?” എന്നു പ്രഫെസർ കവിയോടു ചോദിച്ചു. “അതെ” എന്നു് അദ്ദേഹത്തിന്റെ ഉത്തരം. പ്രഫെസറുടെ മട്ടു മാറി. അദ്ദേഹം ഇടതുകൈയിലെ വിരലുകൾ മടക്കി. വലതുകൈയിലെ വിരലുകൾ കൊണ്ടു് അവയെ തട്ടിക്കൊണ്ടു് പറയുകയായി. “കമ്മ്യൂണിസ്റ്റായ വയലാർ രാമവർമ്മ പുരോഗമനസാഹിത്യത്തെക്കുറിച്ചു് അനുകൂലമായി സംസാരിച്ചാൽ എനിക്കു് എതിർക്കാതിരിക്കാൻ വയ്യ. ഞാൻ പുരോഗമന സാഹിത്യം പ്രതിലോമചിന്താഗതിയിൽ പെട്ടതാണെന്നു പറയും” പിന്നെ പ്രഫെസർ കവിയുടെ വീട്ടിൽ ഇരുന്നില്ല. യാത്രപറഞ്ഞു് റോഡിലേക്കു് ഇറങ്ങി. ചങ്ങനാശ്ശേരിക്കോളേജിലെ ഈ അധ്യാപകന്റെ പ്രവൃത്തിക്കു് ഡിഗ്നിറ്റി ഇല്ല. കൂടെയുള്ള പ്രഭാഷകൻ കമ്മ്യൂണിസ്റ്റാണെന്നറിഞ്ഞ നിമിഷത്തിൽത്തന്നെ അദ്ദേഹം എതിർപ്പു പ്രകടിപ്പിച്ചു. അഭിപ്രായം മാറ്റുകയും ചെയ്തു. കേശവദേവിന്റെ എതിർപ്പെന്ന സിദ്ധാന്തം shallow (ഉത്താനം) ആയിരുന്നു. അനിയതമായ സിദ്ധാന്തം മനുഷ്യനെ ഭരിക്കാൻ തുടങ്ങിയാൽ പിരിമുറുക്കമുണ്ടാകും. ആ പിരിമുറുക്കമാണു് കേശവദേവിന്റെ പ്രവൃത്തികൾക്കു നീതിമത്കരണമില്ലാതാക്കിയതു്. “You are ill-educated and ill-mannered. That is why you oppose everything” എന്നു കെ. ബാലകൃഷ്ണൻ ദേവിനോടു് പറഞ്ഞതു് ഞാൻ കേട്ടു.

ചോദ്യം, ഉത്തരം

ചോദ്യം: കേരളത്തിന്റെ പ്രത്യേകതയായി നിങ്ങൾക്കു് എന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ?

ഉത്തരം: ന്യൂനപക്ഷം മറ്റുള്ളവരെ ഉപദ്രവിക്കുന്നതാണു് കേരളത്തിന്റെ സവിശേഷത. സാഹിത്യരചന നിസ്സംഗമായ പ്രക്രിയയാണല്ലോ. അവിടെയും ന്യൂനപക്ഷം ആക്രമണം നടത്തി വിപ്ലവമുണ്ടാക്കുന്നു.

ചോദ്യം: മിറക്കിൾസിൽ നിങ്ങൾ വിശ്വസിക്കുന്നോ?

ഉത്തരം: ഈ ജീവിതത്തിൽ ഏതും, അതിമാനുഷകർമ്മമാണു്. മരിക്കുന്നതല്ല മിറക്കിൾ ജീവിച്ചിരിക്കുന്നതാണു് എന്നു് അർത്ഥത്തിൽ ഒരു സംസ്കൃത ശ്ലോകമുണ്ടു്. ഞാനതു മറന്നുപോയി.

ചോദ്യം: ബ്രിട്ടീഷ് ഭരണത്തിന്റെ കെടുതികളിൽ ഏറ്റവും വലിയ കെടുതിയേതാണു്?

ഉത്തരം: പാരതന്ത്ര്യമല്ല. അവർ ഇൻഡ്യാക്കാരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചു. അതുകൊണ്ടു് ചിലർ ഇംഗ്ലീഷിൽ നോവലുകൾ എഴുതുന്നു. അതിനെക്കാൾ വലിയ കെടുതി വേറെയെന്തുണ്ടു്?

ചോദ്യം: ഉണ്ണായിവാരിയർ വലിയ കവിയാണു്. പക്ഷേ, അദ്ദേഹത്തിന്റെ രണ്ടുവരിയെങ്കിലും ആരും ഹൃദിസ്ഥമാക്കത്തതെന്തു്?

ഉത്തരം: മഹനീയമായ കവിത അങ്ങനെ ഹൃദിസ്ഥമാക്കാൻ വഴങ്ങിത്തരില്ല.

ചോദ്യം: സന്താനങ്ങൾ നന്നാവുമ്പോൾ കുടുംബം നന്നാകും. ശരിയല്ലേ?

ഉത്തരം: ശരിയല്ല. കുടുംബത്തിലെ അഞ്ചു് ആൺമക്കൾ പ്രതിമാസം മൂന്നുലക്ഷം രൂപ വീതം അമേരിക്കയിൽച്ചെന്നു ശംബളം വാങ്ങുന്നുവെന്നിരിക്കട്ടെ. ആ അഞ്ചുപേരും അന്യോന്യം അകന്നുപോകും. നേരെമറിച്ചു് ദാരിദ്ര്യമാണു് അവർക്കു് അനുഭവിക്കാനുള്ളതെങ്കിൽ അവർ ഒരുമിച്ചുകൂടും. സഹോദരസ്നേഹം കാണിക്കും. സമ്പന്നമായ കുടുംബത്തിൽ നിന്നു് വിവാഹം കഴിക്കുന്നവനും അച്ഛനമ്മമാരെ അവഗണിക്കും ധനാർജ്ജനം വ്യക്തികളെ അകറ്റുന്നു. ദാരിദ്ര്യം ഒരുമിപ്പിക്കുന്നു.

ചോദ്യം: ഭാഷയിൽ നിന്നു നിഷ്കാസനം ചെയ്യേണ്ട വാക്കുകളുണ്ടോ?

ഉത്തരം: ഉണ്ടു്. വിധവ എന്നതു് ഒരു പദം. സതി അനുഷ്ഠിച്ചില്ലെങ്കിലും ജീവിച്ചിരിക്കുന്ന കാലമത്രയും ആ പേരിനാൽ അറിയപ്പെടുന്നവൾ നീറിനീറി മരിക്കും ഇംഗ്ലീഷിൽ നിന്നു നിഷ്കാസനം ചെയ്യേണ്ട വാക്കു് shit എന്നതു്. ആ വാക്കു പ്രയോഗിക്കാത്ത സായ്പ് എഴുത്തുകാരനില്ല.

ചോദ്യം: നിങ്ങൾക്കു് ആരോടെങ്കിലും സംസാരിക്കാൻ വൈഷമ്യം തോന്നിയിട്ടുണ്ടോ?

ഉത്തരം: ഉണ്ടു്. വേളൂർ കൃഷ്ണൻകുട്ടിയോടു സംസാരിക്കാൻ വൈഷമ്യമുണ്ടു്. രണ്ടു കാരണങ്ങൾ. 1. വേഗം. അദ്ദേഹം പറയുന്നതൊക്കെ അമിതവേഗത്തിലാണു്. 2. നമ്മൾ പറയുന്ന വാക്കുകളെല്ലാം വ്യാകരണത്തിനു് സമ്മതമല്ലെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കും.

സ്പഷ്ടത

ഭാഷയുടെ ലക്ഷ്യം ആശയം പകർന്നു കൊടുക്കലാണു്. അതു നടക്കുന്നില്ലെങ്കിൽ ഭാഷാ പ്രയോഗമെന്തിനു്? സാഹിത്യത്തിലും ദുർഗ്രഹത പാടില്ല. ദുർഗ്രഹതയുണ്ടെങ്കിൽ ആസ്വാദനം നടക്കില്ല എന്നതാണു് ഹേതു.

കൊട്ടാരക്കര അഞ്ചലാഫീസിൽ കൂടെക്കൂടെ ഇടിവീഴുമായിരുന്നു. ഒരിക്കൽ മിന്നൽപ്രവാഹമുണ്ടായപ്പോൾ അഞ്ചലാഫീസിലെ സ്റ്റാഫാകെ ചാരമായിപ്പോയി. അതിന്റെ റിപ്പോർട്ട് സർക്കാരിനു കിട്ടിയപ്പോൾ ദിവാനായിരുന്ന സർ. സി. പി. A very sad affair എന്നെഴുതിയിട്ടു് Consult C. V. Raman എന്നും കൂടെ കുറിച്ചിരുന്നു. But let me see the draft എന്ന നിർദ്ദേശവും അതിലുണ്ട്. സി. വി. രാമനുള്ള കത്തിന്റെ ഡ്രാഫ്റ്റ് ഭക്തിവിലാസത്തേക്കു അയച്ചു. സർ സി. പി. ഏതു ഫയലും ഉടനെ തിരിച്ചയയ്ക്കും. പത്തുമിനിറ്റ് കഴിഞ്ഞു് ഫയൽ സെക്ഷനിൽ എത്തി. Well drafted. This is the kind of draft that I want എന്നു് അതിൽ ദിവാൻ എഴുതിയിരുന്നു. എം. സി. തോമസിനെക്കാൾ വിദഗ്ദ്ധനായ ഓഫീസറെ ഞാനിതുവരെ കണ്ടിട്ടില്ല. അദ്ദേഹമാണു് എന്നെ clarity-യോടുകൂടി എഴുതാൻ പഠിപ്പിച്ചതു്. എന്റെ മൂല്യനിർണ്ണയങ്ങളോടു മാന്യവായനക്കാർ യോജിച്ചില്ലെന്നു വരും. പക്ഷേ, മനസ്സിലാകായ്ക എന്ന ദോഷം ഈ കോളത്തിൽ ഇല്ല. ആ സുഗ്രഹത എന്ന ഗുണമുണ്ടെങ്കിൽ അതിനു കാരണക്കാരൻ അഭിവന്ദ്യനായ എം. സി. തോമസാണു്. ഭാഷയുടെ ലക്ഷ്യം ആശയം പകർന്നുകൊടുക്കലാണു്. അതു നടക്കുന്നില്ലെങ്കിൽ ഭാഷാപ്രയോഗമെന്തിനു്? സാഹിത്യത്തിലും ദുർഗ്രഹത പാടില്ല. ദുർഗ്രഹതയുണ്ടെങ്കിൽ ആസ്വാദനം നടക്കില്ല എന്നതാണു് ഹേതു. ദേശാഭിമാനി വാരികയിൽ കെ. എസ്. അനിയൻ എഴുതിയ ‘ആഭയുടെ അച്ഛൻ’ എന്ന കഥയും ജയചന്ദ്രൻ എഴുതിയ ‘കപ്പൽ’ എന്ന കഥയും ആഖ്യാനത്തിന്റെ സങ്കീർണ്ണതയാൽ ദുർഗ്രഹമായിരിക്കുന്നു. രണ്ടു രചനകളിലും കഥാപാത്രങ്ങളുണ്ടു്. അവയെ സ്വതന്ത്രമായി പെരുമാറാൻ രചയിതാക്കൾ സമ്മതിക്കുന്നില്ല. നേരത്തെ പറഞ്ഞ സങ്കീർണ്ണത എന്ന കാരാഗൃഹത്തിൽ അവയെ കഴുത്തിനു കുത്തിപ്പിടിച്ചു തള്ളുന്ന പ്രതീതി അനുവാചകനു്. അതിനാൽ രണ്ടുകഥകളും അനുഭൂതിജനകമല്ല. കഥാരചനയുടെ പ്രാഥമിക പാഠങ്ങൾ അനിയനും ജയചന്ദ്രനും അഭ്യസിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ നിലയിൽ രണ്ടു കഥകൾക്കുമുള്ളതു് സന്ദിഗ്ദ്ധതയാണു്. കൊല്ലുന്ന സന്ദിഗ്ദ്ധത.

images/Vatalar_Ramavarma.jpg
വയലാർ രാമവർമ്മ

എനിക്കു് എപ്പോഴും തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയെക്കുറിച്ചു പറയാനേ ആവൂ. അതിൽ കുട്ടനാട്ടെ വെള്ളപ്പൊക്കത്തിന്റെ വർണ്ണനയുണ്ടു്. അതിലകപ്പെട്ട നായ് ചിത്രം പോലെ കാണപ്പെടുന്നു. ഇതാണു് അക്കഥയിലെ ചിത്രീകരിക്കപ്പെടുന്ന യഥാർത്ഥ ലോകം. ആ യഥാർത്ഥ ലോകത്തിലൂടെ നമ്മൾ കാണുന്നതു്, അനുഭവിക്കുന്നതു് വാക്കുകൾക്കു് അതീതമായ മറ്റൊരു ലോകമാണു്. രണ്ടു ലോകങ്ങളും വേർതിരിച്ചെടുക്കാനാവാത്ത മട്ടിൽ ഒന്നായി പരിണമിച്ചിരിക്കുന്നു. അങ്ങനെയാണു് കഥ കലാസൃഷ്ടിയായി മാറുന്നതു്. ദേശാഭിമാനി വാരികയിലെ കഥാകാരന്മാർക്കു് രണ്ടു ലോകങ്ങളും ആലേഖനം ചെയ്യാനറിഞ്ഞുകൂടാ.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കാവ്യത്തിലും കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന കാവ്യത്തിലും സാമൂഹികാംശങ്ങൾ പരിവർത്തനമൊന്നും കൂടാതെ നിവേശിച്ചിരിക്കുന്നു. അതിനാൽ വിശുദ്ധമായ കലയല്ല രണ്ടും ‘ആ പൂമാല’ എന്ന ചങ്ങമ്പുഴക്കവിതയിലും ലീലാകാവ്യത്തിലും (ആശാന്റെ) സാമൂഹികാംശങ്ങളുടെ പ്രതിഫലനങ്ങളേയുള്ളൂ. അവ അക്കാരണത്താൽ വിശുദ്ധിയാർജ്ജിച്ചിരിക്കുന്നു. കുമാരനാശാന്റെ ‘ദുരവസ്ഥ’യാണു് ഉത്കൃഷ്ടമായ കാവ്യമെന്നു് തിരുനല്ലൂർ കരുണാകരൻ പറഞ്ഞതു് ചിന്തനീയമായിരിക്കുന്നു.

2002-ലെ പുസ്തകം

നിങ്ങളുടെ ഹൃദയത്തെ രചനകൾ കൊണ്ടു പിടിച്ചുകുലുക്കുകയും കാണാൻ സാധിച്ചാൽ പാദങ്ങളിൽ തൊട്ടു കണ്ണിൽ വയ്ക്കാൻ തോന്നുകയും ചെയ്യുന്ന ഏതെങ്കിലും എഴുത്തുകാരൻ ഇരുപതാം ശതാബ്ദത്തിലുണ്ടോ എന്നു് ആരെങ്കിലും എന്നോടു ചോദിച്ചാൽ ഉടനെ ഞാൻ ഉത്തരം പറയും. “ഉണ്ടു്. പ്രിമോ ലേവി—Primo Levi” ഉത്തരം ഈ വിധത്തിലായിരിക്കുമെങ്കിലും മഹാനായ അദ്ദേഹത്തെ എനിക്കു കാണാനൊക്കുകയില്ല. 1987 ഏപ്രിൽ 11-നു് അദ്ദേഹം നാലുനിലയുള്ള കെട്ടിടത്തിന്റെ ‘സ്റ്റെയർവെല്ലി’ന്റെ താഴ്ചയിലേക്കു ചാടി ആത്മഹത്യ ചെയ്തു. 1919-ൽ ഇറ്റലിയിലെ റ്റ്യൂറിൻ പട്ടണത്തിലാണു് ലേവി ജനിച്ചതു്. ജൂതവംശജനായ അദ്ദേഹം ചെറുപ്പത്തിലേ കാരാഗൃഹത്തിലായി. 1944-ൽ പോളണ്ടിലെ നാത് സി തടങ്കൽപ്പാളയം ഔഷ്വിറ്റ്സി ന്റെ (Auschwitz) ഉപപദവിയുള്ള വേറൊരു തടങ്കൽപ്പാളയത്തിലേക്കാണു് അദ്ദേഹത്തെ ബന്ധനസ്ഥനാക്കിപ്പാർപ്പിച്ചതു്. കെമിസ്റ്റായ ലേവിയുടെ സേവനം പ്രയോജനപ്പെടുത്താൻ വേണ്ടി നാത് സികൾ അദ്ദേഹത്തെ കൊന്നില്ല. 1945-ൽ റഷൻ സൈന്യം അദ്ദേഹത്തെ മോചിപ്പിച്ചു. നാട്ടിൽ തിരിച്ചെത്തിയ ലേവി ഒരു കെമിക്കൽ ഫാക്ടറിയുടെ മാനേജറായി. 1977-തൊട്ടു് സർഗ്ഗാത്മക പ്രവൃത്തികളിൽ മുഴുകി. 1987-ൽ ആത്മഹനനം നടത്തുകയും ചെയ്തു.

images/Unnayi_Warrier.jpg
ഉണ്ണായിവാരിയർ

ലേവി കവിയും കഥാകൃത്തും പ്രബന്ധകാരനുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ Agave എന്ന കവിത നോക്കുക. അഗേവ് ചെടിയാണു്. (അഗേവിയെന്നും ഉച്ചാരണം) “ഞാൻ പ്രയോജനമുള്ള ചെടിയല്ല. സുന്ദരവുമല്ല. ഇമ്പമരുളുന്ന വർണ്ണങ്ങളോ സുഗന്ധങ്ങളോ എനിക്കില്ല. സിമെന്റിൽ എന്റെ വേരുകൾ താഴ്‌ന്നിറങ്ങുന്നു. മുള്ളുകളുള്ള, വാളിന്റെ മൂർച്ചയുള്ള എന്റെ ഇലകൾ എന്നെ രക്ഷിക്കുന്നു. ഞാൻ നിശ്ശബ്ദത പാലിക്കുന്നു. സസ്യത്തിന്റെ ഭാഷയിലാണു് എന്റെ സംസാരം. നിങ്ങൾ മനുഷ്യർക്കു് മനസ്സിലാകാത്ത പഴയ ഭാഷയാണതു്. വൈദേശികം. ക്രൂരമായ ഒരു രാജ്യത്തു നിന്നു് ഞാൻ വന്നു. വിഷമയം. അഗ്നിപർവ്വതങ്ങളും കാറ്റുമുള്ള രാജ്യം. നൈരാശ്യദ്യോതകമായ, ഗോപുരസദൃശമായ എന്റെ പുഷ്പത്തെ മുകളിലേക്കു അയയ്ക്കാൻ ഞാൻ അനേക സംവത്സരങ്ങൾ കാത്തുനിന്നു. വിരൂപം, ദാരുമയം, ആ പൂവു്. പക്ഷേ, ആകാശത്തേക്കു് അതു ഉയരുന്നു. ഉച്ചത്തിൽ പറയാനുള്ള ഞങ്ങളുടെ മാർഗ്ഗമാണതു്. ഞാൻ നാളെ മരിക്കും. ഇപ്പോൾ മനസ്സിലായോ?” ആത്മകഥാപരമാണു് ഈ കവിത. വിനയന്വിതമായി ആദ്യത്തെ ചില പ്രസ്താവങ്ങൾ. ചെടി മുകളിലേക്കു് അയയ്ക്കുന്ന പുഷ്പം ലേവിയുടെ കൃതിതന്നെ. അതു് ഉയർത്താൻ അദ്ദേഹത്തിനു് പല സംവത്സരങ്ങൾ വേണ്ടിവന്നു എന്നതും സത്യം. ലേവി പ്രായമേറെച്ചെന്നതിനുശേഷമാണു് സർഗ്ഗാത്മക പ്രക്രിയകളിൽ വ്യാപരിച്ചതു്. ആ പുഷ്പത്തെ വിരൂപമെന്നു് കവി വിശേഷിപ്പിച്ചതു് വിനയം കൊണ്ടാണെന്നു് ഗ്രഹിച്ചാൽ മതി നമ്മൾ. പക്ഷേ, അതിന്റെ ശക്തിയിൽ ലേവിക്കു വിശ്വാസമുണ്ടു്. നമുക്കും.

അപ്രമേയ പ്രഭാവനായ ലേവിയുടെ ജീവിതത്തെക്കുറിച്ചു വിശദമായി അറിയണമെങ്കിൽ, ഗോപുരസദൃശങ്ങളായ അദ്ദേഹത്തിന്റെ കൃതികളുടെ ഉദാത്തസ്വഭാവമറിയണമെങ്കിൽ 2002-ൽ പ്രസിദ്ധപ്പെടുത്തിയ “The Double Bond, Premo Levi” എന്ന ജീവചരിത്രം വായിക്കണം. 898 പുറങ്ങളുള്ള മഹാഗ്രന്ഥമാണിതു്. Caroline Angier എഴുതിയതു് (Penguin Books).

ആത്മഹത്യ ചെയ്യാനുള്ള ദൃഢനിശ്ചയത്തോടുകൂടി അദ്ദേഹം വാതിലിനു പുറത്തേക്കു പോന്നപ്പോൾ മുറിയിൽ റ്റെലിഫോണിന്റെ മണി ശബ്ദിച്ചു. അതുകേട്ടു് ശാന്തതയോടെ നേഴ്സിനെ വിളിച്ചു് റിസീവർ എടുക്കാൻ പറഞ്ഞിട്ടാണു് അദ്ദേഹം ആത്മഹത്യ ചെയ്തതു്. ക്ഷോഭരഹിതമായിരുന്നു ആ മനസ്സു്. ഈ ക്ഷോഭരാഹിത്യം നിത്യജീവിതത്തിൽ മാത്രമല്ല സ്വന്തം കലാസൃഷ്ടികളിലും അദ്ദേഹം പ്രദർശിപ്പിച്ചു.

ഗ്രന്ഥകർത്ത്രി അതിക്ലേശം സഹിച്ചാണു് ഈ വിശിഷ്ടമായ ജീവചരിത്രം എഴുതിയതു്. ലേവിയുടെ സഹധർമ്മിണി അവരോടു സംസാരിക്കാൻ കൂട്ടാക്കിയില്ല. പ്രായമായ രണ്ടു കുട്ടികളുണ്ടു് ലേവിക്കു്. അവരും മൗനം അവലംബിച്ചു. ലേവിയുടെ രചനകളും രേഖകളും വലിയ പൂട്ടിട്ടു്” പൂട്ടിവച്ചിരിക്കുകയാണു്. അവ കാണാൻ കഴിഞ്ഞില്ല ജീവചരിത്രകാരിക്കു്. (ഇതു സ്റ്റുപിഡിറ്റിയായി ഞാൻ കരുതുന്നു. ഇന്നല്ലെങ്കിൽ നാളെ എല്ലാം പ്രകാശം കാണുകില്ലേ? സമീകരിച്ചു പറയുകയല്ല ഞാൻ. രാജലക്ഷ്മിയുടെ പുസ്തകങ്ങൾ വീണ്ടും അച്ചടിക്കാൻ അവരുടെ ബന്ധുക്കൾ കുറെക്കാലം സമ്മതിച്ചില്ലത്രേ. ഭർത്താവു് മരിച്ചാൽ കുറേക്കാലത്തേക്കു ഭാര്യ possessive instinct-ന്റെ പേരിൽ ഒരു രേഖയും കാണിക്കില്ല. അന്യരെ. അവർ ഈ ലോകത്തു് നിന്നു യാത്രയായാൽ പൂട്ടു് കുത്തിപ്പൊളിക്കുമാളുകൾ. എല്ലാ രഹസ്യങ്ങളും ബഹുജനമറിയും. ഇനിയുമുള്ളവരെങ്കിലും ഈ ബുദ്ധിശൂന്യത കാണിക്കാതിരിക്കണം.)

ഗ്രന്ഥകർത്ത്രി പുസ്തകത്തിനു് നല്കിയ പേരു് Double Bond എന്നാണു്. അതു് അന്വർത്ഥം തന്നെ. ലേവിയുടെ തുറന്ന ജീവിതത്തിന്റെ നാനാവശങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതേ സമയം ആ ജീവിതത്തിൽ മറഞ്ഞിരിക്കുന്ന ആന്തരജീവിതവും അവർ ആലേഖനം ചെയ്യുന്നു. ഈ രണ്ടാമത്തെ ജീവിതം വിശ്വാസ്യമായി പ്രതിപാദിക്കാൻ കഴിഞ്ഞു എന്നതിലാണു് ഈ ജീവചരിത്രത്തിന്റെ മഹത്വമിരിക്കുന്നതു്. ഗോപുരം പോലെയുള്ള പുഷ്പങ്ങളാണു് ലേവിയുടെ കൃതികൾ. അവയുടെ കർത്താവു് ഗോപുരത്തിന്റെ ഔന്നിത്യമാർജ്ജിച്ചു് നില്ക്കുന്നതു കാണാൻ ആഗ്രഹമുള്ളവർ ഈ ജീവചരിത്രം വായിക്കണം.

ആഭാസത്തരം

ഇറ്റലിയിലെ കുപ്രസിദ്ധനായ സ്ത്രീജിതൻ ജോവാന്നീ യാകോപോ കാസാനോവ (Giovanni Japcopo Casanova 1725–98) ആത്മകഥയിൽ പറഞ്ഞു: “I saw, as so many times before that when the lamp is taken away all women are alike” (വിളക്കെടുത്തു മാറ്റിയാൽ എല്ലാ സ്ത്രീകളും ഒരുപോലെ എന്നു് ഞാൻ പലതവണ മനസ്സിലാക്കിയിട്ടുണ്ടു്) വിളക്കുണ്ടെങ്കിലും ഇല്ലെങ്കിലും അശ്ലീലരചനകൾ എപ്പോഴും ഒരേ രീതിയിലിരിക്കും. Pornography-യുടെ സ്വഭാവം മനസ്സിലാക്കാനായി ഞാൻ ആ വിഭാഗത്തിൽ പെടുന്ന ഒരുപാടു് കൃതികൾ വായിച്ചിട്ടുണ്ടു്. ഒന്നും വേറൊന്നിൽ നിന്നു വിഭിന്നമായി കണ്ടിട്ടില്ല. സി. എസ്. ചന്ദ്രികയുടെ “പ്രെണോയ് ” എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) അശ്ലീലരചന എന്ന വിഭാഗത്തിൽ പെടുന്നു. ഒന്നേ വ്യത്യാസമായുള്ളു. പടിഞ്ഞാറൻ അശ്ലീലരചയിതാക്കൾ ബുദ്ധിസാമർത്ഥ്യം കൊണ്ടു് രചനയ്ക്കു് ഉജ്ജ്വലത നല്കും. ചന്ദ്രികയുടെ ‘ഒബ്സീനിറ്റിയിൽ ധിഷണ നല്കുന്ന ചാരുതയില്ല. പച്ചവെള്ളം കുടിച്ചാൽ, ഉമിക്കരി ചവച്ചാൽ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമോ അങ്ങനെതന്നെയിരിക്കുന്നു ഇക്കഥ. ആഴ്ചപ്പതിപ്പിന്റെ 37-ആം പുറത്തു് മദനൻ വരച്ച ചിത്രമുണ്ടു്. സ്റ്റോപീജിയയുള്ള സ്ത്രീ (Steatopygia = abnormal accumulation of fat on the buttocks) പുരുഷന്റെ ശരീരത്തോടു് ഒട്ടിക്കിടക്കുന്നു. അവളുടെ നെഞ്ചു് അവന്റെ വയറ്റിലമർത്തിയിരിക്കുന്നു. കഥയ്ക്കു് ആക്കം കൂട്ടുന്നു മദനന്റെ ഈ അശ്ലീലചിത്രം. ചന്ദ്രനും ജാനകിയും കഥയിലെ പാത്രങ്ങൾ. ചന്ദ്രൻ ഭർത്താവു്. ജാനകി ഭാര്യ. സ്ത്രീസഹജമായ അസൂയയും സംശയവും കൂടിയ സ്ത്രീയാണു് ജാനകി. അവരുടെ വേഴ്ചയെ അനുവാചകന്റെ കാമാസക്തിയെ വളർത്തുമാറു്. കഥാകാരി വർണ്ണിക്കുന്നുണ്ടു്. ജാനകി ഷവറിന്റെ താഴെ പരിപൂർണ്ണ നഗ്നയായി കുളിക്കുന്നു. അപ്പോഴാണു് ഭർത്താവു് എന്ന ഏഭ്യന്റെ വരവു്. അയാളെ അവൾ ക്ഷണിച്ചു. പരിപൂർണ്ണ നഗ്നനായി അയാളും ജലധാരയുടെ ഉള്ളിൽ നിന്നത്രേ. അവർ അവിടെ നിന്നു് ദശാവതാരങ്ങൾ ആടി പോലും. നിത്യജീവിതത്തിലോ കലാലോകത്തോ സംഭവിക്കാൻ ഇടയില്ലാത്ത ഈ ‘നഗ്നസ്നാനം’ മീശ മുളയ്ക്കാത്ത ആൺപിള്ളാരെയും പ്രഥമാർത്തവം ആകാത്ത പെൺപിള്ളേരെയും രസിപ്പിക്കും. വിവേകമുള്ള, സംസ്ക്കാരമുള്ള ഓരോ വായനക്കാരനും ഇതു വായിച്ചു് “ഛേ” എന്നാട്ടുകയേയുള്ളു. ജാനകി ദില്ലിയിൽ പോകുന്നു നാടകം പഠിക്കാനായി അവിടെ ഒരു ഡോക്ടറെക്കണ്ടു് അനിയതവികാരത്തിൽ നീന്തിത്തുടിക്കുന്നു.

കഥയെന്നാൽ എന്തെന്നു് സി. എസ്. ചന്ദ്രികയ്ക്കു അറിഞ്ഞുകൂടാ. ഒബ്സീനിറ്റി രചനകളിൽ കൊണ്ടുവരാൻ മാത്രമറിയാം. നമ്മുടെ സംസ്കാരലോപത്തെ കാണിക്കുന്നു. ഈ അസഭ്യമായ കഥ. ആഭാസത്തരമാണിതു്.

കാമാസക്തി

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കാവ്യത്തിലും കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന കാവ്യത്തിലും സാമൂഹികാംശങ്ങൾ പരിവർത്തനമൊന്നും കൂടാതെ നിവേശിപ്പിച്ചിരിക്കുന്നു. അതിനാൽ വിശുദ്ധമായ കലയല്ല രണ്ടും.

അനിയസ് നിൻ (Anais Nin, 1903–1977) എന്ന അമേരിക്കൻ എഴുത്തുകാരി റോഡിൽ വച്ചോ ഭക്ഷണശാലയിൽ വച്ചോ വണ്ണം കൂടിയ തൊഴിലാളികളെ കണ്ടാൽ കാമവിവശയാകും. അവർ പറയുന്നു: “The female in me trembles and is fascinated. A desire to feel the brutality of a man, the force which can violate. To be violated is perhaps a need in women, a secret erotic need” (നിനിന്റെ ഡയറിയിൽ നിന്നു്) നിയതമായ മാനസികാവസ്ഥയുള്ള ഒരു സ്ത്രീയും പുരുഷൻ ബലാത്കാര വേഴ്ച നടത്തണമെന്നു് ആഗ്രഹിക്കില്ല. ആഗ്രഹമല്ല ആ വിചാരം പോലും അവർക്കുണ്ടാകില്ല. ആഭാസജീവിതം നയിച്ച നിനിനു് ഇതു തോന്നും. ആ തോന്നലിനു് സാമാന്യകരണം നല്കിയതു് ശരിയായില്ല. തന്നെപ്പോലെയാണു് മറ്റു സ്ത്രീകളും എന്ന വിചാരമാണു് ഈ പ്രസ്താവത്തിനു് ആസ്പദം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-07-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 8, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.