SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-08-02-ൽ പ്രസിദ്ധീകരിച്ചതു്)

images/Isaac_Babel.jpg
ഇസാക് ബാബിൽ

ചിരന്തനമൂല്യമുള്ളതെന്നും അത്യുജ്ജ്വലമെന്നും വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥം വായിച്ചു് ഉദാത്തമണ്ഡലത്തിലെത്തിയ ഞാൻ തികഞ്ഞ സന്തോഷത്തോടും ചാരിതാർത്ഥ്യത്തോടും കൂടിയാണു് ഈ വരികൾ കുറിക്കുന്നതു്. ഗ്രന്ഥം റഷ്യൻ സാഹിത്യകാരനായ ഇസാക് ബാബിലി ന്റെ (Isaac Babel, 1894–1940) സമ്പൂർണ്ണ കൃതികൾ (The Complete Works of Isaac Babel. pp. 1072. Translated by Peter Constanline. W W Norton and Company). ഇപ്പുസ്തകത്തിനു് അവതാരിക എഴുതിയതു് അമേരിക്കൻ ധിഷണാശാലിനിയായ സൂസൻ സാൻറ്റാഗാണു് (Susan Sontag, B. 1933. സാൻറ്റാഗ് എന്നു് ശരിയായ ഉച്ചാരണം) സാൻറ്റാഗിന്റെ അവതാരിക തുടങ്ങുന്നതിങ്ങനെ—

On May, 1939, Isaac Babel, a writer whose distinction had earned him the Soviet privilege of a dacha in the country, was arrested at Peredelkino and taken to Moscow’s Lubyanka prison, headquarters of the secret police. His papers were confiscated and destroyed. among them half-completed stories, plays, film scripts, translations. Six months later, after three days and nights of hellish interrogation, he confessed to a false charge of espionage. The following year, a clandestine trial was briefly held in the dying hours of January 26; Babel recanted his confession, appealed to his innocence and at 1:40 next morning was summarily shot by a firing squad. He was fortyfive. His final plea was not for himself but for the power and truth of literature. ‘Let me finish my work’

ഈ സമാഹരഗ്രന്ഥത്തിനു് മുഖവുര എഴുതിയതു് ബാബിലിന്റെ മകൾ Nathalie Babel ആണു്. അവർ അതിൽ ബാബിൽ പറഞ്ഞതു സമ്പൂർണ്ണമായും നല്കുന്നു. ഹൃദയം ദ്രവിപ്പിക്കുന്ന ആ വാക്യങ്ങൾ കേട്ടാലും.

“ഞാൻ ഒരപരാധവും ചെയ്യാത്തവനാണു്. ഞാൻ ഒരിക്കലും ചാരനായി പ്രവർത്തിച്ചിട്ടില്ല. സോവിയറ്റ് യൂണിയനു് എതിരായ ഒരു പ്രവൃത്തിയ്ക്കും ഞാൻ അനുമതി നല്കിയിട്ടില്ല. ഞാൻ വ്യാജമായി എന്നെത്തന്നെ കുറ്റപ്പെടുത്തിയതാണു്. എന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കള്ളമായി ആരോപണങ്ങൾ നടത്താൻ ഞാൻ നിർബന്ധിക്കപ്പെട്ടു. ഞാൻ ഒരു കാര്യമേ ചോദിക്കുന്നുള്ളു. എന്റെ ജോലി പൂർണ്ണമാക്കാൻ അനുവദിക്കൂ”

ഈ ഗ്രന്ഥത്തെ തൊടുമ്പോൾ നിങ്ങൾ ഒരു മഹാനെ തൊടുന്നു എന്നു് ആരോ പറഞ്ഞില്ലേ?ബാബിലിന്റെ ഗ്രന്ഥത്തെ സ്പർശിക്കുമ്പോൾ ഞാൻ മഹാന്മാരിൽ മഹാനായ ഒരു സാഹിത്യകാരനെയാണു് സ്പർശിക്കുന്നതു്.

പരിപൂർണ്ണമാക്കാൻ പ്രതിയോഗികൾ അനുവദിച്ചില്ല. എങ്കിലും ആയിരത്തിലധികം പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന രചനകൾ ബാബിൽ മഹാനായ സാഹിത്യകാരനാണു് എന്നു് ഉദ്ഘോഷിക്കുന്നു. മകൾ എഴുതിയ ദീർഘമായ afterword ഹൃദയഭേദകമാണു്. Where one could find another father like my father! എന്നൊരു കഥാപാത്രം ചോദിക്കുന്നുണ്ടു്. ബാബിലിന്റെ മകളും അതേ ചോദ്യം ചോദിക്കുന്നതു് ഈ ഉത്തരോപാഖ്യാനത്തിൽ നിപുണശ്രോതാക്കൾക്കു കേൾക്കാം. ആ കഥാപാത്രം അങ്ങനെ ചോദിക്കുന്ന കഥയുടെ സംഗ്രഹം തന്നെ നല്കാം. യൂക്രേനിയയിലെ സെബ്രുച് (Zbruch) നദി കടക്കുകയാണു് സൈന്യം. ഓറഞ്ച് സൂര്യൻ ഛേദിക്കപ്പെട്ട ശിരസ്സുപോലെ അന്തരീക്ഷത്തിൽ ഉരുളുകയാണു്. സായാഹ്നത്തിലെ തണുപ്പിൽ ഇന്നലത്തെ ചോരയുടെയും കൊല്ലപ്പെട്ട കുതിരകളുടേയും നാറ്റം ഇറ്റിറ്റു വീഴുന്നു. കറുത്ത സെബ്രുച് നദി ഗർജ്ജിക്കുന്നു വളഞ്ഞു പുളയുന്നു. സൈന്യം നോവഗ്രാദിലെത്തി കഥ പറയുന്ന ആളിനു് (ബാബിൽ തന്നെ) നല്കിയ വീട്ടിൽ ഒരു ഗർഭിണിയും ചുവന്ന തലമുടിയുള്ള രണ്ടു ജൂതന്മാരുമുണ്ടു്. മൂന്നാമത്തെ ജൂതൻ ചുവരിലേക്കു മുഖം തിരിച്ചു് തലവഴി കരിമ്പടം വലിച്ചിട്ടു് ഉറങ്ങുകയാണു്. തറയിലാകെ മനുഷ്യമലം. ബാബിൽ ഉറങ്ങി അദ്ദേഹം ഭയങ്കരമായ ഒരു സ്വപ്നം കണ്ടു. കമാൻഡർ, ബ്രിഗേഡ് കമാൻഡറുടെ കണ്ണുകളിൽ വെടിവയ്ക്കുന്നതായി. ബാബിൽ ഉണർന്നു; ഗർഭിണി അദ്ദേഹത്തിന്റെ മുഖത്തു തട്ടിയതുകൊണ്ടു് അവർ പറഞ്ഞു പാൻ, (സർ, മിസ്റ്റർ എന്ന പോളിഷ് പദം) നിങ്ങൾ ഉറക്കത്തിൽ നിലവിളിക്കുകയാണു് തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു്. നിങ്ങൾ എന്റെ അച്ഛനെ ചവിട്ടുന്നു. അതുകൊണ്ടു് നിങ്ങളുടെ കിടക്ക വേറൊരു മൂലയിൽ വയ്ക്കാം. അവർ ഉറങ്ങുന്ന ആളിന്റെ കരിമ്പടം വലിച്ചുമാറ്റി മരിച്ച ഒരു വൃദ്ധൻ മലർന്നു കിടക്കുന്നു. അയാളുടെ അന്നനാളം മുറിച്ച നിലയിൽ മുഖം രണ്ടായി കീറിയിരിക്കുന്നു. കറുത്ത ചോര താടിരോമങ്ങളിൽ ജൂതസ്ത്രീ വിറച്ചുകൊണ്ടുപറഞ്ഞു. പാൻ പോളിഷ് ഭടന്മാർ അദ്ദേഹത്തെ കൊല്ലാനായി വെട്ടിനുറുക്കുകയായിരുന്നു. അദ്ദേഹം തുടരെത്തുടരെ അവരോടു യാചിച്ചു. “പിറകുവശത്തുവച്ചു് എന്നെ കൊല്ലൂ. എന്റെ മകൾ ഞാൻ മരിക്കുന്നതു കാണാതിരിക്കട്ടെ”. പക്ഷേ, അവർക്കു അസൗകര്യമുള്ളതൊന്നും ചെയ്യുകയില്ല. എന്നെ വിചാരിച്ചുകൊണ്ടു് ഈ മുറിയിൽ വച്ചുതന്നെ അദ്ദേഹം മരിച്ചു. അതിഭയങ്കരമായ ശക്തിയോടെ ആ സ്ത്രീ എന്നോടു പറഞ്ഞു, “പറയൂ ഈ ലോകത്തു് എന്റെ അച്ഛനെപ്പോലെ വേറൊരു അച്ഛനെ കാണാൻ കഴിയുമോ?” നമ്മെ പ്രകമ്പനംകൊള്ളിക്കുന്ന കഥയാണിതു്. വെറും ആഖ്യാനമല്ല. ഇക്കഥയിൽ കാണുക. വിചാരവും ബിംബവും വേർതിരിക്കാനാവാത്ത രീതിയിൽ ഒന്നായിത്തീർന്നിരിക്കുന്നു. അസാധാരണവും മൗലികവുമായ ആഖ്യാനരീതിയാണിതു്. ഭാവസാന്ദ്രതയാണു് ഇതിന്റെ സവിശേഷത.

images/Susan_Sontag.jpg
സൂസൻ സാൻറ്റാഗ്

ബാബിലിന്റെ സ്പഷ്ടവും സവിശേഷവുമായ ഭാവനയുടെ മൗലികതയുടെ സ്വഭാവമറിയണമെങ്കിൽ അദ്ദേഹത്തിന്റെ സാഹിത്യജീവിതം തുടങ്ങിയ കാലത്തെഴുതിയ Line and Colour—രേഖയും വർണ്ണവും—എന്ന കഥ വായിക്കണം. കഥ പറയുന്നയാൾ കൈറൻസ്കിയെ കണ്ടതു് 1916 ഡിസംബർ 20-ആം തിയതിയാണു് (റഷ്യൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ബോൾഷെവിക് വിപ്ലവം അദ്ദേഹത്തെ സ്ഥാനഭൃഷ്ടനാക്കി—ലേഖകൻ) ഒരു ഫിനിഷ് സാനിറ്റേറിയത്തിൽ അവർ രണ്ടുപേരും മറ്റുചിലരും ഇരിക്കുകയാണു്. പൈൻമരങ്ങളുടേയും ഒരു പ്രഭുപത്നിയുടെ തണുത്ത മുലകളുടേയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പട്ടു അടിവസ്ത്രങ്ങളുടേയും സൗരഭ്യം മുറിയിൽ തങ്ങിനിന്നു. കൈറൻസ്കിയും കഥപറയുന്ന ആളും നടക്കാൻ പോയി. ഒരു സുന്ദരി അവരെ കടന്നുപോയി. “ആരാണതു് ?”. കൈറൻസ്കി വീണ്ടും ചോദിച്ചു. അതിനും ഉത്തരം കിട്ടി. “എനിക്കു് ഇവിടെയുള്ളവരെയൊക്കെ അറിയാം” “പക്ഷേ, എനിക്കു് ആരെയും കാണാൻ കഴിയുന്നില്ല” എന്നു് കൈറൻസ്കി പരിദേവനം നടത്തി

“അങ്ങയ്ക്കു ഹ്രസ്വദൃഷ്ടി (near sighted) ഉണ്ടോ?”

“അതേ ഞാൻ near sighted ആണു്”

“മൂക്കു കണ്ണട വേണം അങ്ങയ്ക്കു്”

“ഒരിക്കലും വേണ്ട” എന്നു കൈറൻസ്കി

കഥ പറയുന്ന ആൾ ഉദ്ഘോഷിച്ചു, ‘രേഖ—ഐശ്വരമായ സവിശേഷത, ലോകത്തിന്റെ രാജ്ഞി. അവിടുത്തേക്കു് എല്ലാകാലത്തേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ റോസ് നിറമാർന്ന അരികുകൾ കാണാൻ വയ്യ. വെള്ളച്ചാട്ടത്തിൽ ചാരിയ അരളി—ആ ജാപ്പനിസ് സൗന്ദര്യം—അവിടുത്തേക്കു അദർശനീയം. മഞ്ഞുമൂടിയ പൈൻമരത്തിന്റെ ചുവന്ന തടി കാണാൻ വയ്യ. ലേയോനാർദോയുടെ രേഖപോലെ മരങ്ങളുടെ തരംഗിതമായ ഉപരിതലരേഖ അദൃശ്യം. ആ സുന്ദരിയുടെ വണ്ണം കൂടിവരുന്ന കാലുകളുടെ രേഖ കണ്ടുകൂടാ. കൈറൻസ്കി അവിടുത്തേക്കു കണ്ണട വേണം’

കൈറൻസ്കി ഉത്തരം പറഞ്ഞു—“വെറുപ്പിക്കുന്ന വാസ്തവികതയോടുകൂടിയ ആ രേഖ നിങ്ങൾക്കിരിക്കട്ടെ. അധമജീവിതം നയിക്കുന്ന ട്രിഗ്നൊമെട്രി അധ്യാപകന്റെ ജീവിതമാണു് നിങ്ങളുടേതു് ഞാനോ? മഹാദ്ഭുതങ്ങൾ എന്നെ പൊതിയുന്നു. സുന്ദരിയെക്കുറിച്ചു് എനിക്കു് എല്ലാം സങ്കല്പിക്കാൻ കഴിയും. ഫിന്നിഷ് അന്തരീക്ഷത്തിലെ മേഘങ്ങൾകൊണ്ടു് എനിക്കെന്തു് ആവശ്യകത? സ്വപ്നസദൃശമായ സമുദ്രം എന്റെ തലയ്ക്കു മുകളിൽ ഇല്ലേ? നിറങ്ങളുള്ളപ്പോൾ എനിക്കു വരകൾ കൊണ്ടു് എന്താവശ്യം? ജൂലിയറ്റിന്റെ ശോണവർണ്ണമാർന്ന നീരാളം ഞാൻ കാണുന്നു. റോമിയോയുടെ നീലലോഹിതമായ സിൽക്ക് ഞാൻ കാണുന്നു.”

ആറുമാസം കഴിഞ്ഞു് കഥപറയുന്നയാൾ കൈറൻസ്കിയെ വീണ്ടും കണ്ടു. ജനക്കൂട്ടം ഉത്കടവികാരംകൊണ്ടു് അദ്ദേഹത്തെ ആവരണം ചെയ്തോ. അയാൾക്കറിഞ്ഞുകൂടാ കൈറൻസ്കിയുടെ പ്രസംഗം കഴിഞ്ഞു് ട്രൊഡ്സ്കി വേദിയിൽ വന്നു. “സഖാക്കളേ, സഹോദരന്മാരേ” എന്നു് അദ്ദേഹം അഭിസംബോധന ചെയ്തു.

നിറം ഭാവനയുടെ കൊടുങ്കാറ്റാണെന്നു് ബാബിൽ പറയുന്നുണ്ടു്. അതിനെ രേഖകൊണ്ടു്—വരകൊണ്ടു്—നിയന്ത്രിക്കണമെന്നതാണു് ബാബിലിന്റെ സൗന്ദര്യശാസ്ത്രം എന്തൊരു ചേതോഹരമായ സങ്കല്പം!

‘ഫാസിനേറ്റിങ്’ എന്ന പദംകൊണ്ടു് വിശേഷിപ്പിക്കേണ്ട Roaming Stars എന്ന ‘സ്ക്രീൻ പ്ലേ’ (ആകെ നാലു സ്ക്രീൻ പ്ലേസ്) Sunset, Maria ഈ നാടകങ്ങൾ. 1920-ലെ ഡയറി. കലാസുന്ദരങ്ങളായ പ്രബന്ധങ്ങൾ ഇങ്ങനെ പലതും ഈ ഗ്രന്ഥതല്ലജത്തിലുണ്ടു് സ്ഥലപരിമിതികൊണ്ടു് അവയെക്കുറിച്ചു് എഴുതാൻ വയ്യ.

images/Joseph_Roth.jpg
ജോസഫ് റോറ്റ്

പ്രസാധനകലയ്ക്കു് എത്രത്തോളം ഉയരാമെന്നതിനും നിദർശകമാണു് ഈ ഗ്രന്ഥം. അതു സ്പർശിച്ചു് അഴുക്കു പറ്റിക്കാൻ എനിക്കാദ്യം തോന്നിയില്ല. ജോസഫ് റോറ്റി ന്റെ The Legend of the Holy Drinker എന്ന മാസ്റ്റർപീസ് ഭാഷാന്തരീകരണം ചെയ്ത അത്തിപ്പൊറ്റ വാരിയത്തു് ഗോപാലകൃഷ്ണൻ ഹോങ്കോങ്ങിൽ നിന്നു് എനിക്കു് ഈ പുസ്തകം അയച്ചുതന്നു. അദ്ദേഹത്തോടു് എനിക്കു് നിസ്സീമമായ കൃതജ്ഞതയുണ്ടു്. ഈ ഗ്രന്ഥത്തെ തൊടുമ്പോൾ നിങ്ങൾ ഒരു മഹാനെ തൊടുന്നു എന്നു് ആരോ പറഞ്ഞില്ലേ? ബാബിലിന്റെ ഗ്രന്ഥത്തെ സ്പർശിക്കുമ്പോൾ ഞാൻ മഹാന്മാരിൽ മഹാനായ ഒരു സാഹിത്യകാരനെയാണു് സ്പർശിക്കുന്നതു്. ആ സ്പർശത്തിനു് സൗജന്യമാധുര്യത്തോടെ സന്ദർഭം നല്കിയ ഗോപാലകൃഷ്ണനു വീണ്ടും നന്ദി പറയുന്നു.

ആലും തണൽ തന്നെ

ഈ ബാല്യകാല ദൗർബല്യത്തെക്കുറിച്ചു് ഞാൻ ഒരിക്കൽ എഴുതിയിരുന്നു. ആവർത്തനമല്ലാതെ ജീവിതത്തിൽ ഒന്നുമില്ല എന്നതുകൊണ്ടു് അതു വീണ്ടും എഴുതുന്നു. വായിച്ചവർ സദയം ക്ഷമിക്കണം.

ഞാൻ കുട്ടിയായിരിക്കുമ്പോൾ കുന്നുംപുറം എന്ന സ്ഥലത്താണു് താമസിച്ചതു്. തിരുവനന്തപുരത്തെ ആയുർവ്വേദാശുപത്രിയിൽനിന്നു് നേരെ പടിഞ്ഞാറോട്ടു ഒരു ഫർലോങ് പോയാൽ കുന്നുംപുറമായി. വീട്ടിന്റെ ഗെയ്റ്റിനരികെ കാലത്തു ഒൻപതു മണിക്കു ഞാൻ ചെന്നു നിൽക്കും. അപ്പോൾ കറുപ്പുനിറമാണെങ്കിലും സുന്ദരിയായ ഒരു ബാലിക സ്ക്കൂളിൽ പോകാൻ ആ വഴി വരും. ഞാൻ ചങ്ങമ്പുഴക്കവിത ഹൃദിസ്ഥമാക്കുന്നതിനു മുൻപു് തൈക്കാട്ടു ചന്ദ്രശേഖരൻ നായരുടെ കവിതകളാണു് ഹൃദിസ്ഥമാക്കിയതു്. അദ്ദേഹത്തിന്റെ

അവളെക്കറുമ്പി കറുമ്പിയെന്നാ

ണവിടെ പ്പലരും വിളിച്ചു കേൾപ്പൂ

കുവലയ മൊട്ടവളെന്റെ ഹൃത്താം

നറുമലർപ്പൊയ്ക കൊതിച്ച പുഷ്പം

എം. എം. ബഷീർ ഹീറോവേർഷിപ്പുകാരനാണു്. വൈക്കം മുഹമ്മദു് ബഷീർ അദ്ദേഹത്തിന്റെ ഹീറോ. അദ്ദേഹത്തിൽത്തുടങ്ങി എം. എം. ബഷീറിനു് എണ്ണമറ്റ ഹീറോകളുണ്ടു്. ഇപ്പോഴത്തെ ഹീറോ അയ്യപ്പപ്പണിക്കർ…

ഈ കവിത ഞാൻ അവൾ കേൾക്കത്തക്കവിധത്തിൽ ഉറക്കെച്ചൊല്ലും. മന്ദഹാസത്തോടെ അവൾ അതുകേട്ടു് പോകും. പ്രകാശമുണ്ടെങ്കിൽ ഇരുട്ടുണ്ടു്. ആഹ്ലാദമുണ്ടെങ്കിൽ വിഷാദമുണ്ടു്. സൗരഭ്യമുണ്ടെങ്കിൽ നാറ്റവും. സൗരഭ്യം പ്രസരിപ്പിച്ചു് ബാലിക പോയി കഴിയുമ്പോൾ മുനിസിപ്പാലിറ്റിയുടെ ചവറുവണ്ടി വരും. പിന്നെ കുറെനേരത്തേക്കു പൂതിഗന്ധമാണു് അന്തരീക്ഷത്തിലാകെ, എന്തെല്ലാം മാലിന്യങ്ങളാണു് വണ്ടിക്കകത്തു്! അക്കാലത്തു് കുഞ്ഞുങ്ങൾ റോഡിലേ മലവിസർജ്ജനം ചെയ്യൂ. രാത്രിയായാൽ പുരുഷന്മാരും. വണ്ടിക്കാരൻ ഒരു പാട്ടക്കഷണം വച്ചു് വഴിയരികിലെ ചപ്പും ചവറും മറ്റു മാലിന്യങ്ങളും കോരിയെടുക്കുമ്പോൾ കുട്ടികളുടെയും പ്രായമായവരുടെയും പുരീഷവും കോരിയെടുക്കും. അതു വണ്ടിക്കകത്തു നിക്ഷേപിക്കും. ആളുകളുടെ നാസാരന്ധ്രങ്ങളെ ആക്രമിക്കുന്ന ദുർഗന്ധമുള്ള മുനിസിപ്പാലിറ്റി വണ്ടി വരുന്നതു കണ്ടാൽ അവർ വല്ല സ്ഥലത്തേക്കും ഓടിപ്പോകും; ഞാൻ വീട്ടിനകത്തേക്കും. കാലം കഴിഞ്ഞു. മുനിസിപ്പാലിറ്റി കോർപൊറെയ്ഷനായി ചവറുവണ്ടിക്കുപകരം ലോറിയായി. ചവറുവണ്ടി അങ്ങു അപ്രത്യക്ഷമായിയെന്നു പറയാമോ? പാടില്ല. അതു പുസ്തകത്തിന്റെ രൂപമാർന്നു് ഇക്കാലത്തു് പ്രത്യക്ഷമായിരിക്കുന്നു. അയ്യപ്പപ്പണിക്കർ എഡിറ്ററായും എം. എം. ബഷീർ പ്രസാധകനായും “കേരളകവിത 2002” എന്നൊരു ഗ്രന്ഥം കറന്റ് ബുക്ക്സ്, കോട്ടയം പ്രസാധനം ചെയ്തിരിക്കുന്നു. രണ്ടു ഭാഗങ്ങളുണ്ടു് ഈ കാവ്യഗ്രന്ഥത്തിനു്. ഒന്നാംഭാഗം ലോകകവിതയാണു്. ഇന്നുവരെ ഞാൻ കേട്ടിട്ടില്ലാത്ത (കുറ്റം എന്റേതു്) പല കവികളുടേയും കാവ്യങ്ങൾ മലയാള ലിപിയിൽ വന്നിരിക്കുന്നു. ഓരോന്നും വിരസം. ലയമില്ല. താളമില്ല. ഉള്ളതു് ബലാത്കാരമായി നിവേശിപ്പിക്കുന്ന ഇമേജറി മാത്രം. ദുർഗ്രഹതയാണു് ഓരോ രചനയുടേയും മുദ്ര. രണ്ടാംഭാഗത്തിൽ കേരളത്തിലെ കവികളുടെ രചനകൾ. Degeneration സാഹിത്യത്തിൽ വരുന്നതെങ്ങനെയെന്നു് ഗ്രഹിക്കണമെങ്കിൽ ഇപ്പുസ്തകത്തിന്റെ ഏതു പുറവും നോക്കിയാൽ മതി. നോക്കേണ്ടതില്ല. വായനക്കാർക്കു personal degeneration ഉണ്ടാകും. സ്ഥാലീപുലാകന്യായമനുസരിച്ചു് മഹാകവി കൊന്നമൂടു് വിജുവിന്റെ ഒരു കവിതയുടെ ഏതാനും വരികൾ എടുത്തെഴുതാം.

ഇലക്ഷൻ

അമ്മ വോട്ടു് നിരസിച്ചു

കാരണം അറിയിക്കാതെ മകൻ;

ചെറുനേതാവു്

ഉപദേശം

“വോട്ടു മൗലികാവകാശം” (വിഡ്ഢി)

അമ്മ; (പുറം 166)

images/Nalapat_Narayana_Menon.jpg
നാലപ്പാട്ടു നാരായണമേനോൻ

അയ്യപ്പപ്പണിക്കരും ബഷീറും ഇതിനെ majestic poetry എന്നു വിളിച്ചേക്കും. എം. രാഘവനു് ഫ്രഞ്ച് ഭാഷ അറിയാമെന്നായിരുന്നു എന്റെ ധാരണ. അറിഞ്ഞുകൂടാ എന്നു് ഇപ്പോൾ മനസ്സിലായി. ഫ്രഞ്ച് ഫെമിനിസ്റ്റ് ക്രിട്ടിക്കും നോവലിസ്റ്റുമായ ഏലൻ സീസ്സുവിനെ (Helene Cixous) അദ്ദേഹം ഹെലേൻ സിക്സു എന്നാക്കിയിരിക്കുന്നു (പുറം 236) ഇമ്മാതിരിപ്പുസ്തകങ്ങൾ ഒന്നോ രണ്ടോ പ്രതികളേ അച്ചടിക്കാവൂ. ഇതു് രണ്ടു കോപ്പികൾ അച്ചടിക്കാം. അയ്യപ്പപ്പണിക്കർക്കു് ഒന്നു്. ബഷീറിനു് ഒന്നു്. പണിക്കർക്കു് ദിവസംതോറും ഇതു തുറന്നു നോക്കി താൻ എത്ര കവിശിങ്കിടികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കി പുളകപ്രസരം അനുഭവിക്കാം. എം. എം. ബഷീർ ഹീറോവേർഷിപ്പുകാരനാണു്. വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ ഹീറോ. അദ്ദേഹത്തിൽ തുടങ്ങി എം. എം. ബഷീറിനു് എണ്ണമറ്റ ഹീറോകളുണ്ടു്. ഇപ്പോഴത്തെ ഹീറോ അയ്യപ്പപ്പണിക്കർ. തന്റെ ഹീറോക്കു് ആഹ്ലാദമരുളാൻ ഇപ്പുസ്തകം താൻ പ്രസാധനം ചെയ്തല്ലോ എന്നുകണ്ടു് ബഷീറിനു് ആഹ്ലാദത്തിൽ നീന്തിത്തുടിക്കാം. നാണംകെട്ടവന്റെ എവിടെയോ ആലുകിളിർത്താൽ അതും ഒരു തണൽ എന്നാണല്ലോ മഹദ്വചനം. (Hero എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം ഹിയ്റോ എന്നത്രേ. ആളുകൾക്കു മനസ്സിലാക്കാൻ വേണ്ടി ഹീറോ എന്നു ഞാനെഴുതിയെന്നേയുള്ളൂ.)

ചോദ്യം, ഉത്തരം

ചോദ്യം: മലയാളനോവലുകളിലെ ഏതു കഥാപാത്രത്തെ നിങ്ങൾ ‘ഫൂൾ’ എന്നു വിളിക്കും?

ഉത്തരം: ചെമ്മീൻ എന്ന നോവലിലെ കഥാപാത്രമായ പരീക്കുട്ടിയെ He is a silly fool എന്നാവും ഞാൻ പറയുക

ചോദ്യം: നാലപ്പാട്ടു നാരായണമേനോന്റെ ‘കണ്ണുനീർത്തുള്ളി’ ഒന്നാംതരം കവിതയല്ലേ?

ഉത്തരം: അതേ. ടെനിസൺ എന്ന കവിയുടെ ‘ഇൻ മെമ്മോറിയ’വും നല്ല കാവ്യം.

ചോദ്യം: പുരുഷനു് ക്ഷമ കൂടുമല്ലേ?

ഉത്തരം: ഭാര്യ പറയുന്നതൊക്കെ മനസ്സിരുത്തി കേൾക്കുന്ന ഒരു പുരുഷനും ഇന്നുവരെ ഉണ്ടായിട്ടില്ല.

ചോദ്യം: പുരുഷനു് സ്ത്രീ സ്വാതന്ത്ര്യം കൊടുത്താൽ?

ഉത്തരം: അയാൾ സ്ത്രീയുടെ ശരീരത്തിൽ തടവാൻ വരും.

ചോദ്യം: “ബോറനാരു്?”

ഉത്തരം: ഭാര്യക്കു് ഭർത്താവു് ബോർ. ഭർത്താവിനു ഭാര്യ ബോർ.

ഉത്തരം: എനിക്കു ഒന്നിലും വിശ്വാസമില്ല. വിദ്യുച്ഛക്തി, കുടിവെള്ളം ഇവയിൽപ്പോലും വിശ്വാസമില്ല. രാത്രി എഴുതിക്കൊണ്ടിരിക്കുമ്പോൾ വിദ്യുച്ഛക്തി പോകും. കുളിച്ചുകൊണ്ടു നില്ക്കുമ്പോൾ ജലം ഇല്ലാതെയാകും.

ചോദ്യം: “ആളുകളെ സുപ്പീരിയർ, ഇൻഫീരിയർ എന്നു മനസ്സിലാക്കുന്നതെങ്ങനെ?”

ഉത്തരം: സുപ്പീരിയർ വ്യക്തി നമ്മുടെ വീട്ടിൽ വന്നാൽ പത്തുമിനിറ്റിൽ കൂടുതൽ ഇരിക്കില്ല. ഇൻഫീരിയർ വ്യക്തി രണ്ടുമണിക്കൂർ ഇരിക്കും. നമ്മൾ കോട്ടുവായിട്ടാലും വാച്ച് നോക്കിയാലും പോകില്ല. ചുവരിലിരിക്കുന്ന ചങ്ങമ്പുഴയുടെ പടം നോക്കി ‘ഇതെവിടെനിന്നു കിട്ടി’ എന്നു ചോദിക്കും. അതിനു മറുപടി കൊടുത്താൽ വേറൊരു സ്റ്റുപിഡായ ചോദ്യമെറിയും.

അവിയൽ

എൻ. ഗോപാലപിള്ളയുടെ ഹാസ്യോക്തികൾ ചിലപ്പോൾ വ്യക്തിശത്രുത കാണിക്കുന്നവയാണെങ്കിലും രസപ്രദങ്ങളാണു്. ബുദ്ധിമാൻ ആയിരുന്നതുകൊണ്ടു് പ്രശംസിച്ചു പാട്ടിലാക്കാൻ പ്രയാസമായിരുന്നു അദ്ദേഹത്തെ.

എൻ. ഗോപാലപിള്ളയുടെ ഹാസ്യോക്തികൾ ചിലപ്പോൾ വ്യക്തിശത്രുത കാണിക്കുന്നവയാണെങ്കിലും രസപ്രദങ്ങളാണു്. ബുദ്ധിമാൻ ആയിരുന്നതുകൊണ്ടു് പ്രശംസിച്ചു പാട്ടിലാക്കാൻ പ്രയാസമായിരുന്നു അദ്ദേഹത്തെ. എങ്കിലും മുഖസ്തുതിയിൽ വീഴാത്തതാരു്? പ്രശംസയിൽ വീഴുന്നില്ലെന്നു കാണിച്ചുകൊണ്ടു് അവർ ഉള്ളിൽ സന്തോഷിക്കും. എങ്കിലും അങ്ങു് ചന്ദ്രനാണു്. ഇന്ദ്രനാണു് എന്നു പറഞ്ഞു് മുഖസ്തുതിയിൽ വ്യാപരിച്ചാൽ അദ്ദേഹം ഹൃദയം പിളർന്നു പോകത്തക്കവിധത്തിൽ സംസാരിക്കും. അതുകേട്ടാൽ ജീവിച്ചിരിക്കണമെന്നു് പിന്നെ തോന്നുകയേയില്ല. സംസ്കൃത കോളേജിലെ ഏതോ ഒരു അസോസിയേഷൻ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ സ്വാഗതപ്രഭാഷകൻ വ്യാജസ്തുതി നടത്തി. ഗോപാലപിള്ളയുടെ നർമ്മബോധത്തേയും നർമ്മോക്തിക്കുള്ള പാടവത്തെയും അയാൾ മുഖസ്തുതി പ്രായമാക്കി സംസാരിച്ചു. ഗോപാലപിള്ളസ്സാറിനു് അതു രസിച്ചില്ല. അദ്ധ്യക്ഷപ്രസംഗം നടത്തുന്ന സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു “എന്റെ ഹാസ്യോക്തികളെ സ്വാഗതപ്രഭാഷകൻ കണക്കറ്റു് വാഴ്ത്തി. ഉക്തിയിലുള്ള ഹാസ്യം കൊണ്ടല്ല ശ്രോതാക്കൾ ചിരിക്കുന്നതു്. പിന്നെയോ? ഞാൻ പ്രസംഗിക്കുന്ന വേളയിൽ മുഖം കൊണ്ടു് ചില ഗോഷ്ടികൾ കാണിക്കും. മുഖത്തെ മാംസപേശികൾ വക്രിപ്പിക്കും. അപ്പോൾ വൈരൂപ്യമുണ്ടാകും. ആ വൈരൂപ്യമാണു് ശ്രോതാക്കളുടെ ചിരിക്കു് ആസ്പദം.”

ഇപ്പോഴിതു് ഓർമ്മിക്കാൻ കാരണമുണ്ടു്. ഇ. സന്തോഷ്കുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “വിലപിക്കുന്ന ബുദ്ധൻ” എന്ന ചെറുകഥ വായിച്ചു് എന്റെ മുഖം കോടിപ്പോയിരിക്കുന്നു. എന്റെ കോളത്തിലെ പ്രയോഗങ്ങൾ ശക്തങ്ങളാണെങ്കിലും ഞാൻ ശാന്തസ്വഭാവക്കാരനാണു്. എന്റെ മുഖത്തെ പ്രശാന്തതയും ഇക്കഥയുടെ പാരായണത്തിനുശേഷം ഇല്ലാതെയായിരിക്കുന്നു. സുദീർഘമായ ഇക്കഥയിലെ വാക്യവർഷം ഗലീലിയോയെ പള്ളിയധികാരികൾ കാണിച്ചു പേടിപ്പിച്ച മർദ്ദനോപകരണങ്ങളേക്കാൾ അസഹ്യമായിരിക്കുന്നു.

images/Pierre_Loti.jpg
പ്യേർ ലോതീ

അവിയൽ പരുവത്തിലാണു് ഇതിലെ കഥ. ഗർഭിണി കുങ്കുമപ്പൂക്കളിട്ടു പാൽ കുടിക്കുന്നു. കുഞ്ഞു് സൗന്ദര്യമുള്ളതാകാൻവേണ്ടി. ഞാൻ പത്രവാർത്ത മറന്നുപോയി. അഫ്ഗാനിസ്ഥാനിലല്ലേ ബുദ്ധപ്രതിമകൾ തകർത്തതു്. അതിന്റെ കഷണങ്ങൾ ഗർഭിണിയുടെ ഭർത്താവു് വാങ്ങിക്കൊണ്ടുവരുന്നു. വീട്ടിൽ വച്ച ആ കഷണങ്ങളിൽ നിന്നു് ബുദ്ധന്റെ വിലാപമുയരുന്നു. അവ ദൂരെയെറിഞ്ഞിട്ടും വിലാപത്തിനു് കുറവില്ല. ഒടുവിൽ ആ സ്ത്രീ പെറ്റു. അവളുടെ കുഞ്ഞു് വെളിയിലേയ്ക്കു് പോന്നപ്പോൾ കരഞ്ഞോ എന്നു ചിലർക്കു സംശയം. കുഞ്ഞു് കരഞ്ഞെന്നു് ഡോക്ടർ ഉറപ്പിച്ചു് പറയുമ്പോൾ കഥ അവസാനിക്കുന്നു. അയഥാർത്ഥീകരണമാണു് ഈ മെനക്കെട്ട കഥയുടെ മുദ്ര. ബുദ്ധൻ കരഞ്ഞെന്നു പറയുന്നതേ അബദ്ധം. സാക്ഷാൽ ബുദ്ധൻ കരഞ്ഞവനല്ല. അതു പോകട്ടെ ബുദ്ധനാണു് കഥയിലെ കേന്ദ്രബിന്ദു അതു് അനുവാചകനെ സ്പർശിക്കുന്ന വിധത്തിൽ കഥാകാരൻ ചിത്രീകരിച്ചിട്ടില്ല. അഫ്ഗാനികൾ കരയാൻ വൈകുന്നവരാണെന്നു് കഥയിലെ പ്രസ്താവം. അതു് ഭാരതീയരിലേക്കും സംക്രമിപ്പിക്കുന്നു. തുച്ഛമായിരുന്നാലും മതി ജീവിതത്തിന്റെ ബഹിഃപ്രകാശം കഥകളിൽ വേണം. അതു് ഇതിൽ ഇല്ലേയില്ല. ഒരവിയൽ രീതിയിൽ എല്ലാം കൊണ്ടുവരുന്നു കഥാകാരൻ. അവിയൽ എന്നും ചോറിനോടൊരുമിച്ചു് ഉപയോഗിക്കണമെന്നു് ഒരു മഹാവൈദ്യൻ പി. കെ പരമേശ്വരൻനായരോടും എന്നോടും പറഞ്ഞു. ഉപദംശം എന്ന നിലയിൽ അവിയൽ നന്നു് കഥ അവിയലിനെപ്പോലിരുന്നാൽ ദൂരെയെറിയാനേ പറ്റൂ.

തൃശ്ശൂരെ സുന്ദരികൾ

പ്യേർ ലോതീ (Pierre Loti, 1850–1923) എന്ന ഫ്രഞ്ചെഴുത്തുകാരന്റെ വിശ്വവിഖ്യാതമായ കൃതിയാണു് “An Iceland Fisherman” നമ്മുടെ തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ എന്ന നോവൽ ലോതീയുടെ ഈ നോവലിന്റെ അടുത്തെങ്ങും ചെല്ലുകില്ല. വൈഷയികജീവിതത്തെ അത്രയ്ക്കു സുന്ദരമായിട്ടാണു് ഈ ഫ്രഞ്ചെഴുത്തുകാരൻ പ്രതിപാദിക്കുന്നതു് ലോതീ ‘India’ എന്നൊരു “യാത്രാവിവരണം” എഴുതിയിട്ടുണ്ടു്. അതിൽ അദ്ദേഹം തിരുവനന്തപുരത്തു വന്നതും തിരുവിതാംകൂർ മഹാരാജാവിന്റെ അതിഥിയായി താമസിച്ചതും മറ്റും രമണീയമായി വർണ്ണിച്ചിട്ടുണ്ടു്. Maharajah of Travancore എന്ന സുദീർഘമായ അധ്യായത്തിൽ ഇതൊക്കെ വായിക്കാം. തിരുവിതാംകൂറിൽനിന്നു് ലോതീ തൃശ്ശൂരിലേക്കു പോയി. തൃശ്ശൂരിലെ സ്ത്രീകളുടെ സൗന്ദര്യം ഈ ഫ്രഞ്ച് സാഹിത്യ നായകനെയും ആകർഷിക്കുന്നു. സ്ത്രീകളെ അദ്ദേഹം വർണ്ണിക്കുന്നതു കാണുക:

One of their swelling breasts is hidden by muslin, but the other, the right one is always left uncovered, their young bosoms are more developed than those of European races, and seem almost out of proportion with their delicate waists; yet the outlines are matchless and have served as models for those stone and bronze torsos that Hindoo sculpture have given to their goddesses from the remotest ages, torsos in which feminine charms seems purposely heightened.

അവരുടെ കടാക്ഷങ്ങളെ ലോതീ അന്യാദൃശമായ രീതിയിൽ ആവിഷ്കരിക്കുന്നു:

“As I pass these women on the road, their glance meet mine almost stealthily, it is very tender but indifferent and far away—an unintentional caress of the flaming black eyes—than their eyelids droop.”

നൂറുകൊല്ലം മുൻപുള്ള തൃശ്ശൂർ സുന്ദരികൾ എത്ര ഭാഗ്യവതികൾ! (India, Pierre Loti, Translated from the French by George A. F. Inman, Rupa & Co., Rs. 195, pp. 274.)[1]

കുറിപ്പുകൾ

[1] വില പുസ്തകത്തിൽ കൊടുത്തിട്ടില്ല. അമേരിക്കയിൽ റ്റെലിഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ നാല്പതു ഡോളറാണെന്നു് അറിഞ്ഞു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-08-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 7, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.