SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Gustav_Klimt.jpg
Avenue in the Park of Schloss Kammer, a painting by Gustav Klimt (1862–1918).
ശി­ഷ്ടം
images/tony-02-t.png

പ­തി­വു­പോ­ലെ ന­ട­ക്കാ­നി­റ­ങ്ങി­യ­പ്പോൾ റോ­ട്ടിൽ

ഒരു കാ­ക്ക­യു­ടെ അ­വ­ശി­ഷ്ട­ങ്ങൾ കണ്ടു.

വൈ­ദ്യു­ത­ക­മ്പി­യിൽ കു­രു­ങ്ങി വീ­ണ­താ­വാം,

ബ­സ്സു­മു­ട്ടി മ­രി­ച്ച­താ­കാം,

ആ­ത്മ­ഹ­ത്യ­ത­ന്നെ­യാ­കാം—അ­വ­ശി­ഷ്ട­ങ്ങൾ കി­ട്ടി.

ന­ട­ക്കാ­നി­റ­ങ്ങി­യ­പ്പോൾ റോ­ട്ടിൽ

ഒരു ഭ്രാ­ന്ത­നി­രു­ന്നു­ണ്ണു­ന്ന­തു കണ്ടു.

ഒരു ക­ലാ­കാ­ര­നാ­യ എ­നി­ക്ക­വ കൗ­തു­കം ജ­നി­പ്പി­ച്ചു

കൗ­തു­ക­വും­കൊ­ണ്ടു് ഞാൻ ന­ട­ന്നു:

ഭാരം ക­യ­റ്റി­പ്പോ­കു­ന്ന ഒരു കാ­ള­വ­ണ്ടി കണ്ടു!

മു­റു­ക്കാൻ­ക­ട­യു­ടെ മു­മ്പിൽ ആൾ­ക്കാർ

കൂ­ടി­നി­ല്ക്കു­ന്ന­തു കണ്ടു!

ചാ­ത്തൻ­സേ­വാ­മ­ഠ­ത്തി­ലേ­ക്കു­ള്ള ബോർഡു കണ്ടു!

പ­ണി­ക­ഴി­ഞ്ഞു മ­ട­ങ്ങു­ന്ന

ഓ­ട്ടു­ക­മ്പ­നി­ത്തൊ­ഴി­ലാ­ളി­ക­ളെ കണ്ടു!

എ­ല്ലാ­റ്റി­നും പുറമേ റോഡു കണ്ടു—അതെ; കണ്ടു:

—ക­റു­ത്തു നീ­ണ്ടു­കി­ട­ക്കു­ന്നു!

ഒരു ക­ലാ­കാ­ര­നാ­യ എ­നി­ക്ക­വ കൗ­തു­കം ജ­നി­പ്പി­ച്ചു.

ആ കൗ­തു­ക­ത്തി­ലും എ­നി­ക്കു കൗ­തു­കം ജ­നി­ച്ചു!

കൗ­തു­ക­വും­കൊ­ണ്ടു ഞാൻ ന­ട­ന്നു…

(… ര­ക്ത­സാ­ക്ഷി­ക­ളെ­ക്കു­റി­ച്ചു് ഞാ­നി­തു­വ­രെ ക­വി­ത­യെ­ഴു­തി­യി­ട്ടി­ല്ല.

മ­രി­ച്ചു­പോ­യ­വ­രെ മാ­ന്യ­മാ­യാ­ദ­രി­ക്കു­ന്ന ഈ നാ­ട്ടിൽ

എന്റെ സാ­മൂ­ഹ്യ­ബോ­ധ­ത്തി­ന്റെ കാ­ര്യം ക­ഷ്ടം­ത­ന്നെ!

സ­നിൽ­ദാ­സ്, സു­ബ്ര­ഹ്മ­ണ്യ­ദാ­സ്, സുഗതൻ,

ലൂ­യീ­സ്, വർ­ഗ്ഗീ­സ്, രാജൻ, ഹഷ്മി,

നെ­രൂ­ദാ, കിം­ചി­ഹാ­യ്,

മ­യ­ക്കോ­വ്സ്കി, ഹോ­ചി­മിൻ, പോൾ സെലാൻ…

കെ. വേണു മ­രി­ച്ചി­ട്ടി­ല്ല, മ­രി­ക്കും.

—പൊ­ള്ളു­ന്ന പ­നി­ക്കി­ട­ക്ക­യിൽ കി­ട­ന്നു്…)

കാ­ക്ക­യു­ടെ മൃ­ത­ദേ­ഹം…

എന്റെ ന­ട­ത്തം പ­തു­ക്കെ­യാ­യി,

പി­ന്നെ­യും പ­തു­ക്കെ­യാ­യി

നി­ന്നു

തി­രി­ച്ചു ന­ട­ന്നു.

ഭ്രാ­ന്ത­നി­പ്പോ­ഴ­വി­ടെ­യി­ല്ല.

കാ­ക്ക­യു­ടെ അ­വ­ശി­ഷ്ട­വും അ­പ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്നു!

1994.

സഞ്ചി
images/tony-01-t.png

സ­ഞ്ചി­യും തൂ­ക്കി ന­ട­പ്പു ഞാൻ

ക­ങ്കാ­രു­വ­മ്മ­ച്ചി­യെ­പ്പോ­ലെ

എ­ന്താ­ണി­തി­നു­ള്ളി­ലെ­ന്നു ചോ­ദി­ക്കേ­ണ്ട;

—‘സ­ഞ്ചി­ത­സം­സ്കാ­ര’മെ­ന്നി­ല്ലേ!

സ­ഞ്ചാ­രി­യാ­ണു ഞാ­നെ­ന്നാ­ളും

സ­മ്പാ­ദ്യ­മൊ­ന്നു­മി­ല്ലി­ന്നോ­ളം

സ­മ്പാ­തി­യെ­പ്പോൽ ക­രി­ഞ്ഞ ചി­റ­കു­കൾ

വ­മ്പൊ­ഴി­ഞ്ഞോർ­മ­യിൽ പാ­റു­ന്നു.

ദുഃഖം പ­റ­യു­വാൻ പാ­ടി­ല്ല

സ­ന്തോ­ഷ­മെ­ന്തെ­ന്ന­റി­യി­ല്ല.

സ­ന്തോ­ഷെ­ന്നാ­ണെ­ന്റെ നാമ,മ­തി­ട്ട­വൻ

ത­ന്ത­യ്ക്കു­ണ്ടാ­യ­വ­നാ­വി­ല്ല.

ഇ­ച്ഛ­ക്കു­രു­ക്കൾ മു­ള­ച്ചി­ല്ല

ക­ച്ച­വാ­ങ്ങാ­നൊ­രാൾ വ­ന്നി­ല്ല.

മൂടി ഞാ­നെ­ന്തി­നു വെ­ക്ക­ണ,മെൻ തല-

യോ­ടി­ലെ രേഖകൾ ന­ന്ന­ല്ല.

‘മ­ണ്ട­ത്ത­ര­ങ്ങ­ളേ ചെ­യ്തു­ള്ളൂ’

—വീ­ണ്ടു­വി­ചാ­രം വി­ധി­ക്കു­ന്നു

പ­ണ്ട­ത്തെ ന­ക്സ­ലൈ­റ്റെ­ന്നു വി­ളി­ച്ചെ­ന്നെ

കൊ­ണ്ടാ­ടി നാ­റ്റ­രു­താ­രോ­രും.

ഇഷ്ടം വ­രു­ന്നി­ല്ലൊ­രാ­ളോ­ടും

കു­ഷ്ഠം മ­ന­സ്സി­നും ബാ­ധി­ക്കും

ചാ­രാ­യം­പോ­ലും നി­രോ­ധി­ച്ചൊ­രീ നാ­ട്ടിൽ

കാ­രാ­ല­യം­ത­ന്നെ സ്വാ­ത­ന്ത്യം!

ആർ­ത്തി­പ്പ­ക­ക്ക­ലി ബാ­ധി­ച്ചു്

സ്വാർ­ത്ഥ കാർ­ക്കോ­ട­ക­ക്കൊ­ത്തേ­റ്റു്

ചത്തു ഞാ­നെ­ന്നു വി­ചാ­രി­ച്ച നേ­ര­ത്തു്

സ­ഞ്ചി­ക­ണ്ടെൻ തോളി,ലാ­ശ്വാ­സം!

സ­ഞ്ചി­യും തൂ­ക്കി­യെ­ഴു­ന്നേ­റ്റു

മൂ­രി­നി­വർ­ന്നു ന­ട­ന്നു ഞാൻ

ചാ­ര­ക്കു­ഴി­യിൽ കി­ട­ക്കു­ന്ന കു­ക്കു­രം

ദൂ­രെ­യൊ­രെ­ല്ലു ക­ണ്ടെ­ന്നോ­ണം.

ഓ­രോ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു

നേ­രേ­യെ­തി­രു ഭ­വി­ക്കു­ന്നു

സഞ്ചി തു­റ­ന്നു ഞാൻ കാ­ര­ണ­മോ­രു­ന്നു:

—‘സംഗതി’യ­ങ്ങ­നെ­യാ­ണ­ല്ലേ!

ദേ­ശാ­ന്ത­ര­ങ്ങ­ളിൽ ജോ­ലി­ക്കാ­യ്

ആശാരി പോ­കു­മ്പോ­ല­ന്ത­സ്സിൽ

എ­ല്ലാ­മ­ട­ങ്ങി­യൊ­രെൻ സഞ്ചി പേറി ഞാ-

നെ­ല്ലാ­യി­ട­ത്തു­മി­ന്നെ­ത്തു­ന്നു.

ഏ­പ്പു് ചേർ­ക്കാ­നു­മ­ടർ­ത്താ­നും

ആ­പ്പ­ടി­ക്കാ­നും മു­റി­ക്കാ­നും

എ­ത്ര­യെ­ളു­പ്പ­മാ­ണാ­വി­ധം കൃ­ത്യ­മാ­യ്

കു­ത്തി­ത്തു­ള­യ്ക്കാ­ന­റു­ക്കാ­നും!

എ­ന്തി­നു­മി­പ്പോ­ഴു­ണ്ടാ­വേ­ശം

സ­ന്ദേ­ഹം തോ­ന്നു­ന്നി­ല്ലെ­ള്ളോ­ളം

എ­ല്ലാ­മീ സ­ഞ്ചി­ത­ന്നു­ള്ളി­ലി­രി­ക്കു­ന്ന

‘കൊ­ള്ള­ക്കൊ­ടു­ക്ക’ തൻ സാ­മർ­ത്ഥ്യം!

എല്ലാ ക­ളി­യി­ലും ചേ­രു­ന്നു

വ­ല്ല­തു­മൊ­ക്കെ ജ­യി­ക്കു­ന്നു

പ­ത്രാ­ധി­പ­ന്മാർ­ക്ക­യ­ച്ച ക­വി­ത­കൾ

പ്ര­ത്യ­ക്ഷ­മാ­വു­ന്ന­തു­പോ­ലെ.

നൈ­രാ­ശ്യം തോ­ന്നു­ന്നി­ല്ലെ­ന്നാ­ലും

വൈ­രാ­ഗ്യം പാ­ടി­ല്ലൊ­രാ­ളോ­ടും

‘പ­ട്ടി­ക്കു­മു­ണ്ടാ­മൊ­രു­ദി­ന’മെ­ന്നൊ­രു

പ്ര­ത്യാ­ശ­ക്കാ­ര­നാ­ണി­പ്പോൾ ഞാൻ

കു­ത്തി­ത്തി­രു­പ്പെ­ങ്ങു ക­ണ്ടാ­ലും

കൂ­ട്ട­ത്തിൽ കൂ­ടു­ന്നു മി­ണ്ടാ­തെ

ക­ല്ലേ­റു വ­ന്നാൽ മ­റ­ച്ചു ഞാൻ സ­ഞ്ചി­യാൽ

മു­ഞ്ഞി സം­ര­ക്ഷി­ച്ചു പോ­രു­ന്നു!

എ­ത്ര­യോ ജീ­വി­താ­യോ­ധ­ന മണ്ഡല

ദർ­ശ­ന­ങ്ങൾ ത­രു­ന്നീ സഞ്ചി!

നി­ന്നെ­ത്തൊ­ഴു­ന്നു ഞാനെൻ സഞ്ചീ

എന്നെ ഞാ­നാ­ക്കു­ന്നു നീ സഞ്ചീ

ഒ­ന്നാ­യ­തൊ­ക്കെ നീ തന്നെ, നിൻ വായിലു-​

ണ്ടീ­രേ­ഴു ലോ­ക­വും കാ­ണു­ന്നു!

ഓ­ല­ത്തു­രു­മ്പി­ലും നീ തു­രു­മ്പി­ക്കാ­തെ

കാ­ല­ത്തി­നൊ­പ്പം ക­ളി­ക്കു­ന്നു!

‘സം­ഭ­വാ­മി യുഗേ’യെ­ന്ന­ല്ലേ

—സഞ്ചി പ­ഴ­യ­താ­വു­ന്നി­ല്ല!

സ്തം­ഭം പി­ളർ­ന്നു വ­രു­ന്നൊ­രീ ശ­ക്തി­യെ

ന­മ്പാ­തി­രി­ക്കു­വാ­നാ­വി­ല്ല!

ഭാ­ഷാ­പോ­ഷി­ണി, 1998.

ഒരു പ്ര­തി­സാ­ഹി­ത്യ­വി­ചാ­രം
images/tony-03-t.png

എന്റെ മ­ന­സ്സിൽ വി­ട­രു­ന്ന­തി­ല്ല പൂ

പീലി വി­രി­ച്ചാ­ടി നി­ല്പീ­ല കേ­കി­കൾ,

കൃ­ഷ്ണ­ക­ഥാ­ഗീ­തി നിർ­ഝ­രി­ക്കു­ന്നി­ല്ല

കഷ്ടം-​വസന്തമിടിമുഴക്കുന്നില്ല!

അ­ഷ്ടി­ക്കു നി­ത്യ­വും കൂ­ലി­പ്പ­ണി ചെ­യ്തു

കു­ഷ്ഠം മ­റ­ച്ചു­വെ­ച്ചാ­ണെ­ന്റെ ജീ­വി­തം

സ­ന്ധ്യ­യ്ക്കു് കള്ളുകുടിക്കെക്കിടച്ചിടു-​

മു­ന്മാ­ദ­മാ­ണ­ന്റെ­യർ­ത്ഥ­മ­നർ­ത്ഥ­വും

ചി­ന്തി­ക്കു­വാൻ ശീലമില്ലെനിക്കാകയാ-​

ല­ന്ധ­കൂ­പ­ത്തി­ലെ മ­ണ്ഡൂ­ക­മ­ത്രെ ഞാൻ!

ച­ത്താ­ല­ളി­യു­മ­ളി­യ­നു,മാ­യ­തിൽ

കാ­വ്യാർ­ത്ഥ­മു­ണ്ടോ—മ­ന­സ്സി­ലാ­വു­ന്നി­ല്ല!

—ചോ­റി­നൂ­ണെ­ന്നു് പ­റ­ഞ്ഞാൽ തി­രി­ഞ്ഞി­ടും!

ആ­രാ­ണെ­ഴു­ത്ത­ച്ഛൻ? എന്റെ ഭാഷാപിതാ-​

വ­ദ്ദേ­ഹ­മാ­ണെ­ന്നു സാ­ക്ഷ­ര­താ ക്ലാസ്സി-​

ല­ദ്ധ്യാ­പ­കൻ തീർ­ച്ച­ചൊ­ന്നു!—ക്ഷ­മി­ച്ചു ഞാൻ!

—അ­ധ്യാ­ത്മ­രാ­മാ­യ­ണ­മ­ല്ലേ ജീ­വി­തം!

ഉപ്പു നോ­ക്കാൻ പോലുമാനന്ദമില്ലാത്തൊ-​

രി­പ്പാ­പി കൂ­ലി­ക്കു പേ­ശു­ന്ന ഭാഷയ്ക്കു-​

മ­പ്പ­നു­ണ്ടെ­ന്നു പ­റ­യു­ന്ന കോ­വി­ദാ,

അ­ല്പ­ത്വ­മി­ത്ര­യ്ക്കു് മൂ­ത്താൽ ചിതം വരാ!

ന­ന്നാ­യി­ണ­ങ്ങും പിണങ്ങുമതിൽക്കവി-​

ഞ്ഞീ­യാൾ­ക്കു വേ­റെ­യൊ­ന്നി­ല്ലാ പ­ഠി­ക്കു­വാൻ!

കാ­ന­ന­ത്തിൽ പു­ല്ലു മേ­യ്ക്കും പ­ശു­ക്ക­ളെ

കാ­ണി­ക്ക നൽ­കു­ക­യി­ല്ലാ പു­ലി­ക്കു ഞാൻ!

വമ്പൻ സ­ന­ന്ദ­ന പ­ണ്ഡി­തൻ ത­ന്നു­ടെ

വ­മ്പി­നൊ­രൂ­ക്കൻ പ്ര­ഹ­ര­മാ­കും­വി­ധം

വ്യാ­ധൻ വി­ളി­ച്ച­തു കേ­ട്ടു പുരാ, നര-

ക്കോ­ള­രീ­രൂ­പ­മാർ­ന്നെ­ത്തി­യ വി­ഷ്ണു­വും

ക­ല്പാ­ന്ത­കാ­ലം വ­രേ­ക്ക­ന­ന്ത­ന്റെ മേൽ

കെ­ല്പെ­ഴാ­തെ­ക്കി­ട­പ്പാ­ണി­പ്പൊ­ഴെ­ങ്കി,ലീ-

യ­പ്പി­തൂ­റാൻ­പോ­ലു­മാ­വാ­ത്ത നി­ങ്ങ­ളോ

ഇ­പ്പാ­രി­ലി­ന്നെ­ന്നെ ഭാ­ഷ­യാൽ മീ­ളു­വാൻ!

പൂർവ(വ)സൂരി പ്രി­യ­ങ്ക­ര­രേ, നവ

സംസ്കാര-​രാഷ്ട്രീയ പുംഗവ വ­ങ്ക­രേ,

ഈ­യെ­നി­ക്കാ­സ്വ­ദി­ക്കാൻ ക­ഴി­യി­ല്ലെ­ങ്കിൽ

നീ­യൊ­ക്കെ കാ­വ്യ­മെ­ഴു­തു­ന്ന­തെ­ന്തി­നാ?

ഈ­യെ­നി­ക്കാ­ശ്വാ­സ­മേ­കു­ക­യി­ല്ലെ­ങ്കിൽ

നി­ന്റെ പ്ര­തി­രോ­ധ­പാ­ഠ­ങ്ങ­ളെ­ന്തി­നാ?

ഇ­ത്തി­രി­പോ­ലും ‘കു­ഴ­പ്പ’ങ്ങ­ളി­ല്ലാ­ത്ത

വൃ­ത്തി­യെ­ഴും പ്ര­മേ­യ­ത്തിൽ പ്ര­ചോ­ദ­നം

കൊ­ണ്ടാ,ർ­ക്കു­മോ­ക്കാ­ന­മു­ണ്ടാ­യി­ടും വിധം

പണ്ടാരമുണ്ടാക്കിവെക്കുമെഴുത്തുകാർ-​

മു­ല്പാ­ടു­മി­ങ്ങ­നെ­ത്ത­ന്നെ­യോ സാ­ഹി­ത്യം?

മാ­തൃ­ഭൂ­മി വാർ­ഷി­ക­പ്പ­തി­പ്പു്, 1998.

അ­ന്ധ­കാ­ണ്ഡം
images/tony-04-t.png

പ­ണ്ടാ­ര­മെ­ന്തോ­ന്നു ചൊ­ല്ലു­വാ­നാ­ണെ­ടോ

വല്ല വി­ധ­ത്തി­ലും ജീ­വി­ച്ചു പോ­കു­ന്നു;

ക­ണ്ടാൽ ‘സു­ഖം­ത­ന്നെ’യെ­ന്നു മൊ­ഴി­ഞ്ഞി­ടും

എ­ന്നാ­ല­സു­ഖ­മാ­ണെ­ല്ലാ വി­ധ­ത്തി­ലും!

‘ച­ത്താൽ മതി’യെന്ന തോ­ന്ന­ലി­നോ­ടു ഞാൻ

ചാർ­ച്ച­യാ­യേ­റ്റ­വു­മാ­ക­യാൽ ച­ത്തി­ടാ;

പൊ­ട്ട­ശീ­ല­ങ്ങ­ളേ ചൊ­ട്ട­യി­ലേ മുള-

പൊ­ട്ടി ചു­ട­ല­വ­രേ­ക്കും വ­ളർ­ന്നി­ടൂ!

രാ­പ്പ­ക­ലി­ല്ലാ­തെ ക­ള്ളും കു­ടി­ച്ചു ഞാൻ

വ്യാ­പ­ക­മാ­യ­ല­യു­ന്നൂ തെ­രു­ക്ക­ളിൽ;

ബോ­ധ­മി­ല്ലാ­തെ ന­ട­ക്കു­മ­വ­സ്ഥ­യ്ക്കു

മീ­തെ­യാ­യ് സം­യ­മ­മെ­ന്തു­ണ്ടു് ഭൂ­മി­യിൽ?

ഉ­വ്വു­വ്വെ­ഴു­ത്തൊ­ക്കെ­യു­ണ്ടി­പ്പൊ­ഴും, കഥ-

യി­ല്ലാ­ത്ത­വർ­ക്കു വേ­റെ­ന്താ­ണെ­ടോ പണി?

കു­ത്തി­യി­രു­ന്ന­ങ്ങെ­ഴു­തും ദി­വ­സ­വും

ഞെ­ക്കി­പ്പി­ഴി­ഞ്ഞു കവിത വ­രു­ത്തു­വാൻ

ആ­ദ്യ­ത്തെ വാ­യ­ന­യ്ക്കാ­രും വ­മി­ച്ചി­ടും

മ­ട്ടാ­യി­രി­ക്കാ­മെ­ഴു­തു­ന്ന­ത­ത്ര­യും

—എ­ന്തെ­ങ്കി­ലു­മാ­യി­ട­ട്ടെ ത­പഃ­ഫ­ലം

സാ­ധ­ന­യി­ല്ലാ­തെ ‘സാധനം’ ല­ഭ്യ­മോ?

ത­ല്ലി­പ്പ­ഴു­പ്പി­ച്ച­താം പഴം തി­ന്നു­വാൻ

കൊ­ള്ളി­ല്ല തീ­രെ­യെ­ന്നു­ള്ള­ത­സ­ത്യ­മാം;

പ­ഞ്ചാ­ഗ്നി­മ­ധ്യേ ത­പ­സ്സു ചെ­യ്തു­ണ്ടാ­യ

ഗം­ഗാ­ധ­രൻ പാർ­വ­തി­ക്കു­ത­കീ­ല­യോ?

കി­ട്ടും ഗു­ണ­മെ­ങ്കി­ലി­ല്ലെ­ന്നു വ­ന്നാ­ലും

ദു­ഷ്ട­രാ­കാൻ മ­ടി­യി­ല്ലാ ജ­ന­ത്തി­നു്;

മർ­ത്യർ­ക്കൊ­രേ­പോ­ലെ­യാ­ണു­പോ­ലും തറ-

യ്ക്കാ­നും വ­ലി­ച്ചെ­ടു­ക്കാ­നു­മി­പ്പോൾ സുഖം!

പൊക്കുവാനാളുകളുണ്ടെങ്കിലാർക്കുമു-​

ണ്ട­ല്പേ­ത­ര­സ്ഥാ­ന­മേ­തു രം­ഗ­ത്തി­ലും

അല്പം വിഭവവുമുണ്ടെങ്കിലത്ഭുതം-​

ഉ­ത്പ­ന്ന­മാം മഹാ ഭാ­ഗ­ധേ­യം­വ­രെ!

എ­ങ്കി­ലോ കാലു ന­ക്കാ­നും പ­ഠി­ക്ക­ണം

മ­ത്സ­രാ­ദ്യം വെ­ടി­ഞ്ഞാ­ലി­ല്ല ജീ­വി­തം

സ­ത്വോ­പ­ദേ­ശ­ങ്ങ­ളെ­ല്ലാ­മു­പേ­ക്ഷി­ച്ചു

സ­ത്വ­രം ഭോഗം ന­ട­ത്തു­ക­യേ വേ­ണ്ടു.

ച­ത്താ­ല­ളി­യു­മേ­താ­ളു­മ­സം­ശ­യം

ഒ­ക്കു­ക­യി­ല്ലാ പു­നർ­ജ­ന്മ­മാ­ക­യാൽ;

ആ­ത്മാ­വി­നേ­ക്കാൾ പരമാർത്ഥമായുള്ള-​

തു­പ്പു­മാ­വാ­ണെ­ന്ന­റി­ക സ­ഹോ­ദ­രാ.

ദൃ­ശ്യ­മാ­യു­ള്ള­തേ സത്യ,മ­ജ്ഞാ­നി­കൾ

ചി­ത്തേ മ­റി­ച്ചു നി­രൂ­പി­ച്ചി­ട­റു­ന്നു.

ഇ­ല്ലാ­ത്ത­താ­ണു് ന­ശി­ക്കാ­ത്ത­തെ­ന്നു­ള്ള

ത­ത്ത്വം പ­രാ­ഭ­വ­ത്തി­ന്റെ ഫ­ലോ­ദ­യം

സ­ന്ത­തം ശാ­ന്തി­യു­ണ്ടാ­വി­ല്ല ചേതസി

സ­ങ്ക­ടം­ത­ന്നെ സു­ഖ­മെ­ന്നു് ന­ണ്ണി­യാൽ

ഇ­ത്ത­റ­വാ­ടി­ത്ത­ഘോ­ഷ­ണ­ത്തെ­പ്പോ­ലെ

വൃ­ത്തി­കെ­ട്ടു­ള്ള­താ­ണ­ദ്വൈ­ത­ദർ­ശ­നം!

തൃ­ഷ്ണ­താൻ സു­സ്ഥി­ര­മേ­റ്റം സ­നാ­ത­നം

മോ­ക്ഷ­മെ­ന്നാൽ നൃണാം സം­സാ­ര­ബ­ന്ധ­നം

ക്രോ­ധ­മൂ­ലം ഭുവി കർ­മ്മ­മു­ണ്ടാ­കു­ന്നു.

കർ­മ്മ­മൂ­ലം ച­ലി­പ്പു ഭൂ­ത­കോ­ടി­കൾ

ജീർ­ണ­വ­സ്ത്രം നീ­ക്കി­യ­മ്പോ­ടു ടി­വി­യിൽ

ലോ­കൈ­ക­സു­ന്ദ­രീ­നാ­ഭി­പ്ര­ദർ­ശ­നം,

ക്രി­ക്ക­റ്റു്, ക­മ്പോ­ള, മേകലോകക്രമ-​

മൊ­ക്കെ­യും ദേ­ഹാ­ഭി­മാ­ന­മു­ണ്ടാ­ക്കു­ന്നു.

താൻ­താൻ നി­ര­ന്ത­രം ചെ­യ്യു­ന്ന ദു­ഷ്കൃ­തം

അ­ന്യ­ര­നു­ഭ­വി­ച്ചീ­ടു­കെ­ന്നേ വരൂ!

ഇ­ന്ന­ലെ­യോ­ള­വു­മെ­ന്തെ­ന്ന­റി­ഞ്ഞീ­ല

നാ­ളെ­യെ­ന്താ­ണെ­ന്ന­റി­യു­ക­യും വേണ്ട

എ­ത്ര­കാ­ലം വാ­ഴു­മെ­ന്നു­മ­റി­യേ­ണ്ട

ഉ­ണ്ണി­യു­ണ്ടാ­യി വേൾ­പ്പി­ച്ചി­ട്ട­തി­ലൊ­രു

ഉ­ണ്ണി­യു­ണ്ടാ­യി­ട്ടു് പി­ന്നെ­യു­മു­ണ്ടാ­യി…

—ചാ­ത്ത­മൂ­ട്ടാ­നൊ­രാൾ വേ­ണ­മെ­ന്നു­മി­ല്ല!

എ­പ്പോൾ പി­ട­ഞ്ഞു വീ­ണാ­ലും വിരോധമി-​

ല്ലെ­ന്നാൽ ശരി, പി­ന്നെ കാണാം, സു­ഖം­ത­ന്നെ

—എ­ല്ലാ­വ­രോ­ടും പ­റ­ക­യ­ന്വേ­ഷ­ണം.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, 1998.

ഒരു തോറ്റ(ം) പാ­ട്ടു്
images/tony-05-t.png

ഏ­കാ­ന്ത­ത­യു­ടെ ഭാരം താങ്ങാ-​

നാ­കാ­തൊ­ടു­വി­ല­ണ­ഞ്ഞൂ ബാറിൽ

വേ­ദാ­ന്തം­കൊ­ണ്ടെ­ന്തു­പ­കാ­രം?

—വേവും മ­ന­സ്സി­നു വേ­ണ്ടേ ശാ­ന്തി!

വേ­റെ­യു­മു­ണ്ടെ­ന്നെ­പ്പോ­ലാ­ളു­കൾ

വേപഥു പൂ­ണ്ട­വ­രാ­യ­ണ­യു­ന്നു

വേഗ‘മൊ­രെ­ണ്ണ’മ­ക­ത്താ­ക്കീ­ടിൽ

വേ­ദ­ന­യൊ­ക്കെ മ­റ­ക്കാ­മെ­ന്നാ­യി.

സാ­യം­സ­ന്ധ്യാ­സ­മ­യം, തീരേ

കാ­യ­ബ­ലം തോ­ന്നാ­ത്തൊ­രു ദിവസം

വാ­യ­ന­യി­ല്ലാ­ത്തോർ­ക്കു­മി­ത­റി­യാം:

സായന[1] മ­ല്ല­പ്പോ­ള­ഭി­കാ­മ്യം!

ബാ­റി­ന്നു­ള്ളിൽ തി­ര­ക്കാ­ണേ­തോ

പൂരം ന­ട­മാ­ടു­ന്ന­തു­പോ­ലെ

സീ­റ്റു­കി­ട­യ്ക്കാ­നി­ല്ലൊ­രു മാർഗം

നാ­ട്ടിൽ ബാ­റി­തു­മാ­ത്രം പോരാ!

നി­ന്നു ക­ഴി­ക്കേ­ണ്ടെ­ന്നു നിനച്ചാ-​

ലി­ന്നു­ക­ഴി­ക്കാ­നൊ­ക്കു­ക­യി­ല്ല.

‘കൗ­ണ്ട­റി’ലാ­കെ­ത്തി­ക്കും ത­ള്ളും

കൗ­തു­ക­മ­ല്പം കാണാൻ കൊ­ള്ളാം!

‘തി­ക്കി­ത്തി­രു­കി­ക്ക­യ­റു­ക­ത­ന്നെ’

—നി­ശ്ച­യ­മെ­ന്റെ ച­ലി­ക്കാ­റി­ല്ല

ഇ­ത്ത­ര­മ­വ­സ­ര­മ­തി­ജീ­വി­ക്കാൻ

ഗു­സ്തി പ­ഠി­ച്ച­തു ന­ന്നാ­യ് പണ്ടേ!

കു­ടി­യ­ന്മാ­രു­ടെ തർ­ക്കം കേ­ട്ടാൽ

കു­റ­യാ­ത­റി­യാം ജീ­വി­ത­സ­ത്യം

ചു­ള­ളി­ക്കാ­ടു­മ­ഴീ­ക്കോ­ടും നേർ-

ത്തു­ള്ള­തു വെ­ളി­യിൽ ചാ­ടു­മ്പോ­ലെ!

മദ്യമകത്തുകടന്നാലാരാ-​

ണിം­ഗ്ലീ­ഷ് ഭാഷ ന­ശി­പ്പി­ക്കു­ന്നു:

മ­റു­നാ­ടു­ക­ളിൽ വ­ച്ചാ­യാ­ലും

മ­ല­യാ­ളി­ക­ള­റി­യ­പ്പെ­ടു­മി­ത്ഥം!

പീ­റ­പ്പു­സ്ത­ക ഭു­ക്തി­നി­മി­ത്ത, മ-

ജീർണം വ­ന്നൊ­രു ചോ­ര­ക്ക­ണ്ണൻ

യൂറോ കേ­ന്ദ്രി­ത­മാ­യ വി­ഭാ­വ­ന

കൂ­ടെ­യി­രി­പ്പ­വ­നോ­ട­ല­റു­ന്നു.

ഭാ­വി­തു­ല­ഞ്ഞാ­രു പാ­വ­മെ­ലു­മ്പൻ

ആ­ടി­ന­ട­ന്നൊ­രു മൂ­ല­യി­ലെ­ത്തി

മ­ങ്ങൂ­ഴ­ത്തി­ലി­താ­രും കാണി-

ല്ലെ­ന്നു നി­ന­ച്ചു വ­മി­ച്ചീ­ടു­ന്നു

പാനി കു­ടി­ച്ചൊ­രു പരുവം വ­ന്നോൻ

പാ­ണി­ത­ല­ത്തിൽ തലയും താ­ങ്ങി:

ബാ­ധ­യി­യ­ന്ന­തു­പോ­ലൊ­രു വേഷം

ഭാ­വി­ച്ചെ­ന്തോ മ­ന്ത്രി­ക്കു­ന്നു.

പാ­ടു­ക­യാ­ണൊ­രു താ­ടി­ക്കാ­രൻ

പാ­റ­യിൽ പാ­റ­യു­ര­യ്ക്കു­മ്പോ­ലെ

നാശം—താ­ള­മി­ടു­ന്ന­തു ക­ണ്ടാൽ

മേ­ശ­യി­ടി­ച്ചു പൊ­ളി­ക്കു­മ്പോ­ലെ!

കുമ്പ ചു­മ­ന്നൊ­രു ദി­ക്കി­ലൊ­രു­ത്തൻ

ക­മ്പം­ക­യ­റി­ക്ക­ഥ­ക­ളി­യാ­ട്ടം

നേരു പ­റ­ഞ്ഞാൽ മ­ദ്യ­പ­ര­ല്ലേ

നേ­രെ­ത്താ­ത്ത ക­ലാ­കാ­ര­ന്മാർ!

ജീ­വി­ത­നിർ­വ­ഹ­ണം ക­ല­യാ­ക്കാൻ

ശ്രീ­ശ്രീ ര­വി­ശ­ങ്ക­റി­നെ­പ്പോ­ലെ

ആ­ളു­ക­ളെ­പ്പു­ണ­രും പ­ണി­മാ­ത്രം

ആളുകൾ ചെ­യ്ത­തു­ന­ട­ന്നാൽ മതിയോ!

ഇളകും കു­റ്റി­ക­ണ­ക്കി­വി­ട­ത്തിൽ

നി­ല­കൊ­ണ്ടി­ട്ടൊ­രു­പാ­ടാ­യ് നേരം

പു­ക­വ­ലി­യു­ണ്ടി­ട­ത­ട­വി­ല്ലാ­തെ

കു­ടി­യു­ടെ കൂ­ട്ടി­തൊ­ഴി­ഞ്ഞെ­ന്തു­ള്ളു.

മൂ­ത്ര­മൊ­ഴി­ക്കാൻ മു­ട്ടു­ന്നു­ണ്ടു്

പോയാൽ പോകും സ്ഥ­ല­മെ­ന്നു­ണ്ടു്

മ­ന്നി­തി­ലി­ങ്ങ­നെ മാ­യാ­രൂ­പാ

മ­റ്റാർ­ക്കും വി­ധി­നൽ­ക­രു­തേ നീ!

സർ­വ­നി­നാ­ദി­ത­മെ­ങ്കി­ലു­മീ ബാ-

റുർ­വി­യി­ലു­ള്ളാ­രു സ്വർ­ഗ്ഗം­ത­ന്നെ

സാ­ദ­നി­വൃ­ത്തി ല­ഭി­ച്ചു മ­നു­ഷ്യർ

സ്വാ­ത­ന്ത്യം വേ­റെ­ങ്ങ­റി­യു­ന്നു.

മ­ദ്യ­നി­രോ­ധ­ന­മെ­ന്നും ചൊ­ന്നു്

മ­ഹാ­ശ­യ­രു­ണ്ടു­ന­ട­പ്പൂ നാ­ട്ടിൽ

വ­ന്നി­തു­നോ­ക്കി­യ­വർ­ക്കൊ­രു മാ­റ്റം

വ­ന്നാ­ലാ­യ­തി­ല­ത്ഭു­ത­മി­ല്ല!

വ­ന്ദ്യ­വ­യോ­ധി­ക­നാ­യ കുമാര-​

പ്പി­ള്ള­സ്സാ­റേ മാ­പ്പു­ത­ര­ല്ലേ,

ക­ണ്ണീർ­ക്കു­ട­മേ സു­ഗ­ത­കു­മാ­രീ

ക­ണ്ണ­ക്ക­വി­ത­ക­ളെ­ഴു­തു­ന്നോ­രെ!

ഉ­ണ്ണാൻ കാ­ശി­ല്ലാ­ത്തോർ­പോ­ലും

എ­ണ്ണി­ത്തു­ക മു­മ്പേ­റു് കൊ­ടു­ത്തു്

ത­ണ്ണി­യ­ടി­ക്കാൻ ത­യ്യാ­റാ­വു­ക

വി­ണ്ണി­ലെ­ഴു­ന്ന വി­ചി­ത്ര­ത­യാ­വാം

സം­വ­ര­ണം പാ­ലി­ക്കേ­ണ്ടാ­ത്തീ

സം­സ്കൃ­തി ല­ക്ഷ­ണ­മാ­യൊ­രു നാടേ

ദൈ­വ­ത്തിൻ നി­ജ­നാ­ട,ല്ലാ­തെ

കേ­ര­ള­മെ­ന്ന­തു് വേ­റി­ട്ടി­ല്ല!

‘ദേ­ശ­മെ­ഴു­ത്ത’തു­കൊ­ണ്ടു തി­ക­ച്ചും

മോ­ശ­പ്പെ­ട്ട പൃ­ഥ­ക്ക­ര­ണം താൻ.

ഭേ­ദ­വി­ചാ­രാ­സ്ഥി­ത­മാം സാ­ഹി­തി

കാ­ത­ലെ­ഴാ­ത്ത സ­മ­ത്വ­നി­ഷേ­ധം.

കാടി പു­ളി­ച്ച­തു കാലി കു­ടി­ക്കും

ആടു ന­ട­ന്നു ക­ടി­ക്കും ചെ­ടി­കൾ

ന­ല്ല­തു് തീ­യ­തു് ശരി തെ­റ്റെ­ന്നീ

ദ്വ­ന്ദ്വ­വി­ചാ­ര­മ­വ­യ്ക്കി­ല്ലൊ­ട്ടും.

ആ­ധു­നി­കോ­ത്ത­ര കാഴ്ചപ്പാടാ-​

ണാ­ലോ­ചി­ച്ചാൽ ദ്വ­ന്ദ്വ­നി­രാ­സം

ഞാ­നാ­രാ­ണീ­വ­ക ചി­ന്തി­ക്കാൻ

കാ­ഞ്ചി­മ­ഠാ­ധി­പ സ്വാ­മി­ക­ളാ­ണോ?

പോ­റ്റി­യെ­നി­ക്കി­ല്ലാ­ത്ത­തു­കൊ­ണ്ടെൻ

തോറ്റ(ം)പാ­ട്ടിൽ പലതും പറയും

ത­ത്ര­ക­വി­ത്വം കളവായ്ത്തീരാ-​

ത്ത­ത്ര­മ­തി ധ്വ­നി­യെ­ന്നി­ക്കാ­ലം!

പെ­ഗ്ഗു­ക­ഴി­ച്ചു­മ­ട­ങ്ങാ­മെ­ന്നു

നി­ന­ച്ചി­ട്ടൊ­മ്പ­തു പെ­ഗ്ഗു­ക­ഴി­ഞ്ഞു.

തീ­ന­ര­ക­ത്തെ­ക്കാ­ളും ദു­രി­തം

താവിന ബോ­ധ­മെ­നി­ക്കു ത­ണു­ത്തു

ഏ­കാ­ന്ത­ത­യു­ടെ ഭാരം മാറി,

ചാ­കു­മ്പോ­ലൊ­രു സു­ഖ­മു­ണ്ടാ­യി

ഈ­യ­നു­ഭൂ­തി ല­ഭി­ച്ച­വ­രാ­രും

ജീ­വി­ത­കാ­ല­മെ­തിർ­ക്കാ മദ്യം!

മു­പ്പ­ത്ത­ഞ്ചു വ­യ­സ്സി­നു­ള്ളിൽ

ശ­മ്പ­ള­വർ­ധ­ന പ­ത്തു­രു നേടീ-

ട്ട­സ്തി­ത്വ­വ്യ­ഥ പറയുന്നോർക്കീ-​

യ­നു­ഭൂ­തി­ക­ളു­ടെ­യർ­ഥം തെ­ളി­യാ!

ആ­ണ്ട­വ­രും കൈ­വി­ട്ട മ­നു­ഷ്യർ

പാ­ണ്ഡ­വർ­പോ­ലെ തു­ര­ത്ത­പ്പെ­ട്ടോർ

വേ­ണ്ടി­വ­രും—ഭ്രാ­ന്തു­ണ്ടാ­കാ­യ്വാൻ

വേ­ണ്ടി—അ­വർ­ക്കു കു­ടി­ക്കു­ക നി­ത്യം!

ഗാ­ന്ധി­ജി ത­ന്റെ­യി­ട­ത്തു കരത്താ-​

ലേ­ന്തി ന­ട­ന്നൊ­രു വടിയേ സത്യം:

ഒ­മ്പ­തു­പെ­ഗ്ഗൊ­രു നി­ല്പി­നു തീർ­ക്കാം,

—എ­ന്നെ­ക്കൊ­ണ്ട­തി­നെ­ങ്കി­ലു­മാ­കും!

കു­റി­പ്പു­കൾ

[1] മോരു്.

ഭാ­ഷാ­പോ­ഷി­ണി, 1999.

സം­സ്കാ­രം
images/tony-06-t.png

ച­ത്ത­തു ഞാ­ന­ല്ല­ല്ലോ­യെ­ന്നൊ­രു സ്ഥാ­യീ­ഭാ­വം,

മെ­ത്ത­യി­ലൊ­ന്നും­കൂ­ടി­യ­മർ­ന്നു ചി­ന്താ­രൂ­ഢം,

ജ­ന­ലിൽ­ക്കൂ­ടി­ക്കാ­ണാം: തൊ­ട്ട­യ­ല­ത്തെ വീ­ട്ടിൽ

ചാ­വ­ട­ക്കി­നു വേ­ണ്ടി­യാ­ളു­കൾ കൂ­ടീ­ടു­ന്നു.

മു­പ്പ­തു വ­യ­സ്സാ­യ പു­രു­ഷൻ പൊ­ടു­ന്ന­നെ

ത­ണ്ടൊ­ടി­ഞ്ഞൊ­രു കാ

പോൽ നി­പ­തി­ക്കു­ക­യെ­ന്നോ!

ന­ല്ലൊ­രു മ­നു­ഷ്യ­നാ­യി­രു­ന്നു­വ­ത്രേ, തെ­ല്ലും

സം­ഭ­വ­ബ­ഹു­ല­മാ­യി­രു­ന്നി­ല്ല­ജ്ജീ­വി­തം

ഇ­രു­ത്ത­മി­ത്ര­ത്തോ­ള­മി­ച്ചെ­റു­പ്രാ­യ­ത്തി­ലേ

ക­ര­സ്ഥ­മാ­ക്കീ­ട്ടു­ള്ള വേ­റൊ­രാ­ളു­ണ്ടാ­വി­ല്ല.

എ­നി­ക്കും ബ­ഹു­മാ­ന്യ­നാ­ണ­യാ­ളെ­ന്നാൽ ത­മ്മിൽ

പൊ­രു­ത്തം തോ­ന്നീ­ട്ടി­ല്ല, ഞ­ങ്ങൾ­ക്കു വി­രോ­ധ­വും

സ­മ­പ്രാ­യ­ക്കാ­രാ­ണു ഞ­ങ്ങ­ളെ­ന്നി­രി­ക്ക­വേ

സം­ഗ­തി­യെ­ന്തോ മ­ര­ണ­പ്പെ­ടാ­ന­യ്യാൾ മാ­ത്രം!

രോ­ഗി­യാ­യ് കി­ട­ന്നി­ട്ടു മ­രി­ച്ച­ത­ല്ലാ,യിത്ര-​

യ്ക്കാർ­ജ്ജ­വ­മാ­രോ­ടാ­ണു മൃ­ത്യു­കാ­ട്ടി­യി­ട്ടു­ള്ളൂ!

മാ­ന­സാ­ന്ത­ര­പ്പെ­ട്ടു കു­മ്പ­സാ­രി­ക്കാ­നാ­വാം

ജീ­വി­ത­കാ­ലം നീ­ട്ടി­ത്ത­രു­ന്ന­തെ­നി­ക്കീ­ശൻ

ഓശാന പാ­ടി­ക്കൊ­ണ്ടു ജീ­വി­ച്ചി­ല്ലി­തേ­വ­രെ

ഓ­മ­നി­ക്കു­വാ­നൊ­രു ദുഃ­ഖ­ത്തെ­പ്പോ­റ്റീ­ട്ടി­ല്ല

പൂ­ശേ­ണ്ട നേ­ര­ത്ത­തു ചെ­യ്തി­ട്ടു­ണ്ട­തിൽ­പ­രം

ഈശനും ചെ­യ്യാൻ ക­ഴി­വി­ല്ലെ­ന്ന­താ­ണെൻ നേരു്.

അ­ന്ത്യ­ശു­ശ്രൂ­ഷ­യ്ക്കാ­യി പ­രി­വാ­ര­ത്തോ­ടൊ­പ്പം

അ­ച്ച­നും സ­ഹ­ചാ­രി ക­പ്യാ­രു­മെ­ത്തി­പ്പോ­യി

ച­ര­മ­പ്ര­സം­ഗ­ത്തി­നൊ­ടു­വിൽ പു­രോ­ഹി­തൻ

കൈ­യൊ­ഴി­ഞ്ഞ­തു­പോ­ലെ ചു­റ്റി­ലും നോ­ക്കീ­ടു­ന്നു.

ഉടനെ ശ­വ­മ­ഞ്ച­മെ­ടു­ക്കാ­നെ­ത്തീ ചിലർ,

അ­ന്ത്യ­ചും­ബ­ന­ത്തി­നാ­യു­റ്റ­വർ തി­ര­ക്കു­ന്നു.

മു­ള­കീ­റും പോൽ പൊ­ട്ടി­ക്ക­ര­ച്ചിൽ വിലാപത്തോ-​

ടി­ണ­ചേർ­ന്നു­ള­വാ­യി മൗ­ന­ഗർ­ഭി­തം ഘോഷം

ഒ­രു­വ­നേ­റ്റം മു­ന്നിൽ മണിയുമടിച്ചുകൊ-​

ണ്ടി­രു­വർ മെ­ഴു­തി­രി­ക്കാ­ലു­മാ­യ് പി­റ­കി­ലും

ന­ടു­വിൽ സ്വർ­ണ്ണ­ക്കു­രി­ശ്ശേ­ന്തി മ­റ്റൊ­രു­വ­നും.

ര­ണ്ട­ണി­യാ­യി പി­ന്നിൽ നാ­ട്ടു­കാർ, ബ­ന്ധു­ക്ക­ളും

ച­ന്ദ­ന­ത്തി­രി­പ്പു­ക­ഗ­ന്ധ­മേ­ളി­ത­മാ­യ

പൂ­ക്ക­ളാ­ല­ല­ങ്ക­രി­ച്ചു­ള്ള­താം ശ­വ­മ­ഞ്ചം

കേ­റ്റി­യ കൈ­വ­ണ്ടി­ക്കു പി­റ­കിൽ ധൂ­പ­ക്കു­റ്റി

വീ­ശു­ന്ന ശു­ശ്രൂ­ഷി­കൾ, വി­ള­ക്കു പേ­റു­ന്നോ­രും

പാ­തി­രി­യു­ടെ ഗാ­ന­നിർ­ഝ­രി കേ­ട്ടും­കൊ­ണ്ടു

പാ­തി­യും ശ­വ­മാ­യി­ത്തീർ­ന്ന­പോൽ പെ­ണ്ണു­ങ്ങ­ളും

ഒ­ടു­വിൽ സ­ന്ദർ­ഭ­ത്തിൻ ബോറടി സ­ഹി­ക്കാ­ഞ്ഞു

കു­ടി­ച്ചു­വ­ന്നി­ട്ടു­ള്ള കു­റ­ച്ചു മാ­ന്യ­ന്മാ­രും

—ഇ­ങ്ങ­നെ ശ­വ­ഘോ­ഷ­യാ­ത്ര നീ­ങ്ങു­ന്നു മന്ദം

രാ­ക്ഷ­സേ­ശ്വ­ര­നു­ടെ­യു­ദ്യാ­ന­പ്ര­വേ­ശം­പോൽ!

ചി­ന്ത­യീ­വി­ധം കളം മാ­റു­വാ­നൊ­രു­ങ്ങു­മ്പോൾ

നൊ­ന്തു­വോ മനം?—എ­ങ്കിൽ ‘കരുണം’ ര­സി­ച്ചു ഞാൻ.

എ­ഴു­ന്നേ­റ്റു­ടൻ വ­സ്ത്രം മാറി, കാ­ശെ­ടു­ത്തി­ട്ടു

വ­ഴി­യി­ലി­റ­ങ്ങി ഞാൻ യാ­ത്ര­യി­ല­ണി ചേർ­ന്നു.

പ­ള്ളി­യി­ലെ­ത്തി പി­ന്നെ ‘ബീ­ഭ­ത്സ’മി­ളി­ക്കു­ന്ന

‘എ­ല്ലി­ടാം­കു­ഴി’ ചേരും സെ­മി­ത്തേ­രി­യി­ങ്ക­ലും:

കല്ലറ നി­ര­കൾ­ക്കു മുകളിലോടിക്കളി-​

ക്കു­ന്ന കൈ­ശോ­ര­ങ്ങ­ളെ നോ­ക്കി‘യ­ത്ഭു­ത’പ്പെ­ട്ടു.

കു­ഴി­വെ­ട്ടു­കാ­ര­നെ കൃത‘വീര്യ’നായ് വിയർ-

പ്പൊ­ഴു­കും ശ­രീ­ര­ത്തിൽ കണ്ടു കൺ­കു­ളിർ­പ്പി­ച്ചു

പ­ള്ളി­മേ­ട­തൻ മ­ട്ടു­പ്പാ­വിൽ ര­ണ്ടി­ണ­പ്രാ­ക്കൾ

കൊ­ക്കു­രു­മ്മു­മ്പോൾ കു­റു­കു­ന്ന ‘ശൃം­ഗാ­രം’ കേ­ട്ടു

ചാ­യ­യും ബി­സ്ക­റ്റു­മൊ­ട്ട­ക­ലെ­യ­ണി­കൾ­ക്കു

സാ­ദ­മാ­റ്റു­വാൻ നൽ­കു­ന്ന­തി‘ലൗ­ചി­ത്യം’ പൂ­ണ്ടു

പാ­തി­രി പ­റ­ഞ്ഞ­തു­ത­ന്നെ ഹാ! പ­റ­ഞ്ഞി­ട്ടു

പി­ന്തി­രി­ഞ്ഞ­തു കണ്ടു സം­സ്കാ­ര ‘ധ്വനി’യാർ­ന്നു

മ­ണ്ണെ­ടു­ത്തൊ­രു­പി­ടി കു­ന്തി­രി­ക്ക­വും ചേർ­ത്തു

മ­ഞ്ച­മേ­ലെ­റി­ഞ്ഞു ഞാൻ മ­ട­ങ്ങീ ‘ശാന്ത’ത്തോ­ടെ.

തു­ള്ളൽ
images/tony-07-t.png

ഒ­ല്ലൂർ­പ­ള്ളി പെ­രു­ന്നാ­ളി­നു് പ്ല­മേ­ന­മ്മാ­യി­യും മ­ക്ക­ളും

നെ­ടു­പു­ഴ­യിൽ­നി­ന്നു് സ്വ­ന്തം വ­ഞ്ചി­യിൽ പു­റ­പ്പെ­ടും.

വഞ്ചി കു­ത്താൻ പൊ­ട്ട­നു­ണ്ടു്.

വ­ഴി­ക്കു് തി­ന്നാൻ അ­ച്ച­പ്പ­വും കു­ഴി­യ­പ്പ­വും

കൊ­ഴ­ല­പ്പ­വും അ­വ­ലോ­സു­ണ്ട­യും പൊ­ടി­യും

പല ടി­ന്നി­ലാ­ക്കി­യെ­ടു­ക്കും.

ഉ­ച്ച­ക്കു് ചി­യ്യാ­ര­ത്തെ­ത്തു­ന്ന­തോ­ടെ

അ­മ്മാ­യി­യു­ടെ വിധം മാറും.

വഞ്ചി ക­ട­വി­ല­ടു­ക്കു­ന്ന­തും അ­മ്മാ­യി എ­ഴു­ന്നേ­റ്റു്

‘എന്റെ മാ­ലാ­ഖേ’ എ­ന്നും വി­ളി­ച്ചു് ഒ­രോ­ട്ട­മാ­ണു്,

പ­ടി­ഞ്ഞാ­റ­ങ്ങാ­ടി­യി­ലൂ­ടെ പ­ള്ളി­യി­ലേ­യ്ക്കു്!

ആർ­ക്കും ത­ടു­ക്കാ­നാ­വി­ല്ല!

അ­മ്മാ­യി­ക്കു് എന്തോ ബാ­ധ­കേ­റു­ക­യാ­ണു്;

പ­ള്ളി­യി­ലെ­ത്തി തു­ള്ള­ണം!

നാ­നാ­ദേ­ശ­ത്തു­നി­ന്നും തു­ള്ള­ക്കാ­രെ­ത്തും!

പ­ള്ളി­യിൽ മാ­ലാ­ഖ­യു­ടെ രൂ­പ­ക്കൂ­ടു്

ര­ണ്ടാൾ­പൊ­ക്ക­ത്തിൽ എ­ഴു­ന്ന­ള്ളി­ച്ചു­വെ­ച്ചി­രി­ക്കും.

അ­തി­ന­ടു­ത്തു് നിറയെ മെ­ഴു­തി­രി ക­ത്തു­ന്നു­ണ്ടാ­വും.

ഈ മെ­ഴു­തി­രി ഊ­തി­ക്കെ­ടു­ത്താ­നാ­കും­വ­രെ

തു­ള്ള­ക്കാ­രെ മാലാഖ ചാ­ട്ട­യ്ക്കു് ത­ല്ലി­ക്കൊ­ണ്ടി­രി­ക്കും!

ത­ല്ലു­കൊ­ണ്ടു് ‘എന്റെ മാ­ലാ­ഖേ’ എ­ന്നു്

ബാധ ചാ­ടി­ത്തു­ള്ളി നി­ല­വി­ളി­ക്കും;

ഒ­ടു­വിൽ അതു് തോൽവി സ­മ്മ­തി­ച്ചു്

ര­ണ്ടാ­ളു­യ­ര­ത്തിൽ ചാടി,

മെ­ഴു­തി­രി ഊ­തി­ക്കെ­ടു­ത്തി,

ദേഹം വി­ട്ടു­പോ­കും.

അതോടെ തു­ള്ള­ക്കാ­രി/കാരൻ ബോ­ധം­കെ­ട്ടു­വി­ഴും

(മെ­ഴു­തി­രി കെ­ടു­ന്ന മു­റ­യ്ക്കു് ക­ത്തി­ച്ചു­വെ­ക്കാൻ

പ്ര­ത്യേ­കം വ­ള­ണ്ടി­യർ­മാ­രു­ണ്ടു്)

ബോധം വ­ന്നു് കുറേ വി­ശ്ര­മി­ച്ച­ശേ­ഷം

പള്ളി കൗ­ണ്ട­റിൽ­നി­ന്നു് പു­ത്തൻ­പാ­ന

പ­ള്ളി­മൈ­താ­ന­ത്തു് നി­ര­ന്നി­രി­ക്കു­ന്ന

ക­ട­ക­ളിൽ­നി­ന്നു് മാല, വള, പേൻ­ചീർ­പ്പു്;

തെ­രു­വോ­ര­ത്തെ ക­ച്ച­വ­ട­ക്കാ­രിൽ­നി­ന്നു് ക­രി­മ്പു്,

ഹൽവ, പൊരി, ഈ­ന്ത­പ്പ­ഴം

തു­ട­ങ്ങി­യ­വ­യെ­ല്ലാം വാ­ങ്ങി,

അ­മ്മാ­യി­യും മ­ക്ക­ളും മ­ട­ങ്ങും.

ചി­യ്യാ­ര­ത്തെ­ത്തു­ന്ന­തു­വ­രെ അ­മ്മാ­യി

ഒരു ശ­വം­പോ­ലെ­യാ­യി­രി­ക്കും

—ഒ­ന്നി­ലും താ­ല്പ­ര്യ­മു­ണ്ടാ­വി­ല്ല.

എ­ന്നാൽ വ­ഞ്ചി­ക­യ­റി­യാ­ലു­ടൻ

അ­മ്മാ­യി പഴയ ആ­ളാ­വും!

വി­ട്ടു­പോ­യ ബാധ അ­ങ്ങ­നെ­യൊ­ന്നും

എ­ന്നേ­ക്കു­മാ­യി ആ­രെ­യും വി­ട്ടു­പോ­വി­ല്ല­ത്രേ!

താൻ വി­ട്ടു­പോ­ന്ന ദേ­ഹ­ത്തെ­യും കാ­ത്തു്

പ­ള്ളി­മ­ണി കേൾ­ക്കാ­ത്തി­ട­ത്തെ­വി­ടെ­യെ­ങ്കി­ലും

—വ­ഴി­യോ­ര­ത്തോ വ­ഞ്ചി­ക്കൊ­മ്പ­ത്തോ

—അതു് നിൽ­ക്കു­ന്നു­ണ്ടാ­വു­മ­ത്രേ!

വീ­ണ്ടും അതു കൂ­ടു­ന്ന­തു­കൊ­ണ്ടാ­ണു്

അ­മ്മാ­യി പഴയ ആ­ളാ­വു­ന്ന­ത­ത്രേ!

ഓ­രോ­രു­ത്ത­രും ഓരോ ഒ­ഴി­യാ­ബാ­ധ­കൊ­ണ്ടു്

ജീ­വി­ക്കു­ന്നു!

ജീ­വി­ക്കു­ന്ന­തു­കൊ­ണ്ടു് വെ­ളി­ച്ച­പ്പെ­ടു­ന്നു!

ഒരു ബാ­ധ­യു­മി­ല്ലാ­ത്ത­വ­രെ എ­ന്തി­നു­കൊ­ള്ളാം!

കെ. ആർ. ടോണി
images/krtony.jpg

ജനനം: 1964-ൽ തൃ­ശൂ­രി­ലെ നെ­ടു­പു­ഴ­യിൽ. മാ­താ­പി­താ­ക്കൾ: വി. എൽ. റ­പ്പാ­യ്, സി. എ. മേരി. വി­ദ്യാ­ഭ്യാ­സം: MA, M.Phil., Ph.D. ജേർ­ണ­ലി­സ­ത്തിൽ പോ­സ്റ്റ് ഗ്രാ­ജു­വേ­റ്റ് ഡി­പ്ലോ­മ, ന്യൂ­ഡൽ­ഹി­യി­ലെ നാഷണൽ ബുക് ട്ര­സ്റ്റ് ഓഫ് ഇ­ന്ത്യ­യിൽ നി­ന്നു് പ­ബ്ലി­ക്കേ­ഷൻ ട്രെ­യി­നി­ങ് കോ­ഴ്സ് പാ­സാ­യി. 7 കവിതാ സ­മാ­ഹാ­ര­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചു. പോ­രെ­ഴു­ത്തു് എന്ന പേരിൽ ഒരു ലേഖന സ­മാ­ഹാ­ര­വും. ക­വി­ത­ക്കു് വൈ­ലോ­പ്പി­ള്ളി അ­വാർ­ഡ്, ക­ന­ക­ശ്രീ അ­വാർ­ഡ്, അയനം എ അ­യ്യ­പ്പൻ അ­വാർ­ഡ്, വി. ടി. കു­മാ­രൻ അ­വാർ­ഡ്, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ്, പ്രഥമ ശ്രീ കേ­ര­ള­വർ­മ്മ പു­ര­സ്കാ­രം എ­ന്നി­വ ല­ഭി­ച്ചു. ശ്രീ­ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യിൽ മലയാള വി­ഭാ­ഗ­ത്തിൽ അസി. പ്രൊ­ഫ­സർ.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Poems (ml: ക­വി­ത­കൾ).

Author(s): K. R. Tony.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-03.

Deafult language: ml, Malayalam.

Keywords: Poem, K. R. Tony, Poems, കെ. ആർ. ടോണി, ക­വി­ത­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Avenue in the Park of Schloss Kammer, a painting by Gustav Klimt (1862–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.