SFNസായാഹ്ന ഫൌണ്ടേഷൻ
images/A_Gust_of_Wind.jpg
A Gust of Wind, a painting by Jean-​Baptiste Camille Corot (1796–1875).
നാ­രാ­യ­ണ­ഗു­രു വെ­റു­മൊ­രു പേരു്
വി. വി. ഗോ­വി­ന്ദന്‍നാ­യർ
images/Narayana_Guru.jpg
നാ­രാ­യ­ണ­ഗു­രു

പ്ര­ബു­ദ്ധ­കേ­ര­ളീ­യർ സാദരം അ­നു­സ്മ­രി­ച്ചു­പോ­രു­ന്ന ഒരു സ­ന്യാ­സി­യാ­ണു് നാ­രാ­യ­ണ­ഗു­രു. കേ­ര­ള­ത്തി­ലെ ന­വോ­ത്ഥാ­ന­ത്തെ­ക്കു­റി­ച്ചു് പ­റ­യു­മ്പോൾ അതിൽ അ­ദ്ദേ­ഹ­ത്തി­നു­ള­ള മ­ഹ­ത്താ­യ പ­ങ്കി­നെ­ക്കു­റി­ച്ചു് പ­റ­യാ­ത്ത­വ­രി­ല്ല. കേ­ര­ള­ത്തി­നു് ഒരു ആ­ചാ­ര്യ­നു­ണ്ടെ­ങ്കിൽ അതു് ശ­ങ്ക­രാ­ചാ­ര്യ­ര ല്ല ശ്രീ നാ­രാ­യ­ണ­ഗു­രു­വാ­ണു് എ­ന്നു് ഉ­റ­ക്കെ­പ്പ­റ­യേ­ണ്ട കാ­ല­മാ­ണി­തെ­ന്നു് ഈയിടെ ഒരു മ­ന്ത്രി­മു­ഖ്യൻ പ­റ­യു­ക­യു­ണ്ടാ­യി. നാ­ട്ടി­ന്റെ വി­ക­സ­ന­വും ന­വോ­ത്ഥാ­ന­ചി­ന്ത­യും കൂ­ട്ടി­യോ­ജി­പ്പി­ച്ചു മു­ന്നോ­ട്ടു­പോ­യ നാ­രാ­യ­ണ­ഗു­രു­വി­ന്റെ കാ­ഴ്ച­പ്പാ­ടാ­ണു് സം­സ്ഥാ­ന സർ­ക്കാർ ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന­തെ­ന്നു് മു­ഖ്യ­മ­ന്ത്രി­യും.

ഈ ആ­ചാ­ര്യ­വ­ര്യ­ന്റെ ഏ­റ്റ­വും മ­ഹ­ത്താ­യ സ­ന്ദേ­ശ­മാ­യി ന­മ്മു­ടെ രാഷ്ട്രീയ-​സാമൂഹിക-സാംസ്കാരിക പ്ര­മു­ഖർ എ­ന്നും എ­ടു­ത്തു­പ­റ­യു­ന്ന­തു് ഈയൊരു വാ­ക്യ­മാ­ണു്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മ­നു­ഷ്യ­നു്’ പ്ര­ത്യ­ക്ഷ­വി­രു­ദ്ധ­മാ­യ ഈ പ്ര­സ്താ­വം­കൊ­ണ്ടു് അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ച്ച­തെ­ന്തെ­ന്നു­മാ­ത്രം അവർ വെ­ളി­പ്പെ­ടു­ത്താ­റി­ല്ല. അതു നാം­ത­ന്നെ ക­ണ്ടെ­ത്തേ­ണ്ടി­യി­രി­ക്കു­ന്നു.

ഒരു ജാതി എ­ന്തെ­ന്നു് അ­ദ്ദേ­ഹം വ്യ­ക്ത­മാ­യി പ­റ­ഞ്ഞു­വെ­ച്ചി­ട്ടു­ണ്ടു്. ‘മ­നു­ഷ്യാ­ണാം മ­നു­ഷ്യ­ത്വം ജാ­തിർ­ഗോ­ത്വം ഗവാം യഥാ.’ മ­നു­ഷ്യർ­ക്കു് മ­നു­ഷ്യ­ത്വ­മാ­ണു ജാതി. ഗോ­ക്കൾ­ക്കു് ഗോ­ത്വം­പോ­ലെ.

അ­ങ്ങി­നെ പശു-​പോത്തു്-പന്നി-പെരുച്ചാഴികളുടെ കൂ­ട്ട­ത്തിൽ വേ­റി­ട്ടൊ­രാ­കാ­ര­മു­ള്ള ഒരു ജീ­വി­യാ­ണോ മ­നു­ഷ്യന്‍? അതോ, മ­നു­ഷ്യ­നെ ഇ­ത­ര­പ്രാ­ണി­ക­ളിൽ­നി­ന്നു് വേര്‍തി­രി­ച്ചു­നിർ­ത്തു­ന്ന, മ­നു­ഷ്യ­നെ മ­നു­ഷ്യ­നാ­ക്കു­ന്ന, ധർ­മ്മ­ങ്ങൾ വ­ല്ല­തു­മു­ണ്ടോ?

ഗു­രു­വി­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ദേ­ശ­ങ്ങൾ പ­ദ്യ­രൂ­പ­ത്തി­ലാ­ക്കി­ക്കൊ­ണ്ടു് ആ­ത്മാ­ന­ന്ദ­സ്വാ­മി­കൾ ര­ചി­ച്ച ശ്രീ­നാ­രാ­യ­ണ­ധർ­മ്മ­ത്തിൽ സാ­മാ­ന്യ­ധർ­മ്മം ‘മർ­ത്യാ­നാം ബ്രൂ­ഹി ധർ­മ­വി­ദാം വര’ (ധർ­മ്മ­ജ്ഞ ശ്രേ­ഷ്ഠ, മ­നു­ഷ്യ­രു­ടെ സാ­മാ­ന്യ­ധർ­മ്മം അ­രു­ളി­ച്ചെ­യ്താ­ലും എന്ന ശി­ഷ്യ­രു­ടെ അ­ഭ്യർ­ത്ഥ­ന­യ്ക്കു് ഉ­ത്ത­ര­മാ­യി ഗുരു പ­റ­യു­ന്നു:

അ­ഹിം­സാ സത്യമസ്തേയ-​

സ്ത­ഥൈ­വാ­വ്യ­ഭി­ചാ­രി­താ

മ­ദ്യ­സ്യ വർജനം ചൈവം

പ­ഞ്ച­ധർ­മ്മാ­സ്സ­മാ­സ­തഃ

അഹിംസ, സത്യം, അ­സ്തേ­യം, അ­വ്യ­ഭി­ചാ­രി­ത, മ­ദ്യ­വർ­ജ­നം—ചു­രു­ക്ക­ത്തിൽ ഈ അ­ഞ്ചെ­ണ്ണ­മാ­ണു് (മ­നു­ഷ്യ) ധർ­മ്മ­ങ്ങൾ.

ഇതിൽ ആ­ദ്യ­ത്തെ നാ­ലെ­ണ്ണ­വും പൂർ­വാ­ചാ­ര്യ­ന്മാർ ആ­വർ­ത്തി­ച്ചു­പ­ദേ­ശി­ച്ചി­ട്ടു­ള്ള­താ­ണു്. മദ്യം വർ­ജി­ക്ക­ണ­മെ­ന്നും അവർ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­ന്നു്, മ­ഹാ­ഭാ­ര­ത­ത്തിൽ പ­ലേ­ട­ത്തും മ­ദ്യ­പാ­ന­ത്തെ നി­ന്ദി­യ്ക്കു­ക­യും നി­ഷേ­ധി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടെ­ന്നു­മാ­ത്ര­മ­ല്ല, യ­ദു­വം­ശം മു­ടി­ഞ്ഞ­തു­ത­ന്നെ മ­ദ്യ­പാ­നം­കൊ­ണ്ടാ­ണെ­ന്നു കാ­ണി­ച്ചു­ത­രി­ക­യും ചെ­യ്തി­രി­ക്കു­ന്നു. എ­ന്നാൽ, മ­ദ്യ­പാ­ന­ത്തെ മ­നു­ഷ്യൻ വർ­ജി­യ്ക്കേ­ണ്ട ഒരു ദോ­ഷ­മാ­യി പ­റ­യു­ന്ന­ത­ല്ലാ­തെ, മ­ദ്യ­വർ­ജ­ന­ത്തെ ഒരു മ­നു­ഷ്യ­ധർ­മ്മ­മാ­യി എ­ടു­ത്തു­കാ­ട്ടു­ന്നി­ല്ല. മാ­തൃ­കാ­പു­രു­ഷ­ന്മാ­രെ­പ്പ­റ്റി പ­റ­യു­മ്പോള്‍, സ­ത്യ­വാൻ ധർ­മ­പ­രാ­യ­ണന്‍, ദ­യാ­വാന്‍, ജി­തേ­ന്ദ്രി­യൻ മു­ത­ലാ­യ വി­ശേ­ഷ­ണ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ മ­ദ്യ­വർ­ജ­കൻ എന്നു കാ­ണു­ക­യു­മി­ല്ല. അ­തു­കൊ­ണ്ടു മ­ദ്യ­വർ­ജ­ന­ത്തെ സ­ത്യാ­ഹിം­സ­കൾ­ക്കൊ­പ്പം പ്ര­തി­ഷ്ഠി­ച്ചു­വെ­ന്ന­താ­ണു്, മ­നു­ഷ്യ­ല­ക്ഷ­ണ­മാ­യി നിർ­ദ്ദേ­ശി­ച്ചു­വെ­ന്ന­താ­ണു്, ഗു­രു­വി­ന്റെ തനതു സം­ഭാ­വ­ന.

മ­ദ്യ­വർ­ജ­നം എ­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­യ്ക്കു­ന്ന­തു് എ­ന്തെ­ന്നു­കൂ­ടി വി­ശ­ദീ­ക­രി­ക്കേ­ണ്ട­തു­ണ്ടു്. കാരണം, ന­മ്മു­ടെ ചില ബു­ദ്ധി­ജീ­വി­ക­ളും രാ­ഷ്ട്രീ­യ­നേ­താ­ക്ക­ന്മാ­രും ഈ പ­ദ­ത്തി­ന്നു ചാർ­ത്തി­ക്കൊ­ടു­ത്തി­രി­ക്കു­ന്ന അർ­ത്ഥം ഒന്നു വേ­റെ­ത്ത­ന്നെ­യാ­ണു്. മ­ദ്യ­നി­രോ­ധ­ന­മ­ല്ല മ­ദ്യ­വർ­ജ­ന­മാ­ണു് വേ­ണ്ട­തു് എ­ന്നു് അവർ പ­ല­പ്പോ­ഴും പ­റ­യു­ന്ന­തു കേൾ­ക്കാം. എ­ന്താ­ണു് ഇ­തി­നർ­ത്ഥം? ക­ള്ളു് എത്ര വേ­ണ­മെ­ങ്കി­ലും ഉ­ണ്ടാ­ക്കാം, വി­ല്ക്കാം, ആളുകൾ അതു മു­ഴു­വൻ പണം കൊ­ടു­ത്തു വാ­ങ്ങി തെ­ങ്ങിൻ ചു­വ­ട്ടിൽ ഒ­ഴി­ച്ചു­ക­ള­ഞ്ഞേ­ക്ക­ണം എ­ന്നു്—അല്ലേ?

ഇതല്ല ഗുരു ഉ­ദ്ദേ­ശി­ച്ച മ­ദ്യ­വർ­ജ­നം. അ­തെ­ന്തെ­ന്നു് അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കു­ന്നു.

മ­ദ്യ­സ്യ­വി­ക്ര­യാ­ദാ­നേ

സ­ന്ധ­നാ­ദാ­ന­മേ­വ ച

കദാപി നാ­ച­രേ­ദ്ധീ­മാന്‍

മ­ഹാ­പാ­ത­ക­ഹേ­തു­കം

മദ്യം വിൽ­ക്കു­ക, വാ­ങ്ങു­ക, ശേ­ഖ­രി­ക്കു­ക, കൊ­ടു­ക്കു­ക—ഇ­വ­യൊ­ന്നും ബു­ദ്ധി­മാൻ ഒ­രി­യ്ക്ക­ലും ചെ­യ്യ­രു­തു്. (ഇ­തി­ലോ­രോ­ന്നും) മ­ഹാ­പാ­ത­ക­ത്തി­ന്നു കാ­ര­ണ­മാ­ണു്.

മ­ദ്യ­മു­ണ്ടാ­ക്കു­ന്ന­വ­നെ വേ­റെ­ത്ത­ന്നെ അ­ധി­ക്ഷേ­പി­യ്ക്കു­ന്നു.

മ­ദ്യ­കർ­ത്താ പൂ­തി­ഗ­ന്ധി

പ­ട­ശ്ചാ­സ്യ നി­കേ­ത­നം

ദുർ­ഗ­ന്ധ­ക­ലു­ഷം തേന

സ്പൃ­ഷ്ടം സർ­വ­മീ­ദൃ­ശം

മ­ദ്യ­മു­ണ്ടാ­ക്കു­ന്ന­വ­നെ നാറും. അ­വ­ന്റെ ഉ­ടു­തു­ണി­യും വീടും നാ­റി­പ്പൊ­ട്ടും. അവൻ തൊ­ടു­ന്ന­തെ­ന്തും ഇ­ങ്ങി­നെ­ത­ന്നെ.

മ­ദ്യ­പ­നെ ഇ­ങ്ങി­നെ­യും:

മ­ദ്യാ­സ­ക്തം സ്വ­സ്യ ഭാ­ര്യാ

പിതാ മാതാ സ­ഹോ­ദ­രഃ

പു­ത്രോ­പി­ചേ­ശ്വ­രോ ദ്വേ­ഷ്ടി

ത­സ്മാ­ന്മ­ദ്യം പ­രി­ത്യ­ജേ­ത്.

മ­ദ്യാ­സ­ക്ത­നെ സ്വ­ന്തം ഭാ­ര്യ­യും അ­ച്ഛ­നും അ­മ്മ­യും സ­ഹോ­ദ­ര­നും മകനും, ഈ­ശ്വ­രന്‍പോ­ലും, വെ­റു­ക്കും. അ­തു­കൊ­ണ്ടു് മദ്യം ഉ­പേ­ക്ഷി­യ്ക്കു­ക.

മ­ദ്യ­ല­ഹ­രി­യിൽ യു­വാ­വു് അ­മ്മ­യെ ത­ല­ക്ക­ടി­ച്ചു­കൊ­ന്നു എ­ന്നും മ­റ്റു­മു­ള്ള വാർ­ത്ത­കൾ നാം കേൾ­ക്കാ­റു­ണ്ട­ല്ലോ. അതൊരു മ­ഹാ­പാ­ത­ക­മാ­ണെ­ന്നും നാം പറയും, നിയമം അവനെ ശി­ക്ഷി­യ്ക്കു­ക­യും ചെ­യ്യും. എ­ന്നാൽ, ആ മ­ഹാ­പാ­ത­ക­ത്തിൽ മ­ദ്യ­മു­ണ്ടാ­ക്കി­യ­വ­ന്നും വി­റ്റ­വ­ന്നും വി­ള­മ്പി­യ­വ­ന്നു­മെ­ല്ലാം പ­ങ്കു­ണ്ടെ­ന്ന­ത്രേ ഗുരു നി­ഷ്കർ­ഷി­ക്കു­ന്ന­തു്.

ഇ­വ്വ­ണ്ണം, മ­ദ്യ­വർ­ജ­നം കൂ­ടാ­തെ മ­നു­ഷ്യ­ത്വം പൂർ­ണ­മാ­വി­ല്ലെ­ന്നു പ­റ­യു­ന്ന­തെ­ന്തു­കൊ­ണ്ടു്?

ബു­ദ്ധേര്‍വൈ­ക­ല്യ­ജ­ന­കം

മ­ദ്യ­മി­ത്യു­ച്യ­തേ­ബു­ധൈഃ

മ­ദ്യ­സേ­വാം ന കുര്‍വീ­ത

മദ്യം വി­ഷ­സ­മം വിദുഃ

ബു­ദ്ധി­യ്ക്കു് വൈ­ക­ല്യ­മു­ണ്ടാ­ക്കു­ന്ന­താ­ണു് മദ്യം എ­ന്നു് അ­റി­വു­ള്ള­വർ പ­റ­യു­ന്നു. മദ്യം ക­ഴി­ക്ക­രു­തു്. വി­ഷ­തു­ല്യ­മാ­ണു് മദ്യം എ­ന്നു് (വി­വേ­കി­കൾ­ക്കു്) അ­റി­യാം.

മ­ന­ന­ശീ­ല­മാ­ണു് മ­നു­ഷ്യ­നെ ഇ­ത­ര­പ്രാ­ണി­ക­ളിൽ­നി­ന്നു് വേര്‍തി­രി­ക്കു­ന്ന­തു്. അതിനെ തകിടം മ­റി­ക്കു­ന്ന മദ്യം മ­നു­ഷ്യ­ത്വ­ത്തെ കെ­ടു­ത്തി­ക്ക­ള­യു­ന്നു. അ­തു­കൊ­ണ്ട­ത്രേ അതു് വി­ഷ­മാ­കു­ന്ന­തു്.

ഒരു മതം എ­ന്ന­തി­ന്റെ പൊരുൾ ഇ­ങ്ങി­നെ വ്യ­ക്ത­മാ­ക്കു­ന്നു.

സാ­മാ­ന്യ­സ­ത്താ സര്‍വേ­ഷാം

മ­താ­നാ­മ­നു­സ­ന്ധി­നീ

ഏ­കൈ­വാ­തോ­പ്യേ­ക­മേ­വ

മതം യു­ക്തി­ച­മ­ത്കൃ­തം.

എല്ലാ മ­ത­ങ്ങ­ളോ­ടും ചേർ­ന്നു­ള്ള സാ­മാ­ന്യ­സ­ത്ത ഒ­ന്നു­ത­ന്നെ. അ­തു­കൊ­ണ്ടു് മതം ഒ­ന്നേ­യു­ള്ളു എ­ന്ന­തു യു­ക്തി­സ­മ്മ­ത­മാ­ണു്.

പ­ല­മ­ത­സാ­ര­വു­മേ­ക­മെ­ന്നു പാരാ-

തു­ല­കി­ലൊ­രാ­ന­യി­ല­ന്ധ­രെ­ന്ന പോലെ

പ­ല­വി­ധ­യു­ക്തി പ­റ­ഞ്ഞു പാമരന്മാ-​

ലവതു ക­ണ്ട­ല­യാ­ത­മർ­ന്നി­ടേ­ണം

എ­ന്നു് ആ­ത്മോ­പ­ദേ­ശ­ശ­ത­ക­ത്തി­ലും ഇ­തു­ത­ന്നെ പ­റ­ഞ്ഞു­വെ­ച്ചി­ട്ടു­ണ്ടു്. ഈ സാ­മാ­ന്യ­സ­ത്ത, ഏ­ക­സാ­രം, എ­ന്തെ­ന്നു് തെ­ളി­മ­ല­യാ­ള­ത്തിൽ, സം­ശ­യ­ത്തി­ന്നു് ഒരു പ­ഴു­തു­മി­ല്ലാ­തെ, വെ­ളി­വാ­ക്കു­ന്നു.

കൊ­ല്ലാ­വ്ര­ത­മു­ത്ത­മ­മാ­മ­തി­ലും

തി­ന്നാ­വ്ര­ത­മെ­ത്ര­യു­മു­ത്ത­മ­മാം

എല്ലാ മതസാരവുമോർക്കുകിലിതെ-​

ന്ന­ല്ലേ പ­റ­യേ­ണ്ട­തു ധാർ­മ്മി­ക­രേ?

(ജീ­വ­കാ­രു­ണ്യ­പ­ഞ്ച­കം)

എ­ന്തു­കൊ­ണ്ടു് തി­ന്നാ­വ്ര­ത­ത്തിൽ ഈ ഊ­ന്നല്‍?

കൊ­ല്ലി­ക്കു­ക­കൊ­ണ്ടു ഭു­ജി­ക്കു­ക­യാം

കൊ­ല്ലു­ന്ന­തി­ലു­മു­ര­ത്തൊ­ര­ഘം

മാംസം ക­ഴി­ക്കു­ന്ന­വൻ ജീ­വി­ക­ളെ കൊ­ല്ലി­ക്കു­ന്നു, അതു് കൊ­ല്ലു­ന്ന­തി­ലും വലിയ പാ­പ­മാ­ണെ­ന്നു് (മദ്യം വിൽ­ക്കു­ന്ന­തും വി­ള­മ്പു­ന്ന­തും മ­ഹാ­പാ­ത­ക­ഹേ­തു­ക­മാ­ണെ­ന്നു പ­റ­ഞ്ഞ­തും ഓർ­ക്കു­ക)

പ്രാ­ണി­ഹ­ത്യ ചെ­യ്യു­ന്ന­വ­രെ­ക്കു­റി­ച്ചു് ഗു­രു­വി­ന്നു പ­റ­യാ­നു­ള്ള­തി­താ­ണു്;

കൊ­ല്ലു­ന്ന­വ­നി­ല്ല ശ­ര­ണ്യ­ത മ-

റ്റെ­ല്ലാ വക ന­ന്മ­യു­മാർ­ന്നി­ടി­ലും

ഒ­രേ­യൊ­രു ദോഷം ഗു­ണ­പ്പെ­രു­പ്പ­ത്തിൽ മു­ങ്ങി­പ്പോ­കു­മെ­ന്നു് കാ­ളി­ദാ­സൻ പ­റ­യു­ന്ന­തി­ന്റെ നേരേ എ­തി­രാ­ണു് ഗുരു ഇവിടെ പ­റ­യു­ന്ന­തു്—പ്രാ­ണി­ഹ­ത്യ എന്ന ഒറ്റ ദോ­ഷ­ത്തിൽ ഗു­ണ­പ്പെ­രു­പ്പം മു­ഴു­വൻ മു­ങ്ങി­പ്പോ­കു­മെ­ന്നു്. ആ ദോഷം ചെ­യ്യു­ന്ന­വ­നെ മൃ­ഗ­തു­ല്യൻ എന്നു വി­ശേ­ഷി­പ്പി­ച്ച അ­ദ്ദേ­ഹ­ത്തി­ന്റെ ക­ണ്ണിൽ, അ­തി­ലും വലിയ പാതകം ചെ­യ്യു­ന്ന മാം­സാ­ഹാ­രി­യു­ടെ നില എ­ന്താ­വും?

‘ഒരു ദൈവം’ എ­ന്തെ­ന്നു് ‘ദൈ­വ­ദ­ശ­ക’ത്തിൽ വ്യ­ക്ത­മാ­ക്കു­ന്നു.

നീ­യ­ല്ലോ സൃ­ഷ്ടി­യും സ്രഷ്ടാ-​

വാ­യ­തും സൃ­ഷ്ടി­ജാ­ല­വും

നീ­യ­ല്ലോ ദൈവമേ സൃഷ്ടി-​

ക്കു­ള്ള സാ­മ­ഗ്രി­യാ­യ­തും

നീ സത്യം ജ്ഞാ­ന­മാ­ന­ന്ദം

നീ തന്നെ വർ­ത്ത­മാ­ന­വും

ഭൂ­ത­വും ഭാ­വി­യും വേറ-

ല്ലോ­തും മൊ­ഴി­യു­മോർ­ക്കിൽ നീ

(7)

മ­നു­ഷ്യ­ന്റെ അ­റി­വി­ന്നു വി­ഷ­യ­മാ­യ പ്ര­പ­ഞ്ച­മാ­കെ­യും ആ അ­റി­വു­ത­ന്നെ­യു­മാ­ണു് ഏ­ക­ദൈ­വം. പ്ര­പ­ഞ്ച­ത്തി­ന്നു് ഉ­ണ്മ­യേ­കു­ന്ന, അഥവാ ഉ­ണ്മ­ത­ന്നെ­യാ­യ, ആ ഏ­ക­സ­ത്ത­യെ ബു­ദ്ധി­ഗ്രാ­ഹ്യ­മാ­യ ഒ­രാ­ശ­യ­മാ­യി­മാ­ത്രം കാ­ണാ­തെ, ഉ­ള്ളു­കൊ­ണ്ടു് തൊ­ട്ട­റി­യാ­നാ­കു­മാ­റ് ഒരു ഹൃ­ദ­യാ­ലു­വാ­യി­ക്കൂ­ടി ക­ണ്ടു­കൊ­ണ്ടാ­ണു് ആ സ്തവം ഉ­പ­സം­ഹ­രി­യ്ക്കു­ന്ന­തു്.

ജ­യി­ക്കു­ക മ­ഹാ­ദേ­വ

ദീ­നാ­വ­ന­പ­രാ­യ­ണ

ജ­യി­ക്കു­ക ചി­ദാ­ന­ന്ദ

ദ­യാ­സി­ന്ധോ ജ­യി­ക്കു­ക

മ­നു­ഷ്യ­ന്റെ അ­ന്ത­സ്സ­ത്ത­ത­ന്നെ­യാ­ണു് ദയ, സ­ഹാ­നു­ഭൂ­തി. അ­തു­കൊ­ണ്ട­ത്രേ പ­രോ­പ­കാ­രം മ­നു­ഷ്യോ­ചി­ത­മാ­യും പ­ര­പീ­ഡ­നം മ­നു­ഷ്യാ­നു­ചി­ത­മാ­യും അ­വ­ന്നു് ഉ­ള്ളി­ന്നു­മു­ള്ളിൽ തോ­ന്നു­ന്ന­തു്. അ­തി­നാൽ, മ­നു­ഷ്യ­രിൽ ഭഗവാൻ ദ­യാ­സ്വ­രൂ­പ­നാ­യാ­ണു് വാ­ഴു­ന്ന­തെ­ന്നു പറയാം. എ­ന്നി­ട്ടു നാം പ­ര­പീ­ഡ­നം, അ­ധര്‍മം, ചെ­യ്തു­പോ­കു­ന്ന­തു്, മ­ഹാ­ഭാ­ര­തം പ­റ­യും­പോ­ലെ, കാമം കാ­ര­ണ­മാ­ണു്. അതു നീ­ങ്ങി­യാൽ ഭ­ഗ­വാന്‍, ന­മ്മു­ടെ അ­ന്ത­രാ­ത്മാ­വു്, തെ­ളി­ഞ്ഞു­വ­രും. ഈ ആ­ശ­യ­മാ­ണു് ഭാ­ഗ­വ­ത­ത്തിൽ ഇ­ങ്ങി­നെ അ­വ­ത­രി­പ്പി­ച്ചി­ട്ടു­ള്ള­തു്.

നാ­തി­പ്ര­സീ­ദ­തി തഥോപചിതോപചാരൈ-​

രാ­രാ­ധി­തഃ സു­ര­ഗ­ണൈർ ഹൃ­ദി­ബ­ദ്ധ­കാ­മൈ.

യഃ സർ­ഭൂ­ത­ദ­യ­യാ സ­ദ­ല­ഭ്യ­യൈ­കോ

നാ­നാ­ജ­നേ­ഷ്വ­വ­ഹി­തഃ സു­ഹൃ­ദ­ന്ത­രാ­ത്മാ

അ­സ­ത്തു­ക്കൾ­ക്കു് അ­പ്രാ­പ്യ­നും ഏകനും സർ­വ­ജീ­വ­ജാ­ല­ങ്ങ­ളി­ലും കു­ടി­കൊ­ള്ളു­ന്ന­വ­നും സു­ഹൃ­ത്തും ആയ അ­ന്ത­രാ­ത്മാ­വു്, കാമം കെ­ട്ടി­ക്കി­ട­ക്കു­ന്ന മ­ന­സ്സോ­ടെ ദേ­വ­ന്മാർ ചെ­യ്യു­ന്ന ആ­രാ­ധ­ന­കൊ­ണ്ടു­പോ­ലും, സർ­വ­ഭൂ­ത­ദ­യ­കൊ­ണ്ടെ­ന്ന­പോ­ലെ പ്ര­സാ­ദി­യ്ക്കു­ന്നി­ല്ല.

അ­പ്പോൾ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എ­ന്ന­തു­കൊ­ണ്ടു് ഗുരു ഉ­ദ്ദേ­ശി­ച്ച­തു് ഇ­താ­ണു്.

ഒരു ജാതി: മ­നു­ഷ്യ­ത്വം, സ­ത്യാ­ഹിം­സാ­ദി­ക­ളോ­ടു് ചേർ­ത്തു പ­റ­യേ­ണ്ട മ­നു­ഷ്യ­ധർ­മ്മം മ­ദ്യ­വർ­ജ­നം: ഉ­ത്പാ­ദ­നം തൊ­ട്ടു് ഉ­പ­ഭോ­ഗം വരെ.

ഒരു മതം: പ്രാ­ണി­ക­ളെ കൊ­ല്ലാ­യ്ക, കൊ­ല്ലി­ക്കാ­യ്ക (മാം­സാ­ഹാ­ര­വർ­ജ­നം)

ഒരു ദൈവം: പ്ര­പ­ഞ്ച­സ­ത്ത, ദ­യാ­സ്വ­രൂ­പന്‍.

കേ­ര­ളീ­യർ ത­ങ്ങ­ളു­ടെ ഈ ആ­ചാ­ര്യ­ന്റെ വാ­ക്കു­ക­ളെ എ­ത്ര­ത്തോ­ളം മാ­നി­യ്ക്കു­ന്നു­ണ്ടെ­ന്നു നോ­ക്കാം:

കേ­ര­ള­ത്തി­ലെ മ­ഹോ­ത്സ­വ­വും മ­ഹാ­സാം­സ്കാ­രി­ക സം­ഭ­വ­വു­മാ­യ തി­രു­വോ­ണം ക­ഴി­ഞ്ഞാൽ പ­ത്ര­ങ്ങ­ളിൽ ഒരു വാർ­ത്ത കാണാം—ഇ­ക്കൊ­ല്ല­ത്തെ ഓ­ണ­ത്തി­നു് കേ­ര­ളീ­യർ മു­ന്നൂ­റ്റി­മു­പ്പ­ത്തി­മൂ­ന്നു് കോടി ഉ­റു­പ്പി­ക­യു­ടെ മദ്യം കു­ടി­ച്ചു­തീർ­ത്തു­വെ­ന്നു്. സം­ഖ്യ­യിൽ ഏ­റ്റ­ക്കു­റ­ച്ചി­ലു­ണ്ടാ­വാം. എ­ന്നാൽ, ഓ­ണ­സ­ദ്യ­യും ഓ­ണ­ക്കോ­ടി­യും­പോ­ലെ ഓ­ണാ­ഘോ­ഷ­ത്തി­ന്റെ ഒരു മു­ഖ്യാം­ഗ­മാ­ണു്. മ­ദ്യ­പാ­ന­മെ­ന്നു തീര്‍ച്ച, ക­ഥ­ക­ളി­യും ക­ള­രി­പ്പ­യ­റ്റും തി­രു­വാ­തി­ര­ക്ക­ളി­യും പോലെ കേ­ര­ളീ­യ­സം­സ്കാ­ര­ത്തി­ന്റെ പ്ര­കാ­ശ­ന­മാ­ണു് മ­ദ്യ­പാ­ന­മെ­ന്നും.

കേ­ര­ള­ത്തിൽ കൊറോണ തി­ര­നോ­ട്ടം ന­ട­ത്തി­യ­പ്പോള്‍ത്ത­ന്നെ ന­മ്മു­ടെ സർ­ക്കാർ വി­ദ്യാ­ല­യ­ങ്ങൾ അ­ട­ച്ചു­പൂ­ട്ടി, പക്ഷേ, മ­ദ്യാ­ല­യ­ങ്ങൾ തു­റ­ന്നു­ത­ന്നെ കി­ട­ന്നു. കു­ട്ടി­ക­ളു­ടെ പ­ഠി­പ്പു് മു­ട­ങ്ങി­ക്കോ­ട്ടെ, കു­ടി­യ­ന്മാർ­ക്കു് കുടി മു­ട­ങ്ങ­രു­തു് എന്ന ഈ തീ­രു­മാ­ന­ത്തി­ന്നു കാ­ര­ണ­മാ­യി മു­ഖ്യ­മ­ന്ത്രി പ­റ­ഞ്ഞ­തു്, കുടി മു­ട­ക്കി­യാ­ലു­ണ്ടാ­കു­ന്ന സാ­മൂ­ഹ്യ­പ്ര­ത്യാ­ഘാ­ത­മാ­ണു്. അ­ങ്ങി­ങ്ങാ­യി ഉ­ണ്ടാ­യേ­ക്കാ­വു­ന്ന വല്ല അ­നി­ഷ്ട­സം­ഭ­വ­വു­മ­ല്ല, ഉ­റ­പ്പാ­യും സമൂഹം മൊ­ത്ത­ത്തിൽ നല്‍കാൻ പോ­കു­ന്ന, കോ­വി­ഡി­നെ­ക്കാൾ മാ­ര­ക­മാ­യ തി­രി­ച്ച­ടി! മ­ദ്യ­ത്തി­ന്നു ന­മ്മു­ടെ സ­മൂ­ഹ­ത്തിന്‍മേ­ലു­ള്ള ആ­ധി­പ­ത്യ­ത്തി­ന്നു് ഇ­തി­ലും ആ­ധി­കാ­രി­ക­മാ­യ വേറെ തെ­ളി­വു വേണോ?

മ­ദ്യ­ല­ഹ­രി­യിൽ ഒരാൾ മ­റ്റൊ­രാ­ളെ കൊ­ല­പ്പെ­ടു­ത്തി­യ വാർ­ത്ത­കൾ നാം എത്ര കേ­ട്ടി­രി­ക്കു­ന്നു! മ­ദ്യ­നിർ­മ്മാ­ണം ത­ട­യ­ണ­മെ­ന്നു് അ­ന്നൊ­ന്നും സർ­ക്കാ­രി­ന്നു് തോ­ന്നി­യി­ല്ല, ആരും ആ­വ­ശ്യ­പ്പെ­ട്ടു­മി­ല്ല. എ­ന്നാൽ, ഒരു മ­ന്ത്ര­വാ­ദി­യു­ടെ വാ­ക്കു­കേ­ട്ടു് ചിലർ നരബലി ന­ട­ത്തി­യ വാർ­ത്ത­യെ­ത്തു­ടർ­ന്നു്, അ­ന്ധ­വി­ശ്വാ­സ­നിർ­മ്മാർ­ജ­ന­ത്തി­ന്നു നിയമം കൊ­ണ്ടു­വ­രാൻ ആ­രെ­ല്ലാ­മാ­ണു് തി­ടു­ക്കം കൂ­ട്ടി­യ­തു്! നി­യ­മ­നിർ­മ്മാ­ണം ആ­ലോ­ച­ന­യി­ലു­ണ്ടെ­ന്നു് മു­ഖ്യ­മ­ന്ത്രി­യും പ്ര­ഖ്യാ­പി­ച്ചി­രി­യ്ക്കു­ന്നു. അ­തി­ന്നു് ഒരു സാ­മൂ­ഹ്യ­പ്ര­ത്യ­ഘാ­ത­വും ഉ­ണ്ടാ­കാൻ പോ­കു­ന്നി­ല്ലെ­ന്നർ­ത്ഥം. ‘അ­ന്ധ­വി­ശ്വാ­സം ത­ട­ഞ്ഞോ­ളു, മ­ദ്യ­നിർ­മ്മാ­ണം ത­ട­ഞ്ഞാൽ അ­പ്പോൾ­ക്കാ­ണാം!’ എ­ന്നാ­ണു് പ്ര­ബു­ദ്ധ­കേ­ര­ളീ­യ­രു­ടെ നി­ല­പാ­ടു്!

ഈ­യി­ടെ­യാ­യി, കേ­ര­ള­ത്തെ ല­ഹ­രി­വി­മു­ക്ത­മാ­ക്കാ­നു­ള്ള ത­ത്ര­പ്പാ­ടി­ലാ­ണു് ന­മ്മു­ടെ സർ­ക്കാ­രും രാഷ്ട്രീയ-​സാമൂദായിക-സാംസ്കാരിക നാ­യ­ക­ന്മാ­രും മ­റ്റും. പക്ഷേ, അ­വ­രു­ടെ ല­ഹ­രി­പ­ദാർ­ത്ഥ­പ്പ­ട്ടി­ക­യിൽ മദ്യം ഉള്‍പ്പെ­ടു­ന്നി­ല്ല. മ­ദ്യ­ത്തെ ചി­ത്ത­ഭ്ര­മ­ണ­കാ­ര­ണ­മെ­ന്നു പറഞ്ഞ നാ­രാ­യ­ണ­ഗു­രു­വി­ന്റെ വി­വ­ര­ക്കേ­ടോർ­ത്തു് അവർ ഉ­ള്ളു­കൊ­ണ്ടു് ചി­രി­ക്കു­ന്നു­ണ്ടാ­വും. ഇ­പ്പോ­ഴി­താ, പ­ഴ­ങ്ങ­ളിൽ നി­ന്നും മ­ദ്യ­മു­ണ്ടാ­ക്കാൻ സർ­ക്കാ­രെ­ടു­ത്ത തീ­രു­മാ­നം ന­ട­പ്പാ­ക്കു­ന്ന­തി­ന്നു­ള്ള നി­യ­മ­ത­ട­സ്സം നീ­ങ്ങി എ­ന്നും വാർ­ത്ത വ­ന്നു­ക­ഴി­ഞ്ഞു. ഇനി പൂ­ക്ക­ളിൽ നി­ന്നും പി­ന്നെ മു­ല­പ്പാ­ലിൽ­നി­ന്നും മ­ദ്യ­മു­ണ്ടാ­ക്കാ­മെ­ന്നു് ആ­രെ­ങ്കി­ലും ക­ണ്ടു­പി­ടി­ച്ചാൽ അതും ഒരു വ്യ­വ­സാ­യ­മാ­യി വ­ളർ­ത്തി­ക്കൊ­ണ്ടു­വ­രാൻ സർ­ക്കാർ, നാ­രാ­യ­ണ­ഗു­രു­വി­ന്റെ ആ­ശ­യ­ങ്ങൾ ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു­ത­ന്നെ, എല്ലാ ഒ­ത്താ­ശ­ക­ളും ചെ­യ്യു­മെ­ന്നും പ്ര­തീ­ക്ഷി­യ്ക്കാം.

ഈ മ­ദ്യ­സേ­വ­ക­രു­ടെ, മ­ദ്യാ­സ­ക്ത­രു­ടെ, മ­ദ്യ­ദാ­സ­ന്മാ­രു­ടെ ആ­ചാ­ര്യൻ ശ­ങ്ക­രാ­ചാ­ര്യ­ര­ല്ല നാ­രാ­യ­ണ­ഗു­രു­വാ­ണു് എന്നു പ­റ­യു­ന്ന­തു് ശ­ങ്ക­രാ­ചാ­ര്യർ­ക്കു് എത്ര വലിയ ബ­ഹു­മ­തി­യാ­ണോ, നാ­രാ­യ­ണ­ഗു­രു­വി­ന്നു് അ­ത്ര­യും വലിയ അ­വ­മ­തി­യു­മാ­ണു്.

പ­ണ്ടു് കേ­ര­ളീ­യ­രിൽ ചെ­റി­യൊ­രു വി­ഭാ­ഗം, കേവലം ജാ­തി­യു­ടെ പേരിൽ, മാം­സാ­ഹാ­രം വെ­ടി­ഞ്ഞി­രു­ന്നു. മറ്റു ചിലർ, മ­ത­ത്തി­ന്റെ പേരിൽ, ചില മൃ­ഗ­ങ്ങ­ളെ­യെ­ങ്കി­ലും തി­ന്നാ­തെ വി­ട്ടി­രു­ന്നു. മ­ത­ത്തോ­ട­നു­ബ­ന്ധി­ച്ചു­ത­ന്നെ, ചില വി­ശേ­ഷ­ദി­വ­സ­ങ്ങ­ളിൽ മാംസം ഒ­ഴി­വാ­ക്കു­ന്ന പ­തി­വും ഉ­ണ്ടാ­യി­രു­ന്നു. ഇ­ന്നു­ള്ള­തു്, അ­ങ്ങി­ങ്ങാ­യി ചില സ­സ്യ­ഹാ­രി­കൾ മാ­ത്രം—മ­റ്റു­ള്ള­വ­രു­ടെ ക­ണ്ണിൽ, ചില വി­ചി­ത്ര­ജീ­വി­കൾ. ‘എന്താ, ന­മ്പൂ­തി­രി­യാ­ണോ?’ എ­ന്നാ­ണു് അ­വർ­ക്കു് പ­ല­പ്പോ­ഴും നേ­രി­ടേ­ണ്ടി വ­രു­ന്ന പ­രി­ഹാ­സ­ഗർ­ഭ­മാ­യ ചോ­ദ്യം.

ന­മ്മു­ടെ ടി. വി. ചാ­ന­ലു­ക­ളി­ലെ അ­ടു­ക്ക­ള­പ്പ­രി­പാ­ടി­കൾ വെ­ച്ചു­നീ­ട്ടു­ന്ന വി­ഭ­വ­ങ്ങ­ളും ഒ­ട്ടു­മു­ക്കാ­ലും ഇ­റ­ച്ചി­ക്ക­റി­കള്‍ത­ന്നെ. അ­വ­രു­ടെ പാ­ച­ക­ക­ല­യു­ടെ ആ­ദ്യ­ത്തെ അംഗം കോ­ഴി­യു­ടെ­യോ ആ­ട്ടി­ന്റെ­യോ ത­ല­യ­റു­ക്കു­ക എ­ന്ന­താ­ണു്. മാ­ധ്യ­മ­ങ്ങള്‍ത­ന്നെ മാം­സാ­ഹാ­ര­പ്ര­ചാ­ര­ണം, പ്രാ­ണി­ഹ­ത്യാ പ്രോ­ത്സാ­ഹ­നം ദൗ­ത്യ­മാ­ക്കി­യ ഒരു നാ­ട്ടിൽ എന്തു കൊ­ല്ലാ­വ്ര­തം, എന്തു തി­ന്നാ­വ്ര­തം?

പു­രോ­ഗ­മ­ന ശീ­ല­രാ­യ മ­ല­യാ­ളി­കൾ ഇ­ക്കാ­ര്യ­ത്തിൽ ഇനി പു­റ­കോ­ട്ടി­ല്ലെ­ന്നു തീര്‍ച്ച­യാ­ണു്. മ­നു­ഷ്യ­നെ­ന്ന ഹിം­സ്ര­ജീ­വി­യു­ടെ ആ­ക്ര­മ­ണ­ത്തിൽ നി­ന്നു് ചില നി­രു­പ­ദ്ര­വ­ജീ­വി­ക­ളെ, എളിയ തോ­തി­ലെ­ങ്കി­ലും, ര­ക്ഷ­പ്പെ­ടു­ത്താൻ ന­മ്മു­ടെ അ­ഭി­ശ­പ്ത­മാ­യ ജാ­തി­മ­ത­ഭേ­ദ­ത്തി­ന്നു ക­ഴി­ഞ്ഞു­വ­ല്ലോ എ­ന്നാ­ശ്വ­സി­പ്പാ­നും ഇനി ഏ­റെ­പ്പേ­രു­ണ്ടാ­വി­ല്ല.

ഇനി ‘ഒരു ദൈവ’ത്തി­ന്റെ കഥ നീ­രീ­ശ്വ­ര­വാ­ദം അം­ഗീ­ക­രി­ച്ചാ­ലും കേ­ര­ളീ­യർ ഏ­കേ­ശ്വ­ര­വാ­ദം അം­ഗീ­ക­രി­ക്ക­യി­ല്ല. ശ­ബ­രി­മ­ല­ക്കേ­സിൽ സു­പ്രീം­കോ­ട­തി വിധി വ­ന്ന­പ്പോൾ എ­ന്തൊ­രു വാ­ദ­കോ­ലാ­ഹ­ല­മാ­ണു് ഇവിടെ ന­ട­ന്ന­തു് ! ശ­ബ­രി­മ­ല അ­യ്യ­പ്പൻ ബ്ര­ഹ്മ­ചാ­രി­യാ­ണു്. യു­വ­തീ­പ്ര­വേ­ശ­നം ഉ­ചി­ത­മ­ല്ല, ആ­ചാ­ര­ലം­ഘ­ന­മ­രു­തു് എ­ന്നു് യാ­ഥാ­സ്ഥി­തി­കർ. യു­വ­തീ­പ്ര­വേ­ശ­ന നി­രോ­ധ­നം ആ­രാ­ധ­നാ സ്വാ­ത­ന്ത്ര്യ നി­ഷേ­ധ­മാ­ണു്, ലിം­ഗ­വി­വേ­ച­ന­മാ­ണു്, ഭ­ര­ണ­ഘ­ട­നാ­വി­രു­ദ്ധ­മാ­ണു് എ­ന്നു് ന­വോ­ത്ഥാ­യി­കള്‍, ശ­ബ­രി­മ­ല അ­യ്യ­പ്പൻ ഒന്നു വേ­റെ­ത്ത­ന്നെ, ക്ഷേ­ത്ര­ത്തി­ന്നു പു­റ­ത്തു് അ­വി­ടു­ത്തെ സാ­ന്നി­ധ്യ­മി­ല്ല എന്ന കാ­ര്യ­ത്തിൽ ഇ­രു­കൂ­ട്ടർ­ക്കും ബ­ഹു­യോ­ജി­പ്പു്! അ­ല്ലെ­ങ്കിൽ, ക്ഷേ­ത്ര­ത്തി­ന്നു പു­റ­ത്തു് യു­വ­തി­കൾ സ­ഞ്ച­രി­യ്ക്കു­ന്ന­തു­കൊ­ണ്ടു് ദേ­വ­ന്നു് ഒരു കു­ഴ­പ്പ­വും ഇ­ല്ലെ­ന്നി­രി­ക്കെ, അവർ അ­ക­ത്തു ക­ട­ന്നാ­ലും ഒ­ന്നും വ­രാ­നി­ല്ലെ­ന്നു് യാ­ഥാ­സ്ഥി­തി­കർ­ക്കു് സ­മാ­ധാ­നി­ക്കാ­മാ­യി­രു­ന്നു. ദേ­വ­സാ­ന്നി­ധ്യം എ­ങ്ങു­മു­ള്ള­തു­കൊ­ണ്ടു്, ക്ഷേ­ത്ര­ത്തില്‍ച്ചെ­ന്നി­ല്ലെ­ങ്കി­ലും ആ­രാ­ധ­ന­യ്ക്കു് ഒരു ത­ട­സ്സ­വു­മി­ല്ലെ­ന്നു് ന­വോ­ത്ഥാ­യി­കൾ­ക്കും.

സ്ഥ­ല­പ­രി­മി­ത­ന­ല്ല ഭഗവാൻ എന്ന ബോധം ര­ണ്ടി­ലൊ­രു ക­ക്ഷി­യ്ക്കെ­ങ്കി­ലും ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ വ­ഴ­ക്കു് ഒ­ഴി­വാ­യേ­നെ. പക്ഷേ, കക്ഷി ചേർ­ന്നു വ­ഴ­ക്കി­ന്നു കൊ­ഴു­പ്പു­കൂ­ട്ടാ­നാ­ണു് ന­മ്മു­ടെ ബു­ദ്ധി­ജീ­വി­ക­ളും അ­ദ്വൈ­ത പ്ര­ഭാ­ഷ­കര്‍പോ­ലും മു­ന്നി­ട്ടി­റ­ങ്ങി­യ­തു്. കൂ­ട്ട­ത്തിൽ ചില പ­ണ്ഡി­ത­ന്മാർ ‘ലിം­ഗ­ഭേ­ദ­മോ വർ­ണ­ഭേ­ദ­മോ ആ­ശ്ര­മ­ഭേ­ദ­മോ ഒ­ന്നും എന്റെ ആ­രാ­ധ­ന­യ്ക്കു് ത­ട­സ്സ­മ­ല്ല’ എ­ന്നു് അ­ധ്യാ­ത്മ­രാ­മാ­യ­ണ­ത്തിൽ രാമൻ ശ­ബ­രി­യോ­ടു് പ­റ­യു­ന്ന­തി­നെ സ്വ­പ­ക്ഷ­ത്തി­ന്നു് പ്ര­മാ­ണ­മാ­യി ഉ­ദ്ധ­രി­യ്ക്കു­ന്ന­തും കണ്ടു. ‘എല്ലാ ജീ­വി­ക­ളി­ലും എന്റെ സാ­ന്നി­ധ്യ­ത്തെ മാ­നി­യ്ക്കു­ക’ എ­ന്നു് തൊ­ട്ട­പ്പു­റ­ത്തു് രാമൻ പ­റ­യു­ന്ന­തി­ന്റെ പൊ­രു­ള­റി­യു­ന്ന ആ­രാ­ണു് രാ­മ­വാ­ക്യ­ത്തെ ശ­ബ­രി­മ­ല­ക്കേ­സിൽ പ്ര­മാ­ണ­മാ­ക്കു­ക? രാ­മാ­യ­ണ­ത്തി­ലെ ഈ­ശ്വ­രൻ സർ­വ­വ്യാ­പി, ഈ­ശ്വ­രാ­രാ­ധ­ന സർ­വ­ജീ­വ­സ­മാ­ദ­രം—ഒരു സം­സ്കാ­രം ശ­ബ­രി­മ­ല­ക്കേ­സി­ലെ ഈ­ശ്വ­രൻ ക്ഷേ­ത്ര­ബ­ദ്ധന്‍, ആരാധന ഇ­രു­മു­ടി­ക്കെ­ട്ടു­മാ­യി പ­തി­നെ­ട്ടാം പടി ച­വി­ട്ടൽ—ഒരു ച­ട­ങ്ങു് ച­ട­ങ്ങി­നു­ള്ള സ്വാ­ത­ന്ത്ര്യം അ­ധി­കാ­രി­കൾ­ക്കു് നി­ഷേ­ധി­യ്ക്കാം, കോ­ട­തി­യിൽ നി­ന്നു് നേ­ടി­യെ­ടു­ക്കാം. സം­സ്കാ­ര­ത്തെ ആർ­ക്കു് നി­ഷേ­ധി­യ്ക്കാ­നാ­വും, ഏതു കോ­ട­തി­യ്ക്കു് നല്‍കാ­നാ­വും? പ­റ­ഞ്ഞി­ട്ടെ­ന്തു്, വി­ദ്യ­കൊ­ണ്ട­റി­യേ­ണ്ട­ത­റി­യാ­തെ വി­ദ്വാ­നെ­ന്നു ന­ടി­ക്കു­ന്ന ചി­ല­രാ­ണു് ഇവിടെ അ­ധ്യാ­ത്മ­വി­ദ്യാ­പ്ര­ചാ­ര­ണ­ത്തി­ന്നു് ഇ­റ­ങ്ങി­പ്പു­റ­പ്പെ­ട്ടി­രി­യ്ക്കു­ന്ന­തു്. അ­ന്ധേ­നൈ­വ നീ­യ­മാ­നാ യ­ഥാ­ന്ധാ (കു­രു­ടൻ കു­രു­ട­ന്നു വ­ഴി­കാ­ട്ടും­പോ­ലെ) എ­ന്നു് ക­ഠോ­പ­നി­ഷ­ത്തിൽ പ­റ­ഞ്ഞ­തു­പോ­ലെ­ത്ത­ന്നെ.

വാ­സ്ത­വ­ത്തിൽ വളരെ എ­ളു­പ്പ­ത്തിൽ പ­രി­ഹ­രി­ക്കാ­വു­ന്ന ഒരു പ്ര­ശ്ന­മേ ശ­ബ­രി­മ­ല­വ­ഴ­ക്കിൽ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. പത്തു വ­യ­സ്സി­ന്നും അന്‍പ­തു വ­യ­സ്സി­ന്നും ഇ­ട­യി­ലു­ള്ള പു­രു­ഷ­ന്മാർ­ക്കും പ്ര­വേ­ശ­നം വി­ല­ക്കി­യാൽ മതി—ആചാര സം­ര­ക്ഷ­ണ­വു­മാ­യി, ലിം­ഗ­സ­മ­ത്വ­വു­മാ­യി. ആള്‍ത്തി­ര­ക്കു­കൊ­ണ്ടു­ള്ള പ്ര­ശ്ന­ത്തി­ന്നും ന­ല്ലൊ­രു പ­രി­ഹാ­ര­മാ­വും. പ്രാ­യോ­ഗി­ക­മാ­യും ഒരു പ്ര­യാ­സ­വു­മി­ല്ല. ഞങ്ങൾ കാ­ത്തി­രി­ക്കാൻ ത­യ്യാ­റാ­ണു് എ­ന്നു് സ്ത്രീ­കൾ­ക്കു­മാ­ത്ര­മേ പ­റ­ഞ്ഞു­കൂ­ടൂ എ­ന്നി­ല്ല­ല്ലോ. എ­ന്നി­ട്ടു­മെ­ന്തേ ആരും ഇ­ങ്ങി­നെ­യൊ­രു നിർ­ദ്ദേ­ശം പോലും മു­ന്നോ­ട്ടു­വെ­ച്ചി­ല്ല?

പ്ര­പ­ഞ്ച­സ്ര­ഷ്ടാ­വും ജ്ഞാ­ന­വും ആ­ന­ന്ദ­വും ദ­യാ­സി­ന്ധ­വു­മാ­യ ഒരു ദൈവം കേ­ര­ളീ­യർ­ക്കു് അ­ജ്ഞാ­ത­നും അ­സ്വീ­കാ­ര്യ­നു­മാ­ണു്. അവർ ആ­രാ­ധി­യ്ക്കു­ന്ന­തു് പു­രോ­ഹി­ത­സൃ­ഷ്ട­രും ക്ഷേ­ത്ര­ബ­ദ്ധ­രും പ്രാ­ണി­പീ­ഡാ­ര­ത­രു­മാ­യ നാ­നാ­ദേ­വീ­ദേ­വ­ന്മാ­രെ­യാ­ണു്. ആ ദേ­വ­ന്മാ­രു­ടെ ഇ­ഷ്ടാ­നി­ഷ്ട­ങ്ങൾ വേ­വ്വേ­റെ, അ­വ­രിൽ­നി­ന്നു് മ­നു­ഷ്യർ­ക്കു് നേ­ടാ­നു­ള്ള­തു് വെ­വ്വേ­റെ, അ­തി­ന്നു­ള്ള പ്ര­തി­ഫ­ല­വും വെ­വ്വേ­റെ, എ­ല്ലാം നി­ശ്ച­യി­ക്കു­ന്ന­തു് പു­രോ­ഹി­ത­ന്മാ­രും.

ഭാ­ഗ­വ­ത­പ്രോ­ക്ത­മാ­യ ഭൂ­ത­ദ­യ­യ്ക്കു്, നാ­രാ­യ­ണ­ഗു­രു അ­രു­ളു­ന്ന അ­നു­ക­മ്പ­യ്ക്കു്, ഇവിടെ ഒരു സ്ഥാ­ന­വു­മി­ല്ല. മ­റി­ച്ചു്, പ്രാ­ണി­പീ­ഡ­ന­ത്തി­ന്നു് വലിയ പ്രാ­ധാ­ന്യ­വും പ്രാ­മു­ഖ്യ­വു­മാ­ണു്. കാ­ട്ടിൽ­ക്ക­ഴി­യേ­ണ്ട ആനകളെ ച­തി­ക്കു­ഴി­യിൽ വീ­ഴ്ത്തി നാ­ട്ടിൽ ത­ള­ച്ചി­ട്ടു് തേ­വ­രു­ടെ തി­ട­മ്പു് ചു­മ­ന്നു ന­ട­ത്തു­ന്ന­തു­തൊ­ട്ടു്, ആ­ടു­കോ­ഴി­ക­ളു­ടെ ക­ഴു­ത്ത­റു­ക്കു­ന്ന­തു­വ­രെ­യു­ള്ള ഹിം­സാ­വൃ­ത്തി­കൾ ഭ­ഗ­വാ­ന്നു് പെ­രു­ത്തു് സ­ന്തോ­ഷ­പ്ര­ദ­മാ­ണെ­ന്നു് ഇ­വി­ട­ത്തെ ഭക്തർ വി­ശ്വ­സി­യ്ക്കു­ന്നു. ഭഗവാൻ ത­ങ്ങ­ളോ­ടു് ദയ കാ­ണി­ക്ക­ണ­മെ­ങ്കിൽ തങ്ങൾ സ­ഹ­ജീ­വി­ക­ളോ­ടു് ക്രൂ­ര­ത കാ­ണി­ക്ക­ണ­മെ­ന്നാ­ണു് അ­വ­രു­ടെ ഉറച്ച വി­ശ്വാ­സം.

മ­ദ്യ­പാ­ന­വും മാം­സാ­ഹാ­ര­വും ബ­ഹു­ദൈ­വ­വി­ശ്വാ­സ­വും ഒ­രി­യ്ക്ക­ലും വെ­ടി­യാൻ കൂ­ട്ടാ­ക്കാ­ത്ത കേ­ര­ളീ­യർ­ക്കു് നാ­രാ­യ­ണ­ഗു­രു ആ­ചാ­ര്യ­ന­ല്ല, ഒരു പേ­രു­മാ­ത്ര­മാ­ണു്—ആർ­ക്കും സ്വ­ന്തം ആ­വ­ശ്യ­ത്തി­ന്നു് ഇ­ഷ്ടം­പോ­ലെ എ­ടു­ത്തു­പ­യോ­ഗി­യ്ക്കാ­വു­ന്ന വെ­റു­മൊ­രു പേരു്, എ­ങ്കി­ലും, അ­ദ്ദേ­ഹ­ത്തി­ന്റെ സ­ന്ദേ­ശ­ങ്ങ­ളെ ദൂരതഃ പ­രി­വർ­ജി­യ്ക്കു­മ്പോ­ഴും നാം അ­ദ്ദേ­ഹ­ത്തെ വേ­ണ്ടു­വോ­ളം ആ­ദ­രി­യ്ക്കു­ന്നു­ണ്ടെ­ന്നു സ­മ്മ­തി­ച്ചേ തീരൂ. ഒ­ന്നാ­മ­തു്, ശ്രീ­നാ­രാ­യ­ണ ജ­യ­ന്തി നാം മു­ട­ങ്ങാ­തെ, പ­തി­വു­ച­ട­ങ്ങു­ക­ളൊ­ന്നും വി­ടാ­തെ, ആ­ഘോ­ഷി­യ്ക്കു­ന്നു­ണ്ടു്. തക്കം കി­ട്ടു­മ്പോ­ഴൊ­ക്കെ, ‘ഒരു ജാതി ഒരു മതം’ എ­ന്നും ‘നാ­രാ­യ­ണ­ഗു­രു ന­വോ­ത്ഥാ­നം, ന­വോ­ത്ഥാ­നം—നാ­രാ­യ­ണ­ഗു­രു’ എ­ന്നും ഉ­രു­വി­ടാൻ ന­മ്മു­ടെ രാഷ്ട്രീയ-​സാമൂഹിക-സാംസ്കാരിക പ്ര­മു­ഖർ മ­റ­ക്കാ­റു­മി­ല്ല. ഗു­രു­വി­ന്റെ പേരിൽ ഒരു സർ­വ­ക­ലാ­ശാ­ല­ത­ന്നെ നാം സ്ഥാ­പി­ച്ചു­ക­ഴി­ഞ്ഞു. എ­ല്ലാ­റ്റി­ന്നും മീതേ, ഗു­രു­വി­ന്റെ കാ­ഴ്ച­പ്പാ­ടു് ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടാ­ണു് സർ­ക്കാ­രി­ന്റെ നി­ല്പു­ത­ന്നെ. സർ­ക്കാർ മാ­റി­വ­ന്നാ­ലും അതു് ഒ­ട്ടും താ­ഴ്ത്തി­പ്പി­ടി­ക്കി­ല്ലെ­ന്നു് ഉ­റ­പ്പു­മാ­ണു്.

ഒന്നേ ഒരു കുറവു പ­റ­യാ­നു­ള്ളു. ഗു­രു­വി­ന്റെ ഔ­ന്ന­ത്യ­ത്തി­ന്നൊ­ത്ത ഒരു പ്ര­തി­മ നാം ഇ­തു­വ­രെ സ്ഥാ­പി­ച്ചി­ട്ടി­ല്ല. പ്ര­വാ­സി­മ­ല­യാ­ളി­കള്‍കൂ­ടി തു­ണ­ച്ചാൽ (തു­ണ­ക്കാ­തി­രി­ക്കി­ല്ല) പ­ട്ടേൽ പ്ര­തി­മ­യു­ടെ പ­ത്തി­ര­ട്ടി വ­ലി­പ്പ­ത്തിൽ ന­മു­ക്കൊ­രു നാ­രാ­യ­ണ­പ്ര­തി­മ നാ­ട്ടാ­നാ­വും. അ­തി­ന്റെ ഉ­ള്ളു് പൊ­ള്ള­യാ­ക്കു­ക കൂടി ചെ­യ്താൽ നിർ­മ്മാ­ണ­ച്ചെ­ല­വു് ചു­രു­ക്കാ­മെ­ന്നു­മാ­ത്ര­മ­ല്ല, ബീ­വ­റേ­ജ് കോർ­പ്പ­റേ­ഷൻ പോ­ലു­ള്ള സർ­ക്കാർ സ്ഥാ­പ­ന­ങ്ങൾ അ­തി­ന്നു­ള്ളിൽ പ്ര­വർ­ത്തി­പ്പി­ച്ചു് സ്ഥ­ല­വും ലാ­ഭി­യ്ക്കാം.

ഇ­തി­ലെ­ല്ലാം ഉചിതം ഗു­രു­വി­ന്റെ കൃ­തി­ക­ളിൽ ചി­ല­തു് ന­മ്മു­ടെ വി­ദ്യാ­ല­യ­ങ്ങ­ളിൽ പ­ഠി­പ്പി­ക്കു­ക­യ­ല്ലേ എ­ന്നു് ചു­രു­ക്കം ചില ശു­ദ്ധാ­ത്മാ­ക്കൾ­ക്കു് തോ­ന്നി­ക്കൂ­ടാ­യ്ക­യി­ല്ല. അ­തു­കൊ­ണ്ടു­ണ്ടാ­കാ­വു­ന്ന സാ­മൂ­ഹ്യ­പ്ര­ത്യാ­ഘാ­ത­ത്തെ­പ്പ­റ്റി അ­വർ­ക്കു­ണ്ടോ വല്ല ബോ­ധ­വും! എ­ന്താ­യാ­ലും ന­മ്മു­ടെ സർ­ക്കാ­രു­കൾ­ക്കു് അ­ങ്ങി­നെ­യൊ­ര­ബ­ദ്ധം പ­റ്റി­പ്പോ­വി­ല്ല. അ­ല്ലെ­ങ്കി­ലും, ഗു­രു­സ്മ­ര­ണ­യ്ക്കു് പ്ര­തി­മ­ക­ളു­ള്ള­പ്പോൾ പു­സ്ത­ക­പാ­രാ­യ­ണ­മെ­ന്തി­നു്?

അ­ങ്ങി­നെ കേ­ര­ളീ­യ സ­മൂ­ഹ­ത്തെ കു­റ്റ­പ്പെ­ടു­ത്താൻ വ­ര­ട്ടെ. ഒരു ജാതി എ­ന്നാൽ ഈ­ഴ­വന്‍, ന­മ്പൂ­തി­രി, നായർ എ­ന്നി­ങ്ങ­നെ പല ജാ­തി­ക­ളി­ല്ല എ­ന്നർ­ത്ഥം; ഒരു മതം എ­ന്നാൽ ക്രി­സ്തു­മ­തം, ഇ­സ്ലാം­മ­തം, ഹി­ന്ദു­മ­തം എ­ന്നി­ങ്ങ­നെ പ­ല­തി­ല്ല എ­ന്നും. അ­ങ്ങി­നെ ജാ­തി­മ­ത­ഭേ­ദ­മെ­ന്യേ ഏവരും സോ­ദ­ര­ത്വേ­ന വാ­ഴു­ന്ന ഒരു സ­മൂ­ഹ­മാ­ണു് ഗുരു ഉ­ദ്ദേ­ശി­ച്ച­തു്. ഈ ഇ­ന്ത്യാ­രാ­ജ്യ­ത്തു് അ­ങ്ങി­നെ­യൊ­രു സ­മൂ­ഹ­മു­ള്ള­തു്, ദൈ­വ­ത്തി­ന്നു് സ്വ­ന്ത­മെ­ന്ന­വ­കാ­ശ­പ്പെ­ടാൻ­മാ­ത്രം ആ­കെ­യു­ള്ള ഒരു നാടായ ഈ കേ­ര­ള­ത്തി­ല­ല്ലാ­തെ മ­റ്റെ­വി­ടെ?

ഈ അർ­ത്ഥ­ത്തിൽ ആ ഗു­രു­വാ­ക്യം മാ­ന­വ­രാ­ശി­യ്ക്കു് നല്‍കാ­വു­ന്ന അത്ര വലിയ സ­ന്ദേ­ശ­മൊ­ന്നു­മ­ല്ല എന്നു പ­റ­യേ­ണ്ടി­വ­രും. കാരണം, ജാ­തി­ഭേ­ദ­മി­ല്ലാ­താ­യാൽ അതു സം­ബ­ന്ധി­ച്ച അ­സ­മ­ത്വ­വും അ­നീ­തി­ക­ളും­മാ­ത്ര­മേ നീ­ങ്ങി­ക്കി­ട്ടൂ, മ­ത­ഭേ­ദ­മി­ല്ലാ­താ­യാൽ മ­ത­ങ്ങൾ ത­മ്മി­ലു­ള്ള ക­ല­ഹ­ങ്ങ­ളും, മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള മ­ത്സ­ര­ങ്ങൾ­ക്കും ക­ല­ഹ­ങ്ങൾ­ക്കും പോ­രാ­ട്ട­ങ്ങൾ­ക്കും മ­റ്റും അ­പ്പോ­ഴും ഒരു കു­റ­വു­മു­ണ്ടാ­വി­ല്ല. ഒരേ ക്ഷ­ത്രി­യ­ജാ­തി­ക്കാർ ത­മ്മിൽ യു­ദ്ധ­ങ്ങ­ളു­ണ്ടാ­യി­ട്ടി­ല്ലേ, ഒരേ മ­താ­വ­ലം­ബി­കൾ ത­മ്മിൽ ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങ­ളു­ണ്ടാ­യി­ട്ടി­ല്ലേ?

രാ­ഷ്ട്രീ­യ­പ്ര­ബു­ദ്ധ­ത­യും ന­വോ­ത്ഥാ­ന­മൂ­ല്യ­ബോ­ധ­വും പു­രോ­ഗ­മ­ന­ചി­ന്ത­യും കു­റ­ച്ചേ­റെ­യു­ള്ള ന­മു­ക്കു്, കേ­ര­ളീ­യർ­ക്കു്, വി­ശേ­ഷി­ച്ചും ഒ­ഴി­വാ­ക്കാ­നാ­വാ­ത്ത മ­റ്റൊ­ന്നു­കൂ­ടി­യു­ണ്ടു്—പാർ­ട്ടി­ക്കൊ­ല­കൾ. ജീ­വി­ക­ളെ കൊ­ല്ല­രു­തു് എ­ന്ന­ല്ലാ­തെ തി­ന്ന­രു­തെ­ന്നു് ബു­ദ്ധൻ പ­റ­ഞ്ഞി­ട്ടി­ല്ലാ­ത്ത­തി­നാൽ ചില ബു­ദ്ധ­സ­ന്യാ­സി­മാർ മാംസം ക­ഴി­ക്കാ­റു­ണ്ട­ത്രെ. അ­തു­പോ­ലെ, നാ­രാ­യ­ണ­ഗു­രു ഒരു ജാതി, ഒരു മതം എ­ന്ന­ല്ലാ­തെ ഒരു പാർ­ട്ടി എന്നു പ­റ­ഞ്ഞി­ട്ടി­ല്ലാ­ത്ത­തി­നാൽ മ­നു­ഷ്യർ­ക്കു് പാർ­ട്ടി പ­ല­താ­വാം, അവ ത­മ്മിൽ മ­ത്സ­ര­വും ക­ല­ഹ­വു­മാ­വാം, എ­തിര്‍പാർ­ട്ടി­ക്കാ­ര­നെ അഥവാ സ്വ­ന്തം പാർ­ട്ടി­യ്ക്കു് എ­തി­രാ­യി പ്ര­വർ­ത്തി­യ്ക്കു­ന്ന­വ­നെ, ഒരു കൈ­കൊ­ണ്ടു് ന­വോ­ത്ഥാ­ന­മൂ­ല്യ­ങ്ങൾ ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു­ത­ന്നെ, മറ്റേ കൈ­കൊ­ണ്ടു് കു­ത്തി­മ­ലർ­ത്തി കു­ടല്‍മാ­ല പു­റ­ത്തു­ചാ­ടി­ക്കാം, അ­തൊ­ക്കെ വെറും സം­ഭ­വ­ങ്ങള്‍, ത­ല­യ്ക്കു് തേങ്ങ വീണു് മ­നു­ഷ്യർ ചാ­വും­പോ­ലു­ള്ള ദൗര്‍ഭാ­ഗ്യ­ക­ര­മാ­യ സം­ഭ­വ­ങ്ങൾ മാ­ത്രം, അ­തി­ന്റെ പേരിൽ പാർ­ട്ടി­വി­ശ്വാ­സ നിർ­മ്മാർ­ജ­ന­നി­യ­മ­മൊ­ന്നും കൊ­ണ്ടു­വ­രേ­ണ്ട­തി­ല്ല എ­ന്നൊ­ക്കെ­യാ­ണു് പ്ര­ബു­ദ്ധ കേ­ര­ളീ­യ­രു­ടെ നി­ല­പാ­ടു്. പക്ഷേ, കൊ­ല­യ്ക്കി­ര­യാ­യ­വ­ന്റെ അ­ച്ഛ­ന­മ്മ­മാർ­ക്കും ഭാ­ര്യാ­മ­ക്കൾ­ക്കും അ­ങ്ങി­നെ സ­മാ­ധാ­നി­യ്ക്കാ­നാ­വു­മോ? മ­നു­ഷ്യ­ര­ല്ലേ അവര്‍?

അ­പ്പോൾ സ­മു­ദാ­യ­ത്തിൽ ശാ­ന്തി­യും സ­മാ­ധാ­ന­വും പു­ല­രാൻ എന്തു വഴി?

ഒ­രൊ­റ്റ വ­ഴി­യേ­യു­ള്ളു—മ­നു­ഷ്യ­ധർ­മ്മ­ങ്ങ­ളിൽ ആ­ദ്യ­ത്തെ­താ­യി പൂർ­വാ­ചാ­ര്യ­ന്മാർ നിർ­ദ്ദേ­ശി­തും നാ­രാ­യ­ണ­ഗു­രു ആ­വർ­ത്തി­ച്ച­തു­മാ­യ അഹിംസ. മ­ഹാ­ഭാ­ര­തം അതു് വി­വ­രി­യ്ക്കു­ന്നു.

ന തത് പരസ്യ സ­ന്ദ­ധ്യാ­ത്

പ്ര­തി­കൂ­ലം യ­ദാ­ത്മ­നഃ

ഏഷ സം­ക്ഷേ­പ­തോ ധര്‍മഃ

കാ­മാ­ദ­ന്യഃ പ്ര­വർ­ത്ത­തേ.

ത­നി­യ്ക്കു് അ­ഹി­ത­മാ­യ­തു് മ­റ്റാ­രോ­ടും കാ­ട്ട­രു­തു്. ചു­രു­ക്ക­ത്തിൽ ഇ­താ­ണു് ധര്‍മം. മ­റി­ച്ചു ചെ­യ്യു­ന്ന­തു കാ­മം­കൊ­ണ്ടാ­ണു്.

വ്യ­ക്തി­കൾ ചെ­യ്യു­ന്ന­തെ­ന്തും ലോ­ക­ഹി­ത­ത്തി­ന്നു­വേ­ണ്ടി­യാ­വ­ണ­മെ­ന്നു­കൂ­ടി മ­ഹാ­ഭാ­ര­തം നി­ഷ്കർ­ഷി­ക്കു­ന്നു­ണ്ടു്. ‘ലോ­ക­സം­ഗ്ര­ഹ­മേ­വാ­പി സം­പ­ശ്യൻ കര്‍തു­മർ­ഹ­സി’. ‘അ­വ­ന­വ­നാ­ത്മ­സു­ഖ­ത്തി­നാ­ച­രി­പ്പൊ­ന്ന­വ­യ­പ­ര­ന്നു സു­ഖ­ത്തി­നാ­യ് വരേണം,’ എ­ന്നു് നാ­രാ­യ­ണ­ഗു­രു ഇതു് മ­ല­യാ­ള­ത്തിൽ പ­കർ­ത്തി­ത്ത­ന്നി­ട്ടു­മു­ണ്ടു്. ഈ ഗു­രു­വാ­ക്യ­ത്തി­ന്റെ പൊ­രു­ള­റി­യാൻ അപര ശ­ബ്ദ­ത്തി­ന്റെ അർത്ഥ വ്യാ­പ്തി­യും ഗ­രി­മ­യും ക­ണ്ട­റി­യേ­ണ്ട­തു­ണ്ടു്. അന്യൻ എന്ന അർ­ത്ഥ­ത്തി­ലാ­ണു് ഈ പദം പ്രാ­യേ­ണ പ്ര­യോ­ഗി­യ്ക്കു­ന്ന­തു്. അതേ അർ­ത്ഥ­ത്തിൽ ഏറെ പ്ര­ചാ­ര­മു­ള്ള മ­റ്റൊ­രു പ­ദ­മാ­ണു് ‘പരന്‍’. അ­തി­ന്നു് ശത്രു എ­ന്നും അർ­ത്ഥ­മു­ണ്ടു്. അ­ന്യ­ത്വ­ബോ­ധ­മാ­ണു് ശ­ത്രു­ത്വ­ബോ­ധ­ത്തി­ന്നു് ഹേതു എ­ന്ന­താ­ണു് അതിലെ ത­ത്ത്വം. പക്ഷേ, അ­പ­ര­ന്നു് ശത്രു എ­ന്നു് അർ­ത്ഥ­മി­ല്ല. കാരണം, അതു് അ-​പരനാണു്, അ­ന്യ­ന­ല്ലാ­ത്ത­വ­നാ­ണു്, താന്‍ത­ന്നെ­യാ­ണു്. അർ­ത്ഥാൽ, അ­ന്യ­നെ­ന്നു വ്യ­വ­ഹ­രി­യ്ക്കു­മ്പോ­ഴും പ­ര­മാർ­ത്ഥ­ത്തിൽ അ­ന്യ­ന­ല്ലാ­ത്ത­വന്‍, സ്വാ­ത്മാ­വു്, എന്ന അർ­ത്ഥ­മാ­ണു് ആ പദം കു­റി­ക്കു­ന്ന­തു്. കര്‍മം ലോ­ക­സം­ഗ്ര­ഹാർ­ഥ­മാ­വ­ണ­മെ­ങ്കിൽ ഈയൊരു ബോധം ആ­വ­ശ്യ­മാ­ണു്. ചു­രു­ക്ക­ത്തിൽ, ഉ­പ­നി­ഷ­ത്തു­ക­ളി­ലും ഭ­ഗ­വ­ദ്ഗീ­ത­യി­ലും ബഹുധാ ഗീ­ത­വും ശ­ങ്ക­രാ­ചാ­ര്യർ പു­നഃ­പ്ര­തി­ഷ്ഠി­ച്ച­തു­മാ­യ അ­ദ്വൈ­ത­ദർ­ശ­ന­വും അ­തി­ന്റെ­ത­ന്നെ പ്രാ­യോ­ഗി­ക രൂ­പ­മാ­യ കർ­മ­യോ­ഗ­വു­മാ­ണു് ഈ ഗു­രു­വാ­ക്യ­ത്തിൽ നിർ­ദ്ദി­ഷ്ട­മാ­യി­രി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു്, ശ­ങ്ക­രാ­ചാ­ര്യ­രെ തള്ളി ഗു­രു­വെ കൈ­വ­രി­യ്ക്കാ­മെ­ന്നു ക­രു­തു­ന്ന­വർ ശ­ങ്ക­രാ­ചാ­ര്യ­രെ­യും മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ല, നാ­രാ­യ­ണ­ഗു­രു­വെ­യും മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ല.

images/Sunil_P_ilayidom.jpg
സുനിൽ പി. ഇ­ള­യി­ടം

എ­ന്നാൽ, ‘ഏ­ക­ത്തെ­ക്കു­റി­ച്ചു­ള്ള ധ്യാ­നാ­ത്മ­ക­ജ്ഞാ­ന­ത്തിൽ സ­മ്പ­ന്ന­മാ­യി­രി­ക്കു­ക­യും ആ അ­റി­വി­നോ­ടു് അ­ഗാ­ധ­മാ­യ ഹൃ­ദ­യ­ബ­ന്ധം പു­ലർ­ത്താ­തി­രി­യ്ക്കു­ക­യും ചെയ്ത അഥവാ അ­റി­വി­ന്നു് അ­നു­ഭ­വ­മൂ­ല്യ­മെ­ന്ന നി­ല­യിൽ നി­ല­നിൽ­പ്പു് ഇ­ല്ലാ­തി­രു­ന്ന’ അ­തു­കൊ­ണ്ടു­ത­ന്നെ അതു് ‘നി­ഷ്പ്ര­യോ­ജ­ക­വും നി­രർ­ത്ഥ­ക­വു­മാ­യി­ത്തീർ­ന്ന.’ ‘സ­ത്യ­ത്തോ­ടു­ള്ള രാ­ഗ­ബ­ദ്ധ­ത­യി­ല്ലാ­യ്മ­യിൽ സത്യം താർ­ക്കി­ക സം­വർ­ഗ­മാ­യി ചു­രു­ങ്ങി­യ’ ഒരു കാ­ല­മാ­ണു് ഗു­രു­വി­ന്നു മുന്‍പു­ണ്ടാ­യി­രു­ന്ന­തെ­ന്നും, അ­ദ്ദേ­ഹ­മാ­ണു് ‘പ­ര­മ്പ­രാ­ഗ­ത­മാ­യ അ­ദ്വൈ­ത­ഭാ­വ­ന­യു­ടെ അ­തി­ഭൗ­തി­ക­ത­യെ­യും കേ­വ­ല­ത­യെ­യും ഭേ­ദി­ച്ചു് അതിനെ ഭാ­വ­പ­ര­മാ­യി പു­നർ­വി­ഭാ­വ­നം ചെ­യ്ത­തെ’ന്നും ഈയിടെ ഒരു പ്ര­ശ­സ്ത­ലേ­ഖ­കൻ വാ­ദി­ച്ചു­ക­ണ്ടു (2023 ജ­നു­വ­രി 1-ലെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ ശ്രീ. സുനിൽ പി. ഇ­ള­യി­ടം). ഈ വാ­ദ­ത്തി­ന്റെ പൂർ­വാർ­ധ­ത്തെ ഗുരു നേ­ര­ത്തെ­ത­ന്നെ തി­ര­സ്ക­രി­ച്ചു­വെ­ച്ചി­രി­ക്കു­ന്നു. അ­നു­ക­മ്പാ­ദ­ശ­ക­ത്തിൽ അ­നു­ക­മ്പാ­ശാ­ലി­ക­ളു­ടെ പ­ര­മ­മാ­തൃ­ക­ക­ളാ­യി, അ­നു­ക­മ്പാ­മൂർ­ത്തി­ക­ളാ­യി, എ­ടു­ത്തു­പ­റ­ഞ്ഞ ആ­ദ്യ­ത്തെ മൂ­ന്നു­പേർ കൃ­ഷ്ണ­നും ബു­ദ്ധ­നും ശ­ങ്ക­രാ­ചാ­ര്യ­രു­മാ­ണു്. അ­പ്പോള്‍, ഏ­ക­ത്വ­ബോ­ധ­ത്തോ­ടു് ഹൃ­ദ­യ­ബ­ന്ധം പു­ലർ­ത്താ­ത്ത, അ­ദ്വൈ­ത­വാ­ദ­ത്തി­ന്റെ താർ­ക്കി­ക­ത­യിൽ കു­ടു­ങ്ങി­ക്കി­ട­ന്ന ഒ­രാ­ളെ­യാ­ണു് ഗുരു അ­നു­ക­മ്പാ­മൂർ­ത്തി­യാ­യി­ക്ക­ണ്ട­തു്. അ­തി­ഭൗ­തി­ക­ത­യും അ­നു­ഭ­വ­മൂ­ല്യ­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം അ­ദ്ദേ­ഹ­ത്തി­ന്നു് തി­രി­ച്ച­റി­യാൻ ക­ഴി­ഞ്ഞി­ല്ല എ­ന്നാ­വും ഇതിലെ ധ്വനി.

അ­ങ്ങി­നെ ക­രു­തു­ന്ന­വർ അ­ങ്ങി­നെ ക­രു­ത­ട്ടെ. എ­ന്നാൽ, ‘സ­ര­ളാ­ദ്വ­യ­ഭാ­ഷ്യ­കാ­ര­നാം ഗുരു’ എ­ന്നു് ശ­ങ്കാ­രാ­ചാ­ര്യ­രെ വി­ശേ­ഷി­പ്പി­ച്ച നാ­രാ­യ­ണ­ഗു­രു ആ ഭാ­ഷ്യ­ര­ച­ന മുന്‍നിർ­ത്തി­യാ­ണു് അ­ദ്ദേ­ഹ­ത്തെ ക­രു­ണാ­മൂർ­ത്തി­യാ­യും ഗു­രു­വാ­യും ക­ണ്ട­തു്, ആ ഭാ­ഷ്യ­ര­ച­ന­യിൽ അ­ദ്ദേ­ഹം ക­ണ്ട­തു് അ­തി­ഭൗ­തി­ക­ത­യോ താർ­ക്കി­ക­ത­യോ ഒ­ന്നു­മ­ല്ല ലോ­കാ­നു­ക­മ്പ­യാ­ണു് എന്നു വ്യ­ക്ത­മാ­ണു്. അ­തെ­ങ്ങി­നെ­യെ­ന്നു് ആ­രാ­യു­ക­യാ­ണു് ഗു­രു­വ­ച­ന­ത്തി­ന്റെ പൊ­രു­ള­റി­യാ­നു­ള്ള നേർ­വ­ഴി. (കൂ­ട്ട­ത്തിൽ ‘പ­ര­മാർ­ത്ഥ­മു­ര­ച്ചു തേർ­വി­ടും പൊ­രു­ളോ’ എ­ന്നെ­ഴു­തി­യ ഗുരു ഗീ­ത­യിൽ ക­ണ്ട­തു് ലോ­കാ­നു­ക­മ്പ­യാ­ണെ­ന്നും വ്യ­ക്തം. എ­ന്നാൽ, ഗീ­ത­യിൽ അഹിംസ കണ്ട മ­ഹാ­ത്മാ­ഗാ­ന്ധി അ­തി­ലി­ല്ലാ­ത്ത­തു് ഉ­ണ്ടെ­ന്നു പറഞ്ഞ ആ­ളാ­ണെ­ന്നു് ഇതേ ലേഖകൻ ഒരു പ്ര­ഭാ­ഷ­ണ­ത്തിൽ പ­റ­ഞ്ഞ­താ­യോർ­ക്കു­ന്നു. ഗീ­ത­യിൽ അഹിംസ കണ്ട ഗാ­ന്ധി­ജി അ­സ­ത്യ­ദർ­ശി­യാ­ണെ­ങ്കിൽ, അ­നു­ക­മ്പ കണ്ട ഗു­രു­വും അ­സ­ത്യ­ദർ­ശി­ത­ന്നെ­യ­ല്ലേ?)

അ­വ­ന­വ­നാ­ത്മ­സു­ഖ­ത്തി­ന്നാ­ച­രി­പ്പൊ­ന്ന­വ­യ­പ­ര­ന്നു­സു­ഖ­ത്തി­നാ­യ് വരേണം എന്ന മൊഴി ‘ലോ­ക­സം­ഗ്ര­വ­മേ­വാ­പി സ­മ്പ­ശ്യൻ കർ­ത്തു­മർ­ഹ­സി’ എന്ന ഗീ­താ­വാ­ക്യ­ത്തി­ന്റെ പ­രാ­വർ­ത്ത­ന­മാ­ണെ­ന്നു് നേ­ര­ത്തെ ചൂ­ണ്ടി­ക്കാ­ട്ടി­യ­ല്ലോ. ലോ­ക­സേ­വ­ന­ബു­ദ്ധി­യോ­ടെ­യു­ള്ള ഈ സ്വ­ധർ­മ്മാ­ച­ര­ണ­ത്തെ­യാ­ണു് ഗീത കർ­മ­യോ­ഗം എന്നു വി­ളി­യ്ക്കു­ന്ന­തു്. അതു് സ്വാ­പ­ര­ഭേ­ദം ഉ­റ­ച്ചു­പോ­യ­വർ­ക്കു് ഒ­രി­ക്ക­ലും സാ­ധ്യ­മാ­വി­ല്ല, അ­തി­ന്നു് ഏ­കാ­ത്മ­ക­താ­ബോ­ധം കൂ­ടി­യേ കഴിയൂ. അ­മ്മ­യ­ച്ഛ­ന്മാർ സ്വാർ­ഥം വെ­ടി­ഞ്ഞും സ­ന്താ­ന­ങ്ങ­ളു­ടെ ഹി­ത­ത്തി­ന്നു­വേ­ണ്ടി പ്ര­യ­ത്നി­ക്കു­ന്ന­തു്, അ­വ­രു­ടെ സു­ഖ­ദുഃ­ഖ­ങ്ങൾ ത­ങ്ങ­ളു­ടെ­യും സു­ഖ­ദുഃ­ഖ­ങ്ങ­ളാ­യി അ­നു­ഭ­വ­പ്പെ­ടാൻ­മാ­ത്രം അ­വ­രു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­യ്ക്കു­ന്ന­തു­കൊ­ണ്ടാ­ണ­ല്ലോ. അ­തു­പോ­ലെ, അ­പ­ര­ഹി­ത­ത്തി­ന്നു­വേ­ണ്ടി പ്ര­യ­ത്നി­യ്ക്ക­ണ­മെ­ങ്കിൽ അ­വ­രു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­യ്ക്കേ­ണ്ട­തു­ണ്ടു്, ഏ­ക­താ­ബോ­ധം കൈ­വ­രി­യ്ക്കേ­ണ്ട­തു­ണ്ടു്. അ­തു­കൊ­ണ്ടു് ഏ­കാ­ത്മ­ക­ത ബോ­ധി­പ്പി­ക്കാ­തെ കർ­മ­യോ­ഗം ഉ­പ­ദേ­ശി­ച്ചി­ട്ടു് കാ­ര്യ­മി­ല്ല—കർ­മ­യോ­ഗ­ത്തി­ന്റെ അ­ടി­ത്ത­റ­യാ­ണു് ജ്ഞാ­ന­യോ­ഗം. അ­തു­കൊ­ണ്ടാ­ണു് ആ­ചാ­ര്യ­ന്മാർ പ്രാ­യേ­ണ ജ്ഞാ­ന­യോ­ഗോ­പ­ദേ­ശ­ത്തി­ന്നു ശേഷം കർ­മ­യോ­ഗം ഉ­പ­ദേ­ശി­യ്ക്കു­ന്ന­തു്. ഉ­ദാ­ഹ­ര­ണ­ത്തി­ന്നു്, ഈ­ശാ­വാ­സ്യോ­പ­നി­ഷ­ത്തി­ലെ പ്ര­ഥ­മ­മ­ന്ത്ര­ത്തി­ന്റെ പൂർ­വാർ­ധം ജ്ഞാ­ന­യോ­ഗ­സൂ­ച­ക­വും ഉ­ത്ത­രാർ­ധം കർ­മ­യോ­ഗ­സൂ­ച­ക­വു­മാ­ണ­ല്ലോ. യു­ദ്ധ­സ­ന്ദർ­ഭ­ത്തിൽ ഉ­പ­ദേ­ശി­യ്ക്ക­പ്പെ­ട്ട ഭ­ഗ­വ­ദ്ഗീ­ത­യിൽ­പ്പോ­ലും സാം­ഖ്യ (ജ്ഞാന) യോഗം ക­ഴി­ഞ്ഞാ­ണു് കർ­മ­യോ­ഗം വ­രു­ന്ന­തു്. ഇതേ ക്രമം പിൻ­തു­ടർ­ന്നു­കൊ­ണ്ടു് നാ­രാ­യ­ണ­ഗു­രു ആ­ത്മോ­പ­ദേ­ശ­ശ­ത­ക­ത്തി­ന്റെ ആ­ദ്യ­ത്തെ ഇ­രു­പ­ത്തൊ­ന്നു ശ്ലോ­ക­ങ്ങ­ളിൽ ജ്ഞാ­ന­യോ­ഗം വേ­ണ്ട­ത്ര വി­സ്ത­രി­ച്ചു­ക­ഴി­ഞ്ഞി­ട്ടാ­ണു്, തു­ടർ­ന്നു­ള്ള മൂ­ന്നു ശ്ലോ­ക­ങ്ങ­ളിൽ കർ­മ­യോ­ഗം ചു­രു­ക്കി­പ്പ­റ­ഞ്ഞി­രി­യ്ക്കു­ന്ന­തു്. അ­വി­ടെ­ത്ത­ന്നെ 24-ാം ശ്ലോ­ക­ത്തില്‍:

‘അ­വ­നി­വ­ന്നെ­റി­യു­ന്ന­തൊ­ക്കെ­യോർ­ത്താ­ല­വ­നി­യി­ലാ­ദി­മ­മാ­മൊ­രാ­ത്മ­രൂ­പം’ എന്ന ജ്ഞാ­ന­യോ­ഗോ­പ­ദേ­ശം ക­ഴി­ഞ്ഞാ­ണു് ‘അ­വ­ന­വ­നാ­ത്മ­സു­ഖ­ത്തി­നാ­ച­രി­പ്പൊ­ന്ന­വ­യ­പ­ര­ന്നു സു­ഖ­ത്തി­നാ­യ് വരേണം.’ എന്ന കർ­മ­യോ­ഗോ­പ­ദേ­ശം. ആ പൂർ­വാർ­ധ­ത്തെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ടു­ള്ള­ഉ­ത്ത­രാർ­ധ­വ്യാ­ഖ്യാ­നം അ­നാർ­ജ­വ­ദു­ഷ്ട­മാ­ണു്, ഗു­രു­വോ­ടു കാ­ണി­ക്കു­ന്ന നെ­റി­കേ­ടാ­ണു്.

ലോ­ക­സം­ഗ്ര­ഹാർ­ത്ഥ­മു­ള്ള കർ­മാ­നു­ഷ്ഠാ­ന­ത്തിൽ ആ­ത്മ­ബോ­ധ­ത്തി­ന്നു­ള്ള ഈ അ­നി­വാ­ര്യ­ത­കാ­ര­ണ­മാ­ണു്, ആളുകൾ യാ­ഗാ­ദി­കർ­മ്മ­ങ്ങ­ളിൽ ഭ്ര­മി­ച്ചു­വ­ശാ­യ ഒരു കാ­ല­ത്തു് ശ­ങ്ക­രാ­ചാ­ര്യർ ജ്ഞാ­ന­യോ­ഗ­ത്തി­ന്റെ പ്രാ­ധാ­ന്യം ഊ­ന്നി­പ്പ­റ­ഞ്ഞ­തും വി­പ­രീ­ത­മ­ത­ങ്ങ­ളെ യു­ക്തി­യു­ക്തം ഖ­ണ്ഡി­ച്ച­തും. അ­തി­ന്നു പി­ന്നി­ലെ ലോ­കാ­നു­ഗ്ര­ഹ­ബു­ദ്ധി ക­ണ്ട­റി­ഞ്ഞ­തു­കൊ­ണ്ടാ­ണു് നാ­രാ­യ­ണ­ഗു­രു അ­ദ്ദേ­ഹ­ത്തെ ബു­ദ്ധ­നൊ­പ്പം ക­രു­ണാ­മൂർ­ത്തി­യാ­യി വാ­ഴി­ച്ച­തു്.

ഈ ആ­ത്മ­ബോ­ധം ഉ­റ­ച്ച­വ­ന്റെ ഏതു കർ­മ­വും സ്വാ­ഭാ­വി­ക­മാ­യും ലോ­ക­സം­ഗ്ര­ഹാർ­ത്ഥ­മാ­യി­രി­ക്കും, കർ­മ­യോ­ഗ­മാ­യി­രി­ക്കും. ഇ­തോർ­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു്, ‘ആ­ത്മ­വും ബ്ര­ഹ്മ­വും ത­മ്മി­ലു­ള്ള ഏ­കീ­ഭാ­വ­ത്തിൽ­നി­ന്നു് ആ­ത്മ­വും അ­പ­ര­വും ത­മ്മി­ലു­ള്ള ഏ­കീ­ഭാ­വ­ത്തി­ന്റെ വ­ഴി­തി­രി­യ­ലി­ന്റെ കേ­ന്ദ്ര­ത്തി­ലാ­ണു് ഗുരു അ­നു­ക­മ്പ­യെ പ്ര­തി­ഷ്ഠി­ച്ച­തു് ’ എ­ന്നു് ശ്രീ. ഇ­ള­യി­ടം എ­ഴു­തി­ക്കാ­ണു­ന്ന­തു്. ആ­ത്മാ­വും ബ്ര­ഹ്മ­വു­മാ­യു­ള്ള ഏ­കീ­ഭാ­വ­ത്തിൽ, ആ­ത്മ­ബോ­ധോ­ദ­യ­ത്തിൽ, സ്വാ­പ­ര­ഭേ­ദം­ത­ന്നെ മാ­ഞ്ഞു­പോ­കും, മറ്റു വാ­ക്കു­ക­ളിൽ, ആ­ത്മാ­വും ബ്ര­ഹ്മ­വും ത­മ്മി­ലു­ള്ള ഏ­കീ­ഭാ­വ­ത്തിൽ അ­ന്തർ­ഭൂ­ത­മാ­ണു് ആ­ത്മാ­വും അ­പ­ര­നും ത­മ്മി­ലു­ള്ള ഏ­കീ­ഭാ­വം. അ­തു­കൊ­ണ്ടു്, അ­ദ്വൈ­തി­യാ­യ നാ­രാ­യ­ണ­ഗു­രു ഇ­വി­ടെ­യൊ­രു വ­ഴി­തി­രി­വി­ന്നും ഇടം കാ­ണാ­നി­ട­യി­ല്ല, (ആത്മൻ അഥവാ ആത്മാ എ­ന്ന­ല്ലാ­തെ ആത്മം എ­ന്നൊ­രു പദം കേ­ട്ടു­പ­രി­ച­യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു് ഇവിടെ മ­ല­യാ­ള­രീ­തി­ക്കു് ആ­ത്മാ­വു് എ­ന്നെ­ഴു­തി­യ­തു്, അ­പ­ര­ന്നു് എന്നോ അ­പ­ര­ന്റെ എന്നോ അ­ല്ലാ­തെ അ­പ­ര­ത്തി­ന്നു് എന്നോ അ­പ­ര­ത്തി­ന്റെ എന്നോ ആ­ത്മോ­പ­ദേ­ശ­ശ­ത­ക­ത്തിൽ ഒ­രി­ട­ത്തും എ­ഴു­തി­ക്കാ­ണാ­നി­ല്ലാ­ത്ത­തു­കൊ­ണ്ടു് അപരൻ എ­ന്നും. ആ­ത്മോ­പ­ദേ­ശ ശ­ത­ക­ത്തി­ന്റെ താ­ക്കോൽ­വാ­ക്കു് അപരം ആ­ണെ­ന്നു് ലേഖകൻ പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും അ­ങ്ങി­നെ­യൊ­രു വാ­ക്കു് അതിൽ എ­വി­ടെ­യെ­ങ്കി­ലു­മു­ണ്ടോ എന്നു സം­ശ­യ­മാ­ണു്. അപരനോ അപരമോ ഒ­ന്നു­മ­ല്ല, അ­റി­വാ­ണു് അതിലെ കേ­ന്ദ്ര­വി­ഷ­യം എ­ന്നു് അതു് ഒ­രാ­വർ­ത്തി­യെ­ങ്കി­ലും മു­ഴു­വൻ വാ­യി­ച്ച ആർ­ക്കും ബോ­ധ്യ­മാ­കു­ന്ന­തു­മാ­ണു്).

ലോ­ക­സം­ഗ്ര­ഹാർ­ത്ഥ­മ­ല്ലാ­തു­ള്ള കർ­മാ­നു­ഷ്ഠാ­ന­ത്തെ­പ്പ­റ്റി ഗുരു പ­റ­യു­ന്ന­തി­നെ ഒരു ന­വ­ദർ­ശ­ന­മെ­ന്നോ­ണം ലേഖകൻ അ­വ­ത­രി­പ്പി­യ്ക്കു­ന്ന­തു നോ­ക്കു­ക. ‘അ­പ­ര­ത്തി­നാ­യു­ള്ള ക­രു­ത­ലാ­ണു് അ­നു­ക­മ്പ­യു­ടെ, കൃ­പാ­ലു­ത­യു­ടെ, കാതലെ’ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു­ണ്ടു്:

‘അ­പ­ര­നു­വേ­ണ്ടി­യ­ഹര്‍നി­ശം പ്ര­യ­ത്നം

കൃപണത വി­ട്ടു കൃ­പാ­ലു ചെ­യ്തി­ടു­ന്നു

കൃ­പ­ണ­ന­ധോ­മു­ഖ­നാ­യ് കി­ട­ന്നു ചെയ്യു-​

ന്ന­പ­ജ­യ­മ­വ­ന്നു വേ­ണ്ടി­മാ­ത്രം’

എ­ന്നു് ആ­ത്മോ­പ­ദേ­ശ ശ­ത­ക­ത്തിൽ നിർ­ദ്ദേ­ശി­യ്ക്കു­ന്ന­തു് ഇ­ക്കാ­ര്യ­മാ­ണു്. അ­പ­ര­ത്തി­ലേ­ക്കു് ഉൻ­മു­ഖ­മാ­വാ­ത്ത പ്ര­വൃ­ത്തി­യെ ആ­ത്മ­വി­രോ­ധി­യെ­ന്നും അ­പ­ര­ഹിം­സ­യെ ന­ര­ക­ത്തി­ലേ­ക്കു­ള്ള സ­ഞ്ചാ­ര­മെ­ന്നും ഗുരു വി­ധി­ക്കു­ന്നു. അ­തി­ഭൗ­തി­ക­വും അ­മൂർ­ത്ത­വു­മാ­യി നിന്ന ഒരു കേ­വ­ല­ത്ത്വ­ത്തെ നൈ­തി­ക­വും അ­നു­ഭാ­വി­ക­വു­മാ­യ ജീ­വി­ത­മൂ­ല്യ­മാ­യി പ­രി­ഭാ­ഷ­പ്പെ­ടു­ത്തു­ക­വ­ഴി­യാ­ണു് ഗുരു അ­ദ്വൈ­ത­വാ­ദ­ത്തി­ന്റെ ബ്രാ­ഹ്മ­ണാ­ധി­പ­ത്യ­പ­ര­മാ­യ ഉ­ള്ള­ട­ക്ക­ത്തെ മ­റി­ക­ട­ന്ന­തു്. ‘ഭു­ഞ്ജ­തേ തേ ത്വഘം പാപാ യേ പ­ച­ന്ത്യാ­ത്മ­കാ­ര­ണാ­ത്’ എന്ന ഗീ­താ­വാ­ക്യ­ത്തെ തെ­ല്ലൊ­ന്നു് വി­സ്ത­രി­ക്കു­ക­യാ­ണു് ഗുരു ഇവിടെ ചെ­യ്തി­ട്ടു­ള്ള­തു്. അ­തു­കൊ­ണ്ടു ഇവിടെ വല്ല മ­റി­ക­ട­ക്ക­ലു­മു­ണ്ടെ­ങ്കിൽ അതു് വ്യാ­സൻ പണ്ടേ ചെ­യ്തു­ക­ഴി­ഞ്ഞ­താ­ണെ­ന്നും വരും.

ഇ­പ്പ­റ­ഞ്ഞ ബ്രാ­ഹ്മ­ണാ­ധി­പ­ത്യ­ത്തെ ലേഖകൻ വേറെ ചി­ലേ­ട­ത്തും എ­ടു­ത്തു­പ­റ­യു­ന്നു­ണ്ടു്. ഉദാ: ‘അ­ദ്വൈ­ത­വാ­ദ­ത്തി­ന്റെ താർ­ക്കി­ക­ത­യിൽ­നി­ന്നു് അ­ദ്വൈ­താ­നു­ഭൂ­തി­യെ ഗുരു എ­ങ്ങ­നെ പു­റ­ത്തു കൊ­ണ്ടു­വ­ന്നു എ­ന്നു് പ­രി­ശോ­ധി­ച്ചാൽ, ഏ­ക­ത്തെ മുന്‍നിർ­ത്തി­യു­ള്ള ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ അ­തി­ഭൗ­തി­ക­ത­യിൽ നി­ന്നു് ഗു­രു­വി­ന്റെ അ­ദ്വൈ­ത­ദർ­ശ­നം വി­ടു­തി നേ­ടു­ന്ന­തു് വ്യ­ക്ത­മാ­വും.’ ഈ ബ്രാ­ഹ്മ­ണ്യം വി­ദ്യാ­വി­ന­യ­സ­മ്പ­ന്ന­ത­യാ­വി­ല്ല, പൗ­രോ­ഹി­ത്യ­മാ­വ­ണം. അ­തി­ന്നാ­ക­ട്ടെ, അ­ദ്വൈ­ത­ത്തോ­ടു് ഒരു ബ­ന്ധ­വു­മി­ല്ല. നാ­നാ­ത്വ­ത്തി­ലാ­ണു് അ­തി­ന്റെ നി­ല­നി­ല്പും വ­ളര്‍ച്ച­യും. ഓരോ മ­നു­ഷ്യ­ന്നും ഓരോ ആ­ത്മാ­വു്, അ­വ­യ്ക്കു് വേ­ണ്ട­തെ­ന്തും, ഇ­ഹ­ലോ­ക­ഭോ­ഗൈ­ശ്വ­ര്യ­ങ്ങള്‍തൊ­ട്ടു് സ്വർഗ-​വൈകുണ്ഠ ലോ­ക­പ്രാ­പ്തി­വ­രെ, നി­റ­വേ­റ്റി­ക്കൊ­ടു­ക്കാൻ വേണ്ട മ­ന്ത്ര­ത­ന്ത്ര­ങ്ങ­ളും യാ­ഗാ­ദി­കർ­മ്മ­ങ്ങ­ളും ത­ങ്ങൾ­ക്ക­ധീ­നം എ­ന്നു് പൊ­തു­ജ­ന­ത്തെ വി­ശ്വ­സി­പ്പി­ച്ചു് പ്ര­തി­ഫ­ലം പ­റ്റു­ന്ന­വ­രാ­ണു് പു­രോ­ഹി­ത­ന്മാർ—ന­മ്മു­ടെ ജ­നാ­ധി­പ­ത്യ വ്യ­വ­സ്ഥ­യിൽ മോ­ഹ­ന­വാ­ഗ്ദാ­ന­ങ്ങൾ നൽകി അ­ധി­കാ­രം കൈ­പ്പ­റ്റി സ്വ­ന്തം തടി വീർ­പ്പി­ക്കു­ന്ന പാർ­ട്ടി നേ­താ­ക്ക­ന്മാ­രു­ടെ താ­ളി­യോ­ല­പ്പ­തി­പ്പു­കൾ. വി­ദ്യാ­വി­ന­യ­സ­മ്പ­ന്ന­നാ­യ ബ്രാ­ഹ്മ­ണ­നി­ലും പ­ശു­വി­ലും ആ­ന­യി­ലും പ­ട്ടി­യി­ലും പ­ട്ടി­യി­റ­ച്ചി­ത്തീ­നി­യി­ലും സ്വാ­ത്മാ­വി­നെ കാ­ണു­ന്ന­വ­രാ­ണു് അ­ദ്വൈ­തി­കള്‍, പൂര്‍വ്വ­ജ­ന്മ­കർ­മ്മ­ങ്ങൾ­ക്കൊ­ത്തു് നാ­നാ­യോ­നി­യിൽ പി­റ­ന്ന പു­ണ്യാ­ത്മാ­ക്ക­ളോ പാ­പാ­ത്മാ­ക്ക­ളോ ആണു് അവർ എ­ന്നാ­ണു് പു­രോ­ഹി­തൻ വി­ശ്വ­സി­പ്പി­യ്ക്കു­ന്ന­തു്. പൗ­രോ­ഹി­ത്യ­ത്തി­ന്നു് ജ­ന­ത­യി­ലു­ള്ള സ്വാ­ധീ­ന­മാ­ണു് ഇവിടെ അ­ദ്വൈ­ത­ബോ­ധ­വും ത­ജ്ജ­ന്യ­മാ­യ കർ­മ­യോ­ഗ­വും ന­ഷ്ട­പ്പെ­ട്ടു­പോ­വാൻ കാ­ര­ണം­ത­ന്നെ. എ­ന്തി­ന്നേ­റെ, പു­രോ­ഹി­ത­ന്മാർ ര­ക്ത­ത്തിൽ കു­ത്തി­വെ­ച്ച നാ­നാ­ത്മ­വി­ശ്വാ­സ­ത്തിൽ നി­ന്നും ബ­ഹു­ദൈ­വ­വി­ശ്വാ­സ­ത്തിൽ­നി­ന്നും ന­വോ­ത്ഥാ­യി­ക­ളെ­ന്ന­ഭി­മാ­നി­യ്ക്കു­ന്ന­വർ പോലും മു­ക്ത­രാ­യി­ട്ടി­ല്ല. പൗ­രോ­ഹി­ത്യ­ത്തെ വാ­ക്കു­കൊ­ണ്ടു് ധി­ക്ക­രി­ക്കു­മ്പോ­ഴും അവർ മാ­ന­സി­ക­മാ­യി അ­തി­ന്നു് എ­ത്ര­മാ­ത്രം അ­ടി­മ­ക­ളാ­ണെ­ന്നു് അ­ടു­ത്ത കാ­ല­ത്തു­പോ­ലും തെ­ളി­യി­ച്ച സം­ഭ­വ­മാ­ണു് ശ­ബ­രി­മ­ല­വി­വാ­ദം. ഒ­ന്ന­ല്ല, ഒ­രാ­യി­രം ക്ഷേ­ത്ര­ങ്ങൾ വി­ല­ക്കു ക­ല്പി­ച്ചാ­ലും ഒ­ര­ദ്വൈ­തി­യ്ക്കു് അതു് ആ­രാ­ധ­നാ­സ്വാ­ത­ന്ത്ര്യ­നി­ഷേ­ധ­മാ­യി തോ­ന്നു­ക­യി­ല്ല. കാരണം, ആ­ഗ്ര­ഹ­ങ്ങൾ കെ­ട്ടി­ക്കി­ട­ക്കു­ന്ന മ­ന­സ്സോ­ടെ ദേ­വ­ന്മാർ ചെ­യ്യു­ന്ന ആ­രാ­ധ­ന­കൾ­കൊ­ണ്ടു­പോ­ലും ഭഗവാൻ സർ­ഭൂ­ത­ദ­യ­കൊ­ണ്ടെ­ന്ന­പോ­ലെ പ്ര­സാ­ദി­യ്ക്കു­ന്നി­ല്ല എന്ന ഭാ­ഗ­വ­ത­വ­ച­നം ഉ­ള്ളി­ല­ലി­ഞ്ഞു­ചേർ­ന്ന­വ­നാ­ണു് അയാൾ. അ­യാ­ളു­ടെ ഭഗവാൻ പു­രോ­ഹി­തൻ ഒ­രി­ട­ത്തു് ത­ള­ച്ചി­ട്ട­വ­ന­ല്ല, ഭാ­ഗ­വ­തം പ­റ­യും­പോ­ലെ ഏകനും സർ­ഭൂ­ത­ങ്ങ­ളു­ടെ­യും അ­ന്ത­രാ­ത്മാ­വു­മാ­ണു്. അ­യാ­ളു­ടെ ഈ­ശ്വ­രാ­രാ­ധ­ന ഒരു ച­ട­ങ്ങ­ല്ല, സർ­വ­ഭൂ­ത­ദ­യ­യെ­ന്ന സം­സ്കാ­ര­മാ­ണു്—ഒരു ശ­ക്തി­ക്കും വി­ല­ക്കാ­നാ­വാ­ത്ത­തും ഒരു കോ­ട­തി­യ്ക്കും നല്‍കാ­നാ­വാ­ത്ത­തു­മാ­യ ഒരു സം­സ്കാ­രം. മ­റി­ച്ചു്, പു­രോ­ഹി­ത­പ്ര­തി­ഷ്ഠി­ത­രാ­യ നാ­നാ­ദേ­വീ­ദേ­വ­ന്മാ­രു­ടെ പ്രീ­തി സ­മ്പാ­ദി­ക്കാൻ പു­രോ­ഹി­ത നിർ­ദ്ദി­ഷ്ട­മാ­യ ച­ട­ങ്ങു­ക­ള­നു­ഷ്ഠി­യ്ക്ക­ലാ­ണു് ഈ­ശ്വ­രാ­രാ­ധ­ന എ­ന്നു­റ­ച്ചു് വി­ശ്വ­സി­ച്ചു്, അ­വ­രി­ലൊ­രു ദേ­വ­ത­യെ പു­രോ­ഹി­തർ പ്ര­തി­ഷ്ഠി­ച്ചേ­ട­ത്തു­ത­ന്നെ ചെ­ന്നു ക­ണ്ടു് ആ­രാ­ധി­പ്പാ­നു­ള്ള അ­നു­മ­തി­യ്ക്കു­വേ­ണ്ടി കോടതി ക­യ­റി­യ­വ­രെ പിൻ­തു­ണ­ക്കാൻ ഉ­ത്സാ­ഹി­ച്ചി­റ­ങ്ങി­യ­വ­രാ­ണു് ന­മ്മു­ടെ ന­വോ­ത്ഥാ­യി­ക­ളാ­യ ബു­ദ്ധി­ജീ­വി­കൾ (കൂ­ട്ട­ത്തിൽ ചില അ­ദ്വൈ­താ­ചാ­ര്യ­ന്മാ­രും!) ക­ഴു­ത്ത­റ്റം പു­രോ­ഹി­ത സ്വാ­ധീ­ന­ത്തിൽ മു­ങ്ങി നിൽ­ക്കു­ന്ന­വർ. അ­തേ­താ­യാ­ലും, ഒ­ര­ദ്വൈ­തി­യ്ക്കു് ബ്രാ­ഹ്മ­ണാ­ധി­പ­ത്യ­ത്തെ മ­റി­ക­ട­ക്കേ­ണ്ട ആ­വ­ശ്യ­മേ വ­രു­ന്നി­ല്ല. ബ്രാ­ഹ്മ­ണ­സ്വാ­ധീ­ന­നാ­യ ആരും അ­ദ്വൈ­തി­യാ­വു­ക­യു­മി­ല്ല.

വാ­സ്ത­വ­ത്തിൽ, ചി­ര­ന്ത­ന­മാ­യ ആർ­ഷ­ദർ­ശ­ന­ത്തിൽ­നി­ന്നു് വേ­റി­ട്ടൊ­ന്നു­മ­ല്ല ഗു­രു­ദർ­ശ­നം. എ­ന്നാൽ മ­ദ്യ­വർ­ജ­ന­ത്തെ മ­നു­ഷ്യ­ധർ­മ­മാ­യി അ­വ­ത­രി­പ്പി­ച്ച­തി­ലും പ്രാ­ണി­ഹ­ത്യ­യെ­ക്കാൾ വലിയ പാ­പ­മാ­ണു് മാം­സ­ഭോ­ജ­നം എ­ന്ന­നു­ശാ­സി­ച്ച­തി­ലും ഒ­ര­പൂർ­വ­ത­യു­ണ്ടു്. ഇ­തു­ര­ണ്ടി­നും നേർ­ക്കു് ചെ­വി­യ­ട­ച്ചു പി­ടി­ച്ചു­കൊ­ണ്ടാ­ണു് ന­മ്മു­ടെ ന­വോ­ത്ഥാ­യി­ക­ളാ­യ ബു­ദ്ധി­ജീ­വി­ക­ളു­ടെ നി­ല്പു്. ആർ­ക്കു വേണം അ­പ്രി­യ­സ­ത്യം?

ആ­ലോ­ചി­ച്ചു­നോ­ക്കു­ക: പൊ­തു­ഹി­ത­മോർ­ത്തു­മാ­ത്രം എ­ന്തും ചെ­യ്യു­ന്ന ഒരാൾ പല ജാ­തി­മ­താ­ദി­ക­ളിൽ വി­ശ്വ­സി­യ്ക്കു­ന്നു­വെ­ന്നി­രി­യ്ക്ക­ട്ടെ, ഞാൻ ഹി­ന്ദു, നായർ, ശി­വ­ഭ­ക്തൻ എ­ന്നു് ഉ­റ­ച്ചു­വി­ശ്വ­സി­യ്ക്കു­മ്പോ­ഴും അയാൾ താൻ ചെ­യ്യു­ന്ന­തെ­ന്തും മ­റ്റു­ള്ള­വർ­ക്കു് ഗു­ണ­പ്ര­ദ­മാ­വ­ണ­മെ­ന്നു നി­ഷ്കർ­ഷി­യ്ക്കു­ന്നു­വെ­ന്നി­രി­യ്ക്ക­ട്ടെ. സ­മു­ദാ­യ­ത്തി­നു് അ­യാ­ളെ­ക്കൊ­ണ്ടു് ഗു­ണ­മ­ല്ലാ­തെ ദോഷം വ­ല്ല­തും വരുമോ? മ­റി­ച്ചു്, ഒരു ജാതി ഒരു മതം എ­ന്നു്, അതും ക­ട­ന്നു് ജാ­തി­യും വേണ്ട മതവും വേണ്ട എന്നു വി­ശ്വ­സി­യ്ക്കു­ന്ന ഒരാൾ ത­നി­യ്ക്കു് തന്റെ കാ­ര്യം, ജീവിത സ­മ­ര­ത്തിൽ ശേ­ഷി­യു­ള്ള­തു് അ­വ­ശേ­ഷി­യ്ക്കും, അ­തു­കൊ­ണ്ടു് മ­ത്സ­രി­ച്ചു മു­ന്നേ­റു­ക, ത­ട­സ്സ­ങ്ങൾ ത­ട്ടി­മാ­റ്റു­ക എ­ന്നു­റ­ച്ചു് എ­ന്തും ചെ­യ്യാൻ ത­യ്യാ­റാ­യാൽ അ­യാ­ളെ­ക്കൊ­ണ്ടു് സ­മു­ദാ­യ­ത്തി­ന്നു് ദേ­ഷ­മ­ല്ലാ­തെ ഗുണം വ­ല്ല­തു­മു­ണ്ടോ? മ­നു­ഷ്യ­കർ­മ്മ­ങ്ങൾ­ക്കു് ലോ­ക­സം­ഗ്ര­ഹം മാ­ത്രം പ്ര­ചോ­ദ­ന­മാ­യ ഒരു സ­മൂ­ഹ­ത്തിൽ ആയിരം ജാ­തി­ക­ളു­ണ്ടാ­യാ­ലെ­ന്തു്, പ­തി­നാ­യി­രം മ­ത­ങ്ങ­ളു­ണ്ടാ­യാ­ലെ­ന്ത്? അ­പ്പോൾ. ഒരു ജാതി ഒരു മതം എ­ന്ന­തോ, ‘അ­വ­ന­വ­നാ­ത്മ­സു­ഖ­ത്തി­നാ­ച­രി­പ്പൊ­ന്ന­വ­യ­പ­ര­ന്നു സു­ഖ­ത്തി­നാ­യ് വരേണം’ എ­ന്ന­തോ ഗു­രു­വി­ന്റെ മ­ഹ­ത്ത­ര­മാ­യ സ­ന്ദേ­ശം?

മാ­ത്ര­മ­ല്ല, ഒരു ജാതി ഒരു മതം എന്ന വാ­ക്യ­ത്തിൽ സൂ­ചി­ത­മാ­യ സ­മ­ത്വ­സ­ഹോ­ദ­ര്യ­ങ്ങൾ മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­ലൊ­തു­ങ്ങു­ന്ന­താ­ണു്. ഗു­രു­ദർ­ശ­ന­ത്തി­ലെ സ­മ­ത്വ­സാ­ഹോ­ദ­ര്യ­ങ്ങ­ളാ­ക­ട്ടെ, സര്‍വ്വ­ഭൂ­ത­ങ്ങ­ളി­ലും ആ­ത്മാ­വി­നെ­യും ആ­ത്മാ­വിൽ സർ­വ­ഭൂ­ത­ങ്ങ­ളെ­യും കാണുക എ­ന്നു് ഗീത ആ­വർ­ത്തി­ച്ചു­പ­ദേ­ശി­യ്ക്കു­ന്ന സ­മ­ദർ­ശി­ത­യാ­ണു്. ജീ­വ­കാ­രു­ണ്യ പ­ഞ്ച­ക­വും അ­നു­ക­മ്പാ ദ­ശ­ക­വും വാ­യി­ച്ചി­ട്ടു­ള്ള ആർ­ക്കും ഇതിൽ ഒരു സം­ശ­യ­വു­മു­ണ്ടാ­വി­ല്ല. ജീ­വ­കാ­രു­ണ്യ പ­ഞ്ച­ക­ത്തി­ലെ ആ­ദ്യ­ശ്ലോ­കം.

എല്ലാവരുമാത്മസഹോദരരെ-​

ന്ന­ല്ലേ പ­റ­യേ­ണ്ട­തി­തോർ­ക്കു­കിൽ നാം

കൊ­ല്ലു­ന്ന­തു­മെ­ങ്ങ­നെ ജീവികളെ-​

ത്തെ­ല്ലും കൃ­പ­യ­റ്റു ഭു­ജി­ക്ക­യ­തും.

അ­നു­ക­മ്പാ­ദ­ശ­ക­ത്തി­ലെ ആ­ദ്യ­ശ്ലോ­കം:

ഒരു പീ­ഡ­യെ­റു­മ്പി­നും വരു-

ത്ത­രു­തെ­ന്നു­ള്ള­നു­ക­മ്പ­യും സദാ

ക­രു­ണാ­ക­ര നല്‍കു­കു­ള്ളിൽ നിന്‍

തി­രു­മെ­യ് വി­ട്ട­ക­ലാ­ത ചി­ന്ത­യും.

ഈ അ­നു­ക­മ്പ മ­നു­ഷ്യ­വർ­ഗ­ത്തിൽ ഒ­തു­ങ്ങു­ന്ന­തോ ഒ­തു­ക്കേ­ണ്ട­തോ അ­ല്ലെ­ന്നു്, തു­ട­ക്ക­ത്തിൽ­ത്ത­ന്നെ എ­റു­മ്പി­നെ എ­ടു­ത്തു­പ­റ­ഞ്ഞ­തിൽ­നി­ന്നു് വ്യ­ക്ത­മാ­ണ­ല്ലോ. എ­ന്നി­ട്ടും, ജാ­തി­വി­മർ­ശ­ന­ത്തി­ന്റെ കേ­ന്ദ്ര­സ­ങ്ക­ല്പ­നം കൂ­ടി­യാ­യി ഏ­ക­ഭാ­വ­ന­യെ വി­ക­സി­പ്പി­ക്കു­ക­യാ­ണു് ഗുരു ചെ­യ്യു­ന്ന­തെ­ന്നു് ശ്രീ. ഇ­ള­യി­ടം വാ­ദി­ക്കു­ന്നു. ഗു­രു­വി­ന്റെ സർ­ഭൂ­താ­ശ്ലേ­ഷി­യാ­യ അ­നു­ക­മ്പ­യെ ജാ­തി­വി­മർ­ശ­ന­ത്തി­ലേ­യ്ക്കു് സ­ങ്കോ­ചി­പ്പി­ച്ചു­വെ­ക്കു­ന്ന­തി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­ന്നു് കൃ­താർ­ത്ഥ­ത! ജാ­തി­യെ­ന്തെ­ന്നു­പോ­ലും അ­റി­യാ­ത്ത രാ­ജ്യ­ങ്ങ­ളിൽ അ­നു­ക­മ്പാ­ദ­ശ­ക­ത്തി­ന്നു് ഒരു പ്ര­സ­ക്തി­യു­മി­ല്ലേ? ഇ­ന്ത്യ­യിൽ­ത്ത­ന്നെ ജാ­തി­ഭേ­ദം നി­ശ്ശേ­ഷം മാ­ഞ്ഞു­പോ­യാൽ അ­നു­ക­മ്പാ­ദ­ശ­കം അ­പ്ര­സ­ക്ത­മാ­കു­മോ? പ്രാ­ണി­വർ­ഗ­ത്തി­ന്റെ ചെ­റി­യൊ­രു വി­ഭാ­ഗ­മാ­യ മ­നു­ഷ്യ­ജാ­തി­യു­ടെ ചെ­റി­യൊ­രു ഭാ­ഗ­മാ­യ ഹി­ന്ദു­സ­മാ­ജ­ത്തിൽ മാ­ത്ര­മാ­ണ­ല്ലോ ജാ­തി­വ്യ­വ­സ്ഥ നി­ല­നി­ന്നു­പോ­ന്ന­തു്. ആ­യി­ര­ത്താ­ണ്ടു­ക­ളാ­യി അതിലെ അ­നീ­തി­കൾ­ക്കും അ­പ­മാ­ന­ങ്ങൾ­ക്കും ഇ­ര­യാ­യ­വ­രു­ടെ സം­ഖ്യ­യെ, ഒ­രൊ­റ്റ ദിവസം, മ­നു­ഷ്യ­ജീ­വി കൊ­ന്നൊ­ടു­ക്കു­ന്ന തി­ര്യ­ക്കു­ക­ളു­ടെ സം­ഖ്യ­യു­മാ­യി തുലനം ചെ­യ്തു­നോ­ക്കി­യാ­ല­റി­യാം, ഗു­രു­ദർ­ശ­ന­ത്തെ ലേഖകൻ എ­ത്ര­മാ­ത്രം സ­ങ്കോ­ചി­പ്പി­ച്ചു­ക­ള­ഞ്ഞു­വെ­ന്നു്. ജാതി വി­മർ­ശ­ന­ത്തി­ന്നു് അ­നു­ക­മ്പ­യോ­ടു­ള്ള ബന്ധം നി­ഷേ­ധി­യ്ക്കു­ന്നി­ല്ല. എ­ന്നാൽ ജാ­തി­കൃ­ത­മാ­യ അ­സ­മ­ത്വാ­നാ­ചാ­ര­ങ്ങ­ളോ­ടു­ള്ള അ­മർ­ഷ­മാ­ണു് ആ വി­മർ­ശ­ന­ത്തി­ന്നു് മു­ഖ്യ­പ്ര­ചോ­ദ­നം. മ­റി­ച്ചു്, അ­നു­ക­മ്പ­യ്ക്കു് മാം­സാ­ഹാ­ര­വർ­ജ­ന­വു­മാ­യി അ­ടു­ത്ത ബ­ന്ധ­മു­ണ്ടെ­ന്നു സ്പ­ഷ്ട­മാ­ണു്. കാരണം, അ­നു­ക­മ്പ­യ്ക്കു് വി­പ­രീ­ത­മാ­യ നിർ­ദ­യ­ത്വ­മാ­ണു് പ്രാ­ണി­ഹ­ത്യ­യി­ലും അ­തി­ന്നു പ്രേ­ര­ക­മാ­യ മാം­സാ­ഹാ­ര­ശീ­ല­ത്തി­ലും പ്ര­ക­ട­മാ­കു­ന്ന­തു്. ഇ­തു­പോ­ലെ, ജാ­തി­വി­മർ­ശ­ന­ത്തി­ന്നു പി­ന്നി­ലു­ള്ള­തിൽ ഒ­ട്ടും കു­റ­യാ­ത്ത അ­നു­ക­മ്പ­ത­ന്നെ­യ­ല്ലേ മ­ദ്യ­നി­ന്ദ­ന­ത്തി­ന്നു പി­ന്നി­ലു­ള്ള­തു്—മ­ദ്യ­പാ­നം കാരണം ബു­ദ്ധി­വൈ­ക­ല്യ­വും ചി­ത്ത­ഭ്ര­മ­വും ബാ­ധി­ച്ചു­ഴ­ലു­ന്ന മ­നു­ഷ്യ­രോ­ടു­ള്ള അ­നു­ക­മ്പ? എ­ന്നി­രി­ക്കെ ഈ അ­നു­ക­മ്പാ­ദ­ശ­ക­ത്തി­ന്നു് മ­ദ്യ­മാ­സം­വർ­ജ­ന­ത്തോ­ടു­ള്ള അ­ടു­ത്ത ബന്ധം അ­ഗ­ണ്യ­മാ­ക്കി­ത്ത­ള്ളി, അതിനെ അ­ക­ലെ­ക്കി­ട­ക്കു­ന്ന ജാ­തി­വ­മർ­ശ­ന­വു­മാ­യി ബ­ന്ധി­പ്പി­യ്ക്കാൻ ലേഖകൻ വെ­മ്പി­യ­തെ­ന്തു­കൊ­ണ്ടെ­ന്നു് വ്യ­ക്ത­മ­ല്ല. എ­ന്തു­കൊ­ണ്ടാ­യാ­ലും, നാ­ഴി­യിൽ ഇ­ട­ങ്ങ­ഴി കൊ­ള്ളി­ക്കാ­നു­ള്ള ഒരു ശ്ര­മ­മാ­യി­പ്പോ­യി അതു്.

‘മൈ­ത്രി­യു­ടെ സാമൂഹിക-​രാഷ്ട്രീയമാനത്തെ നാ­രാ­യ­ണ­ഗു­രു അ­നു­ക­മ്പ എന്ന അ­നു­ഭൂ­തി­സാ­ര­മാ­യി അ­വ­ത­രി­പ്പി­ച്ച­തു­കാ­ര­ണ­മാ­ണു് കേ­ര­ള­ത്തിൽ ജ­നാ­ധി­പ­ത്യ­ത്തി­ലേ­ക്കു­ള്ള വഴി തു­റ­ന്ന­തെ’ന്നും ശ്രീ. ഇ­ള­യി­ടം വാ­ദി­ക്കു­ന്നു­ണ്ടു്. അ­നു­ക­മ്പാ­ദ­ശ­കം അത്ര വലിയ പ്ര­ഭാ­വം ചെ­ലു­ത്തി­യ കേ­ര­ളീ­യ­മ­ന­സ്സിൽ ജീ­വ­കാ­രു­ണ്യ പ­ഞ്ച­കം ഒരു ച­ല­ന­വും ഉ­ള­വാ­ക്കാ­ത്ത­തെ­ന്തേ, എ­ന്തു­കൊ­ണ്ടു് ഇവിടെ മാം­സാ­ഹാ­ര­ത്തി­ന്നു് പ്ര­ചാ­രം ഏ­റി­വ­രു­ന്നു? സോ­ദ­ര­ത്വ­ത്തി­ന്നും അ­നു­ക­മ്പ­യ്ക്കും മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­ന്ന­പ്പു­റം വ്യാ­പ്തി വേണ്ട, മ­നു­ഷ്യ­ന്നു മാ­ത്ര­മേ ഭൂ­മി­യിൽ ജീ­വി­യ്ക്കാൻ അ­വ­കാ­ശ­മു­ള്ളു, മറ്റു ജീ­വി­കൾ അ­വ­ന്റെ ത­ടി­വീർ­പ്പി­ക്കാൻ ‘ഒരു ദൈവം’ പ­ട­ച്ചു­വി­ട്ട തീ­റ്റ­പ്പ­ണ്ട­ങ്ങൾ മാ­ത്രം, അ­തു­കൊ­ണ്ടു് കൊ­ല്ലാ­വ്ര­ത­വും തി­ന്നാ­വ്ര­ത­വും ന­വോ­ത്ഥാ­ന­മൂ­ല്യ­ങ്ങ­ളു­ടെ പ­ടി­ക്കു പു­റ­ത്തു്, ന­വോ­ത്ഥാ­ന പ­ങ്കാ­ളി എ­ന്ന­തി­ല­പ്പു­റം നാ­രാ­യ­ണ ഗു­രു­വി­ന്നു് കേ­ര­ള­ച­രി­ത്ര­ത്തിൽ ഒരു നി­ല­യു­മി­ല്ല വി­ല­യു­മി­ല്ല എ­ന്നു­വെ­ച്ചു് പ്ര­ബു­ദ്ധ കേ­ര­ളീ­യർ ജീ­വ­കാ­രു­ണ്യ പ­ഞ്ച­ക­ത്തെ ഗു­രു­വി­ന്റെ കൃ­തി­ക­ളി­ലെ അ­ധി­ക­പ്പ­റ്റോ അ­ധി­ക­പ്ര­സം­ഗ­മോ ആയി ത­ള്ളി­ക്ക­ള­ഞ്ഞ­താ­വു­മോ?

‘ജീ­വ­കാ­രു­ണ്യ­പ­ഞ്ച­ക’വും ‘അ­നു­ക­മ്പാ­ദ­ശ­ക’വും എ­ഴു­തി­യ­തു് 1914-ൽ ആ­ണെ­ന്നാ­ണു് ഡോ. ടി. ഭാ­സ്ക­രൻ പ­റ­യു­ന്ന­തു്. എ­ന്നാൽ, ‘അ­നു­ക­മ്പാ­ദ­ശ­കം’ 1921-ൽ എ­ഴു­തി­യ­താ­ണെ­ന്നു് ശ്രീ. വി­ന­യ­ചൈ­ത­ന്യ രേ­ഖ­പ്പെ­ടു­ത്തി­യ­താ­യി ശ്രീ. ഇ­ള­യി­ട­ത്തി­ന്റെ ലേ­ഖ­ന­ത്തിൽ കാ­ണു­ന്നു. കാലം ഏ­താ­യാ­ലും ര­ണ്ടി­ന്റെ­യും സ­ന്ദേ­ശം ഒ­ന്നു­ത­ന്നെ അഹിംസ. മ­ഹാ­ഭാ­ര­തം പ­ര­മ­ധർ­മ്മ­മാ­യി­ക്ക­ണ്ട അഹിംസ.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗു­രു­വാ­ക്യ­ത്തി­ന്റെ പൊ­രു­ളും ഈ അ­ഹിം­സ­ത­ന്നെ, അവിടെ മ­നു­ഷ്യ­ജാ­തി­യു­ടെ പ്ര­ഥ­മ­ധർ­മ്മം അഹിംസ, സർ­വ­മ­ത­സാ­രം പ്രാ­ണി­ക­ളെ കൊ­ല്ലാ­യ്ക, കൊ­ല്ലി­ക്കാ­യ്ക, ഏ­ക­ദൈ­വം ദ­യാ­സി­ന്ധു.

ഒ­പ്പം­ത­ന്നെ പ­റ­യ­ട്ടെ, ജാതി വേ­ണ്ടാ മതം വേ­ണ്ടാ ദൈവം വേ­ണ്ടാ എ­ന്നു് പു­റ­മെ­യ്ക്കും മ­ദ്യ­വും മാം­സ­വും പാർ­ട്ടി­ഹിം­സ­യും മതി എ­ന്നു് ഉ­ള്ളാ­ലെ­യും പ­റ­യു­ന്ന കേ­ര­ള­ത്തി­ലെ പ്ര­ബു­ദ്ധ­ന­വോ­ത്ഥി­ത­പു­രോ­ഗാ­മി­കൾ ഗു­രു­വെ മു­ന്നിൽ­നി­ന്നു് കൂ­പ്പു­ക­യും പി­ന്നിൽ­നി­ന്നു് കൊ­ഞ്ഞ­നം കു­ത്തു­ക­യു­മാ­ണു് ചെ­യ്യു­ന്ന­തു്.

വി. വി. ഗോ­വി­ന്ദന്‍നാ­യർ
images/vvgovindannair.jpg

ജനനം: 1942, അച്ഛൻ: വി. ഗോ­വി­ന്ദൻ നായർ, അമ്മ: വി. വി. നാ­രാ­യ­ണി, കൊൽ­ക്ക­ത്ത­യി­ലെ രാ­മ­കൃ­ഷ്ണ മിഷൻ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് കൾ­ച്ച­റിൽ നി­ന്നു് സം­സ്കൃ­ത­ത്തി­ലും ബം­ഗാ­ളി­യി­ലും ഡി­പ്ലോ­മ.

കൃ­തി­കൾ: ഗു­രു­ദ­ക്ഷി­ണ, സീ­താ­കാ­വ്യ­ചർ­ച്ച, മാ­രാ­രു­ടെ കൂടെ, സാ­ഹി­തീ സപര്യ, ധർ­മ­ജി­ജ്ഞാ­സ (പ­ഠ­ന­ങ്ങൾ), ഗീ­താ­ധ്യാ­നം (വ്യാ­ഖ്യാ­നം), ഒരമ്മ പെറ്റ മക്കൾ (ബാ­ല­സാ­ഹി­ത്യം).

പ­രി­ഭാ­ഷ: പൂർ­ണ­കും­ഭം, അ­പ­രാ­ജി­തൻ, പഥേർ പാ­ഞ്ചാ­ലി (ബം­ഗാ­ളി­യിൽ­നി­ന്നു്).

പത്നി: ഉമാ നായർ, മക്കൾ: കൃ­ഷ്ണ­പ്ര­സാ­ദ്, അ­ഭി­ജി­ത്ത്.

Colophon

Title: Narayanaguru Verumoru Peru (ml: നാ­രാ­യ­ണ­ഗു­രു വെ­റു­മൊ­രു പേരു്).

Author(s): V. V. Govindannair.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. V. Govindannair, Narayanaguru Verumoru Peru, വി. വി. ഗോ­വി­ന്ദന്‍നാ­യർ, നാ­രാ­യ­ണ­ഗു­രു വെ­റു­മൊ­രു പേരു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 30, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Gust of Wind, a painting by Jean-​Baptiste Camille Corot (1796–1875). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.