images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കു്
images/mkn-mr13-01.jpg
ലേയോപോൾഡ് സേഡർ സങ്ഗോർ

ഇന്നു് ആഫ്രിക്കയിലെ പല രാജ്യങ്ങളും സ്വതന്ത്രങ്ങളാണു്. അമ്പതുകൊല്ലം മുൻപു് അതായിരുന്നില്ല സ്ഥിതി. കൊളോണിയലിസത്തിന്റെ പിടിയിൽപ്പെട്ടു് ആഫ്രിക്കൻ ജനതയ്ക്ക് ശ്വാസം മുട്ടിയിരുന്നു. ഫ്രഞ്ച് കൊളോണിയൽ നയം ആഫ്രിക്കക്കാരനെ കറുത്ത ഫ്രഞ്ചുകാരനാക്കാനാണു് ശ്രമിച്ചതു്. ഒരളവിൽ ആ നയം വിജയം പ്രാപിക്കുകയും ചെയ്തു. ഫ്രഞ്ച് ക്ലാസ്സിക് കൃതികളെ മാതൃകകളാക്കിക്കൊണ്ടു് കൃതികൾ രചിക്കുവാൻ യജമാനന്മാരായ ഫ്രഞ്ചുകാർ ആഫ്രിക്കക്കാരോടു് ആജ്ഞാപിച്ചു. പില്ക്കാലത്തുണ്ടയ നെഗ്രിറ്റൂഡ് (negritude) എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ ഉദ്ഘോഷകനായ ലേയോപോൾഡ് സേഡർ സങ്ഗോർ (Leopold SEdar Senghor) പോലും ആദ്യകാലത്തു് ഈ നിർദ്ദേശം കൈക്കൊള്ളാൻ നിർബന്ധിതനായിപ്പോയി. Because we are culture half-castes, because, although we feel as Africans, we express our selves as Frenchmen… എന്നൊക്കെയായിരുന്നു സാങ്ഗോറിന്റെ വദം. പക്ഷേ, 1930-ൽ ഫഞ്ച് നയത്തിനു തിരിച്ചടി കൊടുത്തു ആഫ്രിക്കയിലെ ചില യുവാക്കന്മാർ. അവർ നെഗ്രിട്ടൂഡ് എന്ന സാഹിത്യപ്രസ്ഥാനത്തിനു രൂപം നല്കി. ഫ്രഞ്ച് ധിഷണാശാലികളുടെ സംസ്ക്കാര സമന്വയത്തിനെതിരേ അവർ സമരം പ്രഖ്യാപിച്ചു. ആഫ്രിക്കൻരാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയിട്ടും നെഗ്രിറ്റൂഡ് നശിച്ചുപോയിട്ടില്ല. ലിലിയൻ കെസ്റ്റ്ലൂട്ട് (Lilyan Kesteloot) എന്ന എഴുത്തുകാരി അതൊരിക്കലും നശിക്കില്ലെന്നു അഭിമാനത്തോടെ പറയുന്നതു് കേട്ടാലും.

“Survival of their own culture values in writers using a foreign language is not exclusive to the Negro race. The poems of Rabindranath Tagore have retained all the grace and wisdom of India and the ‘Prophet” of Khalil Gibran is full of eastern mysticism. So much so that these works, written in English of French, belong in style to the literature of their countries and not ours. The Negro soul revealed here belongs to all time, and will not be superseded, as Sartre and his followers have maintained, any more than will the Slav or Arab souls or the French spirit.”

നീഗ്രോ—ആഫ്രികൻ സാംസ്ക്കാരിക മൂല്യങ്ങൾക്ക് പ്രാധാന്യം കല്പിക്കുന്ന ‘നെഗ്രിട്ട്യൂഡി’ന്റെ തത്ത്വങ്ങൾക്ക് യോജിച്ച വിധത്തിൽത്തന്നെയാണു് സ്വതന്ത്ര ആഫ്രിക്കൻ രാജ്യങ്ങളിലെ സാഹിത്യസൃഷ്ടികൾ ആവിർഭവിക്കുന്നതു്. ലിലിയൻ കെസ്റ്റ്ലൂട്ടിന്റെ ‘ഭാവികഥനം’ സാർത്ഥകമായിരിക്കുന്നു. ആ രീതിയിൽ സംജാതമായ ഒരു ചേതോഹരമായ നാടകത്തെക്കുറിച്ചാണു് ഞാൻ വായനക്കാരോടു് പറയുന്നതു്. ഏതൽഫുഗാർഡിന്റെ (Athol Fugard 1932—)The Blood Knot—രക്തബന്ധം. വിശ്വസാഹിത്യത്തിലെ മഹാന്മാരായ നാടകകർത്താക്കന്മാർക്ക് സമശീർഷനാണു് ഫുഗാർഡെന്നു് ബ്രിട്ടീഷ് നിരൂപകരും അമേരിക്കൻ നിരൂപകരും അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ നാലു നാടകങ്ങൾ എനിക്കു വായിക്കാൻ കഴിഞ്ഞു. വായന കഴിഞ്ഞപ്പോൾ ആദരാവനതനായി ഞാൻ ഫുഗാർഡിനു കത്തെഴുതി. വാരികയിൽ പ്രസിദ്ധപ്പെടുത്താൻ അദ്ദേഹത്തിന്റെ ഫോട്ടോ അയച്ചുതരണമെന്നു് അഭ്യർത്ഥിക്കുന്നതാണു് ആ കത്തു്. പ്രതിഭാശാലികളെ നേരിട്ടുകണ്ടാൽപ്പോലും എനിക്കവരോടു് വിശേഷിച്ചൊരു ആദരം തോന്നാറില്ല. നേരിട്ടു കാണാത്ത ഫുഗാർഡിനോടു് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ പ്രതിഭയും രചനയിലെ ആർജ്ജവവും അത്രകണ്ടു് ഉന്നതമാണു്.

തെക്കേ ആഫ്രിക്കയിലെ പോർട്ടു് ഇലിസബത്തു് പട്ടണത്തിനടുത്തുള്ള ഒരു സ്ഥലത്തുവച്ചാണു് കഥ നടക്കുക. നാടകത്തിൽ രണ്ടു കഥാപാത്രങ്ങളേയുള്ളു; സക്കറിയയും മോറിസും.അവർ സഹോദരന്മാരാണു്. സക്കറിയ തികച്ചും കറുമ്പൻതന്നെ. മോറിസിനു് അത്രത്തോളം കറുപ്പില്ല ശരീരത്തിനു്. അല്പം വെളുത്തിട്ടാണു് അയാളെന്നു പറയാം. ഒരമ്മയുടെ മക്കളാണു് രണ്ടുപേരും. എന്നിട്ടും മോറിസ് എന്തുകൊണ്ടാണു് വർണ്ണത്തിൽ ലഘുത നേടിയതു്. സക്കറിയയെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണതു്. ആ സഹോദരന്മാർ വിരസവും ഏകാന്തത നിറഞ്ഞതുമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. ജോലിക്കു് എപ്പോഴും പോകുന്നവൻ സക്കറിയയാണു്. മോറിസ് അയാളെ അതിലേക്കു പറഞ്ഞയയ്ക്കുന്നതിൽ തൽപരനാണു്. അങ്ങനെ പണം സമ്പാദിച്ചാൽ എവിടെയെങ്കിലും നല്ലൊരു കൃഷിസ്ഥലം വാങ്ങാം എന്നാണു് മോറിസിന്റെ വിചാരം.അയാൾ സക്കറിയയോടു് പറയുന്നു; “This is not just talk you know. It’s serious. I’m not smiling. One fine day, you wait and see. We’ll pack our things in something and get to hell and gone out of here. പക്ഷേ ഇതൊക്കെ വെറും മനോരഥങ്ങൾ മാത്രമാണെന്നും അവയ്ക്കു് സാഫല്യം ലഭിക്കുകയില്ലെന്നും സഹോദരന്മാർ എല്ലാക്കാലത്തും ആ ജീവിതംതന്നെ നയിക്കുമെന്നും നാടകക്കാരൻ അടുത്ത ക്ഷണത്തിൽ അഭിവ്യഞ്ജിപ്പിക്കുന്നു. സക്കറിയ ജനലിൽക്കൂടി പുറത്തേക്കു് നോക്കിയിട്ടു് ചിരിക്കാൻ തുടങ്ങി.

മോറിസ്:
എന്തു് ഇത്ര നേരമ്പോക്കായി?
സക്കറിയ:
ഇവിടെ വരു.
മോറിസ്:
എന്താണിവിടെ?
സക്കറിയ:
രണ്ടു കഴുതകൾ!

മോറിസ് അനങ്ങുന്നില്ല. സക്കറിയ റോഡിൽക്കൂടെ പോകുന്ന കഴുതകളെ നോക്കി കൂടെക്കൂടെ ചിരിക്കുന്നുണ്ടു്. ആ സഹോദരന്മാരുടെ ജീവിതം ഗർദ്ദഭങ്ങളുടെ ജീവിതത്തിനു് സദൃശമാണെന്നു് വ്യഞ്ജിപ്പിക്കുകയാണു് ഫുഗാർഡ്. ഇതിനെ evocative writing എന്നു നിരൂപകർ വിളിക്കുന്നു അർത്ഥാന്തരങ്ങളെ വ്യഞ്ജിപ്പിക്കുന്ന ഈ രചന ഫുഗാർഡിന്റെ നാടകങ്ങളുടെ സവിശേഷതയത്രെ.

സക്കറിയയ്ക്കു വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വായിക്കാൻപോലും അറിഞ്ഞുകൂടാ അയാൾക്കു്. ശൂന്യത നിറഞ്ഞ ആ ജീവിതത്തിൽ നിന്നു രക്ഷപ്രാപിക്കാൻ മോറിസ് ഒരു മാർഗ്ഗം കണ്ടുപിടിച്ചു. ഒരു തൂലികാമിത്രം വേണം. ജോലിക്കു പോയിട്ടു തിരിച്ചുവന്ന സക്കറിയ വാങ്ങിക്കൊണ്ടുവന്നതു വെള്ളക്കാരന്റെ പത്രമാണു്. അതിൽ മൂന്നുപെണ്‍കുട്ടികൾ പരസ്യം കൊടുത്തിട്ടുണ്ടു്; എതേൽ, നെലി, ബെറ്റി. മോറിസ് വായിച്ചു: എതേൽ, 10 ദെ വീയെ സ്ട്രീറ്റ്, ഒ ഊട്സ് ഹൂണ്‍. എന്റെ വയസു് പതിനെട്ടു് വളർച്ചയെത്തിയ ശരീരം. ജീവിതത്തെസ്സംബന്ധിച്ചു് നല്ല വീക്ഷണവും സ്വഭാവത്തിൽ നിയതത്വവുമുള്ള മാന്യന്മാരുമായി കത്തിടപാടു നടത്താൻ ആഗ്രഹമുണ്ടു്. എന്റെ താല്പര്യങ്ങൾ—പ്രകൃതി, റോക്ക് ആന്റ് റോൾ, നീന്തൽ, സന്തോഷം നിറഞ്ഞ ഭാവി. എന്റെ മുദ്രവാക്യം ‘ഉരുളുന്ന കല്ലിൽ പായൽ പടിക്കില്ല’ എന്നാണു്. മോറിസിന്റെ നിർബന്ധത്തിനു വഴങ്ങി സക്കറിയ അവൾക്കു് അയാളെഴുതിക്കൊടുത്ത കത്തു് അയച്ചു: തൂലികാമിത്രങ്ങളായി കഴിഞ്ഞുകൂടാമെന്നു് അറിയിക്കുന്ന കത്തു്. അവളുടെ മറുപടി വന്നു. ‘പ്രിയപ്പെട്ട സക്കറിയ, കത്തിനു വളരെ നന്ദി. എന്റെ ഫോട്ടോ ചോദിച്ചില്ലേ? അതുകൊണ്ടു് അയയ്ക്കുന്നു. ഇഷ്ടമായോ? വശത്തുള്ള ബഞ്ചിന്റെ പിറകെ ഉന്തിനില്ക്കുന്നതു് എന്റെ സഹോദരന്റെ കാലാണു്.’ അവൾ വെള്ളക്കാരിയാണു്; സഹോദരൻ പോലീസുകാരനാണു്. സക്കറിയയ്ക്കു പേടിയായി. പോലീസുകാരനു് മോട്ടോർ സൈക്കിളുണ്ടെന്നു് മോറിസിനറിയാം. ഒ ഊട്സ് ഹൂണ്‍ നഗരം വളരെ ദൂരത്തല്ല. നൂറു നാഴികയേയുള്ളു അവിടത്തേക്കു്. പോലീസുകാരനു് ഏതു് സമയത്തുവേണമെങ്കിലും സക്കറിയയെ കാണാൻ പകരം വീട്ടാൻ വന്നെത്താം. ഭയം സക്കറിയയെ മാത്രമല്ല മോറിസിനെയും പിടികൂടി. ജീവിതത്തിന്റെ നിരന്തരായാസത്തിൽനിന്നും നിത്യക്ലേശത്തിൽനിന്നും മോചനം നേടാൻവേണ്ടിയാവാം അവർ മോട്ടോർ കാറിൽകയറി സവാരി നടത്തുന്നതായി സങ്കല്പിച്ചു. അവർ ഭവനങ്ങൾ താണ്ടിപ്പോവുകയാണു്. ജനങ്ങളെയും തെരുവുകളെയും പിന്നിട്ടു് സങ്കല്പത്തിലുള്ള കാർ ഒന്നിനൊന്നു വേഗമാർജ്ജിക്കുന്നു. വേഗം 24 & 34, 50 മോറിസ് പറഞ്ഞു. എന്തൊരു വേഗം. നിങ്ങൾ പൂച്ചയെ കൊന്നു; തവളയെ ചതച്ചു; പട്ടിയെ പേടിപ്പിച്ചു. 60; 80 പക്ഷികൾ പറക്കുന്നു. കാളകൾ, ആടുകൾ… 100. നദികടന്നു. കുന്നിലേക്കു കയറി. താഴോട്ടു പോരുന്നു. താഴത്തേക്കു്, താഴത്തേക്കു് നിർത്തു, നിർത്തു. ബ്രേക്ക്—ഈ, ഈ, ദാ, ദാ, ആ, ആ…

മോറിസ്:
എന്തു്?
സക്കറിയ:
നോക്കു ചിത്രശലഭം!

അവർക്കു ചുറ്റും ശലഭങ്ങൾ. ചിത്രശലഭങ്ങൾ ഒരുമിച്ചുചേർന്നുനിന്നിരുന്നിടത്താണു് അവരുടെ സാങ്കല്പികവാഹനം ചെന്നു കയറിയതു്. ചേതോഹരമായ ബാല്യകാലത്തു് അവർ മനസ്സിന്റെ വാഹനത്തിൽ കയറിചെന്നുവെന്നാണു് ഇതിൽനിന്നു നമ്മൾ ഗ്രഹിക്കേണ്ടതു്. ‘ഇവോകേറ്റീവു് റൈറ്റിങ്ങിനു്’—ധ്വന്യാത്മക രചനയ്ക്കു്—വേറൊരു ഉദാഹരണമാണിതു്.

വെള്ളക്കാരി പെണ്‍കുട്ടിയുമായുള്ള കത്തിടപാടു മുറയ്ക്കു നടന്നുകൊണ്ടിരുന്നു. പക്ഷേ സക്കറിയയുടെ കിനാക്കൾ ഇരുട്ടിൽത്തന്നെ (കറുത്ത വർഗ്ഗത്തെ സൂചിപ്പിക്കുന്നു ഇരുട്ടു് എന്ന പ്രസ്താവം) തകർന്നു പോവുകയില്ലേ? വെളുത്ത ആശയം വച്ചുകളിക്കുന്ന കറുത്ത യുവാവിനെ—സക്കറിയയെ—കയ്യിൽ കിട്ടിയാൽ പെണ്ണിന്റെ സഹോദരൻ എന്തു ചെയ്യും. കറുമ്പൻ ഇരുമ്പഴിക്കകത്താകുകില്ലേ?

സക്കറിയ:
എതേൽ എത്രയെത്ര വെളുത്തിട്ടാണു്. മഞ്ഞുപോലെ വെളുത്തവൾ.

…ഞാൻ എത്രയെത്ര കറുത്തിട്ടാണു്. അതുകൊണ്ടു് സക്കറിയയ്ക്കു ഒരു നിർദ്ദേശമുണ്ടു്. വെളുപ്പിനോടു് അടുക്കുന്ന നിറമുള്ള മോറിസിനു് എതേലിനെ സ്വീകരിക്കം. മോറിസ് ബ്രസ്റ്റ് പോക്കറ്റുള്ള സമ്പൂർണ്ണമായ സ്യൂട്ടു് വാങ്ങണം. വെളുത്ത ഷർട്ടു് വേണം: അതൊക്കെ ധരിച്ചുകൊണ്ടു് അയാൾ വെള്ളക്കാരിപ്പെണ്‍കുട്ടിയെ കാണണം. അവളെത്തുമ്പോൾ മോറിസിനു പറയാം:—‘മിസ് എതേൽ ഞാൻ എന്റെ വെളുത്ത കൈകൊണ്ടു് ഭവതിയുടെ വെളുത്ത കൈ പിടിച്ചു കുലുക്കട്ടെയോ?’ ആ സഹോദരന്മാർ ഇരുട്ടിൽനിന്നു്, കറുപ്പിൽനിന്നു്, ഏകാന്തത നിറഞ്ഞ രാത്രിയിൽ നിന്നു്, വിളക്കിലേക്കു്, അഗ്നിയിലേക്കു പോകാൻ ശ്രമിക്കുകയാണു്. പ്രകാശത്തിന്റെ ധവളിമയ്ക്കുവേണ്ടിയുള്ള പരിദേവനമാണു് അവരുടേതു്. മരങ്ങളും മറ്റുള്ളവയും വെളിച്ചത്തിനുവേണ്ടി യാചിക്കുന്നു. നിശാശലഭങ്ങൾ പ്രകാശം തേടുന്നു. എല്ലാവരും ഇരുട്ടിൽ നിന്നു് വെളിച്ചത്തിലേക്കു്, കറുപ്പിൽനിന്നു് വെളുപ്പിലേക്കു്. കറുത്ത നീഗ്രോയുടെ മാനസികവ്യഥയെ ഇതിനെക്കാൾ ഭംഗിയായി ആർക്കു് ആവിഷ്ക്കരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു് ഞാൻ സവിനയം ചോദിക്കട്ടെ.

അങ്ങനെയിരിക്കുമ്പോൾ എതേലിന്റെ കത്തുവന്നു. അവൾ എഴുതുകയാണു്. ‘പ്രിയപ്പെട്ട തൂലികാ മിത്രമേ, ഇതു നിങ്ങൾക്കു വിഷാദമുളവാക്കുന്ന വാർത്തയാണു്. പക്ഷേ എനിക്കു നല്ല വാർത്തയും. ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആ ഭാഗ്യവാൻ സ്റ്റോഫലാണു്… അദ്ദേഹം ഇവിടിരിക്കുന്നു. ഇതു പറയണമെന്നു സ്റ്റോഫലിനു് ആഗ്രഹമുണ്ടു്: നിനക്കു നല്ലതു വരണമെങ്കിൽ എന്റെ പെണ്ണിനെ വിട്ടേക്കു്… ഓർമ്മയ്ക്കായി എന്റെ ഫോട്ടോ നിങ്ങൾക്കു സൂക്ഷിച്ചുവയ്ക്കാം.’

പുതിയ സ്യൂട്ടു് ധരിച്ചു് സുന്ദരനായി നിന്ന മോറിസ് അതു് അഴിച്ചിട്ടു. ഇപ്പോൾ സഹോദരന്മാർ രണ്ടുപേരും സദൃശർ. ബാഹ്യമായ വേഷം—ആവരണം—പോയപ്പോൾ രണ്ടുപേർക്കും വ്യത്യാസമില്ല. അവർ നീഗ്രോകൾ മാത്രം. ‘നമ്മൾ രണ്ടുപേരും ബന്ധിക്കപ്പെട്ടിരിക്കുന്നു സക്കറിയ ഇതിനെയാണു് രക്തബന്ധം എന്നു പറയുന്നതു്… സഹോദരന്മാർ തമ്മിലുള്ള ബന്ധം’ എന്നു മോറിസ് പറയുമ്പോൾ നാടകത്തിൽ യവനിക വീഴുന്നു. ആഫ്രിക്കക്കാരനെ മാത്രം അലട്ടുന്ന ഒരു കാര്യം ഫുഗാർഡ് നാടകത്തിലൂടെ സ്ഫുടീകരിക്കുകയാണെന്നു ചിലർക്കു തോന്നിയേയ്ക്കാം. ആ തോന്നലിൽ അർത്ഥമില്ല. മർദ്ദിക്കപ്പെടുന്ന, വർണ്ണത്തിന്റെ പേരിൽ അകറ്റിനിർത്തപ്പെടുന്ന എല്ലാവരുടേയും രക്തബന്ധത്തെയാണു് മഹാനായ ഈ കലാകാരൻ ഊന്നിപ്പറയുന്നതു്. ചിന്താശക്തിയും കലാശക്തിയും ഒരുമിച്ചുചേർന്ന ഒരു അപൂർവ്വകലാസൃഷ്ടിയാണിതു്.

1956-ൽ സൊർബന്നിൽ വച്ചു് നീഗ്രോ കലാകാരന്മാരുടേയും എഴുത്തുകാരുടേയും സമ്മേളനം നടന്നപ്പോൾ സങ്ഗോർ പ്രഖ്യാപിച്ചു: African literature is politically committed- ആഫ്രിക്കൻ സാഹിത്യം രാഷ്ട്രീയമായ വിധത്തിൽ പ്രതിബദ്ധമാണു്. ആഫ്രിക്കൻ ചിന്തകനായ ഫ്രാങ്റ്റസ് ഫനാങ് (Frants Fanon)തന്റെ വിശ്വവിഖ്യാതമായ The wretched of the Earth എന്ന ഗ്രന്ഥത്തിലൂടെ കൊളോണിയലിസത്തെ അക്രമം കൊണ്ടു് അമർത്താൻ ആഹ്വാനം ചെയ്തു. ആഹ്വാനത്തിനു സാർത്രിന്റെ അനുഗ്രഹവും ഉണ്ടായിരുന്നു. സാഹിത്യം പ്രതിബന്ധമാകാതെതന്നെ സുശക്തമായിത്തീരാമെന്നു ഫുഗാർഡ് തെളിയിച്ചു. കലയുടെ പൂക്കൾ വാരിയെറിഞ്ഞു് കൊളോണിയലിസത്തെ ശ്വാസം മുട്ടിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സിസ്റ്റെൻഷ്യലിസ്റ്റുകൾ പറയുന്ന ഏകാന്തതയുടെ ദുഃഖമല്ല ഫുഗാർഡിന്റെ നാടകത്തിലുള്ളതു്. ഓരോ മനുഷ്യനും സ്വന്തം വിഭാഗത്തിലോ പരിച്ഛേദത്തിലോ ഒതുങ്ങിക്കൂടി വൈരസ്യപൂർണ്ണമായ ജീവിതം നയിക്കുമ്പോൾ ഉണ്ടാകുന്ന ഏകാന്തയുടെ ബോധമുണ്ടല്ലോ അതാണു് ഫുഗാർഡ് ആലേഖനം ചെയ്യുന്നതു്. അങ്ങനെ ആഫ്രിക്കക്കാരനെ ഒതുക്കിക്കളയുന്നതു് വെള്ളക്കാരന്റെ വിവേചനമാണു്. നീഗ്രോയെ ശാരീരികമായും മാനസികമായും അവൻ പീഡിപ്പിക്കുന്നു. അപ്പോൾ ഏകാന്തതയുടെ ദുഃഖമുണ്ടാകുന്നു. അതിൽ നിന്നു രക്ഷപ്രാപിക്കാൻ പലരും പല മാർഗ്ഗങ്ങളും നോക്കും. ദെസ്തേയേവ്സ്കിയുടെ കഥാപാത്രമായ റസ്കോൽ നിക്കോഫിനു് ഏകാന്തയുടെ ദുഃഖമുണ്ടായതു് വർണ്ണവ്യവസ്ഥകൊണ്ടല്ല. അയാളുടെ ജീവിതത്തിന്റെ സവിശേഷതകളാലാണു്; പരിതസ്ഥിതികളാലാണു്. അതു ഭഞ്ജിക്കാൻ അയാൾ കൊലപാതകം ചെയ്തു. ഫുഗാർഡിന്റെ രണ്ടു കഥാപാത്രങ്ങളും വിദൂരത്തിൽനിൽക്കുന്ന അപ്രാപ്യമായ ഒരാദർശത്തെ സാക്ഷാത്കരിച്ചു് ഏകാന്തതയെ അവസാനിപ്പിക്കാമെന്നു് വിചാരിച്ചു. എതേൽ വിദൂരസ്ഥിതമായ ആ ആദർശത്തിന്റെ പ്രതിരൂപമാണു്. ആദർശ സാക്ഷാത്കാരം വിഫലമാകുന്നു. വർഗ്ഗപരവും സാംസ്ക്കാരികവും ആയ അപകർഷത അനുഭവപ്പെടുന്ന ചില നീഗ്രോകൾ സംസ്ക്കാരസമന്വയം എന്നതിന്റെ പേരിൽ വെള്ളക്കാരന്റെ സംസ്ക്കാരവും ആചാരവും സ്വീകരിക്കാൻ മടികാണിച്ചില്ല. അതു തെറ്റാണെന്നു് യുവാക്കന്മാർ പ്രഖ്യാപിച്ചു. അങ്ങനെയാണു് ‘നെഗ്രിറ്റൂസ്’ എന്ന പ്രസ്ഥാനമുണ്ടായതു്. വെള്ളക്കാരിയെ സ്നേഹിക്കാനും വെള്ളക്കാരന്റെ വസ്ത്രം ധരിച്ചു് അവനെപ്പോലെ ആകാനും ഈ നാടകത്തിലെ കഥാപാത്രങ്ങൾ ശ്രമിക്കുമ്പോൾ ആ അപകർഷബോധമല്ലേ ഫുഗാർഡ് അതിലൂടെ സൂചിപ്പിക്കുന്നതു്. ആയിരിക്കാം; അല്ലായിരിക്കാം. എന്തായാലും ആദർശ സാക്ഷാത്കാരത്തിനുള്ള യത്നം പരാജയപ്പെടുമ്പോൾ വ്യക്തികൾ ദാർഢ്യം കാണിച്ചു മുന്നോട്ടുവരും. റസ്കോൽ നിക്കോഫ് ഒരു വൃദ്ധയെ കൊന്നു് അതു പ്രദർശിപ്പിച്ചു. ഞങ്ങൾ നിങ്ങളുടെ ദൃഷ്ടിയിൽ ജാതിഭ്രഷ്ടരായിരിക്കാം. പക്ഷേ കറുത്ത വർഗ്ഗക്കാരായ ഞങ്ങൾക്കു് നിങ്ങളുടെ സംസ്ക്കാരമോ ആചാരക്രമമോ വേണ്ട. നിങ്ങളുടെ വസ്ത്രധാരണ ക്രമം പോലും ഞങ്ങൾക്കാവശ്യമില്ല. ഞങ്ങളുടെ രക്തബന്ധമാണു് ഉത്കൃഷ്ടം. അതാണു് പാവനം. നിങ്ങളെ ഞങ്ങൾ പരാജയപ്പെടുത്തും. എന്നാണു് ഫുഗാർഡിന്റെ നാടകത്തിലെ കഥാപാത്രങ്ങൾ ഉദ്ഘോഷിക്കുക. കറുത്ത വർഗ്ഗത്തിന്റെ ഇച്ഛാശക്തി സ്വതന്ത്രമായി പ്രത്യക്ഷമാകും എന്ന മഹനീയമായ സന്ദേശം ഈ നാടകം വിളംബരം ചെയ്യുന്നു. തന്റെ അതുല്ല്യമായ കലാവൈഭവംകൊണ്ടു് ഈ ആഫ്രിക്കൻ കലാകാരൻ മറ്റു രാജ്യങ്ങളിലെ സഹൃദയരേയും തന്നിലേക്കു് അടുപ്പിക്കുന്നു. അങ്ങനെ അദ്ദേഹം അവർക്കും ആരാധ്യപുരുഷനായി മാറുന്നു.

Colophon

Title: Magical Realism (ml: മാജിക്കൽ റിയലിസം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാജിക്കൽ റിയലിസം, എം കൃഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.