images/hugo-3.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.3.2
ഒരിരട്ടച്ചതുരസ്സ്വരസംഗീതം

ഈ നാലു പരിഷ്കാരികളിൽ ഒരാൾ തൂലൂസ്കാരനും, മറ്റൊരാൾ ലിമോഴ്ക്കാരനും, മൂന്നാമത്താൾ കഹോർക്കാരനും, നാലാമത്താൾ മോംതോബാങ്കാരനുമാണ്; നാലുപേരും സ്കൂൾകുട്ടികൾ; സ്കൂൾക്കുട്ടി എന്നു പറഞ്ഞാൽ പാരിസ്സുകാരൻ എന്ന് പറഞ്ഞുകഴിഞ്ഞു. പാരിസ്സിൽച്ചെന്നു പഠിക്കുക എന്നത് പാരിസ്സിൽച്ചെന്നു ജനിക്കുകയാണ്.

ഈ നാലു ചെറുപ്പക്കാരും നിസ്സാരന്മാരായിരുന്നു; അവരുടെ മുഖംപോലുള്ള മുഖം ആരും കണ്ടിട്ടുണ്ടാവും; മനുഷ്യലോകത്തിൽ അവിടവിടെനിന്നു പെറുക്കിയെടുത്ത നാലു ‘തരപ്പടി‘കൾ. നല്ലാളുകളുമല്ല ചീത്താളുകളുമല്ല, അറിവുള്ളവരുമല്ല അറിവില്ലാത്തവരുമല്ല, വലിയ ബുദ്ധിമാന്മാരുമല്ല വെറും വിഡ്ഢികളുമല്ല; ഇരുപതുവയസ്സു പ്രായം എന്നു പറയുന്ന ‘ആ ഭംഗിയുള്ള വസന്ത‘ത്തോടുകൂടിയ നാലു സൗഭാഗ്യവാന്മാർ. അവർ നാല് ഓസ്കാർ [2] മാർ ആയിരുന്നു; അക്കാലത്ത് ആർതർ [3] മാർ ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിനുവേണ്ടി സുഗന്ധധൂപങ്ങൾ കാണിക്കുക! ഇതിഹാസം പറയുന്നു: ഓസ്കാർ എഴുന്നള്ളുന്നു. ഓസ്കാർ, എനിക്കദ്ദേഹത്തെ ചെന്നു കാണണം! ഓസ്സിയൽ [4] മട്ടുകളിൽനിന്ന ആളുകൾ ഒരുവിധം പുറത്തുകടന്നു. അന്നത്തെ മോടികൾ സ്കാൻഡിനേവിയയിലേയും കാലിഡോണിയയിലേയും പരിഷ്കാരപ്രകാരമായിരുന്നു; കറയില്ലാത്ത ഇംഗ്ലീഷ് മട്ടുകൾ പ്രചരിക്കാനിരിക്കുന്നതേ ഉള്ളു; ആർതർമാരുടെ കൂട്ടത്തിൽ ഒന്നാമനായ വെല്ലിങ്ടൻ വാട്ടർലൂയുദ്ധം ജയിച്ചു, അത്രയേ ആയിട്ടുള്ളൂ.

ഈ നാലു ഓസ്കാർമാരിൽ തൂലൂസ്കാരന്നു ഫെലി തൊലോമിയെ എന്നാണ് പേർ; കഹോർകാരന്നു ലിതോളിയെ; ലിമോഴ്ക്കാരന്നാവട്ടേ ഫാമോയി; മോം തോബാങ്കാരനെ ബ്ലാഷ്വേല്ല് എന്നും വിളിച്ചുവരുന്നു. പതിവുപോലെ നാലുപേർക്കും ഓരോ ഉപപത്നിമാരുണ്ട്. ബ്ബ്ലാഷ്വേല്ല് ഫേവറിറ്റിനെ സ്നേഹിച്ചിരുന്നു—അവൾ ഇംഗ്ലണ്ടിൽ പോയിരുന്നതുകൊണ്ടാണ് ഈ പേർ സിദ്ധിച്ചത്; ലിതോളിയെ ദാലിയയെ ഓമനിച്ചുവന്നു—അവൾ തന്റെ ഓമനപ്പേരായി ഒരു പൂവിന്റെ പേരാണ് സ്വീകരിച്ചത്; ഫാമോയിയാകട്ടെ സെഫീനെ വെച്ചു പൂജിച്ചു— സെഫീൻ എന്നുവെച്ചാൽ ഴോസഫീൻ ചുരുക്കിയത്; തൊലോമിയേക്കു ‘വേശി’എന്നു വിളിക്കപ്പെടുന്ന ഫൻതീനുമുണ്ടായിരുന്നു—അവളുടെ തലമുടി അത്ര ചെമ്പിച്ചതും ചന്തമുള്ളതുമാണ്. ഫേവറിറ്റും ദാലിയയും സെഫീനും ഫൻതീനും സുഗന്ധദ്രവ്യങ്ങൾ പൂശി അന്തസ്സിലിരിക്കുന്ന നാലു മോഹനാംഗിമാരായിരുന്നു; കൂലിപ്രവൃത്തിക്കാരായ സ്ത്രീകളുടെ മട്ട് അവരിൽനിന്നു വിട്ടുപോയിട്ടില്ല; തങ്ങളുടെ തുന്നൽസ്സാമാനങ്ങളുമായുള്ള വിവാഹമോചനം അവർ മുഴുമിപ്പിച്ചുകഴിഞ്ഞില്ല. ദുർന്നടപടികൾ കൊണ്ട് ഏതാണ്ടൊക്കെ കലങ്ങിമറിഞ്ഞിരുന്നുവെങ്കിലും, അദ്ധ്വാനശീലത്തിന്റെ സ്വച്ഛത അവരുടെ മുഖത്ത് അപ്പോഴും അവിടവിടെ തങ്ങിനിൽപുണ്ടു്; സ്ത്രീകളുടെ ഒന്നാമത്തെ അധഃപതനത്തോടുകൂടി വാടിപ്പോകാത്ത ചാരിത്ര്യപുഷ്പം അവരുടെ ആത്മാവിൽ മങ്ങിക്കിടപ്പുണ്ട്. ആ നാലു യുവതികളിൽ ഒരുത്തിയെ കുട്ടി എന്നു വിളിച്ചിരുന്നു—അവളാണ് ആ കൂട്ടത്തിൽവെച്ചു കുട്ടി; മറ്റൊരുത്തിയെ മുത്തി എന്നും-ആ മുത്തിക്കു വയസ്സ് ഇരുപത്തിമൂന്നായി. ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കണമെന്നില്ല; വേശിയായ ഫൻതീനേക്കാൾ മുൻപു പറയപ്പെട്ട മൂന്നുപേരും അധികം ലോകപരിചയമുള്ളവരാണ്; നാലു പുറത്തേക്കുള്ള നോട്ടം കുറെക്കൂടി കുറയും; ജീവിതയുദ്ധത്തിൽ കുറെക്കൂടി പയറ്റിശ്ശീലിച്ചിട്ടുണ്ട്-ഫൻതീനാകട്ടെ, അപ്പോഴും ആദ്യത്തെ മനോരാജ്യസുഖങ്ങളിൽനിന്നു പോന്നിട്ടില്ല. ദാലിയ, സെഫീൻ, വിശേഷിച്ചും ഫേവറിറ്റ്, ഇവർക്ക് അത്രതന്നെ സമ്മതിച്ചു കൊടുക്കാൻ വയ്യാ. തുടങ്ങിയേ ഉള്ളൂ എങ്കിലും അവരുടെ അത്ഭുതകഥയിൽ അധ്യായം ഒന്നിലധികം ചെന്നു; ഒന്നാമത്തേതിൽ അഡോൾഫസ്സറ് എന്ന പേരിലുണ്ടായിരുന്ന കാമുകൻ പിന്നത്തേതിൽ ആൽഫോൺസായി-അതിന്നു പിന്നത്തെ അധ്യായത്തിൽ അതു മാറി ഗസ്റ്റാവായി. ദാരിദ്ര്യവും തേവടിശ്ശിത്തവും നാശം പിടിച്ച രണ്ടുപദേശികളാണ്; ഒന്നു പരിഹസിക്കുകയും മറ്റൊന്ന് പ്രശംസിക്കുകയും ചെയ്യുന്നു. ഈ രണ്ടു പേരുംകൂടി പൊതുജനങ്ങൾക്കുള്ള സൗഭാഗ്യവതികളായ പെണ്മക്കളുടെ രണ്ടു ഭാഗത്തുമായി നിന്നു ചെകിട്ടിൽ മന്ത്രിക്കുന്നു. അറിവില്ലാത്ത ഹൃദയങ്ങൾ ഈ ഉപദേശങ്ങൾക്കു ചെവികൊടുക്കുന്നു. ഇങ്ങനെയാണു് ഇവ കുണ്ടിൽ ചാടിക്കുന്നത്; ഇവയുടെ നേരെ കല്ലേറുകൾ ചെല്ലുന്നതും ഇതുകൊണ്ടുതന്നെ. കളങ്കമില്ലാതെയും അടുക്കാൻ വയ്യാതെയുമുള്ള ആത്മാക്കളുടെയെല്ലാം തേജസ്സുകൊണ്ട് ഇവ അമർന്നുപോകുന്നു. ഹാ! ഴങ് [5] വിശന്നിരുന്നുവെങ്കിലോ?

ഫേവറിറ്റ് ഇംഗ്ലണ്ടിൽ പോയിരുന്നതുകൊണ്ട് ദാലിയയും സെഫീനും അവളെ ബഹുമാനിച്ചു. നന്നേ ചെറുപ്പത്തിൽത്തന്നെ അവൾക്കു തറവാട്ടമ്മസ്ഥാനം കൈവന്നിരുന്നു. അവളുടെ അച്ഛൻ വയസ്സനും വിവാഹം ചെയ്യാത്തവനുമായ ഒരു ഗണിതശാസ്ത്രാധ്യാപകനാണ് ദുഷ്ടനും തെമ്മാടിയുമായ ഒരു മനുഷ്യൻ; പ്രായം കൂടിയിട്ടും അയാൾ അതാതിടത്തു പോയി പാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. ഈ അധ്യാപകൻ ചെറുപ്പത്തിൽ ഒരു ദിവസം ഒരു പള്ളിയറ പ്രവൃത്തിക്കാരിയുടെ തൊങ്ങലുടുപ്പു വേലിക്കുറ്റിയിൽ കോർത്തുവലിഞ്ഞതു കണ്ടു; ഈ ഒരു സംഭവം കാരണം അയാൾ ആ സ്ത്രീയുമായി സ്നേഹത്തിലായി. അതിന്റെ ഫലമാണ് ഫേവറിറ്റ്. അവൾ അച്ഛനെ ഇടയ്ക്കിടയ്ക്കു കണ്ടെത്താറുണ്ട്; കണ്ടാൽ അവൾ ഉപചാരപൂർവം തല കുനിക്കും. ഒരു ദിവസം രാവിലെ ഒരു സന്ന്യാസിനിയുടെ വേഷത്തിലും സമ്പ്രദായത്തിലുമുള്ള ഒരു വൃദ്ധ അവളുടെ അറയിലേക്കു കയറിച്ചെന്നു. ആ അപരിചിത അവളോടു ചോദിച്ചു: ‘മദാം വൃസേല്ല്, നിങ്ങൾ എന്നെ അറിയില്ലേ?’ ‘ഇല്ല.’ ‘ഞാൻ നിന്റെ അമ്മയാണ്.’ ഉടനെ ആ വൃദ്ധസ്ത്രീ ചുമരളമാറി തുറന്നു, ചിലതെടുത്തു ഭക്ഷിച്ചു, ചിലതെടുത്തു കുടിച്ചു; കൈയിൽ കൊണ്ടുവന്നിരുന്ന ഒരു പായ നിവർത്തി, അവിടെ കൂടി. ദുശ്ലീലയും ഈശ്വരഭക്തയുമായ ഈ പ്രായം ചെന്ന അമ്മ ഫേവറിറ്റോടു മിണ്ടുകതന്നെ ഉണ്ടായിട്ടില്ല; ഒരക്ഷരവും ആരോടും സംസാരിക്കാതെ അവൾ വളരെ നേരം ഇരിക്കും. നാലു പേർക്കുള്ള പ്രാതലും മുത്താഴവും അത്താഴവും ആ ഒരമ്മ കഴിച്ചു; അതു കഴിഞ്ഞു ഭൃത്യന്മാരുടെ കൂട്ടത്തിൽ ചെന്നുകൂടി; അവിടെവെച്ച് അവൾ മകളെ ശകാരിക്കുകയായി.

സഹിച്ചുകൂടാത്ത ഭംഗിയിൽ പനിനീർപ്പൂവിന്റെ നിറത്തിലുള്ള നഖങ്ങളാണ് ദാലിയയെ പിടിച്ചു ലിതോളിയെയോടും, മറ്റുള്ളവരുടെ അഭിപ്രായത്തിൽ ഒരു സമയം ആലസ്യത്തോടും കൂട്ടിയിണക്കിയത്. അത്തരം നഖങ്ങളെക്കൊണ്ട് അവളെങ്ങനെ പണിയെടുക്കും? സദ്വൃത്തിയോടുകൂടിയിരിക്കണമെന്ന് വിചാരിക്കുന്നവൾ തന്റെ കൈകളുടെ നേരെ ഒരിക്കലും ദയ കാണിച്ചുകൂടാ. സെഫീനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, മയറ്റിക്കൊണ്ടും തേവിടിശ്ശത്തത്തോടുകൂടിയും ‘അതേ എന്ന്, അതേ’ എന്നിങ്ങനെ പറയുന്ന ആ ഒരു മട്ടുകൊണ്ടാണ് അവൾ ഫാമോയിയെ പാട്ടിലാക്കിയത്.

ആ നാലു യുവാക്കളും ചങ്ങാതിമാരാണ്; ആ നാലു യുവതികൾ സഖികളും. ഇങ്ങനെയുള്ള അനുരാഗം അങ്ങനെയുള്ള സൗഹാർദ്ദംകൊണ്ട് പലപ്പോഴും ഉണ്ടായിരുന്നു.

സൗശീല്യവും തത്ത്വജ്ഞാനവും രണ്ടും രണ്ടെണ്ണമാണ്; അതിനു ദൃഷ്ടാന്തം-ഈ ക്രമം തെറ്റിയ ചെറു തറവാടുകളുടെ പുറംമട്ടുകളെല്ലാം കടന്ന് ഉള്ളിലേക്ക് നോക്കിയാൽ, ഫേവറിറ്റ്, ദാലിയ, സെഫീൻ എന്നിവർ തത്ത്വജ്ഞാനത്തോടുകൂടിയ ചെറുപ്പകാരികളും, ഫൻതീനാവട്ടേ സൗശീല്യമുള്ള ഒരു പെൺകുട്ടിയുമായിരുന്നു.

‘നല്ലത്!’ ചിലർ കടന്ന് ഉച്ചത്തിൽ പറയും: ‘തൊലോമിയെ?’ അനുരാഗം ജ്ഞാനത്തിന്റെ ഒരു ഭാഗമാണെന്ന് സോളമൻ മറുപടി പറയുമായിരിക്കാം. ഞങ്ങളാകട്ടേ, ഫൻതീന്റെ അനുരാഗം ആദ്യത്തെ അനുരാഗമാണെന്നും, ഒന്നിൽത്തന്നെയുള്ള അനുരാഗമാണെന്നും, ഒരുറപ്പുകൂടിയ അനുരാഗമാണെന്നും മാത്രം പറഞ്ഞു തൃപ്തിപ്പെടുവാനാണ് ഭാവം.

ആ നാലു പെണ്ണുങ്ങളുള്ളതിൽ അവളെ മാത്രം ശേഷമുള്ളവരിൽ ആരും നീ എന്ന് വിളിച്ചിട്ടില്ല.

പൊതുജനങ്ങളുടെ ഇടയിൽനിന്ന് അടിച്ചുവാരിക്കളഞ്ഞ കുപ്പക്കൂട്ടത്തിൽ നിന്ന്, എന്ന് പറയട്ടെ, പൊടിച്ചു വളരുന്ന പുഷ്പങ്ങളിൽ ഒന്നായിരുന്നു ഫൻതീൻ. സാമുദായികമായ അന്ധകാരകുണ്ഡത്തിൽവെച്ച് ഏറ്റവും ആഴമേറിയ കുണ്ടുകളിൽനിന്നാണ് താൻ പുറപ്പെട്ടിട്ടുള്ളതെങ്കിലും, അവളുടെ നെറ്റിത്തടത്തിൽ ആ നാമരഹിതവും അജ്ഞാതവുമായ വസ്തുവിന്റെ ചിഹ്നം പതിഞ്ഞിരുന്നു. അവൾ ജനിച്ചത് എം. എന്ന സ്ഥലത്താണ്. ആരുടെ മകൾ? ആർക്കു പറയാൻ കഴിയും? അച്ഛനേയോ അമ്മയേയോ അവളറിയില്ല. അവൾക്കു പേർ ഫൻതീൻ എന്നാണ്. എന്തുകൊണ്ട് ഫൻതീൻ? അവൾക്കു വേറെ പേരില്ല. അവളുടെ ജനനകാലത്തു പേരുവിവരപ്പട്ടിക സൂക്ഷിച്ചുവരുന്ന പതിവു പോയിട്ടില്ല. അവൾക്കു തറവാട്ടു പേരില്ല; അവൾക്കു തറവാടില്ല; അവൾക്കു ജഞാനസ്നാനസമയത്തിട്ട പേരുമില്ല; പള്ളികൾ അന്നില്ലായിരുന്നു. അവളെ ആദ്യമായി കണ്ടെത്തിയ ആരോ ഒരാൾ ഇട്ടതാണ് അവളുടെ പേർ. ആ കാലത്ത് അവൾ കാലടികളിൽ ഒന്നുമില്ലാതെ തെരുവുകളിൽ ഓടിക്കളിക്കുന്ന ഒരു പിഞ്ചുകുട്ടിയായിരുന്നു. മഴയത്തു മേഘങ്ങളിൽനിന്നു വീഴുന്ന വെള്ളത്തുള്ളികൾ അവളുടെ നെറ്റിമേൽ പതിച്ചതെങ്ങനെയോ, അങ്ങനെ അവൾക്കു പേരും കിട്ടി. അവൾ ഫൻതീൻകുട്ടി എന്ന് വിളിക്കപ്പെട്ടു. ഇതിലധികം വിവരം ആർക്കുമില്ല. ഈ മനുഷ്യജീവി ഈ വിധത്തിൽത്തന്നെയാണ് ജീവിതത്തിൽ പ്രവേശിച്ചത്. പത്തു വയസ്സിൽ ഫൻതീൻ പട്ടണം വിട്ടു; അയൽപക്കത്തുള്ള ചില കൃഷിക്കാരുടെ കൂടെ പണിയെടുത്തു താമസിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ‘കഴിഞ്ഞുകൂടുവാനുള്ള മാർഗം കണ്ടുപിടിക്കുവാൻ വേണ്ടി’ അവൾ പാരിസ്സിലേക്കു പോന്നു. ഫൻതീൻ സുന്ദരിയാണ്; കഴിയുന്നേടത്തോളംകാലം അവൾ ചാരിത്ര്യവതിയായിത്തന്നെയിരുന്നു. ചെമ്പിച്ച തലമുടിയും ഭംഗികൂടിയ പല്ലുമുള്ള ഒരു ‘വേശി’യായിരുന്നു അവൾ. അവളെ വിവാഹം ചെയ്യുന്നവർക്ക് സ്ത്രീധനമായി കൊടുപ്പാൻ പൊന്നും മുത്തുകളും അവളുടെ പക്കലുണ്ടായിരുന്നു; പൊന്ന് അവളുടെ തലയിലും. മുത്തുകൾ അവളുടെ വായിലുമത്രേ.

ഉപജീവനത്തിന് അവൾ പ്രവൃത്തിയെടുത്തു: പിന്നെ അവളുടെ ഉപജീവനത്തിനുതന്നെ-മനസ്സിനുമുണ്ടല്ലോ വിശപ്പ് അവൾ സ്നേഹിച്ചു.

അവൾ തൊലോമിയയെ സ്നേഹിച്ചു.

അയാൾക്ക് ഒരു രസകരമായ വിനോദം; അവൾക്ക് അഭിനിവേശം. വിദ്യാർത്ഥികളെക്കൊണ്ടും തേവിടിശ്ശിത്തരമുള്ള പെൺകിടാങ്ങളെക്കൊണ്ടും നിറഞ്ഞ ആ ലാറ്റിൻ ക്വാർട്ടർ എന്ന പ്രദേശത്തുള്ള തെരുവുകൾ ഇവരുടെ സുഖസ്വപ്നത്തെ പുറപ്പാടുമുതൽ നോക്കിക്കണ്ടു. അസംഖ്യം തോന്നിവാസികൾ തമ്മിൽ ചുറ്റി പ്പിണയുകയും അഴഞ്ഞഴിയുകയും ചെയ്തിട്ടുള്ള ആ ആൾത്തിരക്കാകുന്ന പർവതത്തിലെ ഇടുക്കുവഴികൾക്കുള്ളിൽ ഫൻതീൻ വളരെ പ്രാവശ്യം തൊലോമിയയെ വിട്ടൊഴിഞ്ഞുപോയിട്ടുണ്ട്; പക്ഷേ, അതൊക്കെ പിന്നേയും അയാളെ ഇടയ്ക്കിടയ്ക്കു കണ്ടെത്താവുന്ന വിധത്തിലായിരുന്നു. തിരഞ്ഞുപിടിക്കുന്നതുപോലെയുള്ള ഒരു തരം ഒഴിഞ്ഞുപോകലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പ്രേമസല്ലാപം നടന്നു.

ബ്ലാഷ്വേല്ലും ലിതോളിയെയും ഫാമോയിയുംകൂടി ഒരു യോഗം ചേർന്നു; അതിന്റെ തലവനായിരുന്നു തൊലോമിയെ, ആ കൂട്ടത്തിൽ ഫലിതക്കാരൻ അയാളാണ്.

തൊലോമിയെ പണ്ടത്തെ ഒരു മുതിർന്ന വിദ്യാർഥിയാണ്; അയാൾക്കു പണമുണ്ട്; നാലായിരം ഫ്രാങ്ക്: അയാൾക്ക് ഒരു കൊല്ലത്തിൽ കിട്ടും നാലായിരം ഫ്രാങ്ക്;! ആ പ്രദേശത്തേക്കെല്ലാമുള്ള ഒരു വലിയ സംഭാഷണവിഷയം. തൊലോമിയെ മുപ്പതു വയസ്സുള്ള ഒരു തെമ്മാടിയാണ്; ദേഹം അയാൾ സൂക്ഷിച്ചിട്ടില്ല. അയാളുടെ മുഖത്തു ചുളി വീണിരിക്കുന്നു; പല്ലു മുഴുവൻ പോയി; എന്നല്ല കഷണ്ടിയും ഒരു പുള്ളിയിടാൻ തുടങ്ങി-അയാൾത്തന്നെ അതിനെപ്പറ്റി കുണ്ഠിതപ്പെടാതെ പറയും: മുപ്പതു വയസ്സ് തലമണ്ട, നാല്പതിൽ കാൽമുട്ട്. അയാൾക്കു ദഹനം ഒരുവിധമാണ്; ഒരു കണ്ണിൽ എപ്പോഴും വെള്ളം വരലുമുണ്ട്. യൌവനം പോകുന്തോറും അയാൾക്കു ശൃംഗാരം കൂടിവന്നു; പല്ലിന്റെ സ്ഥാനത്ത് അയാൾ ഗോഷ്ഠിത്തങ്ങൾ പ്രതിഷ്ഠിച്ചു; തലമുടിക്കു പകരം തമാശ; ആരോഗ്യം പോയതിന്നു ഫലിതം; കരയുന്ന കണ്ണുകൊണ്ടു് അയാൾ നിർത്താതെ ചിരിച്ചു. അയാൾ ആകെ ഇടിഞ്ഞു പൊളിഞ്ഞു; എങ്കിലും പുഷ്പിച്ചുകൊണ്ടുള്ള നില പോയില്ല. കാലമാവുന്നതിന്നു മുൻപേ പോവാൻവേണ്ടി ഭാണ്ഡം മുറുക്കിയ അയാളുടെ യൌവനം പൊട്ടിച്ചിരിച്ചു കൊണ്ടു് അങ്ങോട്ടുതന്നെ പാഞ്ഞുചെന്നു; ചോരത്തിളപ്പല്ലാതെ മറ്റൊന്നും അയാളിൽ ആരും കണ്ടിട്ടില്ല. അയാൾ ഇടയ്ക്കിടയിക്കെല്ലാം ഓരോ കവിതയെഴുതിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ, അയാൾ എന്തു സംഗതിയും എത്രതന്നെയായാലും സമ്മതിക്കില്ല; ശക്തിയില്ലാത്തവരുടെ കണ്ണിൽ ഇതിന്നൊരു സവിശേഷ പ്രാബല്യമുണ്ട്. ഇങ്ങനെ ഫലിതക്കാരനും കഷണ്ടിക്കാരനുമായതുകൊണ്ട് അയാളായി ആ കൂട്ടത്തിലെ തലവൻ. ഇംഗ്ലീഷിൽ ഇരുമ്പിന് അയർൺ എന്നു പറയും. വക്രോക്തികൾക്കു-ഫലിതത്തിന്—അയർണി എന്നും. രണ്ടാമതു പറഞ്ഞത് ആദ്യത്തേതിൽനിന്നുണ്ടായതായിരിക്കുമോ?

ഒരു ദിവസം തൊലോമിയെ മറ്റു മൂന്നുപേരെയും അടുക്കലേക്കു വിളിച്ചു; ഒരുദീർഘദർശിയുടെ ഭാവവിശേഷത്തോടുകൂടി, അവരോടു പറഞ്ഞു: ‘ഫൻതീനും ദാലിയയും സെഫീനും ഫേവറിറ്റും ഏകദേശം ഒരു കൊല്ലമായി ഒരത്ഭുതം കാണിച്ചുകൊടുക്കാൻ അലട്ടുന്നു. അങ്ങനെതന്നെ എന്നു നാം അവരോടു സഗൌരവമായി പ്രതിജ്ഞ ചെയ്തിട്ടുമുണ്ട്. അവർ എപ്പോഴും ഇതുതന്നെ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു-വിശേഷിച്ചും എന്നോട്; നേപ്പിൾസിലെ വൃദ്ധസ്ത്രീകൾ സെങ്ഴനുറിയു [6] വോടു ‘മഞ്ഞ മുഖത്തോടുകുടിയ അങ്ങ് എന്നാണ് അങ്ങയുടെ വിസ്മയപ്രവൃത്തി കാണിക്കുക’ എന്നു ചോദിച്ചുകൊണ്ടിരിക്കുന്നതുപോലെ, നമ്മുടെ മോഹനാംഗിമാർ എന്നോടു ‘തൊലൊമിയെ, എന്നാണ് നിങ്ങൾ നിങ്ങളുടെ ആ അത്ഭുതം പുറത്തു കാണിക്കുക എന്ന് ഇളവില്ലാതെ ചോദിക്കുന്നു. അതോടൊപ്പംതന്നെ, നമ്മുടെ മാതാപിതാക്കന്മാർ എപ്പോഴും എഴുതിക്കൊണ്ടുമിരിക്കുന്നു. രണ്ടുഭാഗത്തുനിന്നും തിരക്ക്. അതിന്നുള്ള സമയം എത്തിപ്പോയി എന്നു ഞാൻ വിചാരിക്കുന്നു. നമുക്ക് ആ കാര്യത്തെപ്പറ്റി ആലോചിക്കുക.’

അതുപ്രകാരം തൊലോമിയെ ഒച്ചയൊന്നു താഴ്ത്തി; എന്തോ അത്രയും നേരംപോക്കുള്ള ഒന്നുച്ചരിച്ച്-ഒരേസമയത്ത്, ആ നാലു മുഖത്തും ഒപ്പം പരന്നതും, രസം പിടിച്ചതുമായ ഒരിളിയുണ്ടായി; ബ്ലാഷ്വേല്ല് ഉച്ചത്തിൽ പറഞ്ഞു: അതൊരു യുക്തിതന്നെയാണ്. പുകയോടുകൂടിയ ഒരു ചാരായക്കാച്ചുസ്ഥലം പ്രത്യക്ഷീഭവിച്ചു; അവർ അതിൽ കടന്നു; അവരുടെ ശേഷിച്ച ഗുഢസംഭാഷണം ഇരുട്ടിനുള്ളിൽ മറഞ്ഞു. ഈ ഏകാന്തസ്ഥലത്തുനിന്നു പിന്നീട് പുറപ്പെട്ട ഫലം അടുത്ത ഞായറാഴ്ച ദിവസത്തെ ഒരു മനോഹരമായ വിനോദസംഘമാണ്. ആ നാലു യുവാക്കന്മാർ മറ്റു നാലു യുവതികളേയും ക്ഷണിച്ചു.

കുറിപ്പുകൾ

[2] സ്കാൻഡിനേവിയയിലെ വലിയ പരിഷ്കാരപ്രവർത്തകനും സുപ്രസിദ്ധനുമായ രാജാവ്.

[3] ഇംഗ്ലണ്ടിൽ പണ്ടുണ്ടായിരുന്ന ഒരു പ്രസിദ്ധ രാജാവാണ് ആർതർ.

[4] ഏതാണ്ട് പൌരാണികകാലത്തേക്കു ചേർന്ന ഒരു കവി.

[5] ഈ പദത്തിന്റെ അർത്ഥം കന്യക എന്നാണ്. ആൽപ്സ് പർവതത്തിന്റെ കൊടുമുടിയിൽ ഒന്ന്. ഈ പേർ കിട്ടിയത് അതിന്റെ മഞ്ഞുമൂടിയ മുടിയുടെ പരിശുദ്ധമായ വെളുപ്പുകൊണ്ടാണ്. അതു പിന്നിടുവാൻ വളരെ പ്രയാസമുണ്ട്.

[6] നേപ്പിൾസിലെ ആരാധനാമൂർത്തിയായ ഒരു ഋഷി അവിടത്തെ ചക്രവർത്തി ക്രിസ്ത്യന്മാരെ ഉപദ്രവിച്ചിരുന്ന കാലത്ത് ഇദ്ദേഹം വലുതായ ദേഹദണ്ഡനങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട്. പല അത്ഭുതകർമ്മങ്ങളും കാണിച്ചിട്ടുളള ഇദ്ദേഹത്തിന്റെ ശവം നേപ്പിൾസിൽ കുഴിച്ചിട്ടിട്ടുണ്ടെന്നു മാത്രമല്ല, ‘രക്തം വെള്ളമാകുന്ന’ അത്ഭുതസംഭവം നടക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ രക്തം സൂക്ഷിച്ചിട്ടുളള രണ്ടു കുപ്പികൾ ആളുകൾക്ക് കാണിച്ചുകൊടുക്കുകയും പതിവുണ്ടു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.