images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.3.1
മോങ്ഫെർമിയെയിലെ ജലദുർഭിക്ഷം

മോങ്ഫെർമിയെ നില്ക്കുന്നതു ലിവ്റിയുടേയും ഷേലിന്റേയും മധ്യത്തിൽ, മാണ്ണിൽനിന്നു് ഊർക്കിനെ വേർതിരിക്കുന്ന ആ ഉയർന്ന പർവതപ്പരപ്പിന്റെ തെക്കേ വക്കത്തായിട്ടാണു്. ഇക്കാലത്തു് ആ സ്ഥലം വെള്ളവീടുകളെക്കൊണ്ടും ഞായറാഴ്ച ദിവസം മിന്നിത്തിളങ്ങുന്ന പ്രമാണികളെക്കൊണ്ടും ഭംഗികൂടിയതും സാമാന്യം വലിയതുമായ ഒരു പട്ടണമാണു്. 1823-ൽ അത്രയധികം വെള്ളനിറത്തിലുള്ള വീടുകളാവട്ടെ അത്രയധികം സംതൃപ്തിയോടുകൂടിയ പൗരന്മാരാവട്ടെ മോങ്ഫെർമിയെയിലുണ്ടായിരുന്നില്ല; അതു കാട്ടുപുറത്തുള്ള ഒരു ഗ്രാമം മാത്രമേ ആയിരുന്നുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിലെ ചില വിലാസമന്ദിരങ്ങൾ അവിടെ കാണാമായിരുന്നു, നിശ്ചയംതന്നെ; അന്തസ്സുകൊണ്ടും, ഇരിമ്പുപിരിയഴിയോടുകൂടിയ ജനാലപ്പുറം തട്ടുകൾകൊണ്ടും, അടഞ്ഞ വാതിലുകളുടെ വെള്ളനിറത്തിന്മേൽ എല്ലാ മാതിരിയിലുമുള്ള പച്ചനിഴല്പടങ്ങളേയും വ്യാപിപ്പിക്കുന്ന അതാതു നേർത്ത കണ്ണാടിച്ചില്ലുകളോടുകൂടിയ ദീർഘജനാലകളെക്കൊണ്ടും അവ എളുപ്പത്തിൽ കണ്ടറിയാവുന്നതാണു്. എങ്കിലും, അതെന്തിരുന്നാലും, മോങ്ഫെർമിയെ ഒരു ഗ്രാമംതന്നെയായിരുന്നു. ജോലിയിൽനിന്നൊഴിഞ്ഞ തുണിക്കച്ചവടക്കാരും പൂപ്പൽ പിടിച്ചുതുടങ്ങിയ വക്കീൽമാരും ആ സ്ഥലം കണ്ടുപിടിച്ചു കഴിഞ്ഞില്ല; എവിടെയ്ക്കുമുള്ള നിരത്തുവഴിയുടെ വക്കത്തല്ലായിരുന്ന ആ സ്ഥലം ശാന്തവും കൗതുകകരവുമായിരുന്നു; അവിടെ ആളുകൾ ചുരുങ്ങിയ ചെലവിന്മേൽ, അത്രമേൽ സുഭിക്ഷതയോടും സൗകര്യത്തോടും കൂടിയ നാട്ടുപുറത്തെ കൃഷീവലജീവിതം നയിച്ചു; ഒന്നുമാത്രം, ആ സ്ഥലത്തിന്റെ ഉയർച്ചകാരണം വെള്ളത്തിനു് അവിടെ ബഹുക്ഷാമമാണു്.

അതു വളരെ ദൂരത്തുനിന്നു കൊണ്ടുവരണം; ഗാങ്ങിക്കടുത്തു ഗ്രാമത്തിന്റെ അറ്റത്തുള്ളവർക്കു വെള്ളം കാട്ടിലുള്ള വലിയ കുളങ്ങളിൽനിന്നു് എത്തിക്കണം. പള്ളിക്കു ചുറ്റുമായി ഷേലിലേക്കു പോകുന്ന വഴിക്കുള്ള ഗ്രാമത്തിന്റെ മറുവശത്തുള്ളവർക്കു താഴ്‌വാരത്തിന്റെ പകുതിയിറക്കത്തിൽ ഷേലിലേക്കുള്ള വഴിയുടെ വക്കത്തു, മോങ്ഫെർമിയെയിൽനിന്നു കാൽമണിക്കൂർ നടക്കേണ്ട ദൂരത്തു്, ഒരു ചെറുചോലയിൽ മാത്രമേ കുടിക്കാൻ നല്ല വെള്ളമുള്ളൂ.

ഇങ്ങനെ ഓരോ വീട്ടുകാരും ആവശ്യമുള്ള വെള്ളം ശേഖരിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടതായിക്കണ്ടു. വലിയ വീട്ടുകാർ, പ്രഭുക്കന്മാർ—തെനാർദിയെരുടെ ചാരായക്കട ആ കൂട്ടത്തിൽപ്പെട്ടു—ഒരു പാത്രം വെള്ളത്തിനു് അര ഫാർതിങ് കൊടുത്തുവന്നു; ഒരാൾ അതൊരു ജോലിയാക്കി, മോങ്ഫെർമിയെയിലേക്കാവശ്യമുള്ള വെള്ളം കൊണ്ടുക്കൊടുത്തു ദിവസത്തിൽ ഏകദേശം എട്ടു സൂ വീതം സമ്പാദിച്ചു പോന്നു. പക്ഷേ, ഈ കൊള്ളാവുന്ന മനുഷ്യൻ വേനല്ക്കാലത്തു വൈകുന്നേരം ഏഴുമണിവരേയും മഴക്കാലത്തു് അഞ്ചുമണിവരേയും മാത്രമേ പണിയെടുത്തിരുന്നുള്ളൂ; അതിനാൽ, രാത്രിയായി, പുറത്തെ വാതിൽതഴുതു നീക്കിക്കഴിഞ്ഞതിനു ശേഷം, കുടിക്കാൻ ആർക്കെങ്കിലും വെള്ളമില്ലെന്നു വന്നാൽ ഒന്നുകിൽ അയാൾ തന്നെ പോയി കൊണ്ടുവരും. അല്ലെങ്കിൽ വേണ്ടെന്നു വെക്കും.

ഇതാണു് വായനക്കാർ ഒരു സമയം മറന്നുകഴിഞ്ഞിട്ടില്ലാത്ത ആ സാധുവിന്നു, കൊസെത്തുകുട്ടിക്ക്, ആകെയുള്ള ഭയം. കൊസെത്തിനെക്കൊണ്ടു തെനാർദിയെർ കുടുംബക്കാർക്കു രണ്ടുവിധത്തിൽ ഉപകരിച്ചിരുന്നു എന്നു് ഓർമിക്കുമല്ലോ; അവർ അമ്മയെക്കൊണ്ടു പണം കൊടുപ്പിച്ചു, മകളെക്കൊണ്ടു പണിയെടുപ്പിച്ചു. അങ്ങനെ, അമ്മയുടെ പണം കൊടുക്കൽ അവസാനിച്ചപ്പോൾ—അതിന്റെ കാരണം നാം മുൻപു കഴിഞ്ഞ അധ്യായങ്ങളിൽ വായിച്ചുവല്ലോ—തെനാർദിയെർമാർ കൊസെത്തിനെ പിടിച്ചുവെച്ചു. അവരുടെ വീട്ടിൽ അവൾ ഒരു ഭൃത്യയുടെ സ്ഥാനമെടുത്തു. ഈ നിലയ്ക്കു വെള്ളം ആവശ്യമായാൽ അവളാണു് അതുപോയി കൊണ്ടുവരേണ്ടിയിരുന്നതു്. രാത്രി ചോലയിലേക്കു പോകുക എന്നു വിചാരിക്കുമ്പോൾത്തന്നെ വല്ലാതെ ഭയപ്പെട്ടിരുന്ന ആ കുട്ടി, വീട്ടിൽ വെള്ളം ഒരിക്കലും ഒഴിയാതിരിക്കുന്നതിൽ എപ്പോഴും നന്നേ മനസ്സിരുത്തും.

1823-ലെ ക്രിസ്തുമസ്സുകാലത്തു മോങ്ഫെർമിയെ വിശേഷിച്ചും ഭംഗിപിടിച്ചു. മഴക്കാലത്തിന്റെ ആരംഭം സൗമ്യമട്ടിലായിരുന്നു. അതേവരെയായിട്ടും വലിയ മഞ്ഞും മൂടലുമുണ്ടായിട്ടില്ല. പാരിസ്സിൽനിന്നു വന്ന ചില വായാടിവൈദ്യന്മാർ നഗരമുഖ്യന്റെ സമ്മതത്തിന്മേൽ ഗ്രാമത്തിലെ പ്രധാനത്തെരുകളിലൊന്നിൽ തങ്ങളുടെ ചന്തപ്പുരകളുണ്ടാക്കി, ആ ബലംതന്നെ തണലാക്കിപ്പിടിച്ച്, ഒരുകൂട്ടം സഞ്ചാരികളായ വ്യാപാരികളും പള്ളിക്കടുത്തു തങ്ങളുടെ കച്ചവടപ്പുരകൾ കെട്ടിയുറപ്പിച്ചു, അതു ബൂലാംഗർ ഇടവഴിയിലേക്കുകൂടി നീണ്ടുചെന്നു— തെനാർദിയെർമാരുടെ ചാരായക്കട നില്ക്കുന്നതു് അവിടെയാണെന്നു വായനക്കാർ പക്ഷേ, ഓർമിക്കുമായിരിക്കും. ഈ കൂട്ടർ ഹോട്ടലുകളിലും ചാരായക്കടകളിലും നിറഞ്ഞു. ആ ശാന്തമായ പ്രദേശത്തു് ഒച്ചപ്പാടും ആഹ്ലാദവും അവർ ഉണ്ടാക്കിത്തീർത്തു ഒരു വിശ്വസ്തനായ ചരിത്രകാരന്റെ പ്രവൃത്തി നടത്തുവാൻവേണ്ടി ഒരു കാര്യം കൂടി ഇവിടെ തുടർന്നു പറയേണ്ടതുണ്ടു്; പ്രധാന തെരുവിൽ ശേഖരിച്ചിരുന്ന അപൂർവവസ്തുക്കളുടെ കൂട്ടത്തിൽ ഒരു കാഴ്ചമൃഗശാലകൂടി ഉണ്ടായിരുന്നു. പഴന്തുണികൾ മേലിട്ടു് എവിടെനിന്നു വന്നവരെന്നു് ആർക്കും അറിഞ്ഞുകൂടാതെയുള്ള ചില വല്ലാത്ത കോമാളിവേഷക്കാർ അതിൽവെച്ച്, 1845 വരെ നമ്മുടെ മഹാരാജാവിന്റെ കാഴ്ചബംഗ്ലാവിൽ എത്തിയിട്ടില്ലാത്തവയും ഒരു കണ്ണിന്റെ സ്ഥാനത്തു മൂന്നു നിറമുള്ള നാടയോടുകൂടിയവയുമായ ഒരുതരം ഭയങ്കര ‘ബ്രസീൽ’ക്കഴുകുകളെ 1823-ൽ മോങ്ഫെർമിയെയിലെ ഗ്രാമീണന്മാർക്കു കാണിച്ചുകൊടുത്തിരുന്നു. പ്രകൃതിശാസ്ത്രജ്ഞന്മാർ ഈവക പക്ഷികളെ ‘കാരക്കാര പോളിബറസു്’ എന്നാണു് വിളിച്ചുവരുന്നതെന്നു ഞാൻ വിശ്വസിക്കുന്നു; ഇവ കഴുകുകളുടെ വംശത്തിൽപ്പെട്ടവയാണു്. ഗ്രാമത്തിൽച്ചെന്നു് ഒതുങ്ങിപ്പാർക്കുന്നവരായ പണ്ടത്തെ ബോണാപ്പാർട്ടുകക്ഷിയിൽപ്പെട്ട ചില വൃദ്ധഭടന്മാർ ഈ പക്ഷികളെ വലിയ ഭക്തിയോടുകൂടി ചെന്നുകണ്ടു. [1] ആ മൂന്നു നിറത്തിലുള്ള നാട ഈശ്വരൻ തങ്ങളുടെ കാഴ്ചമൃഗശാലിയിലേക്കായി അനുഗ്രഹിച്ചുതന്ന ഒരപൂർവവസ്തുവാണെന്നു് ആ കോമാളിവേഷക്കാർ പരക്കെ പറഞ്ഞുനടന്നു.

ക്രിസ്തുമസ്സുദിവസംതന്നെ വൈകുന്നേരം വണ്ടിക്കാരും നടന്നു കച്ചവടം ചെയ്യുന്നവരുമായി ഒരുകൂട്ടം ആളുകൾ തെനാർദിയെരുടെ ചാരായക്കടയിലെ മദ്യപാനമുറിയിൽ നാലോ അഞ്ചോ മെഴുതിരികൾക്കു ചുറ്റുമായി കുടിച്ചുംകൊണ്ടും ചുരുട്ടു വലിച്ചുകൊണ്ടും ഇരിക്കുകയാണു്. എല്ലാ മദ്യശാലകളിലുമുള്ള മുറികൾപോലെതന്നെ ഈ മുറിയും കാണപ്പെട്ടു—മേശകൾ, ബീറളവുപാത്രങ്ങൾ, കുപ്പികൾ, കുടിയന്മാർ, ചുരുട്ടുവലിക്കാർ, ഒക്കെത്തന്നെ; എങ്കിലും വെളിച്ചം കുറച്ചേ ഉള്ളൂ. ഒച്ച അധികവും. എന്തായാലും; അന്നു പ്രമാണികളുടെ ഇടയിൽ ഒരു പരിഷ്കാരമായിരുന്ന രണ്ടു സാധനങ്ങളാൽ 1823-ാം വർഷത്തിലെ ഈ കാലം സൂചിപ്പിക്കപ്പെട്ടു; ഒരു ബഹുരൂപദർശിനിയും വള്ളുള്ള ഒരു തുത്തനാകവിളക്കും. മദാം തെനാർദിയെർ അത്താഴം തയ്യാറാക്കുകയാണു്; ഒരു കത്തുന്ന തീക്കുണ്ഡത്തിനു മുൻപിലായി അതിരുന്നു വരണ്ടുവരുന്നു; അവളുടെ പ്രിയതമൻ തന്റെ പതിവുകാരോടു കൂടിയിരുന്നു കുടിച്ചുംകൊണ്ടു രാജ്യഭരണവിഷയത്തെപ്പറ്റി പ്രസംഗിക്കുകയാണു്.

പ്രധാനമായി സ്പെയിനിലെ യുദ്ധവും ദാൻഗുലീം ദ്യൂക്കും സ്ഥലംപിടിച്ചു. ആ രാജ്യഭരണസംബന്ധികളായ സംഭാഷണങ്ങൾക്കിടയിൽ ശരിക്ക് ആ പ്രദേശത്തെ കാര്യങ്ങളെപ്പറ്റി മാത്രമായ ചില ആവരണവാക്യങ്ങൾ ആർത്തുവിളികൾക്കുള്ളിലൂടെ ഇങ്ങനെ കേൾക്കാമായിരുന്നു; ‘നാന്തെരിനും സ്യുസ്നെയ്ക്കും അടുത്തുള്ള പ്രദേശങ്ങളിൽ മുന്തിരിവള്ളികൾ ധാരാളം തട്ടിത്തഴച്ചു വളരുന്നുണ്ടു്. പത്തു കിട്ടുമെന്നു വെച്ചേടത്തു പന്ത്രണ്ടുണ്ടാവുന്നു. ചക്കിലിട്ടാൽ നീരു ധാരാളം വരുന്നവയാണു്.’ ‘പക്ഷേ, മുന്തിരിങ്ങ പഴുക്കാൻ പാടില്ല. ഉവ്വോ?’ ‘ആ ഭാഗങ്ങളിൽ മുന്തിരിങ്ങ പഴുത്തുകൂടാ; വസന്തമായാൽ ഉടനെ വീഞ്ഞിൽ ഒരെണ്ണച്ഛായ വരുന്നു.’ ‘അപ്പോൾ അവിടത്തെ വീഞ്ഞു നന്നേ കനം കുറഞ്ഞതാണു്?’ ‘അതിലും സാരമില്ലാത്ത വീഞ്ഞുണ്ടു്. മുന്തിരിങ്ങ പച്ചയിൽത്തന്നെ അറുക്കണം.’ മറ്റും മറ്റും.

അല്ലെങ്കിൽ ഒരു ചക്കുകാരൻ വിളിച്ചുപറയും; ‘ചാക്കുകളിലുള്ളതിനു് ഉത്തരവാദികൾ ഞങ്ങളാണോ? ചേറിക്കളഞ്ഞാൽ പോവാത്ത ചെറുമണി കാണാം, ഞങ്ങൾക്കു പൊടിക്കാതെ നിവൃത്തിയില്ല; കളങ്ങൾ, പെരിഞ്ചീരകം, മൊച്ചക്കൊട്ടപ്പയറു്, വക്കവിത്തു്, എന്നില്ല മറ്റു പല പുല്ലുകളുമുണ്ടാവും; വെള്ളാറക്കല്ലു പിന്നെ പറയേണ്ടാ; ചില കോതമ്പത്തിൽ നിറച്ചും അതാണു്, വിശേഷിച്ചും ബ്രിട്ടൻ കോതമ്പത്തിൽ. ബ്രിട്ടൻ കോതമ്പം പൊടിക്കുന്ന കാര്യം എനിക്കത്ര ഇഷ്ടമല്ല; ആണികളുണ്ടെങ്കിൽ തുലാങ്ങൾ ഈർന്നു മുറിക്കുവാൻ വാളന്മാർക്ക് എത്രകണ്ടു് രസമുണ്ടാകും? പൊടുക്കുമ്പോൾ ഉണ്ടാവുന്ന ചീത്തപ്പൊടി നിങ്ങൾക്കറിയാമല്ലോ. എന്നിട്ട് കോതമ്പപ്പൊടി നന്നായില്ലെന്നു് ആളുകൾ കലശൽകൂട്ടുന്നു. അവരുടെ പക്കലാണു് തെറ്റു്. പൊടി നന്നാവാത്തതു ഞങ്ങളുടെ കുറ്റമല്ല.

രണ്ടു ജനാലകളുടെ ഇടയ്ക്കായി, വസന്തം വന്നാൽ തനിക്കു ചെയ്യാനുള്ള എന്തോ പുല്പറമ്പുപണിയുടെ കൂലി തീർച്ചപ്പെടുത്തുവാൻ നോക്കുന്ന ഒരു വസ്തുവുടമസ്ഥനോടുകൂടി, ഇരുന്നു കുടിക്കുന്ന ഒരു പുല്ലരിയൽക്കാരൻ പറയുകയാണു്: ‘പുല്ലു നനയുന്നതുകൊണ്ടു ദോഷമില്ല. അതു കുറേക്കൂടി വേഗത്തിൽ അരിഞ്ഞാൽ കിട്ടും. മഞ്ഞു നല്ലതാണു്, സേർ, പുല്ലിനു് അതുകൊണ്ടു മറ്റൊന്നും വരാനില്ല. നിങ്ങളുടെ പുല്ലു നന്നേ ഇളയതാണു്; ഇപ്പോഴും അതു മുറിക്കാൻ ഞെരുക്കമുണ്ടു്. അതു വല്ലാത്ത ഇളയതു്. അതു് ഇരുമ്പു കൊണ്ടു ചെന്നാൽ കുഴയും.’ മറ്റും മറ്റും.

കൊസെത്തു് പതിവുസ്ഥലത്തുണ്ടു്; അവൾ തീക്കുഴലോടടുത്തുള്ള അടുക്കള മേശയുടെ ചുവട്ടിലെ പലകമേൽ ഇരിക്കുന്നു. അവൾ മേലിട്ടിട്ടുള്ളതു് കീറത്തുണിയാണു്; നഗ്നങ്ങളായ കാലടികൾ മരപ്പാപ്പാസ്സുകളിൽ തിരുകിയിരിക്കുന്നു; അടുപ്പിന്റെ വെളിച്ചത്തിൽ അവൾ തെനാർദിയെർക്കുട്ടികൾക്കുള്ളതെന്നു വിധിക്കപ്പെട്ടിട്ടുള്ള രോമക്കീഴ്ക്കാലുറകൾ തുന്നിയുണ്ടാക്കുകയാണെന്നു കാണാം. കസാലകൾക്കിടയിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഓടിക്കളിക്കുന്നു. അടുത്ത മുറിയിൽനിന്നു് രണ്ടു വിരുതൻകുട്ടികളുടെ ചിരിയും സംസാരവും കേൾക്കാമായിരുന്നു. അതു് എപ്പൊനൈനും അസെൽമയുമാണു്.

തീക്കുഴൽമുക്കിൽ ഒരൊമ്പതിഴച്ചമ്മട്ടി ഓരോന്നിന്മേൽ തൂങ്ങിക്കിടക്കുന്നു.

ഇടയ്ക്കിടയ്ക്കു വീട്ടിൽ എവിടെയോ ഉള്ള ഒരു പിഞ്ചുകുട്ടിയുടെ കരച്ചിൽ ആ ചാരായക്കടയിലെ ലഹളയ്ക്കിടയിലൂടെ മാറ്റൊലിക്കൊള്ളും. കഴിഞ്ഞുപോയ മഴക്കാലങ്ങളിലൊന്നിൽ തെനാർദിയെർമാർക്കുണ്ടായ — ‘എങ്ങനെയെന്നെനിക്കറിഞ്ഞുകൂടാ.’ അവൾ പറഞ്ഞു, ‘തണുപ്പിന്റെ ശക്തി’—ഒരു ചെറുകുട്ടിയായിരുന്നു അതു്; അതിനു മൂന്നു വയസ്സു കഴിഞ്ഞു. അമ്മ അതിനെ വളർത്തിയുണ്ടാക്കി; പക്ഷേ, അവൾക്കതിനെ ഇഷ്ടമില്ല. ചെക്കന്റെ ലഹളപിടിച്ചുള്ള ഒച്ച വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തിത്തുടങ്ങിയാൽ, ‘നിങ്ങളുടെ മകൻ നിലവിളിക്കൂട്ടുന്നു’ തെനാർദിയെർ പറയും. ‘ഒന്നുപോയി നോക്കൂ, എന്താണവനു വേണ്ടതു്’ ‘ഉം!’ അമ്മ മറുപടി പറയും. ‘അവൻ എന്നെ സ്വൈരം കെടുത്തുന്നു.’ ആരും നോക്കാത്ത ആ കുട്ടി ഇരുട്ടത്തു കിടന്നു് അലറും.

കുറിപ്പുകൾ

[1] നെപ്പോളിയൻ ചക്രവർത്തിയുടെ കൊടിയടയാളം കഴുകനായിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.