ഈ ഭവനത്തിലേക്കാണു് ഴാങ്ങ് വാൽഴാങ്ങ്, ഫൂഷൽവാങ്ങ് പറഞ്ഞതുപോലെ, ‘സ്വർഗത്തിൽനിന്നു വീണതു്.’
റ്യു പൊലോങ്ങ്സോവിലെ മൂലകൊണ്ടുണ്ടാകുന്ന തോട്ടമതിലാണു് അയാൾ കയറിക്കടന്നതു്. അർദ്ധരാത്രിയ്ക്ക് അയാൾ കേട്ട ദേവസ്ത്രീകളുടെ കീർത്തനം, കന്യകാമഠസ്ത്രീകൾ പാടിയ പ്രാർത്ഥനാഗാനമാണു്; മങ്ങലിന്നുള്ളിലൂടെ അയാൾ ഒരു നോക്കു കണ്ട ശാല ചെറുപള്ളിയാണു്. നിലത്തു കമിഴ്‌ന്നുകിടന്നിരുന്നതായിക്കണ്ട പ്രേതസ്വരൂപം പാപപ്രായശ്ചിത്തം ചെയ്യുന്ന കന്യകയാണു്; അയാളെ അസാമാന്യമായി അത്ഭുതപ്പെടുത്തിയ ആ ഒരു നാദം പുറപ്പെടുവിച്ച മണി ഫാദർ ഫൂഷൽവാങ്ങിന്റെ കാൽമുട്ടിന്മേൽ കെട്ടിയിട്ട തോട്ടക്കാരൻമണിയാണു്.
കൊസെത്തിനെ കിടത്തിയതിനുശേഷം, നമ്മൾ കണ്ടതുപൊലെ ഴാങ്ങ് വാൽഴാങ്ങും ഫൂഷൽവാങ്ങുംകൂടി, തെളിഞ്ഞു പടപടെ കത്തിയെരിയുന്ന തിയ്യിനടുത്തിരുന്നു് ഒരു ഗ്ലാസ്സു് വീഞ്ഞും ഒരു കഷ്ണം പാൽക്കട്ടിയും കൊണ്ടു് അത്താഴം കഴിച്ചു; എന്നിട്ടു്, ആ കുടിലിൽ ആകെയുള്ള കിടക്ക കൊസെത്തു് ഉപയോഗിച്ചിരുന്നതുകൊണ്ടു രണ്ടുപേരും ഓരോ വയ്ക്കോൽക്കെട്ടിന്മേൽച്ചെന്നു വീണു.
കണ്ണടയ്ക്കുന്നതിനു മുൻപേ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു: ‘ഇനിമേൽ എനിക്കിവിടെത്തന്നെ താമസമാക്കണം.’ ഈ അഭിപ്രായം അന്നത്തെ രാത്രി മുഴുവനും ഫൂഷൽവാങ്ങിന്റെ തലയിലൂടെ നടസ്സവാരി ചെയ്തു. വാസ്തവം പറഞ്ഞാൽ, രണ്ടുപേരും ഉറങ്ങിയില്ല.
തന്നെ കണ്ടുപിടിച്ചുപോയെന്നും, ഴാവേർ അന്വേഷിക്കുന്നുണ്ടെന്നും ബോധ്യപ്പെട്ടതുകൊണ്ടു്, ഇനി താനും കൊസെത്തുംകൂടി പാരിസ്സിലേക്കു മടങ്ങിച്ചെന്നാൽ അപകടമാണെന്നു ഴാങ്ങ് വാൽഴാങ്ങ് തീർച്ചയാക്കി. അങ്ങനെ, ഈ അടിച്ചു കയറിയ കൊടുങ്കാറ്റു് അയാളെ സന്ന്യാസിമഠത്തിൽ കൊണ്ടുവന്നു തള്ളി. ഴാങ്ങ് വാൽഴാങ്ങിനു മേലാൽ ഒരു വിചാരം മാത്രമായി-അവിടെ കൂടണം. അപ്പോൾ അയാലുടെ നിലയിലുള്ള ഒരു ഭാഗ്യഹീനന്നു് ഏറ്റവും രക്ഷയും ഏറ്റവും അപകടവുമുള്ള സ്ഥലമാണു് കന്യകാമഠം; ഏറ്റവും അപകടമുള്ള സ്ഥലമാകുന്നതെങ്ങനെയെന്നാൽ, അവിടെ പുരുഷന്മാർക്കാർക്കും ചെല്ലാൻ പാടില്ലാത്തതുകൊണ്ടു്, അവിടെവെച്ചു കാണപ്പെട്ടാൽ, അതുതന്നെ ഒരു കൊടുംകുറ്റമാണ്—ആ കന്യകാമഠത്തിൽ നിന്നു് ഒരു കാൽ വെച്ചാൽ മതി. ഴാങ്ങ് വാൽഴാങ്ങ് തടവിലായി; ഏറ്റവും രക്ഷയുള്ള സ്ഥലമാകുന്നതെങ്ങനെയെന്നാൽ, അവിടെ കൂടുവാനനുവാദം കിട്ടി അങ്ങനെ ചെയ്യുന്നതാണെങ്കിൽ, ആവക സ്ഥലത്തു് ആരെങ്കിലും അയാളെ വന്നന്വേഷിക്കുമോ? ഒരസാധ്യസ്ത്ഥലത്തു താമസിക്കുന്നതു രക്ഷതന്നെയാണു്.
ഫൂഷൽവാങ്ങാണെങ്കിൽ അയാൾ തലച്ചോറിനെ ഇട്ടു് ആഞ്ഞടിക്കുകയായിരുന്നു. ഈ കാര്യത്തിൽ യാതൊന്നും തനിക്കു മനസ്സിലായിട്ടില്ലെന്നു തുറന്നു സമ്മതിച്ചുകൊണ്ടു് അയാളാരംഭിച്ചു. മതിലുകളെല്ലാം അങ്ങനെതന്നെ നില്ക്കെ മൊസ്സ്യു മദലിയെൻ എങ്ങനെ ഉള്ളിൽക്കടന്നു? സന്ന്യാസിമഠത്തിലെ മതിൽ കവച്ചുകടക്കാനുള്ളതല്ല. എങ്ങനെ ഉള്ളിൽക്കടന്നു? എങ്ങനെ അദ്ദേഹം ഒരു കുട്ടിയേയുംകൊണ്ടു കടന്നു? ഒരു കുട്ടിയെ കൈക്കുടന്നയിലെടുത്തു, കുത്തനെ നില്‍ക്കുന്ന ഒരു മതിൽ ആർക്കും കയറിക്കടക്കാൻ വയ്യാ. ആ കുട്ടി ഏതാണു്? അവർ രണ്ടുപേരും എവിടെനിന്നു വന്നു? ഫൂഷൻ വാങ്ങ് കന്യകാമഠത്തിൽ താമസമായതുകൊണ്ടു്, എം പട്ടണത്തെപ്പറ്റി യാതൊന്നും കേട്ടിട്ടില്ല; അവിടെ കഴിഞ്ഞതൊന്നും അയാളറിഞ്ഞില്ല. ചോദിക്കാൻ ഉത്സാഹം തോന്നിക്കാത്ത ഒരു മട്ടുണ്ടു് മൊസ്സ്യു മദലിയെന്നു്. എന്നല്ല, ഫൂഷൻവാങ്ങ് തന്നത്താൻ പറഞ്ഞു: ഒരു ഋഷിയെ ആരും വിചാരണ ചെയ്യാറില്ല.’ ഫൂഷൽവാങ്ങിന്റെ കണ്ണിൽ മൊസ്സ്യു മദലിയെന്നു മുൻപുണ്ടായിരുന്ന ‘അവസ്ഥ’ യെല്ലാം അങ്ങനെതന്നെ നില്‍ക്കുന്നുണ്ടു്. ഴാങ്ങ് വാൽഴാങ്ങിൽനിന്നു പുറപ്പെട്ട ചില വാക്കുകളിൽനിന്നു, കാലത്തിന്റെ ചീത്തത്തംകൊണ്ടു് അദ്ദേഹം ദീപാളി പിടിച്ചുപോയിരിക്കുന്നു എന്നും, കടക്കാൻ പിന്നാലെ കൂടിയിട്ടുണ്ടന്നും മാത്രം തോട്ടക്കാരൻ ഊഹിച്ചു; അല്ലെങ്കിൽ അദ്ദേഹം രാജ്യഭരണവിഷയമായ എന്തോ ഒരപകടത്തിൽ പെട്ടിരിക്കുന്നു എന്നും ഇപ്പോൾ ഒളിവിലാണെന്നും വരാം; ഈ ഊഹം ഫൂഷല്‍ വാങ്ങിനെ മുഷിപ്പിച്ചില്ല. എന്തുകൊണ്ടെന്നാൽ വടക്കൻ പ്രദേശങ്ങളിലെ മിക്ക കൃഷീവലന്മാരിലുമെന്നലോലെ, അയാളിലും പണ്ടത്തെ ബോനാപ്പാർത്തു് കക്ഷിത്തത്തിന്റെ തുക നിലനിന്നിരുന്നു. ഒളിച്ചുനടക്കുന്ന കൂട്ടത്തിൽ, ഒരു രക്ഷാസ്ഥലമായി കന്യകാമഠത്തെ അദ്ദേഹം തിരഞ്ഞെടുത്തിരിക്കാം; അവിടെ താമസിക്കണമെന്നാഗ്രഹിക്കുന്നതിൽ, അപ്പോൾ അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷേ, തീരെ മനസ്സിലാകാത്ത ഭാഗം-മൊസ്സ്യു മദലിയെൻ എങ്ങനെ അവിടെയെത്തിയെന്നും, ആ പെൺകുട്ടി കൂടെയുണ്ടായതെങ്ങിനെയെന്നുമുള്ളതാണു്. ഫൂഷൽവാങ്ങ് അവരെ കണ്ടു, അവരെ തൊട്ടു, അവരുമായി സംസാരിച്ചു; എങ്കിലും അതു സംഭാവ്യമാണെന്നു് അയാൾക്കു വിശ്വാസം വന്നില്ല. ഫൂഷൽവാങ്ങിന്റെ കുടിലിലേക്ക് അതാ അജ്ഞേയവസ്തു കടന്നു. ഊഹപരമ്പരയുടെ ഇടയിൽ അയാൾ അങ്ങുമിങ്ങും തപ്പിത്തടഞ്ഞു; ഇതല്ലാതെ മറ്റൊന്നും ഫൂഷൽവാങ്ങിനെക്കൊണ്ടു കണ്ടുപിടിപ്പിക്കാൻ കഴിഞ്ഞില്ല: ‘മൊസ്സ്യു മദലിയെൻ എന്റെ ജീവനെ രക്ഷിച്ചു.’ ഈ ഒരു നിശ്ചയം മാത്രം മതി; അയാൾ ചെയ്യേണ്ടതെന്തെന്നു് അതു തീർച്ചപ്പെടുത്തി. അയാൾ തന്നത്താൻ പറഞ്ഞു:‘ഇനി ഞാനാണു് ചെയ്യേണ്ടതു്.’ അയാൾ തന്റെ അന്ത:കരണത്തിൽ തുടർന്നു പറഞ്ഞു: ‘എന്നെ വലിച്ചുനീക്കുവാൻവേണ്ടി വണ്ടിയുടെ ചുവട്ടിലേക്കു തന്നത്താൻ കുത്തിത്തിരുകേണ്ടിവന്നപ്പോൾ മൊസ്സ്യു മദലിയെൻ ആലോചിക്കാൻ നിന്നില്ല.’ മൊസ്സ്യു മദലിയെനെ രക്ഷിക്കാൻ അയാൾ തീർച്ചയാക്കി.
എന്തായാലും, അയാൾ സ്വയമേവ പല ചോദ്യങ്ങൾ ചോദിക്കുകയും പല പ്രകാരത്തിലുള്ള മഠുപടിയുണ്ടാക്കുകയും ചെയ്തു. ‘അദ്ദേഹം എന്നോടു ചെയ്തിട്ടുള്ളതിരിക്കെ, ഒരു കള്ളനാണെന്നു വന്നാൽ ഞാനദ്ദേഹത്തെ രക്ഷിക്കുമോ! ഒന്നുതന്നെ. അദ്ദേഹം ഒരു കൊലപാതകിയാണെങ്കിൽ ഞാനദ്ദേഹത്തെ രക്ഷിക്കുമോ? ഒന്നുതന്നെ. അദ്ദേഹം ഒരു ഋഷിയായിരിക്കെ ഞാനദ്ദേഹത്തെ രക്ഷിക്കുമോ? ഒന്നുതന്നെ.’
പക്ഷേ, അദ്ദേഹത്തെ കന്യകാമഠത്തിൽ താമസിപ്പിക്കാറാക്കുന്ന കാര്യം എന്തു ഞെരുക്കമുള്ളതാണു്? ഏതാണ്ടു് അസാധ്യമായ ഈ പ്രവൃത്തിയുടെ മുൻപിലും ഫൂഷൽവാങ്ങ് ചൂളുകയുണ്ടായില്ല. തന്റെ ആത്മപ്രശ്രയവും സത്സ്വഭാവവും, ആ പഴയ നാടൻസൂത്രവുമല്ലാതെ മറ്റു് ഏണിയൊന്നും കൈയിലില്ലാത്ത ഈ പിക്കാർദിയിലെ സാധുകൃഷിക്കാരൻ, ഒരു സമര്യാദമായ ഉദ്യമത്തിൽ താൻ ഭടനായിച്ചേർന്ന ഈ ഘട്ടത്തിൽ, സന്ന്യാസിമഠത്തിലെ ബുദ്ധിമുട്ടുകളെയും സാങ്ങ്—ബെന്വാവിന്റെ ആശ്രമനിയമങ്ങളായ കടുംതുക്കങ്ങളേയും കയറിക്കടക്കാൻ സന്നദ്ധനായി. ജീവിതകാലം മുഴുവനും ഒരു സ്വാർത്ഥിയായിരുന്ന ഒരു വയസ്സനാണു് ഫാദർ ഫൂഷൽവാങ്ങ്. വയസ്സായതോടുകൂടി ഉത്സാഹം നിന്നു, രോഗിയായി. ലോകത്തിൽ തനിയ്ക്കു രസമുള്ള യാതൊരു ഭാഗവും ബാക്കിയില്ലെന്നു വന്നപ്പോൾ കൃതജ്ഞനാകുന്നതു് സുഖപ്രദമായ ഒന്നാണെന്നു് അയാൾ കണ്ടു; അതിനാൽ ഒരു നല്ല കാര്യം പ്രവർത്തിക്കാനുണ്ടെന്നു കണ്ടപ്പോൾ, മരിക്കാനടുത്തിരിക്കെ, അതേവരെ സ്വാദറിഞ്ഞിട്ടിലാത്ത ഒരു ഗ്ലാസു് ഒന്നന്തരം വീഞ്ഞ് അടുക്കൽ കണ്ടാൽ അതു കടന്നു് ആർത്തിയോടുകൂടി ഇറക്കിക്കളയുന്ന ഒരുവനെപ്പോലെ, അയാൾ അതിന്മേൽ ചെന്നു പിരണ്ടുവീണു. ഈ കന്യകാമഠത്തിലുള്ള അനവധി കാലത്തെ താമസം അയാളിൽനിന്നു സ്വാർത്ഥത്തെ മുഴുവനും ഊറ്റിക്കളയുകയും എന്തെങ്കിലും ഒരു പുണ്യകർമം ചെയ്യുന്നതു് തനിക്ക് കൂടിയേ കഴിയൂ എന്നാക്കിത്തീർക്കുകയും ചെയ്തു.
അതിനാൽ അയാൾ ഉറച്ചു; മൊസ്സ്യു മദലിയനെ രക്ഷിക്കണം.
ഇപ്പോൾത്തന്നെ ഞങ്ങൾ അയാളെ പിക്കാർദിയിലെ ഒരു സധുകൃഷിക്കാരൻ എന്നു വിളിക്കുകയുണ്ടായി. ആ വിവരണം ശരിയാണു്. പക്ഷേ, അപൂർണം. ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന കഥാഭാഗത്തേക്കു, ഫൂഷൽവാങ്ങിന്റെ ജീവപ്രകൃതിജ്ഞാനം അല്പം ഉണ്ടായിരിക്കുന്നതു് ആവശ്യമാണു്. അയാൾ ഒരു കൃഷിക്കാരനാണു്; എങ്കിലും ആധാരങ്ങൾ സാക്ഷിപ്പെടുത്തുന്ന ഒരുദ്യോഗസ്ഥനായിരുന്നു പണ്ടു്. അതു് അയാലുടെ ബുദ്ധികൗശലത്തോടു വഞ്ചനാസാമർത്ഥ്യത്തേയും, നിഷ്കപടതയോടു വിവേകത്തേയും കൂട്ടിച്ചേർത്തു. പലേ കാരണങ്ങൾകൊണ്ടും തൊഴിൽ തോല്‍മ പറ്റിയതിനുശേഷം, അയാൾ വണ്ടിക്കാരനും കൂലിപ്പണിക്കാരനുമായി. എന്നാൽ കുതിരകൾക്കാവശ്യമാണെന്നു തോന്നുന്ന ആണയിടലുകളും ചമ്മട്ടിവീക്കുകളും ഇടയ്ക്കു കടന്നുകൂടിയെങ്കിലും പണ്ടത്തെ ഉദ്യോഗസ്ഥനില അയാളിൽ പിന്നേയും പറ്റിപ്പിടിച്ചു നിന്നു. അയാൾക്കു ചില പ്രകൃതിസിദ്ധമായ ഫലിതമുണ്ടു്; അയാൾ നല്ല വ്യാകരണപ്രകാരം സംസാരിക്കും; അയാൾ ആരെയും കാര്യം പറഞ്ഞു മനസ്സിലാക്കും—ഒരു ഗ്രാമത്തിൽ ഇതപൂർവമാണു്. മറ്റു കൃഷിക്കാർ അയാളെപ്പറ്റി പറഞ്ഞിരുന്നു: ‘അയാൾ ഏകദേശം ഒരു തൊപ്പിയോടുകൂടിയ മാന്യനെപ്പോലെ സംസാരിക്കുന്നു.’ അധികപ്രസംഗത്തോടും വായാടിത്തത്തോടുംകൂടിയ കഴിഞ്ഞ നൂറ്റാണ്ടത്തെ ശബ്ദകോശം ‘പകുതി പ്രമാണി,’ ‘പകുതിയിരപ്പാളി’ എന്നു് പേരിട്ടുവന്നതും, പ്രഭുമന്ദിരം വയ്ക്കോൽപ്പുരയുടെമേൽ വാരിച്ചൊരിയുന്ന അലങ്കാരപ്രയോഗങ്ങൾ ഇടത്തരക്കാരന്റെ അറയ്ക്കുമുൻപിൽ, ‘ഏതാണ്ടു് നാടൻ, ഏതാണ്ടു് പരിഷ്കാരി-മുളകും ഉപ്പും’ എന്നു് നറുക്കു കെട്ടുന്നതുമായ ആ ഒരു വർഗത്തിൽ, വാസ്തവമായി, ഫൂഷൽവാങ്ങും ഉൾപ്പെട്ടു. ഈശ്വരവിധിയാൽ നിർദ്ദയം പിടിച്ചു കുടയപ്പെട്ടു തളർന്നു് ഒരുതരം പിഞ്ഞിപ്പൊടിഞ്ഞ ആത്മാവായിത്തീർന്നിരുന്നുവെങ്കിലും, ഫൂഷൽവാങ്ങ് എന്തുതന്നെയായിട്ടും, ഒരുശിരുള്ളവനും പ്രവൃത്തികളിൽ തികച്ചും ചുറുചുറുക്കുകാരനുമായിരുന്നു—എന്നും ദുഷ്ടനായിപ്പോവാൻ സമ്മതിക്കാതെ നിർത്തുന്ന ഒരു വിലയുള്ള ഗുണം. അയാളുടെ കുറവുകളും ദുശ്ശീലങ്ങളും-അയാൾക്കു ചിലതുണ്ടായിരുന്നു—പുറംഭാഗത്തെ മാത്രം സംബന്ധിച്ചവയാണ്.ചുരുക്കിപ്പറഞ്ഞാല്‍,അയാളുടെ മുഖലക്ഷണം, സൂക്ഷിച്ചു നോക്കുന്നവരുടെ മനസ്സിനെ കൈവശപ്പെടുത്തുന്നഒന്നാണ്. അയാളുടെ പ്രായം ചെന്ന മുഖത്തു നെറ്റിക്കു മുകളിൽ ദ്രോഹബുദ്ധിയോ പൊട്ടത്തരമോ കാണിക്കുന്ന ആ അസുഖകരങ്ങളായ ചുളിവുകൾ ഒന്നുംതന്നെയില്ല.
രാവിലെ, ഒരു പരപ്പാലോചന കഴിഞ്ഞതിനുശേഷം, ഫൂഷൽവാങ്ങ് കണ്ണുമിഴിച്ചു. മൊസ്സ്യു മദലിയെൻ വയ്ക്കോൽക്കെട്ടിന്മേൽ എഴുന്നേറ്റിരുന്നു കൊസെത്തിന്റെ ഉറക്കം നോക്കിക്കാണുന്നതു കണ്ടു. ഫൂഷൽവാങ്ങും എണീറ്റിരുന്നു പറഞ്ഞു: ‘ഇപ്പോൾ നിങ്ങളിവിടെയായി. ഇനി അകത്തേക്കു കടക്കാനെന്താണു് വഴിയാലോചിച്ചിട്ടുള്ളത്?
ഈ വാക്ക് കാര്യം മുഴുവനും സംക്ഷിപ്തമായി കാണിച്ചു. ഴാങ്ങ് വാൽഴാങ്ങിനെ മനോരാജ്യത്തിൽനിന്നുണർത്തി.
രണ്ടുപേരുംകൂടി ആലോചിച്ചു.
‘ഒന്നാമതു്, ഫൂഷൽവാങ്ങ് പറഞ്ഞു; ‘നിങ്ങളോ നിങ്ങളുടെ കുട്ടിയോ ഈ അകത്തുനിന്നു പുറത്തേക്കു കാലെടുത്തു കുത്താതിരിക്കണം, ആദ്യംതന്നെ. തോട്ടത്തിലേക്കു ഒരു കാൽവെച്ചാൽ മതി, നമ്മുടെ കഥ തീർന്നു.’
‘വാസ്തവം.’
‘മൊസ്സ്യു മദലിയെൻ,’ ഫൂഷൽവാങ്ങ് വീണ്ടും തുടങ്ങി, ‘നിങ്ങൾ വന്നതു വളരെ നല്ല മുഹൂർത്തത്തിലാണ്— വളരെ ചീത്ത മുഹൂർത്തത്തിലെന്നാണു് പറയേണ്ടതു്. ഇവിടെയുള്ള മാന്യസ്ത്രീകളിൽ ഒരുവൾ അത്യാസന്നദീനത്തിൽ കിടക്കുന്നു ഇതുകാരണം അവർ ഈ ഭാഗത്തേക്ക് അധികമൊന്നും നോക്കുകയില്ല. ആ സ്ത്രീ മരിക്കാറായിയെന്നു തോന്നുന്നു. നാല്പതു മണിക്കൂർ നേരത്തെ ഈശ്വര പ്രാർത്ഥന നടക്കുന്നുണ്ടു്. എല്ലാവരും പരിഭ്രമത്തിലായിരിക്കുന്നു. അവർക്ക് ആ പണിയാണു്. യാത്ര പറയാൻ തുടങ്ങുന്ന സ്ത്രീ ഒരു സന്ന്യാസിനിയാണു്. വാസ്തവത്തിൽ, ഇവിടെയുള്ള ഞങ്ങളെല്ലാം സന്ന്യാസമെടുത്തവരാണു്. അവരും ഞാനുമായി ഒന്നേ വ്യത്യാസമുള്ളൂ. അവർ ‘ഞങ്ങളുടെ ചെറുമുറി’ എന്നും, ഞാൻ ‘എന്റെ ചെറുവീടു്’ എന്നും പറയും, നമുക്ക് ഇന്നു സമാധാനത്തോടു കൂടിയിരിക്കാം നാളത്തെ കാര്യം ഞാനേല്‍ക്കില്ല.’
എങ്കിലും ഴാങ്ങ് വാൽഴാങ്ങ് അഭിപ്രായപ്പെട്ടു: ‘ഈ കുടിൽ മതിലിന്റെ ഭിത്തിമാടത്തിലാണു്. ഒരുതരം ഇടിഞ്ഞുപൊളിയൽകൊണ്ടു് ഇതൊളിഞ്ഞുനില്‍ക്കുന്നു. പിന്നെ മരങ്ങളുണ്ടു്. കന്യകാമഠത്തിൽനിന്നു നോക്കിയാൽ ഇങ്ങോട്ടു കാണില്ല.’
‘എന്നല്ല, കന്യകാമഠസ്ത്രീകൾ ഇതിന്റെ അടുക്കലേക്കു വരികയുമില്ല’ ‘ആ?’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു.
ഈ ‘ആ’ എന്നതിലെ ഉറപ്പിച്ച ചോദ്യചിഹ്നത്തിന്റെ സാരം ഇതാണെന്നു തോന്നി: ‘ഇവിടെ ഒളിച്ചുപാർക്കാമെന്നനിക്കു തോന്നുന്നു?’
ഈ ചോദ്യചിഹ്നത്തിനാണു് ഫൂഷൽവാങ്ങ് മറുപടി പറഞ്ഞതു്: ‘പെൺകുട്ടികളുണ്ടു്.’
‘എന്തു പെൺകുട്ടികൾ?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു.
താൻ പറഞ്ഞ വാക്കുകളുടെ അർത്ഥം വിവരിക്കുവാൻവേണ്ടി ഫൂഷൽവാങ്ങ് വായ തുറന്നതോടുകൂടി, ഒരു മണിയടി കേട്ടു.
‘ആ സന്ന്യാസിനി മരിച്ചു.’ അയാൾ പറഞ്ഞു. ‘അതു് ആ മണിമുട്ടലാണു്.’
ഴാങ്ങ് വാൽഴാങ്ങോടു ചെവിയോർത്തിരിക്കുവാൻ അയാൾ ആംഗ്യം കാണിച്ചു.
ഒരിക്കൽക്കൂടി മണിയടിച്ചു.
‘അതു മരിച്ചാലത്തെ മണിമുട്ടലാണു്. ശവം പള്ളിയിൽനിന്നു കൊണ്ടുപോകുന്നതുവരെയ്ക്ക്, ഇരുപത്തിനാലു മണിക്കൂർ നേരം, ഓരോ നിമിഷംതോറും ഓരോ മണിയടി കേൾക്കാം!—നോക്കൂ, അവർ കളിക്കുകയാണു്. കളിസ്സമയത്തു് ഒരു പന്തു് ഉരുണ്ടുവന്നാൽ മതി, പാടില്ലെന്നു നിയമമുണ്ടെങ്കിലും, ഇവിടെയെല്ലാം ഓടി നടന്നു തിരഞ്ഞുനോക്കുവാൻവേണ്ടി അവർ മുഴുവനുമെത്തും. ആ ചന്തമുള്ള കുട്ടികൾ ശുദ്ധപിശാചുക്കളാണു്.’
‘ആരു്?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു.
‘ചെറിയ പെൺകിടാങ്ങൾ. നിങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കപ്പെട്ടുപോവും. അവർ ഉറക്കെ നിലവിളിക്കും: ‘ഹാ! ഒരു പുരുഷൻ!’ ഇന്നു പേടിക്കാനില്ല. ഇന്നു് കളിസ്സമയമുണ്ടാവില്ല. ഇന്നു് മുഴുവനും ഈശ്വരപ്രാർത്ഥനയായിരിക്കും. മണിയടി കേട്ടില്ലേ? ഞാൻ പറഞ്ഞതുപോലെ ഇങ്ങനെ ഓരോ നിമിഷവും ഓരോ മണിയടി കേൾക്കും. മരിച്ചാലത്തെ മണിയടിയാണു്.
‘എനിക്കു മനസ്സിലായി. വിദ്യാർത്ഥിനികളുണ്ടു്.’
ഴാങ്ങ് വാൽഴാങ്ങ് സ്വയം വിചാരിച്ചു: ‘കൊസെത്തിന്റെ പഠിപ്പിനുള്ള വഴി ഇവിടെ തയ്യാറുണ്ടു്.’
ഫൂഷൽവാങ്ങ് ഉച്ചത്തിൽ പറഞ്ഞു: ‘അതല്ലല്ലോ! ചെറുകിടാങ്ങളുണ്ടു്. അവർ നിങ്ങളുടെ ചുറ്റും നിന്നു നിലവിളിക്കും, അവർ പാഞ്ഞുകളയും! ഒരു പുരുഷൻ ഉണ്ടാവുക എന്നുവെച്ചാൽ അതിവിടെ ‘പ്ലേഗാ’ണു്. ഞാൻ ഒരു കാട്ടുമൃഗമാണെന്നവിധം അവർ എന്റെ കാൽമുട്ടിന്മേൽ ഒരു മണി കെട്ടിയിരിക്കുന്നതു കണ്ടില്ലേ?’
ഴാങ്ങ് വാൽഴാങ്ങ് അധികമധികം അഗാധമായ മനോരാജ്യത്തിൽ മുങ്ങി. ‘ഈ കന്യകാമഠം ഞങ്ങളുടെ രക്ഷാസ്ഥാനമായിരിക്കും.’ അയാൾ മന്ത്രിച്ചു.
പിന്നീടു് അയാൾ ഒച്ച പൊന്തിച്ചു: ‘അതേ, ഇവിടെ താമസിച്ചുകൊള്ളാനാണു് പണി.’
‘അല്ല.’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘പുറത്തേക്കു കടക്കാനാണു്.’
തന്റെ രക്തം ഹൃദയത്തിലേക്കുതന്നെ തിരിച്ചുചെല്ലുന്നുണ്ടെന്നു് ഴാങ്ങ് വാൽഴാങ്ങിനു തോന്നി.
‘പുറത്തേക്കു കടക്കാൻ!’
‘അതേ, മൊസ്സ്യു മദലിയെൻ, ഇങ്ങോട്ടു മടങ്ങിവരാൻ ഒരിക്കൽ പുറത്തേക്കു കടക്കണമല്ലോ.’
മണിയടി ഒന്നുകൂടി കഴിയുന്നതുവരെ കാത്തതിനുശേഷം, ഫൂഷൽവാങ്ങ് പറയാൻ തുടങ്ങി: ‘നിങ്ങളെ ഈ നിലയിൽ ഏതായാലും ഇവിടെ കാണാൻ പാടില്ല. നിങ്ങൾ എവിടെനിന്നു വന്നു? എന്നെസ്സംബന്ധിച്ചേടത്തോളം, നിങ്ങൾ സ്വർഗത്തിൽനിന്നു് വീണതാണു്; എന്തുകൊണ്ടു്? ഞാൻ നിങ്ങളെ അറിയും; പക്ഷേ, കന്യകാമഠസ്ത്രീകൾക്കു ആരും പടികടന്നുതന്നെ വരണം.’
പെട്ടന്നു മറ്റൊരു മണിയിൽനിന്നു് ലഹളപിടിച്ച ഒരൊച്ച കേട്ടു.
‘ഓ!’ ഫൂഷൽവാങ്ങ് പറഞ്ഞു: ‘അവർ മഠനായികമാരെ വിളിച്ചുകൂട്ടുകയാണു് അവർ യോഗം കൂടുന്നു. ആരെങ്കിലും മരിച്ചാൽ അവർ യോഗം കൂടും. ആ സ്ത്രീ രാവിലെ മരിച്ചു. പുലർച്ചയ്ക്കാണു് ആളുകൾ മരിക്കാറു്. അല്ലാ, നിങ്ങൾക്കു കടന്നു വന്ന വഴിയിലൂടെ പുറത്തേക്കും പോയ്ക്കൂടേ? ആട്ടെ, ഞാൻ നിങ്ങളെ വിചാരണ ചെയ്യാനല്ല, അപ്പോൾ നിങ്ങൾ എങ്ങനെ അകത്തു കടന്നു?
ഴാങ്ങ് വാൽഴാങ്ങ് വിളർത്തു; ആ ഭയങ്കരത്തെരുവിലേക്ക് ഒരിക്കൽകൂടി ഇറങ്ങുക എന്നു വിചാരിച്ചപ്പോൾത്തന്നെ അയാൾ ആകെ വിറച്ചു. നരികൾ നിറഞ്ഞ ഒരു കാട്ടിൽനിന്നു നിങ്ങൾ പുറത്തു കടന്നു; പുറത്തെത്തിയതിനുശേഷം, അങ്ങോട്ടുതന്നെ മടങ്ങിച്ചെല്ലാന്‍ ഒരു സ്നേഹിതൻ ഉപദേശിക്കുന്നതായാലോ! ആ പ്രദേശത്തു മുഴുവനും പൊല്ലീസ്സാളുകൾ കൂട്ടംകൂടിയിരിക്കുന്നതായും അവരുടെ ആൾക്കാർ കാത്തുനില്‍ക്കുന്നതായും, എല്ലായിടത്തും ഭടന്മാർ പാറാവുള്ളതായും, ഭയങ്കരങ്കളായ മുഷ്ടികൾ തന്റെ കഴുത്തുപട്ടയിലേക്കെത്തുന്നതായും, ഒരുസമയം ഴാവേർ തന്നെ തെരുവുകളുടെ കൂടിച്ചേരലിൽ, മൂലയ്ക്കു നില്‍ക്കുന്നതായും ഴാങ്ങ് വാൽഴാങ്ങ് ഉള്ളുകൊണ്ടു കണ്ടു.
‘അസാധ്യം!’ അയാൾ പറഞ്ഞു: ‘ഫാദർ ഫൂഷൽവാങ്ങ്, ഞാൻ ആകാശത്തു നിന്നു വീണതാണെന്നു പറഞ്ഞേക്കൂ.’
‘പക്ഷേ, ഞാനതു വിശ്വസിക്കുന്നു. ഞാനതു വിശ്വസിക്കുന്നു.’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അതെന്നോടു നിങ്ങൾ പറയേണ്ടതില്ല. നിങ്ങളെ ഒന്നു നല്ലവണ്ണം അടുത്തു നോക്കിക്കാണാൻവേണ്ടി ഈശ്വരൻ നിങ്ങളെ കൈയിലെടുത്തു, പിന്നീടു് താഴത്തേക്കിട്ടിരിക്കണം. ഒന്നുമാത്രം; അവിടുന്നു നിങ്ങളെ ഒരു പുരുഷന്മാരുടെ സന്ന്യാസിമഠത്തിലാക്കാനാണു് ഉദ്ദേശിച്ചിരിക്കുക; പക്ഷേ, തെറ്റിപ്പോയി. ആട്ടെ, അതാ മറ്റൊരു മണിയടി, വാതില്‍ക്കാവല്‍ക്കാരൻ പോയി ശവചികിത്സക്കാരൻ വൈദ്യനെ ശവം നോക്കിപ്പരിശോധിക്കുവാൻ കൂട്ടിക്കൊണ്ടുവരണമെന്നാണു് അതിന്റെ സാരം. മരിക്കുന്നവർക്കുവേണ്ടി ചെയ്യാനുള്ള കർമങ്ങളാണിതൊക്കെ. ഈ നല്ലവരായ മാന്യസ്ത്രീകൾക്ക് അയാളുടെ വരവു് അത്ര ഇഷ്ടമല്ല യാതൊന്നിലും വിശ്വാസമില്ലാത്ത ഒരാളാണു് വൈദ്യൻ. അയാൾ മൂടുപടം നീക്കുന്നു. ചിലപ്പോൾ അയാൾ മറ്റൊന്നും നീക്കിക്കളയും. ഇത്തവണ എത്രവേഗത്തിൽ അവർ വൈദ്യനെ വരുത്തി? എന്തേ പറഞ്ഞതു? നിങ്ങളുടെ കുട്ടി ഇനിയും ഉണർന്നിട്ടില്ല;എന്താണവളുടെ പേർ?’
‘കൊസെത്തു്’
‘നിങ്ങളുടെ മകളാണോ? നിങ്ങൾ അവളുടെ മുത്തച്ഛനായിരിക്കണം, അങ്ങനെയാണു്?’ ‘അതേ.’
അവൾക്ക് ഇവിടെനിന്നു പോവാൻ പ്രയാസമില്ല. മുറ്റത്തേക്കുള്ള വാതിൽ ഞാൻ ഉപയോഗിക്കുന്നതാണു്. ഞാൻ ചെന്നു മുട്ടും. കാവല്‍ക്കാരൻ വാതിൽ തുറക്കും; മുന്തിരിങ്ങക്കൊട്ട എന്റെ മുതുകത്തുണ്ടു്; അവൾ അതിന്നകത്തും; ഞാൻ പുറത്തേക്കു പോവും. ഫാദർ ഫൂഷൽവാങ്ങ് കൊട്ടയുംകൊണ്ടു പുറത്തേക്കു പോവുന്നു. അതു വെറും സാധാരണമാണു്. അനങ്ങാതെ കിടക്കാൻ നിങ്ങൾ അവളെ പറഞ്ഞേല്പിക്കണം. അവൾ മറശ്ശീലയ്ക്കുള്ളിലായിരിക്കും ആവശ്യമുള്ളേടത്തോളം കാലം ഞാനവളെ എന്റെ ഒരു കൊള്ളാവുന്ന സ്നേഹിതൻവശമേല്പിക്കും; അയാൾ റ്യു ഷെമെങ്ങ് വെറിൽ ഞാനറിയുന്ന ഒരു പഴക്കച്ചവടക്കാരനാണു്. അയാൾക്കു ചെവി കേൾക്കില്ല; അയാൾക്ക് ഒരു ചെറിയ കിടക്കയുണ്ടു്. അവൾ എന്റെ ഒരു മരുമകളാണെന്നു ഞാൻ ആ പഴക്കച്ചവടക്കാരന്റെ ചെകിട്ടിൽ കൂക്കും; എനിക്കുവേണ്ടി അവളെ നാളെവരെ അവിടെ സൂക്ഷിക്കണമെന്നും ഞാനേല്പിക്കും. പിന്നെ അവൾക്കു നിങ്ങളുടെ കൂടെ അകത്തേക്കു വരാം; നിങ്ങൾക്കു വരാനുള്ള സൂത്രം ഞാനുണ്ടാക്കിക്കൊള്ളാം? അതു വേണം. പക്ഷേ, നിങ്ങളെങ്ങനെ പുറത്തേക്കു കടക്കുന്നു?’
ഴാങ്ങ് വാൽഴാങ്ങ് തല കുലുക്കി. ‘ഒരാളും എന്നെ കാണരുതു്; കാര്യം കിടക്കുന്നതു മുഴുവനും അതിലാണു്. കൊസെത്തിനെപ്പോലെ എന്നെയും ഒരു ചാക്കിട്ടു മൂടി വല്ലവിധത്തിലും ഒരു കൊട്ടയിലിട്ടു പുറത്താക്കിത്തരൂ.’
ഇടത്തേ കൈയിന്റെ നടുവിരൽകൊണ്ടു ഫൂഷൽവാങ്ങ് കാതിൻതട്ടയൊന്നു ചൊറിഞ്ഞു—കലശലായ പരിഭ്രമത്തിന്റെ ഒരു ചിഹ്നം.
മൂന്നാമത്തെ ഒരു മണിയടി സംഭാഷണവിഷയത്തെ ഒരിക്കൽക്കൂടി മാറ്റി.
‘വൈദ്യൻ മടങ്ങിപ്പോകുന്നതാണു് ആ കേട്ടതു്.’ ഫൂഷൽവാങ്ങ് പറഞ്ഞു: ‘അയാൾ ഒന്നു നോക്കിപ്പറഞ്ഞിരിക്കും: ‘അവൾ മരിച്ചുകഴിഞ്ഞു.’ നന്നായി, സ്വർഗത്തിലേക്കുള്ള യാത്രാനുവാദപത്രം വൈദ്യൻ ഒപ്പിട്ടു കഴിഞ്ഞാൽ, ശവംമറവുകാരുടെ ആൾ ശവമഞ്ചം കൊടുത്തയ്ക്കുകയായി. മഠനായികയാണെങ്കിൽ, മറ്റു മറനായികമാർ അവളെ അതിലാക്കും; കന്യകയാണെങ്കിൽ കന്യകമാർ അവളെ അതിലാക്കും. അതു കഴിഞ്ഞാൽ ഞാൻ ആണിയുറപ്പിക്കും. എന്റെ തോട്ടപ്രവൃത്തിയിൽ അതൊരു ഭാഗമാണു്. ഒരു തോട്ടക്കാരൻ ഏതാണ്ടു് ഒരു ശവം മറവുകരാനുമാണു്. തെരുവോടുകൂടിച്ചേർന്ന ശാലയിൽ അവളെ കിടത്തിയിരിക്കും; വൈദ്യനല്ലാതെ മറ്റാർക്കും അങ്ങോട്ടു കടപ്പാൻ പാടില്ല. ശവം മറവുകാരുടെ ആൾക്കാർ വന്നു് അതെടുത്തു വണ്ടിയിൽ വെക്കും; ഹേ, വണ്ടിക്കാരൻ! ചാട്ടവാർ ഒന്നു വീശൂ; ഇങ്ങനെയാണു് ആളുകളുടെ സ്വർഗത്തിലേക്കുള്ള യാത്ര, യാതൊന്നും ഉള്ളിലില്ലാത്ത ഒരു പെട്ടി അകത്തേക്കു കൊണ്ടുവരുന്നു; അതിൽ ഒരു സാധനം വെച്ചു വീണ്ടും പുറത്തേക്കു കൊണ്ടുപോകുന്നു; ഇതാണു് ശവസംസ്കാരം എന്നുവെച്ചാൽ അഹോ, അഗാധം!’
ഉറങ്ങുന്ന കൊസെത്തിന്റെ മൂഖത്തു് ഒരു വെയിൽനാളം പതുക്കെ തൊട്ടു; അവൾ വായ അല്പമൊന്നു തുറന്നാണു് കിടന്നിരുന്നതു്; അതു കണ്ടാൽ വെളിച്ചത്തെ നുകരുന്ന ഒരു ദേവസ്ത്രീയുടെ ഛായ തോന്നും. ഴാങ്ങ് വാൽഴാങ്ങ് അവളെ ഇരുന്നു നോക്കിക്കണ്ടു. അയാൾ ഫൂഷൽവാങ്ങിന്റെ പ്രസംഗം കേൾക്കാതായി. ആരും കേൾക്കുന്നില്ലെന്നുള്ളതു മിണ്ടാതിരിക്കാൻ കാരണമല്ല. ആ കൊള്ളാവുന്ന കിഴവൻ തോട്ടക്കാരൻ തന്റെ വായാടിത്തത്തെ സാവധാനമായി പിന്നേയും വെളിപ്പെടുത്തി; ‘വോഗിരാർ ശ്മശാനത്തിലാണു് ശവക്കുഴി കുത്തുക. ആ വോഗിരാർ ശ്മശാനം അടയ്ക്കാൻ ഭാവമുണ്ടെന്നു കേൾക്കുന്നു. അതു പണ്ടത്തെ ഒരു ശ്മശാനമാണു്; അതു നിയമാതിർത്തികളിൽനിന്നു പുറത്താണു്, അതിനു് ഉദ്യോഗസംബന്ധിയായ ഉടുപ്പില്ല; അതു പണിയിൽനിന്നു പിരിയാൻ പോകുന്നു. അതു നാണക്കേടുതന്നെ; എന്തുകൊണ്ടെന്നാൽ, അതു സൗകര്യമുള്ളതാണു്. എനിക്കവിടെ ഒരു സ്നേഹിതനുണ്ട്—ഫാദർ മെസ്തിന്നു്, ശവക്കുഴിക്കുത്തുകാരൻ. ഇവിടെയുള്ള കന്യകാമഠസ്ത്രീകൾക്ക് അവിടെ ഒരവകാശമുണ്ടു്; രാത്രിയായാൽ അവരുടെ ശവമഞ്ചം അങ്ങോട്ടു കൊണ്ടുപോവാം. അവരുടെ കാര്യത്തിൽ പൊല്ലീസ്സധികാരത്തിൽനിന്നു് ഒരു സവിശേഷസമ്മതം കൊടുത്തിരിക്കയാണു്. അപ്പോൾ ഇന്നെലെക്കു ശേഷം എന്തെല്ലാം സംഭവങ്ങളുണ്ടായി. ഫാദർ ക്രൂസിഫിക്ഷ്യൻ മരിച്ചു; ഫാദർ മദലിയെൻ-’
‘സംസ്കരിക്കപ്പെട്ടു.’വ്യസനപൂർവമായ പുഞ്ചിരിയോടുകൂടി ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു.
ഫൂഷൽവാങ്ങ് ആ വാക്കു മനസ്സിലാക്കി.
‘ഈശ്വര! നിങ്ങൾ ഇവിടെ വന്നതു ഭാഗ്യത്തിനാണെങ്കിൽ, അതൊരു യത്ഥാർത്ഥ ശവസംസ്കാരമാവും.’
നാലാമത്തെ ഒരു മണിയടി കേട്ടു. ഫൂഷൽവാങ്ങ് ക്ഷണത്തിൽ ആണിയിൽനിന്നു തന്റെ കാൽമുട്ടുമണിയെടുത്തു കാലിന്മേൽ കൊളുത്തി. ഇപ്പോഴത്തെ വിളി എനിക്കൂള്ളതാണു്. മഠാധ്യക്ഷയ്ക്ക് എന്നെ കാണേണ്ട ആവശ്യമുണ്ടു്. ശരി, ഇനി എന്റെ പട്ടപ്പൂട്ടിന്റെ നാക്കുകൊണ്ടു ഞാൻ എന്നെത്തെന്നെ ഓടിക്കുകയായി. മൊസ്സ്യു മദലിയെൻ, നിങ്ങൾ ഇവിടെനിന്നിളകരുതു്; ഞാൻ തിരിച്ചുവരുന്നതു കാത്തിരിക്കണം. എന്തോ പുതുതായിട്ടൊന്നുണ്ടായിരിക്കുന്നു. വിശക്കുന്നുണ്ടെങ്കിൽ, അതാ അവിടെ വീഞ്ഞുണ്ടു്, അപ്പമുണ്ടു്, പാല്‍ക്കട്ടിയുണ്ടു്.’
അയാൾ ആ കുടിലിൽനിന്നു് ഇങ്ങനെ പറഞ്ഞുകൊണ്ടു് പാഞ്ഞു: ‘വരുന്നു! വരുന്നു!’
പോകുംവഴിക്കു മത്തക്കണ്ടത്തെ ഉപായത്തിൽ ഒന്നു നോക്കി, തന്റെ മുടന്തിയ കാൽ അനുവദിക്കുന്ന വേഗത്തിൽ, അയാൾ തോട്ടത്തിൽ പായുന്നതു ഴാങ്ങ് വാൽഴാങ്ങ് നോക്കികണ്ടു.
പത്തു നിമിഷത്തിനുള്ളിൽ, തന്റെ മണിയൊച്ചകൊണ്ടു വഴിക്കുള്ള കന്യകാമഠസ്ത്രീകളെയെല്ലാം പറപറപ്പിച്ചു ഫൂഷൽവാങ്ങ് ഒരു വാതിലിന്നടുത്തു ചെന്നു പതുക്കെ മുട്ടി; ഒരു സൗമ്യശബ്ദം മറുപടി പറഞ്ഞു: ‘എന്നെന്നേക്കും! എന്നെന്നേക്കും!’ എന്നുവെച്ചാൽ, ‘അകത്തേക്കു വരൂ.’
കാര്യവശാൽ തോട്ടക്കാരനെ വരുത്തിക്കാണുവാൻ ഒഴിച്ചിട്ടുള്ള ഇരിപ്പു മുറിയിലേക്കു കടക്കുന്ന വാതിലാണു്. ഈ മുറി പ്രാർത്ഥനാമുറിയോടു തൊട്ടതായിരുന്നു. ആ അകത്തു് ആകെയുള്ള ഒരു കസാലയിൽ മഠാധ്യക്ഷ ഫൂഷൽവാങ്ങിന്റെ വരവു കാത്തിരിക്കുന്നു.