അസാധാരണസന്ദർഭങ്ങളിൽ സഗൗരവവും സംഭ്രമയുക്തവുമായ ഒരു ഭാവം അവലംബിക്കുന്നതു ചില ആളുകൾക്കും ചില ഉദ്യോഗങ്ങൾക്കും, വിശേഷിച്ചു മതാചാര്യന്മാർക്കും കന്യകാമഠസ്ത്രീകൾക്കുമുള്ള ഒരു വിശേഷതയാണു് ഫൂഷൽവാങ്ങ് ചെന്ന സമയത്തു മഠാധ്യക്ഷയുടെ മുഖത്തു് എതിരഭിപ്രായത്തോടുള്ള മുൻകരുതലിന്റെ ഈ രണ്ടു രൂപവും പതിഞ്ഞിരുന്നു; ആസ്ത്രീ അറിവുള്ളവളും സൗഭാഗ്യവതിയുമായ മദാംവ്വസേല്ലു് ദു് ബ്ലെമെയാണ്-അതായതു് മദർ ഇൻനൊസെന്തു്; സാധാരണസമയങ്ങളിൽ അവൾ ആഹ്ലാദശീലയാണു്.
തോട്ടക്കാരൻ പേടിച്ചുകൊണ്ടു വന്ദിച്ചു: ആ ചെറുമുറിയുടെ വാതില്‍ക്കൽത്തന്നെ നിന്നു മാലയെടുത്തു ജപിച്ചുകൊണ്ടിരുന്ന മഠാധ്യക്ഷ തിരിഞ്ഞുനോക്കി പറഞ്ഞു: ‘ഹോ! നിങ്ങളാണു്, ഫാദർ ഫൂവാങ്ങ്?’
ഈ ചുരുക്കപ്പേരാണു് കന്യകാമഠത്തിൽ ഉപയോഗിക്കാറു് ഫൂഷൽവാങ്ങ് ഒരിക്കൽക്കൂടി വന്ദിച്ചു.
‘ഫാദർ ഫൂവാങ്ങ്, ഞാൻ നിങ്ങളെ വിളിപ്പിച്ചു.’
‘ഇതാ ഞാൻ.’
‘എനിക്കു നിങ്ങളോടു് ഒരു കാര്യം പറയാനുണ്ടു്.’
‘എനിക്കുമുണ്ടു്,’ ഒരു ധൈര്യത്തോടുകൂടി—അതു് അയാളെ ഉള്ളുകൊണ്ടു നടുങ്ങിച്ചു—ഫൂഷൽവാങ്ങ് പറഞ്ഞു, ‘എനിക്ക് ഇവിടുത്തോടും ഒരു കാര്യം പറയാനുണ്ടു്.’
മഠാധ്യക്ഷ അയാളുടെ നേരെ തുറിച്ചുനോക്കി.
‘ഹാ! നിങ്ങൾക്കെന്നോടൊരു കാര്യം പറയാനുണ്ടു്?’
‘ഒരപേക്ഷ.’
‘ആവട്ടെ, പറയൂ.’ നല്ലവനായ ഫൂഷൽവാങ്ങ്, മുമ്പുദ്യോഗസ്ത്ഥനായിരുന്നാൾ, പ്രമാണിത്തമുള്ള കൃഷീവലന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഒരുതരം സമർത്ഥനായ അജ്ഞത ഒരുശക്തിയാണു്; അതിനെ നിങ്ങൾ അവിശ്വസിക്കുകയില്ല; നിങ്ങൾ അതിൽ കുടുങ്ങിപ്പോകുന്നു. അയാൾ കന്യകാമഠത്തിൽ എത്തിയിട്ടു് ഇപ്പോൾ രണ്ടുകൊല്ലത്തിലധികമായല്ലോ. ആ കാലംകൊണ്ടു ഫൂഷൽവാങ്ങ് ഒരു നല്ല പേരെടുത്തിരുന്നു. സദാ തനിച്ചും തന്റെ തോട്ടംപണിയിലേർപ്പെട്ടുമിരുന്ന അയാൾക്കു ജിജ്ഞാസതീർക്കലല്ലാതെ പണിയില്ല. അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്ന മൂടുപടക്കാരികളിൽനിന്നെല്ലാം താൻ ദൂരത്തായതുകൊണ്ടു്, ഒരുകൂട്ടം നിഴലുകളുടെ പരക്കം പാച്ചിൽ മാത്രമേ അയാൾ കണ്ടിരുന്നുള്ളൂ. ശ്രദ്ധകൊണ്ടും നോട്ടത്തിനുള്ള കൂർമകൊണ്ടും ആ പ്രേതങ്ങൾക്കൊക്കെ ദേഹം വെപ്പിക്കാൻ അയാളെക്കൊണ്ടു കഴിഞ്ഞു; ആ ശവങ്ങളെല്ലാം അയാൾക്കു ജീവനുള്ളവയായി. നോട്ടത്തിനുകൂർമകൂടി വരുന്ന ഒരു ചെവിപൊട്ടന്റേയും, ശ്രവണശക്തിക്കു കൂർമ കൂടിവരുന്ന ഒരു കണ്ണുപൊട്ടന്റേയും മാതിരിയിലായിരുന്നു അയാൾ. പലതരമുള്ള മണിമുട്ടലുകളുടെ അർത്ഥം വെവ്വേറെ തിരിച്ചറിയുന്നതിനു് അയാൾ ശ്രമിച്ചു; സാധിക്കുകയും ചെയ്തു; അങ്ങനെ ഈ നിശ്ശബ്ദവും ദുർഗ്രഹവുമായ സന്ന്യാസിമഠത്തിൽ തന്നെസ്സംബന്ധിച്ചേടത്തോളം യാതൊരു ഗൂഢസംഗതിയുമില്ലെന്നായി; എല്ലാ ഗൂഢകാര്യങ്ങളും അയാളുടെ ചെകിട്ടിൽ മന്ത്രിക്കപ്പെട്ടു. ഫൂഷൽവാങ്ങ് എല്ലാമറിഞ്ഞു; എല്ലാം മറച്ചുവെച്ചു; അയാളുടെ സാമർത്ഥ്യം അതാണു്. കന്യകാമഠത്തിന്റെ മുഴുവനും ധാരണ അയാൾ ഒരു വങ്കനാണെന്നാണു്. മതത്തിന്റെ ദൃഷ്ടിയിൽ ഒരു വലിയ ഗുണം. മഠനായികമാർ ഫൂഷൽവാങ്ങിനെക്കൊണ്ടു പലതും നടത്തി. അയാൾ ഒരപൂർവമട്ടിലുള്ള ഊമയാണു്. അയാൾ വിശ്വാസം ജനിപ്പിച്ചു. അത്രമാത്രമല്ല, അയാൾ കണിശക്കാരനാണു്; തോട്ടത്തെസ്സംബന്ധിച്ച് എന്തെങ്കിലും സർവസമ്മതങ്ങളായ ആവശ്യങ്ങൾക്കല്ലാതെ അയാൾ ഒരിക്കലും പുറത്തേക്കു പോവുകയില്ല. ഈ വിവേകപൂർവമായ പ്രകൃതി അയാൾക്കു ഗുണം കിട്ടി.എന്നല്ല, അയാൾ രണ്ടുപേരെക്കൊണ്ടു് ഓരോന്നൊക്കെ സംസാരിപ്പിച്ചു. കന്യകാമഠത്തിലെ പടിക്കാവല്ക്കാരൻ, ഒന്ന്—ആ മനുഷ്യന്നു് അവിടത്തെ സൽക്കാരമുറിയിൽ കഴിയുന്ന സവിശേഷ വിവരങ്ങളൊക്കെയറിയാം; ശ്മശാനസ്ഥലത്തുള്ള ശവം മറവുകാരൻ, രണ്ട്-ആ മനുഷ്യന്നു മറവുസ്ഥലത്തു കഴിയുന്ന സവിശേഷ വിവരങ്ങളൊക്കെയറിയാം; ഇങ്ങനെ ആ കന്യകാമഠസ്ത്രീകളുടെ കാര്യത്തിൽ അയാൾ രണ്ടു വിളക്കു കൊളുത്തി. ഒന്നു് അവരുടെ ജീവിതസ്സംബധിച്ചതും, മറ്റേതു് അവരുടെ മരണത്തെസ്സംബന്ധിച്ചതും. പക്ഷേ, അയാൾ ആ അറിവൊന്നും ദുരുപയോഗപ്പെടുത്തിയില്ല. കന്യകാമഠക്കാർക്ക് അയാളെപ്പറ്റി വളരെ നല്ല അഭിപ്രായമാണു്. വയസ്സൻ, മുടന്തൻ, യാതൊന്നും കാണാത്തവൻ, പോരാത്തതിനു കുറച്ചു ചെകിടുപൊട്ടനും—എന്തു ഗുണങ്ങൾ! അയാൾ പോയാൽ അങ്ങനെയൊരാളെ കിട്ടാൻ ഞെരുങ്ങും.
തന്നെപ്പറ്റി നല്ല അഭിപ്രായമാണുള്ളതെന്നു ബോധപ്പെട്ട ഒരുവന്റെ ധൈര്യത്തോടുകൂടി ആ കൊള്ളാവുന്ന ആൾ വന്ദ്യമായ മഠാധ്യക്ഷയോടു് വലുതും ആഴമേറിയതുമായ ഒരു നാടൻപ്രസംഗം തുടങ്ങി. തന്റെ പ്രായം, ശക്തിക്കുറവു്, മേലാൽ ഒരു കൊല്ലംകൊണ്ടുണ്ടാകാവുന്ന രണ്ടു കൊല്ലത്തിന്റെ ക്ഷീണം, കൂടിക്കൂടിവരുന്ന പണിത്തിരക്ക്, തോട്ടത്തിന്റെ വലുപ്പം, കഴിച്ചുകൂട്ടേണ്ടിവരുന്ന നിലാവു കാരണം മത്തങ്ങകൾക്കു വൈക്കോൽവിരി ഇട്ടുകൊടുക്കേണ്ടിവരുന്ന തലേദിവസത്തെപ്പോലുള്ള രാത്രിസമയം എന്നിവയെപ്പറ്റി വളരെ നേരം സംസാരിച്ചതിനുശേഷം, അയാൾ ഇങ്ങനെ അവസാനിപ്പിച്ചു. ‘തനിക്കൊരു സഹോദരനുണ്ടു്’— (മഠാധ്യക്ഷ ഒന്നനങ്ങി)—‘ഒട്ടും ചെറുപ്പക്കാരനല്ലാത്ത ഒരു സഹോദരൻ’—(മഠാധ്യക്ഷ ഒന്നുകൂടിയനങ്ങി, പക്ഷേ, അതു ധൈര്യപ്പെടുത്തുന്ന ഒന്നായിരുന്നു)-‘അയാളെക്കൂടി കൂട്ടാൻ സമ്മതിക്കുന്നപക്ഷം, ആ സഹോദരൻ തന്റെ കൂടെ വന്നു താമസിച്ചുകൊള്ളും; തന്നെ സഹായിക്കും; അയാൾ ഒരൊന്നാന്തരം തോട്ടം പണിക്കാരനാണു്; തന്നെക്കാളധികം അയാളെക്കൊണ്ടായിരിക്കും സംഘത്തിനുപകാരം; അല്ല, ആ സഹോദരനെ വരാൻ അനുവദിക്കുന്നില്ലെങ്കിൽ, തനിക്കു ദേഹത്തിനു ശക്തിയില്ലാതായി പണിക്കു പോരാതെ വന്നുതുടങ്ങിയതുകൊണ്ടു് എത്രതന്നെ വ്യസനമുണ്ടെങ്കിലും, തനിക്കു താമസം മാറ്റി, തിരിച്ചുപോകാതെ നിർവാഹമില്ല; പിന്നെ, ആ സഹോദരന്നു് ഒരു മകളുണ്ടു്; അവളേയും അയാൾ കൂട്ടിക്കൊണ്ടുവരും; അവളേയും ഈ കന്യകാമഠത്തിൽ വളർത്തി ഈശ്വരന്നു് സമർപ്പിക്കാം; ഒരു സമയം-ആർക്കറിയാം? അവളും ഒരു കാലത്തു സന്ന്യാസം സ്വീകരിച്ചു എന്നു വരാം.’
ഈ പ്രസംഗം അവസാനിച്ചതോടുകൂടി, തൂങ്ങിക്കിടക്കുന്ന മാല കൈവിരലുകൾക്കിടയിലാക്കി മഠാധ്യക്ഷ പറഞ്ഞു: ‘ഇന്നു വൈകുന്നേരത്തിനുള്ളിൽ നിങ്ങൾക്ക് ഒരു ബലമുള്ള ഇരുമ്പഴി കൊണ്ടുവരാൻ സാധിക്കുമോ?’
‘എന്താവശ്യത്തിനു്?’
‘ഒരു വീണ്ടിയിടാനാണു്.’
‘കൊണ്ടുവരാം,’ ഫൂഷൽവാങ്ങ് പറഞ്ഞു.
പിന്നെ ഒന്നും പറയാതെ മഠാധ്യക്ഷ എഴുന്നേറ്റു് അടുത്ത മുറിയിലേക്കു കടന്നു;
അതു യോഗം കൂടാനുള്ളമുറിയാണു്; അവിടെ ഒരു സമയം മഠനായികമാർ യോഗം കൂടിയിട്ടുണ്ടാവാം. ഫൂഷൽവാങ്ങ് അവിടെ തനിച്ചായി.