പണ്ടു് റ്യു സെർവാങ്ദൊനിയിൽ താമസിച്ചിരുന്ന കാലത്തു മൊസ്സ്യു ഗിൽനോർമാൻ പല പ്രഭുകുടുംബങ്ങളിലേയും അന്തസ്സു കൂടിയ സൽക്കാരമുറികളിൽ ചെല്ലാറുണ്ടു്. ഒരു നാടുവാഴിയാണെങ്കിലും, അദ്ദേഹത്തിനു പ്രഭുസമുദായത്തിൽ പ്രവേശമുണ്ടായിരുന്നു. ഒന്നു ജനനാലുള്ളതും മറ്റൊന്നു പറഞ്ഞുണ്ടാക്കിത്തീർത്തതുമായ രണ്ടു തുക ഫലിതമുള്ളതുകൊണ്ടു് അദ്ദേഹത്തെ ആളുകൾ ക്ഷണിക്കുകയും കൊണ്ടാടുകയുംതന്നെ ചെയ്തിരുന്നു. മേലേക്കിട തനിക്കു കിട്ടും എന്ന നിശ്ചയത്തിന്മേലല്ലാതെ അദ്ദേഹം ഒരിടത്തേക്കും പോവില്ല. എന്തു ചെലവായിട്ടെങ്കിലും തങ്ങൾക്കു പ്രാമാണ്യം കിട്ടിക്കുന്നവരും എപ്പോഴും തങ്ങളെപ്പറ്റി മറ്റുള്ളവരെക്കൊണ്ടു പറയിക്കുന്നവരുമായി ചിലരുണ്ടു്; പ്രമാണികളാവാൻ വയ്യാത്തേടത്തു് അവർ രസികന്മാരാവും. മൊസ്സ്യു ഗിൽനോർമാൻ ഇത്തരത്തിൽപ്പെട്ട ആളല്ല; താൻ പലപ്പോഴും ചെല്ലാറുള്ള രാജകീയ സൽക്കാരമുറികളിൽ തനിക്കുണ്ടാകുന്ന പ്രാമാണ്യംവകയ്ക്കു തന്റെ ആത്മാഭിമാനത്തിൽനിന്നു ചെലവൊന്നും പറ്റാറില്ല. എവിടെയും അദ്ദേഹം ബഹുമാന്യനാണു്. മൊസ്സ്യു ദു് ബൊനാൽദിന്റെ വീട്ടിലും മൊസ്സ്യു ബെങ്ങിപ്വിവെല്ലയുടെ വീട്ടിൽപ്പോലും അദ്ദേഹത്തിന്റെ നിലമീതെതന്നെയാണെന്നു കാണിക്കാൻ സന്ദർഭമുണ്ടായിട്ടുണ്ടു്.
ഏകദേശം 1817-ൽ, എല്ലാ ആഴ്ചയിലും രണ്ടു ദിവസം അദ്ദേഹം അയൽപക്കത്തു റ്യു ഫെരുവിലുള്ള ഒരു വീട്ടിൽ കൊള്ളാവുന്നവളും വലിയ അവസ്ഥക്കാരിയുമായ മദാം ല ബരൊന്നു് ദു് റ്റി, യോടുകൂടി നേരംപോക്കിനു ചേരുക പതിവായിരുന്നു; ഈ മാന്യസ്ത്രീയുടെ ഭർത്താവു്, ബാരൻ ദു് റ്റി, പതിനാറാമൻ ലൂയിയുടെ കാലത്തു ബേർലിനിൽ ഫ്രാൻസിന്റെ പ്രതിനിധിയായിരുന്നു. ജീവിച്ചിരുന്നപ്പോൾ ഓരോ കമ്പങ്ങളിലും ആകർഷണവിദ്യയെസ്സംബന്ധിച്ച മനോരാജ്യങ്ങളിലും കലശലായി മുങ്ങിയിരുന്ന ഈ പ്രഭു, പ്രഭുക്കന്മാരെല്ലാം ഓടിപ്പോയിരുന്ന കാലത്തു്, ഒരു ദീപാളിയായി മരിച്ചു; മെസ്മരേയും മെസ്മരുടെ കളിത്തൊട്ടിയേയും പറ്റിയുള്ള സ്മരണകളടങ്ങിയതും ചുകന്ന മേത്തരം ആട്ടിൻതോൽകൊണ്ടു കെട്ടി വക്കത്തു തങ്കപ്പൂച്ചിട്ടതുമായ പത്തു കൈയെഴുത്തു പുസ്തകം മാത്രം മരിക്കുമ്പോൾ തനിക്കാകെയുള്ള മുതലായി അയാൾ ബാക്കിവെച്ചു. മദാം ദു് റ്റി. ഈ ഗ്രന്ഥങ്ങളെ അഭിമാനം മൂലം അച്ചടിപ്പിക്കാതിരുന്നു; എങ്ങനെയെന്നാർക്കും അറിവില്ലാതെ ബാക്കികിടന്ന ഒരു ചുരുങ്ങിയ മുതലിൽനിന്നുള്ള വരവുകൊണ്ടു് അവൾ കഴിഞ്ഞുപോവുന്നു.
മദാം ദു് റ്റി, കൊട്ടാരത്തിൽനിന്നു ദൂരത്താണു് താമസിച്ചിരുന്നതു്; ഒരുൽകൃഷ്ടമായ ഏകാന്തതയിൽ, അഭിമാനത്തോടും ദാരിദ്ര്യത്തോടുകൂടി, അവളുടെ വാക്കിൽ ഒരു വലിയ സമ്മിശ്രസംഘത്തോടു ചേർന്നു, കഴിഞ്ഞുവന്നു. അവളുടെ വൈധവ്യം കലർന്ന ഭവനത്തിൽ ചുരുക്കം ചില സുഹൃത്തുക്കൾ ആഴ്ചയിൽ രണ്ടുതവണ ഒത്തുകൂടിയിരുന്നു; അതൊരു കറയില്ലാത്ത രാജഭക്തസദസ്സാണു്. അവർ അവിടെവെച്ചു ചായ കുടിക്കും; ആ ശതാബ്ദത്തേയോ സ്വാതന്ത്ര്യപത്രത്തേയോ ബോനാപ്പാർത്തു് കക്ഷിക്കാരെയോ മതാധികാരത്തിന്റെ വേശ്യാവൃത്തിയേയോ പതിനെട്ടാമൻ ലൂയിയുടെ മത്സരബുദ്ധിയേയോ പറ്റി, കാറ്റു തിരിയുന്നതു ചരമവിലാപത്തിലേക്കോ ശകാരകവിതയിലേക്കോ അതനുസരിച്ചു കുറെ ഞെരക്കം ഞെരുങ്ങുകയോ നിലവിളി കൂട്ടുകയോ ചെയ്യും; പിന്നീടു പത്താമൻ ഷാർലായിത്തീർന്ന അദ്ദേഹം പറഞ്ഞുവെച്ചിട്ടുള്ള പ്രത്യാശകളെപ്പറ്റിയും അവർ കുറേ മന്ത്രിക്കും.
നെപ്പോളിയനെ നിക്കൊലെ എന്നു വിളിച്ചുകൊണ്ടു മുക്കുവത്തികളുടെ പാട്ടുകൾ അവിടെ സന്തോഷകോലാഹലത്തോടുകൂടി കൊണ്ടാടപ്പെട്ടിരുന്നു. ഡച്ചസ്സുകാർ, ലോകത്തിൽവെച്ച് ഏറ്റവുമധികം ഓമനത്തവും സൗഭാഗ്യമേറിയ സ്ത്രീകൾ, ഉടമ്പടിയിലുൾപ്പെട്ടവരെപ്പറ്റിയുള്ള ഈ വരികൾക്കൊത്തു വല്ല കവിതാശകലവും ചൊല്ലിക്കേട്ടാൽ ചിരിച്ച് അന്തംവിട്ടുപോവുക പതിവാണു്.
തൂങ്ങിക്കിടക്കുന്ന കുപ്പായത്തൊങ്ങൽകൾ
കാലുറയ്ക്കുള്ളിലൊതുക്കിയേയ്ക്കു:
രാജ്യാഭിമാനികൾ വെള്ളക്കൊടിക്കൂറ
പാറിച്ചുവെന്നാവാൻ പാടില്ലല്ലോ!
അവിടെ അവർ ഭയങ്കരങ്ങളെന്നു കരുതപ്പെട്ട വക്രോക്തികൾകൊണ്ടും പക കാണിക്കുന്നവയെന്നു കരുതപ്പെട്ട ശ്ലേഷവിദ്യകൾകൊണ്ടും ശ്ലോകങ്ങൾകൊണ്ടും വെറും ചെറുപാട്ടുകൾകൊണ്ടുതന്നെയും നേരം പോക്കിയിരുന്നു; ദെസൊലിന്റെ മന്ത്രിസ്ഥാനകാലത്തു് ആ മിതവാദി മന്ത്രിസഭയിലെ അംഗങ്ങളായ ദെകാസിനെപ്പറ്റിയും ദെസെറെപ്പറ്റിയും പാടും.
ആടിയ സിംഹാസനം വീണ്ടുമങ്ങുറപ്പിക്കാൻ
മാറ്റണം നിലം (=ദെസൊൽ). മുളയകവും ഭവനവും (ദെകാസു്)’
അല്ലെങ്കിൽ പ്രഭുസഭയുടെ—‘ഒരു നികൃഷ്ടമായ വികൃതിസ്സംഘം’ —ഒരു പട്ടിക തയ്യാറാക്കും; അതിൽനിന്നു ശകാരമടങ്ങിയ വാക്യങ്ങൾ ഉണ്ടായിത്തീരുമാറു ചില പേരുകളെ ചേർത്തു മാല കെട്ടും. ഇതൊക്കെ നേരംപോക്കായിട്ടാണു്. ആ യോഗത്തിൽവെച്ച് അവർ ഭരണപരിവർത്തനത്തെപ്പറ്റി വികടകവിത കെട്ടും. അവർ തങ്ങളുടെ ചെറുപാനപ്പാട്ടു പാടും:
പോയിടുമവർ, പോയിടും; പോയിടും!
ബോനാപ്പാർത്തുകാർ തൂക്കുവിളക്കുമായി!
പാട്ടുകൾ ശിരച്ഛേദനയന്ത്രംപോലെയാണു്; അവ ഉദാസീനമായി ചെത്തിയെറിയുന്നു—ഇന്നു് ഈ തല, നാളെ ആ തല. ഒരു വകഭേദം മാത്രം.
ഇക്കാലത്തു്, 1816-ൽ, ഉണ്ടായ ഫ്വാൽദെ [1] കാര്യത്തിൽ അവർ ബസ്തിദിന്റെയും [1] ഴൊസിയൊവിന്റെയും [1] ഭാഗം പിടിച്ചു; എന്തുകൊണ്ടെന്നാൽ, ഫ്വാൽദെ ഒരു ‘ബ്വോനാപ്പാർത്തു്’ [1] കക്ഷിയാണു്. അവർ നവീകരണവാദക്കാരെ സുഹൃത്തുക്കൾ എന്നും സഹോദരന്മാർ എന്നു വിളിച്ചുവന്നു; ഇതാണു് ഏറ്റവും അസഹനീയമായ അവമാനം.
ചില പള്ളിഗ്ഗോപുരങ്ങളിലെ മാതിരി മദാം ദു് റ്റിയുടെ സൽക്കാരമുറിയിലും രണ്ടു കാറ്റുകാട്ടികളുണ്ടു്. ഒന്നു മൊസ്സ്യു ഗിൽനോർമാൻ. മറ്റേതു കൊന്തു് ദു് ലമോദ്വല്വ; രണ്ടാമത്തെ ആളെപ്പറ്റി ഒരുതരം ബഹുമാനത്തോടുകൂടി ആളുകൾ മന്ത്രിക്കാറുണ്ടായിരുന്നു: ‘അറിയാമോ? വൈരകണ്ഠശ്ശരത്തിന്റെ കാര്യ [2] ത്തിലുണ്ടായിരുന്ന ആ ലമോത്താണു്.’ ഇങ്ങനെയുള്ള ചില അസാധാരണമറവികൾ കക്ഷിപിടുത്തത്തിൽ സംഭവിക്കാറുണ്ടു്.
ഞങ്ങൾ ഇതുകൂടി പറയട്ടെ: നാടുവാഴികളുടെ ഇടയിൽ, ബഹുമതി കൂടിയ നില വേഴ്ച വർദ്ധിക്കുന്തോറും നശിച്ചുപോകുന്നു; ഉഷ്ണത്തിന്റെ ശക്തി തണുപ്പുകൂടിയവയുടെ മുൻപിൽ കുറഞ്ഞുപോകുന്നതുപോലെ, നിന്ദിക്കപ്പെട്ടവരുടെ സന്നിധിയിൽ ബഹുമാനത്തിനു കുറവു തട്ടിപ്പോകുന്നു. പണ്ടത്തെ പ്രമാണികൾ മറ്റെല്ലാ നിയമത്തിനുമെന്നപോലെ ഈ നിയമത്തിനും മീതെയായിരുന്നു. പോം പദുവിന്റെ [3] സഹോദരനായ മാരിഞിക്കു ദു് സുബിസു് രാജകുമാരന്റെ അടുക്കൽ പ്രവേശമുണ്ടായിരുന്നു. അങ്ങനെയായിട്ടും? അല്ല, അങ്ങനെയായതുകൊണ്ടു്, വൊബെർനിയെയുടെ ‘തലതൊട്ടച്ഛ’നായ ദ്യു ബരി, മൊസ്സ്യു മർഷാൽ ദു് റിഷ്ലിയെയുടെ വീട്ടിൽ ‘നിത്യ’നായിരുന്നു. ഈ പ്രഭുസമുദായം ഒലിംപുസു് പർവതംപോലെയാണു്. ബുധന്നും ഗ്വെമെനെ രാജകുമാരനും അതു വീടാണു്. ഒരു കള്ളന്നു കടന്നുവരാം. പക്ഷേ, ഒരീശ്വരനായിരിക്കണം.
1815-ൽ എഴുപത്തഞ്ചു വയസ്സുള്ള ഒരു വൃദ്ധനായിരുന്ന കൊന്ത്ലമൊത്തിനു തന്റെ സഗൗരവവും അർഥപൂർണവുമായ ഭാവവിശേഷവും, കൂർത്തതും വികാര രഹിതവുമായ മുഖവും, തികച്ചും പരിഷ്കൃതങ്ങളായ സമ്പ്രദായങ്ങളും, കണ്ഠവസ്ത്രംവരെ കുടുക്കിയിട്ടുള്ള പുറംകുപ്പായവും, ചൂളയ്ക്കുവെച്ച മൺചായത്തിന്റെ നിറത്തിൽ നീണ്ടുതുടിച്ചിട്ടുള്ള കാലുറകളിൽ എപ്പോഴും ഇറങ്ങിനില്ക്കുന്ന നീളൻകാലുകളുമല്ലാതെ വിശേഷിച്ച് എടുത്തുപറയത്തക്കതായി യാതൊന്നുമില്ല. അയാളുടെ മുഖവും കാലുറയുടെ നിറത്തിലാണു്.
പ്രസിദ്ധികൊണ്ടും കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും, വാസ്തവത്തിൽ വല്വ [4] എന്നു പേരുള്ളതുകൊണ്ടും ഈ ലമോതു് ആ സൽക്കാരമുറിയിൽ ‘ഒരെണ്ണപ്പെട്ട’ ആളായിരുന്നു.
മൊസ്സ്യു ഗിൽനോർമാനെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, അദ്ദേഹത്തിനുള്ള പദവി തികച്ചും മേന്മകൊണ്ടുതന്നെയാണു്. ചപലതയിരുന്നാലും, ഒരു നാടുവാഴിയുടെ നിലയിൽ മാന്യത തോന്നിക്കുന്നതും, അന്തസ്സു കൂടിയതും, കളങ്കമില്ലാത്തതും ഔന്നത്യമേറിയതുമായ ഒരു സമ്പ്രദായം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൊക്കെയുണ്ടു്; പ്രായം അതിനോടു കൂടിച്ചേർന്നു്. ഒരു മാറ്റവും വരാതെ നൂറു കൊല്ലം ജീവിക്കില്ല. വയസ്സു് ഒടുവിൽ തലയുടെ ചുറ്റും ഒരു വന്ദ്യമായ മുടിയഴിച്ചിടലുണ്ടാക്കുന്നു.
ഇതിനുപുറമേ, പഴമയായ പാറക്കല്ലിലെ ചില യഥാർഥത്തീപ്പൊരി പാറുന്ന ചില വാക്കുകൾ അദ്ദേഹം പറയും. ഒരുദാഹരണം: പതിനെട്ടാമൻ ലൂയിയെ സ്ഥാനാരോഹണം ചെയ്യിച്ചതിനുശേഷം പ്രുഷ്യാരാജാവു കൊന്തു് ദു് റുപ്പിൻ എന്ന പേരിൽ തിരുമേനിയെ കാണാൻ ചെന്ന സമയത്തു പതിന്നാലാമൻ ലൂയിയുടെ ആ പിന്തുടർച്ചാവകാശി അദ്ദേഹത്തെ ഒരു പ്രഭു എന്ന മട്ടിലും, ഏറ്റവും മയത്തിലുള്ള അധികപ്രസംഗത്തോടുകൂടിയും സ്വീകരിച്ചു. മൊസ്സ്യു ഗിൽനോർമാൻ അതിനെ കൊണ്ടാടി: ‘ഫ്രാൻസിലെ രാജാവല്ലാത്ത എല്ലാ രാജാക്കന്മാരും നാടുവാഴികളാണു്.’ ഒരു ദിവസം അദ്ദേഹത്തിന്റെ മുൻപിൽവെച്ച് ഈയൊരു ചോദ്യോത്തരം നടന്നു: ‘കുരിയെർ ഫ്രാങ്സെ പത്രത്തിന്റെ അധിപനെ എന്തു ശിക്ഷയാണു് ശിക്ഷിച്ചതു്?’ ‘സസ്പെൻദു (=സസ്പെൻഡ്) ചെയ്തു.’ ‘സസു്’ അധികമാണു്.’ മൊസ്സ്യു ഗിൽനോർമാൻ അഭിപ്രായപ്പെട്ടു (പെൻദു=തൂക്കുക). ഇത്തരം അഭിപ്രായങ്ങൾക്ക് ഒരുദ്യോഗം കിട്ടി.
ബൂർബോങ് രാജകുടുംബം വീണ്ടും സ്ഥാനാരോഹണം ചെയ്തതിന്റെ ഒരു വർഷോത്സവദിവസം മൊസ്സ്യു താലിരാങ് കടന്നുപോകുന്നതു കണ്ടു് അദ്ദേഹം പറഞ്ഞു: ‘അതാ പോകുന്നു ചെകുത്താൻ ഗവർണർ’.
മൊസ്സ്യു ഗിൽനോർമാന്റെ കൂടെ നീണ്ടു, നാല്പതു കഴിഞ്ഞു കാഴ്ചയിൽ അമ്പതു വയസ്സു തോന്നുന്ന ആ തന്റെ മകളും, വെളുത്തു തടിച്ചു തെളിവും ചന്തവുമുള്ള ഏഴു വയസ്സായ ഒരു മിടുക്കൻ കുട്ടിയും എപ്പോഴും ഉണ്ടായിരിക്കും. ഉണർവും സൗശീല്യവും കാണിക്കുന്ന കണ്ണുകളോടുകൂടിയ ആ കോമളബാലനെകണ്ടാൽ ഉടനെ ഏതു സല്ക്കാരമുറിയിലും ഇങ്ങനെയൊരു ചെറിയ മന്ത്രിക്കൽ വ്യാപിക്കുക പതിവാണു്: ‘എന്തു മിടുക്കൻകുട്ടി! കഷ്ടംതന്നെ! പാവം!’ കുറച്ചു മുൻപു് ഞങ്ങൾ ഒരു വാക്കു പറഞ്ഞുവെച്ചതു് ഈയൊരു കുട്ടിയെപ്പറ്റിയാണു്. ഈ കുട്ടി ‘പാവം’ എന്നു വിളിക്കപ്പെട്ടു. എന്തുകൊണ്ടു്? ഇവന്റെ അച്ഛൻ ‘ല്വാർയുദ്ധത്തിലെ ഒരു തട്ടിപ്പറിക്കാര’നായിരുന്നു.
ഈ ല്വാറിലെ തട്ടിപ്പറിക്കാരനാണു് മൊസ്സ്യു ഗിൽനോർമാന്റെ ജാമാതാവ്—ഈയാളെപ്പറ്റി ഞങ്ങൾ മുൻപു് സൂചിപ്പിച്ചിട്ടുണ്ടു്; ഈ ജാമാതാവിനെയാണു് അദ്ദേഹം ‘എന്റെ കുടുംബത്തിനു് ഒരവമാനം’ എന്നു പറയാറു്.
[1] അത്ര പ്രസിദ്ധന്മാരല്ല.
[2] ഈ വാക്കിനു് ഉച്ചാരണഭേദംകൊണ്ടു് കാടൻ എന്നർത്ഥം കിട്ടും ബ്വോനം കാട്.
[3] കൊന്തസു് ദു് ലമൊത്തിന്റെ പ്രേരണയിന്മേൽ കർദിനാൽ രോഹാങ് പതിനാറാമൻ ലൂയിയുടെ ഭാര്യയെ തൃപ്തിപ്പെടുത്താൻവേണ്ടി 60,000 പവൻ വിലയ്ക്കുള്ള ഒരു കണ്ഠശരം വാങ്ങി. അതു് കൊന്തസ്സിനു കിട്ടിയെങ്കിലും ഉടനെ കാണാതായി ഈ ആഭരണം ഫ്രഞ്ച് ചരിത്രത്തിൽ ഒരു വലിയ ഒച്ചയുണ്ടാക്കിയതാണ്.
[4] പതിനാറാമൻ ലൂയിയുടെ വെപ്പാട്ടി.
[5] ഈ പേരിൽ ഫ്രാൻസിൽ ഒരു രാജകുടുംബമുണ്ടായിരുന്നു.