images/hugo-39.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.3.1
തകരത്തകിടുകൊണ്ടുള്ള മുറിക്കെട്ടോടുകൂടിയ മരം വീണ്ടും പ്രത്യക്ഷമാകുന്നു

ഞങ്ങള്‍ ഈ രേഖപ്പെടുത്തിയ സംഭവം നടന്നിട്ടു കുറച്ചുനാള്‍ കഴിഞ്ഞതിനു ശേഷം, സയൻ ബുലാത്രുയെല്‍ ഒരു സാംഭ്രമത്തില്‍പ്പെട്ടു.

ഈ പുസ്തകത്തിന്റെ വൃസനകരങ്ങളായ ഭാഗങ്ങളില്‍ വായനക്കാര്‍ കണ്ടിട്ടുള്ള ആ മൊങ്ഫേര്‍മിയെയിലെ നിരത്തുപണിക്കാരന്‍ തന്നെയാണ് സയൻബൂലാത്രുയെല്‍.

വായനക്കാര്‍ക്കു പക്ഷേ, ഓര്‍മ്മയുള്ളവിധം നാനാവിധത്തിലുള്ള അസ്വാസ്ഥ്യകരപ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ബുലാത്രുയെല്‍. അയാള്‍ കല്ലു തച്ചുടയ്ക്കുകയും പെരുവഴിപോക്കരെ തകരാറാക്കുകയും ചെയ്തിരുന്നു.

വഴിപ്പണിക്കാരനും തട്ടിപ്പറിക്കാരനുമായ ആ മനുഷുന്ന് ഒരു മനോരാജ്യമുണ്ടായിരുന്നു. മൊങ്ഫെര്‍മിയെയിലെ കാട്ടിന്നുള്ളില്‍ നിക്ഷേപമുണ്ടെന്നാണ് അയാളുടെ വിശ്വാസം. ഒരു ദിവസം ആ പണം ഒരു മരത്തിന്റെ ചുവട്ടില്‍വെച്ച് കണ്ടെത്തുമെന്ന് അയാള്‍ ആശിച്ചു; അതിനിടയ്ക്ക് അയാള്‍ വഴിപോക്കരുടെ കുപ്പായക്കീശകളില്‍ തപ്പിനോക്കി കാലം കഴിച്ചു.

എന്തായാലും, ഒരിക്കല്‍, അയാള്‍ വിവേകം കാണിച്ചു. അയാള്‍ നല്ല ഭംഗിയില്‍ കെണി വിട്ടുപോന്നു. വായനക്കാര്‍ക്കറിവുള്ള വിധം, മറ്റു ഘാതുകന്മാരുടെകൂട്ടത്തില്‍ അയാളും ഴൊന്‍ദ്രെത്തിന്റെ ചെറ്റസ്ഥലത്തുനിന്നു പിടിക്കപ്പെട്ടിരുന്നുവല്ലോ. ഒരു ദുഷ്പ്രവൃത്തിയെക്കൊണ്ടുള്ള പ്രയോജനം; അയാളുടെ കുടി അയാളെ രക്ഷിച്ചു. ഒരു തട്ടിപ്പറിക്കാരന്റെ നിലയിലോ ഒരു തട്ടിപ്പറിക്കപ്പെട്ടവന്റെ നിലയിലോ അയാള്‍ അവിടെ ഉണ്ടായിരുന്നതെന്നു കണ്ടുപിടിക്കാന്‍ ഭരണാധികാരികളെക്കൊണ്ട് ഒരുവിധത്തിലും കഴിഞ്ഞില്ല. ആ പതിയിരുപ്പുദിവസം വൈകുന്നേരം കുടിച്ചു തന്റേടം കെട്ടിരുന്നു എന്നതിനുള്ള മതിയായ തെളിവിന്മേൽ പുറപ്പെടുവിച്ച ഒരു വ്യവഹാരനിരോധക്കല്പന അയാളെ തടവില്‍നിന്നു വിട്ടയച്ചു. അയാള്‍ ഒരു നടകൊടുത്തു. ഭരണാധികാരികളുടെ മേല്‍നോട്ടത്തിനു കീഴില്‍ മുഖവും താഴ്ത്തി, ഒരു കുണ്ഠിതമട്ടില്‍ മോഷണത്തിനുള്ള ഉത്സാഹം കുറെയൊന്നു കെട്ടു. രാജ്യഭരണത്തിന്റെ ഗുണത്തിനുവേണ്ടി ഇരുന്നു കല്ലുതല്ലിയുടയ്ക്കാനായി അയാള്‍ ഗാങിയില്‍നിന്നു ലാങിയിലേക്കുള്ള വഴിയോരത്തിലേക്കു തിരിച്ചുപോന്നു; എന്നാല്‍ തന്നെ രക്ഷപ്പെടുത്തിയ വീഞ്ഞിന്മേൽ മുന്‍പുണ്ടായിരുന്ന വാത്സല്യം ഒട്ടും കുറച്ചില്ല.

വഴിപ്പണിക്കാരന്റെ പുല്ലുമേഞ്ഞ കുടിലിലേക്കു തിരിച്ചെത്തിയിട്ട അധികദിവസം കഴിയുന്നതിനുമുന്‍പ് അയാള്‍ അനുഭവിച്ചു സംഭ്രമത്തിന്റെ കഥ ഇതാണ്.

ഒരു ദിവസം രാവിലെ, പതിവുപോലെ ജോലിക്കും ഒരു സമയം തന്റെ പതിയിരിപ്പിനുംകൂടി പുറത്തേക്കിറങ്ങിയ സമയത്ത്, പുലര്‍ന്ന് അല്പം കഴിഞ്ഞപ്പോള്‍, ഒരാള്‍ മരക്കൊമ്പുകള്‍ക്കിടയിലൂടെ പോകുന്നത് അയാള്‍ കണ്ടു; പുറംമാത്രമേ കാണാനുണ്ടായിരുന്നുള്ളു; എങ്കിലും ദുരത്തും പ്രഭാതാരംഭത്തിലെ മങ്ങലിലുംവെച്ചാണെങ്കിലും ആ മനുഷ്യന്റെ ചുമലുകള്‍ തനിക്കു തീരെ അപരിചിതങ്ങളല്ലെന്നു തോന്നി. അപ്പോള്‍ ലഹരിയില്‍ത്തന്നെയാണെങ്കിലും ബുലാത്രുയെലിനു തെറ്റാത്തതും തെളിവുള്ളതുമായ ഒരു ഓര്‍മ്മശക്തിയുണ്ടായിരുന്നു—നിയമശാസനങ്ങളോട് കൂട്ടിമൂട്ടേണ്ടിവരുന്ന ഏവര്‍ക്കും ഒഴിച്ചുകൂടാത്ത ഒരായുധം.

‘എവിടെവെച്ചാണ് ഞാന്‍ അങ്ങനെയൊരു മനുഷ്യനെ കണ്ടിട്ടുള്ളത്?’ അയാള്‍ സ്വയം ചോദിച്ചു. പക്ഷേ, തന്റെ ഓര്‍മ്മയില്‍ എന്തോ ഒരസ്പഷ്ടചവുട്ടടിയിട്ടുകൊണ്ട് പോയിട്ടുള്ള ഒരാളുടെ ഛായ ആ മനുഷ്യന്നുണ്ടെന്നല്ലാതെ മറ്റൊന്നും അയാളെക്കൊണ്ട് മറുപടിയുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഏതായാലും, കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന ‘അതിന്നയാളെ’ന്നുള്ളതിനെ എന്നപോലെ, ബുലാത്രുയെല്‍ മറ്റു കാര്യങ്ങളേയും പറ്റി ആലോചിച്ചു, കണക്കാക്കിനോക്കി. ആ മനുഷ്യന്‍ നാട്ടുപുറത്തുകാരനല്ല. അയാള്‍ അപ്പോള്‍ എത്തിയിട്ടേയുള്ളു. നടന്നിട്ടാണ്, നിശ്ചയം. ആ സമയത്ത് മൊങ്ഫേര്‍മിയേയിലൂടെ വണ്ടികളൊന്നും പോകുന്നില്ല. രാത്രിമുഴുവനും അയാള്‍ നടന്നിരിക്കുന്നു. അയാള്‍ എവിടെനിന്നു വന്നു? വളരെ ദൂരത്തുനിന്നല്ല; കെട്ടോ ഭാണ്ഡമോ അയാള പക്കലില്ല. പാരിസ്സില്‍നിന്നാണ്, സംശയമില്ല. അയാള്‍ ഈ കാട്ടിലേക്ക് എന്തിനവന്നു? അയാള്‍ ഇങ്ങനെയൊരു സമയത്ത് അവിടെ എന്തിനെത്തി? അവിടെ വന്നിട്ട അയാള്‍ക്കെന്താണാവശ്യം?

ബുലാത്രുയെല്‍ നിക്ഷേപത്തെപ്പറ്റി ആലോചിച്ചു. ഓര്‍മ്മശക്തിയെ ആകെ വലിച്ചിട്ടു തിരഞ്ഞുനോക്കിയതില്‍, വളരെക്കൊല്ലങ്ങള്‍ക്കുമുന്‍പ് ഈ മനുഷ്യന്‍ തന്നെയായിരിക്കാവുന്ന ഒരാള്‍ ഉണ്ടാക്കിത്തീര്‍ത്ത ശങ്കയെപ്പറ്റി അയാള്‍ക്ക് ഒരു നേരിയ ഓര്‍മ്മ വന്നു.

‘എട, ഗ്രഹപ്പിഴേ!ബുലാരുയെല്‍ പറഞ്ഞു, ‘ഞാനയാളെ കണ്ടുപിടിക്കും. ആ ഗ്രാമക്കാരന്റെ ഗ്രാമം ഞാന്‍ മനസ്സിലാക്കും, പത്രൊങ് മിനെത്തിലെ ഈ പതുങ്ങിക്കള്ളന്ന് ഇവിടെ ഒരു കാര്യമുണ്ട്; ഞാനതറിയും. എനിക്കു പങ്കൊന്നും തരാന്‍ ഭാവമില്ലെങ്കില്‍, എന്റെ കാട്ടില്‍ ആളുകള്‍ക്ക് ഗുഢകാര്യമൊന്നും വെക്കാന്‍ പാടില്ല.

അയാള്‍ നല്ല മൂര്‍ച്ചയുള്ളതായിരുന്ന തന്റെ പിക്കാസ്സെടുത്തു.

‘അപ്പോള്‍,’ അയാള്‍ പിറുപിറുത്തു, നിലത്തും ഒരു മനുഷ്യനിലും കുഴിച്ചു നോക്കേണ്ട എന്തോ ഒന്നുണ്ടാവും.’

ഒരു നൂലോട് മറ്റൊരു നൂല്‍ കൂട്ടിക്കെട്ടുന്നതുപോലെ ആ മനുഷ്യന്‍ പോയിട്ടുള്ള വഴിയിലൂടെ കഴിയുന്നതും വേഗത്തില്‍ നടന്നു, കുറ്റിക്കാടുകളിലൂടെ പാഞ്ഞു.

ഒരു നൂറടി പോയപ്പോഴേക്ക് പുലർന്നുവന്നിരുന്ന ദിവസം അയാളുടെ കൂട്ടിനെത്തി. മണലില്‍പ്പതിഞ്ഞിട്ടുള്ള കാലടിപ്പാടുകളും, അവിടവിടെ ചവുട്ടിച്ചതഞ്ഞിട്ടുള്ള പുല്ലുകളും, ഞെങ്ങിയിട്ടുള്ള കുറ്റിക്കാടുകളും, വളയുകയും ഉണരുമ്പോള്‍ നീട്ടിപ്പിടിക്കുന്ന ഒരു സുന്ദരിയുടെ കൈകള്‍ക്കുള്ള മനോഹരമായ ഉറപ്പിക്കലോടുകൂടി വീണ്ടും നിവരാന്‍ തുടങ്ങുകയും ചെയ്യുന്ന പൊന്തയിലെ ഇളംകൊമ്പുകളും ആ മനുഷ്യന്‍ പോയിട്ടുള്ള വഴി ഏതാണ്ട് അയാള്‍ക്ക് കാണിച്ചുകൊടുത്തു. അയാള്‍ ആ വഴിയേ ചെന്നു. അത് കാണാതെയായി. സമയം പായുന്നു. അയാള്‍ കാട്ടിനുള്ളിലേക്കാണ്ടു; ഒരുതരം കുന്നിന്‍പുറത്തെത്തി. ഗില്ലെറിയിലെ നാടോടി മൂളിപ്പാട്ടു പാടി ഒരു വഴിയേ അകലത്തൂടെ പോകുന്ന ഒരു നായാട്ടുകാരന്‍ ഒരു മരത്തിന്മേല്‍ കയറി നോക്കുകതന്നെ എന്ന യുക്തി തോന്നിച്ചു. അയാള്‍ പ്രായക്കാരനാണെങ്കിലും ഉശിരനാണ്. തിത്തിരുസ്സിനും [1] ബുലാത്രുയെല്‍ക്കും പറ്റിയ വിധത്തിലുള്ള ഒരു കെടേശ്ശുമരം അടുത്തുണ്ടായിരുന്നു. ബുലാത്രുയെല്‍ അതിന്മേല്‍ കഴിയുന്നതും മുകളിലേക്കു കയറി.

ആ യുക്തി നന്നായി. തികച്ചും പൊന്തകെട്ടിയതും കാടുപിടിച്ചതുമായ കാട്ടുപ്രദേശത്തിന്നപ്പുറത്തു തൊട്ടടുത്തുള്ള ഏകാന്തത്തരിശുസ്ഥലത്ത് കണ്‍നടത്തിയപ്പോള്‍ ബുലാത്രുയെല്‍ പെട്ടെന്നു തനിക്കു വേണ്ട ആളെ കണ്ടെത്തി.

അയാള്‍ കണ്ടു എന്നായപ്പോഴേക്ക് ആ മനുഷ്യന്‍ മറഞ്ഞു.

വലിയ മരങ്ങളെക്കൊണ്ട് മൂടുപടമിട്ട് വളരെ ദൂരത്തുള്ള ഒരു തുറസ്സുസ്ഥലത്തേക്ക് ആ മനുഷ്യന്‍ കടന്നു, അല്ലെങ്കില്‍ ഊരിപ്പോയി; പക്ഷേ, ഒരു വലിയ മുരട്ടു കല്ലിന്‍കൂമ്പാരത്തിനടുത്ത് തൊലിയിന്മേല്‍ ഒരു തകരപ്പലക വെച്ചുതറച്ചു മുറിവു കെട്ടിയിട്ടുള്ള ഒരു രോഗക്കാരന്‍ ചെസ്നട്ട് മരം നോക്കിവെച്ചിരുന്നതുകൊണ്ട് ആ പ്രദേശം ബുലാത്രുയെലിനു തികച്ചും പരിചിതമാണ്.

എന്താവശ്യത്തിനുള്ളതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാതെ മുപ്പതു കൊല്ലത്തിനു മുന്‍പ് അവിടെ കാണാനുണ്ടായിരുന്ന കല്ലിന്‍കൂട്ടം നിശ്ചയമായും ഇപ്പോഴുമുണ്ടാവണം. ഒരു പലകവേലിയില്ലെങ്കില്‍പ്പിന്നെ, ഒരു കല്ലിന്‍കൂട്ടത്തോളം ആയുസ്സുള്ളതായി മറ്റൊന്നുമില്ല. അവ താല്‍ക്കാലികാവശ്യങ്ങളാണ്. നിലനില്‍ക്കാനുള്ള എന്തൊരു കാരണം.

ആഹ്ലാദത്തിന്നുള്ള വേഗത്തോടുകൂടി ബുലാത്രുയെല്‍ മരത്തിന്മേൽ നിന്ന്, ഇറങ്ങി എന്നല്ല പറയേണ്ടതു, താഴത്തേക്കു വീണു. മട കണ്ടെത്തിപ്പോയി; ഇനി ജന്തുവിനെ പിടികൂടുകയേ വേണ്ടു. അയാളുടെ മനോരാജ്യത്തിലുള്ള നിക്ഷേപം ഒരുസമയം അവിടെയുണ്ടാവാം.

ആ തുറസ്സുസ്ഥലത്തെത്തുക എളുപ്പമുള്ള പണിയല്ല. ഒരായിരം വളവോടുകൂടി പോകുന്ന പതിവുവഴിയിലൂടേ പോയാല്‍ അവിടെയെത്താന്‍ ഒരു കാല്‍മണിക്കൂര്‍ വേണം. ചില്ലകള്‍ക്കിടയിലൂടേ വല്ലാതേ കാടുപിടിച്ചതും മുള്ളുനിറഞ്ഞതും ആ പ്രദേശത്തുവെച്ചു പ്രയാസംകൂടിയതുമായ ചൊവ്വുവഴിക്കു പോകയാണെങ്കില്‍ ഒരരമണിക്കൂര്‍ തികച്ചും പിടിക്കും. ഇതു മനസ്സിലാക്കിയില്ലെന്നു ബുലാത്രുയെല്‍ക്ക് ഒരബദ്ധം പറ്റി. അയാള്‍ നേര്‍വഴിയെ വിശ്വസിച്ചു; പല ആളുകളേയും കഷ്ടത്തിലാക്കിയിട്ടുള്ള ഒരു ബഹുമാന്യമായ ദൃഷ്ടിഭ്രമം. കുത്തനെ തിങ്ങിനില്ക്കുന്ന കുറ്റിക്കാടാണ് നല്ല വഴിയെന്ന് അയാള്‍ക്കു തോന്നി.

‘നമുക്കു നേരേ ചെന്നായക്കണ്ടത്തിലേക്കു വെച്ചടിക്കുക.’ അയാള്‍ പറഞ്ഞു.

വളഞ്ഞ വഴിയിലൂടെ നടന്നുശീലിച്ചിട്ടുള്ള ബുലാത്രുയെലിന് ഈ ഘട്ടത്തില്‍ നേര്‍വഴിക്കുവെച്ചു എന്ന തെറ്റു പറ്റി.

അയാള്‍ പുല്പൊന്തയുടെ വലപ്പണിയിലേക്ക് ഉറപ്പിച്ചു ചാടി.

അയാള്‍ക്കു കാരമുള്‍ച്ചെടികളും, കൊടുത്തൂവകളും, മുള്‍പ്പൊന്തകളും പാറക്കാരകളും, വളരെ ശുണ്ഠിപിടിച്ച മുള്‍ച്ചെടികളും ചവുട്ടിക്കടക്കേണ്ടിവന്നു. അയാള്‍ക്കു പല ദിക്കിലും മുറിവു പറ്റി.

മലങ്കുഴിയുടെ അടിയില്‍ വെള്ളമുണ്ട്; അതു കടക്കണം.

നാല്പതു മിനിട്ടു കഴിഞ്ഞതിന്നുശേഷം വിയര്‍ത്തുമുങ്ങി, നനഞ്ഞു, ശ്വാസംമുട്ടി, പോറിപ്പൊളിഞ്ഞു, വല്ലാതായി, ഒരുവിധത്തില്‍ അയാള്‍ തുറസ്സുസ്ഥലത്തെത്തി.

അവിടെയെങ്ങും ആരുമില്ല. ബുലാത്രുയെല്‍ ആ കല്ലിന്‍കുന്നിലേക്കു പാഞ്ഞു. അത് അതിന്റെ സ്ഥാനത്തുണ്ട്. അതാരും കൊണ്ടുപോയിട്ടില്ല.

ആ മനുഷ്യനാണെങ്കില്‍ കാട്ടിനുള്ളില്‍ മറഞ്ഞുകഴിഞ്ഞു. അയാള്‍ ചാടിപ്പോയി. എവിടേക്ക്? ഏതു ഭാഗത്തേക്ക്? ഏതു പൊന്തയിലേക്ക്? ഈഹിക്കാന്‍ വയ്യാ.

അവിടെ—പറയാന്‍ വയ്യാ—ആ കല്ലിന്‍കൂട്ടത്തിനു പിന്നില്‍, തകരപ്പലകയോടു കൂടിയ മരത്തിനു മുന്‍പിലായി, പുതുതായി കിളച്ചുമറിച്ചിട്ട മണ്ണും, ഉപേക്ഷിച്ചിട്ടതോ മറന്നിട്ടതോ ആയ ഒരു പിക്കാസ്സും, ഒരു കുഴിയുമുണ്ട്.

കുഴിയില്‍ ഒന്നുമില്ല.

‘കള്ള!’ആകാശാന്തത്തേക്കു നോക്കി മുഷ്ടിയിളക്കിക്കൊണ്ടു ബുലാത്രുയെല്‍ നിലവിളിച്ചു.

കുറിപ്പുകൾ

[1] ഗ്രീസ്സുകാരുടെ സാധാരണയായി നടപ്പുള്ള ഒരാട്ടിടയപ്പേർ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 23; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.