images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 39.

കക്ഷീവൽപുത്രി ഘോഷ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത. (കേക.)

ചൊവ്വുറ്റ നീളെച്ചുറ്റും ഭവൽത്തേരശ്വികളേ,
ഹവ്യവാൻ ദിവാനിശം വിളിയ്ക്കേണ്ടുവതല്ലോ;
വിളിച്ചാൽശ്ശുഭം കിട്ടുമതിനെത്തന്നേ ഞങ്ങൾ
വിളിപ്പൂ, നേർക്കച്ഛന്റെ പേരിനെപ്പോലെന്നെന്നും! 1

ചൊല്ലിപ്പിൻ സ്തവം, കർമ്മം നിറവേറ്റുവിൻ, ബുദ്ധി-
യുല്ലസിപ്പിപ്പിൻ: ഞങ്ങളിതല്ലോ, കാംക്ഷിയ്ക്കുന്നു.
ചൊല്ലാർന്ന വീതം വെപ്പിനെങ്ങൾക്കു: ധനികരിൽ
നല്ല സോമംപോലാക്കുകെ,ങ്ങളെയശ്വികളേ! 2

വൃദ്ധയ്ക്കുമേകീ ഭാഗ്യ; – മൂണില്ലാത്തവനെയു-
മത്ര താന്നവനെയും കുരുടനെയും നിങ്ങൾ
കാത്തുരക്ഷിച്ചൂ മെലിഞ്ഞോനെയും; നാസത്യരേ,
വൈദ്യന്മാർ, മഖത്തിന്നും നിങ്ങൾതാനെന്നോതുന്നു! 3

ഒരു തേരിനെപ്പോലേ ജീർണ്ണനാം ച്യവനനെ-
ത്തരുണനാക്കിപ്പേർത്തും നടത്തിയല്ലോ, നിങ്ങൾ;
തുഗ്രപുത്രനെപ്പൊക്കിയെടുത്തു, വെള്ളത്തിൽനി-
ന്നൊ; – ക്കയും ക്രതുകളിൽ ശ്ലാഘ്യ, മബ്ഭവൽക്കർമ്മം! 4

നിങ്ങൾതൻ പ്രാഗ്വീര്യങ്ങൾ വർണ്ണിയ്ക്കാ,മുലകിൽ ഞാൻ:
നിങ്ങൾ നാസത്യന്മാരേ, സുഖദർ ഭിഷക്കുകൾ;
അബ്ഭവാന്മാരെ ത്രാണത്തിന്നെങ്ങൾ പുകഴ്ത്തുന്നൂ,
ക്ഷിപ്രമിപ്രഭുവിന്നു വിശ്വാസമുണ്ടാവണ്ണം! 5

ഞാനിതാ, വിളിയ്ക്കുന്നു നിങ്ങളെ; – ക്കേൾപ്പിൻ: നല്കിൻ,
സൂനുവിന്നംബാതാതർപോലെനിയ്ക്കശ്വികളേ!
തെല്ലുമൻപില്ലാതശ്രദ്ധേയമായ്ക്കൃതഘ്നമാം
പൊല്ലാപ്പേല്‍ക്കുവതിൻമുമ്പപ്പുറത്തണയ്ക്കുവിൻ! 6

അങ്ങനെ വിമദന്നായ്ക്കൊണ്ടുപോന്നല്ലോ, തേരിൽ
നിങ്ങളപ്പുരുമിത്രപുത്രിയാം ശുന്ധ്യൂവിനെ!
നിങ്ങൾ ചെന്നെത്തീ, വധ്രിമതിതന്നാഹ്വാനത്തിൽ:
നിങ്ങളബ്ബുദ്ധിമതിയ്ക്കരുളീ, നൽസ്സമ്പത്തും! 7

വാർദ്ധക്യം പിടിപെട്ട കലിയാം മേധാവിയെ-
പ്പേർത്തുമേ യുവത്വത്തിലെത്തിച്ചുവല്ലോ, നിങ്ങൾ!
നിങ്ങൾ വന്ദനനെക്കൂപത്തിൽനിന്നെടുത്തേറ്റീ!
നിങ്ങൾ വിശ്പലയെത്തൽക്ഷണമേ നടത്തിച്ചു! 8

ചത്തുപോമെന്നായ്ത്തീർന്ന രേഭനെക്കയത്തിൽനി-
ന്നുദ്ധരിച്ചിതു, നിങ്ങൾ വർഷകരശ്വികളേ!
തപ്തമാമുമിച്ചെന്തീയത്രിയ്ക്കായ്ത്തണുപ്പിച്ചൂ!
സപ്തവധ്രിയ്ക്കായ്ത്തുറക്കുകയുംചെയ്തൂ, നിങ്ങൾ! 9

ഹ്വാതവ്യം, സുഖകരം, കൂട്ടരെപ്പായിയ്ക്കുന്ന
ജേതാവി – ങ്ങനെയുള്ളരുർജ്ജിതസിതാശ്വത്തെ
പേദുവിന്നേകീ, തൊള്ളായിരമെണ്ണത്തോടൊപ്പം,
ഭൂതിയെ നരർക്കെന്നപോലശ്വിമാരേ, നിങ്ങൾ! 10

സ്തുത്യമാർഗ്ഗരേ, ശുഭാഹ്വാനരേ, നിങ്ങൾ വധൂ-
യുക്തനാമാർക്കായ് നിർത്തും, തേരശ്വിമാരേ മുന്നിൽ;
ദുരിതമവന്നെങ്ങുനിന്നുമേ വരില്ലി,ല്ലാ
വറുതി,യില്ലാ ഭയം സുസ്ഥരാം പുരാന്മാരേ! 11

ഏതുമായ്ച്ചേരുമ്പൊഴോ വിണ്മകളുദിപ്പതും,
ജ്യോതിസ്സാലഹോരാത്രം ശോഭനമാകുന്നതും,
ചിത്താതിജവനമായ്യ്യഭൂനിർമ്മിതമാമ-
ത്തൃത്തേരിലെഴുന്നള്ളുകി, ങ്ങശ്വിമാരേ, നിങ്ങൾ! 12

നിങ്ങളാ വെറ്റിത്തേരാൽച്ചരിയ്ക്കും, ഗിരിമാർഗ്ഗേ;
നിങ്ങൾ പാലുളവാക്കീ, ശയുവിൻ മച്ചിപ്പയിൽ;
ചെന്നായ പിടിച്ചോരു പെണ്കാടയടിയാനെ-
ച്ചെന്നു വേർവിടുവിച്ചൂ, വായിൽനിന്നശ്വകളേ! 13

ഇങ്ങനെ നിങ്ങൾക്കായി സ്തോത്രമൊന്നശ്വകളേ,
ഭംഗിയിൽ വിരചിച്ചൂ, തച്ചർ തേർപോലേ ഞങ്ങൾ;
എന്നെന്നും പരത്തുന്നൊരുണ്ണിയെപ്പോലെയെടു-
ത്തെങ്ങൾ മർത്ത്യരിലലംകരിച്ചൂ, സ്ത്രീയെപ്പോലെ. 14
കുറിപ്പുകൾ: സൂക്തം 39.

[1] ഭവൽത്തേർ – നിങ്ങളിരുവരുടെ രഥം. ഹവ്യവാൻ – യജമാനൻ.

[2] ബുദ്ധിയുല്ലസിപ്പിപ്പിൻ – ഞങ്ങളുടെ ബുദ്ധിയ്ക്ക് ഉന്നതി വരുത്തുവിൻ. ഇത് – ഇതുമൂന്നും. വീതം – പങ്ക്, ധനാംശം സോമംപോലെ – സോമം സർവസസ്യശ്രേഷ്ഠമാണല്ലോ; അപ്രകാരം ഞങ്ങളെ ധനികരിൽവെച്ചു മികച്ചവരാക്കുവിൻ.

[3] വൃദ്ധയ്ക്കുമേകീ ഭാഗ്യം – വേൾക്കപ്പെടാതെ അച്ഛന്റെ ഗൃഹത്തിൽ പാർത്തു നരച്ച എനിയ്ക്കും ഭർത്തൃഭാഗ്യം തന്നു; – എന്നെ സുരൂപയായ തരുണിയും പരിണീതയുമാക്കി. മഖത്തിന്നും വൈദ്യന്മാർ – രോഗികളെമാത്രമല്ല, യജ്ഞങ്ങളെയും സ്വാസ്ഥ്യപ്പെടുത്തുന്നു. ഓതുന്നു – വിദ്വാന്മാർ പറയുന്നു.

[4] തേരിനെപ്പോലേ – കേടു വന്ന രഥത്തെ എന്നപോലെ. ജീർണ്ണൻ = വൃദ്ധൻ. വെള്ളം – സമുദ്രജലം. ശ്ലാഘ്യം – വർണ്ണിയ്ക്കേണ്ടുന്നതാകുന്നു.

[5] പ്രാഗ്വീര്യങ്ങൾ = പണ്ടേത്തെ വീര്യങ്ങൾ. ഇപ്രഭു – യഷ്ടാവ്.

[6] സൂനു = പുത്രൻ. അംബാതാത് = അമ്മയച്ഛന്മാർ. നല്കിൻ – ധനം, അപ്പുറത്തണയ്ക്കുവിൻ – പൊല്ലാപ്പിന്റെ മറുകരയിൽ കൊണ്ടാക്കുവിൻ.

[7] ഒന്നാംമണ്ഡലം 112-ാം സൂക്തത്തിലെ 19-ാം ഋക്കും, 116-ാം സൂക്തത്തിലെ 1-ാം ഋക്കും നോക്കുക: ശൂന്ധ്യു – പേർ. വധ്രിമതിതന്നാഹ്വാനത്തിൽ – 1: 116: 18 – ഋക്കും നോക്കുക: എന്നാൽ യുദ്ധത്തിൽ ശത്രുക്കളാൽ കൈ മുറിയ്ക്കപ്പെട്ട വധ്രിമതിയ്ക്കു (ഹിരണ്യഹസ്തം) പൊന്നിൻകൈ വെച്ചുകൊടുത്തു എന്നാണ്, ഇവിടെ വിവരണം.

[8] കലി – 1: 112: 15-ാം ഋക്കു നോക്കുക: വന്ദനന്റെ കഥയും 1: 112: 5 – ലുണ്ട്. വിശ്പലയെ – 1 – 112 – 10-ാം ഋക്കു നോക്കുക:

[9] രേഭനെ – 1 – 116 – 24-ാം ഋക്കു നോക്കുക: തപ്തം – ടി. ടി. 8-ാം ഋക്കിലുണ്ടു്. സപ്തവധ്രിയ്ക്കായ് – അശ്വമേധമെന്ന രാജാവിനാൽ എന്തോ കുറ്റത്തിന്ന് ഒരു മരപ്പെട്ടിയിലടയ്ക്കപ്പെട്ട സപ്തവധ്രി എന്ന ഋഷിയെ മോചിപ്പിയ്ക്കാൻ. തുറക്കുക – പെട്ടി. ഇക്കഥ 5-ാം മണ്ഡലം 78-ാം സൂക്തത്തിലുണ്ടു്.

[10] ഹ്വാതവ്യം = വിളിയ്ക്കപ്പെടേണ്ടുന്നതു്. കൂട്ടർ – ശത്രുക്കളുടെ കൂട്ടുകാർ. ഊർജ്ജിതസിതാശ്വം = ബലിഷ്ഠമായ വെള്ളക്കുതിര. പേദു – ഒരു രാജാവ്. തോള്ളായിരമെണ്ണം – തൊള്ളായിരമശ്വങ്ങൾ. നരർക്കു ഭൂതിയെ എന്നപോലെ – നിങ്ങൾ മനുഷ്യർക്കു ധനം നല്കാറുള്ളതുപോലെ. 1-ാം മണ്ഡലത്തിലുണ്ടു്, ഈ അശ്വപ്രദാനം.

[11] വധൂയുക്തൻ – സ്വയംവരത്തിൽ വധുവിനെ കിട്ടിയവൻ. തേർ മുന്നിൽ നിർത്തും – യുദ്ധം വന്നാൽ സഹായിപ്പാൻ. ദുരിതം = പാപം. സുസ്ഥർ – സുഖിതർ, വാട്ടമില്ലാത്തവർ.

[12] വിണ്മകൾ – ഉഷസ്സ്. ജ്യോതിസ്സ് – സൂര്യതേജസ്സ്. ചിത്താതിജവനം = മനസ്സിനെക്കാളും വേഗമുള്ളതു്.

[13] പാലുളവാക്കീ – 1-ാം മണ്ഡലത്തിൽ 118-ാം സൂക്തത്തിലെ 8-ാം ഋക്കു നോക്കുക.

[14] പരത്തുന്ന – യജ്ഞവിസ്താരകനായ. മർത്ത്യരിൽ – ആളുകളുടെ ഇടയിൽ. സ്തീയെപ്പോലെ – സ്ത്രീയെ പണ്ടങ്ങളണിയിയ്ക്കുന്നതുപോലെ. അലംകരിച്ചൂ – സ്തോത്രത്തെ സംസ്ക്കാരപ്പെടുത്തുന്നു. ഈ സ്തോത്രം ഞങ്ങൾക്കു പുത്രൻപോലെയും, പത്നിപോലെയും സ്നേഹഭാജനമാകുന്നു.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 4; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.