images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 88.

അംഗിരോഗോത്രനോ വാമദേവഗോത്രനോ ആയ മൂർദ്ധന്വാൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സൂര്യവൈശ്വനരാഗ്നി ദേവത.

നിർജ്ജരവും പ്രിയവുമായ യാതൊരു പാനീയഹവിസ്സു സ്വർഗ്ഗത്തിൽപ്പെരുമാറുന്ന സൂര്യജ്ഞനായ അഗ്നിയിൽ ഹോമിയ്ക്കപ്പെടുമോ; അത് ഉണ്ടാക്കാനും സംഭരിപ്പാനും സൂക്ഷിപ്പാനുമായി സുഖകരനെ ദേവന്മാർ അന്നംകൊണ്ടു തടിപ്പിച്ചുപോരുന്നു. 1

ഇരുട്ടിനാൽ വിഴുങ്ങപ്പെട്ടു മറഞ്ഞുകിടന്നിരുന്ന ജഗത്തെല്ലാം, യാതൊരഗ്നി ജനിച്ചപ്പോളാണോ, വെളിപ്പെട്ടതു്, ആ ഇദ്ദേഹത്തിന്റെ സഖ്യത്തിൽ ദേവന്മാരും ദ്യോവും ഭൂവും അന്തരിക്ഷവും തണ്ണീരുകളും സസ്യങ്ങളും സന്തുഷ്ടിയടഞ്ഞു! 2

ആർ തേജസ്സുകൊണ്ടു് ഈ ഭൂവിനെയും ദ്യോവിനെയും – വാനൂഴികളെയും – അന്തരിക്ഷത്തെയും വിസ്താരപ്പെടുത്തുന്നുവോ, ആ അജരനും മഹാനുമായ അഗ്നിയെ യജ്ഞാർഹരായ ദേവന്മാരാൽ ചിക്കെന്നയയ്ക്കപ്പെട്ട ഞാൻ സ്തുതിയ്ക്കുന്നു. 3

ആർ ദേവസേവിതനായ മുഖ്യഹോതാവായോ; ആരെ യഷ്ടാക്കൾ നെയ്യു തേപ്പിയ്ക്കുമോ; ആ ജാതവേദസ്സായ അഗ്നിയത്രേ, പറക്കുന്നതിനെയും ഇഴയുന്നതിനെയും നില്ക്കുന്നതിനെയും നടക്കുന്നതിനെയും ചിക്കെന്നു സൃഷ്ടിച്ചതു്! 4

അഗ്നേ, ജാതവേദസ്സേ, കതിരവനോടൊന്നിച്ച് ഉലകിന്റെ മുകളിലിരിയ്ക്കുന്നവനാണല്ലോ, നിന്തിരുവടി; ആ നിന്തിരുവടിയെ ഞങ്ങൾ സ്തോത്രങ്ങൾകൊണ്ടും ഉക്ഥങ്ങൾകൊണ്ടും ഭജിയ്ക്കുന്നു. നിന്തിരുവടി വാനൂഴികളെ നിറയ്ക്കുന്നവനും യജ്ഞാർഹനുമാകുന്നു. 5

അഗ്നി രാത്രിയിൽ ഭുവനത്തിന്നു മൂർദ്ധാവായി മേവുന്നു; പിന്നെ പ്രഭാതത്തിൽ സൂര്യനായി ഉദിച്ചുപൊങ്ങുന്നു. താൻ അറിഞ്ഞുംകൊണ്ടു് അന്തരിക്ഷത്തിൽ സത്വരം സഞ്ചരിയ്ക്കുന്നുണ്ടല്ലോ: അതു യജ്ഞാർഹന്മാരുടെ ഒരു ബുദ്ധികൌശലംതന്നെ! 6

ആർ മഹിമാവുകൊണ്ടു ദർശനീയനായി കത്തിജ്ജ്വലിച്ചു വാനിങ്കൽ വിളങ്ങുന്നുവോ; ആ അഗ്നിയിങ്കൽ ദേവന്മാരെല്ലാം ദേഹരക്ഷയ്ക്കായി സൂക്തം ചൊല്ലി ഹവിസ്സു ഹോമിച്ചു. 7

ദേവന്മാർ ഒന്നാമതു സൂക്തവും, പിന്നെ അഗ്നിയെയും, പിന്നെ ഹവിസ്സും ഉൽപാദിപ്പിച്ചു: തന്തിരുവടി അവർക്കു യജനീയനും ദേഹരക്ഷകനുമാകുന്നു; തന്തിരുവടിയെ ദ്യോവിന്നും, തന്തിരുവടിയെ ഭൂവിന്നും, തന്തിരുവടിയെ തണ്ണീരിന്നും അറിയാം! 8

ആരെ ദേവന്മാർ ഉൽപാദിപ്പിച്ചുവോ, ആരിൽ ഭുവനമെല്ലാം ഹോമിച്ചുവോ; ആ ഋജുഗമനനായ അഗ്നി തേജസ്സുകൊണ്ടു, മഹിമാവുകൊണ്ടു്, അന്തരിക്ഷത്തിന്നും ദ്യോവിന്നും ഭൂവിന്നും ചൂടുളവാക്കുന്നു! 9

കർമ്മങ്ങളാൽ വാനൂഴികളെ നിറയ്ക്കുന്ന അഗ്നിയെ ദേവന്മാർ സ്വർഗ്ഗത്തിൽ സ്തുതിച്ചുൽപാദിപ്പിച്ചുവല്ലോ: ആ സുഖകരനെത്തന്നേ മൂന്നാകാനും എർപ്പെടുത്തി. തന്തിരുവടിയത്രേ, സർവസസ്യങ്ങളെയും പചിയ്ക്കുന്നതു്! 10

അദിതിപുത്രനായ സൂര്യനെയും ഇദ്ദെഹത്തെയും യജ്ഞാർഹരായ ദേവന്മാർ ആകാശത്തേർപ്പെടുത്തി; ഈ സഞ്ചാരികൾ ഇണയായി വെളിപ്പെടുകയും ചെയ്തു. അപ്പോളത്രേ, (ഇവരെ)ഭുവനങ്ങളെല്ലാം കണ്ടതു്! 11

എല്ലാ ഭുവനത്തിന്നുംവേണ്ടി ദേവന്മാർ വൈശ്വാനരാഗ്നിയെ പകലിന്റെ അടയാളമാക്കിവെച്ചു: അദ്ദേഹം ഉഷസ്സുകളുടെ പ്രഭ പരത്തുന്നു; ചെന്ന് ഇരുട്ടിനെ തേജസ്സുകൊണ്ടു് ആട്ടിപ്പായിയ്ക്കുന്നു! 12

ബുദ്ധിയേറിയ യജ്ഞാർഹരായ ദേവന്മാർ നിർജ്ജരനായ വൈശ്വാനരാഗ്നിയെ ജനിപ്പിച്ചു: അദ്ദേഹം സഞ്ചരിഷ്ണുവും പ്രവൃദ്ധവും മഹത്തും പുരാതനവുമായ നക്ഷത്രത്തെ ദേവസമക്ഷം മായ്ചുകളഞ്ഞു! 13

എപ്പോഴും തിളങ്ങുന്ന കവിയായ വൈശ്വാനരാഗ്നിയെ ഞങ്ങൾ മന്ത്രംകൊണ്ടു നേരിട്ടു സ്തുതിയ്ക്കുന്നു: ഈ ദേവൻ മഹത്ത്വംകൊണ്ടു വാനൂഴികളെ കീഴ്പെടുത്തിയവനും താഴത്തും മുകളിലു(ചൂടുണ്ടാക്കുന്നവനു)മാണല്ലോ! 14

പിതൃക്കൾക്കും ദേവന്മാർക്കും മനുഷ്യർക്കും രണ്ടു വഴികളുണ്ടെന്നു ഞാൻ കേട്ടിട്ടൂണ്ടു്: അച്ഛനമ്മമാരുടെ ഇടയിലുള്ള ഈ ലോകം യാത്രയിൽ അവയിലൂടേ നടകൊള്ളുന്നു. 15

തലയിൽനിന്നു പിറന്നു സ്തുതികൊണ്ടു തുടയ്ക്കപ്പെട്ട യാതൊരു സഞ്ചരിഷ്ണുവിനെ വാനൂഴികൾ വഹിയ്ക്കുന്നുവോ, ആ ക്ഷിപ്രകാരിയായ ദീപ്തിമാൻ വീഴ്ചപറ്റാതെ ഭുവനത്തിന്നെല്ലാം അഭിമുഖനായി നില്ക്കുന്നു! 16

‘യജ്ഞനേതാക്കാളായ നമ്മളിരുവരിൽ ആർക്കേറും അറിവ്?’ എന്നിങ്ങനെ താഴത്തുള്ളവനും മുകളിലുള്ളവനും തമ്മിൽ വാദിയ്ക്കുന്നതെപ്പോഴോ; അപ്പോൾ സഖാക്കൾ യാഗം നടത്താൻ ത്രാണിയുള്ളവരായിത്തീർന്ന്, അധ്വരം അനുഭവിയ്ക്കുന്നു. ഇതിൽ ആർ തീർച്ചപറയും? 17

അഗ്നികളെത്ര? സൂര്യന്മരെത്ര? ഉഷസ്സുകളെത്ര? തണ്ണീരുകളെത്ര? പിതാക്കന്മാരേ, ഇതു ഞാൻ നിങ്ങളോടു മത്സരംമൂലം പറകയല്ല; മേധാവികളേ, എളുപ്പത്തിലറിയാൻവേണ്ടി, നിങ്ങളോടു ചോദിയ്ക്കയാണു്. 18

മാതരിശ്വാവേ, രാത്രികൾ ഉഷസ്സിന്റെ മുഖം മറയ്ക്കുന്നതെപ്പൊഴോ, അപ്പോൾ ബ്രാഹ്മണൻ യജ്ഞത്തിൽ ചെന്നു ഹോതാവിന്റെ താഴേ ഇരുന്നു, സങ്കല്പിയ്ക്കും. 19

കുറിപ്പുകൾ: സൂക്തം 88.

[1] പാനീയഹവിസ്സു – സോമരസം. സുഖകരനെ – അഗ്നിയെ.

[4] പറക്കുന്നതു് – പക്ഷിവർഗ്ഗം. ഇഴയുന്നതു് – സർപ്പാദി. നില്ക്കുന്നതു് = വൃക്ഷാദി. നടക്കുന്നതു് – ഗവാദി.

[6] മൂർദ്ധാവ് – – ധാനഭ്രതൻ; വെളിച്ചം കൊടുക്കുന്നവൻ എന്നർത്ഥം. യജ്ഞാർഹന്മാർ – ദേവന്മാർ, ദേവന്മാരാണല്ലോ, ഈ ഏർപ്പാടു ചെയ്തതു്.

[9] ഭുവനമെല്ലാം ഹോമിയ്ക്കൽ – സർവമേധം.

[10] മൂന്നാകാനും – യജ്ഞത്തിൽ ഗാർഹപത്യാഹവനീയദക്ഷിണത്വേന.

[11] ഇദ്ദേഹം – അഗ്നി. സഞ്ചാരികൾ – സൂര്യനും വൈശ്വാനരനും.

[12] പകലിന്റെ അടയാളം – സൂര്യൻ.

[13] അഗ്നിയുടെ സൂര്യാത്മകത്വം: നക്ഷത്രം (നക്ഷത്രങ്ങൾ) സൂര്യതേജസ്സാൽ മായുമല്ലോ.

[15] രണ്ടുവഴികൾ – വെളുത്ത ഗതിയും കറുത്ത ഗതിയും: വെളുത്തതിലൂടേ പോയവൻ ബ്രഹ്മത്തോടു ചേരും; കറുത്തതിലൂടേ പോയവന്നാകട്ടേ, പുനരാവൃത്തിയുണ്ടാവും. ഇതു ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിട്ടുണ്ടു്. അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. യാത്ര – പരലോകഗമനം.

[16] തല – എല്ലാറ്റിന്നും ശിരസ്സുപോലുള്ളവൻ, സൂര്യൻ. തുടയ്ക്കപ്പെട്ട – പെറ്റുവീണ കുട്ടിയെ തോർത്തിയ്ക്കുമല്ലോ. ദീപ്തിമാൻ = അഗ്നി. വീഴ്ച – പ്രമാദം.

[17] അറിവ് – യജ്ഞജ്ഞാനം. താഴത്തുള്ളവൻ – ഭൌമാഗ്നി; മുകളിലുള്ളവൻ – വായു. സഖാക്കൾ – ഋത്വിക്കുകൾ. അനുഭവിയ്ക്കുന്നു – അനുഷ്ഠിയ്ക്കുന്നു. ഇതില്‍ – വാദത്തില്‍. അഗ്നിയും വായുവും ഒരേമട്ടില്‍ യജ്ഞവിചക്ഷണര്‍തന്നെ എന്നു ഹൃദയം.

[18] ഒന്നിലധികമില്ല, അഗ്ന്യാദികൾ എന്നാണ്, ഈ ചോദ്യത്തിന്റെ ഉത്തരം.

[19] മുഖം – പ്രകാശം. അപ്പോൾ – പുലർകാലത്ത്. ബ്രാഹ്മണൻ – യജമാനൻ. ഹോതാവിന്റെ – ദേഹഹോതാവായ അഗ്നിയുടെ. സങ്കല്പിയ്ക്കും – ഹവനകർമ്മം.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 4; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.