images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 38.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

‘തച്ചൻകണക്കേ മിനുക്കൂ സ്തവത്തെ നീ;-
യശ്വം ഭരം വഹിച്ചോടുന്നതിൻവിധം
ചേണുറ്റതാം പ്രിയമേർപ്പെട്ടനുഷ്ഠിച്ചു
കാണാവു, സന്മതി ഞാനക്കവികളെ!’ 1
ചോദിയ്ക്ക, നാഥരോടക്കവിസംഭവം:
ചേതോയമാല്‍ത്തീർത്തു, വിണ്ണസ്സുകൃതികൾ;
ചിത്തവേഗത്തൊടെത്തട്ടേ, ഭവാങ്ക,ലീ-
യധ്വരേ ചൊല്ലുന്ന വർദ്ധകഗീതികൾ! 2
ഗോപ്യമിങ്ങെങ്ങുമേ ചെയ്തു, ധനത്തിനായ്-
ക്കോപ്പണിയിച്ചി,ടചേർന്ന ഭൂദ്യോക്കളെ
അദ്രികൾ കൊണ്ടളന്ന,മ്മഹോർവികളെ
നിർത്തി,യതിർക്കുള്ളില്‍; നാട്ടി,യൂന്നുമവര്‍! 3
തേരില്‍ വാഴ്‌വോനെച്ചമയിച്ചു, സർവരും:
തേജസ്സുടുത്തു ചരിപ്പൂ സ്വയംപ്രഭൻ;
പ്രേരകനാം വൃഷാവിന്റെയത്തൃത്തനു
വാരുറ്റതേ! വാഴ്‌വു, വിശ്വരൂപന്‍ ജലേ! 4
മൂത്തവനായ ചിരന്തനൻ വർഷകന്‍
തീർത്തതല്ലോ, പെരുതാമിക്കുളിര്‍ജലം;
തുംഗാഭയഷ്ട സ്തുതികളാല്‍ക്കൈക്കൊൾവു,
നിങ്ങൾ വിണ്‍ താങ്ങുമിരുപുരാന്മാര്‍ ധനം! 5
നിങ്ങൾ പുരാന്മാര്‍ മഖത്തില്‍ച്ചമയിപ്പു,
തിങ്ങിയ വാരുറ്റ മുസ്സവനങ്ങളെ:
അങ്ങു വരില്ലയോ! കണ്ടേന്‍, ക്രതുവിതില്‍
ത്വംഗല്‍പ്രകാശരാം ഗന്ധർവരെ ഹൃദി. 6
ഈ വൃഷാവിനെവര്‍ ധേനുനാമാഢ്യയാം
ഗോവിങ്കല്‍നിന്നസ്സുഭോജ്യം കറന്നുവോ;
നവ്യാസുരക്കെല്പുടുത്തഥ മായയാ
സ്വവ്യക്തി ചേർത്താരിവങ്കലളന്നവര്‍! 7
എണ്ണുമാരി,സ്സവിതാവാകുമെന്നുടെ
പൊന്നൊളി? – യേവനിതിനെബ്ഭജിയ്ക്കുമോ;
ഒക്കെപ്പുലർത്തുന്ന ഭൂദ്യോക്കളെക്കയ്യില്‍
വെയ്ക്കും, കിടാങ്ങളെ സ്ത്രീപോലെയാ സ്തുതൻ; 8
വാനവശ്രേയസ്സിനൊത്ത ഭവ്യം സ്തുതി-
പ്പോനേകുവോര്‍ നിങ്ങളെങ്ങളില്‍ നില്ക്കണം:
ദേവകളേവരും കാണുന്നു, കാക്കുന്ന
നാവുള്ള നിത്യന്റെ നൈകകർമ്മങ്ങളെ! 9
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 10
കുറിപ്പുകൾ: സൂക്തം 38.

[1] യജമാനന്‍ സ്തോതാവിനോടു പറയുന്നു: തച്ചൻകണക്കേ – ആശാരി മരത്തിന്നു മിനുസം വരുത്തുന്നതുപോലെ. പ്രിയം – ഇന്ദ്രന്നു പ്രീതികരമായ കർമ്മം. സന്മതി – വിശുദ്ധമനസ്കന്‍. കവികൾ – മുമ്പു യജ്ഞമനുഷ്ഠിച്ചു ദേവത്വം പ്രാപിച്ചവര്‍. ഞാൻ സ്വർഗ്ഗവാസം ഇച്ഛിയ്ക്കുന്നു എന്നർത്ഥം.

[2] ഇന്ദ്രനോടു നേരിട്ട്: അക്കവികളുടെ ഉല്‍പത്തിയും മറ്റും ഭവാന്‍ നാഥരോടു (ഗുരുനാഥന്മാരോടു) ചോദിച്ചാലും: ആ സുകൃതികൾ സ്വർഗ്ഗം തീർത്തതു (സ്വർഗ്ഗവാസം നേടിയതു) ചേതോയമ(മനസ്സംയമ)ത്താലാകുന്നു. വർദ്ധകഗീതികൾ = വളർത്തുന്ന പാട്ടുകൾ, സ്തുതികൾ.

[3] ഗോപ്യം – രഹസ്യകർമ്മങ്ങൾ. കോപ്പണിയിച്ച് – ഭൂമിയെ ഓഷധികൾകൊണ്ടും ദ്യോവിനെ ദേവകളെക്കൊണ്ടും അലംകരിച്ച്. അമ്മഹോർവികളെ – മഹതികളും ഉർവി(വിശാല)കളുമായ ഭൂദ്യോക്കളെ. അവര്‍ – കവികൾ

[4] തേരില്‍ വാഴ്‌വോനെ – രഥസ്ഥനായ ഇന്ദ്രനെ. സർവരും – കവികളെല്ലാവരും. വാരുറ്റതേ – മഹത്തുതന്നെ. ജലേ വാഴ്‌വു – വരുണരൂപനായി വെള്ളത്തില്‍ വസിയ്ക്കുന്നു.

[5] മൂത്തവന്‍ – വയസ്സേറിയവന്‍. തുംഗാഭയഷ്ട്യസ്തുതികൾ = ശോഭയേറിയ യഷ്ടാവിന്റെ സ്തുതികൾ. ധനം കൈക്കൊൾവു – ഞങ്ങൾക്കു തരാന്‍ കയ്യില്‍ വെയ്ക്കുന്നു. നിങ്ങൾ – ഇന്ദ്രവരുണന്മാരോടു പറയുന്നതാണിത്: ഇരുപുരാന്മാര്‍ = രണ്ടു രാജാക്കന്മാര്‍.

[6] തിങ്ങിയ – വിഭവങ്ങൾ നിറഞ്ഞ. വാരുറ്റ = വിശാലങ്ങളായ. ചമയിപ്പു – മൂന്നു സവനങ്ങൾക്കും ഒരലങ്കാരമാണ്, നിങ്ങളുടെ സന്നിധാനം. ഗന്ധർവരെ – സോമരക്ഷകരായ സ്വാനപ്രഭൃതിഗന്ധര്‍വന്മാരെ. ഞാൻ ഹൃദാ (മനസ്സുകൊണ്ടു) കണ്ടു. ത്വംഗല്‍പ്രകാശര്‍ = പ്രസരിയ്ക്കുന്ന പ്രഭയോടുകൂടിയവര്‍.

[7] ധേനുനാമാഢ്യ = ധേനുവിന്റെ പേരുകളുള്ള. സുഭോജ്യം – ക്ഷീരാദി. അവര്‍ – കവികൾ. നവ്യാസുരക്കെല്പുടത്ത് – പുതിയ അസുരബലം ധരിച്ച്. സ്വവ്യക്തി = സ്വന്തംരുപം ഇവങ്കല്‍ അളന്നു തിട്ടപ്പെടുത്തി ചേർത്തു. അർത്ഥം ചിന്ത്യം.

[8] ഇന്ദ്രന്‍ താന്‍തന്നെ പറയുന്നു: പൊന്നൊളി = കനകതുല്യമായ കാന്തി. എന്റെ പൊന്നൊളിയെ ഭജിയ്ക്കുന്ന സ്തുതന്നു വാനൂഴികൾ, ഒരമ്മയ്ക്കു കിടാങ്ങളെന്നപോലെ വശത്താകും.

[9] ഇന്ദ്രവരുണന്മാരോട്: ഭവ്യം = നന്മ. നില്ക്കണം – രക്ഷകരാകണം. ഉത്തരാർദ്ധം പരോക്ഷവചനം: കാക്കുന്ന നാവുള്ള – ‘പേടിയ്ക്കേണ്ടാ’ എന്നും മറ്റും ആശ്വസിപ്പിച്ചു, ഭക്തരെ രക്ഷിയ്ക്കുന്ന. നിത്യന്റെ – ശാശ്വതനായ ഇന്ദ്രന്റെ. നൈകകർമ്മങ്ങൾ – വൃത്രവധാദികളായ വളരെ കർമ്മങ്ങൾ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.