images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 2.

മേധാതിഥിയും പ്രിയമേധനും ഋഷികൾ; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)

ഇപ്പിഴിഞ്ഞൊരന്നം വസോ,
കല്പിച്ചു നുകർന്നു ഭവാൻ
നിർഭരം നിറയ്ക്ക, വയർ:
നിർഭയ, തരുന്നു ഞങ്ങൾ.1
നേതാക്കളെടുത്തമ്മിതൻ
മീതേ കുത്തിപ്പിഴിഞ്ഞതായ്,
മേഷരോമഗാളിതമായ്,
മൈ നനച്ചൊരശ്വംപോലായ്,2
സ്വാദുവായ സോമം ഗവ്യോ –
പേതമാക്കി യവംപോലെ
നിർമ്മിച്ചിരിയ്ക്കുന്നു, ഞങ്ങ –
ളിമ്മഖത്തിലങ്ങയ്ക്കിന്ദ്ര.3
ഇന്ദ്രനേകൻ സോമമുണ്മോൻ –
ഇന്ദ്രൻതന്നേ നീർ കുടിപ്പോൻ;
സർവാന്നവാന,വിടുന്നു
ദിവ്യരിലും മർത്ത്യരിലും!4
തൂമ പൂണ്ട ദുഷ്പ്രാപമാം
സോമവും മറ്റന്നങ്ങളും
പ്രീതനാക്കാതിരിയ്ക്കില്ലീ,
സ്ഫീതനായ സുചിത്തനെ!5
വേറെചിലരിദ്ദേഹത്തെ,
വേടർ മൃഗത്തിനെപ്പോലെ,
ഗവ്യം കൈക്കൊണ്ടാരായുന്നു,
ചൊവ്വില്ലാതേ സ്തുതിയ്ക്കുന്നു!6
നന്നായ്പ്പിഴിഞ്ഞതു നുക –
രുന്ന ദേവനാമിന്ദ്രന്നായ്
സോമം പിഴിയട്ടേ, നിജ –
ധാമത്തിങ്കൽ മൂന്നുവട്ടം!7
മുപ്പാത്രത്തിൽപ്പകർന്നു, നീ; –
രപ്പടി മുച്ചമസങ്ങൾ
സംപൂർണ്ണങ്ങളാക്കപ്പെട്ടൂ,
സംഭൃതമാം യജ്ഞമൊന്നിൽ!8
പേർത്തിരിയ്ക്കുപ്പെട്ട,നേക –
പാത്രസ്ഥമാം നിങ്കൽ മധ്യേ
ക്ഷീരം ചേർക്കപ്പെട്ടൂ, തൈരും:
ശൂരനെ മത്താടിയ്ക്ക, നീ!9
അത്ര ഞങ്ങൾ പിഴിഞ്ഞ, വ –
ന്മത്തേകുമിത്തെളിസോമം
നിന്നോടിന്ദ്ര, യാചിയ്ക്കുന്നു,
തന്നിൽച്ചേർക്കും പദാർത്ഥത്തെ.10
ചേർത്താലു,മതിസ്സോമത്തിൽ –
പ്പേർത്തു പുരോഡാശങ്ങളും:
നിൻപക്കലുണ്ടിന്ദ്ര, ഭൂരി –
സമ്പത്തെന്നു കേൾപ്പുണ്ടു മേ!11
നിന്മനസ്സിൽ നിപീതങ്ങൾ,
ദുർമ്മധുമത്തുകൾപോലെ
പോർ ചെയ്കയാണ; – കിടിനെ –
പ്പോലെ പുകഴ്ത്തുന്നു, പ്രാജ്ഞർ!12
സ്വത്തുണ്ടാമേ, ഹര്യശ്വ,സ്വ –
ത്തൊത്ത നിന്നെ സ്തുതിയ്ക്കുകിൽ:
നിന്നെപ്പോലാം ഖ്യാതാഢ്യങ്കൽ –
നിന്നുപോലും കിട്ടും മെച്ചം!13
ഉക്ഥസ്തവം ചൊല്ലുന്നതു, –
മിഗ്ഗായത്രം പാടുന്നതും
പാർത്തറിഞ്ഞീടുവോനല്ലോ,
സ്തോത്രവിഹീനന്റെ വൈരി!14
ഇന്ദ്ര, ശക്ത, ഹിംസകന്നോ,
വെന്നമർത്തുമൊരുത്തന്നോ,
വിട്ടുകൊടുക്കൊല്ലെങ്ങളെ; –
പ്പുഷ്ടി ചേർക്ക, ചെയ്തിയാൽ നീ!15
ത്വൽക്കാമർ സഖാക്കളെങ്ങ
ളുൾക്കാമ്പിതിൽത്തന്നെയൂന്നി
ഉക്ഥങ്ങളാൽ സ്തുതിയ്ക്കുന്നു,
ശക്ര, നിന്നെക്കണ്വന്മാരും.16
കൃത്യവാനാമങ്ങയ്ക്കൊരു
പുത്തൻയാഗം ചെയ്യുന്നു ഞാൻ
അന്യസ്തവം ചൊല്ലാ, വജ്രിൻ:
നിന്നെയേ ഞാനറിയുള്ളു!17
തുഷ്ടികരം, പിഴിയലാ –
ണി; – ഷ്ടമല്ലു,മ്പർക്കുറക്കം;
എന്നതിനാലാ നിസ്തന്ദ്രർ
വന്നെത്തുമേ, വന്മത്തിന്നായ്!18
അന്നവുമായ് വെക്കം വരി –
ക,ങ്ങെങ്ങളിൻ – നാണിയ്ക്കേണ്ടാ –
താരുണ്യോദ്യൽപത്നിയുടെ
ചാരത്തൊരു മഹാൻപോലെ!19
ദുസ്സഹപ്രഹാരൻ ഭവാ –
നസ്മൽ പാർശ്വേ വരികിപ്പോൾ;
വൈകുന്നേരത്തെയ്ക്കാക്കൊല്ലേ,
വർക്കത്തറ്റ വരൻപോലെ!20
മൂവുലകിന്നുദ്ഭൂതനാ –
മീ വീരന്റെ ഹൃദയവും,
ഭൂരിദമാം നന്മനസ്സും
തേറുന്നവരല്ലോ, ഞങ്ങൾ!21
ഹോമിയ്ക്കൂ, സകണ്വന്നാശു:
നാമറിയുന്നതില്ലല്ലോ,
അല്പേതരരക്ഷനാമി –
ക്കെല്പനെക്കാൾ കീർത്തിമാനെ!22
മർത്ത്യഹിതനാകുമിന്ദ്ര –
ന്നുത്തമമാം ചഷകത്തിൽ
വെയ്ക്കൂ, സോമം പിഴിവോനേ:
ശക്രവീരൻ നുകരട്ടെ!23
സൗഖ്യദരാം സ്തോതാക്കളെ
നേർക്കറിഞ്ഞിത്തിരുവടി
വാജിഗോസമ്പന്നമന്നം
വാഴ്ത്തികൾക്കു (കൊടുക്കുമേ)!24
സ്തുത്യസ്തുത്യമായ സോമ –
മെത്തിയ്ക്കുവിൻ, പിഴിവോരേ,
പാരമിമ്പപ്പെടുത്തേണ്ടും
വീരശൂരനാമിന്ദ്രന്നായ്!25
നീരശിപ്പാൻ വന്നെത്തട്ടേ,
ദൂരെ നിന്നീടാതെങ്ങളിൽ;
(വൈരികളെ)യടക്കട്ടേ,
ഭൂരിത്രാണൻ വൃത്രാന്തകൻ!26
കൊണ്ടുവരികിങ്ങു, മന്ത്രം –
കൊണ്ടു പൂട്ടും സുഖാശ്വങ്ങൾ
സ്തോത്രവിശ്രുതനും ധൃത –
സ്തോത്രനുമാം സഖാവിനെ!27
വന്നാലും: സ്വാദുവായ്, സോമം;
വന്നാലും: ചേർന്നതായ്, സോമം;
ഒപ്പം മത്തിച്ഛിപ്പോനി,വൻ
തൊപ്പിവെച്ച കർമ്മിൻ, സർഷേ!28
കർമ്മിയെ വളർത്തും സ്തോത്ര –
കർത്താക്കളും സ്തുതികളും
വർദ്ധിപ്പിപ്പൂ, കെല്പിന്നും വൻ –
സ്വത്തിന്നുമായ് നിന്നെയിന്ദ്ര!29
അങ്ങയ്ക്കുള്ള നുതികളു, –
മങ്ങയ്ക്കുള്ള ശസ്ത്രങ്ങളും
ഒപ്പമുൽപാദിപ്പിയ്ക്കുന്നു,
കെല്പങ്ങയ്ക്കു സൂക്തിവാഹ്യ!30
ഭൂരികർമ്മാവഗ്ര്യൻ വജ്ര –
ധാരിയാമിദ്ദേഹംതന്നേ
അന്നം കല്പിച്ചരുളുന്നു,
മുന്നേമുതല്ക്കുധർഷിതൻ!31
നന്നായ് വലംതൃക്കൈകൊണ്ടേ
കൊന്നാനി,ന്ദ്രനാ വൃത്രനെ
വാരുറ്റ ചെയ്തിയാൽ മഹാൻ,
ഭൂരിദിക്കിൽപ്പൂരുഹൂതൻ!32
ആരിൽ നില്പൂ, പ്രജകളെ –
പ്പേരും, കെല്പു,മമർത്തലും;
അദ്ദേഹം കൊണ്ടാടുമല്ലോ,
വിത്തമർപ്പിയ്ക്കുന്നവരെ!33
ചെയ്തുകൊണ്ടാനിതെല്ലാമേ,
മീതെയെന്നു കേൾവിപ്പെട്ടോൻ;
മേധാനുഷ്ഠായികൾക്കന്ന –
ദാതാവുമാണി,ന്ദ്രനിവൻ!34
ഉൾപ്പാകഹീനങ്കൽനിന്നു –
മിപ്രഹർത്താവാരെക്കാക്കും,
ക്ഷിപ്രനഗ്ഗോകാംക്ഷി ധനം
സുപ്രഭുവായ് നേടുമല്ലോ!35
അശ്വഗാമി, നേതാക്കളൊ –
ത്തുൾശ്ശൗര്യാൽ വൃത്രനെക്കൊന്നോൻ
സത്യശീലൻ, സേവിപ്പോനെ –
സ്സംരക്ഷിപ്പോനി,മ്മേധാവി!36
അധ്വരം ചെയ്താലും, സക്ത –
ചിത്തനായ് നീ പ്രിയമേധ,
ദത്തസോമംകൊണ്ടു നേരാം
മത്തുകൊള്ളുമീയിന്ദ്രന്നായ്!37
വർണ്ണ്യയശസ്തന്നായ്,പ്പുരു –
തന്വാഢ്യന്നായ്,ത്തരസ്വിയ്ക്കായ്
അന്നൈഷിയ്ക്കായ്,സ്സൽപതിയ്ക്കായ് –
ക്കണ്വസൂനോ, പാടുക, നീ!38
തേടാൻ തരമില്ലാതെയും
മാടുകളെ നല്കിയല്ലോ,
അശ തങ്കൽ വെച്ച മുമ്പ –
ക്കാര്യവ്രതൻ സഖാവിവൻ!39
ഇത്ഥം സ്തുതിയ്ക്കുന്ന കണ്വ –
പുത്രനാം മേധ്യാതിഥിയെ
ആടായ്ച്ചെന്നു വജ്രിൻ, ഭവാൻ
കൂടെക്കൊണ്ടുപോന്നുവല്ലോ!40
തന്നു, നാല്പതിനായിരം
സന്ദാതാവാം നീ വിഭിന്ദോ;
പില്പാടൊരെണ്ണായിരവും
കല്പിച്ചിവന്നേകിയല്ലോ!41
തോയങ്ങളെ വളർത്തുന്നോർ,
ഗായകരെപ്പുലർത്തുന്നോർ –
ആയിരുതായാരെസ്സിദ്ധി –
യ്ക്കായിപ്പുകഴ്ത്തുന്നേനി,വൻ!42
കുറിപ്പുകൾ: സൂക്തം 2.

[1] അന്നം – സോമം. നിർഭയ = ഭയമില്ലാത്തവനേ. തരുന്നു – സോമം.

[2] മേഷരോമഗാളിതം – കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെട്ടതു്. മൈനനച്ചൊരശ്വപോലായ് – നനച്ചു തുടച്ച കുതിരപോലെ ശുചിയും ദീപ്തവുമായി.

[3] ഗവ്യോപേരുമാക്കി – പാലും മറ്റും ചേർത്ത്. യവം – പുരോഡാശമെന്നർത്ഥം.

[4] നീർ – സോമരസം. സർവാന്നവാൻ = എല്ലാ അന്നങ്ങ(ഹവീസ്സുക)ളോടും കൂടിയവൻ; ദിവ്യരിലും (ദേവകളിലും) മത്ത്യരിലുംവെച്ചു, സോമപായിയും, സർവാന്നവാനും, ഇന്ദ്രൻതന്നെ.

[5] സ്ഫീതൻ = പ്രവൃദ്ധൻ, എങ്ങും വ്യാപിച്ചവൻ. സുചിത്തൻ = ശോഭനഹൃദയൻ.

[6] ചൊവ്വില്ലാതേ – ചീത്തയായി.

[7] നന്നായ്പ്പിഴിഞ്ഞിതു – ശുചിയായ സോമമേ ഇന്ദ്രൻ നുകരുകയുള്ളൂ. നിജധാമത്തിങ്കൽ – സ്വന്തം യജ്ഞഗൃഹത്തിൽ. മൂന്നുവട്ടം – സവനത്രയത്തിൽ.

[8] മുപ്പാത്രം – മുന്നു പാത്രങ്ങൾ: ദ്രോണകലശം, പൂതഭൃത്തു്, ആധവനീയം. നീർ – സോമരസം. മുച്ചമസങ്ങൾ – സവനത്രയത്തിലെ ചമസങ്ങൾ. സമ്പൂർണ്ണങ്ങാളാക്കപ്പെട്ടു – സോമരസംകൊണ്ടു നിറയ്ക്കപ്പെട്ടു. സംഭൃതം – ഋത്വിക്കുകൾ വഴിപോലെ ഭരിച്ചത്.

[9] സോമത്തോടു പറയുന്നു: മധ്യേ – ഇടയിൽ. മിത്രാവരുണന്മാർക്കുള്ള ചമസങ്ങളിൽ; തൈരും ചേർക്കപ്പെട്ടൂ – മൂന്നാംസവനത്തിൽ. ശൂരനെ – ശൂരനായ ഇന്ദ്രനെ.

[10] തന്നിൽ, സോമത്തിൽ, ചേർക്കും പദാർത്ഥത്തെ – ക്ഷീരാദിയെ.

[11] അതു് – ക്ഷീരാദി. പുരോഡാശയങ്ങളും സോമത്തിൽ ചേർത്താലും – പുരോഡാശങ്ങൾ ഭക്ഷിച്ചിട്ടു, മീതേ സോമം കുടിച്ചാലുമെന്നർത്ഥം. കേൾപ്പുണ്ടുമേ – ഞാൻ കേട്ടിട്ടുണ്ടു്. അതുകൊണ്ടാണു്, ഭവാനോടു ഞാൻ യാചിയ്ക്കുന്നതു്.

[12] നിപീതങ്ങൾ – കുടിയ്ക്കപ്പെട്ട സോമങ്ങൾ. നിന്മനസ്സിൽ – അങ്ങയുടെ ഉള്ളിൽ. ദുർമ്മധുമത്തുകൾ = ചീത്ത മദ്യലഹരികൾ. പോർ ചെയ്ക്കയാണു് – ‘ഇന്ദ്രനെ ഞാൻ മത്തുപിടിപ്പിയ്ക്കും, ഞാൻ മത്തുപിടിപ്പിയ്ക്കും’ എന്നിങ്ങനെ തമ്മിൽത്തല്ലുകയാണു്. അത്രയ്ക്കു സോമം വയറ്റിലാക്കിയ ഭവാനെ, പയ്യിന്റെ ക്ഷീരപൂർണ്ണമായ അകിടിനെയെന്നപോലെ പ്രാജ്ഞർ (സ്തോതാക്കൾ) സ്തുതിയ്ക്കുന്നു.

[13] ഖ്യാതാഢ്യൻ – പ്രസിദ്ധനായ ധനികൻ. മറ്റുധനികങ്കൽനിന്നുപോലും സ്തോതാവിന്നു മെച്ചം (വലിയനേട്ടം) കിട്ടും; അപ്പോൾ, അങ്ങയെ സ്തുതിച്ചാൽ തീർച്ചയായും സ്വത്തുണ്ടാവുമെന്നു പറയേണ്ടതില്ലല്ലോ!

[14] സ്തോത്രവിഹീനന്റെ വൈരി – സ്തുതിയ്ക്കാത്തവന്റെ ശത്രുവായ ഇന്ദ്രൻ. അതുകൊണ്ടു നാമും സ്തുതിയ്ക്കുക.

[15] പുഷ്ടി ചേർക്ക – ഞങ്ങൾക്കു ധാരാളം ധനം തരിക. ചെയ്തി = കർമ്മം.

[16] ഇതു് – ത്വൽസ്തുതി. കണ്വന്മാരും – ഞങ്ങളുടെ പുത്രാദികളാൽ കണ്വഗോത്രക്കാരും.

[17] കൃത്യവാൻ = കർമ്മവാൻ. നിന്നെയേ ഞാനറിയുള്ളൂ – എനിയ്ക്കു മറ്റൊരു സ്തുത്യനില്ല.

[18] ഉറക്കം – മനുഷ്യന്റെ കർമ്മമാന്ദ്യം ഉമ്പർക്കിഷ്ടമല്ല. ആ നിസ്തന്ദ്രർ – ആലസ്യരഹിതരായ ദേവന്മാർ. വന്മത്തിനായ് – സോമം കുടിച്ചു മത്തടിപ്പാൻ.

[19] അന്നവുമായ് – ഞങ്ങൾക്കു തരാൻ. നാണിയ്ക്കേണ്ടാ – ‘വലിയവനായ ഞാൻ ഈ എളിയവരിൽ എങ്ങനെ ചെല്ലും’ എന്നു സങ്കോചപ്പെടേണ്ടാ. യുവതിയായ പത്നിയുടെ അടുക്കലെയ്ക്കു പോകാൻ മഹാനും (മേലേക്കിടയിലുള്ള ഭർത്താവും) ലജ്ജിയ്ക്കാറില്ലല്ലോ.

[20] ദുസ്സുഹപ്രഹാരൻ – എതിരാളികൾക്കു സഹിയ്ക്കാവതല്ലാതെ പ്രഹാര (ആയുധപ്രയോഗ) ത്തോടുകൂടിയവൻ. അസ്മൽപാർശ്വേ = ഞങ്ങളുടെ അടുക്കൽ. വർക്കത്തറ്റ (ഗുണഹീനനായ) വരൻ (ജാമാതാവു്) വീണ്ടും വീണ്ടും വിളിയ്ക്കപ്പെട്ടാലും സായംകാലത്തേ ഗൃഹത്തിൽ ചെല്ലൂ; അങ്ങ് അങ്ങനെയാകരുതേ!

[21] മൂവുലകിന്നുദ്ഭൂതനം – മുപ്പാരിന്നുവേണ്ടി ജനിച്ച. ഭൂരിദം = ബഹുപ്രദം. നന്മനസ്സ് – അനുഗ്രഹബുദ്ധി.

[22] അധ്വര്യുവിനോടു്: സകണ്വന്ന് – കണ്വസഹിതനായ ഇന്ദ്രന്നായി

[24] സൗഖ്യദർ – തനിയ്ക്കു സുഖം നല്കുന്നവർ.

[25] സ്തുത്യസ്തുത്യം – അതിസ്തുത്യം.

[26] നീരശിപ്പാൻ – സോമരസം കുടിപ്പാൻ. ഭൂരിത്രാണൻ = വളരെ രക്ഷകളുള്ളവൻ.

[27] സുഖാശ്വങ്ങൾ – സുഖകരങ്ങളായ രണ്ടു ഹരികൾ. സ്തോത്രവിശ്രുതൻ = സ്ത്രുതികൾകൊണ്ടു പുകഴ്‌ന്നവൻ. ധൃതസ്തോത്രൻ = സ്തോത്രങ്ങളെ എടുക്കു(സ്വീകരിയ്ക്കു)ന്നവൻ. സഖാവിനെ – ഇന്ദ്രനെ.

[28] സോമം സ്വാദുവായ് – ആസ്വാദ്യമായിക്കഴിഞ്ഞു. ചേർന്നതായ് – പാലും മറ്റും ചേർക്കപ്പെട്ടതായിക്കഴിഞ്ഞു. ഇവൻ (സ്തോതാവു്) ഒപ്പം (ഭവാനോടുകൂടി) മത്തുകൊള്ളാൻ ആഗ്രഹിയ്ക്കുന്നു. സർഷേ = ഋഷിമാരോടു് (സ്തോതാക്കളോടു)കൂടിയവനേ.

[29] കെല്പിന്നും വൻസ്വത്തിന്നുമായ് – ബലവും, വലിയ ധനവും ലഭിപ്പാൻ.

[30] ശസ്ത്രങ്ങൾ – ഉക്ഥങ്ങൾ. സൂക്തിവാഹ്യ = സ്തുതികൾകൊണ്ടു വഹിയ്ക്കപ്പെടേണ്ടവനേ.

[31] അഗ്ര്യൻ – ദേവന്മാരിൽവെച്ചു മുഖ്യൻ. കല്പിച്ചരുളുന്നു – സ്തോതാക്കൾക്കു നല്കിപ്പോരുന്നു.

[32] ഭൂരിദിക്കിൽപ്പുരുഹൂതൻ – വളരെയിടങ്ങളിൽ വളരെയാളുകളാൽ വിളിയ്ക്കപ്പെട്ടവൻ.

[33] അമർത്തൽ – ശത്രുക്കളെ. ആരിൽ നില്പൂ – ആർക്കധീനമോ. വിത്തം – ഹവിസ്സ്.

[34] ഇതെല്ലാമേ – വൃത്രവധാദികൾ. മീതെ – ബലംകൊണ്ടു മികച്ചവൻ. മേധാനുഷ്ഠായികൾ – യാഗംചെയ്യുന്നവൻ.

[35] ഉൾപ്പാകഹീനൻ – മനഃപക്വതയില്ലാത്ത ശത്രു. ഇപ്രഹർത്താവു് – രണകുശലനായ ഇന്ദ്രൻ. ക്ഷിപ്രൻ – ശീഘ്രകാരി. ഇന്ദ്രരക്ഷിതൻ ഗോധനങ്ങളെ നേടും; നല്ല പ്രഭുവുമാകും.

[36] അശ്വഗാമി = അശ്വങ്ങളിലൂടെ ഗമിച്ചു്. നേതാക്കളൊത്തു് – മരുത്സമേതനായി. ഇമ്മേധാവി – ഇന്ദ്രൻ.

[37] ഋഷി, തന്നോടുതന്നെ പറയുന്നു: സക്തചിത്തനായ് – മനസ്സ് ഇന്ദ്രങ്കലുറപ്പിച്ചു്. നേരാം = യഥാർത്ഥമായ.

[38] വർണ്ണ്യയശസ്കൻ = വർണ്ണിയ്ക്കേണ്ടുന്ന യശസ്സുള്ളവൻ. പൂരുതന്വാഢ്യൻ = വളരെ ശരീരങ്ങളുള്ളവൻ. തരസ്വി = വേഗവാൻ. അന്നൈഷി – ഹവികോംക്ഷി. സൽപതിയ്ക്കായി – സൽപതിയായ ഇന്ദ്രനെക്കുറിച്ചു്. കണ്വസൂനോ – ഹേ മേധാതിഥേ.

[39] മാടുകളെ – പണികളാൽ അപഹരിയ്ക്കപ്പെട്ട ഗോക്കളെ. തേടാൻ തരമില്ലാതെയും – അവയുടെ കാൽപാടുപോലും വഴിയിലില്ലായിരുന്നു, എന്നിട്ടും. നല്കി – വീണ്ടുകൊടുത്തു. ആർക്കു് ? ആശ തങ്കൽ (ഇന്ദ്രങ്കൻ)വെച്ച മുമ്പർക്കു് – നേതാക്കളായ ദേവന്മാർക്കു്. ആര്യവ്രതൻ – പ്രശസ്ത കർമ്മാവു് സഖാവീവൻ – സഖാവായ ഇന്ദ്രൻ.

[40] ഇന്ദ്രൻ മേഷരൂപം ധരിച്ചു ചെന്നു മേധ്യാതിഥിയെ കൊണ്ടുപോന്നു എന്നൊരുതിഹാസമുണ്ടു്.

[41] ഋഷി വിഭിന്ദുരാജാവിന്റെ ദാനത്തെ പ്രശംസിക്കുന്നു: നാല്പതിനായിരം – ധനം. സന്ദാതാവു് = ദാനശീലൻ.

[42] ഗായകർ – സ്തോതാക്കൾ. ഇരുതായാരെ – ദ്യാവാപൃഥിവികളെ. സിദ്ധി – ധനലാഭം.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.