സുശീല കണ്ണുതുറന്നു.
മേലും മുഖവും തലയും വരെ മൂടിയ ഒരു സ്ത്രീശബ്ദം: “എല്ലാരേം കാണാൻ തോന്നണൊണ്ടോ?”
ആരെ കാണാനാണു് എന്നു് സുശീല ഓർത്തു.
‘യുദ്ധം കഴിയട്ടെട്ടോ, പട്ടാളം എല്ലാവരേയും കൊണ്ടുവന്നു കാണിക്കും.’
സുശീലയ്ക്കു് പതുക്കെ ഓർമകളും വന്നു. ബിനോയി നടന്നുപോകുമ്പോൾ കണ്ണു മറിഞ്ഞുമറിഞ്ഞു പോയതും ഋദ്ധിയുടെ കട്ടിലിൽ വീണതും. പിന്നെ ഓർമയിൽ ഈ നിമിഷമാണു്.
“രണ്ടു വൃക്കയ്ക്കും കുഴപ്പമുണ്ടു്. എലിപ്പനി കേറി പിടിച്ചു. ഞങ്ങള് നോക്കണുണ്ടട്ടോ?”
സുശീല സ്വന്തം ശരീരത്തെക്കുറിച്ചു് ആലോചിച്ചു.
വയറിലോ നെഞ്ചിലോ തലയിലോ വേദനയുണ്ടോ എന്നു് ഓർത്തു നോക്കി. ഇല്ല, ഒന്നും അറിയുന്നില്ല. മനസ്സിലേക്കു നോക്കി. അവിടെ നിറയെ അടുത്ത നിമിഷം അവസാനിക്കാൻ പോകുന്ന ജീവിതമാണു്.
കപ്പയും കഞ്ഞിയുമല്ലാതെ മറ്റൊന്നും വെച്ചുകഴിക്കാതെ, ലുങ്കിയും ബ്ലൗസുമല്ലാത്ത വസ്ത്രങ്ങൾ ഇടാതെ, കള്ളുകുടിച്ചു വന്നു മേലുവീഴുന്ന ഭാർഗവനെയല്ലാതെ മറ്റാരേയും അറിയാതെ, കഴിഞ്ഞ ഇരുപത്തിയഞ്ചു് വർഷമായി ഒരു പുരുഷനൊപ്പം പോലും ശയിക്കാതെ, ഒരു ചുംബനം കിട്ടാതെ ഞാൻ തീരുകയാണു്. തണലു തന്ന മഠത്തിനും, കക്ക പെറുക്കാൻ കൂട്ടിയ അന്നമ്മയ്ക്കും, വീടുവച്ചു തന്ന ഇടവക സമിതിക്കും പറയാം: ഞങ്ങളാണു് ഒരു ജീവിതം കൊടുത്തതെന്നു്.
നിങ്ങളെക്കൊണ്ടു് എനിക്കെന്താണുണ്ടായതെന്റെ ലോകമേ. ഇതാണോ ജീവിതം. ഇതെങ്കിൽ…
സിസ്റ്റർ ഫിലോമിനയുടെ വീടു്.
ഓട്ടോയിൽ നിന്നു ബസിൽ കയറി രണ്ടര മണിക്കൂർ. പിന്നെ ഓട്ടോയിൽ പത്തുമിനിറ്റ്. ഒരു കുത്തുകയറ്റം. സിസ്റ്റർ രണ്ടടിവച്ചു കിതച്ചു കൊണ്ടു പറഞ്ഞു. ചട്ടത്തിൽ എനിക്കു വീട്ടിൽ കിടക്കാനാവില്ല. നമ്മൾ എന്നും വൈകിട്ടു് അടുത്ത മഠത്തിലേക്കു പോകും. രാവിലെ വരും. അതേ പറ്റൂ. പകല് മുഴുവൻ നമ്മൾ ആ വീട്ടിൽ ഉണ്ടാകും.
- നന്ദിനിയോടു്:
- “ഇന്നു് ഈ നിമിഷം വരെ കാണുകയോ കേൾക്കുകയോ മിണ്ടുകയോ ചെയ്തിട്ടില്ലാത്തവരുടെ വീട്ടിലേക്കു നമ്മൾ പോവുകയാണു്.”
ഇതുവരെ നടത്തിയ സാഹസികയാത്രകളേക്കാൾ ഹരം കയറി ഋദ്ധിക്കു്.
- ഋദ്ധിയോടു്:
- “നമുക്കു് ഏഴു ദിവസം കഴിഞ്ഞാൽ ഇറങ്ങിപ്പോരാം. ഇതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത വീടുകളിലെത്തുന്ന പെണ്ണുങ്ങളാണു് അറുപതും എഴുപതും വർഷം മറ്റെങ്ങും പോകാതെ കുഴിമാടത്തിലേക്കു പോയി തീരുന്നതു്.”
നടപ്പുവഴിയിൽ നിന്നു് പറമ്പുവഴിയിലേക്കു സിസ്റ്റർ തിരിഞ്ഞു. അതു് ഒരു വീടിന്റെ മുറ്റത്തേക്കു മാത്രമുള്ള വഴിയാണു്. വഴിക്കുമുകളിൽ കണ്ണെത്തും ദൂരം മുഴുവൻ കപ്പ നിൽക്കുന്ന കുന്നു്. പൂത്തു കായ തൂങ്ങി നിൽക്കുന്നു. അമ്മ പറഞ്ഞുകേട്ട പമ്പരം ഉണ്ടാക്കി നോക്കണം. വഴിയുടെ താഴെ നിന്നു് മുരളൽ കേട്ടു തുടങ്ങി. അടിവെയ്ക്കുന്തോറും മുരളൽ കൂടി വന്നു. മുരൾച്ചയോടൊപ്പം രൂക്ഷമായ മണവും. എനിക്കു മനസ്സിലായി അതു പന്നിക്കുഴിയാണെന്നു്.
കുഴിയിലിട്ടു വളർത്തുന്ന പന്നിയെ കയറെറിഞ്ഞു കുടുക്കി കപ്പിയിൽ വലിച്ചു കയറ്റും. നിലത്തിറക്കും മുൻപു് തൂങ്ങിനിൽക്കുന്ന കാലുകളും കൈകളും കൂട്ടിക്കെട്ടും. റാലി സൈക്കിളിന്റെ പിന്നിൽ പലകകൊണ്ടുണ്ടാക്കിയ തട്ടിയിൽ പിടിച്ചുകിടത്തി കയർകൊണ്ടു വരിഞ്ഞുകെട്ടും. അറവുശാല വരെ അതു മുരളിക്കൊണ്ടിരിക്കുമെന്നു് സിസ്റ്റർ സന്ധ്യ പറഞ്ഞിട്ടുണ്ടു്. പോർക്ക് രണ്ടു മൂന്നുവട്ടം കഴിച്ചിട്ടുണ്ടു് മഠത്തിൽ നിന്നു്. ഇത്തവണ കാണുകയും കഴിക്കുകയും ചെയ്യണം.
ചെന്നുകയറുമ്പോൾ അതൊരു വലിയ വീടാണു്. ആവേശകരമായ ഒരു സ്വീകരണം ഉറപ്പാണു്. മണിയടിച്ചു സിസ്റ്റർ ഫിലോമിന കാത്തു നിന്നില്ല. ഇറയത്തേക്കു കയറി തടികൊണ്ടു പണിതിട്ട വലിയ ബെഞ്ചിൽ ബാഗു വെച്ചു. ഞങ്ങൾ അരമതിലിൽ ചാരി ഇരിക്കുകയോ നിൽക്കുകയോ അല്ലാത്ത രീതിയിൽ.
വാതിൽ തുറന്നു് സിസ്റ്ററുടെ അത്ര പ്രായമില്ലാത്ത ഒരു സ്ത്രീ വന്നു. ഒരു നുള്ളു ചിരി ആ മുഖത്തു് ഒരിടത്തും കണ്ടെടുക്കാനാകാത്തത്ര ഗൗരവം.
“അഞ്ചാണ്ടു കൂടി ആകെ കിട്ടിയ ഏഴു ദിവസമാണു്. ഉച്ചയ്ക്കുണ്ണാനുണ്ടാകുമെന്നു ഇവിടെ നിരീച്ചിരിക്കാനല്ലേ പറ്റത്തൊള്ളൂ.”
അവർ രണ്ടാളും അകത്തേക്കു പോയി. ഞങ്ങൾ രണ്ടുപേരും വഴിതെറ്റിവന്നവരെപ്പോലെ നിന്നു. മുറ്റത്തു് ഒരു ജീപ്പു വന്നു നിൽക്കുകയും സ്വർണനിറമുള്ള ജുബ്ബയിട്ടൊരാൾ സൂക്ഷിച്ചു നോക്കി അകത്തേക്കു പോവുകയും ചെയ്തു.
നന്ദിനി കിളിക്കൂട്ടിലെ തത്തയെ നോക്കി. അതിനു് മിണ്ടാനോ ചിലയ്ക്കാനോ ആവതില്ലാത്തതുപോലെ തല വലയിലേക്കു ചെരിച്ചു പിടിച്ചു നിന്നു.
അകത്തു നിന്നു കുശുകുശുക്കുന്ന ശബ്ദം കേൾക്കാം. അതിനു് പതിയെ ആക്കം കൂടി തുടങ്ങി.
“പെങ്ങള് എന്തു വിചാരിച്ചാലും വേണ്ടില്ല. ഇത്തരം കന്നംതിരിവു് ഇവിടെ പറ്റുകേല.”
നമ്മളെക്കുറിച്ചാണെന്നു് നന്ദിനി പതുക്കെ പറഞ്ഞു.
“മഠത്തില് നിങ്ങക്കൊക്കെ എന്തുമാകാം. നാട്ടില് ഞങ്ങക്കു് കുരിശുവരച്ചു കിടക്കുമ്പം കുറ്റം ചെയ്തില്ലാന്നുള്ള തോന്നലു വേണം.”
ഞാനും ഉറപ്പിച്ചു. ഇരകൾക്കു താവളംകൊടുത്തു് നാണം കെടാൻ അവരില്ല എന്നു തന്നെയാണു് പറയുന്നതെന്നു്.
ഞങ്ങൾക്കു വലിയ ആശങ്കയൊന്നും തോന്നിയില്ല. കൊണ്ടുവന്ന സിസ്റ്റർ തന്നെ കൊണ്ടുപോകേണ്ടിയും വരും.
പെട്ടെന്നു സിസ്റ്റർ ഇറങ്ങിവന്നു് ബാഗ് എടുത്തു് അകത്തേക്കു നടന്നു. എന്തുവേണം എന്നറിയാത്ത നില്പാണു് ഞങ്ങൾ. സ്വീകരണ മുറിയിലെത്തി സിസ്റ്റർ അകത്തേക്കു ചെല്ലാൻ തലകൊണ്ടു് ആംഗ്യം കാണിച്ചു.
ഒരു മുറിയിലേക്കു്. പഴയതടികൊണ്ടു പണിത വാതിലുകളും മിനുസമുള്ള തറയും നിറയെ ജനലുകളും.
“നിങ്ങളെ എന്റെ കൂടെ മഠത്തിലേക്കു് അയക്കില്ലെന്നു് തോമാച്ചനു് നിർബന്ധം.”
സന്ധ്യാ പ്രാർത്ഥനയും കഴിഞ്ഞു് അത്താഴം കഴിക്കാനിരിക്കുമ്പോഴാണു് ആ വലിയ വീട്ടിൽ ഫിലോമിന സിസ്റ്ററുടെ അനിയൻ തോമാച്ചായനും ഭാര്യയും മാത്രമേ ഉള്ളൂ എന്നു ഞങ്ങൾക്കു് ഉറപ്പായതു്. മക്കൾ നാലാണു് തോമാച്ചായനു്. മൂത്തമകൾ ലണ്ടനിൽ നഴ്സ്, രണ്ടാമത്തെയാൾ കാനഡയിൽ ഫാർമസിസ്റ്റ്, മൂന്നാമത്തെയാൾ ഡൽഹി എയിംസിൽ, നാലാമത്തെയാൾ ബീൽസ്, എൻജിനിയറിങ് കഴിഞ്ഞു് ബെംഗളൂരുവിൽ.
ബെംഗലൂരുവിൽ നിന്നു പതിവു വിഡിയോ കോൾ തീൻമേശയിലേക്കു വന്നപ്പോൾ തോമാച്ചായൻ പരിചയപ്പെടുത്തി: അവൻ എൻജിനിയറിങ് കഴിഞ്ഞതാണു്. എടുത്തവായിൽ വന്ന തിരുത്തിൽ നന്ദിനിയും ഋദ്ധിയും ‘ഇംപ്രസിദ്ധ’രായി. ഇംപ്രസ്ഡ് എന്നതിനു് ജീസസ് മേരി സ്കൂളിലെ ഒൻപതാം ക്ലാസുകാരുണ്ടാക്കിയ പ്രയോഗമാണു്. അപ്പൻ കാശുകൊടുത്തു മേടിച്ച കംപ്യൂട്ടർ എൻജിനിയറാണു് എന്നായിരുന്നു ബീൽസിന്റെ തിരുത്തു്. അതിൽ തോമാച്ചായൻ ഒട്ടും അലോസരപ്പെടാതെ ചിരികൊള്ളുകയും ബീറ്റിൽസിന്റെ ചുരുക്കമാണു് ബീൽസ് എന്നു് മേശയിൽ താളമടിച്ചു് ഓർമിപ്പിക്കുകയും ചെയ്തു. ബീറ്റിൽസ് ആരാധകന്റെ വീട്ടിൽ ഒരു ഡ്രമ്മോ ഗിത്താറോ കീ ബോർഡോ കണ്ടില്ലല്ലോ എന്നു് നന്ദിനി. വണ്ടുകൾ മൂളുന്നുണ്ടല്ലോ എന്നു് ഞാൻ.
ആ രാത്രിയാണു് ഒരു വീട്ടിൽ ഉറങ്ങുകയാണെന്നു ഞങ്ങൾക്കു് ആദ്യമായി തോന്നിയതു്. കടംകൊടുത്തവർ വന്നുകയറിയിരുന്ന അശാന്തമായ വീടുമാത്രമേ നന്ദിനിയുടെ ഓർമയിലുള്ളു. വാഹനങ്ങളുടെ ഇരമ്പൽ കേൾക്കുകയോ, കോളിങ് ബെൽ അടിക്കുകയോ ചെയ്യുമ്പോൾ അമ്മ അടുക്കള വാതിൽ അകത്തു നിന്നു കുറ്റിയിട്ടു് സ്ലാബിനടിയിൽ കയറുന്ന കഥ നന്ദിനി പറഞ്ഞു. അച്ഛൻ ആ ദിവസങ്ങളിലൊന്നും വീട്ടിലേക്കു വന്നതേ ഇല്ല.
മദ്യപാനവും പുകവലിയും ഇല്ലാത്ത അച്ഛൻ എന്തിനാണു് ഈ കടം വാങ്ങിയതെന്നു് ആർക്കും പിടികിട്ടിയില്ല. വീട്ടിൽ ഒരു പുതിയ ഉടുപ്പോ മുണ്ടോ ചെരുപ്പോ പോലും കൂടുതലായി വന്നില്ല. നന്ദിനിക്കോ അമ്മയ്ക്കോ പുതുവസ്ത്രങ്ങൾ കിട്ടിയില്ല. തിരിച്ചടവു മുടങ്ങിയതോടെ വട്ടിപ്പലിശക്കാർ കൂട്ടമായി വീട്ടിൽ വന്നു പൊറുതി തുടങ്ങി. ഒടുവിലവർ എല്ലാവരും ചേർന്നു സ്ഥലം ബാങ്കിൽ ഈടുവച്ചു് പണം വീതിച്ചെടുത്തു. മൂന്നാം മാസം മുതൽ ബാങ്കുകാരുടെ ഊഴം.
കേസും കൂട്ടവുമായി ഒരു വർഷം പിടിച്ചുനിന്നു. ഒടുവിൽ ആ വീടു് ബാങ്കുകാർ എടുത്തതോടെ വന്നുതാമസിച്ച വാടക വീട്ടിൽ പുതിയ ഒരാൾ എത്തി. ഷീല. അതിനു മുൻപു കേൾക്കുക പോലും ചെയ്യാത്ത ആ സ്ത്രീ അധികാരി ഭാവത്തോടെ അച്ഛനോടു് ആജ്ഞാപിച്ചുകൊണ്ടിരുന്നു. അച്ഛൻ ഒന്നും മിണ്ടാതെ പരുങ്ങി നിന്നു. അവർ നിരന്തരം അച്ഛന്റെ മുറിയിൽ കയറുകയും അച്ഛനോടു പണം ചോദിക്കുകയും ചെയ്തു. അവരെ മറച്ചുവയ്ക്കാൻ നടത്തിയ ഓപ്പറേഷനായിരുന്നു കടംകൊള്ളൽ എന്നു് അതോടെയാണു് മനസ്സിലായതു്. അമ്മയിൽ തൃപ്തിപോരാത്തതുകൊണ്ടു് അച്ഛൻ ചെന്നുകയറിയ പല ഇടങ്ങളിൽ ഒന്നായിരുന്നു അതെന്നു് ഷീല ഞങ്ങൾ കേൾക്കെ വിളിച്ചു പറഞ്ഞു.
അവർ ഓരോ മാസവും അച്ഛനിൽ നിന്നു് പണം വാങ്ങിയിരുന്നു. ആ കടം വീട്ടലറിയാതിരിക്കാൻ പലരിൽ നിന്നു വാങ്ങി തിരികെ കൊടുത്തു. ഒരാളിൽ നിന്നു വാങ്ങിയതു് വീട്ടാൻ അടുത്തയാളിൽ നിന്നു് വീണ്ടും. അതിന്റെ പലിശ കൊടുക്കാൻ മൂന്നാമതൊരാളിൽ നിന്നു്. വീട്ടിൽ വന്നു താമസമാക്കിയ ഷീലയ്ക്കു പന്ത്രണ്ടു ലക്ഷമേ കിട്ടിയുള്ളുവെങ്കിലും കടം നാൽപ്പത്തിയഞ്ചു ലക്ഷമായി. ഇതിനാണു സിസ്റ്ററെ സാമ്പത്തിക വളർച്ച എന്നു പറയുന്നതെന്നു് പറഞ്ഞു സർക്കിൾ ഇൻസ്പെക്ടർ മൻസൂർ കേസ് വിധിയായ ദിവസം ചിരിച്ചു് എഴുനേറ്റുപോയിരുന്നു.
തറവാട്ടിലെ സംബന്ധങ്ങളുടെ തുടർച്ച അച്ഛന്റെ കാലത്തു് അസംബന്ധമായെത്തി എന്നു് നന്ദിനി കൂട്ടിച്ചേർത്തു. പ്രാസവും അലങ്കാരവും ഒപ്പിച്ചു ഭാഷ അമ്മാനമാടാൻ നന്ദിനിയെക്കഴിഞ്ഞേ ക്ലാസിൽ മറ്റാരും ഉണ്ടായിരുന്നുള്ളൂ.
രാവിലെ രണ്ടു സ്റ്റീൽ കപ്പു നിറയെ കട്ടൻകാപ്പിയുമായി വന്നു ത്രേസ്യാച്ചേടത്തി ഉണർത്തി. പല്ലു തേയ്ക്കും മുൻപു് കാപ്പിയൊന്നും കട്ടിലിലിരുന്നു കുടിച്ചിട്ടേയില്ല. ആറുമണിയാകുന്നതേയുള്ളൂ. അവർ ഇന്നലെ ചിരിക്കാത്തതിന്റെ കടംവീട്ടാൻ വന്നതാണെന്നാണു കരുതിയതു്. മുഖം കൂടുതൽ കരുവാളിച്ചു് ഇരുന്നു: ‘മക്കളു വന്നു വാഴാത്ത വീട്ടിൽ മുഴുവൻ കുട്ടിച്ചാത്തന്മാരു കേറി നെഗളിക്കും. ഇന്നലെ പറയാൻ മറന്നു. ഇനിയെങ്ങാനും വന്നാൽ ആ കുരിശൊന്നു് കാണിച്ചേരു്…”
മന്ത്രവാദിനികളെപ്പോലെ നടന്നിരുന്നവരുടെ കൂടാരത്തിൽ നിന്നു് വീടുതേടി വന്ന ഞങ്ങൾ കുട്ടിച്ചാത്തന്മാർക്കു നടുവിൽ.
ഒരേ കാഴ്ചകളും ഒരേ മണവും ഒരേ ഭക്ഷണവും ഒരേ വാക്കുകളും ആവർത്തിച്ചു് അനുഭവിച്ചു മൂന്നാം ദിനംതന്നെ വിവശരായി മടങ്ങാൻ മുട്ടി. സിസ്റ്റർ ഫിലോമിനയെ ഓർത്തായിരുന്നു കൂടുതൽ സങ്കടം. അഞ്ചാണ്ടു കൂടി നാട്ടിൽ വന്നിട്ടു് ഓരോ പകലും ഓരോ ബന്ധുക്കളെക്കുറിച്ചുള്ള കുശുമ്പും പരിഭവങ്ങളും കേട്ടിരിക്കും. രാത്രി പതിവുപോലെ മഠത്തിൽ ഉറക്കം.
നൗകയിൽ കാറ്റുപിടിക്കുകയാണു്. ഇതു് കാറ്റിനെതിരേയുള്ള പോക്കാണു്.
കാറ്റിനൊപ്പം കുതിക്കുന്നതിനേക്കാൾ കാറ്റിനെതിരേയുള്ള പോക്കിലാണു് ഋദ്ധി എന്നും ഹരം കൊണ്ടതു്. നാൽപ്പത്തിയഞ്ചു ഡിഗ്രി ചെരിച്ചു പിടിച്ച ദിശയിലൂടെ നൗക കാറ്റിനെ വഞ്ചിച്ചു മുന്നോട്ടുപോയി. കലിമൂത്തു് കാറ്റു വീണ്ടും ശക്തികൂട്ടി. അപ്പോഴൊക്കെ ചരിഞ്ഞു ചരിഞ്ഞു നൗകയും വേഗം കൂട്ടി.
- ത്രയ:
- “അമ്മവീട്ടിൽ പോകുന്നതൊക്കെ നാലു മാമ്പഴം വീണു കിട്ടുന്നതുവരെയുള്ള സുഖമേയുള്ളൂ. അല്ലെങ്കിൽ കൊതി ഒരു കുമ്പിൾ ഇലഞ്ഞിപ്പൂ പെറുക്കി പനനാരിൽകോർത്തു് കയ്യിലിട്ടു മണിപ്പിച്ചു നടക്കുന്നതിൽ തീർത്തേക്കണം. നിർബന്ധമാണെങ്കിൽ കഞ്ഞിയും കറിയും വച്ചുകളിക്കാൻ ഒരു ദിവസം കൂടി നിൽക്കാം. ഇതുമൂന്നും കഴിഞ്ഞാൽ അപ്പോൾ സ്ഥലം വിട്ടോണം. ഇല്ലെങ്കിൽ നമ്മളു മുന്നിൽ നിൽക്കുന്നതുകൊണ്ടു് അവരൊന്നു് വഴക്കുണ്ടാക്കാൻ പോലും കഴിയാതെ ശ്വാസം മുട്ടിപ്പോകും.”
ഋദ്ധി കണ്ണുതുറന്നു.