നന്ദിനി പോയ ശേഷമാണു് ശരിക്കുള്ള ഋദ്ധി പിന്നെയും ഒറ്റയ്ക്കായതു്.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയമാണു്. എന്തു പഠിക്കണം എന്നൊന്നും ആലോചനയിൽപോലും ഇല്ല. പന്ത്രണ്ടാം ക്ലാസുവരെ ആലോചിച്ചതും ആഗ്രഹിച്ചതുമൊന്നുമല്ലല്ലോ പഠിച്ചതു്. സർക്കാരു് കൊണ്ടുവച്ച പുസ്തകം, ടീച്ചർമാരു് പറഞ്ഞ വ്യാകരണം. ചോദ്യമിട്ടയാൾ മനസ്സിൽ കണ്ട ഉത്തരങ്ങൾ. ഉത്തരമെഴുതാനിരുന്ന ഞാൻ മനസ്സിലാക്കിയ ചോദ്യങ്ങൾ. ഇതൊക്കെ കഴിഞ്ഞു് കിട്ടുന്ന മാർക്കു വച്ചാണു് അളന്നതു്. ഇനിയും അങ്ങനെ പോകാം എന്നേ മനസ്സിൽ കാണുന്നുള്ളൂ.
ഇതിനിടെ സിസ്റ്റർ പറഞ്ഞ ഒരു വാചകം തികട്ടി കിടക്കുകയും ചെയ്തു. പോയിവന്നു പഠിക്കാവുന്നിടത്തോളം ഇവിടെ നിൽക്കാം എന്നായിരുന്നു അതു്. മറ്റേതെങ്കിലും നഗരത്തിൽ പഠിക്കാൻ പോയാൽ അതു താങ്ങാൻ സിസ്റ്റർക്കു കഴിയില്ലെന്നൊരു സൂചന കൂടിയുണ്ടു് ആ വാക്കുകളിൽ. അല്ലെങ്കിൽ തന്നെ മഠത്തിൽ പത്തുപതിനേഴു വയസ്സുള്ള പെങ്കൊച്ചിനെ കിടത്തിയിരിക്കുന്നതു ചട്ടപ്രകാരമുള്ള കാര്യമല്ലെന്നു പ്രോവിൻഷ്യൽ ജനറൽ മൂന്നുനാലു കത്തെഴുതുകയും ചെയ്തു. അമ്മയും അന്നമ്മയും അടുക്കളപ്പണിക്കാരുടെ ഗണത്തിലാണു്. രാവിലെ വന്നു വൈകുന്നേരം പോകുന്നവരെന്നാണു് കടലാസിൽ. ചായ്പ്പിലെ കിടപ്പു് രേഖയിലില്ലാത്ത പരിപാടിയാണു്. സഭയ്ക്കും വിശ്വാസിക്കും വേണ്ടി ജീവിതം ഉഴുഞ്ഞുവയ്ക്കുന്ന കന്യാസ്ത്രീക്കു് ബാങ്ക് ബാക്കിയോ കുടുക്കയോ ഉണ്ടാകാൻ പാടില്ല. പഴ്സ് പോലും കാലിയായിരിക്കണം.
ഓർമ്മക്കുറവുവന്നുതുടങ്ങിയ ഫിലോമിന സിസ്റ്റർ രാത്രീലെഴുനേറ്റു് മൂത്രമൊഴിക്കാൻ തുറന്നവാതിൽ അടുക്കളേന്നു പുറത്തേക്കുള്ളതായിരുന്നു. മൂത്രപ്പുരയിൽ പടിയില്ലല്ലോ എന്ന മട്ടിൽ നടന്ന സിസ്റ്റർ നാലുപടിയും തെന്നി താഴെപ്പോയി. സഭയുടെ ചെറുപുഷ്പം ആശുപത്രിയിൽ ചെന്നപ്പോഴാണു് മറ്റൊരു പ്രശ്നം. അവിടെ കന്യാസ്ത്രീയെ കിടത്തിയാൽ പുറത്തു നിന്നുള്ളവർക്കു കട്ടിലു കുറയുമെന്നു പറഞ്ഞു പ്ളാസ്റ്റർ ഇട്ടു മഠത്തിലേക്കു വിടുകയായിരുന്നു. വേദനിക്കുന്നെന്നു ഫിലോമിന സിസ്റ്റർ കരഞ്ഞുകൊണ്ടിരുന്നപ്പോൾ ക്വാറി നാരായണന്റെ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ആലോചിച്ചതാണു്. അപ്പോഴാണു് അങ്ങനൊരു ഫണ്ട് മഠത്തിലില്ലെന്നു മനസ്സിലായതു്. ഒടുവിൽ ഉച്ചയ്ക്കുണ്ണാൻ പോകുന്നവഴിക്കു് ഡോക്ടർ സി. ടി. പൗലോസ് വരികയും കുത്തിവയ്പിനു കുറിക്കുകയും ചെയ്തു. രാത്രി ജോലി കഴിഞ്ഞുപോകുന്ന ഷൈനി നഴ്സ് കുത്തിയിട്ടു പോകുന്ന വഴിക്കു സിസ്റ്ററോടു പറഞ്ഞതു് എന്നെ ഇനിയും ഇങ്ങോടു വരുത്തരുതെന്നാണു്. അവർക്കും അത്രയൊക്കെയേ ഉള്ളു. സ്വന്തം കാലൊടിഞ്ഞാൽ ഫണ്ട് എടുക്കാൻ നിവൃത്തിയില്ലാത്ത കന്യാസ്ത്രീ മഠത്തീന്നു് കാശുമുടക്കി കൊച്ചിനെ നഴ്സിങ്ങിനു വിടാൻ പറ്റുകേലെന്നു് ചട്ടമറിയാവുന്ന കപ്യാരു് നേരത്തെ പറഞ്ഞതാണു്. ഒരു വായ്പ എടുക്കണമെന്നു വച്ചാൽ എന്നതിരുന്നിട്ടാണു് ഈടു കൊടുക്കുന്നതെന്നു കപ്യാരു് ചോദിക്കുകയും ചെയ്തു. അതു് എനിക്കു് ആശ്വാസമായിട്ടാണു തോന്നിയതു്. ഒരു നഴ്സായി നടക്കുന്നതു് സങ്കൽപിച്ചിട്ടുപോലും ഇല്ലായിരുന്നു. ഒരു ബോട്ടുമേടിക്കാൻ കാശു് ആകുന്നതുവരെ അമ്മയുടെ വള്ളത്തിൽ പോയി മീൻപിടിക്കാം എന്നൊക്കെയാണു് ഉപജീവനത്തെക്കുറിച്ചു പരമാവധി പോയ ചിന്ത. അതു പറഞ്ഞപ്പോൾ അമ്മ കേട്ടു നിന്നതേയുള്ളു. മോള് നഴ്സിങ് കഴിയാറായ ആശ്വാസത്തിൽ നിന്ന അന്നമ്മയ്ക്കു് അതു് ഓർക്കാൻ പോലും പറ്റിയില്ല. പെണ്ണുങ്ങളല്ലേ സ്രാങ്ക് ആകാൻ പോകുന്നതു്. കൊച്ചു വേണമെങ്കിൽ നന്ദീനടമ്മ ഇട്ടിട്ടുപോയ മെഷീനിൽ ബ്ലൗസും അടിപ്പാവാടാം തയ്ക്കാൻ പഠിക്കു്. ഞാൻ കൊണ്ടു വിറ്റുതരാം എന്നു് അന്നമ്മ.
ലണ്ടനിൽ പോയ മകൾ നാട്ടിൽ വീടുവയ്ക്കാം എന്നു പറഞ്ഞിട്ടു് അന്നമ്മ സന്മതിച്ചില്ല. നാലാണ്ടു കൂടുമ്പോൾ വരുന്നയാൾ ഹോട്ടലിൽ പാർത്താൽ മതി, അതിനായി ഇന്നാട്ടിൽ കാശു് ഇറക്കേണ്ട എന്നു തീർത്തു പറഞ്ഞു. മഠത്തീന്നു് ഇറക്കി വിട്ടാലും സുശീലയുടെ വീടുണ്ടു് എന്നതായിരുന്നു അന്നമ്മയുടെ ധൈര്യം.
സന്ധ്യ സിസ്റ്റർ പറഞ്ഞു: “വണ്ടിക്കൂലിക്കുള്ള കാശൊക്കെ നിന്റെ അമ്മ കക്കേം, മീനും വിറ്റു തരും. നീ എന്തായാലും ഡിഗ്രിക്കു പോകണം.”
ആർച്ചുബിഷപ്പ് പുതിയ കുരിശുപള്ളിയിലെ ആദ്യ കുർബാനയ്ക്കു വന്നപ്പോൾ കണ്ടുപറഞ്ഞു് ഋദ്ധിയെ അവിടെ തൽക്കാലം നിർത്താൻ ഒരു കടലാസ് വാങ്ങിച്ചിരുന്നു. പ്രോവിൻഷ്യൽ സുപ്പീരിയർക്കു് ആ കടലാസു കിട്ടിയതോടെ പിന്നെ പ്രശ്നവും ഇല്ല. പറഞ്ഞുനിൽക്കാൻ ഒരു രേഖയായല്ലോ എന്നു് പറഞ്ഞു പറ്റുന്നേടത്തോളം ഞാൻ കണ്ണടയ്ക്കാമെന്നാണു് സുപ്പീരിയർ പറഞ്ഞതു്. അവർക്കും ഇറക്കിവിടാൻ വേണ്ടിയൊന്നുമായിരുന്നില്ല. ചട്ടം നോക്കിയില്ലെങ്കിൽ സർക്കാരിനേക്കാൾ കഷ്ടമാണു് സഭ. എപ്പഴാ തട്ടുകിട്ടുകാന്നു പറയാൻ പറ്റത്തില്ല.
ഏതു ഡിഗ്രിക്കു പോകണം എന്നൊന്നും ചിന്തയിൽ വന്നില്ല. ഉള്ള മാർക്കിനു് കിട്ടാൻ എളുപ്പം ഇംഗ്ലീഷാണെന്നു് ജോൺ മാത്യുസാർ പറഞ്ഞപ്പോൾ അതിനു് സെയ്ന്റ് തോമസ് കോളജിൽ കൊടുത്തു. മഠത്തീന്നു വിളിച്ചുപറച്ചിലൊന്നും ഇല്ലാതെ തന്നെ പ്രവേശനം കിട്ടിയപ്പോൾ ചേരാനുള്ള പൈസ തന്നതു് കപ്യാരുചേട്ടനാണു്. വലിയ തുകയൊന്നും വേണ്ടിവന്നില്ല. സിസ്റ്ററ് പത്തുപന്ത്രണ്ടുകൊല്ലം പോറ്റിയതല്ലേ, ഞാനിത്രയെങ്കിലും ചെയ്യണ്ടേ എന്നാണു പറഞ്ഞതു്. ഇടവകേൽ അംഗമായിരുന്നേൽ സ്കോളർഷിപ്പ് കിട്ടുവായിരുന്നെന്നും കപ്യാരു പറഞ്ഞു. മതവും ജാതിയുമില്ലാതെ ഇക്കാലമത്രെയും മതസ്ഥാപനത്തിൽ ജീവിക്കാൻ കഴിഞ്ഞെങ്കിൽ ഇനിയും ഇടവകേം കരയോഗോം ഒന്നു വേണ്ടെന്നു് സിസ്റ്റർ സന്ധ്യ തന്നെയാണു് പറഞ്ഞതു്.
ഇംഗ്ലീഷിനു് ചേർന്നു ക്ലാസു തുടങ്ങാൻ നോക്കിയിരിക്കുന്ന ദിവസത്തിലാണു് നന്ദിനിയുടെ ഒരു മെയിൽ വന്നതു്. ഞങ്ങൾക്കിവിടെ സുഖമാണു്. സോഷ്യൽ സർവീസിൽ അണ്ടർ ഗ്രാജ്വേഷനു് ചേരുന്നു എന്നു മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. നന്ദിനി പോയശേഷമുള്ള വിശേഷങ്ങൾ പറഞ്ഞു് ഞാൻ ഒരു നീണ്ട മറുപടി അയച്ചു. ഇംഗ്ലീഷിൽ ഞാൻ അങ്ങനെ കത്തൊന്നും എഴുതിയിട്ടില്ല. ആദ്യമായുള്ള എഴുത്താണു്. അയച്ച അന്നു മുതൽ മൂന്നുനാലു ദിവസം അടിക്കടി മറുപടിക്കു തുറന്നു നോക്കി. ഒരനക്കവും ഉണ്ടായില്ല. രണ്ടാഴ്ചകഴിഞ്ഞു് ഒരു ദിവസം തുറക്കുമ്പോൾ ഒരു വരിയിൽ മറുപടി എപ്പോഴോ വന്നു കിടപ്പുണ്ടു്. നൈസ് ഡിയർ എന്നു മാത്രം. അറിഞ്ഞതിൽ നന്ദിനിക്കു് രണ്ടു വാക്കിൽ മതിയോ സന്തോഷം എന്നു് അന്നു് മുഴുവൻ ഓർത്തു. മഠത്തിന്റെ ചായ്പിൽ പഴയ പുതപ്പുകൊണ്ടു പൊതിഞ്ഞുവച്ചിരുന്ന തയ്യൽ മെഷീനും അതിനു മുകളിൽ കമഴ്ത്തി വച്ചിരുന്ന ചാരുകസേരയും കാണുമ്പോൾ മാത്രം പിന്നെ നന്ദിനിയെ ഓർത്തു.
ഋദ്ധി സോഫയിൽ കിടക്കുകയായിരുന്നു.
ഉച്ചയ്ക്കു് ഈയിടെയായി നല്ല മയക്കം പതിവുണ്ടു്. പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞുള്ള സമയമാണു്. പാതിമുറിഞ്ഞ ഒരു സ്വപ്നത്തിലായിരുന്നു. ബീച്ചിൽ കിടക്കുകയാണു്. സിം സ്യൂട്ടാണു് വേഷം. മണൽത്തരി സ്യൂട്ടിനുള്ളിലൂടെ കയറിയിട്ടുണ്ടു്… അതു് മാറിലും പൊക്കിളിലും എരിപൊരി സഞ്ചാരമുണ്ടാക്കുന്നു. ആ സ്വപ്നത്തിൽ ഞെളിപിരികൊള്ളുന്നതിനിടെയാണു് മുഖത്തൊരു ശ്വാസം തട്ടുന്നതായി അറിഞ്ഞതു്. മാറിടത്തിൽ അമർത്തിപ്പിടിച്ചിട്ടുണ്ടു്. രണ്ടാമത്തെ കൈ താഴെയാണു്. മോളേ, മോളേ… എന്നു് അയാൾ കൊഞ്ചുന്നു. ഞാൻ ഒരു നിമിഷം ഒന്നു പതറി. പിന്നെ എനിക്കു സ്ഥലകാലബോധം വന്നു.
വലത്തേ കാൽ ഞാൻ മടക്കി. അയാൾ കുനിഞ്ഞുവരാൻ ഞാൻ കാത്തുകിടന്നു. ഉണർന്ന ഞാൻ അയാൾക്കു വഴങ്ങുകയാണെന്നു ധരിച്ചിട്ടുണ്ടാകും. എന്റെ പൊന്നേ… എന്നു വിളിച്ചു് അയാൾ എന്റെ നെറ്റിയിൽ ചുണ്ടുമുട്ടിച്ചു. മടക്കിയ കാൽ നൊടിയിടകൊണ്ടു നിവർത്തി ഞാൻ അതിവേഗം മുകളിലേക്കു പായിച്ചു. കുംഫു വഴക്കമാണു്. അയാൾ കണ്ണിൽ മണൽ വീണതുപോലെ അലറി. അടുത്തതു് ഇടതുകാൽകൊണ്ടായിരുന്നു. അതേ സ്ഥാനത്തു തന്നെ. അയാൾ സോഫയുടെ താഴേക്കു വീണു് അടിവയറ്റിൽ രണ്ടു കൈകളും പൊത്തി. ഞാൻ എഴുനേറ്റു നിന്നു് കഴുത്തിൽ കാൽവച്ചു. അയാൾ ശ്വാസം കിട്ടാതെ പിടച്ചു. സോഫയിലെ വിരി എടുത്തു കയർ പോലെ പിരിച്ചു. അലറിക്കരയുന്ന അയാളുടെ കാലുകൾ രണ്ടുമാദ്യം. പിന്നെ കൈകൾ. കൂട്ടിക്കെട്ടി സോഫയുടെ കാലിൽ ബന്ധിച്ചു. ഫോണെടുത്തു് അമ്മയെ വിഡിയോ കോളിൽ വിളിച്ചു.
വിടരുതു്… എന്നു പറഞ്ഞു് അമ്മ ചാടി എഴുനേൽക്കുന്നതു് ഞാൻ കണ്ടു.
അഴിച്ചുവിടാൻ അയാൾ ഓരോ തവണ കെഞ്ചിയപ്പോഴും ഞാൻ ഫ്രീ കിക്ക് എടുക്കുന്നതുപോലെ അയാളുടെ തലയിൽ തൊഴിച്ചു. അമ്മ കയറി വന്നു. ആദ്യം അയാളുടെ ഷർട്ടും പാന്റ്സും അടിവസ്ത്രങ്ങളും അഴിച്ചു. പിന്നെപ്പോയി പപ്പിയുടെ കൂടു് തുറന്നു. അമ്മ പപ്പിയുടെ മുന്നിൽ വച്ചു് വിൻസന്റിന്റെ തലയിൽ തൊഴിച്ചു. പപ്പി കുരച്ചു പാഞ്ഞുവന്നു. അമ്മ അയാളുടെ കെട്ടഴിച്ചു. പപ്പി കഴുത്തിൽ കടിച്ചുതുങ്ങി. അയാൾ കുടഞ്ഞെറിഞ്ഞു് പുറത്തേക്കു് ഓടി. ഗേറ്റ് പൂട്ടിയിരുന്നു. പപ്പി പിന്നാലെയോടി. അയാൾ മുറ്റത്തും പറമ്പിലും അലറിക്കരഞ്ഞു പാഞ്ഞു. ആളുകൾ ഗേറ്റിനു പുറത്തു് തടിച്ചുകൂടി. അമ്മ അതു മുഴുവൻ വിഡിയോയിൽ പകർത്തി. അപ്പോഴേക്കും പൊലീസ് ജീപ്പ് മുറ്റത്തു വന്നു നിന്നു. അവർ സോഫയിലെ വിരിയെടുത്തു് അയാൾക്കു് ഉടുക്കാൻ കൊടുത്തു.
പതിനേഴുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച വ്യവസായിയെ അമ്മയും മകളും നായയെക്കൊണ്ടു വേട്ടയാടിച്ച വിഡിയോ ഫോണുകളിൽ നിന്നു ഫോണുകളിലേക്കു വ്യാപിച്ചു. അമേരിക്കയിലേക്കു വിമാനം കയറാൻ നിൽക്കുമ്പോൾ അതു ഋദ്ധിയുടെ ഫോണിലും എത്തി. ഒരു നറുചിരി ഉള്ളിലൊതുക്കി മസ്വാച്വസെറ്റ്സ് മാരിടൈം സർവകലാശാലയിലേക്കു കാശുള്ള വീട്ടിലെ ഋദ്ധി യാത്ര തുടങ്ങി.
ജീവനുള്ള ഋദ്ധി വല്ലാതെ കിതച്ചു. ഇതു പതിവുള്ളതല്ല. ശ്വാസമെടുക്കാൻ പറ്റുന്നില്ല. കാലിനടുത്തു ചുരുണ്ടു കിടന്ന അമ്മ എഴുനേറ്റു വന്നു. എന്റെ വിഷമം അറിയുന്ന ടെലിപ്പതി അമ്മ പഠിച്ചിട്ടുണ്ടെന്നു് പല തവണ തോന്നിയിട്ടുണ്ടു്. അമ്മ നെഞ്ചിൽ തടവി. മുലയുടെ ഉയർച്ചയോ പൊക്കിളിന്റെ താഴ്ചയോ ഇല്ലാതെ തൊലിയൊട്ടി നിൽക്കുന്ന ദേഹം. അമ്മ എന്റെ തല അൽപം ഉയർത്തിക്കിടത്തുകയാണു്. എന്നിട്ടു് ഒപ്പം കിടന്നു.
സുശീലയ്ക്കും തല നേരേ നിൽക്കുന്നുണ്ടായിരുന്നില്ല.