അന്നു് ഉറക്കത്തിൽ തെരുവുനായയെപ്പോലെ വന്ന ഒരു ഭ്രാന്തൻ സ്വപ്നത്തിനു മുന്നിൽ ഞാൻ ഓടിക്കിതച്ചു.
അവളതു ചെയ്യില്ല, അവളതു ചെയ്യില്ല എന്നു ഞാൻ ആണയിട്ടു. ജൂവൽ എന്നെ വട്ടം പിടിച്ചിട്ടുണ്ടു്. അവൾ വെള്ളപുതച്ചു കിടക്കുന്നു. അവളെ കൊന്നതാണു് എന്നു് ഞാനലറി. പൊലീസുകാരും സിസ്റ്ററും അമ്മയും എന്നെ തന്നെ നോക്കി നിന്നു. അവളെ ആരു കൊന്നുവെന്നു് ആരോടു് ചോദിക്കും. അമ്മ അടുത്തുകിടക്കുകയാണു്. കുഞ്ഞുണ്ണിയുടെ ഒന്നാം പിറന്നാൾ കഴിഞ്ഞിട്ടു് നാലു മാസമേ ആയുള്ളൂ. അവനും ചിരിമാഞ്ഞു് അവിടെ കിടന്നു. അപ്പുറത്തു് അച്ഛനും.
ആർക്കും വേണ്ടി കാക്കാനില്ലാത്ത ജഡങ്ങളാണു്. നഗരസഭയുടെ ആംബുലൻസ് അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോയി.
ഞാൻ ഞെട്ടി ഉണർന്നു.
നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പുലർച്ചെ അഞ്ചുമണി ആകുന്നതേയുള്ളു. സിസ്റ്റർ ഉണർന്നു കിടക്കുകയാണെന്നു മനസ്സിലായി. ആ കട്ടിലിൽ ചെന്നു ചേർന്നു കിടന്നു. അപ്പോൾ പ്രസവിച്ചു് ചാരെ കിടത്തിയെ കുട്ടിയെ എന്നതുപോലെ സിസ്റ്റർ മൃദുവായി കൈകൊണ്ടു് ഒരു തടയണയുണ്ടാക്കി. കുഞ്ഞുങ്ങളെപ്പോലെ അഭിനയിച്ചു് ഒന്നു് കാൽകുടഞ്ഞു് ഞാൻ ആ കൈകൾക്കടിയിലേക്കു മുഖം താഴ്ത്തി.
പതുക്കെ പറഞ്ഞു: എനിക്കിപ്പോൾ നന്ദിനിയുടെ വീട്ടിൽ പോകണം.
നീ പോ പെണ്ണേ, എന്നു സിസ്റ്റർ കൈകൾ മെല്ലേ എടുത്തുമാറ്റി. ഞാൻ ആ നെറ്റിയിൽ ഉമ്മ വച്ചു് എഴുനേറ്റു. ഇട്ടുകിടന്ന മുറിക്കാലുറയും മേലുടുപ്പും മാറാൻ നിൽക്കാതെ പുറത്തിറങ്ങി കാവൽക്കാരൻ ജോൺ ചേട്ടന്റെ സൈക്കിൾ എടുത്തു. അതിലാണെങ്കിൽ നല്ല തെളിച്ചമുള്ള ഡൈനാമോയുണ്ടു്.
നാലു മിനിറ്റേ എടുത്തിട്ടുണ്ടാകൂ. നന്ദിനിയുടെ അച്ഛൻ രാവിലെ അഞ്ചുമണിക്കു മുമ്പു പോകുന്നയാളാണു്. പക്ഷേ, വീട്ടിൽ വെളിച്ചമില്ല. അച്ഛൻ പോയപ്പോൾ കെടുത്തിയതായിരിക്കും. നോക്കുമ്പോൾ നന്ദിനിയുടെ മുറിയിൽ മൊബൈൽ ഫോണിന്റെ ചെറിയ വെട്ടം. ഫോൺ എടുക്കാത്തതു് കഷ്ടമായി എന്നു് തോന്നി. അതിൽ വിളിക്കാമായിരുന്നു.
മണി അടിച്ചു് അമ്മയേയും അനിയനേയും ഉണർത്തേണ്ട എന്നു കരുതി അവളുടെ ജനാലയിലേക്കു നടന്നു. ഇവളെന്താണു് ഫോൺ ഇത്ര ഉയരത്തിൽ പിടിക്കുന്നതു് എന്നു സംശയിച്ചു് ജനൽപാളിയിലൂടെ നോക്കി. കഴുക്കോലിൽ നിന്നു് ഒരു ഷാൾ തൂങ്ങിക്കിടക്കുന്നു. ഒന്നല്ല രണ്ടെണ്ണം ഇഴപിരിച്ചിട്ടുണ്ടു്. അതിൽ ഒരു കുടുക്കുമുണ്ടു്. അവൾ കെട്ടിന്റെ ബലം നോക്കുകയാണു്.
ഞാൻ നേരേ അടുക്കള വാതിലിൽ ചെന്നു. അച്ഛൻ പോകുമ്പോൾ അതു വഴിയാണു് പോകുന്നതു്, അതുതുറന്നു കിടക്കുമെന്നു് അവൾ പറഞ്ഞു് അറിയാം. അച്ഛൻ പോയി പത്തോ പതിനഞ്ചോ മിനിറ്റ് കഴിയുമ്പോൾ അമ്മ അടുക്കളപ്പണി തുടങ്ങും. അതുകൊണ്ടു് അടയ്ക്കേണ്ട കാര്യമില്ല. അച്ഛൻ വരുമ്പോഴേക്കു പണി കഴിഞ്ഞു് കുളിച്ചു് കുറി ഇട്ടു നിന്നില്ലെങ്കിൽ അതിനു തുടങ്ങും കലി. അവളുടെ മുറിയുടെ മുന്നിലെത്തി ഞാൻ പതുക്കെ വിളിച്ചു. അനക്കമില്ല. കാത്തുനിൽക്കാൻ മനസ്സു വന്നില്ല. കുംഫു ക്ളാസിലെ ആ ധൈര്യത്തിൽ നാലടി പിന്നോട്ടു വച്ചു് നല്ല ആയത്തിൽ ചെന്നിടിച്ചു. പഴയവീട്ടിലെ ആ വാതിൽ പടപട ശബ്ദത്തോടെ തുറന്നു. നന്ദിനി കസേരയിൽ നിൽക്കുന്നുണ്ടായിരുന്നു. അമ്മയും അനിയനും എഴുനേറ്റു. ഞാൻ വാതിൽ കുറ്റിയിട്ടു.
അവളുടെ ചെവിയിൽ പറഞ്ഞു: മൂത്രമൊഴിക്കാൻ തുറന്നതാണെന്നു പറയണം. അമ്മ വാതിലിൽ മുട്ടി. അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു: അടച്ചപ്പോൾ തള്ളൽ കൂടിപ്പോയതാണു്. അമ്മ സംശയം തീരാതെ വീണ്ടും വാതിലിൽ മുട്ടി. ഞാൻ പെട്ടെന്നു് കസേരയിൽ കയറി ഷാൾ അഴിച്ചു് താഴെയിട്ടു. ആ സമയം നന്ദിനി അമ്മയ്ക്കു മറുപടി പറയാതെ നിൽക്കുകയാണു്. നന്ദിനി വാതിൽ തുറക്കുമ്പോൾ ഞാൻ അലമാരയുടെ പിന്നിൽ നിന്നു.
കുഞ്ഞുണ്ണി പേടിച്ചതുപോലെ കരയുന്നുണ്ടായിരുന്നു. അമ്മ മുറിയിലേക്കു് സംശയിച്ചു നോക്കി. കുഞ്ഞുണ്ണിയുടെ കരച്ചിൽ ഉച്ചത്തിലായി. വയ്യെങ്കിൽ ഇപ്പോൾ എഴുനേൽക്കേണ്ട എന്നു പറഞ്ഞു കുഞ്ഞിനെ എടുക്കാൻ പോയി.
അവൾ വാതിലടച്ചുവന്നു് എന്നെ കെട്ടിപ്പിടിച്ചു. ഇപ്പോൾ എന്റെ കൂടെ വരണം എന്നു് ഞാൻ കട്ടായം പറഞ്ഞു. അമ്മ കുഞ്ഞുണ്ണിക്കു പാലു കൊടുത്തു് തിരിഞ്ഞിരിക്കുകയാണു്. അവൾ എന്റെ ഒപ്പം ഇറങ്ങി. മഠത്തിലെത്തുമ്പോൾ സിസ്റ്റർ കട്ടിലിൽ തന്നെ ഇരുന്നു കൊന്ത ജപിക്കുന്നുണ്ടു്. ഞാൻ നന്ദിനിയെ അവിടെ ഇരുത്തി.
സിസ്റ്റർ മൂന്നു കട്ടൻകാപ്പി വാങ്ങി വന്നു. നന്ദിനി കരയാൻ തുടങ്ങി. അവൾ നിർത്തുന്നുണ്ടായിരുന്നില്ല.
ഞാൻ ഫോൺ എടുത്തു. നന്ദിനിയുടെ അമ്മയെ വിളിച്ചു: അവൾ ഇവിടെ മഠത്തിലുണ്ടു്. ഞങ്ങൾ ഒന്നിച്ചു് പഠിക്കുകയാണു്. ഇത്ര രാവിലെ അവളെങ്ങനെ പോയി എന്ന ചോദ്യമാണു് ഞാൻ പ്രതീക്ഷിച്ചതു്. പക്ഷേ, അമ്മ ചോദിച്ചതു് അവൾക്കു കുഴപ്പമൊന്നുമില്ലല്ലോയെന്നായിരുന്നു.
സിസ്റ്റർ പോയപ്പോൾ അവൾ എന്റെ മടിയിലേക്കു വീണു.
രണ്ടു പേരുകൾ പറഞ്ഞു. ഒന്നും എന്നെ ഞെട്ടിച്ചില്ല. ആദ്യം അമ്മാവൻ. അതു് എട്ടുവയസ്സുള്ളപ്പോൾ. പിന്നെ ആസ്തിയില്ലാത്ത അച്ഛനു കടംകൊടുത്ത ബാങ്ക് മാനേജർ രവിചന്ദ്രൻ. അമ്മയുമായി കുഞ്ഞുണ്ണിയെ കുത്തിവയ്പ്പിക്കാൻ പോകുമ്പോൾ സുഹൃത്തിന്റെ വീടാണെന്നു പറഞ്ഞു് ഇരുത്തിയിട്ടു പോയതാണു് അച്ഛൻ. അതു് അഞ്ചു ദിവസം മുൻപാണു്.
സിസ്റ്ററോടു് നന്ദിനിയുടെ മുന്നിൽ വച്ചു് തന്നെ ഞാൻ എല്ലാം പറഞ്ഞു. സിസ്റ്റർ ഒന്നും മിണ്ടിയില്ല. നന്ദിനിയെ നോക്കുക പോലും ചെയ്യാതെ മുറ്റത്തിറങ്ങി നടക്കാൻ തുടങ്ങി. രാവിലെ ആറരമുതൽ അരമണിക്കൂർ നടപ്പു് പതിവുള്ളതാണു്.
അന്നു് പത്തുമിനിറ്റുകൊണ്ടു് സിസ്റ്റർ കയറി വന്നു. എന്റെ വസ്ത്രങ്ങളുടെ പെട്ടി തുറന്നു. അതിൽ നിന്നു് ഒരു മുറിജീൻസും ബനിയനും കൊടുത്തു. അവളുടെ നിലവിളിയുടെ ശബ്ദം കൂടി. മറ്റു കന്യാസ്ത്രീമാർ വന്നു നോക്കി പോയി.
നന്ദിനി ഏങ്ങലടിച്ചു തന്നെ വാതിൽ മറവിൽ നിന്നു വേഷം മാറി. സിസ്റ്റർ ഒരു കിണ്ണത്തിൽ ഉപ്പുമാവും പഴവും പപ്പടവും കൊണ്ടുവന്നു് അവളുടെ അടുത്തു് നിലത്തിരുന്നു. അവൾ കാലുകൾ നീട്ടി വച്ചു് ഭിത്തിയിൽ ചാരിയിരുന്നു് ഏങ്ങലടിക്കുകയാണു്. സിസ്റ്റർ ഉപ്പുമാവു് പഴംചേർത്തു് ഉരുട്ടിയെടുത്തു് അവളുടെ ചുണ്ടോടു് അടുപ്പിച്ചു. അവൾ തൊഴുതു. എനിക്കൊന്നും വേണ്ട എന്നു് കേണു.
സിസ്റ്റർ പറഞ്ഞു ഇപ്പോൾ പൊലീസ് വരും. അവർ നിന്നെ എങ്ങോടും കൊണ്ടുപോകില്ല. ഇവിടെയിരുന്നു് ഉള്ളതുമുഴുവൻ പറയണം.
അവൾ നിലവിട്ടു കരഞ്ഞു. സിസ്റ്റർ അവളെ ചേർത്തു പിടിച്ചു.
പത്തുമിനിറ്റിനുള്ളിൽ പൊലീസ് വന്നു. അവർ നന്ദിനിയുമായി സിസ്റ്ററുടെ ഓഫിസ് മുറിയുടെ വാതിൽ അടച്ചു.
രണ്ടുമിനിറ്റിനുള്ളിൽ ആ സംഘത്തിലെ മൂന്നു പേർ വന്നു് എന്നെ ഞങ്ങൾ കിടക്കുന്ന മുറിയിലേക്കു കൊണ്ടുപോയി.
നന്ദിനി എന്നോടു പറഞ്ഞതു മുഴുവൻ അറിയണം എന്നു് അവർ. ഒരേസമയം റെക്കോഡ് ചെയ്യുകയും എഴുതിയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നരമണിക്കൂർ എടുത്തു ചോദ്യങ്ങൾ തീരാൻ. എന്നെക്കൊണ്ടു് ഒപ്പീടിച്ചു് എഴുനേറ്റു് അവർ സിസ്റ്റർ സന്ധ്യയെ ആ മുറിയിലേക്കു വിളിപ്പിച്ചു. അര മണിക്കൂർ സിസ്റ്റർ സന്ധ്യയോടും ചോദ്യങ്ങൾ. നന്ദിനിയുമായി മുറിയിൽ കയറിയവർ പുറത്തുവരാൻ പിന്നെയും അരമണിക്കൂർ കൂടി എടുത്തു.
വിളിപ്പിക്കില്ല, ആവശ്യമുണ്ടെങ്കിൽ ഇങ്ങോടു വരാം എന്നു പറഞ്ഞു് പൊലീസ് പോയി. അവിടെ ബാക്കിയുണ്ടായിരുന്ന ഉപ്പുമാവു് നന്ദിനി ആർത്തിയോടെ കഴിച്ചു. ഞാനും സിസ്റ്ററും അന്നു് ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അവൾ തീർക്കുന്നതുവരെ നോക്കിയിരുന്നു് സിസ്റ്റർ രണ്ടു പ്ളേറ്റ് എടുത്തു. ഞങ്ങൾ കഴിക്കുമ്പോൾ അവൾ വീണ്ടും എന്റെ മടിയിലേക്കു വീണു.
ഉച്ചയ്ക്കു മുൻപു് നന്ദിനിയുടെ അച്ഛൻ വന്നു. സാധാരണ ജോലി കഴിഞ്ഞു വരുന്ന സമയമാണു്. മകളെ കൂടെ വിടണം എന്നു് ശബ്ദമുയർത്തി. സാധ്യമല്ല, നന്ദിനി ഇനി ഇവിടുത്തെ അന്തേവാസിയാണു് എന്നു് സിസ്റ്റർ. അച്ഛൻ ശൗര്യം കാണിച്ചു തുള്ളിച്ചാടിപ്പോയി.
അച്ഛൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്നു് എനിക്കു പേടിയായി.
സിസ്റ്റർ പറഞ്ഞു: “അയാൾ ഒറ്റയ്ക്കു് ഒന്നും ചെയ്യില്ല. ഇനി ചെയ്താൽ തന്നെ ഇവളേയും അമ്മയേയും അനിയനേയും കൊന്നിട്ടായിരിക്കും. ഇരകളെ അവസാനിപ്പിക്കാതെ ഒരു കൊടുംകുറ്റവാളിയും സ്വന്തം ജീവനൊടുക്കില്ല.”
ഒരു മണിക്കൂർ കഴിയും മുൻപേ കന്യാസ്ത്രീ മഠത്തിനു മുന്നിലേക്കു് ഒരു പ്രതിഷേധ മാർച്ച് വന്നു. ശാന്തിക്കാരന്റെ മകളെ മതംമാറ്റുന്നുവെന്നു് അവർ മുദ്രാവാക്യങ്ങൾ വിളിച്ചു. അവർ മഠം ആക്രമിക്കാൻ തയ്യാറെടുത്തു വന്നവരാണെന്നു് സിവിൽ പൊലീസ് ഓഫിസർ കരുണൻ വയർലെസ് സെറ്റിലൂടെ സന്ദേശം നൽകി. അവർ വടികളും കല്ലുകളും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും ഇരുനൂറുപേരു വരുമെന്നും സന്ദേശം തുടർന്നുകൊണ്ടേ ഇരുന്നു. ഉണ്ടായിരുന്ന ചെറിയ സംഘം പൊലീസ് കാഴ്ചക്കാരായി നിന്നു.
സിസ്റ്റർ വാതിൽ തുറന്നു. അവർ ആക്രമിക്കുമോ എന്നു് ഞങ്ങൾ ഭയന്നു. സിസ്റ്റർ അവർക്കു മുന്നിലെത്തി കൈകൂപ്പി. നിങ്ങളുടെ കുട്ടിയെ വിട്ടുതരാം എന്നാണു് പറഞ്ഞതു്. അവർ വിശ്വാസമാകാത്തതുപോലെ വീണ്ടും ശബ്ദമുയർത്തി. സിസ്റ്റർ കൈകൂപ്പി നിന്നു. സമരം നയിച്ചു വന്ന ഗോവിന്ദൻ വക്കീൽ അടുത്തു വന്നു. കുട്ടിയെ എപ്പോൾ വിടും എന്നു ചോദ്യം. ഇപ്പോൾ തന്നെ കൊണ്ടുപോകാം എന്നു സിസ്റ്റർ. വക്കീലിനെ സിസ്റ്റർ അകത്തേക്കു ക്ഷണിച്ചു.
മുറിയിൽ കയറിയ സിസ്റ്റർ എന്നെയും ഫിലോമിന സിസ്റ്ററേയും ഒപ്പം വിളിച്ചു. അവിടെ ഞങ്ങൾ നാലു പേർ. സിസ്റ്റർ വാതിലടച്ചു.
മിസ്റ്റർ ഗോവിന്ദൻ എന്തിനാണു് ഇറങ്ങിപ്പുറപ്പെട്ടതു്.
ആ ശബ്ദമാറ്റത്തിൽ അയാൾ കോപാകുലനായി.
അവിടിരിക്കു് മിസ്റ്റർ ഗോവിന്ദൻ. സിസ്റ്റർ ഒന്നു നിർത്തി.
ആ കുട്ടി എവിടേക്കും പോരുന്നില്ല. അവൾ ഇവിടെ താമസിക്കും. ഒൻപതു വർഷമായി മതം മാറാതെ എന്റെ ഒപ്പമുള്ള ഋദ്ധിയേയും സുശീലയേയും പോലെ ഇനി അവളും ഇവിടെയുണ്ടാകും.
ഗോവിന്ദൻ കസേര പിന്നിലേക്കു തട്ടിയെറിഞ്ഞു് വിറച്ചു നിന്നു. വൈദ്യുതാഘാതം ഏറ്റവനെപ്പോലെ വായിൽ നിന്നു വാക്കുകൾ വരാതെ വിക്കി.
സിസ്റ്റർ ശാന്ത ശബദത്തിലായി: “ഇതിനു ജാതിയും മതവും ഒന്നുമില്ല മിസ്റ്റർ ഗോവിന്ദൻ. വികാരി പതിനാലുകാരിക്കു കുഞ്ഞിനെ കൊടുത്തതു് ഇന്നാട്ടിൽ തന്നെയാണു്. കന്യാസ്ത്രീമാർ തിരുമേനിയുടെ അധികാരപ്രയോഗം തുറന്നുകാണിച്ചതും ഇവിടെയാണു്. എത്ര കുരുന്നുകളാണു് യൂറോപ്പിലെ അരമനകളോടു ചേർന്നുള്ള അനാഥാലയങ്ങളിൽ പീഡിപ്പിക്കപ്പെട്ടതു്. അവരെയോർത്തു വിലപിക്കുന്ന മാർപ്പാപ്പയേയും കണ്ടു. പാതിരിമാരും മുല്ലമാരും മാത്രമല്ല പ്രതികളായതു്. ശാന്തിക്കാരനും കുടുംബത്തോടെ മരിച്ചിട്ടുണ്ടു് ഈ നാട്ടിൽ. മറ്റൊരു ശാന്തിക്കാരന്റെ മകൾ ഇവിടെ അവൾക്കു വേണ്ടത്ര കാലം കഴിയും. അതിനു് ജില്ലാ മജിസ്ട്രേറ്റിനു് ഞാൻ അപേക്ഷയും കൊടുത്തിട്ടുണ്ടു്. നിങ്ങൾക്കു കഴിയുമെങ്കിൽ വാടകവീട്ടിൽ നിന്നു് ആ അമ്മയേയും ഇളയകുട്ടിയേയും ഇവിടെ എത്തിക്കുക. പറ്റുമോ?”
ഗോവിന്ദൻ ഒന്നും സംസാരിക്കാതെ പത്തു മിനിറ്റോളം അവിടെ ഇരുന്നു. പിന്നെ എഴുനേറ്റു മുറ്റത്തിറങ്ങി. അണികൾ മുദ്രാവാക്യങ്ങൾ കൂടുതൽ ഉച്ചത്തിലാക്കി. ഗോവിന്ദൻ അവരോടു പറഞ്ഞു: “മഠത്തീന്നു് കുഞ്ഞിനെ വേണ്ടിടത്തു് എത്തിക്കും. തൽക്കാലം നമ്മൾ പിരിയുന്നു.”
നന്ദിനി ശബ്ദമില്ലാതെ നിലവിളിക്കുകയും ശ്വാസംമുട്ടിയതുപോലെ സിസ്റ്ററുടെ മടിയിലേക്കു വീഴുകയും ചെയ്തു.
അരമണിക്കൂറിനുള്ളിൽ ഒരു കാർ വന്നു. കുഞ്ഞുണ്ണി നന്ദിനിയെ കണ്ടതേ അമ്മയുടെ ഒക്കത്തു നിന്നു് ചാടാൻ ആഞ്ഞു. നന്ദിനി കണ്ണുകൾ തുടച്ചു് അവനെ എടുത്തു.
സിസ്റ്റർ അമ്മയുമായി മുറിയിലേക്കു പോയി. അന്നു വൈകുവോളം സിസ്റ്ററും അമ്മയും പുറത്തിറങ്ങിയില്ല.
പിറ്റേന്നു് അതിരാവിലെ ഞാൻ ജുവലിനെ വിളിച്ചു. അവൻ സൈക്കിൾ എത്തിച്ചു. ഞാനും നന്ദിനിയും കടൽത്തീരത്തു് എത്തി. തിരകളിലേക്കിറങ്ങി. അവൾ കരഞ്ഞുതീരാൻ കാത്തു് ഞാൻ മണലിൽ മലർന്നു കിടന്നു. അവൾ കമിഴ്‌ന്നും. തിരകൾ വന്നും പോയുമിരുന്നു. വെയിൽമൂത്തുവന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു.
വഴിയിലാരും ഞങ്ങളെ അത്ഭുത ജീവികളെപ്പോലെ നോക്കിയില്ല. ആരും ചോദ്യങ്ങൾ ചോദിച്ചതുമില്ല.
മഠത്തിന്റെ മുന്നിൽ ജുവൽ ഉണ്ടായിരുന്നു.
- നന്ദിനി:
- “എന്തെടാ ചെക്കാ…”
ജൂവൽ കൈനീട്ടി. നന്ദിനിയും. കൈകൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നന്ദിനി നിറഞ്ഞു ചിരിച്ചു. ഞാനും. ഞങ്ങൾക്കു മാത്രമേ അപ്പോൾ ചിരിക്കാൻ കഴിയുമായിരുന്നുള്ളൂ.
കയറിച്ചെല്ലുമ്പോൾ സിസ്റ്ററുടെ മേശപ്പുറത്തു് അന്നത്തെ പത്രമുണ്ടായിരുന്നു.
വായ്പ അനുവദിക്കാൻ പതിനാലുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജറും ഒത്താശ ചെയ്ത പിതാവും അറസ്റ്റിൽ.
നന്ദിനി കൂസലില്ലാതെ ആ വാർത്ത മുഴുവൻ വായിച്ചു. അവൾ ഇനി ജീവിക്കാൻ തുടങ്ങുമെന്നു് എനിക്കുറപ്പായി.
കണ്ണു തുറക്കുമ്പോൾ മുഖവട്ടം നന്ദിനിയുടേതു്.
അന്നമ്മയുടെ ചുണ്ടു് അനങ്ങുന്നുണ്ടു്. “പിള്ളേ… ഇതാരാന്നു മനസ്സിലായോന്നു് നോക്ക്…” അന്നമ്മ എന്നോടു് ചോദിക്കുന്നതു്, നന്ദിനിയെ അറിയുമോ എന്നാണു്. ചിരിക്കണോ?.
അവൾ വീണ്ടും കരയുകയാണെന്നു് എനിക്കു മനസ്സിലായി. എന്നെ കാണുമ്പോൾ മാത്രം കരയുന്നവളാണു് നന്ദിനി. മറ്റെല്ലായിടത്തും അവൾ ചിരിച്ചു നിൽക്കും, ജയിച്ചും.
സമുദ്രയ്ക്കു് പദ്ധതികൾ അനേകമുണ്ടായിരുന്നു.
ആറു വലിയ നൗകകളും ഋദ്ധയുടെ നൗകയും ചേർന്നു് അവർ തരുന്ന ചരക്കു് പറയുന്ന തീരത്തു് എത്തിക്കണം. ഓരോ നൗകയ്ക്കും ഓരോ യാത്രയ്ക്കും ഒരു കിലോ സ്വർണം പ്രതിഫലം. ഏകാദശി തുള്ളിച്ചാടി. ഏകൻ സമുദ്ര നൽകിയ ഷാംപെയിൻ പൊട്ടിച്ചു. അഷ്ടമൻ പഞ്ചമയെ കൂട്ടി കപ്പൽ മേലാപ്പിലേക്കു പോയി. ആറു നൗകകളും ഇനി സമുദ്ര പറയുന്ന വഴിയിൽ പോകും.
ഋദ്ധിക്കു് അതു് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇട്ടെറിഞ്ഞുപോന്ന പാഴ്മരത്തിൽ വീണ്ടും പൂപ്പലായി പടരാനില്ല. അതിരുകൾ കടന്നുപോയ മനസ്സിനൊപ്പമാണു് ദേഹവും പോകേണ്ടതു്. സങ്കല്പങ്ങളെ പിടിച്ചുനിർത്തുന്ന ശരീരം മൃതമാകണം. ഋദ്ധി ഒരു മൃതദേഹമല്ല.
നിരാശ മറച്ചുവയ്ക്കാതെ കയറിൽ തൂങ്ങി ഋദ്ധി നൗകയിലെത്തി. ദ്വാദശി കാത്തുനിന്നിരുന്നു. ത്രയ നിസ്സഹായതയോടെ കപ്പലിന്റെ കമ്പിയഴികളിൽ പിടിച്ചു നിന്നു. അവളെ പിന്നിൽ വന്നു് സമുദ്ര ചേർത്തു പിടിച്ചു.
ഋദ്ധിയുടെ നൗക മാത്രം ചലിക്കാൻ തുടങ്ങി.
ത്രയ സമുദ്രയുടെ പിടി വിടുവിക്കുന്നതും കൈ വീശുന്നതും അകലുന്ന നൗകയിലിരുന്നു് ദ്വാദശി കണ്ടു. അവൾ രണ്ടുകയ്യും ഉയർത്തി വീശുകയാണു്.
ഋദ്ധി നൗകയുടെ വേഗം കുറച്ചു. മടങ്ങി വീണ്ടും കപ്പലിനു് അടുത്തു് എത്തി. ത്രയ കയറിൽ ഊർന്നിറങ്ങി. ത്രയയുടെ വീഴ്ചയിൽ ഒന്നുലഞ്ഞു് നൗക പതിയെ നിലയുറച്ചു.
- തിരകളിലേക്കിറങ്ങുമ്പോൾ ദ്വാദശി:
- “ഋദ്ധിയുടെ ഒരു നുണ കൂടി തകർന്നു. നമ്മൾ കൂട്ടമായി ഓലപ്പുടവന്മാരേപ്പോലെ പോകുമെന്ന വാക്കു്.”
- ഋദ്ധി:
- “നമ്മളിനി ലേഡിഫിഷ്–വള്ളിപ്പൂമീൻ. മുട്ടയിട്ടു് ആഴക്കടലിലേക്കു പോകുന്ന അമ്മയുടെ തണലില്ലാതെ വളരുന്ന പെൺകരുത്തർ
ത്രയയ്ക്കു ശബ്ദം തീരെ ഉണ്ടായിരുന്നില്ല. ‘എല്ലു കൂടുതലുള്ള പെൺമീനുകൾ’ എന്നു പതുക്കെ പറഞ്ഞു.
ഇന്ത്യൻ മഹാസുദ്രത്തിൽ അതുവരെ യാത്ര പടിഞ്ഞാറു തേടിയായിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നു സേതു കടന്നു് അറബിക്കടലിലേക്കു്. അതായിരുന്നു പദ്ധതി.
ഋദ്ധി പൊടുന്നനെ ദിശ കിഴക്കോട്ടു് തിരിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നു് ഓസ്ട്രേലിയൻ തീരം കടന്നാൽ ഇന്ത്യൻ മഹാസമുദ്രം പസഫിക് ആകും. പസഫിക് കടന്നാൽ അറ്റ്ലാന്റിക്.
തിരകളിലേറി കരയിലേക്കു് തുള്ളിവരില്ല വള്ളിപ്പൂമീനുകൾ. അവ ആഴക്കാലിൽ യാത്രചെയ്തുകൊണ്ടേ ഇരിക്കും. കാറ്റു വരുന്നുണ്ടെന്നു ദ്വാദശി. അതിന്റെ ദിശയിൽ തന്നെ പോകാമെന്നു് ത്രയ തുള്ളിച്ചാടി.
- കടൽ ചോദിച്ചു:
- “ഞാൻ അടിച്ചു കയറുന്നതു് എന്തിനെന്നു് അറിയുമോ.”
കാറ്റു് കണ്ണുമിഴിച്ചു.
- കടൽ ചിരിച്ചു:
- “പർവത ഗിരികൾ കാട്ടി കരയെന്നെ പ്രലോഭിപ്പിക്കുന്നതുകൊണ്ടു്.”
- കാറ്റു് ചോദിച്ചു:
- “നിനക്കൊരു ഇണ വേണ്ടേ?”
- കടൽ പരിഹസിച്ചു:
- “എന്നടിയിലുണ്ടു് കുറ്റാക്കൂരിരുട്ടിൽ സ്ഖലിച്ചു നിൽക്കുന്ന പടുകൂറ്റൻ ഗിരിശൃംഗങ്ങൾ.”
ത്രയ പെട്ടെന്നു് അവരുടെ സംഭഷണത്തിലേക്കു് ഇടിച്ചു കയറി: ആകാശം പായ്മരത്തിലേക്കു് ഇറങ്ങുന്നതുപോലെ.
ഋദ്ധിയും ദ്വാദശിയും ത്രയയുടെ ഇരുവശവുമെത്തി കവിളിൽ ഓരോ ചുംബനമേകി.
ഋദ്ധി കണ്ണു തുറന്നു.
നന്ദിനി അവിടെയില്ല. നന്ദിനി വന്നിരുന്നില്ലേ? നന്ദിനി വന്നാൽ അന്നമ്മച്ചേടത്തി പറയും. അപ്പോൾ വന്നിട്ടുണ്ടാകില്ല. മനസ്സൊരിടത്തും ഉറയ്ക്കുന്നില്ല. സ്വപ്നത്തിലും പുറത്തും കാണുന്നതെല്ലാം കൂടിക്കലരുകയാണു്. അൽഷിമേഴ്സ് വന്ന ഫിലോമിന സിസ്റ്ററും ഇങ്ങനെ ആയിരുന്നിരിക്കും. കണക്കുകളെല്ലാം മാറ്റിവച്ചു് ഒരുപാടു കവിതകൾ കാണാൻ തുടങ്ങിയിട്ടുണ്ടാകും.
അവർക്കു് ഓർമകളില്ലെന്നു് ലോകമേ എങ്ങനെയാണു നീ പറയുന്നതു്?