images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.12
മോൺസിന്യേർ വെൽക്കമിന്റെ ഏകാന്തസ്ഥിതി

ഒരു പട്ടാളമേലുദ്യോഗസ്ഥൻ ചെറുപ്പക്കാരായ ഒരുകൂട്ടം കീഴ്പ്രവൃത്തിക്കാരാലെന്നപോലെ, ഒരു മെത്രാൻ മിക്കപ്പോഴും ഒരുകൂട്ടം മതപ്രബോധകയുവാക്കന്മാരാൽ ചുറ്റപ്പെട്ടിരിക്കും. ഇവരെയാണ് ആ മിടുക്കനായ സാങ് ഫ്രാൻസ്വ ദ് സാൽ [59] ഒരു സന്ദർഭത്തിൽ ‘ചിറകു വെക്കാത്ത മതാചാര്യന്മാർ’ എന്നു വിളിച്ചിട്ടുള്ളത്. എല്ലാ ഉദ്യോഗങ്ങൾക്കും അതാതിന്നടുത്ത ആഗ്രഹക്കാരുണ്ട്. ഈ തരക്കാർ ഓരോന്നിലും മേലേക്കിട എടുത്തിട്ടുള്ളവരുടെ പിന്നിൽ ഒരു പരിവാരമായിക്കൂടും. കീഴ് ജീവനക്കാരില്ലാത്ത ഒരധികാരവലുപ്പമില്ല. പ്രത്യേകം കൊട്ടാരമില്ലാത്ത ഒരു ഭാഗ്യമില്ല. ഭാവിച്ചുഴിപ്പിലേക്ക് അന്വേഷിച്ചു ചെല്ലുന്നവരെല്ലാം പ്രകാശമാനമായ വർത്തമാനകാലത്തിനു ചുറ്റും ചെന്നു വട്ടംകൂടും. ഏതു തലസ്ഥാനനഗരിക്കും പ്രത്യേകം ഉദ്യോഗസ്ഥന്മാരുണ്ട്. അല്പമെങ്കിലും അധികാരശക്തിയുള്ള ഏതു മെത്രാന്നും പള്ളിവിദ്യാലയത്തിൽനിന്നു പുറത്തുചാടുന്ന വിരുതൻകുട്ടികൾ പാറാവുണ്ടാകും; അവർ അങ്ങനെ ചുറ്റിപ്പറ്റി, മെത്രാന്റെ അരമനയിൽ വേണ്ടതന്വേഷിച്ചുകൊണ്ട്

‘എജമാനപ്രീതി ശാസ്ത്ര’മായി കൂടുന്നു. ഒരു മെത്രാനെ സന്തോഷിപ്പിക്കുന്നതു പള്ളിവക ഉദ്യോഗങ്ങളിലേക്കുള്ള ജീനിച്ചവുട്ടിൽ കാലിടുകയാണ്. സാമര്‍ത്ഥ്യത്തോടുകൂടി കാൽവെക്കുന്നത് ആവശ്യംതന്നെ; ‘അപ്പോസൽ’ (ഋഷി) സ്ഥാനം ഒരിക്കലും ബോധകസ്ഥാനത്തെ ധിക്കരിക്കുന്നില്ല.

എല്ലാ ദിക്കിലും വലിയ സ്ഥാനമുടികളുള്ളതുപോലെ, പള്ളിയിലും വലിയ അധ്യക്ഷ്യകിരീടങ്ങളുണ്ട്. അവരാണ് മെത്രാന്മാർ; അവർക്കു കൊട്ടാരത്തിൽ പരിചയമുണ്ട്; അവർ പണക്കാരും അറിവുള്ളവരും സമർത്ഥന്മാരും ലോകസമ്മതന്മാരുമാണ്; അവർക്ക് ഈശ്വരവന്ദനം ചെയ്വാനറിയാം. സംശയമില്ല; എന്നാൽ യാചിക്കേണ്ടതെങ്ങനെയെന്നും അവർക്കറിയാം; ഒരിടവകയെ മുഴുവനും തങ്ങളുടെമുമ്പിൽ ഓച്ഛാനിപ്പിച്ചു നിർത്തുന്നതിൽ അവർക്കു ലേശമെങ്കിലും സങ്കോചമില്ല; അവർ പള്ളിക്കലവറയും രാജ്യഭരണനയവുംകൂടി കൂട്ടിയിണക്കുവാനുള്ള ചങ്ങലക്കണ്ണികളാണ്; അവർ മതാചാര്യന്മാർ എന്നുള്ളതിലധികം മഠാധിപതികളും, മെത്രാന്മാർ എന്നുള്ളതിലധികം സഭാധ്യക്ഷന്മാരുമാണ്. അവരോട് അടുത്തുകിട്ടുന്നവർ ഭാഗ്യവാന്മാരത്രേ! അവർ അധികാരശക്തിയുള്ളവരായതുകൊണ്ട്, സേവന്മാരും വിരുതന്മാരുമായവരുടെ മേൽ–സന്തോഷം തോന്നിക്കുന്നതിൽ സമർത്ഥന്മാരായ എല്ലാ ചെറുപ്പക്കാരുടേയും മേൽ–സഭാധികാരങ്ങളും, ശമ്പളങ്ങളും, മേൽപട്ടക്കാരൻ സ്ഥാനങ്ങളും, ബോധകപ്രവൃത്തികളും, വലിയ പള്ളിയിലെ അനവധിതരം ഉദ്യോഗങ്ങളും വർഷിക്കുന്നു. തങ്ങൾക്കു കയറ്റം കിട്ടുന്തോറും അവർ തങ്ങളെപറ്റിനില്ക്കുന്ന സേവന്മാരേയും പിടിച്ചുയർത്തിവിടും; അങ്ങനെ ഒരു സൗരഗ്രഹമണ്ഡലം മുഴുവനുമാണ് അണിപോകുന്നത്. അവരുടെ പ്രകാശരശ്മികൾ തങ്ങളുടെ ആശ്രിതസംഘത്തിലും ഒരു മഞ്ഞനിറം വീശുന്നു. അവർക്കുണ്ടാകുന്ന അഭിവൃദ്ധി തിരശ്ശീലയ്ക്കുള്ളിൽ ഓരോ നല്ല ഉദ്യോഗക്കയറ്റങ്ങളായി പൊടിഞ്ഞുകൂടുന്നു. എജമാനന്റെ ഇടവകയ്ക്കു വലുപ്പം കൂടുമ്പോൾ, സേവന്മാരുടെ വരവിനും വണ്ണം വെക്കുന്നു. പിന്നെ, അതാ റോം. പ്രധാന മെത്രാനാവേണ്ടതെങ്ങനെയെന്നറിയാവുന്ന ഒരു മെത്രാൻ, പ്രധാനാധ്യക്ഷനാവേണ്ടതെങ്ങനെയെന്നറിയാവുന്ന ഒരു പ്രധാന മെത്രാൻ, പ്രധാനാധ്യക്ഷസഭായോഗത്തിലെ അംഗമായി നിങ്ങളേയും പിടിച്ചുകയറ്റുന്നു; നിങ്ങൾ പോപ്പിന്റെ സവിശേഷ മേൽനോട്ടത്തിലേക്കു പൊന്തിക്കഴിഞ്ഞു; നിങ്ങളുടെ മേൽ തുപ്പട്ടാവു കയറി; അതാ, നിങ്ങൾ പോപ്പിന്റെ കണക്കു പരിശോധകനാവുന്നു; അതു കഴിഞ്ഞു, പോപ്പിന്റെ പള്ളിയറ വിചാരിപ്പുകാരനായി; പോയി, പോയി, മെത്രാനായി; മെത്രാൻ സ്ഥാനത്തുനിന്നു പ്രധാന മെത്രാനാവുന്നതിന്ന് ഒരൊതുക്കു മാത്രം; കഴിഞ്ഞു, ഒരു നറുക്കുകൂടി കിട്ടി; നിങ്ങൾ പ്രധാനാദ്ധ്യക്ഷൻ (കർദിനാൽ). ഓരോ നിറുകത്തൊപ്പിക്കും ഇരുന്നു സ്വപ്നംകാണാം മൂമ്മുടിയെ, [60] ’ നേർവഴിക്കു രാജാവാവാൻ ഇപ്പോൾ ഒരു മതാചാര്യന്നുമാത്രമേ സാധിക്കു; എന്നാലോ, എന്തൊരു രാജാവ്! രാജാക്കന്മാരുടെ രാജാവ്! അപ്പോൾ എന്തെല്ലാം മനോരാജ്യങ്ങളുടെ ധാത്രീഗൃഹമാണ് ഒരു പള്ളി വിദ്യാലയം! എത്ര പള്ളിയിലെ ഗായകന്മാരാണ്, എത്ര ചെറുപ്പക്കാരായ മഠാധിപതികളാണ്, പഴങ്കഥയിലെ മനോരാജ്യക്കാരന്റെ പാൽക്കുടവും തലയിലേറ്റി നടക്കുന്നത്; ഉൽക്കർഷേച്ഛയ്ക്കു തന്നത്താൻ ഉദ്യോഗമെന്നു വിളിക്കാൻ എത്ര എളുപ്പമുണ്ടെന്ന് ആർ കണ്ടു–ഒരു സമയം നല്ല വിചാരത്തോടുകൂടിയും ഭക്തിയുള്ളൊന്നായതുകൊണ്ടു തന്നത്താൻ വഞ്ചിച്ചുംകൊണ്ടുംതന്നെ.

സാധുവും ദരിദ്രനും ധാടിയില്ലാത്താളുമായ മോൺസിന്യേർ ബിയാങ് വെന്യു കെങ്കേമങ്ങളായ അദ്ധ്യക്ഷമകുടങ്ങളുടെ ഇടയിൽ ഗണിക്കപ്പെട്ടിട്ടില്ല. ചെറുപ്പക്കാരായ മതാചാര്യന്മാരെ ആരെയും അദ്ദേഹത്തിന്റെ കൂടെ കാണാത്തതിൽനിന്ന് അതു വെളിപ്പെടുന്നുണ്ടു്. പാരിസ്സിൽ അദ്ദേഹം ‘പിടിക്കാതെ’ പോയതു നാം കണ്ടു. ഒരു ഭാവിഭാഗ്യവും വയസ്സനിൽച്ചെന്നു തന്നത്താൻ നട്ടുനോക്കുന്ന സ്വപ്നേപി വിചാരിച്ചില്ല. മുളച്ചുവരുന്ന യാതൊരത്യാഗ്രഹവും അദ്ദേഹത്തിന്റെ നിഴലിൽ തങ്ങിനിന്ന് ഇല പിരിക്കുക എന്ന വിഡ്ഢിത്തത്തിന്നു നിന്നില്ല. അദേഹത്തിന്റെ കീഴിലുള്ള ഉപബോധകന്മാരും ബോധകപ്രധാനരും നല്ല പ്രായം ചെന്നവരാണ്; ഒരു സമയം അദ്ദേഹത്തെക്കാൾ അപരിഷ്കൃതന്മാർ, പ്രധാനാധ്യക്ഷപദത്തിലേക്കു കടപ്പാൻ ഒരു പഴുതുമില്ലാതെ അവരും അദ്ദേഹത്തെപ്പോലെ ഇടവകയ്ക്കുള്ളിൽ ഇട്ടടക്കപ്പെട്ടിരിക്കുന്നു; അവരുടെ മെത്രാനും അവരുംകൂടി നല്ല യോജിപ്പുണ്ട്; ഒന്നുമാത്രം–അവരുടേതു നിലച്ചു; അദ്ദേഹത്തിന്റേതു മുഴുമിച്ചു. അദ്ദേഹത്തിന്റെ കൈയിൽനിന്നു പട്ടും വാങ്ങി പള്ളിവിദ്യാലയം വിട്ടു പുറത്തുകടക്കുമ്പോഴേക്കും; ചെറുപ്പക്കാരെല്ലാം എയിയിലേയോ ആർഷിലേയോ പ്രധാന മെത്രാന്മാർക്കു ശിപാർശി കൈയിലാക്കി, അങ്ങോട്ടു പാഞ്ഞുകഴിയും–മോൺസിന്യേർ ബിയാങ് വെന്യുവിന്റെ കീഴിലിരുന്നാൽ കയറ്റമുണ്ടാവാൻ ഒരു തരവുമി ല്ലെന്ന് ആളുകൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നേയും ഞങ്ങൾ ആവർത്തിക്കട്ടെ, മനുഷ്യർ പിന്നിൽനിന്നു പിടിച്ചുന്തിക്കിട്ടുവാൻ ആഗ്രഹിക്കുന്നു. ആത്മക്ഷേമപരിത്യാഗമാകുന്ന ഒരു രോഗമൂർച്ഛയിൽ പെട്ടിട്ടുള്ള ഋഷി വലിയ അപകടം പിടിച്ച അയൽപക്കക്കാരനാണ്. അയാൾ സംസർഗംകൊണ്ടുള്ള സംക്രമഗുണത്തിലൂടെ ഒരു മാറ്റിയാൽ മാറാത്ത ദാരിദ്ര്യത്തെ, മേല്പോട്ടു കയറിക്കിട്ടുവാൻ ഉപയോഗപ്പെടുന്നവയുമായ സന്ധികൾക്കൊട്ടുക്കും ഒരു മുറുക്കത്തെ, ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്കാവശ്യമുള്ളതിലധികം സന്ന്യാസശീലത്തെ, നിങ്ങൾക്കുണ്ടാക്കിത്തീർക്കുന്നു; ഈ പരന്നുപിടിക്കുന്ന മനോഗുണത്തെ ആളുകൾ ഒഴിഞ്ഞുവെക്കുന്നു. ഇങ്ങനെയാണ് മോൺസിന്യേർ ബിയാങ് വെന്യുവിന് ഏകാന്തസ്ഥിതിയായത്. നാം ജീവിച്ചിരിക്കുന്നത് ഒരു മങ്ങിപ്പിടിച്ച ജനസമുദായത്തിലാണ്. ജയം; അന്യായമാകുന്ന ചെരുവിലൂടെ ഇറ്റിറ്റു വീഴുന്ന പാഠം അതാണ്.

കൂട്ടത്തിൽ പറയട്ടെ, ജയം ഒരു വല്ലാത്ത വികൃതവസ്തുവാണ്. അതിനുള്ള യോഗ്യതാച്ഛായ ആളുകളെ വഞ്ചിക്കുന്നു; സാധാരണന്മാർക്കിടയിൽ ജയത്തിന് ഏകദേശം മഹത്ത്വത്തിന്റെ ആകൃതിയുണ്ട്. ത്രാണിയുടെ വേഷം കെട്ടുന്ന ആ ജയത്തിന് ഒരു പൊട്ടനെ കിട്ടിയിരിക്കുന്നു-ചരിത്രം. ജൂവനലും [61] ടാസിറ്റുസ്സും [62] മാത്രം അതിനോട് പിറുപിറുക്കുന്നു. നമ്മുടെ കാലത്ത്, ഏതാണ്ട് അധികാരമുള്ളൊന്നായ ഒരു തത്ത്വശാസ്ത്രം അതിന്റെ കീഴിൽ ചെന്നുകൂടിയിട്ടുണ്ട്; അതു ജയത്തിന്റെ ഭൃത്യവേഷം പൂണ്ട്, അതിന്റെ നടയിൽത്തവണ പ്രവൃത്തി നടത്തുന്നു. ജയിക്കുക; പുസ്തകത്തിൽ, ഭാഗ്യം സാമര്‍ത്ഥ്യത്തെ വാദിക്കുന്നു. ഷോടതിയിൽ ആദ്യത്തെ നറുക്കു കൈയിലാക്കുക; അതാ, നിങ്ങൾ സമർത്ഥനാകുന്നു. കാര്യം സാധിക്കുന്നവൻ വന്ദിക്കപ്പെടുന്നു. ചുണ്ടത്ത് ഒരു വെള്ളിക്കയിലുമായി ജനിക്കുക! സകലവും അതിൽ കിടക്കുന്നു. ഭാഗ്യമുണ്ടാവട്ടെ, മറ്റുള്ളതെന്തും നിങ്ങൾക്കായി: സുഖിയാവുക, ആളുകൾ നിങ്ങളെ മഹാനെന്നു കരുതും. അഞ്ചോ ആറോ മഹത്തായ വ്യത്യസ്തതകളൊഴിച്ചാൽ–ഒരു നൂറ്റാണ്ടിന്റെ മുഴുവനും അന്തസ്സ് അതാണ്. അതാതു കാലത്തുള്ളവരുടെ ബഹുമാനം നോട്ടക്കുറവല്ലാതെ മറ്റൊന്നുമല്ല. പൂച്ചാണ് പൊന്ന്. ആദ്യം വന്നതു വെറും യാദ്യച്ഛികമായതുകൊണ്ടു ദുർഘടമില്ല– വരണം. അതാണ് കാര്യം സാധാരണമട്ടുകാരൻ പണ്ടത്തെ നാർസിസ്സാണ്; [63] അവൻ തന്നെത്തന്നെ കണ്ടു ഭ്രമിക്കുകയും, അപരിഷ്കൃതനായ സാധാരണനെപ്പറ്റി കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. മോസ്സസ്സോ [64] എസ്കിലസ്റ്റോ [65] ദാന്തെയോ മൈക്കേൽ ഏൻജിലേവോ നെപ്പോളിയനോ ആക്കിവെക്കുന്ന അപാരസാമർത്ഥ്യത്തെ, എന്തൊരു കാര്യത്തിലായാലും ശരി, തന്റെ ഉദ്ദേശ്യം സാധിക്കുന്ന ഏതൊരാൾക്കുംതന്നെ, ആളുകൾ നിന്ന നിലയിൽ കൽപിച്ചുകൊടുക്കുന്നു. ആധാരങ്ങൾ സാക്ഷ്യപ്പെടുത്താനുള്ള ഉദ്യോഗസ്ഥൻ തിരിഞ്ഞുമറിഞ്ഞു പ്രജാസഭയിലെ അംഗമായിത്തീരട്ടെ; ഒരു കള്ളക്കോർണീലി [66] പോയി ടിറിഡൈറ്റ് [67] എഴുതിത്തീർക്കട്ടെ; ഒരു നപുംസകത്തിന് അനവധി ഭാര്യമാരെ കൈയിൽക്കിട്ടട്ടെ; ഒരു പട്ടാളക്കാരൻ പ്രൂഡോം (വിശ്വസ്തപൗരൻ) [68] അന്നത്തെ ഗൗരവപ്പെട്ട യുദ്ധത്തിൽ കടന്നു ജയിക്കട്ടെ; ഒരപ്പോത്തിക്കരി ‘സോബ്രുംമെംസും’ എന്ന യുദ്ധത്തിലെ സൈന്യത്തിനുവേണ്ടി കട്ടിക്കടലാസ്സുകൊണ്ടു മടമ്പുമൂടികളുണ്ടാക്കുകയും, ആ കട്ടിക്കടലാസ്സു മുഴുവൻ തോലാണെന്നും പറഞ്ഞു വിറ്റു നാലു ലക്ഷം ഫ്രാങ്ക് ആദായമുണ്ടാക്കുകയും ചെയ്യട്ടെ; മാംസം കെട്ടാക്കുന്നവൻ ഉണ്ടികക്കച്ചവടം തുടങ്ങുകയും അതമ്മയും താൻ അച്ഛനുമായി ഒരെഴുപതോ എണ്പതോ ലക്ഷത്തെ പ്രസവിപ്പിക്കുകയും ചെയ്യട്ടെ; മൂക്കുകൊണ്ടുള്ള തന്റെ ഇഴഞ്ഞ സംസാരം വെച്ച് കിണഞ്ഞ് ഒരു മതപ്രാസംഗികൻ പോയി ഒരു മെത്രാനാവട്ടെ; ഒരു പ്രമാണിത്തറവാട്ടിലെ കലവറക്കാരൻ, പണിയിൽനിന്നു പിരിഞ്ഞതിനുശേഷം, രാജ്യഭണ്ഡാര വിചാരിപ്പുകാര്യത്തിൽ മന്ത്രിയായിത്തീരാൻ മാത്രം പണക്കാരനാവട്ടെ–മൂസ്കെത്തോങ്ങിന്റെ മുഖത്തെ സൗന്ദര്യമെന്നും ക്ലോദി [69] ന്റെ ആകൃതിയെ രാജകലയെന്നും വിളിക്കുന്നതുപോലെ, അതിനും ആളുകൾ ബുദ്ധ്യതിശയം എന്നും പേരിടും. ചേറ്റുകുണ്ടിലുള്ള അയഞ്ഞ ചളിയിൽ താറാവിന്റെ അടികൾകൊണ്ട് ഉണ്ടായിത്തീരുന്ന ഇരുൾക്കുഴിയിലെ നക്ഷത്രക്കുറികളെ ആളുകൾ ആകാശത്തുള്ള ജ്യോതി ഗോളങ്ങളുമായി കൂട്ടിക്കലർത്തുന്നു.

കുറിപ്പുകൾ

[59] ശിരച്ഛേദം ചെയ്യപ്പെട്ട പതിനാറാമൻ ലൂയിയുടെ അനുജൻ ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയം പ്രാപിച്ചു നെപ്പോളിയൻ സ്ഥാനഭ്രഷ്ടനായപ്പോൾ ഇദ്ദേഹം രാജാവായി.

[60] പോപ്പിന്റെ കിരീടം മൂന്നു മുടിയോടുകൂടിയതാണു്.

[61] റോമിലെ പരിഹാസകവിതക്കാരിൽ ഒരു പ്രമുഖൻ.

[62] പ്രസിദ്ധനായ ഒരു റോമൻചരിത്രകാരൻ.

[63] ഗ്രീക്കുകാരുടെ പുരാണകഥാപാത്രം, സരന്ദര്യംകൊണ്ട് പ്രസിദ്ധനായ ഒരു യുവാവ്. അനവധി ദേവ സ്ത്രീകളുടെ വിവാഹപ്രാർത്ഥന ഇദ്ദേഹം ഉപേക്ഷിച്ചു. ഒടുവിൽ ദേവന്മാരാൽ ശപിക്കപ്പെട്ട ഈ സുന്ദരൻ തന്നത്തന്നെ ദ്രമിച്ചുവശായി. ഒരു കുളത്തിന്റെ വക്കത്തു ചെന്ന് അതിലുള്ള തന്റെ പ്രതിബിംബം നോക്കിക്കണ്ട്, അതിനെ ക്രമിച്ചുകൊണ്ട് നിന്ന് അങ്ങനെ ക്ഷീണിച്ചു മരിച്ചു.

[64] യഹൂദന്മാരുടെ മനു.

[65] പ്രസിദ്ധനായ ഒരു ഗ്രീക്കുകവി.

[66] ഫ്രാൻസിലെ നാടകകർത്താക്കന്മാരിൽ ഒരു പ്രമുഖൻ.

[67] അദ്ദേഹത്തിന്റെ ഒരു പ്രധാന കൃതി.

[68] നെപ്പോളിയൻ 1806-ൽ ഏർപ്പെടുത്തിയ മധ്യസ്ഥസംഘത്തിലെ ഓരോ അംഗത്തെ ഈ പേർ വിളിക്കുന്നു.

[69] ഫ്രാൻസിൽ ഉണ്ടായിരുന്ന ഒരു പുതിയ കൂറ്റുകാരൻ മതാചാര്യൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.