പൊതുജീവിതംപോലെത്തന്നെ, മൊസ്യു മിറിയേലിന്റെ ഗൃഹജീവിതം നല്ല വിചാരങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഡി.യിലെ മെത്രാൻ സ്വമനസ്സാലേ അനുഭവിച്ചുവന്നിരുന്ന ദാരിദ്ര്യം, അടുത്തു സൂക്ഷിച്ചു നോക്കാൻകഴിഞ്ഞ ഏതൊരാൾക്കും വിശിഷ്ടവും കൗതുകകരവുമായ ഒരു കാഴ്ചയാണ്.
എല്ലാ വയസ്സന്മാരേയുംപോലെ, മിക്ക തത്ത്വജ്ഞാനികളേയും മട്ടിൽ, അദ്ദേഹം കുറച്ചുമാത്രമേ ഉറങ്ങാറുള്ളൂ. ആ സ്വല്പനിദ്ര നല്ല ശക്തിയുള്ളതായിരുന്നു. രാവിലെ ഒരു മണിക്കൂർ നേരം ധ്യാനിക്കും; എന്നിട്ടു പള്ളിയിൽവെച്ചോ സ്വന്തം ഭവനത്തിൽവെച്ചോ ഈശ്വരവന്ദനം ചെയ്യും. വന്ദനം കഴിഞ്ഞാൽ, സ്വന്തം പശുക്കളുടെ പാലിൽ മുക്കിയ ഗോതമ്പപ്പംകൊണ്ടുള്ള പ്രാതലായി. അതിനുശേഷം അദ്ദേഹം പ്രവൃത്തിയാരംഭിക്കും.
ഒരു മെത്രാൻ എപ്പോഴും പണിത്തിരക്കുള്ള ആളാണ്, പള്ളി സ്വത്തുവക കാര്യക്കാർ ദിവസംപ്രതി അദ്ദേഹത്തെ കാണാൻ വരും–സാധാരണമായി മതപ്രബോധക മുഖ്യനും അയാൾതന്നെയാവും, പ്രായേണ എല്ലാ ദിവസങ്ങളിലും ഉപബോധകാധിപന്മാരേയും അദ്ദേഹത്തിനു കാണാനുണ്ടാവും. സഭകളെ ശാസിക്കണം; അധികാരങ്ങൾ കൊടുക്കണം; മതസംബന്ധിയായ ഒരു വലിയ വായനശാല മുഴുവനും– സ്തോത്രപുസ്തകങ്ങൾ, ചോദ്യോത്തരങ്ങൾ മുതലായവ–പരിശോധിക്കണം; കല്പനകൾ എഴുതണം; മതപ്രസംഗങ്ങൾ അനുവദിക്കണം; ബോധകാധിപന്മാരേയും നഗരപ്രമാണികളേയും കൂട്ടിയോജിപ്പിക്കണം; പള്ളിയെസ്സംബന്ധിച്ചുള്ള എഴുത്തുകുത്തുകളും രാജ്യഭരണത്തെസ്സംബന്ധിച്ചുള്ള കത്തിടപാടുകളും നടത്തണം–ഒരു ഭാഗത്തു രാജ്യഭരണം; മറ്റേ ഭാഗത്തു പൗരോഹിത്യം; അസംഖ്യം നുള്ളുനുറുങ്ങുകാര്യങ്ങൾ പുറമെ.
ഈ പറഞ്ഞ പതിനായിരം പണികളും ഉദ്യോഗസംബന്ധികളായ പ്രവൃത്തികളും ഈശ്വരവന്ദനങ്ങളും കഴിഞ്ഞുകിട്ടുന്ന സമയത്തെ അദ്ദേഹം കഷ്ടപ്പെടുന്നവർക്കും രോഗത്തിൽക്കിടക്കുന്നവർക്കും ദാരിദ്ര്യത്തിൽപ്പെട്ടവർക്കുമായി ഒന്നാമതു വിനിയോഗിക്കും ദാരിദ്ര്യത്തിൽപ്പെട്ടവർക്കും രോഗത്തിൽക്കിടക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കുമായി ആവിധം ഉപയോഗിച്ചതിന്റെ ബാക്കിസമയത്തെ അദ്ദേഹം സ്വന്തം പ്രവൃത്തികൾക്കു നീക്കിവെക്കും; ചിലപ്പോൾ തോട്ടത്തിൽ കിളയ്ക്കും; പിന്നേയും എഴുതുകയോ വായിക്കുകയോ ചെയ്യും. ഈ രണ്ടിനും ഒരു പേരേ അദ്ദേഹം പറയു. രണ്ടിനേയും ‘കൃഷി’ എന്നു വിളിക്കും; അദ്ദേഹം പറഞ്ഞിരുന്നു. ‘മനസ്സ് ഒരു തോട്ടമാണ്.’
ഉച്ചയോടുകൂടി, തെളിവുള്ള ദിവസമാണെങ്കിൽ, അദ്ദേഹം പുറത്തേക്കിറങ്ങും; പട്ടണത്തിലോ നാട്ടുപുറത്തോ ഒന്നു ലാത്തും; ആ വഴിക്കു പലേ ചെറുകുടിലുകളിലും കയറിയിറങ്ങും. കൂടെ മറ്റാരുമില്ലാതെ, തനിക്കുള്ള മനോരാജ്യങ്ങളിൽ മുങ്ങി, കീഴ്പോട്ട് നോക്കി, തന്റെ നീളമുള്ള വടി കുത്തിക്കൊണ്ടു, തവിട്ടുനിറത്തിലുള്ള പട്ടുകൊണ്ടുണ്ടാക്കിയതും നല്ല ചൂടുള്ളതുമായ തന്റെ നിലയങ്കിയോടുകൂടി, പരുത്ത ബൂട്ടുസ്സുകളുടെ ഉള്ളിൽ തവിട്ടുനിറത്തിലുള്ള കീഴ്ക്കാലുറകളും ഇട്ടു. മൂന്നു മൂലയിലും പൊന്നുകൊണ്ടുള്ള മൂന്നു പൊടിപ്പുകൾ തുങ്ങിക്കിടക്കുന്ന ഒരു പരന്ന തൊപ്പി തലയിൽവെച്ച്, അദ്ദേഹം പലപ്പോഴും ലാത്തുന്നതു കാണാം.
അദ്ദേഹം ചെല്ലുന്നേടത്തെല്ലാം ഒരു നല്ല ഉത്സവമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സുഖപ്രദവും പ്രകാശമാനവുമായ എന്തോ ഒന്നുണ്ടെന്നു പറയണം. ആദിത്യന്റെ വരവിലെന്നപോലെ, മെത്രാന്റെ വരവിൽ കുട്ടികളും വയസ്സന്മാരും ഉമ്മറത്തെ ഒതുക്കുകളിലേക്കു ചെല്ലും. അദ്ദേഹം അവർക്കെല്ലാം ആശീർവാദം കൊടുക്കും; അവർ അദ്ദേഹത്തേയും ആശീർവദിക്കും. എന്തെങ്കിലും ആവശ്യമുള്ള ഒരാളെക്കണ്ടാൽ, അയാൾക്കു മെത്രാന്റെ വാസസ്ഥലം അവർ കാട്ടിക്കൊടുക്കും.
ഇടയ്ക്കിടയ്ക്ക് അദ്ദേഹം നില്ക്കും; ചെറിയ ആൺകുട്ടികളേയും പെൺകുട്ടികളേയും വിളിച്ചു സംസാരിക്കും! അമ്മമാരോടൊപ്പം പുഞ്ചിരിയിടും. പണം കൈയിലുള്ളേടത്തോളം നേരം പാവങ്ങളുടെ വീട്ടിൽ കയറിച്ചെല്ലും. ഒട്ടും ബാക്കിയില്ലെന്നായാൽ അദ്ദേഹം പണക്കാരെ ചെന്നു കാണും.
തന്റെ കുപ്പായം വളരെക്കാലത്തേക്ക് പുതുക്കാതെ വെച്ചിരുന്നതുകൊണ്ടും, അത് ആളുകൾ നോക്കിക്കാണുന്നത് തനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടും, തവിട്ടു നിറത്തിലുള്ള നിലയങ്കിയെടുത്തു മേലിടാതെ അദ്ദേഹം ഒരിക്കലും പട്ടണത്തിലേക്കിറങ്ങാറില്ല. വേനൽക്കാലങ്ങളിൽ അതദ്ദേഹത്തെ സാമാന്യം അസൗകര്യപ്പെടുത്തിയിരുന്നു.
മടങ്ങിവന്നാൽ മുത്താഴമായി. മുത്താഴത്തിന്റെ വട്ടവും പ്രാതൽ പോലെത്തന്നെയായിരുന്നു.
വൈകുന്നേരം എട്ടര മണിക്ക് അദ്ദേഹം സോദരിയോടൊരുമിച്ച് അത്താഴം കഴിക്കും. മദാം മഗ്ല്വാർ, പിന്നിൽനിന്നു, പാകംപോലെ അവർക്കു വിളമ്പിക്കൊടുക്കും. ഈ ഭക്ഷണംപോലെ അത്ര ചുരുങ്ങിയ പദാർഥങ്ങളോടുകൂടിയ മറ്റൊന്നും ഉണ്ടാവാൻ വയ്യാ. മെത്രാന്റെ അതിഥിയായി വല്ല മതബോധകന്മാരും വന്നിട്ടുണ്ടെങ്കിൽ, ആ ഒരു കാരണം പിടിച്ചു, തടാകത്തിലെ സ്വാദുള്ള മത്സ്യമോ വേട്ടയിൽ കിട്ടിയ പുതിയ മാംസമോ മദാം മഗ്ല്വാർ അവിടെയ്ക്കു വെച്ചുവിളമ്പിക്കൊടുക്കും. ഓരോ അതിഥിയും നല്ല ഭക്ഷണമുണ്ടാക്കുവാനുള്ള ഓരോ ഞായമാണ്; മെത്രാൻ ആ കാര്യത്തിൽ ഒന്നും പറയാറില്ല. അപ്പോളൊഴിച്ചു മറ്റെല്ലാസമയത്തും അദ്ദേഹത്തിന്റെ ഭക്ഷണം, വെള്ളത്തിൽ വേവിച്ച കായ്കനികളും എണ്ണസൂപ്പുമാണ്. അതുകൊണ്ട് പട്ടണത്തിൽ ഇങ്ങനെ ഒരു വാക്കുണ്ടായിത്തീർന്നു: ഒരു മതബോധകന്റെ സുഖഭക്ഷണം ഇല്ലാത്ത ദിവസങ്ങളിൽ, മെത്രാൻ ഒരു തപോനിഷ്ഠന്റെ സുഖഭക്ഷണം കഴിക്കും.
അത്താഴം കഴിഞ്ഞതിന്നുശേഷം മദാംവ്വസേല്ല് ബപ്തിസ്തീനോടും മദാം മഗ്ല്വാറോടുംകൂടി ഒരരമണിക്കുറു നേരം അദ്ദേഹം ഇരുന്നു സംസാരിക്കും; അതു കഴിഞ്ഞാൽ സ്വന്തം മുറിയിലേക്കു പോയി, ചിലപ്പോൾ വല്ല തുന്നിക്കെട്ടാത്ത കടലാസ്സുകളിലോ, ചിലപ്പോൾ വല്ല വലിയ പുസ്തകത്തിന്റേയും വക്കുകളിലോ, കുറേ നേരം എഴുതും. അദ്ദേഹം എഴുത്തുകാരനും ഏതാണ്ട് പണ്ഡിതനുമായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ അഞ്ചോ ആറോ കയ്യെഴുത്തുകോപ്പികൾ സൂക്ഷിച്ചുവെച്ചിരുന്നു. അവയിലൊന്നു വേദപുസ്തകത്തിലുള്ള ഈ വാചകത്തിന്റെ സവിസ്തരമായ വ്യാഖ്യാനമാണ്–ആദ്യകാലത്ത് ഈശ്വരാത്മാവു സമുദ്രത്തിൽ നീന്തിക്കിടന്നു. ഈ വരിയോടുകൂടി അദ്ദേഹം മൂന്നു വേദവാക്യങ്ങളെ താരതമ്യപ്പെടുത്തി: ഒന്ന്, അറബി ഭാഷയിലുള്ള ഈ കവിതാശകലം–ഈശ്വരന്റെ കാറ്റടിച്ചു; മറ്റൊന്ന്, ഫ്ലേവിയസ്സ് ജോസീഫസിന്റെ [12] ഈ വാചകം-മുകളിനിന്നുള്ള ഒരു കാറ്റു ഭുമിയിലേക്ക് ഇറങ്ങിവന്നു; ഒടുവിലത്തേതു, കാൽഡിയക്കാർ വ്യാഖ്യാനിച്ചിട്ടുള്ളവിധം ഓൺകിലോസ്റ്റിന്റെ [13] ഈ ഒരുവരി–ഈശ്വരനിൽ നിന്ന് ഒരു കാറ്റ് വന്നു സമുദ്രത്തിന്റെ മുകളിലൂടെ അടിച്ചുപോയി! വേറെ ഒരു പ്രബന്ധത്തിൽ തോലമേയിലെ മെത്രാനും ഈ പുസ്തകമെഴുതിയ ആളുടെ വലിയമ്മാമനുമായ യുഗോവിന്റെ മതഗ്രന്ഥങ്ങളെ അദ്ദേഹം പരീക്ഷണം ചെയ്തുകാണുന്നു; കഴിഞ്ഞ നൂറ്റാണ്ടിൽ ബർളിക്കുർ എന്ന കൃത്രിമനാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പലതരം ചില്ലറപുസ്തകങ്ങളൊക്കെയും ആ ഒരു മെത്രാന്റെ കൃതികളാണെന്ന് അതിൽ അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു.
ചിലപ്പോൾ, വായനയ്ക്കിടയിൽ, പുസ്തകം എന്തുതന്നെയായാലും വേണ്ടില്ല, അദ്ദേഹം പെട്ടെന്ന് ഒരു ഗാഢമായ മനോരാജ്യത്തിൽപ്പെടും; അതിൽനിന്ന് അദ്ദേഹം ഉണരുക ആ പുസ്തകത്തിന്റെ ഏടുകളിൽത്തന്നെ ചില വരികൾ കുറിപ്പാനായിരിക്കും. ഈ കുറിപ്പുകളും അവ എഴുതിയ പുസ്തകവുമായി യാതൊരു സംബന്ധവും വേണമെന്നില്ല. ഇപ്പോൾ ഞങ്ങളുടെ കണ്ണിനുമുമ്പിൽ അദ്ദേഹം എഴുതിയ ഒരു കുറിപ്പിരിക്കുന്നുണ്ട്; അതുള്ള പുസ്തകത്തിന്റെ പേർ ഇതാണ്– ലോർഡ് ജേർമെയനും, ജെനറൽ ക്ലിൻടൻ ജെനറതി കോർൺവില്ലീസ്സ് അമ്മേരിക്കൻ സൈന്യാധിപന്മാർ എന്നിവരുമായി നടന്ന കത്തിടപാടുകൾ; വേർസെയിലെ പുസ്തകവ്യാപാരി പ്വാങ്സോ ആണ്; പാരീസിലെ പുസ്തകവ്യാപാരി പിസ്സോ.
ഇതാണ് ആ കുറിപ്പ്:
‘അഹോ സനാതനസ്വരൂപിൻ!’
‘സഭാപ്രസംഗപുസ്തകം അങ്ങയെ ‘സർവശക്തൻ’ എന്നു വിളിക്കുന്നു; മക്കാബിഗ്രന്ഥങ്ങൾ [14] അങ്ങയെ ‘സ്രഷ്ടാവ്’ എന്നു വിളിക്കുന്നു; എഫീഷിയൻകാർക്കുള്ള കത്ത്, [15] അങ്ങയെ ‘സ്വാതന്ത്ര്യം’ എന്നു വിളിക്കുന്നു; ബറൂച്ച് [16] അങ്ങയെ ‘അപാരത’എന്നു വിളിക്കുന്നു; വേദസങ്കീർത്തനങ്ങൾ അങ്ങയെ ‘ജ്ഞാനം’ എന്നും ‘സത്യം’ എന്നും വിളിക്കുന്നു; ജോൺ [17] അങ്ങയെ ‘പ്രകാശം’ എന്നു വിളിക്കുന്നു; രാജകഥകൾ അങ്ങയെ ‘നാഥൻ’ എന്നുവിളിക്കുന്നു; പുറപ്പാടു പുസ്തകം അങ്ങയെ ‘വിധി’ എന്നു വിളിക്കുന്നു; പഴയനിയമത്തിലെ മൂന്നാം ഗ്രന്ഥം അങ്ങയെ ‘വിശുദ്ധി’ എന്നു വിളിക്കുന്നു; ‘എസ്ഡ്രാസ് ഗ്രന്ഥം’ [18] അങ്ങയെ ‘നീതി’ എന്നു വിളിക്കുന്നു; പ്രപഞ്ചം അങ്ങയെ ‘ഈശ്വരൻ’ എന്നു വിളിക്കുന്നു; മനുഷ്യൻ അങ്ങയെ ‘പിതാവ്’ എന്നു വിളിക്കുന്നു; എന്നാൽ സോളമനാകട്ടേ [19] അങ്ങയെ ‘ദയ’ എന്നു വിളിക്കുന്നു–ഇതത്രേ അങ്ങയ്ക്കുള്ള എല്ലാ പേരുകളിലും വെച്ച് ഏറ്റവുമധികം ഭംഗിയുള്ള പേർ.’
വൈകുന്നേരം ഒമ്പതു മണിയോടുകൂടി രണ്ടു സ്ത്രീകളും കിടപ്പാൻ പോവും. മെത്രാനെ തനിച്ചു താഴത്തെ നിലയിലാക്കി, അവർ മുകളിലുള്ള തങ്ങളുടെ മുറികളിൽ ചെന്നു കിടക്കും.
ഡി.യിലെ മെത്രാന്നുള്ള വാസസ്ഥലത്തിന്റെ ഒരു ശരിയായ വിവരണം ഇവിടെ കൊടുക്കുന്നത് ആവശ്യമാണ്.
[12] ഇദ്ദേഹം സുപ്രസിദ്ധനായ ഒരു യഹൂദഗ്രന്ഥകാരനാണു്.
[13] ഇദ്ദേഹം ആരായിരുന്നു എന്നു് തീർച്ചപ്പെട്ടിട്ടില്ല. ചിലരുടെ അഭിപ്രായത്തിൽ ഗ്രീക്കുഭാഷക്കാരായ യഹൂദന്മാരുടെ ഉപയോഗത്തിനു് ബൈബിൾ പരിഭാഷപ്പെടുത്തിയിട്ടുള്ളാൾ ഇദ്ദേഹമത്രേ.
[14] ഈ ഗ്രന്ഥപരമ്പരയിൽ രണ്ടെണ്ണത്തിന്നേ പ്രാധാന്യമുള്ളൂ. എല്ലാം ചരിത്ര സംബന്ധികളാണു്. ആദ്യം ഹിബ്രുവിലാണു് എഴുതപ്പെട്ടിട്ടുള്ളതു്. ഇപ്പോൾ ഗ്രീക്കു ഭാഷയിലുള്ള തർജ്ജമേ ഉള്ളൂ: ഗ്രന്ഥകാർത്താവു് ഒരു യഹൂദനാണത്രേ.
[15] ഏഷ്യാമൈനറിൽ എഫിസസ്സിലെ ക്രിസ്ത്യാനികൾക്കു സെയിന്റ് പോൾ എഴുതിയതായി വിചാരിക്കപ്പെടുന്ന ഒരു കത്തു്
[16] ഇദ്ദേഹം ഒരു ദിവ്യ പുരുഷനെന്നു കരുതപ്പെടുന്നു. ക്രിസ്ത്വബ്ദത്തിന് അറുനൂറുകൊല്ലത്തിലധികം മുൻപാണ് ജനനം.
[17] ബൈബിളിൽ ഒരു ഭാഗം ഇദ്ദേഹം എഴുതിയിട്ടുള്ളതാണു്.
[18] ക്രിസ്ത്യൻ വേദപുസ്തകത്തിന്റെ കാലത്തുള്ള പുരാണകഥകളുടെ സംക്ഷേപം.
[19] അതെൻസിലെ ഒരു ഋഷിയും സ്മൃതികാരനും.