ആ ദിവസം മുഴുവനും, ഒരറ്റം മുതൽ മറ്റേ അറ്റംവരെ, പ്രഭാതമായിരുന്നു. പ്രകൃതിയെല്ലാം ഒരുത്സവം കൊണ്ടാടുകയാണെന്നു തോന്നി; എല്ലായിടവുമുണ്ട് ചിരിക്കുന്നു. സാങ് ക്ലൊദിലെ പുഷ്പകലശങ്ങൾ വായുമണ്ഡലത്തെ സുരഭിലമാക്കി; സെയിൻനദിയുടെ നിശ്വാസം പത്രപ്പടർപ്പുകളെ ഉപായത്തിൽ ഇട്ടുലച്ചൊച്ചപ്പെടുത്തി; കാറ്റത്തു ചില്ലകൾ ഓരോ കൈമുദ്ര കാണിച്ചു; തേനീച്ചകൾ മുല്ലകളെയെല്ലാം കൊള്ളയിട്ടു; ചിത്രശലഭമയമായ ഒരു രാജ്യം മുഴുവനും സുഗന്ധകുസുമങ്ങളുള്ള പലേതരം ചെടികളിൽ പറന്നുവീണു പറ്റിപ്പിടിച്ചു; ഫ്രാൻസ് രാജ്യത്തിലെ മഹാരാജാവിനുള്ള പള്ളിപ്പൂങ്കാവിൽ ഒരുകൂട്ടം തെമ്മാടികൾ വന്നുകൂടിയിരിക്കുന്നു-പക്ഷികൾ.
സൂര്യപ്രകാശവും വയലുകളും പുഷ്പങ്ങളും വൃക്ഷങ്ങളുമായി കൂടിക്കലർന്ന ആ നാലു ദമ്പതികൾ മിന്നിത്തിളങ്ങി.
വെടിപറഞ്ഞും, പാട്ടുപാടിയും, ഓടിനടന്നും, ആടിക്കളിച്ചും ചിത്രശലഭങ്ങളെ തേടിപ്പിടിച്ചും, ചന്തമുള്ള ചില ചെറുചെടികളെ പറിച്ചെടുത്തും, ഇളഞ്ചുവപ്പുനിറത്തിൽ തുറന്നമാതിരിയിലുള്ള കീഴ്ക്കാലുറകളെ നീണ്ട പുല്ലുകളിൽ തട്ടിച്ചു നനച്ചും ആഹ്ലാദിക്കുന്ന ചെറുപ്പക്കാരും സാഹസികളും ദുഷ്ടില്ലാത്തവരുമായ ആ സ്വർഗവാസികളുടെ സംഘത്തിൽ ഫൻതീൻ ഒഴികെ എല്ലാവരും, ഏതാണ്ടൊക്കെ മറ്റുള്ളവരുടെ ചുംബനങ്ങളെ സ്വീകരിച്ചിരുന്നു— മനോരാജ്യംകൊണ്ടും താന്തോന്നിത്തം കൊണ്ടുമുണ്ടായ തന്റെ അനിശ്ചിതപ്രാതികൂല്യത്താൽ അവൾമാത്രം മറ്റുള്ളവരിൽനിന്നു രക്ഷിക്കപ്പെട്ടു; അവൾക്ക് അനുരാഗമുണ്ടായിരുന്നു. നിങ്ങൾക്ക് എയ്പോഴുമുണ്ടു്, ഒരു പുതുമട്ടു്, ഫേവറിറ്റ് അവളോടു പറഞ്ഞു.
ഇതെല്ലാം ആഹ്ലാദമാണ്. സുഖികളായ ദമ്പതികളുടെ ഈ സഞ്ചാരം ജീവിതത്തോടും പ്രകൃതിയോടും ചെയ്യുന്ന ഒരു ഹൃദയപൂർവകമായ അപേക്ഷയത്രേ; അതു സർവത്തേയും ഓരോന്നു താലോലിക്കുന്നു; എല്ലാറ്റിൽനിന്നും അതോടുകൂടി ഒരു തേജസ്സുദിക്കുകയും ചെയ്യുന്നു. അനുരാഗത്തിൽ നിൽക്കുന്നവർക്കു മാത്രംവേണ്ടി-എപ്പോഴും പുതുതായി തുടങ്ങുന്നതും, ചെടിപ്പടർപ്പുകളും വിദ്യാർഥികളും നിലനില്ക്കുന്നേടത്തോളം കാലമുള്ളതുമായ കാമിനീകാമുകന്മാരുടെ ആശാശ്വതമായ വള്ളിക്കുടിൽപ്പാഠശാലയിൽ-വയലുകളേയും കാട്ടുപുറങ്ങളേയും പണ്ടൊരിക്കൽ ഒരു വനദേവതയാണ് സൃഷ്ടിച്ചത്. അതുകൊണ്ടാണ് വിചാരശീലന്മാരുടെ ഇടയിൽ വസന്തം പ്രിയപ്പെട്ടുപോയത്. കുലീനനും കൊല്ലനും, രാജാവും പ്രഭുവും, ഭരണാധികാരിയും, കൊട്ടാരസേവകന്മാരും, പരിഷ്കാരികളും, എല്ലാം ഈ വനദേവതയുടെ കീഴിൽ കഴിയുന്നവരാണ്. അവർ ചിരിക്കുന്നു; നടന്നു നായാടുന്നു; അതാ; ആകാശത്തിലെങ്ങും ഒരു ദിവ്യമായ പട്ടാഭിഷേകത്തിന്റെ വെളിച്ചം വ്യാപിച്ചു—അനുരാഗം എന്തൊരു മാറ്റത്തെയാണ് ഉണ്ടാക്കിത്തീർക്കുന്നത്! വിവാഹപത്രം എഴുതുന്നാളുടെ ഗുമസ്തന്മാർ ഈശ്വരന്മാരാണ്. എന്നല്ല, ചെറിയ വിളികൾ, പുല്ലിന്നിടയിലൂടെ അന്യോന്യമുള്ള പിൻചെല്ലൽ, കുതിരവണ്ടിയിൽ ഇരുന്ന് ആശ്ശേഷിക്കപ്പെട്ടുകൊണ്ടുള്ള അരക്കെട്ടുകൾ, ഗാനസമാനങ്ങളായ നിരർഥകലാപങ്ങൾ, ഓരോ വാക്കുച്ചരിക്കുന്നതിൻവിധം പുറപ്പെടുന്ന ആ വക വിലാസചേഷ്ടകൾ, ഒരാളുടെ ചുണ്ടത്തുനിന്നു മറ്റൊരാളുടെ ചുണ്ടത്തേക്കായി തട്ടിയെടുക്കപ്പെടുന്ന ആ പഴങ്ങൾ—ഈ പറഞ്ഞതെല്ലാം ഉദിച്ചുമിന്നുകയും, ആകാശത്തുള്ള ജ്യോതിസ്സുകളുടെ കൂട്ടത്തിൽ സ്ഥലംപിടിക്കുകയും ചെയ്യുന്നു. സുന്ദരികളായ സ്ത്രീകൾ സ്വയമേവ ഓമനത്തത്തോടുകൂടി അലിഞ്ഞുപോകുന്നു. ഇതിന് എന്നും അവസാനമുണ്ടാവില്ലെന്ന് അവർ വിചാരിക്കുന്നു. തത്ത്വജ്ഞാനികൾ, കവികൾ, ചിത്രകാരന്മാർ, ഈ പരമാനന്ദങ്ങളെ കാണുന്നു; അവയെക്കൊണ്ട് എന്തുവേണ്ടൂ എന്ന് അവർക്കു നിശ്ചയമില്ലാതാകുന്നു—ഇതൊക്കെ കണ്ട് അത്രയും അവർ അമ്പരക്കുന്നു. ‘സൈത്തിറ17 യിലേക്കുള്ള പുറപ്പാടുസമയം!’ വത്തോ17 ഉച്ച ത്തിൽ പറഞ്ഞുപോകുന്നു; സാധാരണന്മാരുടെ ചിത്രകലാകുശലനായ ലൻക്രെ നീലിച്ച ആകാശത്തിലേക്കു പാഞ്ഞുപോയ തന്റെ പൌരനെ മനസ്സുകൊണ്ടു നോക്കിക്കാണുന്നു; ഈ എല്ലാ അനുരാഗഗാനങ്ങളുടേയും നേരെ ദിദറോ തന്റെ രണ്ടു കൈയും നീട്ടുന്നു; ദൂർഫെ [17] പഴയ കാലത്തെ ബ്രിട്ടനിലെ മതാചാര്യന്മാരെ അവയോട് കൂട്ടിയിണക്കുന്നു.
രാവിലത്തെ ഭക്ഷണം കഴിഞ്ഞതിനുശേഷം ആ നാലു ദമ്പതിമാരുംകൂടി, പുതുതായി ഇന്ത്യാരാജ്യത്തുനിന്നു കൊണ്ടുവരപ്പെട്ടതും, പാരിസ്സ് നഗരത്തെ മുഴുവനും സാങ് ക്ലൊദ് എന്ന സ്ഥലത്തേക്ക് ആകർഷിച്ചുകൊണ്ടിരുന്നതുമായ ഒരു ചെടി-തല്ക്കാലം ഞങ്ങൾക്ക് അതിന്റെ പേരാലോചിച്ചിട്ടു 17 വീനസ്സ് ഈ ദ്വീപിന്റെ അടുത്തുവച്ചാണത്രേ കടലിൽ നിന്നു് പുറത്തുവന്നതു്. ഇവിടെ വീനസ്സിനെ ആളുകൾ പൂജിക്കുന്നു. ഇതു വിഷയമാക്കി വത്തോ–ഫ്രാൻസിലെ ഒരു പ്രസിദ്ധ ചിത്രകാരൻ–എഴുതിയിട്ടുള്ള ഒരു ചിത്രത്തെയാണു് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നതു്. കിട്ടുന്നില്ല-കാണുവാൻവേണ്ടി അന്നു കിങ്സ് സ്കൊയർ എന്നു പറഞ്ഞുവന്നിരുന്ന ആ ഒരു സ്ഥലത്തേക്കു പോയി. അത് അപൂർവവും ഭംഗിയുള്ളതും, ഒരു നീണ്ട കൊമ്പോടുകൂടിയതുമായ ഒരു ചെടിയാണ്-അത്യധികം അടുത്തടുത്ത് ഇലയില്ലാതെ നൂലുപോലെ നേർത്തുള്ള അതിന്റെ സംഖ്യയില്ലാത്ത ചില്ലകളെല്ലാം വെളുത്തു ചെറിയ കൃത്രിമപ്പനിനീർപ്പൂക്കളെക്കൊണ്ടു മൂടിയിരുന്നു; ഇതുകൊണ്ട് ആ ചെടിരോമംകൊണ്ട് നിറഞ്ഞ ഒരു പുഷ്പനിബിഡമായ ശിരസ്സുപോലെ തോന്നപ്പെട്ടു. അതിനു ചുറ്റും അതിനെ നോക്കിക്കൊണ്ടഭിനന്ദിക്കുന്ന ഒരു വലിയ ജനസംഘം എപ്പോഴുമുണ്ടായിരുന്നു.
ചെടി കണ്ടുകഴിഞ്ഞതിനുശേഷം, തൊലോമിയെ പറഞ്ഞു:ഞാൻ നിങ്ങൾക്കു കഴുതകളെ സമ്മാനിക്കാം.’ കഴുതകളുടെ ഉടമസ്ഥനുമായി വില തീർച്ചപ്പെടുത്തി. അവർ വാങ്—ഇസ്സി എന്നീ വഴിക്കു മടങ്ങി. ഇസ്സിയിൽവെച്ച് ഒരു സംഭവമുണ്ടായി. യഥാർഥമായി പൊതുജനങ്ങൾക്കു ചേർന്ന മൃഗത്തോപ്പ്-കരാറുകാരനായ ബൂർഴുവാങിന്റെ ആധിപത്യത്തിലായിരുന്നു അതന്ന്-തുറന്നുകിടന്നിരുന്നു. അവർ അകത്തേക്കു കടന്നു; തന്റെ ഗുഹയിലിരിക്കുന്ന ചെറുമനുഷ്യസന്ന്യാസിയെ ചെന്നുകണ്ടു; ഒരു മനുഷ്യക്കുരങ്ങനെ കൊണ്ടുപോയി ലക്ഷപ്രഭുവാക്കുകയോ ടർക്കാറെ [18] യെ പിടിച്ച് ഒരു പ്രിയാപ്പസ് [19] ആക്കിത്തീർക്കുകയോ ചെയ്യാൻപോന്ന ഒരു വികൃതിത്തം പിടിച്ച കെണിയായ ആ പ്രസിദ്ധികേട്ട കണ്ണാടിമച്ചിൽ ചെന്നാലത്തെ അത്ഭുതകരങ്ങളായ ചില്ലറ മാറ്റങ്ങളെ അവർ നോക്കിയറിഞ്ഞു. അബിദ് ബർണി കാരണം പേരുകേട്ടവയായ രണ്ടു ‘ചെസ്നട്ട്’ മരങ്ങളിൽ കൂട്ടിയിട്ടിട്ടുള്ള ഊഞ്ഞാലിനെ അവർ ഊക്കോടുകൂടി ആട്ടി, ആ സുന്ദരിമാരെ ഓരോരുത്തരെയായി കയറ്റിയിരുത്തി, ഗ്രൂ വസ്സിനു [20] കണ്ടാൽ പറ്റുന്ന വിധത്തിലുള്ള അവരുടെ ഉലഞ്ഞിളകുന്ന പാവാടകളിൽ ഞെറി പിടിപ്പിച്ചുകൊണ്ട് ഊഞ്ഞാൽ വലിച്ചാട്ടുന്നതോടുകൂടി, തൂലുസ്സ് എന്നതു തെലോസ്സയുടെ ഒരളിയനായതുകൊണ്ട്, ഏതാണ്ട് ഒരു സ്പെയിൻകാരനായ തൂലുസ്സ്കാരൻ തൊലോമിയെ, ഉറക്കെച്ചിരികൂട്ടുന്നതിന്നിടയ്ക്ക്, ഒരു സമയം, രണ്ടു മരങ്ങൾക്കിടയിലുള്ള ഒരു കയർത്തൂക്കിൽ ‘ചുക്കം’ പറക്കുന്ന ഏതോ മനോഹര യുവതിയെ കണ്ടു രസംപിടിച്ചിട്ടായിരിക്കാം. ഒരു ദുഃഖമയമായ രാഗത്തിൽ ഗാല്ലിഗ എന്ന ആ പഴയ പാട്ടുപാടി:
ബാദഴോവാണെന്റെ ഗേഹം; പിന്നെ
പ്രേമമെന്നാണെന്റെ പേരുമത്രേ;
മിന്നിത്തിളങ്ങുമെൻ കണ്ണുരണ്ടിൽ
വന്നുകൂടുന്നിതെൻ ജീവൻ മുറ്റും;
പറ്റുന്നതായ പഠിപ്പു ഞാൻ നിൻ
പറ്റടിയിങ്കൽനിന്നേല്പതല്ലോ.
ഫൻതീൻ മാത്രം ഊഞ്ഞാലാട്ടത്തിനു കൂട്ടാക്കിയില്ല.
‘ആളുകളുടെ ഈവക നാട്യം നടിക്കൽ എനിക്കത്ര ഇഷ്ടമില്ല.’ ഒരുമാതിരി മുഷിച്ചിലോടുകൂടി ഫേവറിറ്റ് പിറുപിറുത്തു.
കുതിരസ്സവാരി കഴിഞ്ഞതിന്നുശേഷം, അവർക്കു വേറെ ഒരു നേരംപോക്കുകിട്ടി; അവർ ഒരു വഞ്ചിയിൽ സയിൻനദി കടന്നു; കാൽനടയായി പാസ്സിയിൽ നിന്നു ലെത്ത്വാൽകിടങ്ങുവരെ പോയി. വായനക്കാർ ഓർമിക്കുന്നതുപോലെ, അവർ അഞ്ചുമണിയ്ക്കെണീറ്റു പുറപ്പെട്ടതാണല്ലോ; പക്ഷേ,‘ഹേയ്, ഞായറാഴ്ച ദിവസം ക്ഷീണം എന്നൊന്നില്ല!‘ ഫേവറിറ്റ് പറഞ്ഞു, ‘ഞായറാഴ്ച ക്ഷീണം പണിയെടുക്കുകയില്ല.‘
ഏകദേശം മൂന്നുമണിസ്സമയത്ത് ആ സുഖികളായ ദമ്പതികൾ, തങ്ങളുടെ സുഖംകൊണ്ടു പേടിച്ചു, ബൊഴോങ്ങിനു മുകളിൽ അന്നുണ്ടായിരുന്ന ആ ഒരപൂർവമട്ടിലുള്ള കെട്ടിടത്തിൽനിന്നു താഴത്തിറങ്ങി; തിരിഞ്ഞുവളഞ്ഞ ഒരു വരിയായി അവർ വന്നിരുന്ന വരവു മരക്കൂട്ടത്തിന്നു മുകളിലൂടെ കാണപ്പെട്ടു.
ഇടയ്ക്കിടയ്ക്കു ഫേവറിറ്റ് ഉച്ചത്തിൽ പറഞ്ഞു; ‘ആ അത്ഭുതം കാണിച്ചില്ലല്ലോ. എനിക്കു കണ്ടേ കഴിയു.‘
‘ക്ഷമിക്കൂ.’ തൊലോമിയെ പറഞ്ഞു.
[17] ചാറൽസ് രണ്ടാമൻ വളരെ പുകഴ്ത്തിയിരുന്ന ഒരു കവിയും ഒരു ഫലിതക്കാരനുമാണ് ഇദ്ദേഹം. പല നാടകങ്ങളും കവിതകളും ഉണ്ടാക്കിയിട്ടുണ്ടു്.
[18] വളരെ കുള്ളനും അശക്തനുമായ ഒരാൾ.
[19] പുരാണകഥകളിൽ പറയപ്പെടുന്ന ഒരു രണ്ടാംതരം ദേവൻ, തോട്ടങ്ങളുടെയും വയലുകളുടെയും അധിദേവത, വിശേഷിച്ചും, ആട്ടിടയന്മാർ, മുക്കുവന്മാർ, കൃഷിക്കാർ എന്നിവരുടെ സൃഷ്ടികർത്താവ്.
[20] ഫ്രാൻസിലുണ്ടായിരുന്ന ഒരു മഹാനായ ചിത്രകാരൻ.