സർവാധികാരിത്വത്തിൻകീഴിലുള്ള രാജ്യഭരണം അവസാനിച്ചു. യൂറോപ്പു മുഴുവനുമുള്ള ഭരണനീതി തകർന്നു. റോം സാമ്രാജ്യം ഊർദ്ധ്വൻ വലിച്ചപ്പോഴത്തെ ആ ഒരന്ധകാരത്തിൽ ഫ്രാൻസും ആണ്ടുപോയി. അപരിഷ്കൃതന്മാരുടെ കാലത്തുള്ള അന്ധകാരം നാം വീണ്ടും കാണുന്നു; ഭരണപരിവർത്തനത്തിന്റെ എതിർപരിവർത്തനം എന്ന ഓമനപ്പേരുകൊണ്ടു വിളിച്ചേ കഴിയൂ എന്നുള്ള 1825-ലെ അപരിഷ്കൃതസ്ഥിതി അധികകാലം ജീവിച്ചില്ല; ക്ഷണത്തിൽ കിതച്ചുവീണു്, അനക്കമറ്റു. സാമ്രാജ്യത്തെപ്പറ്റി ആളുകൾ കരഞ്ഞു- നമുക്ക് ആ സത്യാവസ്ഥ സമ്മതിക്കുക- എന്നല്ല, ധീരോദാത്തന്മാർ കരഞ്ഞു. ഖഡ്ഗത്തെ ഒരു ചെങ്കോലാക്കി മാറ്റുന്നതാണു് ബഹുമതി എങ്കിൽ ഫ്രഞ്ച് സാമ്രാജ്യം മൂർത്തിമത്തായ ബഹുമതിയായിരുന്നു. അതു സ്വേച്ഛാധിപത്യത്തിനുണ്ടാക്കാവുന്ന പ്രകാശം മുഴുവനും ഭൂമിയിൽ പരത്തി-ഒരിരുണ്ട പ്രകാശം. ഞങ്ങൾ ഒന്നുകൂടി പറയും- ഒരു നിഗൂഢമായ പ്രകാശം. നല്ല പകൽവെളിച്ചത്തോടു താരതമ്യപ്പെടുത്തിയാൽ അതു രാത്രിയാണു്. ആ ഇരുട്ടിന്റെ മറയൽ ഒരു ഗ്രഹണത്തിന്റെ ഫലം ചെയ്യുന്നു.
പതിനെട്ടമൻ ലൂയി വീണ്ടും പാരിസ്സിൽ കടന്നു. ജൂലായി 8-ാം തിയ്യതിയത്തെ വൃത്താകാരനൃത്തങ്ങൾ [47] മാർച്ച് 20-ാം തിയ്യതിയത്തെ [48] ആഹ്ലാദങ്ങളെ മാച്ചുകളഞ്ഞു. കോർസിക്കക്കാരനാകട്ടെ ബേർണർകാരന്റെ [49] വിരോധാഭാസമായി. തൂലെറിരാജാധാനിയിലെ കൊടിക്കൂറ വെളുത്തു. രാജ്യഭ്രഷ്ടൻ രാജാവായി. പതിന്നാലാമൻ ലൂയിയുടെ രാജകീയചിഹ്നം നിറഞ്ഞ സിംഹാസനത്തിനു മുൻപിൽ ഹാർട്ടു് വെല്ലിലെ [50] ‘പയിൻ’ മരമേശ സ്ഥലംപിടിച്ചു. ബൂവി [51] ഫോൺതെനോയ് [52] എന്നീ യുദ്ധങ്ങളെപ്പറ്റി, തലേദിവസമുണ്ടായതുപോലെ, ആളുകൾ സംസാരിച്ചു; ഓസ്തർലിത്സു് പഴകിപ്പോയി. തിരുവത്താഴമേശയും സിംഹാസനവും അന്തസ്സിൽ സഹോദരത്വം കൈകൊണ്ടു. പത്തൊമ്പതാംനൂറ്റാണ്ടിലെ സാമുദായികാരോഗ്യത്തിന്റെ ഏറ്റവും അവിതർക്കിതങ്ങളായ രൂപവിശേഷങ്ങളിൽ ഒന്നു ഫ്രാൻസിൽ, യൂറോപ്പിൽ മുഴുവനുംതന്നെ, പ്രതിഷ്ഠാപിതമായി; വെളുത്ത പട്ടുനാട [53] യൂറോപ്പു മുഴുവനും സ്വീകരിക്കപ്പെട്ടു. ചക്രവർത്തുരക്ഷിസംഘം നിന്നിരുന്നേടത്തു് ഇപ്പോൾ ഒരു ചുകന്ന എടുപ്പായി. വല്ലവിധവും സമ്പാദിച്ച ജയങ്ങളെക്കൊണ്ടു നിറഞ്ഞു ഞെരുങ്ങിയ ആർക്ദ്യുകാറൂസെൽ എന്ന സ്ഥലം ഈ പുതുമകളുടെ ഇടയിൽപെട്ടു വല്ലാതായി; മാറൻഗോ, ആർക്കോള എന്നീ യുദ്ധങ്ങളെപ്പറ്റി വിചാരിച്ച് അല്പം ലജ്ജിച്ചിട്ടാവാം, ദ്യുക്ദാൻഗുലീമിന്റെ [54] പ്രതിമയെ സ്വീകരിച്ച് ആഗ്രഹപ്പിഴയിൽനിന്നു് ഒഴിഞ്ഞുനിന്നു. 1793-ൽ ‘ഒരു ഭയങ്കരനായ ഇരപ്പാളി’ യുടെ മറവുനിലമായിരുന്ന മദലിയെനിലെ ശ്മശാനസ്ഥലം, പതിനാറാമൻ ലൂയിയുടേയും രാജ്ഞിയുടേയും അസ്ഥിസഞ്ചയം അവിടെ മണ്ണടിഞ്ഞിരുന്നതുകൊണ്ടു്, സൂര്യകാന്തങ്ങളാലും വെണ്ണക്കല്ലുകളാലും മൂടപ്പെട്ടു.
നെപ്പോളിയൻ കിരീടം ചൂടിയ ആ മാസത്തിൽത്തന്നെയാണു് വിൻസെന്നിലെ കിടങ്ങുകുഴിയിൽവെച്ച് ദ്യുക്ദാങ്ങിയാങ്ങ് [55] കാലധർമമടഞ്ഞതുതന്നെ വാസ്തവത്തെ ഓർമ്മിപ്പിച്ചുകൊണ്ടു് ഒരു സ്മാരകസ്തംഭം ഭൂമിയിൽനിന്നു പൊന്തിവന്നു. ഈ മരണത്തിനു വളരെ അടുത്തുവെച്ചുതന്നെ പട്ടാഭിഷേകം നടത്തുകയുണ്ടായ ഏഴാമൻ പയസു് പോപ്പു് ആ ഉന്നഗതിയെ ഏതു നിലയിൽ അനുഗ്രഹിച്ചുവോ, അതേ ശാന്തിയോടുകൂടി ആ അധോഗതിയേയും അനുഗ്രഹിച്ചു. ഷുവാങ്ങ്ബ്രൂങ്ങിൽ നാലു വയസ്സുള്ള ഒരു കുട്ടിയുടെ [56] നിഴൽ കിടന്നിരുന്നു; അതിനെ റോം രാജാവെന്നു വിളിക്കുന്നതു രാജദ്രോഹമായിത്തീർന്നു. ഇതൊക്കെ സംഭവിച്ചു; രാജാക്കന്മാർ അതാതു സിംഹാസനങ്ങളിൽ കയറിക്കൂടി; യൂറോപ്പിന്റെ ഏകനായകൻ ഒരു കൂട്ടിനുള്ളിലടയ്ക്കപ്പെട്ടു; പഴയ ഭരണരീതി പുതിയ ഭരണരീതിയായി; ഭൂമിയിലെ എല്ലാ നിഴലുകളും എല്ലാ വെളിച്ചങ്ങളും സ്ഥലംമാറി- എന്തുകൊണ്ടു്? ഏതോ ഒരു വേനല്ക്കാലത്തു് പകലുച്ചയ്ക്ക് ഒരാട്ടിടയൻ ഒരു പ്രഷ്യക്കാരനോടു് കാട്ടിൽവെച്ചു പറഞ്ഞു: ‘അതിലെയല്ല, ഇതിലെ.’
ഈ 1815 ഒരുതരം ദുഃഖമയമായ വസന്തകാലമായിരുന്നു. പഴയകാലത്തെ ആരോഗ്യനാശകവും വിഷസമ്മിശ്രവുമായ സകല മുളയും പുതുരൂപങ്ങളാൽ മൂടപ്പെട്ടു. 1789-നെ ഒരസത്യം പാണിഗ്രഹണം ചെയ്തു; ദൈവികമായ രാജാധികാരം ഒരു സ്വാതന്ത്ര്യപത്രത്തിനുള്ളിൽ ഒളിച്ചുകൂടി; കെട്ടുകഥകൾ നിയമാനുസൃതങ്ങളായി; പക്ഷഭേദങ്ങളും അന്ധവിശ്വാസങ്ങളും മനോരാജ്യങ്ങളും എല്ലാം വിശാലമനസ്കതയാൽ പൂച്ചിടപ്പെട്ടു. അതു പാമ്പിന്റെ വളയൂരലായിരുന്നു.
നെപ്പോളിയൻ കാരണം മനുഷ്യൻ വലുതാവുകയും ചെറുതാവുകയും ചെയ്തു. മഹത്തരമായ ഭൗതികപ്രകൃതിയുടെ ഈ ഏകശാസനവാഴ്ചയിൽ പരമതത്ത്വത്തിനു ഭാവനാശാസ്ത്രമെന്ന അപൂർവപ്പേരു കിട്ടി! ഭാവിയെ പരിഹാസയോഗ്യമാക്കുക എന്നതു് ഒരു മഹാനിൽ സഗൗരവമായ ആലോചനക്കുറവാണു്. ഏതായാലും പൊതുജനം-പീരങ്കിക്കാരന്റെ മേൽ അത്രയും സ്നേഹമുള്ളതായ പീരങ്കിയുടെ ആ ഭക്ഷണസാധനംഅദ്ദേഹത്തെ നോട്ടംകൊണ്ടന്വേഷിച്ചു. അദ്ദേഹം എവിടെ? അദ്ദേഹം എന്തു ചെയ്യുന്നു? ‘നെപ്പോളിയൻ മരിച്ചു, മാറൻഗോവിലും വാട്ടർലൂവിലും യുദ്ധം ചെയ്തിട്ടുള്ള ഒരു വൃദ്ധഭടനോടു വഴിപോക്കൻ പറഞ്ഞു: ‘അദ്ദേഹം മരിച്ചു! നിങ്ങൾക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ.’ മറിച്ചിടപ്പെട്ടിട്ടും ഈ മനുഷ്യനെ സങ്കല്പം അവിശ്വസിച്ചു. വാട്ടർലൂവിനു ശേഷം യൂറോപ്പിലെ അഗാധതകൾ മുഴുവനും അന്ധകാരംകൊണ്ട് നിറഞ്ഞു. നെപ്പോളിയന്റെ അഭാവത്തോടു കൂടെ വമ്പിച്ച എന്തോ ഒന്നു വളരെക്കാലം ശൂന്യമായിക്കിടന്നു.
ആ ശൂന്യതയിൽ രാജാക്കന്മാർ ചെന്നുനിന്നു. ഭരണപരിഷ്കാരങ്ങളേർപ്പെട്ടതുകൊണ്ടു് അതുമൂലം പുരാതനയൂറോപ്പിനു ഗുണം കിട്ടി. ഒരു പരിശുദ്ധസഖ്യമുണ്ടായി: ‘കൗതുകകരമായ സഖ്യം.’ ആ ഗ്രഹപ്പിഴ പിടിച്ച വാട്ടർലൂയുദ്ധക്കളം മുൻകൂട്ടി പറഞ്ഞു.
ജീർണ്ണോദ്ധാരണം ചെയ്യപ്പെട്ട ആ പുരാതനയൂറോപ്പിന്റെ മുൻപിൽ വെച്ചും മുഖത്തുവെച്ചും ഒരു പുതിയ ഫ്രാൻസിന്റെ മുഖരൂപം വരയ്ക്കപ്പെട്ടു. ചക്രവർത്തി അടുപ്പിച്ചുകൂട്ടിയിരുന്ന ഭാവിരംഗത്തു പ്രവേശിച്ചു. അതിന്റെ നെറ്റിത്തടത്തിൽ മുദ്രയുണ്ടായിരുന്നു, സ്വാതന്ത്ര്യം എല്ലാ നവീനപുരുഷാന്തരങ്ങളുടേയും തിളങ്ങുന്ന നോട്ടങ്ങൾ ആ മുദ്രയുടെ നേരെ തിരിഞ്ഞു. അത്യാശ്ചര്യകരമായ വസ്തുത! പൊതുജനങ്ങൾ സ്വാതന്ത്ര്യമായ ഭാവിലോകത്തോടും നെപ്പോളിയനായ ഭൂതകാലത്തോടും ഒരു സമയത്തുതന്നെ സ്നേഹം കാണിച്ചു. തോല്മ തോറ്റവനെ ഒന്നു കൂടി വലുതാക്കി. നിവർന്നു നില്ക്കുന്ന നെപ്പോളിയനേക്കാൾ വീണുകിടന്ന ബോണോപ്പാർട്ടിനു് ഉയരം തോന്നി. ജയിച്ചവരൊക്കെ പകച്ചു. അദ്ദേഹത്തെ കരുതി ഇംഗ്ലണ്ടു് ഹഡ്സൺലോ [57] വിനെ പാറാവു നിർത്തി; ഫ്രാൻസാകട്ടേ, അദ്ദേഹത്തിനു മോങ്ങ്ഷെന്യുവിനെ [58] കാവലാക്കി. മാറോടു ചേർക്കപ്പെട്ട അദ്ദേഹത്തിന്റെ കൈകൾ രാജസിംഹാസനങ്ങൾക്കു പൊറുതികേടുണ്ടാക്കി. റഷ്യാചക്രവർത്തി അദ്ദേഹത്തിനു് ‘എന്റെ ഉറക്കമില്ലായ്മ’ എന്നു പേരിട്ടു. ഈ ഭയം അദ്ദേഹത്തിലടങ്ങിയ ഭരണപരിവർത്തനത്തുകയുടെ ഫലമായിരുന്നു. ബോണോപ്പാർട്ടിന്റെ ഭരണരീതിയെ നിരൂപണം ചെയ്യുന്നതും നിർദ്ദോഷമാക്കുന്നതും അതാണു്. ഈ പ്രേതരൂപം പഴയ ലോകത്തെ ഇട്ടു വിറപ്പിച്ചു. രാജാക്കന്മാർ സിംഹാസനസ്ഥന്മാരായി; പക്ഷേ, സൈന്റു് ഹെലിനയിലെ പാറപ്പുറം മുൻപിലുള്ളതുകൊണ്ടു് അവരുടെ ഇരിപ്പുറച്ചില്ല.
ലോങ്ങ്വുഡ്ഡ് എന്ന കാട്ടുപുറത്തുവെച്ചു നെപ്പോളിയൻ മരണവുമായി മല്ലിടുമ്പോൾ വാട്ടർലൂയുദ്ധഭൂമിയിൽ മരിച്ചുവീണ അറുപതിനായിരം പേർ പതുക്കെ മണ്ണടിയുകയായിരുന്നു; അവരുടെ ശാന്തതയിൽ എന്തോ ഒരു ഭാഗം ലോകത്തിലെങ്ങും വ്യാപിച്ചു. വിയന്നയിലെ ജനപ്രതിനിധിയോഗം 1815-ൽ ഉടമ്പടിപ്പത്രങ്ങളെഴുതി; യൂറോപ്പു് ഇതിന്നു രാജത്വയഥാസ്ഥാപനം എന്നു പേർ വിളിച്ചു.
ഇതാണു് വാട്ടർലൂ.
പക്ഷേ, ആ അപാരതയ്ക്ക് ഇതെല്ലാം എന്തു സാരം- ആ കൊടുങ്കാറ്റാവട്ടേ, ആ മേഘസമൂഹമാവട്ടേ, ആ യുദ്ധമാവട്ടേ, പിന്നീടുണ്ടായ ആ സമാധാനമാവട്ടേ എന്തും? ഒരു പുല്ലിൻകൊടിയിൽനിന്നു മറ്റൊരു പുല്ലിൻകൊടിയിലേക്കു ചാടിച്ചെല്ലുന്ന ഒരു പച്ചപ്പയ്യിനേയും നോത്തർദാംപള്ളിയിലെ ഒരു മണിമാളികയിൽനിന്നു മറ്റൊരു മണിമാളികയിലേക്കു പറന്നുകയറുന്ന കഴുകനേയും ഒരുപോലെ കാണുന്ന ആ അപാരദൃഷ്ടിയുടെ വെളിച്ചത്തെ ആ അന്ധകാരമൊന്നും ഒരു നിമിഷമെങ്കിലും അസ്വാസ്ഥ്യപ്പെടുത്തിയില്ല.
[47] പണ്ടത്തെ രാജവംശക്കാരുടെ ഭരണം ഫ്രാൻസിൽ 1816 ജൂലായ് 8-ാം തിയ്യതിയാണു് വീണ്ടും ആരംഭിച്ചതു്.
[48] നെപ്പോളിയൻ ചക്രവർത്തിക്ക് മകനുണ്ടായതു് 1811 മാർച്ച് 20-ാം തിയ്യതിയാണു്. ഈ ദിവസം ഫ്രാൻസു് മുഴുവനും ഒരു വലിയ ആഘോഷമായി കൊണ്ടാടി.
[49] ഫ്രാൻസിലെ രാജാവായിരുന്ന....ഈ രാജ്യക്കാരനാണു്. ഈ രാജാവിനെ ബേർൺകാരൻ (La Bcarlais) എന്നു പറയാനുണ്ടായിരുന്നു.
[50] ഇംഗ്ലണ്ടിലെ ഈ ഒരു കുഗ്രാമത്തിലാണു് രാജ്യഭ്രഷ്ടനായിരുന്ന കാലത്തു പതിനെട്ടാമൻ ലൂയി താമസിച്ചതു്.
[51] ഫ്രാൻസിലെ ഈ ചെറുപട്ടണത്തിൽവെച്ചു 1214-ൽ ഫ്രാൻസിലെ രാജാവായിരുന്ന ഫിലിപ്പു് ഓശസ്തസ്സും ഇംഗ്ലണ്ടു്, ജർമ്മനി, ഫ്ളാൻഡേർഡ് എന്നീ മൂന്നു രാജ്യങ്ങളുംകൂടി ഒരു യുദ്ധമുണ്ടായി. അതിൽ ഫ്രാൻസാണു് ജയിച്ചതു്.
[52] 1745-ലെ ഈ യുദ്ധത്തിൽവെച്ചു ഫ്രാൻസു് ഇംഗ്ലണ്ടിനെ തോല്പിച്ചു.
[53] ഫ്രാൻസിലെ രാജകക്ഷിക്കാരുടെ അടയാളമുദ്ര.
[54] ശിരച്ഛേദം ചെയ്യപ്പെട്ട രാജദമ്പതികളുടെ പുത്രി; 1797-ൽ കാരഗൃഹത്തിലാക്കപ്പെട്ടു; ഒടുവിൽ 1830-ൽ നാടുകടത്തപ്പെടുകയും ചെയ്തു.
[55] ജനാധിപത്യഭരണത്തിന്നെതിരായി യുദ്ധം ചെയ്ത ഒരു ഫ്രഞ്ചു രാജകുമാരൻ. ജർമ്മനിയിൽച്ചെന്നു് അഭയംപ്രാപിച്ചിരുന്നേടത്തുനിന്നു നെപ്പോളിയൻ പിടിച്ചുവരുത്തി വിചാരണ ചെയ്തു വിൻസെന്നിൽവെച്ചു വെടിവെച്ചുകൊന്നു.
[56] നെപ്പോളിയന്റെ മകൻ.
[57] സേർ ഹഡ്സൺലോ: ഇദ്ദേഹമായിരുന്നു നെപ്പോളിയൻ നാടുകടത്തപ്പെട്ട കാലത്തു് സെയിന്റു് ഹെലിന ദ്വീപിലെ ഗവർണ്ണർ.
[58] ഫ്രാൻസിലെ പ്രധാന ഭരണാധികാരി.