മാരാൻകരയിലെ കരിമ്പന്റെ കള്ളുഷാപ്പു്. വണ്ണത്താൻ രാമൻ കയറിവരുന്നതു് കണ്ടപ്പോൾ, ഒന്നുരണ്ടുപേർ പരുങ്ങി. വെളുത്തു ദൃഢമായ കിളരംകൂടിയ ശരീരമാണു് രാമന്റേതു്. അരയിൽ ഒരു കത്തി തിരുകിവെച്ചിട്ടുണ്ടു്. ആജ്ഞാശക്തി നിറഞ്ഞ കണ്ണുകൾ.
അകത്തിരിക്കുന്നവരെയെല്ലാം ഒറ്റനോട്ടത്തിൽ അറിഞ്ഞു് രാമൻ നിലത്തിരുന്നു.
കരിമ്പനോടു് പറഞ്ഞു:
‘കള്ളു് കൊണ്ടാ.’
കരിമ്പൻ കള്ളുനിറച്ച തൊടു് മുന്നിൽ കൊണ്ടുവച്ചു. രാമൻ ഒരു വീർപ്പിനു് തൊടു് കാലിയാക്കി. ചിറി തുടച്ചു് ഒരിക്കൽക്കൂടി ചുറ്റിലും നോക്കി കരിമ്പൻ പിന്നെയും തൊടു് നിറച്ചു് കൊണ്ടുവന്നു. രാമൻ ദ്രുതവേഗത്തിൽ അതു് താഴെവച്ചു്, ചത്ത കള്ളെറുമ്പുകളെ തുപ്പിക്കളഞ്ഞു. കണ്ണങ്കാട്ടു് ഭഗവതിയെ കെട്ടുന്ന രാമൻ കുറവൻ ഇലയിലെന്തോ പൊതിഞ്ഞെടുത്തു് ഷാപ്പിലേയ്ക്കു കയറി. രാമനെ കണ്ടു് ചിരിച്ചു.
‘ഇതാരി കുറുപ്പച്ചനാ”? [1]
അയാൾ കുറുപ്പച്ചന്റെ അടുത്തിരുന്നു് ഇലപ്പൊതിയഴിച്ചു.
‘മൊയലിന്റെ എറച്ചിയാ.’
രാമൻ ഒരു കഷണമെടുത്തു് വായിലിട്ടു.
‘നല്ലതല്ലേ കുറുപ്പച്ചാ?’ കുറ്റ്വൻ ചോദിച്ചു.
‘ഉം’
കൈ വീണ്ടും ഇലയിലേയ്ക്കു് താണു.
ഉറക്കെ കള്ളിനു് വിളിച്ചു.
‘കരിമ്പാ’
കരിമ്പൻ വടക്കുപുറത്തു് പുലയർക്കു് കള്ളൊഴിച്ചു കൊടുക്കുകയായിരുന്നു. അവരെ ഷാപ്പിൽ കയറ്റില്ല. അവർക്കു് കുടിക്കാൻ ചിരട്ടകളാണു്. പുറത്തിരുന്നു് ചിരട്ടയിൽ കുടിച്ചാലും ഒരുകുപ്പി കള്ളിനു് വില ഒരണതന്നെ. കുടിച്ചുകഴിഞ്ഞു് ഒച്ചയും ബഹളവുമുണ്ടാക്കാതെ, തങ്ങൾക്കു് മാത്രമായുള്ള ഊടുവഴികളിലൂടെ അവർ നടന്നുപോകും. ആ വഴികൾ പുലയർ പോകുന്ന വഴികളാന്നാണു് പരക്കെ അറിയപ്പെടുന്നതു്. അതൊക്കെ ഓർത്തിട്ടോ, എന്തോ കള്ളുകുടിച്ചു് മത്തുകയറിയ ഒരു പുലയൻ കരയാൻ തുടങ്ങി. മറ്റുള്ളവർ അവനെ ഒരത്ഭുതജീവിയെയെന്നോണം നോക്കി. കരിമ്പൻ പൈസയെണ്ണിവാങ്ങി ഷാപ്പിനുള്ളിലേയ്ക്കു് പാഞ്ഞുകയറി. കുറുപ്പച്ചനു് ദേഷ്യം തോന്നിയാൽ പിന്നെ സമാധാനിപ്പിക്കാൻ എളുപ്പത്തിലൊന്നും ആവില്ല. കരിമ്പൻ വലിയൊരു തൊടു നിറയെ കള്ളു് അയാളുടെ മുന്നിലെടുത്തുവെച്ചു. അയാളും രാമൻകുറവനും അതിൽനിന്നു് പകർന്നു് കുടിക്കുകയായി.
അപ്പോഴാണു് വഴിയിലൂടെ മഞ്ചൽ കടന്നുപോയതു്. മഞ്ചൽക്കാർ ക്ഷീണിച്ച മൂളൽ തുടർന്നു. മഞ്ചലിനുള്ളിൽ തമ്പുരാൻ മയങ്ങിക്കിടന്നു. മാരാൻകരയിൽനിന്നു് മഞ്ചൽ മരങ്ങൾക്കിടയിലൂടെ കണ്ണമ്പാടിയുടെ നേർക്കു് നീങ്ങി.
കൂറച്ചു കഴിഞ്ഞപ്പോൾ ഒരാൾകൂടി ഷാപ്പിലേയ്ക്കു് കയറിവന്നു. ഒരു മൂലയ്ക്ക്, തളർന്ന മട്ടിലിരുന്നു്, കരിമ്പനെ നോക്കി. കരിമ്പൻ ഒരു കുപ്പി കള്ളു് കൊടുത്തു.
‘ഇനീ, വേണം’ ‘ഇതു കുടിക്ക്’
പിന്നെ ഒന്നും പറയാതെ പാത്രത്തിൽ ഒഴിച്ചു് കുടിച്ചുതുടങ്ങി. അതേ ഇരുപ്പിൽ മൂന്നു കുപ്പി കുടിച്ചു. ആരേയും ശ്രദ്ധിച്ചില്ല. കുറുപ്പച്ചനു് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ‘എന്ത്ന്നാൻടാ ഇത്ര പരവേശം?’ മിണ്ടാട്ടമില്ല. മുഖമുയർത്തുകപോലും ചെയ്തില്ല. ‘കാരോന്താ’, അയാൾ വിളിച്ചു. അതു കാരോന്തനായിരുന്നു. അവൻ കള്ളൊലിക്കുന്ന ചുണ്ടു തുടച്ചു് അയാളുടെ കണ്ണുകളിൽ നോക്കി. എന്നിട്ടു്, മുന്നറിയിപ്പൊന്നുമില്ലാതെ ഒരുതരം കരച്ചിൽ. ‘നായിന്റെ മോനെ, വെയ്രം കൊടുക്കാണ്ടു് കാര്യമ്പറ. കുറുപ്പച്ചനു ദേഷ്യം വന്നു. ‘കുറുപ്പച്ചാ’ ‘എന്താണ്ടായതു്?’ കാരോന്തൻ വിതുമ്പി.: ‘മഞ്ചൽ എന്റെ വീട്ടിലേക്കു് വന്നു.’ കുറുപ്പച്ചനു് കാര്യമെല്ലാം മനസ്സിലായി. അയാളുടെ മുഖത്തു് വികാരങ്ങൾ മിന്നിമറഞ്ഞു. പേശികൾ വലിഞ്ഞുമുറുകി. ‘അയിനു് ഈട്ന്നു് നായിനെപ്പോലെ മോങ്ങീറ്റെന്താവാനാ? പോയി നോക്ക്ടാ. മഠത്തിലു് പെണ്ണ്ണ്ടോന്നു്.’ അയാളുടെ ആക്രോശം കള്ളുഷാപ്പിലുണ്ടായിരുന്നവരെ ഞെട്ടിച്ചു.
ചിലരുടെ പാത്രങ്ങളിൽ കള്ളു് വിറച്ചുതുളുമ്പി കരിമ്പനും രാമൻ കൂറവനും കാരോന്തനുമെല്ലാം ഭയപ്പാടോടെ കുറുപ്പച്ചനെ നോക്കി അയാൾ അവരുടെ ഭാവഭേദങ്ങൾ അശേഷം ഗൗനിക്കാതെ കുടിതുടർന്നു. ആരും അയാളുടെ മൂഖത്തു നിന്നു് കണ്ണെടുത്തില്ല.
☆☆☆
മഠത്തിൽ പെണ്ണുങ്ങളുണ്ടായിരുന്നു. റൗക്കകളിട്ട കെട്ടിലമ്മയും പെണ്‍മക്കളും. നടപ്പുരയിലും വടക്കേ നാലുകെട്ടിലും വിയർത്തു് പണിയെടുക്കുന്ന ദാസികൾക്കു് റൗക്കകളും മേൽമുണ്ടുകളുമില്ലായിരുന്നു.
കെട്ടിലമ്മയും പെണ്‍മക്കളും തേവാരമഠത്തിൽ തൊഴുതു്, ദാസി പിടിച്ച തൂക്കുവിളക്കിന്റെ വെളിച്ചത്തിൽ, ഞാവലിനും ചാമ്പയ്ക്കമരത്തിനും കീഴിലൂടെ നടന്നു.
ചുറ്റുമതിൽ കടന്നു. പടിഞ്ഞാറു് നടുവിലെ മാളികയിലൂടെ കയറി കരിഞ്ചാമുണ്ടി കോട്ടയ്ക്കു് മുന്നിലെത്തിനിന്നു.
കരിഞ്ചാമുണ്ടിയെ കണ്ണടച്ചു് തൊഴുതു.
നടുവിലെ മാളികയ്ക്കു് വടക്കുള്ള മദനപ്പൂമരത്തിൽ നിന്നും ലഹരിയേറ്റുന്ന സുഗന്ധം പരന്നൊഴുകി.
കാര്യസ്ഥന്മാരും പണിക്കാരും അവിടവിടെ ഓച്ഛാനിച്ചു നിന്നു.
നിലവിളക്കുകൾ തെളിഞ്ഞുകത്തി. കുട്ടികൾ പൂമുഖത്തിരുന്നു് നാമംചൊല്ലി.
പൂമുഖം വിസ്തൃതമാണു്. ഉരുപ്പിന്റേയും ഇരുവൂളിന്റേയും തൂണുകളിലും ജാലകത്തിലും വാതിൽപ്പടികളിലും അനേകം വിഗദ്ധശില്പികളുടെ കരവിരുതു് പ്രകടമാണു്. ഏകാഗ്രചിത്തരായി, അത്യന്തം സൂക്ഷ്മതയോടെ അനേകം പേർ ഓരോ തൂണിലും വാതിൽപ്പടികളിലും മച്ചിലും വേലയെടുത്തിട്ടുണ്ടു്. തവളയെ ചുറ്റി നിൽക്കുന്ന ഉടുമ്പും, വ്യാളികളും പക്ഷിരൂപങ്ങളും പുഷ്പങ്ങളും സൂക്ഷ്മമായ കൊത്തുപണിചെയ്തു് അതീവ മനോഹരമാക്കിയിട്ടുണ്ടു്. ഭിത്തിയിൽ വേട്ടയാടിക്കിട്ടിയ മാനുകളുടെ ശിരസ്സുകൾ തറച്ചുവെയ്ക്കപ്പെട്ടിരിക്കുന്നു. ഉയരത്തിൽ സ്ഫടിക ഗുളോപ്പുകൾ തൂങ്ങിക്കിടക്കുന്നു.
കിഴക്കേമുറ്റത്തു് നടപ്പുരയോടു് ചേർന്നു്, വളർത്തുപക്ഷികളുടെയും മൃഗങ്ങളുടെയും കൂടുകൾ. രണ്ടു് പണിക്കാരികൾ കൂടുകളിൽ തീറ്റ വിതറി. കുരങ്ങുകളും മുയലുകളും തത്തകളും മറ്റും ഒരുമിച്ചു് ഒച്ചയുണ്ടാക്കി. ശബ്ദങ്ങൾ കൂടിക്കലർന്നു.
മഞ്ചൽക്കാരുടെ ശബ്ദം അവയ്ക്കെല്ലാം മുകളിലായി ഉയർന്നു.
മഞ്ചൽ മുറ്റത്തിറക്കിവെച്ചു് അവർ ആശ്വാസത്തോടെ നിവർന്നു.
☆☆☆
കണ്ണമ്പാടിയിൽ, പുതിയടത്തുവീട്ടിന്റെ കളത്തിൽ നിന്നുകൊണ്ട്, ചിണ്ടൻ അന്തിത്തിരിയിൽ കോടിലോൻ രാമനോടു് പറഞ്ഞു:
‘സൂക്ഷിക്കണം തീകൊണ്ടാ കളി.’
വേങ്ങയിൽ തറവാട്ടുകാർക്കു് കുറ്റൂരിൽ സ്ഥലംകൊടുത്തതു് പുതിയടത്തു വീട്ടുകാരാണു്. അതൊരു പഴയ കഥ. പിന്നീടു് നാടുമുഴുവൻ അവരുടേതായി. പുതിയടത്തുകാർ, കുറച്ചുഭൂമി സ്വന്തമുള്ള ഇടജന്മിയായി നിലനിൽക്കുന്നു. വേങ്ങയിൽ തറവാടിന്റെ വളർച്ചയും, അവിടെയുള്ള പുരുഷന്മാരുടെ അതിക്രമങ്ങളും ക്രൂരതകളും കണ്ടു് മനസ്സുനൊന്ത ഒരു വൃദ്ധ പുതിയടത്തുവീടിന്റെ അടുക്കളയിലിരുന്നു് ഒരിക്കൽ വിലപിക്കുകയുണ്ടായി: ‘വീട്ടിനു് മിറ്റത്തല്ലേ കായലു് [2] നട്ടതു്.’
അറിഞ്ഞോ, അറിയാതെയോ നട്ട കായൽച്ചെടി അപ്പോഴേയ്ക്കും തഴച്ചുവളർന്നു് മുറ്റം നിറഞ്ഞുകഴിഞ്ഞിരുന്നു. അതിന്റെ മുള്ളുകളിൽ നിഷ്ക്കളങ്കമായ കൗമാരങ്ങളും യൗവനങ്ങളും ഉടക്കി.
പുതിയടത്തുവീട്ടിലെ കാര്യങ്ങൾ ഒരളവോളം നോക്കിനടത്തുന്നതു് കോടിലോൻരാമനാണു്. അതാണു് ചിണ്ടൻ അന്തിത്തിരിയൻ കോടിലോന്റെ ദേഹരക്ഷയിൽ ഉൽകണ്ഠ കാണിക്കുന്നതു്. നായനാരോടു് എതിർത്തുനിന്നാൽ ജീവൻ നഷ്ടപ്പെടും. അവർക്കു് പണവും പ്രതാപവുമുണ്ടു്. വെള്ളക്കാരുടെ പോലീസും അവരുടെ ഭാഗത്തുണ്ടു്. കൊല്ലിനും കൊലയ്ക്കും അധികാരം കല്പിച്ചു കിട്ടിയിട്ടുണ്ടു്.
‘ന്നാലു് ഞാൻ വീട്ടിലേക്കു് പോവ്വാ.’ കോടിലോൻ പറഞ്ഞു.
‘മഠത്തിന്റങ്ങോട്ടാ? അന്തിത്തിരിയൻ ചോദിച്ചു. മഠത്തിനുവടക്കാണു് കോടിലോന്റെ ഭാര്യവീടു്. മൂത്ത പെങ്ങളുടെ പേരു തന്നെയാണു് ഭാര്യയ്ക്കും-പാട്ടി.
കോടിലോൻ ചൂരൽവടി വീശിക്കൊണ്ടു് നടക്കാൻ തുടങ്ങിയപ്പോൾ, പിന്നിൽ നിന്നു് അന്തിത്തിരിയൻ വീണ്ടും ഓർമ്മിപ്പിച്ചു:
“സൂക്ഷിച്ചുവേണം നടക്കാൻ. അപ്പറോം ഇപ്പറോം കണ്ണുവേണം. പറഞ്ഞില്ലാന്നുവേണ്ട.”
☆☆☆
മഠത്തിന്റെ മട്ടുപ്പാവിലുള്ള സ്ഫടികഗൂളോപ്പുകളിലേയ്ക്കും വേട്ടയുടെ സ്മാരകങ്ങളായ കലമാൻകൊമ്പുകളിലേയ്ക്കും കുളിരുള്ള നിലാവിറങ്ങി. താഴെ സാക്ഷാൽ നാലുകെട്ടിൽ, കെട്ടിലകത്തിനുതൊട്ടുള്ള തളത്തിൽ ചാരുകസേരയിൽ കൃഷ്ണൻനായനാർ ഉപവിഷ്ടനായി.
അവറോന്നനും പുല്ലായിക്കൊടി കോരൻനമ്പ്യാരും പനയന്തട്ട രാമൻനായരും വിശേഷങ്ങൾ കേൾപ്പിക്കാൻ അടുത്തുനിന്നു.
അവറോന്നനാണു് പറഞ്ഞുതുടങ്ങിയതു്. അടുക്കളയിൽ പണിക്കാരികൾ തിരക്കിട്ടു് പണിയെടുത്തു. ആറേഴുപേരുണ്ടു്. അവർക്കു് പിടിപ്പതു് പണിയുമുണ്ടു്. കലവറയിലേയ്ക്കും മച്ചിലേയ്ക്കും കുളിപ്പുരയിലേയ്ക്കും നടപ്പുരയിലേയ്ക്കുമായി ഇടയ്ക്കിടെ ഓടിക്കൊണ്ടിരിക്കുന്നു. അടുപ്പുകളിൽ കനലാളി. കണ്ണുകൾ പുകഞ്ഞു.
നായനാർ നെറ്റിചുളിച്ചു്, അസ്വസ്ഥത നടിച്ചുകൊണ്ടു് ചോദിച്ചു:
‘എന്നിട്ടു്?’
അവറോന്നൻ ചന്തുനമ്പ്യാർ പറഞ്ഞുകൊണ്ടിരുന്നു.
പടിഞ്ഞാറെ മുറിക്കരികിലൂടെ നടന്നുപോകുമ്പോൾ സുന്ദരിയായ കുഞ്ഞിലക്ഷ്മി, പടിഞ്ഞാറ്റയിലെ ചിത്രവേലചെയ്ത കട്ടിലിലേയ്ക്കു് ഒരു നിമിഷം കണ്ണോടിച്ചു. വിവാഹം കഴിഞ്ഞാൽ ആദ്യത്തെ രാത്രിയിൽ, ഭർത്താവിന്റെ ഒപ്പം ആ കട്ടിലിലാണു് കിടന്നുറങ്ങുക. അവൾക്കു് രോമാഞ്ചമായി. രവിവർമ്മയുടെ ചിത്രങ്ങൾക്കിടയിലൂടെ നടന്നു്, ചായം പൂശിയ കണ്ണാടിജനൽ മലർക്കെ തുറന്നു. ഹായു്, എന്തു ഭംഗിയാണു്! നിലാവിൽ കുളിച്ചുനിൽക്കുന്ന മദനപ്പൂമരം. അതിന്റെ ശിഖരങ്ങളിൽ നിന്നും,ഞരമ്പുകളെ ത്രസിപ്പിക്കുന്ന പൂമണം വാർന്നൊഴുകുന്നു. കാറ്റു് അവളുടെ ഉടലാകെ പൂമണം പുരട്ടി. രവിവർമ്മയെഴുതിയ മറ്റൊരു ചിത്രംപോലെ, അവൾ കണ്ണടച്ചു് നിർവൃതിയിൽ ലയിച്ചുനിന്നു.
നടപ്പുരയുടെ വടക്കുള്ള ബിരൂമ്പിമരത്തിനുചോട്ടിൽ, ഒരു ദാസി നഷ്ടപ്പെട്ട എന്തിനെയോ ചൊല്ലി ആരും കാണാതെ വിങ്ങിക്കരഞ്ഞു.