images/cvb-uparodham-cover.jpg
Traveling Circus, an oil on canvas painting by Paul Klee (1879–1940).
ആറു്

നേർത്ത ചെമ്മൺ പാതയിലൂടെ ഒരു ചവിട്ടുവണ്ടി, സാമാന്യം വേഗത്തിൽ നീങ്ങുകയാണു്. അതിന്റെ ഒപ്പമെത്താൻ രണ്ടു പോലീസുകാർ വിയർത്തും കിതച്ചുമോടുന്നു. സൈക്കിളിൽ സവാരിചെയ്യുന്നതു് സബ് ഇൻസ്പെക്ടർ കുങ്കൻനായരാണു്. പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടു് ചവിട്ടി നീങ്ങുകയാണു്. ആളുകൾ അങ്ങുമിങ്ങും ഒളിച്ചുനിന്നു് ആ വരവ് കണ്ടു. അവർ വിസ്മയിച്ചു. കുട്ടികൾ ശ്വാസമടക്കിപ്പിടിച്ചു് നിന്നു.

കുങ്കൻനായരും പാർട്ടിയും വരുന്നതു് ഒരു പിടിച്ചുപറിക്കേസിന്റെ തെളിവെടുപ്പിനാണു്. രാമൻനായരെന്നു പേരായ ഒരാളുടെ കയ്യിൽനിന്നു് വണ്ണത്താൻ രാമൻ അഞ്ചുരൂപ തട്ടിപ്പറിച്ചുവെന്നാണു് കേസ്.

അന്നു് കുറ്റൂരിൽ ഒരു ബോർഡ് സ്ക്കൂൾ പേരിനു് നിലവിലുണ്ടായിരുന്നു. അവിടെ അദ്ധ്യാപകനായി ജോലിനോക്കിയിരുന്ന കേളുമാസ്റ്റർ കുറെ കുട്ടികളുടെ പേരുവിധം ചേർത്തു് റിക്കാർഡുണ്ടാക്കി സ്ക്കൂൾ പ്രവർത്തിക്കുന്നതായി മേലധികാരികളെ ബോധ്യപ്പെടുത്തി വരികയായിരുന്നു. അയാൾ യഥാർത്ഥത്തിൽ പഠിപ്പിച്ചിരുന്നതു് മഠത്തിലെ കുട്ടികളെ മാത്രമാണു്. മഠത്തിൽ വെച്ചുതന്നെയാണു് പഠിപ്പിക്കൽ നടന്നിരുന്നതു്. ഇതിനുപുറമെ അയാൾ കാര്യസ്ഥൻ ജോലിയും വഹിച്ചുപോന്നു.

കണ്ണങ്കാട്ടു് അറയുടെ സമീപത്തായിരുന്നു സ്കൂൾ. അതിന്റെ മുന്നിലായി കുങ്കൻനായർ സൈക്കളിൽ നിന്നിറങ്ങി.

പോലീസുകാർ ആശ്വാസപൂർവ്വം നെറ്റിയിലെ വിയർപ്പു തുടച്ചു. അവർ പുതിയടത്തു വീട്ടിൽ പോയി ഒരു കസേര കൊണ്ടുവന്നു് കുങ്കൻ നായർക്കു് ഇട്ടുകൊടുത്തു. പിന്നെ ഇരുവരും വണ്ണത്താൻ രാമനെ അന്വേഷിച്ചു് യാത്രയായി.

കുങ്കൻനായരുടെ വരവിനെക്കുറിച്ചു് കേട്ടറിഞ്ഞു് പരാതിക്കാരനായ രാമൻനായർ വീട്ടിലൊളിച്ചു. അയാളെ നിർബന്ധിച്ചു് കൂട്ടിക്കൊണ്ടുവന്നതു് അവറോന്നൻ ചന്തുനമ്പ്യാരാണു്. അയാൾ കുങ്കൻനായരെ തൊഴുതുവണങ്ങി.

“നിങ്ങളുടെ പൈസയാണോ തട്ടിപ്പറിച്ചതു്?” ഇൻസ്പെക്ടർ തിരക്കി.

രാമൻനായർ അവറോന്നനെ സഹായമഭ്യർത്ഥിക്കും മട്ടിൽ നോക്കി.

‘അതെ, ഇയാളുടേതാ.’ അവരോന്നൻ പറഞ്ഞു.

‘എത്രയുണ്ടായിരുന്നു?’

‘അഞ്ചുറുപ്പിക.’ രാമൻനായർ വിക്കി വിക്കി പറഞ്ഞു.

ദൂരെ നിന്നു് രണ്ടു് പോലീസുകാരോടൊപ്പം കറുപ്പച്ചൻ നടന്നുവരുന്നതു കണ്ടപ്പോൾ രാമൻനായരുടെ കുടൽ വിറച്ചു. അവറോന്നൻ പറഞ്ഞിട്ടാണു് പരാതിയെഴുതുന്നതു്. പൈസ തട്ടിപ്പറിച്ച സംഭവമേ ഉണ്ടായതല്ല. രാമൻനായർ പകച്ച മുഖഭാവവുമായി നിന്നു. കാലുകൾ കിടുകിടെ വിറയ്ക്കുന്നണ്ടായിരുന്നു.

കുങ്കൻനായർ ഒരു തയ്യാറെടുപ്പോടെ എണീറ്റു്, സ്കൂളിന്റെ കഴുക്കോലിൽ പിടിച്ചു നിന്നു. അയാളും രാമനെപ്പോലെ ദീർഘകായനായിരുന്നു. ഇരുനിറം. കൊമ്പൻമീശ. പരുപരുത്ത ശബ്ദം. തുളച്ചുകയറുന്ന നോട്ടം.

‘ഞാനാരാണെന്നറിയ്യോ?’ അയാൾ മീശ പിരിച്ചുകൊണ്ടു് ചോദിച്ചു.

ആ ചോദ്യം രാമനെ പ്രകോപിപ്പിച്ചു. രാമൻ അവജ്ഞയോടെ പറഞ്ഞു.

‘നീ ആരായാലു് എനിക്കെന്താ?’

കുങ്കൻനായർ കാലുയർത്തി ഊക്കിൽ രാമന്റെ താടിക്കു് തൊഴിച്ചു. അതു രാമൻ പ്രതീക്ഷിച്ചില്ല. താടി മുറിഞ്ഞു് ചോര പൊടിഞ്ഞു.

രാമൻ ഒറ്റച്ചാട്ടത്തിനു് കുങ്കൻനായരുടെ കഴുത്തിൽ പിടിച്ചു. അതു് അയാളും പ്രതീക്ഷിച്ചിതല്ല. കഴുത്തിൽ വിരലുകൾ മുറുകി. അയാൾ ഞെരിപിരികൊണ്ടു. പോലീസുകാർ രണ്ടുപേരും ചേർന്നു് സർവ്വശക്തിയുമെടുത്തു് രാമനെ പിടിച്ചു് പിറകോട്ടു വലിച്ചു. കുങ്കൻ നായർ ഇതിനിടയിൽ കുതറിമാറി അവറോന്നന്റെ കൂടെ മഠത്തിലേക്കോടി രക്ഷപ്പെട്ടു. രാമൻ വെട്ടുപോത്തിനെപ്പോലെ ഒച്ചയെടുത്തു. പോലീസുകാർക്കു് കണക്കിനു കിട്ടി. പിന്നെ കുങ്കൻനായരുടെ സൈക്കിളെടുത്തു് ദേഷ്യം അതിനോടു് തീർത്തു. അതു് തല്ലിപ്പൊളിച്ചു് നിലത്തിട്ടശേഷം അലറിക്കൊണ്ടു് മഠത്തിനു നേർക്കോടി. വാതിലുകളടച്ചു് കുങ്കൻ നായർ അകത്തിരിക്കുകയായിരുന്നു. രാമൻ മഠത്തിനുചുറ്റും പാഞ്ഞു.

‘ഓനെ വിട്ടു് തന്നില്ലെങ്കിലു് ഈ വീടിനു് ഞാൻ തീവെയ്ക്കും’ അയാൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ഓടിവന്ന പൊലീസുകാരനും മഠത്തിലെ പണിക്കാരും ചേർന്നു് ഒടുവിൽ രാമനെ കീഴ്പ്പെടുത്തി. വരിഞ്ഞുകെട്ടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ചുവന്ന ചായംതേച്ച ചുവരുകൾക്കിടയിലിട്ടു്, തല്ലിച്ചതച്ചു.

☆☆☆

മതിലുകൾക്കുള്ളിൽ നിന്നും പുറത്തുകടന്നു്, വെളിച്ചമുള്ള പാതയിലൂടെ അയാൾ നടന്നു.

മനസ്സു് മുറിവേല്പിക്കപ്പെട്ടിരുന്നു. മുഖം സ്തോഭപൂർണ്ണമായിരുന്നു.

പെറ്റു വളർന്ന ഗ്രാമത്തിന്റെ മണ്ണിലെത്തിയപ്പോൾ അയാളുടെ നേത്രങ്ങളിൽ സമ്മിശ്രവികാരങ്ങൾ ഓളംവെട്ടി.

images/uparodham-06.png

ഇലകൾ കൊഴിഞ്ഞു് കൊമ്പുകൾ തളർന്ന നാമ്പുകൾപോലെ നീണ്ടുകിടക്കുന്ന ഒരു വൃക്ഷം. അയാൾ ഏറെ നേരം ആ വൃക്ഷത്തെ നോക്കിനിന്നു. അതു് പാടേ ഉണങ്ങിയോ? ഇല്ലില്ല. അയാൾ മന്ത്രിച്ചു അതിന്റെയുള്ളിൽ ഇപ്പോഴും നീരോട്ടമുണ്ടു്. അതു് നിലയ്ക്കില്ല. വീണ്ടും ഒരുനാൾ ശിഖരങ്ങളിൽ തളിരുകൾ വിരിയും. തളിരിലകൾക്കു് പിന്നെപ്പിന്നെ പച്ചനിറം കനത്തുവരും. അവയ്ക്കിടയിൽനിന്നു് കിളികളുടെ ശബ്ദങ്ങൾ കേൾക്കും.

ഒരു വേനലിനു് ഉണക്കിക്കളയാവുന്ന വൃക്ഷമല്ല ജീവിതം.

അയാൾ തലയുയർത്തിപ്പിടിച്ചു് നടന്നു.

പുഴ വരണ്ടിരുന്നു. ചരൽക്കല്ലുകൾക്കിടയിൽ കാട്ടുപുല്ലുകൾ കിളിർത്തുനിന്നു. പുഴയുടെ വക്കുകളിൽ മാലിന്യങ്ങൾ മണ്‍പുറ്റുകൾ. ഒരു ഞരമ്പിന്റെ തേങ്ങൽ. ഇതു് തീർത്തും വറ്റിയോ? അടിയിൽ നീരുറവകൾ കാണും. ആർത്തിരമ്പി വരാനിരിക്കുന്ന കാലവർഷത്തെ അവ സ്വപ്നം കാണുകയാവും.

ഒരു വേനലിനു് അനായാസമായി നശിപ്പിച്ചുകളയാവുന്ന ഒരു പുഴയല്ല ജീവിതം.

അയാൾ ചങ്കുറപ്പോടെ നടന്നു.

വിജനമായ കുന്നിൻപുറത്തു് ഒരുപറ്റം കാലികൾ തളർന്നുനിന്നു. അവ ശോഷിച്ചു് കോലംകെട്ടിരുന്നു. കണ്ണുകളിൽ ഉദാസീനതയും തളർച്ചയും മുറ്റിനിന്നു. ചുറ്റിലും പുൽക്കൂട്ടങ്ങളില്ല. കുന്നിൻചരിവു് കൊടും ചൂടിൽ ഉണങ്ങിക്കരിഞ്ഞു് നിൽക്കുകയാണു്. ഒരു പുൽക്കൊടിപോലും തലനീട്ടുന്നില്ല. കാറ്റു് വീശുന്നില്ല.

അയാളുടെ കണ്ണുകളിൽ പ്രതീക്ഷ തുടിച്ചു.

അയാൾ കയ്യിലെ പൊതി പെങ്ങളെ ഏല്പിച്ചു. ‘നിനക്കിടാൻ കുപ്പായമാണു്.’

‘അയ്യോ.’ ചീല നടുക്കം ഭാവിച്ചു.

‘പേടിക്കേണ്ട, ഞാനില്ലേ.’

എന്നിട്ടും അവളതു് രാത്രിയിൽ മാത്രം ധരിച്ചു.

ചീലയ്ക്കു് ആയിടെ പെരിങ്ങോത്തുനിന്നു് ഒരാലോചന വന്നു. കോടിലോൻ അതു് നടത്തിക്കൊടുത്തു. പോകാൻ നേരത്തു് അവൾ മുന്നിൽ വന്നു് നിന്നു് കരഞ്ഞു. അയാളുടെയുള്ളിലും നൊമ്പരമുണർന്നു. ചിരിക്കാൻ ശ്രമിച്ചുകൊണ്ടു് പറഞ്ഞു. ‘പോ സന്തോഷമായിട്ടു് പോ. നിന്നെക്കാണാൻ ഏട്ടൻ അങ്ങോട്ടു് വരും.’

☆☆☆

കാര്യസ്ഥന്മാരിൽ ഒരാളായ കുഞ്ഞിക്കോമരം ചാരൻകാസ്മിയുടെ അങ്ങാടിയിൽ നിന്നു് ജാപ്പാണം പുകയിലയും കൽക്കണ്ടവും വാങ്ങി. ഓലക്കുടയുടെ നിഴലിൽ ഏതാനും വാര നടന്നപ്പോഴാണു് ചെരിപ്പു് മറന്നുവെന്ന കാര്യം ഓർമ്മിച്ചതു്. കുടുമ പിടിച്ചുനിന്നു് ഇനി എന്താണു് ചെയ്യുകയെന്നു് നിനച്ചു. ചെരിപ്പെടുക്കാൻ അങ്ങാടിയിലേക്കു് തിരിച്ചു നടക്കാൻ വയ്യ. തിരിച്ചുപോകുന്നതു് അശുഭകരമാണു്. അയാൾ തിരിഞ്ഞു നിന്നു് പീടികയിലേക്കു് നോക്കി. അവിടെ കോടിലോൻ രാമനെ കണ്ടു. അയാൾ ശ്ബദമുയർത്തി വിളിച്ചുപറഞ്ഞു.

‘എടാ, ആ ചെരിപ്പിങ്ങെട്ക്കു്.’

വാണിയനായ കോമരം തന്നെ എടാ എന്നു് വിളിച്ചതും ചെരുപ്പെടുക്കാൻ പറഞ്ഞതും കോടിലോനെ പ്രകോപിപ്പിച്ചു. അവർക്കിടയിലൂലുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വന്നു.

പിന്നെ ചാരൻകാസ്മി കണ്ടതു് ചോരയാണു്.

‘എന്നെക്കൊണ്ടു് നീ ചെരിപ്പെടുപ്പിക്കും, അല്ലേടാ’, കോടിലോന്റെ ഗർജ്ജനം കേട്ടു. കുത്തേറ്റഭാഗം അമർത്തിപ്പിടിച്ചുകൊണ്ടു് കുഞ്ഞിക്കോമരം ഓടി. കോടിലോൻ ഒരില ഒടിച്ചെടുത്തു് കത്തി തുടച്ചു.

കുഞ്ഞിക്കോമരം മരിച്ചില്ല. മൃതപ്രായനായതേ ഉള്ളൂ. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ബ്രട്ടീഷുകാരനായ സർക്കിൾ ഇൻസ്പെക്ടർ നേരിട്ടു് കുറ്റൂരിലേയ്ക്കു് വന്നു.

ഉച്ചാലമ്മ തമ്പാനെ കാണിച്ചുകൊടുത്തു. ഒരു വെള്ളക്കുതിര.

കുതിരപ്പുറത്തു് കാൽശരായിയും തൊപ്പിയുമിട്ട സായ്പ്.

കുറ്റൂരിലുള്ള പലരും അന്നാദ്യമായിട്ടാണു് ഒരു സായ്പിനെ കാണുന്നതു്. ധാരാളം പറഞ്ഞുകേട്ടിട്ടുണ്ടു്. അയാളുടെ വെളുത്ത മുടിയിലേയ്ക്കും ചുവന്നു തുടുത്ത ശരീരത്തിലേയ്ക്കും തക്കാളിപോലുള്ള കവിളുകളിലേയ്ക്കും അപരിചിതത്വം തുടിക്കുന്ന പൂച്ചക്കണ്ണുകളിലേയ്ക്കും. ആളുകൾ എത്തിവലിഞ്ഞു നോക്കി.

അവൾ ‘ഊയ്ശ്’ എന്നു പറഞ്ഞു.

നായനാർ സായ്പിന്റെ അവസ്ഥയ്ക്കൊത്ത വിധം ഉചിതസംവിധാനങ്ങൾ ചെയ്തു. അയാൾ രാത്രികഴിച്ചതു് മഠത്തിലെ ബംഗ്ലാവിലാണു്. അതു് പ്രത്യേകമായി അതിഥിളെ പാർപ്പിക്കാനുണ്ടാക്കിയതാണു്. മുറ്റത്തു് നാലുപാടും പൂച്ചെടികളുണ്ടു്. അവയിൽ പൂക്കൾ പരിലസിക്കുന്നു. പല നിറത്തിലുള്ള പൂക്കളുടെ മനോഹാരിത സായ്പ്പിനെ മുഗ്ദ്ധനാക്കി. അയാൾ പൈപ്പ് വലിച്ചുകൊണ്ടു് ബംഗ്ലാവിന്റെ ഇറയത്തുനിന്നു. മഠത്തിന്റെ കിഴക്കെ മുറ്റത്തു്, തെക്കോട്ടുമാറി ചുറ്റുമതിലിനോടു് ചേർന്നാണു് ബംഗ്ലാവു്. അയാൾ അവിടെ നിന്നു് നടപ്പുരയ്ക്കടുത്തുള്ള കാടുകളിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ ആസ്വദിച്ചു. മാറുമറച്ചിട്ടില്ലാത്ത ദാസികളെ അയാൾ കണ്ണെടുക്കാതെ നോക്കി. എണ്ണമിനുപ്പുള്ള നഗ്നമായ മാറിടങ്ങൾ അന്തിവെയിൽ പോലെ തിളങ്ങി. നായനാർ അയാളെ വിശേഷപ്പെട്ട നാടൻ ചാരായവും, മാനിറച്ചിയും നൽകി സൽക്കരിച്ചു. രാത്രിയിൽ യജമാനന്റെ കല്പനപ്രകാരം രണ്ടു ദാസികൾ അമ്പരന്ന കണ്ണുകളോടെ അയാളുടെ മുറിയിലേക്കു് കയറിചെന്നു. ശരറാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ അവർ പരുങ്ങി നിന്നു. കാൽവിരലുകൾ നിലത്തു് കളമെഴുതി. അയാളവരുടെ മേനികളിലേക്കു് മാറിമാറി നോക്കി. അയാൾക്കു് കൊതിതോന്നി. ‘കമോണ്‍ ലേഡീസ്’ അയാൾ കൈകാട്ടി വിളിച്ചു. അവർ തമ്മിൽ തമ്മിൽ നോക്കി നാണം കൂറിനിന്നു. അയാൾ കട്ടിലിൽ നിന്നെണീറ്റു ചെന്നു്, അവരെ ചേർത്തുപിടിച്ചു. മുടിയിൽ നിന്നു് നല്ലെണ്ണയുടെ മണം ചുഴറ്റിവീശി.

സായ്പിന്റെ വെള്ളക്കുതിര തൊടിയിൽ യജമാനനെ കാത്തുനിന്നു.

പിറ്റേന്നു് കാലത്തു് നടപ്പുരയ്ക്കുള്ളിൽ നാലുകണ്ണുകൾ നിറഞ്ഞൊഴുകി.

‘ഞങ്ങളുടെ നാടിനെക്കുറിച്ചു് നിങ്ങൾക്കു് കേൾക്കണോ? എന്നാലു് കേട്ടോളൂ.’

സെൻട്രൽ ജയിലിലെ ഒരു ബ്ലോക്കിൽ ഏതാനും തടവുകാർ ഒരുമിച്ചുകൂടി ഇരിക്കുകയാണു്. അവരുടെ നടുവിലിരുന്നു കയ്യും കലാശവും കാണിച്ചുകൊണ്ടു് സംസാരിക്കുന്നതു് വണ്ണത്താൻ രാമനാണു്. അടുത്തുതന്നെ കോടിലോന്നുമുണ്ടു്.

അവരിപ്പോൾ ജയിൽ അധികാരികൾക്കും തടവുകാർക്കും സുപരിചിതരായിക്കഴിഞ്ഞിരിക്കുന്നു. മതിലുകൾക്കുള്ളിൽ അവരുടെ ശബ്ദങ്ങളുയർന്നു കേൾക്കുന്നു. അവർ അനീതിയെക്കുറിച്ചു് പറയുകയാണു്.

മഴ കോരിച്ചൊരിയുന്ന ഒരു ദിവസം വണ്ണത്താൻ രാമൻ വീണ്ടും ജയിലിൽ നിന്നു് വിട്ടയക്കപ്പെട്ടു. വഴികളിൽ ചെളി കെട്ടിക്കിടന്നിരുന്നു. പുഴയായ പുഴയെല്ലാം കലങ്ങി ചുവന്നിരുന്നു. പെരുമഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. മഴയിലൂടെ നടന്നു നീങ്ങുന്ന ഒരു ദീർഘകായൻ. ഉവ്വു്. അതയാൾ തന്നെ.

പുഴകൾ കടന്നും, കുന്നുകൾ കയറിയിറങ്ങിയും അയാൾ കുറ്റൂരിലെത്തിച്ചേർന്നു. അപ്പോഴേക്കും കുന്നിൻചരിവുകൾ ഹരിതാഭമായി കഴിഞ്ഞിരുന്നു. വയലുകളിൽ നെല്ലോലകൾക്കു് കടും പച്ചനിറം കൈവന്നിരുന്നു. കൈത്തോടുകളും പുഴയും നിറഞ്ഞൊഴുകുകയായിരുന്നു. കയ്യാലകളുടെ അരികുപറ്റി കൂണുകൾ പൊടിച്ചുനിന്നു. മഴത്തുമ്പികൾ പറന്നു നടന്നു. തവളകൾ നനഞ്ഞ മണ്ണിലൂടെ യാത്ര പുറപ്പെട്ടു. കൈത്തോടുകളിൽ കുട്ടികൾ പരൽമീനുകളോടൊപ്പം നീന്തിക്കളിച്ചു. മരക്കൊമ്പുകളിൽ കാക്കകൾ ചിറകുകൾ കുടഞ്ഞു.

Colophon

Title: Uparōdham (ml: ഉപരോധം).

Author(s): C V Balakrishnan.

First publication details: Prabhatham Printing and Publishing Co; Trivandrum, Kerala; 1998.

Deafult language: ml, Malayalam.

Keywords: Novel, C V Balakrishnan, Uparodham, സി വി ബാലകൃഷ്ണൻ, ഉപരോധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to tha author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Traveling Circus, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Illustration: CN Karunakaran; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.