അഞ്ചു കൊല്ലം മുമ്പു ഞാൻ പുറത്തിറക്കിയ ‘ഫ്രഞ്ച് കവിത’കളുടെ രണ്ടാം ഭാഗമാണ് ഈ ‘ഫ്രഞ്ച് പ്രണയഗീതങ്ങൾ.’ തലക്കെട്ടു് സൂചിപ്പിക്കുന്നതുപോലെ ഇതിലുള്ളതെല്ലാം പ്രേമകവിതകളാണ്- ‘പ്രതിജനഭിന്ന വിചിത്രമാർഗ്ഗ’മായ പ്രേമത്തിന്റെ ‘പ്രതിനവരസമായ’ ഭാവപ്രഭേദങ്ങൾ. പ്രമേയപരമായ ഈയൊരു വ്യത്യസ്തത ഒഴിച്ചാൽ മറ്റു കാര്യങ്ങളിലെല്ലാം മൊത്തത്തിൽ ഈ സമാഹാരം മുൻഗാമിയുടെ മാതൃക പിൻതുടരുന്നു. താരതമ്യപഠനത്തിന് ഒരു സന്ദർഭത്തിൽ ഒരേ കവിയുടെ ഒന്നിലധികം ഉദ്ധരണങ്ങൾ ഒഴിവാക്കിയിട്ടുണ്ടു്. ചിഹ്നനരഹിതമായ കവിതകൾ അതുപോലെതന്നെ കൊടുത്തിരിക്കുന്നു.
കവിതകളുടെ ഭാവഗതിക്ക് ഞാൻ തികച്ചും കർത്തൃനിഷ്ഠമായി സങ്കല്പിച്ച ഘട്ടങ്ങളാണ് അവയുടെ അനുക്രമവിന്യാസത്തിന് അവലംബം. പ്രേമത്തിന്റെ ഈ പരിണാമവിശേഷങ്ങളെ ചേർച്ച, ഇടർച്ച-ഇടർ, അപ്പുറം എന്നിങ്ങനെ വിശാലാടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളാക്കിയിരിക്കുന്നു. ഫ്രഞ്ച് കവിതയുടെ അതിപ്രാചീനരൂപമായ ‘റൊലാം പാട്ടു് ’ (Chanson de Roland) മുതൽ അത്യാധുനിക കവിതകൾ വരെ ഇതിലുണ്ട്. വേണ്ടുവോളം ഭാവവൈചിത്ര്യമുള്ള ഈ കവിതകൾ വിവിധ കാലഘട്ടങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പ്രതിനിധീഭവിക്കുന്നു. ആകെ 54 കവികളുടെ 83 കവിതകൾ. ഇവയിൽ പലതും അതതു കവിയുടെ ആത്മാംശം അലിഞ്ഞു ചേർന്നതാണു്. അവരുടെ കരളിന്റെ കണ്ണീരോ ചോരയോ കലർന്നതാണു്. അവരുടെ നെടുവീർപ്പുകളുടെ ഊഷ്മം ഉൾക്കൊള്ളുന്നതാണു്.
ഫ്രഞ്ച് പ്രണയകവിതകളുടെ ഒരു സമാഹാരത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട ചില കവിതകൾ ഇതിലില്ല. Ronsard-ന്റെ ‘പൂവുകളെല്ലാം പറിച്ചെടുക്കൂ’, Millevoye-ടെ ‘ഇലകൊഴിച്ചൽ’, Madame Desbordes Valmore-ന്റെ ‘പരിത്യക്ത’, Felix Arvers-ന്റെ ‘ആത്മരഹസ്യം’, Theophile Gautier-യുടെ ‘തോണിപ്പാട്ടു്’, Sully Prudhomme-ന്റെ ‘പൊട്ടിയ പൂപ്പാത്രം’, Francois Coppee-യുടെ ‘വിരഹം’, Maurice Maeterlinck ‘തിരിച്ചെത്തുകിൽ’, Paul Claudel-ന്റെ ‘ഇരുളിൽ’, Apollinaire ‘മിറാബോപ്പാലം’, Marie Noel-ന്റെ ‘പടയാളിപ്പാട്ട്’ തുടങ്ങിയവ. ഇവയെല്ലാം ഒന്നാം ഭാഗത്തിൽ ഉൾപ്പെടുന്നുവെന്നതാണ് കാരണം.
പ്രമുഖ സാഹിത്യനായകരുൾപ്പെടെ സഹ്യദയലോകവും മാധ്യമങ്ങളും നല്കിയ ഹാർദ്ദമായ സ്വീകരണം ഇങ്ങനെയൊരു രണ്ടാംഭാഗം പ്രസിദ്ധീകരിക്കാനുള്ള പ്രേരണകളിലൊന്നാണ്. ഇന്തോ-ഫ്രഞ്ച് സാംസ്കാരികസംഗമത്തിന്റെ ഒരു സദ്ഫലമെന്നു മുൻഗ്രന്ഥത്തിൽ വിശേഷിപ്പിക്കപ്പെട്ട ഈ സാഹിത്യസംരംഭം സ്വയം ഏറ്റെടുത്ത ഒരു സാംസ്കാരികദൗത്യമായി ഞാൻ വിടാതെ തുടരുകയാണ്. ഏറെത്താമസിയാതെ ഫ്രഞ്ച് കവിതകളുടെ മൂന്നാംഭാഗവും പുറത്തിറങ്ങും.
എന്റെ പരിഭാഷാപദ്ധതിക്കു തുടക്കംമുതൽ പിന്തുണയും പ്രോത്സാഹനവും നല്കിവരുന്ന ദില്ലിയിലെ ഫ്രഞ്ച് എംബസിയുടെ സാംസ്കാരിക-ശാസ്ത്രീയ-സഹകരണ വകുപ്പിനോടും ആസ്വാദനാത്മകമായ ഒരവതാരികയിലൂടെ ഇതിനെ അനുഗ്രഹിച്ച ഫ്രഞ്ച് സാഹിത്യ വിചക്ഷണയായ ഡോ. കാർത്തി ശിശുപാലിനോടും എനിക്കുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു.